Novel/നോവൽ / കേട്ടെഴുത്തുകാരന്‍റെ ഒളിക്കാഴ്ചകൾ / അദ്ധ്യാ‍യം  പത്തൊമ്പത്

Spread the love

image_pdfimage_printഡൗൺലോഡ് ചെയ്യുക

ധനതത്വശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദത്തിന്‍റെ റിസള്‍ട്ട് വന്ന് ദിവസം അച്ഛന്‍ ചോദിച്ചു.  തുടര്‍ ജീവിതം, എങ്ങിനെ ആയിരിക്കണമെന്നാണ് ചിന്തിക്കുന്നതെന്ന്.  ആ ചോദ്യം ആവശ്യവുമായിരുന്ന സമയത്തു തന്നെയാണ് ഉണ്ടായിരിക്കുന്നത്.  കലാലയത്തില്‍ തുടര്‍ന്ന് രണ്ടു വര്‍ഷം ചെയര്‍മാനാകുകയും രണ്ടു വര്‍ഷം യൂണിവേഴ്സിറ്റിയിലേക്ക് കോളേജിന്‍റെ പ്രതിനിധിയാകുകയും വഴി മങ്കാവുടി  നഗരത്തിന്‍ മാത്രമല്ല സംസ്ഥാന തലത്തില്‍ തന്നെ ശ്രദ്ധിക്കപ്പെട്ടിരുന്നു.  ഒന്നു മനസ്സു വച്ചിരുന്നെങ്കില്‍ വാര്‍ഡില്‍ നിന്ന് ഇലക്ഷന് ജയിച്ച് നഗര സഭയിലെത്താമിയിരുന്നു. സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി പ്രവര്‍ത്തിച്ചിരുന്നെങ്കില്‍ നഗര പിതാവുമാകാമായിരുന്നു.  അസംബ്ലിയിലേക്ക് മത്സരിച്ചിരുന്നെങ്കില്‍ എംഎല്‍എയും വേണെമെങ്കില്‍ മന്ത്രിയു മാകാമായിരുന്നു.  ലോകസഭയിലേക്ക് മത്സരിച്ചിരുന്നെങ്കല്‍ എംപിയും ഇത്തിരി തന്ത്രപരമായി നിന്നാല്‍ സഹമന്ത്രിയെങ്കിലുമാകാമായിരുന്നു.  അങ്ങിനെ ആകാമയിരുന്നതിനെയൊക്കെ മാറ്റിവച്ച് ആകാന്‍ ബിദ്ധിമുട്ടുള്ള ഒരു മാര്‍ഗ്ഗം തരഞ്ഞെടുക്കുകുയായിരുന്നു.

       ഒരു വ്യാപാരം.

       നാലഞ്ച് വ്യത്യസ്ത വലിപ്പത്തിലുള്ള അച്ചുകള്‍, കുറച്ച് മെഴുക്, വ്യാപാരം തുടങ്ങാന്‍ അതുമതിയായിരുന്നു.  ആദ്യ തൊഴിതാളികള്‍ അയല്‍പക്കത്തെ നാലു അമ്മമാര്‍.  അവര്‍ക്കൊരു താങ്ങാവുമെന്ന് കരുതിയാണ് തൊഴിലാളികളായി സ്വീകരിച്ചത്.  ആ കുരതല്‍  ഇന്നും തുടര്‍ന്നു വരുന്നുണ്ട്.  പെന്‍ഷന്‍ പ്രായം കഴിഞ്ഞിട്ടും അവര്‍ തുടരുന്നുണ്ട്.  മെഴുകുതിരി വ്യാപാരത്തില്‍ തന്നെ.  റോയല്‍ ബ്രാന്‍റ് മെഴുകിതിരികള്‍…. രാജകീയമായത്…. സംസ്ഥാനത്തെ ഏതു മുക്കിലും മൂലയിലും റോയല്‍ ബ്രാന്‍റിന്‍റെ ഒരു കൂടു മെഴുകുതിരിയെങ്കിലും കാണാത്ത മുറുക്കാന്‍ കടയോ, സ്റ്റേഷനറിക്കടയോ, പലചരക്ക് കടയോ ഇന്നു ഉണ്ടാകില്ല.  അതേപോലെ തന്നെ ആ നാലു വീട്ടുകാരും രക്ഷപെട്ടു.  അവര്‍ക്ക് നല്ല വീടുകളുണ്ടായി, മക്കളെ നല്ല നിലയില്‍ വിദ്യാഭ്യാസം ചെയ്യിക്കാന്‍ കഴിഞ്ഞു, പെണ്‍മക്കളെ നല്ല നിലയില്‍ വിവാഹം ചെയ്തയക്കാന്‍ കഴിഞ്ഞു.  ആണ്‍കുട്ടികള്‍ക്ക് എണ്ണം പറഞ്ഞ തറവാടുകളില്‍ നിന്നും ബന്ധുതകള്‍ കിട്ടി.

       വായനയുടെ ഇടവേളയില്‍ നിവേദിത സുദേവിനെ നേക്കി കമന്‍റ് ചെയ്തു.

       ഓ… ഇനി എന്തു വേണം….സംപൂര്‍ണ്ണ മനുഷ്യന്‍…

       ഏസ്… അതാണ് ഞാന്‍ ഉദ്ദേശിക്കുന്നത്… അവര്‍ ഉദ്ദേശിക്കുന്നത്…

       രോഗിയുടേയും വൈദ്യന്‍റേയും പഴങ്കഥയില്‍ പറയും പോലെ…രണ്ടുകൂട്ടരും ഉദ്ദേശിച്ചത് പാലു തന്നെ…

       അതെ പാലു തന്നെ…. നല്ല പശുവില്‍ പാല്‍… അത് നാടന്‍ പശുവിന്‍റെ ആണെങ്കില്‍ ഗുണവും കൂടും….

       ഇത് നാടന്‍ പശുവിന്‍റേതാണോ… കൊഴുപ്പ് കുറവാണെന്നു തോന്നുന്നു. ജേഴ്സിയുടേതല്ലേ… അതോ സങ്കരയിനമോ….?

