ചിലന്തി

അയാൽ ഒരു സര്‍ക്കാരുദ്ദ്യോഗസ്ഥനല്ല. അയാളുടെ കണ്ണുകൾ ഉറക്കം തൂങ്ങുന്നതോ, വയർ പിത്തശൂലപിടിച്ച കുട്ടിയുടേതുപോലയോ അല്ല.

          അയാൾ ഒരു ബിസ്സിനസ്സ് എക്സികൂട്ടീവോ റെപ്രസെന്‍റേറ്റീവോ അല്ല, അയാളുടെ മുഖത്ത് സര്‍വ്വജ്ഞനെന്ന ഭാവവുമില്ല.

          അയാളൊരു ഫാക്ടറി ജോലിക്കാരനോ, തൊഴിലാളിയോ അല്ല; കരിയും പുകയും കെമിക്കലുകളും  ശ്വസിയ്ക്കുന്നവന്റെ ചുമയില്ല.

          അപ്പോൾ അയാളൊരു കര്‍ഷകനാകാം. അധികം യാത്രകളൊന്നുമില്ലാത്തതിനാൽ ഡീസലിന്‍റെ, പെട്രോളിന്‍റെഗ്യാസിന്‍റെ വിഷാംശം കഴിക്കാത്തതിന്‍റെ ഉന്മേഷവുമുണ്ട് മുഖത്ത്.

          അതെ, അയാളൊരു കൃഷിക്കാരനാണ്. ഗ്രാമത്തിൽ, അച്ഛനിൽ നിന്നും വീതാംശമായി കിട്ടിയ മൂന്നു സെന്‍റ് ഭൂമിയിൽ ജനകീയാസൂത്രണം അനുവദിച്ചു നല്‍കിയ വീട്ടിൽ താമസ്സം.

          അന്യന്‍റെ പറമ്പുകളിൽ പാട്ടത്തിനും പങ്കിനും വാഴ, പൈനാപ്പിൾ, കപ്പ(മരച്ചീനി) കൃഷികൾ ചെയ്യുന്നു. അതിനായിട്ട് മൂന്ന് സെന്‍റ് സ്ഥലവും വീടും കൂടാതെ ഒന്നു രണ്ടു സ്നേഹിതരുടെ പറമ്പുകളും ഗ്രാമീണ സഹകരണ ബാങ്കിൽ കാര്‍ഷിക ലോണിനായിട്ട് പണയപ്പെടുത്തിയിരിക്കുന്നു.

          വായ്പകളുടെ കാലാവധികൾ തീര്‍ന്നിട്ടും തിരിച്ചടക്കാന്‍ കഴിയാത്തതിനാൽ ജപ്തിയുടെ ഭീഷണി..........

          അയാളിന്ന് ആത്മഹത്യയുടെ മുനമ്പിലാണ്................

          കഴിഞ്ഞൊരുനാൾ അയാൾ മലയാള ഭാഷയിലെ ഒരു പ്രധാന ദിനപത്രത്തിന്‍റെ ക്ലാസിഫൈഡ് കോളത്തില്‍ ഒരു പരസ്യം കൊടുത്തു:

          ഒരു മനുഷ്യ ശരീരം വില്പനയ്ക്ക്. ബന്ധപ്പെടുക. പോസ്റ്റ് ബോക്സ് നമ്പര്‍ 13, മങ്കാവുടി.പി.ഒ.

          പരസ്യം വന്ന് മൂന്നുനാൾ കഴിഞ്ഞപ്പോൾ തന്നെ മങ്കാവുടി പോസ്റ്റോഫീസിലെ പതിമാനാം നമ്പർ ബോക്സിൽ കത്തുകളെത്തിത്തുടങ്ങി. അത് നാലഞ്ച് നാളുകൾ കഴിഞ്ഞപ്പോൾ നൂറിലധികമായി.

          സ്വാശ്രയ മെഡിക്കൽ കോളേജുകാരുടെ,

          നഗരങ്ങളിൽ വലിയ ബോര്‍ഡുകളുമായിരിയ്ക്കുന്ന റിയൽ എസ്റ്റേറ്റുകാരുടെ, സാദാ ബ്രോക്കര്‍മാരുടെ...................

