അച്ഛന്‍

Spread the love

image_pdfimage_printഡൗൺലോഡ് ചെയ്യുക

അവറാച്ചൻ അടങ്ങിയിരിയ്ക്കില്ലെന്ന്‌ പീറ്ററിന്‌ മറ്റരേക്കാളും വ്യക്തമായിട്ട്‌ അറിയാമായിരുന്നു. എങ്കിലും പീറ്റർ സതീശനെത്തേടിയെത്തുന്നതിന്റെ രണ്ടു നാൾ മുമ്പുള്ള രാത്രിയിലാണ്‌. അവനെ തട്ടിക്കൊണ്ടു പോകുന്നത്‌. നേരം വെളുക്കും മുമ്പു തന്നെ മടങ്ങിയെത്തിയെങ്കിലുംസതീശന്റെ
നേർ ബുദ്ധിയിലൊരു കൊള്ളിയാനായി മിന്നി നിൽക്കുന്നുണ്ടാകും.

സന്ധ്യയ്ക്ക്‌ സ.പീറ്ററും സ.സുരേന്ദ്രനും എത്തുമ്പോൾ സുകുമാരൻ ടി.വി.കാണുകയായിരുന്നു.

സുകുമാരൻ, സതീശന്റെ അച്ഛൻ, അറുപതു വയസ്സ്‌, സ്വയം നടത്തിയിരുന്ന തയ്യൽക്കടയിൽ നിന്നും പെൻഷൻ പറ്റി വീട്ടിലിരിയ്ക്കുന്നു. ആഒഴിവിലേയ്ക്കാണ് സതീശൻ നിയമിതനായത്‌. ഒരു തയ്യൽക്കാരൻ എന്ന നിലയിൽ, അതും തയ്യൽക്കട സ്വന്തമായിട്ടുള്ള സ്ഥിതിയിൽ അറുപതു വയസ്സിൽ
പെൻഷൻ പറ്റേണ്ട കാര്യമുണ്ടായിരുന്നില്ലെന്ന്‌ നിങ്ങൾക്ക് തോന്നുന്നുണ്ടാകാം. ശരിയാണ്‌, പക്ഷെ, അയാൾക്ക് വാതത്തിന്റെ അസുഖം കലശലായിട്ട്‌ അനുഭവപ്പെടുകയും, വലതു കൈക്കും, കാലിനും സൂചി കുത്തുന്നതു പോലെ വേദന തോന്നുകയും ചെയ്ത സ്ഥിതിയ്ക്ക്‌ വിശ്രമ ജീവീതത്തിലേയ്ക്ക്‌ പ്രവേശിക്കുകയുമാണുണ്ടായത്‌.

കൂടാതെ നാലു മക്കളിൽ മൂന്നു പെൺ മക്കളെയും, നാട്ടു സംസാര ശൈലിയിൽ പറഞ്ഞാൽ, നല്ലനിലയിൽ വിവാഹവും ചെയ്തുവിട്ടു. അതിൽ രണ്ടു പേർക്ക് സർക്കാരുദ്യോഗം ഉള്ളതു കൊണ്ട്‌സർക്കാരുദ്യോഗസ്ഥരു തന്നെ വേട്ടു. പഠിക്കാൻ ഇത്തിരി
മോശമായിരുന്നു രണ്ടാമത്തെ പെൺ കുട്ടിയെങ്കിലും അവൾ അതിസുന്ദരിയായിരുന്നതിനാല്‍ അധികം കൊടുക്കലു വാങ്ങലുകളില്ലാതെ ഒരു ബിസിനസ്സുകാരനും കല്യാണം ചെയ്തു.

പഠിച്ചിട്ടും ജോലി ഒന്നും കിട്ടിയില്ലെങ്കിലും ഒരേയൊരു മകൻ, സതീശൻ നല്ലൊരു തയ്യൽക്കാരനും നാട്ടിൽ സമ്മതനും, സംസ്ക്കാരസമ്പന്നനുമൊക്കെയായ സ്ഥിതിയ്ക്ക്‌ വിശ്രമിക്കുന്നതിൽ തെറ്റില്ലെന്ന്‌ അയാൾ വിചാരിയ്ക്കുകയും ചെയ്തു അത്ര തന്നെ.

