മരണം പരസ്യമാകുന്നു

ഒന്ന്:

        ദേശീയ പ്രാദേശിയ ദിനപത്രങ്ങളുടെ (ആംഗലേയത്തിലെ, മാതൃഭാഷയിലെ) ആദ്യപേജില്‍ തന്നെ കാല്‍ഭാഗത്ത് അയാളുടെ മരണം അറിയിച്ചുകൊണ്ടുള്ള ഫോട്ടോയോടു കൂടിയ പരസ്യം വന്നു.

        -ഞങ്ങളുടെ അഭിവന്ദ്യപിതാവ് ഇന്നയിടത്ത് ഇന്നയാള്‍ വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന്  ഇന്ന ദിവസം ഇന്ന സമയത്ത് നിര്യാതനായ വിവരം വ്യസനസമേതം  അറിയിച്ചുകൊള്ളുന്നു. സംസ്ക്കാര കര്‍മ്മങ്ങള്‍ ഇന്ന ദിവസം ഇന്ന സമയത്ത് തറവാട്ട് വളപ്പില്‍ നടക്കുന്നതാണ്.

        എന്ന്, സന്തപ്ത മക്കള്‍, മരുമക്കള്‍, ചെറുമക്കള്‍, ബന്ധുക്കള്‍, ചാര്‍ച്ചക്കാര്‍, അവരോടെല്ലാം ബന്ധപ്പെടുന്ന സ്ഥാപനങ്ങളുടെ പേരുകള്‍, വിലാസങ്ങള്‍ ഫോണ്‍ നമ്പറുകള്‍..............

 

രണ്ട്:

        അയാളുടെ മരണശേഷം നാലാം നാള്‍ എല്ലാ ദിനപത്രങ്ങളുടേയും ചരമ അറിയിപ്പു പേജില്‍ കാല്‍ ഭാഗത്ത് കോളം തിരിച്ച് ഫോട്ടോയോടുകൂടി ഇങ്ങിനെ എഴുതി:

        - ഞങ്ങളുടെ അഭിവന്ദ്യപിതാവ് ഇന്നയിടത്ത് ഇന്നയാള്‍ വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന്  ഇന്ന ദിവസം ഇന്ന സമയത്ത് നിര്യാതനായ വിവരം അറിഞ്ഞുകാണുമല്ലോ. അദ്ദേഹത്തിന്‍റെ സഞ്ചയനം നാളെ രാവിലെ 9 മണിയ്ക്ക് നടക്കുകയാണ്. ബന്ധുമിത്രാദികള്‍ ഇതൊരറിയിപ്പായി കരുതി സംബന്ധിയ്ക്കുവാന്‍ സാദരം ക്ഷണിച്ചുകൊള്ളുന്നു. അദ്ദേഹത്തിന്‍റെ വിയോഗത്തില്‍ നേരിട്ടും ഫോണിലൂടെയും ഞങ്ങളുടെ ദു:ഖത്തില്‍ പങ്കുചേരുകയും സാന്ത്വനപ്പെടുത്തുകയും ചെയ്ത എല്ലാവരെയും കൃതാര്‍ത്ഥതയോടെ സ്മരിക്കുന്നു.

        എന്ന് മക്കള്‍, മരുമക്കള്‍, ചെറുമക്കള്‍ , ബന്ധുക്കള്‍, ചാര്‍ച്ചക്കാര്‍..............

        ഉപചാരപൂര്‍വ്വം സ്ഥാപനങ്ങളുടെ  പേരുകളും മേല്‍വിലാസങ്ങളും...................

 

പിന്നീട്:

        പുലകുളി, സപിണ്ഢീകരണ അടിയന്തിരത്തിന്,

        പരമാത്മാവില്‍ വിലയം ചെയ്തതിന്‍റെ വാര്‍ഷികങ്ങള്‍ക്ക്,

        പത്രത്താളുകളില്‍ വരുന്ന ഫോട്ടോ, അറിയിപ്പുകള്‍ വഴി അയാള്‍ ഇന്നും,

        ഉപചാരപൂര്‍വ്വം എത്തുന്ന ചെറുമക്കളും, ബന്ധുക്കളും, ചാര്‍ച്ചക്കാരും, അവരോടുബന്ധപ്പെട്ട സ്ഥാപനങ്ങളും വിലാസങ്ങളും വര്‍ദ്ധിപ്പിച്ചുകൊണ്ട്,

        പരസ്യമായി......