ഉപദേശികൾ

പ്രവാസ ജീവിതത്തിനിടവേളയിൽ നാട്ടുകാരോട് സോറ പറയാനിറങ്ങിയ വഴിക്കാണ് സത്യനേശന്‍ പുതിയ വീട് വച്ച് പാര്‍പ്പു തുടങ്ങിയത് കാണുന്നത്.

          ചെറുപ്പക്കാരനായ സത്യനേശന്‍, സുന്ദരിയായ ഭാര്യ, അരുമയായ മകള്‍.  മതിൽ കെട്ടി ഭംഗിയാക്കിയ കുഞ്ഞിടം. പെയിന്‍റ് പൂശി, പണി പൂര്‍ത്തിയാക്കിയ കുഞ്ഞു വീട്. മുന്നിൽ പൂന്തോട്ടം.  ആര്‍ത്തുല്ലസിച്ചു നില്‍ക്കുന്നു, റോസും മുല്ലയും നാലുമണിച്ചെടിയും, വാടാമല്ലിയും ചെത്തിയും.....

          മടങ്ങവെ, ഒരു റോസാ പുഷ്പം എന്നെ നോക്കി ചിരിച്ചു.  ഒരു മുല്ല വള്ളി എന്‍റെ ഇടതു കൈയ്യിലെ ചെറുവിരലിൽ തൊട്ടു.  ഒരു വാടാമല്ലിപ്പൂവ് കണ്ണടച്ചു കാണിച്ചു.

          മൂന്നു ഗ്രീഷ്മങ്ങള്‍ക്ക് ശേഷമാണ് പിന്നീട് സത്യനേശന്‍റെ വീടിന് മുന്നിലൂടെ നടന്നത്. പക്ഷെ, ചായം മങ്ങി, ജനാലയുടെ ഒരു ചില്ലു പൊട്ടി, മുന്‍ വാതില്‍ കുത്തന്‍ വീണ തുളയുമായി കണ്ടപ്പോള്‍ വിഷമം തോന്നി.

          വെള്ളം കിട്ടാതെ, വളമില്ലാതെ പൂന്തോട്ടമാകെ കരിഞ്ഞു പോയിരിക്കുന്നു.  റോസാച്ചെടിയും, മുല്ലവള്ളിയും എന്നെ ഒന്നു നോക്കുക കൂടി ചെയ്തില്ല.

          കവിളൊട്ടി കണ്ണുകുഴിഞ്ഞ് എല്ലും തോലുമായി, കാസരോഗിയെപ്പോലെ മുന്നോട്ട് വളഞ്ഞ് സത്യനേശന്‍, അതുപോലെ തന്നെ ഭാര്യ. മകളെ തിരഞ്ഞു കണ്ടില്ല.

          എന്നതാ സത്യനേശാ....?

          മാഷേ, ഞാനൊരു യോഗീശ്വരനെ കണ്ടു... ഇപ്പോ ജീവിതത്തിന്‍റെ സത്യം കണ്ടെത്തിയതുപോലുണ്ട്... എനിക്കിപ്പോൾ ജീവിക്കാന്‍ മൂന്നു നേരം ചോറു വേണ്ട... സാമ്പാറും അവിയലും കാളനും തോരനും ഇടക്കിടക്ക് മീനും ഇറച്ചിയും ഒന്നും വേണ്ട.... കുറച്ച് പച്ച വെള്ളം, രണ്ടു മൂന്നു തക്കാളി, വെള്ളരി, ഒന്നു രണ്ടു ചെറുപഴം... പണവും ലാഭം, സമയവും ലാഭം....

          പിന്നീട് അഞ്ച് ഇടവപ്പാതികൾ കഴിഞ്ഞ് ഒരു കര്‍ക്കിടകത്തിൽ കുടചൂടി  റോഡിലെ വെള്ളം തട്ടിത്തെറിപ്പിച്ച് ഉല്ലസിച്ചാണ് സത്യനേശന്‍റെ വീട്ടു പടിക്കലെത്തിയത്.

          സത്യനേശന്‍റെ പൂന്തോട്ടം കാണാനില്ല.  കാട്ടപ്പയും പോതപ്പുല്ലും കമ്മ്യൂണിസ്റ്റു പച്ചയും തൊട്ടാവാടിയും തുമ്പയും മഴയത്ത് നിന്ന് തുള്ളിക്കളിക്കുന്നു.  വീട്ടിലേക്കുള്ള പത്തടി വഴി ശോഷിച്ച് നടപ്പാതയായിരിക്കുന്നു. തുരുമ്പിച്ച് അറ്റ് വീഴാറായ ഗെയിറ്റ് കടന്നപ്പോൾ തന്നെ വരാന്തയിൽ, കസേരയിൽ കിടക്കുന്ന ഭീമാകാരനായ, വികൃതനായ മനുഷ്യ രൂപത്തെ കണ്ടു.