ഇവിടെ ഒരു വിദ്വേഷം തോന്നാം. സമ്മതനും, സംസ്ക്കാര സമ്പന്നനും എന്ന വാക്കുകളിൽ. എന്നാൽ അത്‌ ഞങ്ങളുടെ അറിവില്ലായ്മയിൽ നിന്നും വന്നിട്ടുള്ളതല്ല. പങ്കജത്തിന്റെ കഥ നാട്ടിൽ പാട്ടാകും മുമ്പു തന്നെ ഒതുക്കി തീർത്തിട്ടുള്ളതും, ആണുങ്ങളായാൽ ഇത്തിരി ഇടപാടുകളൊക്കെയാകാമെന്ന്‌ കൊണ്ടിപ്പാടത്തുകാർ വിശ്വസിക്കുന്നതു കൊണ്ടും കൂടിയാണ്‌. വളരെ പ്രധാനപ്പെട്ട ഒരു കാര്യം വിട്ടിരിക്കുന്നു, പെൻഷൻ വിശദീകരണം. മൂന്നു നേരത്തെ ഭക്ഷണവും എണ്ണയും സോപ്പും മാത്രമല്ല വ്യവസ്ഥയിലുള്ളത്‌. ഉച്ചഭകഷണത്തിനു മുമ്പും അത്താഴത്തിനു പിമ്പും പാകത്തിന്‌ സുരയും കൂടിയുണ്ട്‌. എന്താകണമെന്ന്‌ നിർബന്ധങ്ങളില്ല. കള്ളാകാം, ഇന്ത്യൻ
നിർമ്മിത വിദേശമദ്യമാകാം, പട്ടയാകാം, അല്ലെങ്കിൽ മീഥൈൽ ആക്കഹോളിൽ പാകത്തിന്‌ വെള്ളം ചേർത്തതുമാകാം.

കൊണ്ടിപ്പാടത്തിപ്പോൾ ഷാപ്പില്ല. ഇട്ട്യാതിച്ചോൻ മരിക്കുകയും, അയലത്തെ സ്ത്രീജനങ്ങൾ സമരം ചെയ്യുകയും ചെയ്തപ്പോൾ ഷാപ്പിനുള്ള ലൈസൻസ് നഷ്ടമായി. എങ്കിലും ഷാപ്പിരുന്ന വീട്ടിൽ കമലുവും കുമാരനും താമസ്സിക്കുന്നുണ്ട്‌. കുട്ടപ്പൻ എവിടെയോ നാടുവിട്ടു പോയി.

അയാളെവിടേലും കപ്പേം കറിം വച്ചു ജീവിക്കുന്നൊണ്ടാരിക്കുമെന്ന്‌ ഞങ്ങൾ അയാളെകുറിച്ച്‌ ഓർമ്മിക്കുമ്പോഴൊക്കെ പറയും. കുമാരൻ ഇപ്പോഴും കൂലിപ്പണിക്കാരൻ തന്നെ. കമലുവിന്റെ
തല നരയ്ക്കുകയും ശരീരം ഉടയുകയും രണ്ടു മക്കളുണ്ടാകുകയും ചെയ്തു. ഇന്നവൾ പരോപകാരിയാണ്‌, ജനപ്രിയയാണ്‌ അതുകൊണ്ട്‌ അവളുടെ ചിട്ടി വ്യവസായം മുന്നോട്ടു തന്നെയാണ്‌.

കള്ളില്ലാത്തതുകൊണ്ട്‌ വിദേശമദ്യമാണ്‌ സുകുമാരന്‌ പ്രിയം. അതും വീട്ടിൽ കൊണ്ടു വന്ന് വച്ചുമാത്രം കഴിയ്ക്കും. വല്ലപ്പോഴും ഒരു രസത്തിന്‌, ഒരു രൂചിമാറ്റത്തിനാണ്‌ നാടൻ പട്ടയും പരദേശി ആൾക്കഹോളും കഴിയ്ക്കുന്നത്‌. എങ്കിലും ഇന്നേവരെ ഞാറയ്ക്കലുണ്ടായതു പോലെ കണ്ണിനു മങ്ങലുണ്ടാകുകയോ കല്ലുവാതുൽക്കൽ ഉണ്ടായതു പോലെ മരിയ്ക്കാൻ വരികയോ ചെയ്തിട്ടില്ല.

സഖാക്കളുടെ അപ്പോഴത്തെ സന്ദർശനം സുകുമാരന് അത്രയ്ക്ക്‌ ഇഷ്ടമായിട്ടില്ല. ടിവിയിൽ ഒരു സീരിയലിന്റെ കൊഴുപ്പേറിയ സീനുകൽ കണ്ടു കൊണ്ടിരിയ്ക്കുകയായിരുന്നു. കഥ പഴയതു തന്നെയാണ്‌, വ്യത്യസ്ഥമതക്കാരായ കാമുകീ കാമുകന്മാർ, യോജിക്കാൻ കഴിയാത്ത അത്ര അകലമുള്ള സാമ്പത്തീക നിലവാരങ്ങൾ, കൂടാതെ സംവരണം വഴി ഭരണഘടന തന്നെ നിലനിർത്തി കൊണ്ടിരിയ്ക്കുന്ന ജാതീയമായ അന്തരവും, സംശയം തോന്നിയോ? ഇവിടെ കാമുകൻ സവർണ്ണനായ സിറിയൻ
ക്രിസ്ത്യാനിയും കാമുകി അവർണ്ണയായ കാക്കാലത്തിയും, സാമ്പത്തീകമായും ജാതീയമായും കാമുകി അവർണ്ണയാണെങ്കിലും ശാരീരികമായിട്ട്‌ പണ്ടു വെളിച്ചം കയറാത്ത അന്തപുരങ്ങളിൽ വാണിരുന്ന തമ്പുരാട്ടികുട്ടിയെ പ്പോലുണ്ട്‌. കാമുകനാണെങ്കിലോ ഒരു വേട ചെറുക്കനെ പ്പോലെയും.