       അല്ല നാടന്‍ തന്നെയാണ്. ചില ദിവസങ്ങളില്‍ കറക്കുമ്പോള്‍ അളവ് കറഞ്ഞ് പോകുന്നുണ്ട്.  അപ്പോള്‍ ഇത്തിരി വെള്ളും ചേര്‍ക്കും….

       നിവേദിത പൊട്ടിച്ചിരിച്ചു പോയി.

       പാലും വെള്ളവും…. തീര്‍ച്ചയായും അതു തന്നെയാണ് കോമ്പിനേഷന്‍….. പാലില്‍ വെള്ളം തന്നെയേ ചേര്‍ക്കാന്‍ കഴിയുള്ളൂ….

       ജോഗിംഗും ദിനചര്യകളും പ്രാതലും കഴിഞ്ഞ് അവര്‍ വായനയിലേക്കും ചര്‍ച്ചകളിലേക്കും പ്രവേശിക്കുകയായിരുന്നു.  ജനവാതിലുകളെ തുറന്നിട്ട് യഥേഷ്ടം കാറ്റും വെളിച്ചവും സ്വീകരിച്ച്, മുറിയിലെ അഴുക്ക് വായുക്കളെ അകറ്റി, ഉന്മേഷത്തിലായിരുന്നു, സുദേവും നിവേദിതയും. കുമുദം അടുക്കളയില്‍ തിരക്കിലായിരുന്നെങ്കിലും നിവേദിതയെ പഠിക്കാന്‍ സശ്രദ്ധം, അവളെ കണ്ടു കൊണ്ടുമിരുന്നു.  കുമുദം കാണാന്‍ കൊതിക്കുന്നത് നിവേദിതയില്‍ പുരുഷ ബന്ധം അറിഞ്ഞിട്ടുള്ള ഒരു സ്ത്രീയെ ആണ്.  അതുകണ്ടെത്താന്‍ ചില ലക്ഷണങ്ങള്‍ മനസ്സില്‍ കരുതി വച്ചിട്ടുണ്ട്.  അവള്‍ക്ക് പൂര്‍വ്വികരില്‍ നിന്നും കിട്ടിയത്.  അതു വച്ചു കൊണ്ടുള്ള പരീക്ഷണങ്ങളും നിരീക്ഷണങ്ങളുമാണ് നടത്തി കൊണ്ടിരുക്കുന്നത്.  ഹേയ്, നടന്നിട്ടില്ല, റിസള്‍ട്ട് വീണ്ടും നിരാശപ്പെടുത്തുന്നതു തന്നെ, എന്നവള്‍ അറിയുന്നുണ്ട്.  എന്നിട്ടും അടുത്ത പരീക്ഷണത്തിനൊരുങ്ങിക്കെണ്ടിരിക്കുന്നു.  കുമുദത്തിന്‍റെ നോട്ടങ്ങള്‍ നിവേദിയ വായിക്കുന്നതിനിടക്ക് ശ്രദ്ധിച്ചു കൊണ്ടുമിരുന്നു.  വായനയുടെ ഒരിടവേളയില്‍ നിവേദിത ഒരു പൂച്ച കുഞ്ഞിനെപ്പോലെ പതുങ്ങി അടുക്കളയിലെത്തി കുമുദത്തിനെ പിന്നില്‍ നിന്നും കെട്ടിപ്പിടിച്ച് വിവസ്ത്രമായിരുന്ന പൊക്കിളിനെ തടവി, മാറിലമര്‍ത്തി ചെവിയില്‍ മന്ത്രിച്ചു.

       ഒന്നും സംഭവിച്ചിട്ടില്ല… സംഭവിച്ചാലുടന്‍ പറയാം… ആലോചിച്ചും, കള്ളകണ്ണാല്‍ നോക്കിയും വിഷമിക്കണ്ട… തല പുണ്ണാക്കുകയും വേണ്ട..ഊം….?         

       കുമുദം അമ്പരന്നു പോയി.  അവള്‍ക്ക് ആദ്യമായുണ്ടായ അനുഭവമായിരുന്നത്, ഒരു സ്ത്രീ പുരുഷന്മാര്‍ ചെയ്യുന്നതു പോലെ സ്പര്‍ശ്ശിക്കുന്നത്.  പെട്ടന്ന് ഇക്കിളി തോന്നി തെന്നി മാറി.

       ഞാന്‍ അപ്പടിയൊന്നും നിനക്കാത്… നിജമാ…

       അവളുടെ മൊഴിയില്‍ പോലും കള്ളത്തരം ഒളിഞ്ഞിരിപ്പുണ്ടെന്ന് നിവേദിത കണ്ടു.  കുമുദത്തിന് ഒരു കള്ള പുഞ്ചിരി  മറുപടിയായി കൊടുത്ത് അവള്‍ സുദേവിനടുത്തേക്ക് മടങ്ങി.

       ലാസറലിയെ പൂര്‍ണ്ണനായൊരു പുരുഷനായിട്ടാണ് അവതരിപ്പിക്കുന്നതല്ലേ… ഒരു ഉത്തമ പുരുഷനായിട്ട്.  വാത്മീകിയുടെ ഉത്തമ പുരുഷനു പോലും ഇടക്കൊക്കെ പിഴവുകള്‍ പറ്റിയിട്ടുണ്ട്… അങ്ങിനെയെന്തെങ്കിലും ഇടകളില്‍ വരുത്തിയില്ലെങ്കില്‍ തികച്ചും സാങ്കല്പികമായിത്തീരും….

