ക്രൂശിതന്‍

ഞങ്ങളുടെ ഒരു ദിവസം തുടങ്ങുന്നത് രാജപ്പന്‍ നായരുടെ ചായക്കടയില്‍നിന്നുമാണ്. കിടക്കപ്പായയില്‍, കണ്ണുതുറന്ന് എഴുന്നേറ്റ് ഇരുന്ന് വസ്ത്രങ്ങള്‍ നേരയാക്കി ഒന്നു പുകച്ച് കഴിഞ്ഞ് പുറത്തിറങ്ങി വായ ശുദ്ധിയാക്കി മുഖം കഴുകി കഴിഞ്ഞ് നേരെ കടയിലെത്തും.

        അപ്പോള്‍ നേരം പരപരാവെളുത്തിട്ടേ ഉണ്ടാകൂ. കടയില്‍ തിരക്കായിട്ടുണ്ടാവില്ല. കടല വേവുന്നതിന്‍റെ  മണവും  പുട്ടു കുത്തുന്നതിന്‍റെ ശബ്ദങ്ങളും അറിഞ്ഞുകൊണ്ട്  ബഞ്ചില്‍ ഒരു ഗ്ലാസ്സു ചായയുമായി പത്രത്തിന് മുന്നിലുള്ള ഇരിപ്പ് രണ്ടുമണിക്കൂറോളമാണ്.

        പത്രങ്ങള്‍ ഒന്നോ രണ്ടാ ഒന്നുമല്ല, കക്ഷിരാഷ്ട്രീയ വ്യത്യാസമില്ലാതെ 

ജാതി മതവ്യത്യാസമില്ലാതെ മാത്യഭാഷയില്‍ ഇറങ്ങുന്ന എല്ലാ പത്രങ്ങളും തന്നെ

അവിടെ ഉണ്ട്. പക്ഷെ, ഒരു പത്രത്തിന്നൊഴിച്ച് മറ്റൊന്നിനും രാജപ്പന്‍നായര്‍ പണംമുടക്കാറില്ലെന്നത് യാഥാര്‍ത്ഥ്യം. പാര്‍ട്ടി, മത, ജാതി അഭ്യുദയകാംക്ഷികള്‍ സൗജന്യമായിവിതരണംചെയ്തിരിക്കുന്നതാണ്.ഉച്ചയോടുകൂടിഅവകളെല്ലാം അപ്രത്യക്ഷമാകുകയും ചെയ്യുന്നു