എന്താകിലും രണ്ടാളും ബന്ധനസ്ഥരായി കഴിയുകയായിരുന്നു. തികച്ചും യാദൃശ്ചികമായിട്ട്‌ കെട്ടുകളിൽ നിന്നും വഴുതി ഏകാന്തമായൊരു പ്രദേശത്ത്‌ വച്ച്‌ സന്ധിക്കുന്നതാണ്‌ സീൻ.

കെട്ടിപ്പിടിയ്ക്കലും ഉമ്മവയ്ക്കലും, സീല്‍ക്കാരങ്ങളും ചിളുങ്ങലുകളും………. കൂടാതെ ഇടയ്ക്കിടയ്ക്ക്‌ വരുന്ന പരസ്യങ്ങളിലെ വെളുത്ത മോഹനമായ തുടകളും, വിരിഞ്ഞ ജംഘനങ്ങളും, തടിച്ച നിതംബങ്ങളും, ഒതുങ്ങിയ അരക്കെട്ടുകളും, ചലിക്കുന്ന പൊക്കിള്‍ ചുഴികളും, സമൃദ്ധമായ മാറിടങ്ങളും………

എന്നിട്ടും സുകുമാരൻ അവർക്ക് ചെവി കൊടുത്തു. അടുത്തടുത്തിരുന്ന്‌ ടി.വി കാണുന്ന സതീശന്റെ അമ്മ വിമലയ്ക്കും ഭാര്യസരിതയ്ക്കും മുഷിവുണ്ടാകാതിരിയ്ക്കാൻ പാകത്തിന്‌ ശബ്ദം താഴ്ത്തി സംസാരിച്ചു.

പീറ്റർ പറഞ്ഞു.

“ഞങ്ങൾ സതീശനെ ക്ഷണിയ്ക്കാന്‍ വന്നതാണ്‌.

“ക്ഷണിയ്ക്കാനോ ?”

“അതെ, സഹകരണ പാർട്ടിയിലേയ്ക്ക്‌, നഗരസഭയുടെ ഭരണം ഇപ്രാവശ്യം നമുക്ക്‌, സഹകരണ പാർട്ടിക്ക്‌ വേണം.”

“മനസ്സിലായില്ല.”

“എന്നാ മനസ്സിലാകാത്തേ?”

“അവനതിന്‌ സ്വതന്ത്ര നായിട്ടല്ലെ ജനിച്ചത്‌. ?”

“ആയിക്കോട്ടെ……സ്വതന്ത്രനായിതന്നെനിന്നോട്ടെ……പക്ഷെ, നമ്മുടെ പാർട്ടിയെ ഒന്നു പിന്താങ്ങണം. നഗരസഭയിലേയ്ക്ക്‌ ഇരുപത്തൊന്ന്‌ സീറ്റാ…… ചേട്ടനറിയാല്ലോ…… സംയുക്ത കക്ഷിക്ക്‌ പത്തും, നമുക്ക്‌ പത്തും, സതീശൻ സ്വതന്ത്രനും, അവൻ പാർട്ടിയെ പിൻ തുണച്ചാൽ പാർട്ടി ഭരിയ്ക്കും……”

“അതിന്റെആവശ്യമുണ്ടോ?”
“ഒണ്ടല്ലോ…… അല്ലെങ്കിൽ സംയുക്തന്മാര്‌ അവനെ പാട്ടിലാക്കിക്കളയും……… ഒരിയ്ക്കൽ അവരുടെ വലയിൽ വീണുപോയാൽ അവനെന്നെന്നേയ്ക്കും ആ കുഴിയിൽ തന്നെ കെടക്കും.”
“നിങ്ങളവനോട്‌സംസാരിച്ചോ?”
“ഇല്ല…ആദ്യം ചേട്ടനോട്‌ പറയാമെന്ന്‌ കരുതി. ചേട്ടനാണേൽപാർട്ടി അനുഭാവിയാണല്ലോ………
“എന്നാരുപറഞ്ഞു?”
“ചേട്ടൻ പറഞ്ഞു”

“അതെ ചേട്ടൻ പണ്ട്‌ കമ്മ്യുണിസ്റ്റായിരുന്നു…… അല്ലാതെ നിങ്ങളുടെ പാർട്ടി അനുഭാവിയൊന്നുമായിരുന്നില്ല.”

