കോവിഡും കവിയും

അവൻ വലിയ ജന സമ്പർക്കമൊന്നുമില്ലാത്ത സർക്കാർ ഓഫീസിൽ ഗുമസ്തനാണ്.  അയാൾക്കും സഹപ്രവർത്തകർക്കും ഉണ്ടാകുന്ന സമ്പർക്കങ്ങൾ റിലയൻസ് ഔട്ട് ലറ്റുകളിൽ നിന്നും ബിവറേജസിനു മുന്നിലെ ക്യൂവിൽ നിന്നും മാത്രമാണ്.  എന്നാലും കോവിഡ് വഴി കിട്ടിയ ഗുണങ്ങൾ അനുഭവിക്കാനും കഴിയുന്നുണ്ട്.  പ്രോട്ടോക്കോളും, സാമൂഹിക അകലം പാലിക്കലും കൊണ്ട് ഓഫീസിൽ പോകുന്ന ദിവസങ്ങൾ കുറഞ്ഞു. ട്രിപ്പിൽ ലോക്ക്ഡൌണും കണ്ടൈൻമെന്റ് സോണുകളും അനുവദിച്ച് തരുന്ന ആനുകൂല്യങ്ങളും കൊണ്ട് ആഴ്ചകളും മാസങ്ങളും ഓഫീസിൽ പോകാതെയുമിരുന്നു. 

അവനും കവിതയെഴുത്തിന്റെ മാസ്മരിക ലോകത്തേക്ക് ഉരുണ്ടു വീണു.  പ്രത്യേകിച്ച് വിഷയമൊന്നും ആവശ്യമില്ലല്ലോ...... രണ്ടോ മൂന്നോ വചകമെഴുതി, കവിതയെന്ന് വിചാരിച്ചു കൊണ്ട് ഫേസ്ബുക്കിലും വാട്ട്സാപ്പിലും പോസ്റ്റ് ചെയ്യാം.  കുറെ കമന്റുകളും ലൈക്കുകളൂം എങ്ങിനെയെങ്കിലുമൊക്കെ കിട്ടും... തിരിച്ചും കൊടുത്തു കൊണ്ടിരിക്കുകയാണല്ലോ......

മഹത്തായൊരു സേവനമെന്ന ഒരു ഹുങ്കുമുണ്ട്.....

എഫ്ബിയിൽ അന്നും അയാളൊരു പോസ്റ്റിട്ടു.

‘കവിത’ എന്നെഴുതി താഴയായിട്ട്.

‘പ്രോട്ടോക്കോൾ പാലിക്കാതെ പട്ടി ചന്തക്ക് പോയി’

വെളുപ്പാൻ കലത്ത് അഞ്ചു മണിക്കാണ് പോസ്റ്റ് ചെയ്തത്.  പുലർന്ന് ആറു മണി ആയപ്പോൾ ഭാര്യ ചോദിച്ചു.

“പ്രോട്ടോക്കോൾ പലിക്കാതെ പട്ടി ചന്തക്ക് പോയി’, അതെങ്ങിനെ കവിത ആകും...?

കവി പറഞ്ഞു..

“തീർച്ചയായും അത് കവിതയാണ്”

“അതൊരു പഴഞ്ചൊല്ലിന്റെ കൂടെ ‘പ്രോട്ടോക്കോൾ പാലിക്കാതെ’ എന്ന് ചേർത്തതല്ലേയുള്ളൂ....?”

“പ്രോട്ടോക്കോൾ പാലിക്കാതെ’ എന്ന് ചേർത്തപ്പോൾ അത് കവിതയായി...”

ഭാര്യ തല കുലുക്കി. പത്താം ക്ലാസ്സ് കഴിഞ്ഞതിൽ പിന്നെ അവൾ മലയാളം പ
ഠിച്ചിട്ടില്ല.... പ്ലടൂവിന് ഹ്യൂമാനിറ്റീസിനും ഡിഗ്രിയ്ക്ക് സാമൂഹ്യ ശസ്ത്രത്തിനും ഒപ്പം ഹിന്ദിയാണ് പഠിച്ചത്....”

തുടർന്ന് കവി തന്റെ വരികളെ ന്യായീകരിച്ചു.

“മാനിഷാദ’ എന്ന ഒറ്റ വാക്കിൽ നിന്നല്ലെ ‘രാമായണം’ ഉണ്ടായത്.... ഒരു കുടുംബത്തിലെ സ്വത്ത് തർക്കത്തിന്റെ പേരിലല്ലെ ‘മഹാഭാരത’മെന്ന മഹാകാവ്യമുണ്ടായത്.....അതെ പോലെ ഈ വാചകത്തിൽ നിന്ന് അഞ്ഞൂറോ ആയിരമോ പുറങ്ങളുള്ള നോവൽ ഉണ്ടാകില്ലെന്ന് ആര് കണ്ടു....!?

ഭാര്യ അന്ധാളിച്ച് കുറെ നേരം അവനെ നോക്കി നിന്നു.  തുടർന്ന് അടുക്കളയിലേക്ക് നടന്നു.