രണ്ടു തെറിക്കഥകള്‍

ഒന്ന്

നൂറ്റിപ്പതിനഞ്ചു വയസ്സ് കഴിഞ്ഞ് ഊര്‍ദ്ധ്വം വലിച്ചു കിടക്കുന്ന മുതു തള്ളക്ക് തൊള്ളായിരത്തി തൊണ്ണൂറ്റി ഒമ്പതു വര്‍ഷത്തെ തലക്കുറിയുമായിട്ട് മൂത്തവള്‍, ഭുവനേശ്വരി വന്നപ്പോള്‍ ഇളയവള്‍ മദനേശ്വരിക്ക് വിമ്മിട്ടം.

        മദനേശ്വരി കോപിച്ചു.

        ചൊറിയും ചെരങ്ങും പൊട്ടിയൊലിച്ചു കെടക്കുന്ന നശൂലത്തിനെ ചാവാന്‍ വിട്ടുകൂടെ നിനക്കിനിയും.......

        ഫാ......! നിറുത്തെടി.....മോളെ.... നിന്‍റെ മദനകാമന്മാരായ മക്കള് തിന്നു മദിച്ചു വാഴുന്നത് ആ തള്ള അവിടെ കെടക്കുന്നതു കൊണ്ടാ.....

        ഓ....... അതിന് വേറൊരു തള്ളയെ കെടത്തിയാല്‍ പോരെ.......

        ഓ....ഓ.....മോളെ.....നീ വേറെ തള്ളെ കൊറെ കെടത്തും....... നിന്നെ എനിക്ക് അറിയാന്മേലേടി മോളേ....... മോളേ.....മോളേ....

        പിന്നെ തെറിയഭിഷേഘകമായി, പൂരപ്പാട്ടായി...........

        രണ്ടു തള്ളകളുടേയും പിന്നില്‍ അണി നിരന്ന് മക്കളും ചെറുമക്കളും കേട്ടുനിന്നു.

        തള്ളകളുടേതെങ്കിലും തെറികള്‍ കേള്‍ക്കുന്നതും കാണുന്നതും ഹരം പിടിപ്പിക്കുന്ന ഏര്‍പ്പാടാണെന്ന് അവരറിഞ്ഞു, ആസ്വദിച്ചു.

        പക്ഷെ, അധികം നീളും മുമ്പെ അവര്‍ക്ക് ബോറടിച്ചു.

        വൃത്തത്തിലും പ്രാസത്തിലും താളത്തിലും മേളത്തിലും കുറച്ചു പഴഞ്ചനുകള്‍ മാത്രം.

        മക്കള്‍, ചെറുമക്കള്‍ പ്രതിവചിച്ചു.

        നിര്‍ത്തൂ തള്ളകളെ.... ഇനി ഞങ്ങളാകാം....

        അവര്‍ ആയി.

        വൃത്തവും പ്രാസവും കാറ്റില്‍ പറത്തി,

        ചതുരവും വട്ടവും തല്ലിയുടച്ച്,

        കുറെ തെറികള്‍......

        വാണങ്ങളായി,

        അമിട്ടുകളായി,

        ഗുണ്ടുകളായി,

        മാലപ്പടക്കങ്ങളായി.

        ഒറ്റ പടക്കങ്ങളും, കുറെ പൊട്ടാസുകളും കൂട്ടുകൂടി...........

        ഹാ.....! ഹാ.....! ഹാ.....! എന്തു രസം.

രണ്ട്

മുതു കാരണവര്‍ ഭരണ പരിഷ്കാരമായിട്ടാണ് ഒരു മദാമ്മയെ പിള്ളേരുടെ ഇടയിലേക്ക് ഉഴിച്ചിലിനും പിഴിച്ചിലിനും നിയമിച്ചത്.

        മുക്കിലും മൂലയിലും സകലമാന പെട്ടിക്കടകളിലും നാട്ടിലെ ചെറുവ്യാപാരികളുടെ വക ഇടിച്ചു പിഴിച്ചിലും തൊട്ടു തടവലും തകൃതിയായി നടക്കാഞ്ഞിട്ടല്ല. പ്രജകളെ ഒന്നു സുഖിപ്പിക്കാന്‍, ഒരു മാറ്റത്തിനു വേണ്ടി, മദാമ്മ ആകുമ്പോള്‍ വെളുപ്പും ഭംഗിയും കൂടുകയും കൂലി കുറയുകയും ചെയ്യും.

        മേല്‍ത്തട്ടിലും തന്തമാരുടെ ഇടയിലും മദാമ്മയുടെ സഹവാസം നല്ല രീതിയില്‍ വികസിപ്പിച്ചെടുക്കുകയും വിജയിപ്പിക്കുകയും ചെയ്തിട്ടുള്ളതാണ്.

        അപ്പോഴാണ്, മരപ്പൊത്തിലിരിക്കുന്ന വൃത്തികെട്ട ഒരു മൂങ്ങയുടെ ഓരിയിടല്‍.......

        മുതു കാര്‍ന്നോരെ.... തന്‍റെ മുതുമുത്തപ്പന്മാര്‍ സായിപ്പന്മാര്‍ക്ക് എടം കൊടുത്തു കച്ചോടം ചെയ്തു, ചെയ്തു ഒടുവില്‍ കിട്ടിയതോര്‍മ്മയില്ലേ........

        മുതു കാര്‍ണവര്‍ ഒന്നു  വെറച്ചു തുള്ളിയെങ്കിലും അടങ്ങിയിരുന്നു.

        കാര്‍ണവര്‍ക്കറിയാം ഇന്നല്ലെങ്കില്‍ നാളെ എല്ലാം ശരിയാകുമെന്ന്.

 

പിന്‍ കുറിപ്പ്:

        ക്ഷമിക്കണം, ഇത് അന്ധനും ബധിരനും മൂകനുമായ ഒരു സാദാ മലയാളിയുടെ മനരോദനമാണ്.