അയാൾ സുകുമാരനും സതീശനെപ്പോലെ തന്നെയായിരുന്നു. ചെറുപ്രായത്തിൽ അയാൾക്കും എക്സറേ കണ്ണുകളായിരുന്നു. ആളിനെ കണ്ടാൽ മതി ആ കണ്ണുകളിൽ അംഗവടിവുകളും
ത്രീമാനങ്ങളും വ്യക്തമായി കൊള്ളും. ഒറ്റനോട്ടം കഴിഞ്ഞ്‌ ബ്ലൌസ്സുപോലും തയ്ച്ചുകൊടുത്താൽ പിന്നീടൊരു മിനുക്കുപണി വേണ്ടി വന്നിട്ടില്ല.

ഒരു ചെറിയ മഴ പെയ്താൽ മതി തോടു നിറഞ്ഞൊഴുകുമായിരുന്നു. തോടിനിരുവശങ്ങളിലും മുണ്ടകനും ഇട്ടിക്കണ്ടപ്പനും വിളഞ്ഞു നിൽക്കുന്നതു കാണാൻ നല്ല രസമായിരുന്നു. ഉയർന്ന ഇടങ്ങളിലെല്ലാം കപ്പയും ചേനയും ചേമ്പും, ഇത്തിരി ചോലയുള്ളിടത്തെല്ലാം കാച്ചിലും കൃഷികളായിരുന്നു. ആറുമാസം വെളുത്ത തണ്ടിനേക്കാൾ സിലോൺ കപ്പയ്ക്കായിരുന്നു വിളവു കൂടുതൽ. പിന്നെ കുറച്ച്‌ മാവുണ്ട്‌, പ്ലാവുണ്ട്‌, ആഞ്ഞിലിയുണ്ട്‌. പാടത്തോട് ചേന്ന് കുറച്ച്‌ തെങ്ങുകളും.

തെക്കൻ മല മുന്നൂറ്റി ശിഷ്ടം ഏക്കറുണ്ടായിരുന്നു. വടക്കേത്‌ എഴുപത്തഞ്ചേക്കറും. തെക്കൻ മല മുഴുവൻ രാമൻ നായർക്ക് തമ്പ്രാനിൽ നിന്നും തായ് വഴിയായി കിട്ടിയതായിരുന്നു. വടക്കൻ മല നാലോ അഞ്ചോ റോമൻ ക്രിസ്ത്യാനികൾ വളഞ്ഞെടുക്കുകയായിരുന്നു. തെക്കൻ മല കരം തീരുവയായി കിട്ടിയിരുന്ന പണ്ടാരപ്പാട്ടവും, വടക്കൻ തരിശായ സർക്കാരുവക ഭൂമിയുമായിരുന്നു.

വടക്കൻ മലയുടെ തെക്കേ ചരുവിൽ തുച്ചമായ വിലയ്ക്ക്‌ ഇരുപതു സെന്റ്‌ സ്ഥലം വാങ്ങി കുടിലു കെട്ടിയാണ്‌ സുകുമാരനും മാലതിയും താമസ്സം തുടങ്ങിയത്‌. കുടിലിന്റെ മേച്ചിൽ വൈക്കോലായിരുന്നു. ചുമരുകൾ ചെത്തി തേയ്ക്കാത്ത വെട്ടുകല്ലുകളും, വാതിലുകളും, ജനലുകളും,
കറുത്തവാവിന്റെ അന്ന്‌ വെട്ടി ഇരുപത്തിയൊന്നു ദിവസം തോട്ടിലെ വെള്ളത്തിൽ താഴ്ത്തിയിട്ട്‌ ചീയിച്ചെടുത്ത്‌ ഉണക്കിയ മാവിൻ പലകകളായിരുന്നു.

ആ കുടിലുകെട്ടാനായിട്ട്‌ സുകുമാരനെ സഹായിച്ചത്‌ രാമൻ നായരുടെ പുരയിടത്തിൽ കുടിലു കെട്ടിപ്പാർത്ത് കൃഷി ചെയ്തിരുന്ന പുലയനും മുറവും പനമ്പും നെയ്തു കൊടുത്തിരുന്ന പറയനും രാമൻ നായരുടെ വീട്‌ പണിതു കൊടുത്ത കല്ലാശ്ലാരിയും വാതിലുകളും ജനലുകളും ഉണ്ടാക്കിക്കൊടുത്ത മരാശ്ശാരിയും ആയിരുന്നു.

