നാളത്തെ, മറ്റന്നാളത്തെ അഭിമുഖം

അഭിമുഖത്തിന് വന്നിട്ടുള്ള അഭയാര്‍ത്ഥികളേക്കാള്‍ സംഘാടകരാണ് കൂടുതല്‍.  ഒരുപക്ഷെ, അഭിമുഖം തുടങ്ങുന്നതിന് മുമ്പു തന്നെ ചേരി തിരിഞ്ഞ് നിന്നിരുന്നവരെ ഓരോ സംഘാടക കൂട്ടവും തങ്ങളുടെ പക്ഷത്തേക്ക് നീക്കി നിര്‍ത്തിയിട്ടുണ്ടാകാം.  ഇനിയുള്ളവരെ വീതിച്ചെടുക്കുന്നതിനാകാം അഭിമുഖം.

        എന്താകിലും, സംഘാടകര്‍ കൂടുന്നത് ഒരു വീക്ഷണത്തില്‍ നല്ലതു തന്നെയാണ്. തെരഞ്ഞടുക്കപ്പെടുന്നവര്‍ക്ക് കൂടുതല്‍ കരുതല്‍ കിട്ടുമല്ലോ.... അടിമക്കൂട്ടത്തിലേക്കല്ല കൊണ്ടു പോകുന്നതെങ്കില്‍.

        ഇപ്പോഴാണ് അഭിമുഖത്തിന്‍റെ കാലം അറിയേണ്ടത്.

        ജനത കുറഞ്ഞ്, ജനായത്തമില്ലാതെ, അധികാര വികേന്ദ്രീകരണങ്ങള്‍ പരിവര്‍ത്തനം ചെയ്യപ്പെട്ട് ഒന്നും തിരിച്ചറിയാന്‍ കഴിയാത്ത വിധത്തില്‍ സങ്കരവിഭാഗത്തിന്‍റെ അധീനത വിളിച്ചോതുന്ന ഭരണ പ്രക്രിയകള്‍ വന്നിരിക്കുന്നു.

        വിശാലമായൊരു അങ്കണത്തിലാണ് അഭിമുഖം നടക്കുന്നത്.  വേര്‍ തിരിക്കപ്പെട്ടഇടങ്ങളില്‍ വിവിധയിനം സംഘടനകള്‍ ഇരയെ കാത്തിരിക്കുന്നു.  വ്യത്യസ്ത നിറങ്ങളില്‍, മണങ്ങളില്‍, ഗുണങ്ങളില്‍, അലങ്കാരങ്ങളില്‍, മുഖഭാവങ്ങളില്‍, ശബ്ദങ്ങളില്‍. അവര്‍ മുന്നില്‍ തൂക്കിയിരിക്കുന്ന ഫലകങ്ങളില്‍ അതൊക്കെ വ്യക്തമായി അറിയിക്കുന്നുണ്ട്. സ്വത്വങ്ങളെ തുറന്ന് കാണിക്കുന്നുമുണ്ട്.

        വിളിക്കപ്പെടുന്നവര്‍ കയറിപ്പോകുന്നുണ്ട്, തെരഞ്ഞടുക്കപ്പെടുന്നവര്‍ സംഘങ്ങളുടെ പിന്നാമ്പുറങ്ങളിലേക്ക് ആനയിക്കപ്പെടുന്നുമുണ്ട്.

        അവന്‍റെ ഊഴമെത്തി,

        എല്ലും തോലുമായൊരുത്തന്‍, കരുവാളിച്ചവന്‍, ഏത് വര്‍ണ്ണത്തില്‍, വര്‍ഗ്ഗത്തില്‍ വരുമെന്ന് തിരിച്ചറിയാനാകാത്തവന്‍....

        അങ്കണത്തില്‍ പ്രവേശിച്ചപ്പോള്‍ അവന്‍ അന്ധാളിച്ചു പോയി.

        എണ്ണിയാലൊടുങ്ങാത്ത വര്‍ണ്ണങ്ങള്‍,

        സപ്തവര്‍ണ്ണങ്ങള്‍ കഴിഞ്ഞപ്പോള്‍ മിശ്രിത വര്‍ണ്ണങ്ങള്‍,

        അതും കഴിഞ്ഞപ്പോള്‍ കൂട്ടു മിശ്രിതങ്ങള്‍,

        ഇതില്‍ എന്‍റെ നിറമേത്?

        ശങ്കിച്ചു നില്‍ക്കവെ ചോദ്യമുയര്‍ന്നു.