          വാ മാഷേ...

          രണ്ടു കസേരകളിലും ഒതുങ്ങാത്ത സത്യനേശന്‍ആന ചന്തവുമായി ഭാര്യ.

          മഴയല്ലേ.... കേറി വാമാഷേ...ചൂടായിട്ടെന്തിങ്കലും കഴിക്കാം....

          സത്യനേശാ....?

          ഒ....! മാഷേ ഞാനൊരു പുസ്തകം വായിക്കാനിടയായി...പ്രകൃതിയുടെ സന്തുലിതാവസ്ഥ നിലനിര്‍ത്താന്‍ നമ്മളാൽ കഴിയുന്നതെല്ലാം ഭക്ഷിച്ചു തീര്‍ക്കണമെന്ന സത്യം തിരിച്ചറിഞ്ഞു.  ഒരു ഉദാഹരണം പറയാം, കടുവ മാനിനെ വേട്ടയാടി ഭക്ഷിച്ചില്ലെങ്കിൽ, മാനുകൾ പെരുകി കാട് മുഴുവന്‍ തിന്നു തീര്‍ക്കില്ലേ.... ഞാനിപ്പോൾ കയ്യിൽ കിട്ടുന്നതെല്ലാം തിന്നും... ആട്, മാട്, കോഴി, താറാവ്, കപ്പ, ചക്ക, മാങ്ങ... പിന്നെ, ഇത്തിരി കൊളസ്ടോള്‍, ഷുഗറ്, പ്രഷറ്...... എല്ലാമുണ്ട്, മരുന്നു കഴിക്കും... ഇതൊക്കയല്ലേ മാഷേ ജീവിതം.

          കര്‍ക്കിടകങ്ങൾ പറന്നു പോയി,

          വസന്തങ്ങൾ പലത് കൊഴിഞ്ഞു വീണു.

          പ്രവാസം മടുത്ത് നാട്ടിൽ സ്ഥിരമായപ്പോൾ പ്രഭാത സവാരികളിൽ രസം കണ്ടെത്തിയൊരു ശിശിരക്കുളിരിൽ വഴിയോരം ചേര്‍ന്നു നടക്കുമ്പോൾ സത്യനേശന്‍റെ പഴയ മുല്ല വള്ളി മതിലിന് പുറത്തേക്ക് പടര്‍ന്ന് വന്ന് എന്‍റെ കൈയ്യിൽ കയറിപ്പിടിച്ച് അകത്തേക്ക് ക്ഷണിച്ചു.  എന്‍റെ സിരകളെ ഉണര്‍ത്തി, മനസ്സിനെ കിളിര്‍പ്പിച്ച് വാസനകൾ തന്നുകൊണ്ട് മുല്ലയും റോസും ഗന്ധരാജനും കല്ല്യാണ സൗഗന്ധികവും സ്വീകരിച്ചു.

          ഗെയിറ്റ് കടന്നപ്പോൾ ഞാനാകെ ഉന്മത്തനായി.

          പെയിന്‍റടിച്ച് വൃത്തിയാക്കിയ വീട്, ചെത്തി വെളുപ്പിച്ച മുറ്റം.

          കോളിംഗ് ബെല്ലടിച്ചപ്പോൾ തുറന്നത് കൗമാരക്കാരിയായൊരു പെണ്‍കുട്ടി.

          സത്യനേശന്‍.....?

          സത്യനേശന്‍ വരുന്നു, സത്യനേശന്‍റെ ഭാര്യ വരുന്നു സ്പോര്‍ട്ടസ്മാന്‍റെ ചുറുചുറുക്കോടെ...

          എന്‍റെ കണ്ണുകളിലെ, മുഖത്തെ അത്ഭുതം സത്യനേശന്‍ തിരിച്ചറിഞ്ഞിരിക്കുന്നു.

          മാഷെ... എനിക്ക് തെറ്റു പറ്റിയിരുന്നു. ഞാന്‍ നമ്മുടെ വാര്യര് വൈദ്യരെ കണ്ടു, അദ്ദേഹം പറഞ്ഞു മനസ്സിനും ശരീരത്തിനും പഥ്യമായതു മാത്രം കഴിക്കാന്‍...

          നന്നായി.....

          മാഷേ...... ഒരു കട്ടന്‍ ചായ എടുക്കട്ടെ....

          വേണ്ട സത്യനേശാ.. പിന്നിട് ഒരിക്കലാകാം.....

          മടങ്ങവെ, റോസ് പുഷ്പത്തിനൊരു മുത്തം കൊടുത്തു, മുല്ലവള്ളിക്കൊരു തലോടലും.