       അവരുദ്ദേശിക്കുന്നത് ഒരു പൂര്‍ണ്ണ ഉത്തമ പുരുഷനെയാണ്.  ഇക്കഥ ഇന്ന് വായിക്കാനുള്ളതല്ല.  ഭാവിയില്‍ വായിക്കപ്പെടാനുള്ളതാണ്.  അവരുടെ വ്യാപാര ശൃംഖല തഴച്ച് വളര്‍ന്നു നില്‍ക്കുമ്പോള്‍ അവര്‍ക്ക് അടുത്ത തലമുറയോട് പറയാനുള്ളതാണ്.  ഒരു ഉത്തമ പുരുഷനാണ് ഇതെല്ലാം കെട്ടിപ്പടുത്തതെന്ന് കാണിക്കാനുള്ളതാണ്.  നമ്മുടെ ചരിത്രത്തെ പോലെ തന്നെയാണ് ഈ ആത്മകഥയും എഴുതിക്കുന്നവര്‍ക്ക് താല്പര്യമുള്ള വിധത്തില്‍ കഥ പരിണമിക്കുകയാണ്, അല്ലെങ്കില്‍ പരിണമിക്കപ്പെടുത്തുകയാണ്.  ഞാന്‍ ഉദ്ദേശിച്ചത്, നമ്മുടെ ചരിത്രം കോണ്‍ഗ്രസ് എഴുതുന്നതു പോലെയല്ല ബീജെപി എഴുതിയാല്‍,  ഇതു രണ്ടു പോലെയുമായിരിക്കില്ല കമ്മ്യൂണിസ്റ്റ്കാരെഴുതിയാല്‍.  അതേപോലെ തന്നെയാണ് ആത്മകഥകളും. അതിന് യഥാര്‍ത്ഥ ജീവിതവുമായി കുറച്ചൊക്കെ ബന്ധമുണ്ടാകാം, ചുറ്റുപാടുകളും ചരിത്രവുമൊക്കെ ഒരു പരിധി വരെ സത്യാമയിരിക്കാം, പക്ഷെ, വ്യക്തി ജീവിതം പകര്‍ത്തുമ്പോള്‍ ശദ്ധയോടെ കറകളഞ്ഞ് എഴുതുന്നു.

       ഒരു പരിധി വരെയെന്ന് പറഞ്ഞത് മനസ്സിലായില്ല….. എന്താണ് പരിധി, എതാണ് പരിധി…?

       പരിധി എഴുതുന്ന ആള്‍ തീരുമാനിക്കുന്നതാണ്.  ഇവിടെ എഴുതിക്കുന്ന ആള്‍ തീരുമാനിക്കുന്നതാണ്.  ഞാന്‍ ഉപകരണം മാത്രമാണ്.  എനിക്കുള്ള വികാരങ്ങള്‍ ചിന്തകള്‍ എഴുതി നിറക്കാനുള്ളതല്ല ലാസറലിയുടെ കഥ.  അത് അവര്‍ പറയും പോലെ എഴുതി കൂലി വാങ്ങുന്നു.

       എഴുത്തുകാരന് ഒരു കടപ്പാടുണ്ട്, സമൂഹത്തിനോട് ബാദ്ധ്യതയുണ്ട്….

       കടപ്പാട്, ബാദ്ധ്യത എഴുത്തുകാരനു മാത്രമല്ല.  സമൂഹത്തിലെ എല്ലാവര്‍ക്കുമുള്ളതാണ്.  അത് സമൂഹത്തിനോടു മാത്രമല്ല, സമൂഹത്തിനോടുള്ളതിനേക്കാള്‍ പ്രകൃതിയോടാണ്.  നമ്മളിവിടെ ജീവിച്ചു തീര്‍ക്കാന്‍ ഉപയോഗിക്കുന്ന പ്രകൃതി യഥാര്‍ത്ഥത്തില്‍ അത്രയും ഒരു മനുഷ്യ ജീവിയെന്ന നിലയില്‍ നമുക്ക് അവകാശപ്പെട്ടതാണോ,  നമ്മള്‍ അമിതമായ ആര്‍ത്തിയോടുകൂടി ഉപയോഗിച്ച് പ്രകൃതിയുടെ സന്തുലിതാവസ്ഥ തന്നെ തകരാക്കിയിരിക്കുകയാണെന്ന സത്യം ഇപ്പോള്‍ ഓര്‍ക്കണം.  ഇങ്ങിനെ ചിന്തിക്കേണ്ടത് സാഹിത്യകാരന്‍ മാത്രമല്ല.  എല്ലാ മനുഷ്യനുമാണ്.  എല്ലാ മനുഷ്യര്‍ക്കും പ്രകൃതിയോടും സമൂഹത്തോടുമുള്ള കടപ്പാടും ബാദ്ധ്യതയുമേ സാഹിത്യകാരനുമുള്ളൂ. എഴുത്തുകാരനു ജീവിതത്തില്‍ നിന്നു കിട്ടിയ അനുഭൂതികള്‍ മറ്റുള്ളവരുമായി പങ്കു വയ്ക്കുന്നതാണ് എഴുത്ത്. അനുഭവങ്ങളും അനുഭൂതികളും എഴുത്തുകാരനു മാത്രമല്ല, ഏതൊരു മനുഷ്യനും കിട്ടുന്നുണ്ട്. എഴുത്തുകാരന് അത് എഴുത്തിലൂടെ മറ്റുള്ളവര്‍ക്ക് പങ്കു വച്ചു കൊടുക്കാന്‍ കഴിയുന്നുവെന്നതു മാത്രമാണ് പ്രത്യേതകത. യഥാര്‍ത്ഥത്തില്‍ ഈ ആത്മകഥയില്‍ വെള്ളം ചേര്‍ക്കുന്നത് തെറ്റാണ്.  പക്ഷെ, ഇത് ഞാന്‍ സ്വീകരിച്ച തൊഴിലാണ്.  പ്രതിഫലവും പറ്റുന്നുണ്ട്.  അതു കൊണ്ടു തന്നെ എന്‍റെ ഉത്തരവാദിത്വം സമൂഹത്തിനോടല്ല.  പ്രതിഫലം തരുന്നവരോടാണ്.  ഇതെഴുതിക്കുന്നവര്‍ കൂടി ഈ സമൂഹത്തില്‍ ഉള്ളവരാണെന്ന് കാണണം.  നമ്മുടെ ഈ ചെറിയ സമൂഹത്തിന്‍റെ ജീവിതത്തെ നിയന്ത്രിക്കുന്നതിനുള്ള നിയമങ്ങളെ ഉണ്ടാക്കി പരിപാലിക്കുന്ന ഭരണ കര്‍ത്താക്കളാണ് ഇതിനു പിന്നിലുള്ളതെന്നോര്‍ക്കണം. അവര്‍ ജനാധിപത്യ സംവിധാനത്തിലൂടെ ആണ് ഈ അധികാര സ്ഥാനത്തെത്തിയിരിക്കുന്നതെന്നു കൂടി ഓര്‍ക്കണം. അതുകൂടി കണക്കിലെടുത്താല്‍ ഞാന്‍ ചെയ്യുന്ന തെറ്റിന്‍റെ അളവ് കുറയുന്നുമുണ്ട്.

