അദ്ധ്യായം പന്ത്രണ്ട്‌

വളരെ ഇരുണ്ട ഒരു
രാത്രിയായിരുന്നു.  ഹോസ്പിറ്റൽ പേവാർഡിലെ
മുറിയിൽ,
അവൾക്ക് ബോധം തെളിഞ്ഞ് വരുന്നതേയുള്ളു.

കിടക്കയ്ക്ക്‌
ഉരുവശത്തുമായിട്ട്‌ ഗുരു, ജോസഫ്‌, അബു,
രാമൻ……..

അവളുടെ അര്‍ജ്ജുനന്‍ മാത്രം
എത്തിയില്ല. വിശു.

പ്രവിശ്യ, പാര്‍ട്ടിനേതാവ്‌ ഗുരുവാണെങ്കിലും, പ്രശസ്തനും,പ്രവിശ്യയുടെ ഭരണയന്ത്രത്തിന്‌ തലവേദനയായതും, നീതിപാലകര്‍
തിരയുന്നതും വിശുവിനെ ആയിരുന്നു.

അവനെതിരെ പല കേസുകളും ചാര്‍ത്തപ്പെട്ട
അന്വേഷണം നടന്നുകൊണ്ടിരിയ്ക്കുന്നു, പോലീസ്‌
തെരഞ്ഞുകൊണ്ടിരിയ്ക്കുന്നു.

അതിനാല്‍ അവന്‍
വേഷപ്രച്ഛന്നനായി രാവുകളില്‍ സഞ്ചരിക്കുന്നു.

അരണ്ട വെളിച്ചംപോലെ ബോധം
തെളിഞ്ഞുവരുന്നു.

അവള്‍ ചുറ്റും നോക്കി.

“വിശു”

പിറുപിറുത്തു.

“അവന്‍ എത്തും. കൃഷ്ണ
വിശ്രമിയ്ക്കു. അവനെ അറിയിക്കാൻ ഏർപ്പാടാക്കിയിട്ടുണ്ട്……”

“എവിടെയാണ്”

ആന്റണിയുടെ ഷെൽട്ടറിൽ…”

“എനിക്ക് കാണണം…”

കൃഷ്ണയുടെ കണ്ണുകള്‍
നിറഞ്ഞുവന്നു. അവളുടെ കൈ മടി

വില്‍ എടുത്തുവച്ച്‌ സാവധാനം
തടവി ഗുരു.

ഗുരുവിന്റെ സാന്ത്വനത്തില്‍
അവള്‍ വീണ്ടും മയങ്ങി തുടങ്ങിയപ്പോഴാണ്‌ വിശുവെത്തിയത്‌.

വര്‍ണ്ണശബളമായ വേഷത്തില്‍
കറുത്ത കണ്ണട വച്ചു കഴിഞ്ഞപ്പോള്‍ വിശുവിനെ വേഗം തിരിച്ചറിയില്ല.

അവനോടൊത്ത്‌ വന്നവര്‍ വാതില്‍ക്കല്‍
കാവല്‍നിന്നു.

മുറിയില്‍ കയറി വിശു
വാതിലടച്ചു.

“ഗുരു എന്തായിത്‌? “

വിഹ്വലമായ അവന്റെ മുഖം.

അവൻ കട്ടിലിന്നരുകിൽ, അവളുടെ തലയ്ക്കൽ…… അവളുടെ കവിളിൽ വിരൽ ചേർത്തു…. മെല്ലെ തടവി…..

അവൾ കണ്ണു തുറന്നു.

“വിശൂ……”

“എന്തേ കൃഷ്ണേ ?”

“ക്ഷമിയ്ക്കൂ…. ഞാന്‍
ചെയ്തത്‌ തെറ്റാണെങ്കില്‍…”

അവന്റെ ക്ഷമ
നശിച്ചുകൊണ്ടിരുന്നു.

“എന്താണ്‌ ആരും ഒന്നും
മിണ്ടാത്തത്‌ ?”