          എല്ലാവര്‍ക്കും അയാൾ മറുപടി കൊടുത്തു, ഡി.ടി.പി.ചെയ്ത് പ്രിന്‍റെടുത്തതിന്‍റെ ഫോട്ടോകോപ്പികൾ.............................

          അതിൽ അയാൾ ഇങ്ങിനെ എഴുതി:

          - മാന്യരെ,

          ഞാന്‍, മലയാളത്തുനാട്ടിലെ ഒരു മലയോരഗ്രാമത്തിൽ വസിക്കുന്ന കര്‍ഷകന്‍. അന്‍പത് വയസ്സ്, അഞ്ചടി ആറിഞ്ച് ഉയരം. അദ്ധ്വാനിച്ച്  ഉറച്ച ദേഹം. അടി, ചതവ്, അസ്ഥി പൊട്ടലുകൾ ഒന്നുമേല്‍ക്കാത്ത.....................

          മദ്യവും പുകയുമില്ലാത്തതിനാൽ അധികം കറയേല്‍ക്കാത്ത ശ്വാസകോശം, അരിപ്പയാകാത്ത കരൾ, പാന്‍ഗ്രിയാസ്.............

          ഷുഗറും കൊളസ്ട്രോളുമില്ലാത്ത വൃക്കകൾ, ഹൃദയം.....................

          കുറച്ച് ആവശ്യങ്ങള്‍ക്കു വേണ്ടി എന്‍റെ ദേഹം വില്‍ക്കുവാനുദ്ദേശിക്കുന്നു (ആത്മഹത്യ ചെയ്തു നശിപ്പിക്കുമ്പോൾ അതെന്‍റെ കുടുംബത്തിന് ഗുണപ്രദമാകുമെന്ന്  കരുതി.)

          ആവശ്യങ്ങൾ:

          ഒന്ന്:  ഗ്രാമീണ സഹകരണ ബാങ്കില്‍നിന്നും, സുഹൃത്തുക്കളുടെ പക്കല്‍നിന്നും വാങ്ങിയിട്ടുള്ള കടങ്ങൾ തീര്‍ക്കുക.

          രണ്ട്: മൂത്തമകളെ നല്ല രീതിയില്‍ വിവാഹം ചെയ്തു വിടുക.

          മൂന്ന്: രണ്ടാമത്തെ മകളെ നേഴ്സിംഗ് പഠിപ്പിയ്ക്കുക.

          നാല്: ഒരേയൊരു മകനെ പഠിപ്പിച്ച് ഏതെങ്കിലും മാനേജ്മെന്റ് തസ്തികയിലെത്തിക്കുക.

          അഞ്ച്: ഭാര്യയെ വാര്‍ദ്ധ്യക്യത്തിലെത്തി മരിക്കുവോളം മാന്യമായി ജീവിക്കാൻ അനുവദിക്കുക.

          ഈ മോഹങ്ങൾ പൂവണിയാന്‍ എന്‍റെ പക്കൽ സ്വന്തം ശരീരം മാത്രമാണുള്ളത്. അത് താങ്കള്‍ക്കെടുക്കാം. അതിന് പ്രതിഫലമായിട്ട്  മത്സര ബുദ്ധിയോടെ ഒരു വില കല്പിക്കുവാന്‍ താല്പര്യപ്പെടുന്നു.

          എന്ന്, വിനയപൂര്‍വ്വം, അയാൾ പേര് എഴുതി ഒപ്പിട്ടിരിക്കുന്നു.

        എന്നിട്ടയാൾ സ്വസ്ഥനായിട്ട് ജനകീയാസൂത്രണം വഴി ലഭിച്ച വീട്ടിൽ, അയഞ്ഞുതൂങ്ങിയ കട്ടിലിൽ വലിയൊരു ചിലന്തിയമ്മയെപ്പോലെ മോഹങ്ങൾ നിറഞ്ഞ മുട്ടക്ക് ചൂടേറി കാത്തിരിക്കുന്നു, മറുപടികള്‍ക്കായി................................