       എന്തായി നിങ്ങളുടെ ജോണ്‍ എന്ന ഫോണ്‍കാരനും അനിത പ്രസാദ് വര്‍ക്കിയും വിനോദ് മേനോനും ഉറക്കം തൂങ്ങി സാമുവലും വിമര്‍ശകനും സ്ക്രിപ്റ്റ് റൈറ്ററും…?

       എല്ലവരും നിലവിലുണ്ട്.  ഓരോ അദ്ധ്യായം കഴിയുമ്പോഴും  വായിച്ചു കേള്‍പ്പിക്കും അവര്‍ ഹാപ്പിയാണ്… ഞാനും ഹാപ്പിയാണ്.

       വായന അനിതയുടെ രാജകൊട്ടാരത്തിലോ കടവന്ത്ര സുഖവാസ ഫ്ളാറ്റിലോ…?

       രണ്ടിടത്തും… രണ്ടിടത്തായാലും അനിതയുടെ മനോഹരമായ, സ്വാദിഷ്ടമായ ഒരു ജ്യൂസു കിട്ടും… എഴുതിയതത്രയും വായിക്കും മടങ്ങും….

       അല്ലാതൊന്നുമില്ല… അനിതയെ കൂടുതല്‍ അറിഞ്ഞില്ല…. കണ്ടില്ല…?

       ചോദ്യത്തില്‍ വ്യംഗ്യത വേണ്ട… അനിതയെ അറിയാന്‍ ശ്രമിച്ചില്ല… പക്ഷെ,  അറിഞ്ഞിട്ടുണ്ട്… അനിത ദേഹശുദ്ധിയുള്ള സ്ത്രീയാണ്… ഭര്‍ത്താവു കൂടാതെ വിനോദ് മേനോനുമായേ ബന്ധമുള്ളൂ… അവര്‍ പ്രണയത്തിലാണ്…

       ഓഹോ… രണ്ടു പേരുമായിട്ടുള്ള ബന്ധകൊണ്ട് ദേഹ ശുദ്ധി നഷ്ടമാകില്ലായിരിക്കും….?

       ഞാന്‍ പറഞ്ഞു,  അവര്‍ പ്രണയത്തിലാണ്…

       ഓക്കെ സമ്മതിക്കുന്നു….പ്രണയത്തെമാത്രം…

       നിവേദിത…. ഒരു എഴുത്തുകാരിയാണ്… പ്രണയത്തെ അത്ര ചെറുതായി കാണരുത്…

       ഞാന്‍ ചെറുതായി കാണുന്നില്ല… നമ്മുടെ സമൂഹത്തിന്‍റെ കണ്ണുകളിലാണ് തെറ്റും ശരിയും തിരിക്കാനുള്ള അളവുകോലിരിക്കുന്നത്.  ഭര്‍ത്തൃമതിയായ ഒരു പെണ്ണ് മറ്റൊരു പുരുഷനെ പ്രണയിക്കുന്നതും ശാരീരിക ബന്ധം പുലര്‍ത്തുന്നതും ഇന്നത്തെ സമൂഹം തെറ്റായിട്ടാണ് കണക്കു കൂട്ടുന്നത്…

       സമൂഹത്തെ വിട,്  നിവേദിത എങ്ങിനെ കാണുന്നു.  ഞാന്‍ സാഹിത്യകാരിയെന്ന നിലയിലല്ല ചോദിക്കുന്നത്…

       എനിക്ക് അന്യപുരുഷനുമായിട്ടുള്ള ബന്ധം ഇഷ്ടമല്ല.  എന്‍റെ പുരുഷന്‍ അന്യസ്ത്രീ ബന്ധമുള്ള ആളാകുന്നതില്‍ വെറുപ്പുമാണ്.  ഞാനെന്‍റെ ദേഹത്തെ എന്‍റെ മാത്രം സ്വത്തായി കാണുന്നു.  അതു പങ്കുവയ്ക്കുമ്പോള്‍ അയാളും വൃത്തിയുള്ളവനായിരിക്കണമെന്ന് ആഗ്രഹിക്കുന്നു.

       ഞാനംഗീകരിക്കുന്നു.  അനിത ഒരു ചീത്ത സ്ത്രീയായിട്ട് തോന്നുന്നില്ല.  അവര്‍ പ്രണയത്തെയും ഭര്‍ത്താവിനെയും ഒരേപോലെ ഇഷ്ടപ്പെടുന്നുണ്ടെന്നാണ് ഞാന്‍ കാണുന്നത്.  പ്രണയത്തെ സ്വകാര്യമാക്കി വയ്ക്കുകയും ആസ്വദിക്കുകയും ചെയ്യുന്നെന്നും ഞാനറിയുന്നു.  പക്ഷെ, അനിതക്ക് പണത്തിനോട് അമിതമായ ആര്‍ത്തിയുണ്ട്.  ആ ഫ്ളാറ്റില്‍ നടക്കുന്ന കച്ചവടത്തിന്‍റെ മുഖ്യ നോട്ടക്കാരി അനിതയാണ്.  മദ്യവും മയക്കു മരുന്നും യഥേഷ്ടം ഉപയോഗിക്കാനുള്ള ഒരു താവളമാണത്.  അവര്‍ക്ക് സ്ഥിരമായിട്ട് കസ്റ്റമേഴ്സുമുണ്ട്…ഈ സിറ്റിയില്‍ തന്നെ ഇതേപോലുള്ള താവളങ്ങള്‍ പലതുമുണ്ട,് അവരുടേതായിട്ട്…. കാര്യങ്ങള്‍ നോക്കാന്‍ പലരുമുണ്ട്…..