ഗുരു ശാന്തമായ സ്വരത്തില്‍
പറഞ്ഞു.

“വിശു സമാധാനമായിരിക്കണം.
തെറ്റ്‌ ആരുടേതാണെന്നൊന്നും പറയാനാവില്ല. സാഹചര്യമാണെല്ലാം. ഈ വിപത്ത്‌ നമ്മുടെ
എല്ലാവരുടേതുമാണെന്ന്‌ കരുതി സമാധാനിക്കണം”.

“ഗുരു”

അവന്റെ മുഖത്തെ ഭാവംകണ്ട്‌
എല്ലാവരും തളര്‍ന്നുപോയി. ഗുരു പോലും നിസ്സഹായനായി.

“അബോർഷൻ വേണ്ടി വന്നു.”

“ആര്…. ഏതു നായിന്റെ
മോനാണ്…..?’

അവന്‍ വിറച്ചുനിന്നു.

പൈശാചികമായ മുഖം കണ്ട്‌
ഗുരുവിന്റെ ഹൃദയംപോല

സ്തംഭിച്ചതായി തോന്നി.

“വിശു, പ്ലീസ്‌…………… ആരെന്ന്‌ ചോദിക്കരുത്‌…….”

അത്രയും പറഞ്ഞു കഴിഞ്ഞപ്പോഴേയ്ക്കും
അവള്‍ക്ക്‌ മരിച്ചിരുന്നെങ്കില്‍ എന്ന്‌ ആഗ്രഹം തോന്നി.

കണ്ണുകള്‍ ഇറുക്കി അടച്ചു
കിടന്നു.

“ബാസ്റ്റാര്‍ഡ്സ്‌…….”

ചെന്നായെപ്പോലെ ചീറിക്കൊണ്ട്‌
അവന്‍ പുറത്തേയ്ക്ക്‌ പോകുമ്പോള്‍ ആര്‍ക്കും അവനെ നോക്കാന്‍കൂടി കഴിഞ്ഞില്ല.

പിന്നീട്‌ അവനെ കണ്ടിട്ടില്ല.
|

എപ്പോള്‍ കൃഷ്ണ
ഏകയായിരിക്കുമ്പോഴും മനസ്സിലേയ്ക്ക്‌ ഓടിയെത്തുന്നത്‌ ഒരൊറ്റ മുഖമാണ്‌, വിശുവിന്റെ. പക്ഷെ, അവള്‍ ആഗഹിച്ചതുപോലെ അവൻ മാത്രം
അവളുടെ ജീവിതത്തിലേയ്ക്ക്‌ കടന്നു വന്നില്ല.

അവളുടെ വാതില്‍ക്കല്‍
മുട്ടിയില്ല.

അവള്‍ക്കതില്‍ ദു.ഖമുണ്ടോ ?

ചിലപ്പോള്‍ മാത്രം കൃഷ്ണ
അത്രടംവരെ ചിന്തിക്കാറുണ്ട്‌.

ഒരിയ്ക്കല്‍,

ഒരിയ്ക്കല്‍ മാത്രം ഉത്തരവും
കണ്ടെത്തി.

ഉണ്ട്‌.

ആ ഉത്തരം കിട്ടിക്കഴിഞ്ഞ്‌
ചില രാവുകളില്‍,

പത്രമോഫീസിലെ ജോലി
കഴിഞ്ഞെത്തി മേല്‍ കഴുകി കിടക്കവെ, കിടന്ന്‌ കഴിഞ്ഞ്‌,
ഉറക്കം കിട്ടുന്നതുവരെ ഉള്ള സമയത്ത്‌……

കണ്ണീർ വാർത്ത്……

അവനോടൊത്ത്‌ ഒരു സുഖമായ
ജീവിതം.

രണ്ടുപേരും ഡോക്ടര്‍മാരായിട്ട്‌.

നോ….നോ….

പാടില്ല………… ഇനിയും
സ്വപനങ്ങള്‍ പാടില്ല.

