ചാവേറുകൾ ചിന്തിക്കുന്നു,ഞാനെന്റെ വയറിന്,
കുടുംബത്തിന്, വിശ്വാസത്തിന്, വേണ്ടിയാണ് ചാവേറാകുന്നതെന്ന്.
അയാൾ ആർത്തലച്ച് അണയുകയാണുണ്ടായത്,
ഈയ്യാമ്പാറ്റയെപ്പോലെ ജ്വാലയിലേക്ക്.....തണുപ്പത്ത്
ചൂടു നല്‍കി സാന്ത്വനപ്പെടുത്തുന്ന തീക്കരുകിലേക്ക്, അല്ലെങ്കിൽ ഭക്ഷണത്തെ വേവിച്ച് സ്വാദ് കൂട്ടുന്ന അഗ്നിക്ക് സമീപത്തേക്കെന്ന പിഴവ്
ധാരണയോടെ.
ജീവി വർഗ്ഗത്തിൽമനുഷ്യൻ മാത്രമാണ് ഇങ്ങിനെ വിഡ്ഢികളാകുന്നുള്ളു, ആക്കപ്പെടുന്നുള്ളൂ.....നയിക്കപ്പെടുന്നുള്ളൂ...... ജനമദ്ധ്യത്തിൽ കയറി ഭും.....എന്ന ശബ്ദത്തോടെ തീഗോളമായി,
ചിന്നിച്ചിതറി പറക്കുന്നത് ദൃശ്യമാധ്യമങ്ങളിൽ
കണ്ടപ്പോൾ അയാളുടെ അച്ഛനോ അമ്മയോ ഭാര്യയോ മകനോ അറിഞ്ഞില്ല, തങ്ങളുടെ
രക്തവും മാംസവുമാണ് പറന്നുകളിക്കുന്നതെന്ന്.......ചാക്കിൽ പെറുക്കിക്കൂട്ടിയ
ശരീരാവശിഷ്ടങ്ങൾ അനുകുലികൾക്ക് കാഴ്ചയായി വച്ചിരിക്കുന്നിടത്തേക്ക് നേതാവ് വന്ന് സല്യൂട്ട്
ചെയ്ത് ചാവേറായവന്റെ മകന്റെ തോളത്ത് തട്ടി സമാധാനിപ്പിച്ച്
പുതിയൊരു ചാവേറാകണമന്നും കുല സ്നേഹിയാകണമെന്നും ആശംസിച്ചു. പതിനാറുകാരൻ മകന്റെ മനസ്സ്, മുഖം വികാര
വിജ്യംഭിതമായി, അവന്‍ നേതാവിനോട് തിരിച്ചു ചോദിച്ചു.
അങ്ങയുടെ മകനെന്നാണ്
ചാവേറാകുന്നത്...
കേട്ടവർ, നേതാവ്
ഒന്നു വിറച്ചു, പിന്നീട് നേതാവിന് പനിബാധിച്ചു, മുഖത്ത്
ഒരു ഗൂഢഃമായ ചിരി വന്നു.
അനന്തരം അവനെ കുലദ്രോഹിയെന്ന് മുദ്ര ചാർത്തി,
ചാപ്പകുത്തി തെരുവിലൂടെ നടത്തി,
കുലസ്നേഹികൾക്ക് കാണാനായി തൂക്കിലേറ്റി.