       അവിടെ മദ്യവും മയക്കു മരുന്നും മാത്രമേ വില്പനയുള്ളാ…?

       എന്നു തോന്നുന്നു.  മറ്റ് സൗകര്യങ്ങള്‍ ഒരുക്കിയിട്ടില്ല.  എല്ലാ മുറികളും തുറന്നിട്ടിരിക്കുകയാണ്.  ഒരു പക്ഷെ, അതിനുള്ള താവളത്തിലാക്ക് പോകുന്നതിന് മുമ്പ് കണ്ടുമുട്ടാനുള്ള ഇടമായിരിക്കാം…

       ദാറ്റ് മീന്‍സ് പിമ്പിംഗ് സ്റ്റേഷന്‍…?

       ഓ… യുവാര്‍… കവി ഭാവനയാണല്ലേ…?

       ഭാവനയല്ല, കവിതാണ്… പുതിയൊരു വാക്കാണ് പിമ്പിംഗ് സ്റ്റേഷന്‍…

       നിവേദിതയുടെ വളരെ തുറന്ന സംഭാഷണം സുദേവിനെ കൂടുതല്‍ ആകര്‍ഷിക്കുന്നു.  തുറന്ന സംസാരങ്ങള്‍ മനസ്സിന്‍റെ അടുപ്പത്തെയാണ് കാണിക്കുന്നത്.  നിവേദിത വളരെ അടുത്തിരിക്കുന്നു.  തികച്ചും സുരക്ഷിതമായൊരു സ്ഥലത്താണെന്ന് അവള്‍ കരുതുന്നു.

       അവിടത്തെ വില്പനകളുമായിട്ട് ലാസറലിക്ക് ബന്ധമുണ്ടോ…?

       അതിനെപ്പറ്റി അറിയാന്‍ കഴിഞ്ഞിട്ടില്ല… ലാസറലിയുടെ ബിസിനസ്സ് പാര്‍ട്ടണര്‍ ആണെങ്കിലും സ്വന്തമായിട്ട് മറ്റ് കച്ചവടങ്ങള്‍ നടത്തിക്കൂടാ എന്നില്ല…

       സ്വന്തമായും നടത്താം. പക്ഷെ, ലാസറലിയുടെ പോക്കുകള്‍ അതുകളുമായും ബന്ധപ്പി ക്കുന്നതാകാമെന്നു തോന്നിക്കുന്നുണ്ട്…

       തീര്‍ച്ചയുമാകാം… അങ്ങിനെയുള്ള അനധികൃത കച്ചവടക്കാരാണ് ലാസറലിയുടെ പാര്‍ട്ടണര്‍മാരെല്ലാമെന്നും കണക്കു കൂട്ടാം…

       ശരിയാണ്….

       ലാസറലിക്കും കൂട്ടര്‍ക്കും ജീവിതാസ്വാദനത്തിനൊരു സ്ഥലമുണ്ട്. ലത മൊബൈലില്‍ അയച്ചു തന്നിട്ട് ഞാന്‍ ലാപ്പില്‍ സേവു ചെയ്തതാണ്.  അതൊന്ന് കണ്ടുനോക്ക്…

       നിവേദിത ലാപ്പില്‍ ആഘോഷമെന്ന ഫയല്‍ ഓപ്പണാക്കി.  ആദ്യം തെളിഞ്ഞ വൊളുത്ത പ്രദലം ഇരുണ്ട് പിന്നെ പ്രകൃതിയുടെ അന്തഃരീക്ഷത്തിലേക്ക് കണ്ണു തുറന്നു.  ഇരുപുറവും തേയിലത്തോട്ടത്തിലൂടെ വാഹനം ഓടുകയാണ്.  താഴ്വാരം കോടമഞ്ഞില്‍ ആവരണപ്പെട്ടിരിക്കുന്നു.  പുലര്‍കാലമാണ്.  റോഡരുകില്‍ തേയില തോട്ടത്തില്‍ സ്ത്രീകളെ കാണാം. അവര്‍ കുളമ്പ് നുള്ളി പുറത്ത് വച്ചു കെട്ടിയിരിക്കുന്ന ചാക്ക് ബാഗുകളില്‍ നിക്ഷേപിക്കുകയാണ്.

       ലാപ്പില്‍ കാണുന്നതു കൊണ്ട് നിവേദിതക്ക് തണുപ്പ് അനുഭവപ്പെടുന്നില്ല.  പക്ഷെ, കാറിന്‍റെ വിന്‍റോ ഗ്ലാസ്സ് താഴ്ത്തിയുള്ള യാത്രയാണെങ്കില്‍ യാത്രക്കാര്‍ക്ക് നന്നായിട്ട് തണുക്കുന്നുണ്ടാകാം.