വിപ്ലവത്തിന്റെ തീജ്വാലകള്‍
അംബരചുംബികളായിക്കൊണ്ടിക്കെ, യുദ്ധക്കളത്തിലെ യോദ്ധാവിന്‌
മൂര്‍ച്ചയുള്ള ആയുധങ്ങളും, മനസ്ഥൈര്യവും
എത്തിച്ചുകൊടുക്കേണ്ട കുലശ്രേഷ്ഠയായ വനിത സ്വപ്നംകണ്ട്‌ മയങ്ങാന്‍ പാടില്ല.

മധുരസ്വപ്നങ്ങള്‍ നുണയാന്‍
പാടില്ല.

അവള്‍ കടുത്ത രസങ്ങള്‍
കഴിച്ച്‌,
വികാരങ്ങളെ നിയന്ത്രിച്ച്‌, ഉറമൊഴിഞ്ഞ്‌
കാത്തിരിക്കണം.

കൃഷ്ണ എഴുതി.

സിദ്ധാര്‍ത്ഥന്റെ റിപ്പോര്‍ട്ടുകളില്‍നിന്നും
ആശയമുള്‍ക്കൊണ്ട്,

യൌവ്വനാരംഭത്തിൽ മറിയയേയും
കൂട്ടി ഓസേഫ്‌ മലയോരത്ത്‌ എത്തിയതാണ്….

കഴിയുംപോലെ സര്‍ക്കാര്‍ വനം
കയ്യേറി,
കാട്‌ വെട്ടിത്തെളിച്ച്‌ കൃഷിചെയ്തു. കൃഷിയിടങ്ങളുടെ നടുവില്‍
വെട്ടികിട്ടിയ മരങ്ങളാല്‍ വീടുവച്ച്‌ കരിമ്പനയോലയാല്‍ മേല്‍ക്കൂര മേഞ്ഞ്‌, അതിനുള്ളില്‍ നാട്ടില്‍ കഴിയുന്ന അപ്പനമ്മമാരെ, സഹോദരങ്ങളെ
മറന്ന്, നാടു മറന്ന് ജീവിച്ചു.പകലന്തിയോളം പണിയെടുത്തു.മറിയ
ഉണ്ടാക്കുന്ന ആഹാരം രുചിയോടെ ഭക്ഷിച്ചു. മറിയയോടൊത്തു ഉറങ്ങി.

ഔസേഫിന്‌ ആകെ ഉണ്ടായിരുന്ന
ഒരേയൊരു സന്തോഷവും സമാധാനവും മറിയ ആയിരുന്നു, മറിയക്ക് ഔസേഫും.

രാത്രികളില്‍, കാട്ടാനകളും മറ്റ്‌ കാട്ടുമൃഗങ്ങളും കൂടിലിനടുത്തു കൂടി മരണവിളിയെടുത്തു
നടന്നിട്ടുണ്ട്‌. കൃഷികള്‍ നശിപ്പിച്ചിട്ടുണ്ട്‌. പക്ഷെ തോറ്റ്‌
നാട്ടിലേക്കോടിയില്ല.

എല്ലാം തൃണവല്‍ഗണിച്ച്‌, വട്ടമുഖവും കൊച്ചു കണ്ണുകളുമുള്ള മറിയ, ഔസേഫിന്‌
വര്‍ഷത്തില്‍ ചൂടും, വേനല്‍ക്കാലത്തില്‍ തണുപ്പും നല്‍കി.

ഔസേഫ്‌ മറിയത്തിനും.

ഭയം ഏറുമ്പോള്‍ അവള്‍ കര്‍ത്താവിനെ
വിളിച്ചു.

ഈ മണ്ണിന്റെ, ഈ ജീവജാലങ്ങളുടെയെല്ലാം ഒടയോന്‍ കര്‍ത്താവല്ലെ.ആ കര്‍ത്താവിന്റെ ഇടത്തില്‍
എവിടെയും പാര്‍ക്കാൻ ഏതു പാറ്റയ്ക്കും പുഴുവിനുംവരെ അവകാശമില്ലേ………..പിന്നെ
എങ്ങോട്ടു പോകാന്‍ ?