പാടില്ല. ക്ഷോഭം പാടില്ല. ജാതി ചോദിക്കാൻ പാടില്ല, പറയാൻ പാടില്ല എന്നത്‌ ഇന്നൊരു പഴമൊഴി മാത്രമാണ്‌. ഇന്ന്‌ നമുക്ക്‌ ജാതി തിരിഞ്ഞ്‌ പ്രവർത്തിയ്ക്കാം. ഇതിനു വേണ്ടിയാണ്‌ ജാതി തിരിഞ്ഞ്‌ സംഘടിയ്ക്കുന്നത്‌. കൊട്ടിഘോഷങ്ങളും സമ്മേളനങ്ങളും സമൂഹ സദ്യകളും നടത്തുന്നത്‌. ഒരിയ്ക്കലും ജാതിതിരിവുകൾ നശിയ്ക്കാതിരിയ്ക്കാൻ കൂടിയാണ് നമ്മൾ ഭരണഘടനയിൽ തന്നെ വകുപ്പുണ്ടാക്കി സംവരണം നടപ്പിലാക്കിയിരിയ്ക്കുന്നത്. അതിന്റെ ഗുണങ്ങൾ നേടാമെങ്കിൽ ജാതി പറഞ്ഞാലെന്ത്‌, ജാതി തിരിഞ്ഞാലെന്ത്‌ ? കൈയ്യുക്കു കുറഞ്ഞ ജാതികളെ തച്ചാലെന്ത്‌?

എതിർക്കുവനാര്‌ ബുദ്ധിജീവിയോ, ഇടതുപക്ഷക്കാരനോ, മനുഷ്യ സ്നേഹിയോ ?

ആരൊക്കെ എതിർത്താലും അനുകൂലിച്ചാലും ഇവിടെ ജീവിയ്ക്കുന്നു, ക്രിസ്ത്യാനിയും, മുസല്‍മാനും, നായരും, ഈഴവനും, കൊല്ലനും, ആശാരിയും, കല്ലാശ്ലാരിയും, പറയനും പുലയനും, അവർക്കിടയിൽ എൻ.എസ്സ്‌.എസ്സും എസ്‌,എൻ.ഡി.പി യും വിശ്വകർമ്മനും പിന്നെ പിന്നോക്ക വിഭാഗക്കാരും, കോൺഗ്രസ്സുകാരും, കമ്മ്യുണിസ്റ്റുകാരും, ബി.ജെ.പി ക്കാരും ആറ്.എസ്‌.എസ്‌കാരും ഒക്കെയായി പലപല വർങ്ങളിൽ, രൂപങ്ങളിൽ, ഭാവങ്ങളിൽ………

പീറ്റർ പറഞ്ഞു:  “ഞാനൊരു നാട്ടുനടപ്പനുസരിച്ച്‌ ചേട്ടനോട്‌ പറഞ്ഞതാണ്‌. ചേട്ടനോട്‌ പറഞ്ഞില്ലെങ്കിലും ഞാൻ പറഞ്ഞാൽ അവൻ കേൾക്കും…“
പീറ്ററിന്റെ സ്വരത്തിൽ ഒളിഞ്ഞിരിയ്ക്കുന്ന ഭീഷണിയുടെ നിറം സുകുമാരൻ കണ്ടെത്തി.

“എന്നാ പീറ്റർക്കൊരുനെറം മാറ്റം… സുകുമാരൻ കണ്ട അത്രേം ചൊമന്ന കമ്മ്യുണിസ്റ്റുകാരെയൊന്നും പീറ്റർ കണ്ടിട്ടില്ല. നിങ്ങളിലൊക്കെ എന്തോരം കമ്മ്യുണിസ്സും ഒണ്ടെന്നും, അതിലെന്തോരം വെള്ളം ചേർത്തിട്ടൊണ്ടെന്നും സുകുമാരനെ പഠിപ്പിയ്ക്കണ്ടാ…”

“ചേട്ടനെ പഠിപ്പിയ്ക്കാനൊന്നും വന്നതല്ല… ചേട്ടൻ കണ്ടോ……… സതീശൻ സഹകരണ പാർട്ടിയെ പിൻ തുണച്ചുകൊണ്ട മങ്കാവുടി നഗരസഭ ഇത്തവണ സഹകരണ പാർട്ടി ഭരിയ്ക്കും. ”

അതിൽ അനധികൃതമായിട്ടെന്തോ ഉണ്ടെന്ന്‌ സുകുമാരന്‌ തോന്നി. ആ തോന്നൽ ശരിയാണ്‌. അത്‌ നമുക്ക്‌ അറിയാവുന്നതും, സുകുമാരനോ അതുപോലെ കൊണ്ടിപ്പാടത്തെ ഭൂരിപക്ഷത്തിനോ അറിയില്ലാത്തതുമാണ്‌ പങ്കജമെന്ന കഥ. പങ്കജമെന്ന പ്രതിഭാസത്തെ ഒതുക്കി തീർത്തതിന്റെ പേരിൽ പീറ്റർ സതീശനെ കുടുക്കി നിർത്തിയിരിയ്ക്കുകയായിരുന്നെന്ന്‌ സാരം. സാധാരണ പീറ്റർ
ചെയ്യാറുള്ളതു പോലെ ചെയ്യുന്ന പ്രവർത്തിയുടെ കൂലി, സതീശന്റെ കാര്യത്തിൽ അപ്പോൾ തന്നെ
വാങ്ങിയിട്ടില്ലായിരുന്നു. പ്രതിഫലം വാങ്ങാതിരുന്ന സ്ഥിതിയ്ക്ക്‌ സതീശന്റെ അരയിൽ ഒരു കുടുക്കുണ്ടെന്നും, ആ ചരടിൽ പിടിച്ച്‌ ചാടിച്ചാൽ അവൻ ചാടിക്കളിച്ചു കൊള്ളുമെന്നും സഖാവ്‌ പീറ്റർ കരുതിയിരിയ്ക്കുന്നു.