       പ്രധാന പാതവിട്ട് വാഹനം ഇടത് വഴിയിലൂടെ യാത്ര ചെയ്യുകയാണ്, മൂന്നു കിലോമീറ്ററെങ്കിലും യാത്ര ചെയ്തപ്പോള്‍ ഒരു റിസോര്‍ട്ടിന്‍റെ കോമ്പൗണ്ടില്‍ കയറി.  ഒരു മലയുടെ താഴ് വാരത്ത് തട്ടുകളായി തിരിച്ചിടത്താണ് റിസോര്‍ട്ട്.  ഉയരം കൂടിയയിടത്ത് വച്ച് അവള്‍ പത്ത് കെട്ടിടങ്ങള്‍ എണ്ണി.  കോമ്പൗണ്ടില്‍ കയറിയപ്പോള്‍ ശൈത്യകാല ചെടികളെക്കൊണ്ട് നിറഞ്ഞ പൂന്തോട്ടും ദൃശ്യമായി.  ആ ദൃശ്യങ്ങള്‍ മുഴുവന്‍ കാണിക്കാതെ വാഹനം മുറ്റത്ത് കയറി നിന്നു.  കരിങ്കല്ലില്‍ ഭീത്തി തീര്‍ത്ത കെട്ടിടം.  കരിങ്കുല്ലുകള്‍ പോളീഷ് ചെയ്ത് മിനുക്കിയിരിക്കുന്നു.  തറയില്‍ മാര്‍ബിള്‍ വിരിച്ചിരിക്കുന്നു.

       കറുത്ത ഫിലിമൊട്ടിച്ച വാതില്‍ തുറക്കുന്നത് വിശാലമായൊരു ഹാളിലേക്കാണ്.

       അവിടെയാണ് ആഘോഷം.

       അമ്പതില്‍ കൂടുതല്‍ പേര്‍…

       പരിചയമുള്ള മുഖങ്ങള്‍ നിവേദിത തിരഞ്ഞു.

       ലാസറലിയും ലൈലയും ഷാഹിനയും ഹണിയും മാത്രം….

       നജീമും എബിനും മക്കളുമില്ല….

       സമ്പന്നതയുടെ മുഖാവരണമുള്ളവര്‍…. വസ്ത്രങ്ങളും ആഭരണങ്ങളും അക്കാര്യത്തെ അരക്കിട്ട് ഉറപ്പിച്ച വിശ്വാസം തരുന്നു.

       ഒരു വലിയ പാര്‍ട്ടി…

       മദ്യവും ഭക്ഷണവും….

       ആടിപ്പാടി ആഘോഷിക്കുന്ന മുഖങ്ങളും…

       സുദേവ് പറഞ്ഞു.

       ഇവിടെ എല്ലവിധ വില്പനകളും നടക്കുന്നുണ്ടെന്ന് ലത പറയുന്നു.  വച്ചു മാറലുകളും ഉപയോഗങ്ങളും  യഥേഷ്ടം… ഒരു വിലക്കുകളും ആര്‍ക്കുമില്ല. അല്ലെങ്കില്‍ അങ്ങിനെ വിലക്കുളും കടമ്പകളും വേണമെന്നുള്ളവര്‍ ഇവിടെ വരുന്നില്ല.  ഇത് ജീവിതം ആഘോഷിക്കുന്നവരുടെ സ്ഥലമാണ്.  അവര്‍ക്ക് മാത്രമേ പ്രവേശനമുള്ളൂ… സമ്പത്ത് യഥേഷ്ടം വിളമ്പാന്‍ കഴിയുന്നവര്‍ക്കു മാത്രമേ അവിടെ അംഗത്വമുള്ളൂ… നിവേദിതക്ക് അറിയുന്ന മുഖങ്ങളുണ്ടോയെന്ന് നോക്കൂ…

       നിവേദിത കാഴ്ചകള്‍ ആദ്യം മുതല്‍ വീണ്ടും കണ്ടു.  ചില മുഖങ്ങള്‍ പോസ്സു ചെയ്തു നോക്കി.  പരിചിത മുഖങ്ങള്‍ കണ്ടെത്തിയേ തീരുവെന്ന വാശിയോടെ…

       പെട്ടന്നൊരു മുഖം അവള്‍ കണ്ടു.  അവളുടെ മുഖത്ത് അത്ഭുതം നിറയുന്നത് സുദേവ് കണ്ടു. ലാപ് സ്ക്രീനില്‍ വികസിപ്പിച്ച് നിശ്ചലമാക്കി നിര്‍ത്തിയിരിക്കുന്ന മുഖ സുദേവിന് പരിചിതമായി തോന്നിയില്ല.

       ആരാണത്…?

       ഞങ്ങളുടെ എം. ഡി, പി ബി നായര്‍.  പി ബാലകൃഷ്ണന്‍ നായര്‍.  അദ്ദേഹത്തിന് ഇവരുമായി ബന്ധമുണ്ടാകുമോ…?

       ബന്ധമുണ്ടാകണമെന്നില്ല.  ഞാന്‍ ഉദ്ദേശിക്കുന്നത് ലാസറലിയുമായൊരു പാര്‍ട്ടണര്‍ഷിപ്പ് ഉണ്ടാകണമെന്നില്ല എന്നാണ്.  ഈ ഫംഗ്ഷന്‍റെ ഗസ്റ്റാകാം…

       പത്രക്കാരും വന്‍കിട ബിസിനസ്സുകാരും ഉദ്ദ്യോഗസ്ഥരും രാഷട്രീയക്കാരും ഇങ്ങിനെയുള്ള ആഘോഷങ്ങളില്‍ ഗസ്റ്റുകളാകാറുണ്ട്.  പല സ്വാധിനങ്ങളിലും ഇടപെടുന്നത് ഇങ്ങിനെയാണ്.  വലയില്‍ ചെന്ന് വീഴുന്നു.  മദ്യവും സ്ത്രീയുമൊക്കെ മാധ്യമങ്ങളാണ്…

       അതു ശരിയാകാം.  അല്ലാതെ പി ബി നായറിനെ കുറിച്ച് മറ്റ് കാര്യങ്ങള്‍ ചിന്തിക്കാനേ കഴിയില്ല.  അദ്ദേഹം ഒരു ജന്‍റില്‍മാനാണ്.  ബിസിനസ്സിലായാലും റിലേഷന്‍സ് ഉണ്ടാക്കുന്ന കാര്യത്തിലായാലും … ഇടപാടുകളിലായാലും….

       നിവേദിത വീണ്ടും തിരഞ്ഞു കൊണ്ടിരുന്നു.  സുദേവ് കണ്ടിരുന്നു.  മറ്റെരു മുഖത്ത് അവള്‍ എത്തി നിന്നു.

