ഞങ്ങളുടെ അടുത്ത വീട്ടിലെ
ഷാജി, ഡ്രൈവർ ഷാജി......ഓ....ജാതിയെന്താ മതമെന്താ എന്നൊന്നും അറിയില്ല. ഷാജി
എന്ന പേരിന് ജാതിയും മതവും തിരിച്ചറിഞ്ഞിട്ട് ഒരുകാര്യോമില്ല.......
ഷാജിയുടെ ഭാര്യ സുനിമോള്.....ഓ....ആ പേരിൽ നിന്നും ജാതീം മതോം
തിരിച്ചെടുക്കാന്‍ പറ്റുന്നില്ല.
എന്താണേലും സുഖമായിട്ട് ജീവിച്ചു പോണൂ......പഠിക്കാന്‍ മിടുക്കന്മാരായ
രണ്ട് ആണ്‍മക്കളും.......
രാവിലെ കുളി കഴിഞ്ഞ് സുന്ദരനായി, വെളുത്ത ഷര്‍ട്ടും
പാന്‍റും ഇട്ട് സുഗന്ധവും പൂശി ടൂറിസ്റ്റ് ടാക്സി ഓടിക്കാന്‍ പോകുന്ന ഷാജി
വൈകിട്ടെത്തുമ്പോൾ ഉള്ള മദ്യത്തിന്‍റെ മണവും
നാടന്‍ പാട്ടുകളും സുനിക്കിഷ്ടമില്ല. അവള്‍ക്ക് സീരിയൾ കാണാനില്ലാത്ത
നേരത്താണെങ്കിൽ അവന് കുശ്ശാലാണ്.....പരാതിയും പണ്ടപ്പരപ്പും അവിഹിതം പറച്ചിലും
തന്തയ്ക്ക് വിളിയുമൊക്കയായിട്ട്..... കഞ്ഞി പോലും വേണ്ടെന്ന് വച്ച് അവന്‍
കിടന്നുറങ്ങും....
നേരം വെളുത്താൽ പിന്നെ ചിരിയും കളിയുമായി...... വെളുത്ത ഷര്‍ട്ടും
പാന്‍റും, സുഗന്ധവുമായി സൂര്യന്‍ തെളിഞ്ഞു നില്‍ക്കും.
ഒരുദിവസം ഷാജി വന്നപ്പോൾ വീട്ടിൽ ഒരനക്കവുമില്ല. പിള്ളേര്
പഠിക്കുന്നു, ടിവി ഓഫാക്കിയിരിക്കുന്നു, പഠിക്കുന്ന കുട്ടികളുടെ
അടുത്ത് അടങ്ങിയൊതുങ്ങിയിരുന്ന് സുനി മൊബൈലിൽ പരതുന്നു.....
ഇന്നെന്നാ പറ്റിയെന്ന് അവന്‍ ചോദിച്ചു.
കണ്ടോ എന്‍റെ എഫ്ബിയിൽ ആയിരം സുഹൃത്തുക്കളായി..... ദേണ്ടേ...
ഞാനൊരു വാട്ട്സാപ്പ് ഗ്രൂപ്പിന്‍റെ അഡ്മിനാണ്......
ഓ...സമാധാനമായി.... അവന്‍ സ്വസ്ഥതയോടെ ഉറങ്ങിത്തുടങ്ങി.
സുനിയുടെ എഫ്ബിയിൽ രണ്ടായിരം പേരായി......മൂവായിരം
പേരായി.....
വാട്ട്സാപ്പ് ഗ്രൂപ്പുകൾ
പിന്നീട് രണ്ടെണ്ണം കൂടി ഉണ്ടാക്കി..... സുനിയുടെ കെട്ടും മട്ടും മാറി.....
ഒരു ദിവസം അവൾ മകനോടു
ചോദിച്ചു.
എടാ.... നിന്‍റെ തന്തയെന്തിയേടാ......കുറച്ചു ദിവമായല്ലൊ
കണ്ടിട്ട്..... വീട്ടു സാധനങ്ങളൊക്കെ തീര്‍ന്നല്ലോ....എവിടെപ്പോയി കെടക്കുവാ
അയാള്......
മകന്‍ പറഞ്ഞു.
ദേണ്ടെ, അമ്മെ ആ മിനിച്ചേച്ചീടെ ടെറസ്സിന്‍റെ മുകളില്
പച്ചക്കറിക്ക് നനച്ചു കൊണ്ടു നില്‍ക്കുന്നു.......
ങേ.... മിനിയുടെ ടെറസ്സിലോ.......എടാ, അവള് ആ
കെട്ടിയോന്‍ ചത്ത.....
ഓ.....അതുതന്നെ......
എഫ്ബിയിൽ നിന്ന് ആയിരങ്ങൾ ഇറങ്ങി വന്ന് സുനിമോള്‍ക്ക് കീര്‍ത്തനങ്ങൾ
പാടി......വാട്ട്സാപ്പിൽ നിന്നുമെത്തിയവർ പാരിതോഷിതങ്ങൾ നല്‍കി അനുമോദിച്ചു.
ശുഭം.