പ്രണയോപഹാരം

ഞാനെന്‍റെ പ്രേയസിക്കൊരു പ്രണയോപഹാരം നല്‍കി, വാലന്‍ഡൈന്‍ ദിനത്തില്‍.  സ്വര്‍ണ്ണത്തളികയിൽ, പട്ടിൽ പൊതിഞ്ഞ്, എന്റെ ഹൃദയമായിരുന്നു.

          അവളതു കാല്‍ക്കൽ കിടന്നിരുന്ന വളര്‍ത്തുനായക്ക് കൊടുത്തു. അവനത് ആര്‍ത്തിയോടെ ഉള്ളിലാക്കി, ചുണ്ടുകൾ നക്കിത്തുടച്ചു. പട്ടിലും തളികയിലും ഇറ്റിറ്റു വീണിരുന്ന രക്തത്തുള്ളികളും നക്കിയെടുത്തു.  അവളുടെ കാല്‍ക്കൽ ചുരുണ്ടു കൂടുമുമ്പ് മൊഴിഞ്ഞു:

          “അതിന് കയ്പായിരുന്നു, ചവര്‍പ്പും ഉണ്ടായിരുന്നു.”

          അവളുടെ മുഖം ചുവന്നു.

          ഞാന്‍ പറഞ്ഞു.

          “കയ്പ് പച്ചയായ ജീവിതത്തിന്‍റേതാണ്, ചവര്‍പ്പ് സാഹചര്യങ്ങളുടേതാണ്.”

          അവൾ എന്നെ ആട്ടി. കാവല്‍ക്കാർ പുറത്തേക്ക് തള്ളി വിട്ടു.

          തിരിഞ്ഞ് നടക്കുമ്പോൾ ഒരിക്കല്‍ക്കൂടി ഞാനവളെ നോക്കി.  അവള്‍ അടുത്ത സമ്മാനപ്പൊതി അഴിക്കുകയായിരുന്നു.