പക്ഷെ, അക്കഥകളൊന്നും അറിയില്ലാത്ത സുകുമാരൻ ലേശം നെഗളിപ്പോടെ കസേരയിൽ ഞെളിഞ്ഞിരുന്നു, പീറ്ററും സ്നേഹിതനും വിട പറയുമ്പോൾ.

സുകുമാരൻ ടീ.വിയിലേയ്ക്ക്‌ മടങ്ങുമ്പോൾ പൈങ്കിളി സീരിയൽ കഴിയുകയും മദാലസമായ പരസ്യങ്ങൾ തൽക്കാലം മാറിനില്ക്കുകയും വാർത്ത തുടങ്ങുകയും വാർത്തക്കിടയിൽ ഷെയർ വില്പനയുടേയും റിയൽ എസ്സ്റേറ്റുകാരുടെയും പരസ്യങ്ങൾ തെളിയുകയും ചെയ്തപ്പോൾ ഉണ്ടായനിരാശയിൽ ടീ.വി ഓഫ്‌ ചെയ്ത്‌ കസാലയിൽ ചാരിക്കിടന്ന്‌ സതീശൻ
ചെയർമാനാവുകയാണെങ്കിൽ കിട്ടാനിരിയ്ക്കുന്ന സോഷ്യൽ സ്റ്റാറ്റസിനെ ഓർത്ത് പുളകം കൊണ്ടു.

എങ്കിലും അയാളുടെ മനസ്സിൽ ഒരു ചളിപ്പ്‌ നിലനിൽക്കുന്നില്ലെ………… ഉണ്ടാകണം അല്ലെങ്കിൽ
പിന്നെ നമ്മൾ കേട്ടിട്ടുള്ള കഥകൾ……………..

ആയിരത്തിതൊള്ളായിരത്തി അറുപത്തി നാലിൽ നടന്ന പാര്ര്ട്ടി കോൺഗ്രസ്സിൽ വച്ച്‌ ബോധോദയമുണ്ടായി രണ്ടായി പിളർന്നതിനു ശേഷം, അടുത്തകാലത്തൊരിയ്ക്കൽ ഇന്ത്യൻ
പ്രധാനമന്ത്രിയാകാനുള്ള സുവർണ്ണാവസരം ചരിത്രപരമായൊരു വങ്കത്തരത്താൽ കളഞ്ഞുകുളിക്കുകയും ചെയ്തതിനു ശേഷം, ഇനിയും സായുധ വിപ്ലവത്തിലൂടെ അധികാരത്തിലെത്തിക്കളയാമെന്ന് ചിന്തിക്കാൻ സുകുമാരൻ അത്ര വിഡ്ഢിയൊന്നുമല്ല. (ഈ വാചകങ്ങൾ പറഞ്ഞിരിയ്ക്കുന്നത്‌ അതിശയോക്തിയും ഹാസ്യവും കലർത്തിയാണെന്ന കാര്യം പിൽക്കാലത്ത്‌ വിസ്മരിക്കരുത്‌. വിസ്മരിച്ചാൽ കഥാഗതിയുടെ സുഖകരമായ ലാളനം
നഷ്ടമാകാനിടയുണ്ട്‌.)

ഇപ്പോൾ തോന്നും ചരിത്ര പരമായൊരു വിശകലനമെന്തിനെന്ന്‌. പറയാം, അതാണ്‌ സുകുമാരന്റെ മുൻ കാല കഥകളിൻ ഒന്ന്‌.

ഏതാണ്ട്‌ മുപ്പതുവർഷങ്ങൾക്ക് മുമ്പ്‌, കാലം, തീയതികൾ നിശ്ചയം പോരാ. എങ്കിലും, കോങ്ങാടെന്നും പുൽപ്പള്ളിയെന്നും, വെള്ളത്തൂവലെന്നും പത്രത്താളുകളിൽ മഷി പുരണ്ടു വന്നിരുന്ന കാലം.

