കല്ലുകൾ

ഞങ്ങൾ മൂന്നു പേർ, സുഹൃത്തുക്കൾ ഗ്രാമത്തിലെ മുക്കവലയിൽ നിന്ന്, രാത്രിയിൽ കഥകൾ പറയുകയായിരുന്നു.  കടകൾ അടച്ചു തുടങ്ങിയിട്ടില്ല. വൈദ്യുത വിളക്കിന് തെളിച്ചം കുറവുണ്ടെങ്കിലും ഞങ്ങളെപ്പോലെ സോറ പറയുന്നവർ അവിടവിടെ നില്‍ക്കുന്നതു കാണാം.  കവി സുഹൃത്ത് പറഞ്ഞ കഥയുടെ ഒടുക്കം ഇങ്ങിനെ ആയിരുന്നു.

          “മോനേ.... നീയെന്തേലും നാലക്ഷരം പഠിച്ച് സര്‍ക്കാരു ജോലി വാങ്ങാന്‍ നോക്ക്.  അല്ലെങ്കിൽ അച്ഛനെപ്പോലെ  കല്ലു കഴുകേണ്ടി വരും.”  പണ്ടത്തെ ഏതോ ഒരു പൂജാരിയുടേതായിരുന്നു കഥ. പൂജാരിയുടെ ഭാര്യ മകനോട് പറയുന്നതാണ് അവസാനം പറഞ്ഞത്.

          ഞാന്‍ പറഞ്ഞു.

          “അതൊക്കെ പണ്ട്. ഇന്ന് ആ കല്ലു കഴുകുന്ന ജോലിക്ക് ലക്ഷങ്ങൾ കോഴ കൊടുക്കണം, കോടിയുമാകാം.... എന്നിട്ടോ.... ലക്ഷങ്ങളെ അവർ കോടികളാക്കും, കോടികളെ ശതകോടികളാക്കും.... കോടീശ്വരന്മാരാകും.....”

          ഞങ്ങളിൽ മൂന്നാമന്‍ സുഹൃത്തിന് അത് ഇഷ്ടമായില്ല.  അയാൾ കലങ്ങലുണ്ടാക്കി ഞങ്ങളെ വിട്ട് പോകുന്നതു കണ്ടു.  അടുത്ത നിമിഷത്തിൽ വൈദ്യുത വിളക്ക് ഉണ്ടാക്കുന്ന നിഴലുകൾ ഞങ്ങളെ പൊതിയുന്നതാണ് കാണുന്നത്.