ഞാഞ്ഞൂൽ

നീ വെറും ഞാഞ്ഞൂലാണെടാ എന്ന് പറഞ്ഞ് കളിയാക്കുന്നത് എന്‍റെ ഒരു ശീലമായിപ്പോയി.  നെഗളിപ്പെന്ന് കൂട്ടുകാരും  ബന്ധുക്കളും ഓര്‍മ്മപ്പെടുത്തിയിട്ടുണ്ട് പലപ്പോഴും.  ഞാഞ്ഞുലെന്ന് ഞാന്‍ വിളിക്കുന്ന  ഒരു യാചകനുണ്ടായിരുന്നു എന്‍റെ നഗരത്തില്‍.  നാല് വീലുള്ള കൊരണ്ടിയിൽ ഇരുന്ന്, നിലത്ത് കൈ കുത്തി ഓടിച്ച്, ആളുകളുടെ മുന്നിൽ യാചിച്ചിരുന്ന ഒരു വയസ്സന്‍. ഒരു ദിവസം അയാൾ നഗര മദ്ധ്യത്തിൽ തന്നെ മരിച്ചു കിടന്നു.  അയാളുടെ ഭാണ്ഡം തുറന്ന നിയമപാലകർ, കാണികൾ ഞെട്ടിപ്പോയി. ഒരു ലക്ഷത്തിൽ കൂടുതൽ ഇന്ത്യന്‍ പണം, പലരേയും സാമ്പത്തികമായി സഹായിച്ചിട്ടുള്ളതിന്‍റെ രേഖകൾ....

          ഞാഞ്ഞൂലുകൾ വരണ്ട മണ്ണിനെ ഇളക്കി ഈര്‍പ്പവും ജൈവാവസ്ഥയും നിലനിര്‍ത്തുമെന്ന സത്യം അപ്പോഴാണ് ഓര്‍മ്മിക്കുന്നത്.