ഒരു സന്ധ്യക്ക് മുറ്റത്തുകൂടി ഉലാത്തി അയാൾ, മനസ്സും
ശരീരവും എരിപൊരി കൊണ്ടിട്ട്. പണ്ട്
കാരണവന്മാരും അങ്ങിനെ ചെയ്തിരുന്നു, പണി കഴിഞ്ഞെത്തി ചൂടു
വെള്ളത്തിൽ കുളിച്ച്, ഭസ്മക്കുറി തൊട്ട്, അത്താഴം കഴിച്ച്, മേമ്പൊടിയായിട്ട് ഒന്നര പെഗ്ഗ് റം
സേവിച്ച് മുറ്റത്തു കൂടിയുള്ള നടത്തം
മനോവേദനയും മേലു കടച്ചിലും പമ്പ കടത്തുമെന്നായിരുന്നു വിശ്വാസം. അയാളും പണി കഴിഞ്ഞെത്തി ചൂടു വെള്ളത്തിൽ
കുളിച്ചു. പക്ഷെ, ഭസ്മം തൊട്ടില്ല, അത്താഴം
കഴിച്ചില്ല, മേമ്പൊടി സേവിച്ചില്ല. മനസ്സും ശരീകവും
സ്വസ്ഥമാകുമെന്ന് കരുതി നടന്നതാണ്.
ഭസ്മക്കുറി തൊടാതിരുന്നത് ശീലമില്ലാത്തതു കൊണ്ട്, അത്താഴം
കഴിക്കാഞ്ഞത് സമയമാകാത്തതു കൊണ്ട്, മേമ്പൊടി സേവിക്കാഞ്ഞത്
പണിക്കൂലി നിത്യ ചെലവ് കഴിഞ്ഞ് ബാക്കിയില്ലാത്തതു കൊണ്ട്....... എങ്കിലും, വെറുതെ നടന്നു.
മക്കൾ വിഹ്വലരായി. അയാളെ വാനിൽ
കൂട്ടികെട്ടിയിട്ട് കൊണ്ടു പോയി, മനോരോഗാശുപത്രിയിലാക്കി.
ആശുപത്രിക്കാർ ഷോക്ക് നല്‍കി മയക്കത്തിലാക്കി. ഭ്രാന്തനെന്ന് പേരും നല്‍കി.