വേണ്ട, മുഖം ചുളിയ്ക്കേണ്ട. എനിയ്ക്ക്‌ തെറ്റിയതൊന്നുമല്ല. ചരിത്രമായൊരു, സത്യത്തെ നേരിട്ട്‌ തൊടുകയായിരുന്നു. ഇന്ന്‌ നിങ്ങൾക്ക് വെള്ളത്തൂവലിന്റെ പ്രധാന്യം അറിയില്ലെങ്കിലും അന്ന്‌ ഞങ്ങൾ സ്നേഹിതർ പത്താം തരത്തിൽ പഠിക്കുമ്പോൾ, ഇവിടെ നിന്നു മൂന്നുനാലു മൈൽ നടന്നാണ്‌ സ്ക്കൂളിൾ പൊയ്ക്കൊണ്ടിരുന്നത്‌. ഞങ്ങൾ കടന്നു പോകുംവഴിയിലാണ്‌ പോലീസ്‌സ്റ്റേഷൻ. അന്നൊരു ദിവസം പോലീസ്‌സ്റ്റേഷനു മുന്നിലെത്തിയപ്പോൾ കണ്ട ജനത്തിരക്കിനിടയിലൂടെ നുഴഞ്ഞു കയറി നോക്കിയപ്പോൾ കണ്ടത്‌ പോലീസ്‌ ജീപ്പിൽ ഇരുത്തിയിരിയ്ക്കുന്ന ഒരു നക്സലേറ്റിനെയാണ്‌. അന്ന്‌ കൊണ്ടിപ്പാടത്തും മങ്കാവുടിയിലും ഒക്കെ ഉണ്ടായിരുന്നതുപോലുള്ള ഒരു സാധാരണ
മനുഷ്യൻ…………

ഞങ്ങൾ എത്ര പേരോടു ചോദിച്ചുവെന്നറിയുമോ, നക്സലേറ്റ്‌ എന്നു പറഞ്ഞാൽ എന്താണ്‌………….. നക്സൽബാരി എന്നു പറഞ്ഞാൽ എന്താണ്‌……… ?

കിട്ടിയ മറുപടി എന്തായിരുന്നെന്നോ ?

അതൊരു തല വെട്ടിക്കൂട്ടരാണ്‌. അവർ നമ്മുടെ മഹാത്മഗാന്ധി ബ്രീട്ടീഷ്കാരോടു പടവെട്ടി മേടിച്ചു തന്ന ഇന്ത്യാ മഹാരാജ്യത്തെ കീഴ്പ്പെടുത്തി ഭരിയ്ക്കാൻ നടക്കുന്നവരാണെന്ന്‌…………..

ഞങ്ങൾക്കതത്ര വിശ്വാസമായില്ല. അതിനൊരു കാരണമുണ്ടായിരുന്നു. അത്‌ ഞങ്ങളുടെ ചരിത്രദ്ധ്യാപകനായിരുന്ന ജോൺ മത്തായി സാറാണ്‌.

ജോണ്‍ മത്തായി സാറിന്‌ഇരുപത്തിയഞ്ചുവയസ്സില്‍ താഴെയേ പ്രായമുണ്ടായിരുന്നുള്ളൂ. വലിപ്പത്തിൽ മുൻ ബഞ്ചിലിരിയ്ക്കുന്ന വരേക്കാൾ ഒരിഞ്ചുകൂടുതൽ, ഞങ്ങളുടെ ഹീറോ സ്പോർട്ട്സ് മാൻ സെബാസ്റ്റ്യനെക്കാൾ ആറിഞ്ചോളം കുറയും, തൂക്കം പകുതിയും.

പക്ഷെ, സാറ് പാഠ പുസ്തകത്തിലെ കാര്യങ്ങൾ പറയുന്നതിനേക്കാൾ കൂടുതലായിട്ട്‌ പറഞ്ഞിട്ടുള്ളത്‌ പൊതുകാര്യങ്ങളായിരുന്നു.

അദ്ദേഹം പറഞ്ഞിട്ടുണ്ട്‌; നാം പഠിയ്ക്കുന്ന ചരിത്രം പൂർണ്ണമായും സത്യമാണെന്നോ വിശ്വസിയ്ക്കത്തക്കതാണെ ന്നോ എനിയ്ക്ക്‌ പറയാനാവില്ല. ഉദാഹരണമായിട്ട്‌ മഹാത്മാഗാന്ധിയുടെ ചരിത്രം, ആ ചരിത്രത്തോടു കൂട്ടിവയ്ക്കേണ്ട, അദ്ദേഹത്തെപ്പോലെ മഹാത്മാക്കളായി കാണേണ്ട പല വ്യക്തികളും നമ്മുടെ ചരിത്രത്തിൽ ഉണ്ടെന്നുള്ളത്‌ സത്യമാണ്‌. പക്ഷെ, ചരിത്രകാരന്മാർ ആ സത്യങ്ങളെ മൂടിവച്ചു കൊണ്ട്‌; പരപ്രേരണയാൽ മറച്ചു വച്ചു കൊണ്ട്‌ ഒരു മോഹൻദാസിനെ മാത്രം
മഹാത്മാവാക്കുകയും ഒരു ജവഹറിനെ മാത്രം പണ്ഡിതനാക്കുകയും ചെയ്തിരിയ്ക്കുകയാണ്‌.
അതുകൊണ്ട്‌ എന്നിലെ അദ്ധ്യാപകനെ മാറ്റി നിർത്തികൊണ്ട്‌ ഞാൻ പറയുന്നതെന്തെന്നാൽ നിങ്ങൾ
കാണുന്നതും കേൾക്കുന്നതും മാത്രം വിശ്വസിയ്ക്കാതെ അതിന്റെ മറുപുറത്തേക്കൂടി അറിയാനുള്ള വ്യഗ്രത കാണിയ്ക്കണമെന്നാണ്‌………….