       ഈ മുഖം ഞാനെവിടയോ കണ്ടിട്ടുണ്ട്. 

       കണ്ടു മടുത്തപ്പോേള്‍ അവര്‍ കമ്പ്യൂട്ടറിനെ ഷട്ട്ഡൗണ്‍ ചെയ്ത് വായനയിലേക്ക് വന്നു.

       പടിപടിയായി ലാസറലിയുടെ ബിസിനസ്സ് ശൃംഖല വളരുന്നതിന്‍റെ കഥയാണ് വായിക്കുന്നത്.  പുതിയ വ്യാപാര രംഗത്തേക്ക് വരുന്നതും പുതിയ പാര്‍ട്ടണര്‍മാര്‍ വരുന്നതും അവരുടെ പേരു വിവരങ്ങളും ആസ്തി ബാദ്ധ്യതകളും അക്കമിട്ട് നിരത്തിക്കൊണ്ട് കഥയുടെ ചാരുത ചോര്‍ന്നു പോകാതെ സുദേവിന്‍റെ എഴുത്ത് മുന്നേറുന്നത്, അല്ലെങ്കില്‍ വികസിക്കുന്നത് നിവേദിത ഉള്ളാലെ അറിഞ്ഞു.  അവന്‍ ലാസറലിയെന്ന വ്യക്തിയുടെ ഉള്ളില്‍ കയറിയിരുന്ന് കഥ പറയിക്കുന്നതുപോലെ തോന്നിച്ചു.  സ്വന്തം കഥ പറയുന്ന ലാഘവത്തോടെ….

       ഇതിനേയും പരകായപ്രവേശം എന്നു പറയാമോ…….

       പരകായപ്രവേശം…അതിന്ദ്രീയജ്ഞാനം….സെവന്ത് സെന്‍സ്….. ഇതൊന്നും എനിക്ക് വിശ്വസിക്കാന്‍ കഴിയാത്ത കാര്യങ്ങളാണ്…. നിലവില്‍ നില്‍ക്കുന്ന ശാസ്ത്രീയ ബോധത്തില്‍ തെളിയിക്കപ്പെട്ട കാര്യങ്ങള്‍ മാത്രമാണ് ഞാന്‍ വിശ്വാസത്തില്‍ എടുക്കുന്നത്…. അതാണെന്‍റെ യുക്തിബോധം…. ആരു പറഞ്ഞാലും… എന്ത് എഴുതിയത് വാച്ചാലും അതുകളെ എന്‍റെ യുക്തി ബോധക്കല്ലില്‍ ഉരച്ചു നോക്കി തിട്ടപ്പെടുത്തുകയാണ് ചെയ്യുന്നത്.  ഒരിക്കല്‍ തിട്ടപ്പെടുത്തിയത് പിന്നീട് മാറിയെന്നിരിക്കാം.  മാറ്റം എല്ലാറ്റിനും അനിവാര്യമാണെന്ന സത്യം ഞാന്‍ അംഗീകരിക്കുന്നു.  മാറ്റമേയില്ലാതെ തുടരുന്നുവെന്ന് പറഞ്ഞാല്‍ അവരുടെ ബോധം നിലച്ചു പോയെന്നേ പറയാന്‍ കഴിയൂ….

       സോറി ലീവിറ്റ്…… അതിനെപ്പറ്റി നമുക്ക് പിന്നീട് സംസാരിക്കാം…..

       തീര്‍ച്ചയായും….

       പ്രധാന നഗരങ്ങളിലെല്ലാം സ്വര്‍ണ്ണ വ്യാപാരസ്ഥാപനങ്ങള്‍, ജൗളിക്കടകള്‍.. ജനങ്ങളോട് വളരെ അടുത്തു നില്‍ക്കുന്നൊരു സാമ്പത്തിക സ്ഥാപനം… ചില വന്‍കിട ഏജന്‍സികള്‍… റിയലെസ്റ്റേറ്റ്…ഫളാറ്റ് നിര്‍മ്മാണം….ഷോപ്പിംഗ് മാളുകള്‍… ഷെയര്‍ ബ്രോക്കറിംഗ്… പ്രവിശ്യയെ മുഴുവന്‍ തന്‍റെ ഉദരത്തില്‍ ഉള്‍ക്കൊള്ളിക്കാന്‍ കഴിവുള്ള ഒരു വന്‍ ബിസിനസ്സ് ഗ്രൂപ്പ്….

       അതെ….

       ഞാനിത്രയൊന്നും കരുതിയിരുന്നല്ല….

       ഞാനും കരിതിയിരുന്നതല്ല….. ഇതെല്ലാം സമൂഹത്തിന് മുന്നില്‍ തുറന്ന് കാണിക്കാനാണ് അവര്‍  ആത്മകഥ കമ്മിറ്റി ഉണ്ടാക്കിയത്…

       ഏസ്സ്…. ഞാന്‍ ഉദ്ദേശിച്ചതിലും ശക്തരാണ്…

       പെട്ടന്ന് സുദേവ് ആ വിഷയത്തിന്‍ നിന്നും മാറി. അവന്‍ പറഞ്ഞു.

       നിവേദിത… എനിക്ക് ആ മുഖം കണ്ട ഒരോര്‍മ്മ കിട്ടുന്നു.  ആ ചെറുപ്പക്കാരന്‍റെ …. ലാപ് ഓണാക്ക്, അവനെ ഒരിക്കല്‍കൂടി കാണണം…

       ലാപിന്‍റെ സ്ക്രീനില്‍ ആ മുഖം തെളിഞ്ഞു വന്നു….

       ഏസ്… ഈ മുഖം തന്നെ, എനിക്ക് അറിയാം, കണ്ടിട്ടുണ്ട്,  നിവേദിത ഇത് ആയാളാണ്… രത്നവ്യാപാരി….അയാളും പി ബി നായരെപ്പോലെ ഗസ്റ്റ് ആകാം….കോടീശ്വരനായിരിക്കും, സുഖങ്ങള്‍ വിലയ്ക്കു വാങ്ങാന്‍ വന്നതാകാം…..

