നിഷാദന്‍ ഇണപ്പക്ഷികളിലൊന്നിനെ അമ്പെയ്ത്
കൊന്നത് ഭക്ഷണത്തിനായിരുന്നു. കാട്ടു
കിഴങ്ങുകൾ തോണ്ടിയെടുത്തു ചുട്ടും, പഴുത്ത് നിറമാര്‍ന്ന ഫലങ്ങൾ അടര്‍ത്തിയെടുത്തും
തിന്നുത് പോലെ. കാട്ടു കിഴങ്ങുകളും വൃക്ഷ ഫലങ്ങളും അടുത്ത തലമുറയുടെ കിളിര്‍പ്പുകളാണെന്ന്
കാട്ടാളന്‍ ചിന്തിച്ചില്ല. അവന്
ചിന്തിക്കേണ്ട കാര്യവുമില്ല, പ്രകൃതിയൊരുക്കിയിരിക്കുന്ന
വിഭവങ്ങളാണതെല്ലാം, അവന് വയറും വിശപ്പും ഭക്ഷണ കാഴ്ചകളും നല്‍കിയതും
ആ പ്രകൃതി തന്നെയാണ്. അവന്‍റെ
കുത്തിയിളക്കിയെടുക്കലുകൾ, അടര്‍ത്തിയെടുക്കലുകൾ, അമ്പെയ്തു വീഴ്ത്തലുകൾ തെറ്റാണെന്ന ചിന്ത പ്രകൃതി നല്‍കിയിട്ടുമില്ല. മാനിഷാദ പറഞ്ഞ മുനിയോട് അവനതെല്ലാം പറഞ്ഞ്
ഫലിപ്പിച്ച്, തലകുനിച്ച് വിഷാദനായി നിന്നു. അപ്പോൾ
മുനിശ്രേഷ്ഠടന്‍ അവനോടും ഒരു കഥ പറഞ്ഞു.
രാജാവിന്‍റെ, പ്രജകളുടെ, രാക്ഷസ
വര്‍ഗത്തിന്‍റെ, കപിവര്യന്മാരുടെ..........
കഥ പറഞ്ഞ് തീര്‍ന്ന് ക്ഷീണിതനായി മുനി വൃക്ഷത്തണലിൽ വിശ്രമിക്കവെ നിഷാദന്‍
തലയുയര്‍ത്തി മുനിയോട് ചോദിച്ചു.
ഞാന്‍ കൊന്നത് എന്‍റെ പശിയകറ്റാനാണ്, അത് പ്രകൃതി
അനുവദിക്കുന്നതാണ്, ഭക്ഷണത്തിനു വേണ്ടി മാത്രമേ ഞാന്‍
മറ്റെന്നിനെ നശിപ്പിക്കാറുള്ളൂ. അങ്ങ്
പറഞ്ഞ കഥയിൽ പരസ്പരം വെട്ടിയതും കൊന്നെടുക്കിയതും എന്തിനു
വേണ്ടിയായിരുന്നു........? പെണ്ണിനു വേണ്ടി, മണ്ണിനു വേണ്ടി, പൊന്നിനു വേണ്ടി, അതെല്ലാം കാല്‍ക്കീഴിൽ ഒതുക്കി നിര്‍ത്താനുള്ള അധികാരത്തിനു വേണ്ടി,
അല്ലെ....?
മുനി വെള്ളിടിയേറ്റിരുന്നു. ഇടിയിൽ
നിന്ന് ജ്വാലയുണ്ടായി, തീയായി മുനിയുടെ താടിമീശകളൊക്കെ ഭസ്മമായി പോയി. മുനിക്ക് ബോധം തെളിഞ്ഞു, സമാധിയായി.