ആ അദ്ധ്യാപകന്റെ വാക്കുകൾ കേട്ടിട്ടുണ്ടായ ജിജ്ഞാസയാലാണ്‌ നമ്മുടെ നാട്ടിലെ ആ കാലഘട്ടത്തിലെ നല്ല വായനക്കാരനായിരുന്ന സുകുമാരന്റെ മുന്നിൽ ഞങ്ങൾ ചോദ്യങ്ങളുമായി നിന്നത്‌.

സുകുമാരൻ പറഞ്ഞു; നക്സലേറ്റ്‌, നക്സൽബാരിയിൽ നിന്നും ഉണ്ടായതാണ്‌. നക്സൽബാരിയെന്നാൽ പശ്ചിമബംഗാളിലെ ഒരു ഗ്രാമമാണ്‌, ആ ഗ്രാമത്തിലെ കർഷകരുടെ, തൊഴിലാളികളുടെ മുന്നോറ്റത്തെയാണ്‌ സൂചിപ്പിയ്ക്കുന്നത്‌. അവരുടെ നേതാക്കളാണ്‌ ചാരുമജംദാറും കനുസാലുമൊക്കെ, അവരുടെ നേതൃത്ത്വത്തെ അംഗീകരിയ്ക്കുന്നവരാണ്‌ നക്സലേറ്റുകൾ……….

പക്ഷെ, ഞങ്ങൾക്കൊന്നും മനസ്സിലായിരുന്നില്ല. കമ്പ്യുട്ടർ ഭാഷയിൽ പറഞ്ഞാൽ ഞങ്ങളുടെ ബ്രയിനിൽ ഒന്നും ഫീഡു ചെയ്തില്ലു; ഞങ്ങളുടെയൊക്കെ അച്ഛനമ്മമാരും അദ്ധ്യാപകരും പറയുംപോലെ അത്‌ കളിമണ്ണു കൊണ്ടായിരിയ്ക്കണം ഉണ്ടാക്കിയിട്ടുള്ളത്‌.

എന്താകിലും സുകുമാരൻ ഞങ്ങളോടു സംസാരിച്ച്‌ കഴിഞ്ഞിട്ട്‌ ആഴ്ചകൾ തികയും മുൻപ് അയാളെ പോലീസുകാർ തെരക്കി വന്നു. ജീപ്പിൽ കയറ്റി കൊണ്ടു പോകുകയും ചെയ്തു. അപ്പോൾ
ഞങ്ങൾ കൊണ്ടിപ്പാടത്തുകാർ പലതും ഈഹിക്കുകയും കഥകളാക്കി പറയുകയും ചെയ്തു.

അയാൾ നക്സലേറ്റുകാരുടെ സുഹൃത്തായിരുന്നുവെന്നും, ഒളിച്ചിരിയ്ക്കാൻ ഷെൽട്ടർ ഒരിക്കിയിരുന്നത്‌ അയാളായിരുന്നെന്നും, പാർട്ടി ക്ലാസ്സുകളിൽ സ്ഥിരം പഠിതാവായിരുന്നെന്നും മറ്റും………

പക്ഷെ, ഞങ്ങൾ ഈ കഥ പറയുന്നവർ, അതും പൂർണ്ണമായും വിശ്വസിച്ചില്ല. ഞങ്ങളുടെ ജോൺ മത്തായി സാറിന്റെ വാക്കുകളെ മുൻ നിർത്തി നിങ്ങളിൽ സംശയമുള്ളവർക്ക് വേണമെങ്കിൽ അതുസത്യമാണോ എന്നു തിരക്കാം, ഇന്നും ജീവിച്ചിരിയ്ക്കുന്നുണ്ടല്ലോ ആ ഇതിഹാസങ്ങളിലെ
പ്രധാന കഥാപാത്രങ്ങൾ……….

ഞങ്ങളെ സംബന്ധിച്ച്‌ അതുകളെല്ലാം കാലാഹരണപ്പെട്ടു കഴിഞ്ഞിരിയ്ക്കുന്നു. ചരിത്രപരമായ വങ്കത്തരങ്ങളെ തിരുത്തി ചെയ്തികളെ ലാഭകരമാക്കാൻ ഞങ്ങളാഗ്രഹിയ്ക്കുന്നു.@@@@@@@

image_pdfimage_printഡൗൺലോഡ് ചെയ്യുക

Spread the love

Leave a Reply

Your email address will not be published. Required fields are marked *

Back to Top