       നേരം വളരെ വൈകി.  തുറന്നു കിടന്നിരിന്നജനാല വഴി ഇരുട്ടും തണുപ്പും അവരിലേക്കെത്തിയിരിക്കുന്നു.  കുമുദം പോയിരിക്കുന്നു.  ലാപ് ഷട്ട്ഡൗണ്‍ ചെയ്ത്, ജനാലകളെ അടച്ച് സുദേവ് നിവേദിതയുടെ മുറി വിട്ട് പുറത്തു വന്നു.

       കുളിച്ചെത്തിയപ്പോള്‍ ഭക്ഷണം മേശമേല്‍ നിരത്തി നിവേദിത അവനെ കാത്തിരിക്കുകയായിരുന്നു.  നിശ്ശബ്ദമായിരുന്നു ഭക്ഷണം കഴിച്ചു.  ഭക്ഷണ സമയത്തും ശേഷവും അവര്‍ ഒന്നും സംസാരിച്ചില്ല.  അതിന് മുമ്പ് സംസാരിച്ചതെല്ലാം കേട്ടതെല്ലാം അയവിറക്കി പുതുതായിട്ടൊന്നും പറയാന്‍ ഇല്ലാതെ  നിശ്ശബ്ദരായിരുന്നു.

       ഉറങ്ങാന്‍ വേണ്ടി അവര്‍ പിരിയുമ്പോള്‍ നിവേദിത സുദേവിന് മുന്നില്‍ തടസ്സമായി നിന്നു.

       ഇന്നുകൂടിയെ ഞാനിവിടെ ഉണ്ടാകൂ…

       നിവേദിതയില്‍ നിന്നുമുയരുന്ന സുഗന്ധം അവനിലേക്ക് വന്നു നിറയുന്നു.

       യേസ്…. ഐനോ…. രാവിലെ ടൗണില്‍ എത്താനുള്ള ഏര്‍പ്പാടുണ്ടാക്കാം….

       ഞാനിവിടെ വരുമ്പോള്‍ ഒരു തീരുമാനത്തിലെത്തിയിരുന്നു.

       എന്താണത്…..?

       നിങ്ങള്‍ക്കെന്നെ എടുക്കാം…

       മനസ്സിലായില്ല…

       ഞാന്‍ അമ്പതിനായിരം രൂപക്ക് എന്നെ നിങ്ങള്‍ക്ക് വിറ്റതാണ്…

       പ്രതിസന്ധി നിറഞ്ഞ ആ സംഭാഷണം സുദേവിന് ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞില്ല.  അവളില്‍ നിന്നും കുറെ അകന്ന് അവളെ നോക്കി നില്‍ക്കെ കാര്യങ്ങള്‍ ഗ്രഹിക്കാനായി.

       ഞാനങ്ങിനെ കരുതിയില്ല… ഞാനെന്‍റെ സുഹൃത്തിനെ സഹായിച്ചതാണ്… സുഹൃത്തെന്ന് പറഞ്ഞാല്‍ അര്‍ത്ഥമാക്കിയത് പണ്ട് കമ്മ്യൂണിസ്റ്റുകാര്‍ സഖാവ് എന്ന്  വിളിച്ചിരിന്നതിന്‍റെ അര്‍ത്ഥ തലത്തിലാണ്..  ഒന്നും പ്രതീക്ഷിക്കാത്ത സൗഹൃദത്തിന്‍റെ തലത്തിലാണ്.  ഞാന്‍ സ്ത്രീയുമായി ബന്ധപ്പെട്ടിട്ടുണ്ട്, ഒരറിവിനു വേണ്ടി… അതും ഷാഹിന വെല്ലു വിളിയോടെ ചോദ്യത്തിന് മുന്നില്‍ നിര്‍ത്തിയതു കൊണ്ട്.. ഞാന്‍ ലൈംഗീകതയെ സ്ത്രീ പുരുഷ ബന്ധത്തിന്‍റെ ശക്തമായ ഇഴയടുപ്പത്തിന് വേണ്ടി മാത്രം ഉപയോഗിക്കണമെന്ന് കരുതുന്നു.  അങ്ങിനെയുള്ളൊരു ബന്ധം നിവേദിതയുമായിട്ട് വേണമെന്ന് ഇതേവരെ തീരുമാനിച്ചിട്ടില്ല.  ഇനി തീരുമനിക്കുമോയെന്ന് പറയാനും കഴിയില്ല.  ചിലപ്പോള്‍ അങ്ങിനെയാകാം… അത് ഭാവിയിലെ കാര്യം… ഇപ്പോള്‍ നിവേദിത എന്‍റെ സഖാവാണ്… സഖാവു മാത്രം.. നമുക്ക് ഉറങ്ങാം… അല്ലെങ്കില്‍ ഇത്തിരി മദ്യവുമായിട്ട് സംസാരിച്ചിരിക്കാം… ടിവിയിലെ റിയാലിറ്റി ഷോകള്‍ കാണാം… ബീന ആന്‍റണി അമ്മയായിട്ടുള്ള സീരിയലു കാണാം…

       എന്തിനാണ് ബീന ആന്‍റണി…?

       ടിവിയില്‍ നിറഞ്ഞു നില്‍ക്കുന്ന സ്ത്രൈണത കാണാന്‍… മിന്നി മറയുന്ന മുഖ രസങ്ങള്‍ കാണാന്‍…

       അവര്‍ അന്നും ലാസറലി അനുവദിച്ചിരിക്കുന്ന വിലയേറിയ മദ്യത്തില്‍ ഒരോ പെഗ്ഗു വീതം കഴിച്ച് ഉറങ്ങാന്‍ കിടന്നു.

@@@@@

image_pdfimage_printഡൗൺലോഡ് ചെയ്യുക

Spread the love

Leave a Reply

Your email address will not be published. Required fields are marked *

Back to Top