ഔസേഫ്‌ മനസ്സില്‍
വിചാരിക്കും.

ആ അറിവ് മറിയത്തിനും പകര്‍ന്നുകൊടുക്കും.
അപ്പോള്‍

ളുടെ ഭയങ്ങള്‍ അകലും. ഭയം
മറന്ന്‌ അവള്‍ ഔസേഫില്‍ ഇഴുകിച്ചേരും. ഇഴുകിച്ചേര്‍ന്ന്‌ ഉണര്‍ന്നു കഴിയുമ്പോള്‍
രാവിന്റെ എല്ലാ ഭീകരതകളും അകന്ന്‌ കിഴക്ക്‌ മലകള്‍ക്ക് അപ്പുറത്തു നിന്നും. കടലുകൾക്കും
അപ്പുറത്തുനിന്നും, അവര്‍ക്ക്‌ ധൈര്യവുമായി പകലിന്റെ
രാജാവ്‌ എഴുന്നള്ളും

ഔസേഫും മറിയയും
മാത്രമായിരുന്നില്ല.

ജോണും ഏലിയും.

പരമേശ്വരനും, പാര്‍വ്വതിയും.

മറ്റു പലരും.

അവിടെ ഒരു ഗ്രാമം രൂപം
കൊള്ളുകയായിരുന്നു.

അവര്‍ക്കുവേണ്ടി
പലവ്യഞ്ജനക്കടയും ചായക്കടയും ഉണ്ടയി. സാമാനങ്ങള്‍ അടുത്ത ഗ്രാമത്തില്‍ നിന്നെത്തിക്കാന്‍
കാളവണ്ടിയുമായി…..  കാളവണ്ടികളായി…..കാളവണ്ടികളിൽ അടുത്ത പട്ടണവുമായി അവർ ബന്ധപ്പെട്ടു. അവിടെ ഒരു
സമൂഹമുണ്ടായി.

സമൂഹത്തിന്റെ ചിട്ടകളുണ്ടായി.

ജാതി മറന്ന്‌, മതം മറന്ന്‌, സഹകരണത്തിന്റെ, സഹായത്തിന്റെ, ഒത്തൊരുമയുടെ ഒരു ജീവിത വീക്ഷണമുണ്ടായി. പക്ഷെ, അവര്‍ക്കുണ്ടായ
കുട്ടികളെ പഠിപ്പിക്കാന്‍ അവരാലായില്ല. അവര്‍ക്കറിയാമായിരുന്നത്‌ കൃഷിയിറക്കാനും,
വിളകൊയ്യാനും ചന്തയില്‍ കൊണ്ടുപോയി വിറ്റ്‌ മറ്റ്‌ ആഹാരസാധനങ്ങള്‍
സംഘടിപ്പിക്കാനും ആഹാരം കഴിയ്ക്കാനും, ഇണചേരാനും, ഉറങ്ങാനുമായിരുന്നു.

ആ ദു:ഖം കടുത്ത ഒരു വേദനയായി
ഗ്രാമത്തിന്റെ ഹൃദയ

വിമ്മിട്ടമായി തങ്ങിനിന്നു.

അങ്ങനെ കഴിയവെ,

ഒരുനാള്‍,

എവിടെനിന്നോ അയാള്‍
ഗ്രാമത്തിലെത്തി.

ചടച്ച്‌ തീക്ഷ്ണമായ കണ്ണുകളും
നീണ്ട്‌ കൈകാലുകളും

അയാളെ മറ്റുള്ളവരില്‍നിന്നും
ഒറ്റപ്പെടുത്തി.അയാളുടെ കൈകളിൽ തൂമ്പ പിടിച്ച തഴമ്പില്ലായിരുന്നു. കാലുകളിൽ
തൂമ്പകൊണ്ട് മുറിഞ്ഞുണങ്ങിയ പാടുകളില്ലായിരുന്നു. തോളത്ത് തൂങ്ങിയ സഞ്ചിയിൽ കുറെ
പത്രങ്ങൾ,
ലഘുലേഖകൾ, കത്തുകൾ…..

