വേട്ട

കാഞ്ഞിരപ്പിള്ളിക്കാരന്‍ സണ്ണിച്ചനും, പൊന്‍കുന്നത്തുകാരന്‍ ബേബിച്ചനും സുഹൃത്തുക്കളാണ്. സണ്ണിച്ചന്‍ വെളുത്തു  തടിച്ചിട്ടും ബേബിച്ചന്‍ ഇരുനിറത്തില്‍ പൊക്കം കൂടിയിട്ടും

     സൗഹൃദത്തിന് രണ്ടു രണ്ടരസംവത്സരക്കാലത്തെ പഴക്കമുണ്ടാവും. തുടക്കം രണ്ടാളും പത്താംതരത്തില്‍ ആദ്യമായി തോല്‍വി എറ്റുവാങ്ങി (ആദ്യമായി തോല്‍വി എന്ന് ഉപയോഗിക്കാന്‍ കാരണം പിന്നീട് നാലോ അഞ്ചോ പ്രാവശ്യം ആവര്‍ത്തിച്ച ശേഷമാണ് ആ മാര്‍ഗ്ഗം നമുക്ക് വിധിച്ചതല്ലെന്ന അറിവില്‍  വിടവാങ്ങിയത് ) പൊന്‍കുന്നത്തെ പ്രശസ്തമായൊരു ടുട്ടോറിയല്‍ കോളേജില്‍ വിധി തേടിയെത്തിയപ്പോഴാണ്.

        അവരുടെ ബന്ധം ആഴത്തില്‍ ശാന്തസമുദ്രവും പരപ്പില്‍ മരുഭുമിയുമായി പരിണമിച്ചത് പൊതുസ്വഭാവങ്ങള്‍ കൊണ്ടാകാം.

        (പൊതുസ്വഭാവങ്ങള്‍: പുകവലി, മദ്യപാനം, അത്യാവശ്യം അടിപിടി, സര്‍ക്കാരുവനത്തില്‍ നിന്നും പക്ഷി, മൃഗവേട്ട, കൂടാതെ ചില്ലറ ചാപല്യങ്ങളും)

        ആമുഖം കഴിഞ്ഞിരിക്കുന്നു. ഇനിയും ഫ്ളാഷ്ബാക്ക് സീനുകളാണ്.

 

സീന്‍നമ്പര്‍ വണ്‍:

        സണ്ണിച്ചനും ബേബിച്ചനും ഇരുപത്തിരണ്ടുവയസ്സ് തികഞ്ഞിരിക്കുന്നു. അതിനായുള്ള മദ്യപാനവും കാട്ടിറച്ചിതീറ്റയും കഴിഞ്ഞ്  സാധാരണ ജീവിതത്തിലേക്ക്  തിരിച്ചെത്തിക്കഴിഞ്ഞ ഒരു സായം സന്ധ്യയില്‍, അന്ന് രണ്ടാളും  അന്തിയുറങ്ങുന്നത് സണ്ണിച്ചന്‍റെ വീട്ടിലാണ്

        സണ്ണിച്ചന്‍റെ അപ്പന്‍ കുരിശുവര കഴിഞ്ഞ് വരാന്തയില്‍ ചാരുകസാലയില്‍ നീണ്ടുനിവര്‍ന്ന്കിടന്ന് ചെറിയൊരു മയക്കത്തിലേക്ക്  വഴുതിപ്പോയ നേരത്താണ്, രണ്ടാളും വീടിന്‍റെ പടിഞ്ഞാറുമാറി നേര്‍ത്ത ഇരുളില്‍ നിന്ന് ഓരോ സിഗററ്റുവലി കഴിഞ്ഞ് അകത്തേക്ക് കടക്കാനായി വരാന്തയില്‍ കയറിയത്.