വേറിട്ട കാഴ്ച്ചകൾ

റിട്ടയേർഡ്, യുജിസി അംഗീകൃത കോളേജ് അദ്ധ്യാപകൻ ആനന്ദ് മാത്യൂസ് മുഹമ്മദ് നേരം പുലർന്ന് ആറുമണിക്ക് തന്നെ ഉണർന്നു. ചേർന്ന് കിടന്നിരുന്ന വാമഭാഗം റിട്ടയേർഡ് പ്ലസ് ടൂ പ്രിൻസിപ്പൽ നജ്മ ആനന്ദ് മാത്യൂസ് ഉണർന്നില്ല. വായ ശുദ്ധിയാക്കി മുഖം കഴുകി ജോഗിംഗ് ഡ്രസ്സ് ധരിച്ച് അയാൾ തെരുവിലേൽക്ക് ഇറങ്ങി.

കുറെ “ഹായ്’കൾ പറഞ്ഞുപത്തോളം  ‘ഗുഡ്മോണിംഗുകൾ‘ വിളമ്പി... അര ഡസ്സൻ ശൃംഗാര ചേഷ്ടകളും കാണിച്ചു.

മടങ്ങിയെത്തി സിറ്റൌട്ടിൽ വിയർപ്പാറാൻ കുറെ സമയം കിടന്നു. വീടിന്റെ മുൻ വാതിൽ തുറന്ന് ഡൈനിംഗ് ഹളിൽ എത്തിയപ്പോൾ, വെളുപ്പിന് പിൻ വതിൽ വഴി വന്ന വേലക്കാരി അനത്തി വച്ചിരുന്ന ലമൺ ടീ കണ്ടു. അതങ്ങ് സേവിച്ചു.

പത്രത്തിന്റെ തല കെട്ടുകളിലൂടെ ഒന്ന് കണ്ണോടിച്ചു. അവിടെ, ഇറാൻ - ഇസ്രായേൽ ശണ്ഠ കണ്ടു.  യുഎസ്, യുകെ, കാനഡ നിലപാടുകളറിഞ്ഞു.

കുളിച്ചു ഡൈനിംഗ് ടേബിളിൽ വന്ന് വെജിറ്റബിൽ സൂപ്പും മട്ടൻ കറിയും മൂന്ന് ചപ്പാത്തിയും വിഴുങ്ങി.

ടിവിയുടെ വാതായനം തുറന്ന് വച്ച് ഇലക്ട്രൽ ബോണ്ടും കോടികളുടെ കണക്കുകളും കണ്ടപ്പോൾ രാഷ്ട്രീയക്കാരനാകാതെ, പഠിപ്പിക്കൽ പണി സ്വീകരിച്ചതിൽ കുണ്ഠിതപ്പെട്ടു.

ലഞ്ചായിട്ട് കുത്തരിച്ചോറും മട്ടൻ റോസ്റ്റും ബീഫ് ഉലർത്തിയതും തിന്നു. കാലുകളെ ആകാവുന്നത്ര അകത്തി വച്ച് ഉച്ചമയക്കവും തിർത്തു.

നാലുമണിച്ചായയുടെ കൂടെ യൂടൂബിൽ കയറി കുറെ ചാനലുകൾ വിഴുങ്ങി, സനൽ ഇടമറുകിന്റെ ചവർപ്പിനെ ഒഴിവാക്കി, ധ്രുവ് രത്തിന്റെ  ഏരുവിനെ പുച്ഛിച്ചു തള്ളി.......

രാവേറെയാകും മുമ്പ്,  രാവിലെ മുതൽ ബാക്കിവന്നതെല്ലാം തിന്ന് തീർത്ത്, കിട്ടാതെ വന്ന സ്ഥാനമാനങ്ങളെയും കോടികളെയും ഓർത്ത് അതീവ ദുഖിതനായി റിട്ടയേർഡ് പ്രിൻസിപ്പൽ നജ്മ ആനന്ദ് മാത്യൂസിന്റെ  മാറിൽ മുഖം പൂഴ്ത്തിക്കിടന്ന് കരഞ്ഞ് തളർന്ന് ഊറങ്ങിപ്പോയി.