ദിവസങ്ങളോളം അയാള്‍
ഗ്രാമത്തിലെ ചായപ്പീടികയുടെ തിണ്ണയിൽ പട്ടിണി കിടന്നു, പക്ഷെ യാചിച്ചില്ല.

ഗ്രാമത്തിലെ എല്ലാവരുംതന്നെ
അയാളെ ശ്രദ്ധിക്കുന്നുണ്ടായിന്നു. പക്ഷെ ഒരക്ഷരം മിണ്ടിയില്ല.

ഒരു സന്ധ്യയ്ക്ക്‌ സ്വയം
വാറ്റിയ ചാരായത്തിന്റെ ലഹരി മൂത്ത കണ്ടച്ചോന്‍ അയാളോട്‌ തെരക്കി.

“താനാരാ, എന്തിനാ ഇവിടെ വന്നു കിടക്കുന്നത്‌ ? ഇവടെക്കെടന്ന്
ചത്താല്‍ ഞങ്ങള്‍ക്ക്‌ ശല്യമാകൂമല്ലോ?”

അയാള്‍ മിണ്ടിയില്ല.

തളര്‍ന്ന്‌, കടയുടെ ഭിത്തിയില്‍ ചാരിയിരുന്നു പരിക്ഷീണിതനായ് അയാള്‍ക്ക്‌ ഒന്നും
പറയാന്‍ കഴിഞ്ഞിരുന്നില്ല.

“ ചോതിച്ചതു കേട്ടില്ലെടാ ?”

ഗ്രാമക്കാര്‍ ചുറ്റും കൂടി.

കണ്ടന്‍ചോന്‍ അയാളുടെ തലയില്‍
ശക്തിയായി കൂലുക്കിയപ്പോൾ അയാള്‍ കണ്ണുകള്‍ തുറന്നു. ചുവന്ന്‌ ചോരച്ച്‌ തീക്ഷ്ണമായ
കണ്ണുകള്‍ക്ക്‌ മുന്നില്‍ ഗ്രാമക്കാര്‍

പതറി നിന്നു.

“ഞാനും ഈ നാടിന്റെ അവകാശിയാണ്‌…..”

അയാളുടെ സ്വരം കനത്തതും
സ്പഷ്ടവുമായിരുന്നു.

“ഭാ!….. ഒരവകാശി….”

കണ്ടന്‍ചോന്‍ ആട്ടി ത്തുപ്പി.

ഗ്രാമക്കാര്‍ കണ്ടുനിന്നു.

സവധാനം അയാള്‍ എഴുന്നേറ്റു
നിന്നു. മെലിഞ്ഞുനീണ്ട അയാളുടെ വലതുകരം ശക്തിയായി കുണ്ടന്‍ചോന്റെ കരണത്തൂ പതിച്ചു.

ആ ശക്തിയില്‍ കണ്ടന്‍ചോന്‍
നിലത്തുവീണു.

ഗ്രാമക്കാര്‍ നിശബ്ദരായി
നിന്നു.

കൂടണയുന്ന പക്ഷികളുടെ ആരവം
കേള്‍ക്കാറായി. പുഴയില്‍ വെള്ളം ഇരമ്പിയൊഴുകുന്ന ശബ്ദം കേള്‍ക്കാറായി.

ഒരു നിമിഷം,

കണ്ടന്‍ചോന്‍ എഴുന്നേല്‍ക്കുന്നതവര്‍
കണ്ടു. മദ്യത്തില്‍ കുതിര്‍ന്ന ചിരി കേട്ടു. അയാള്‍ അപരിചിതന്റെ തോളില്‍ കയ്യിട്ട്‌
പീടികയില്‍ കയറി, ചായക്കടയില്‍നിന്നും അയാള്‍ക്ക്‌
കഴിയ്ക്കാവുന്നത്ര ആഹാരം വാങ്ങിക്കൊടുത്തു. അയാളും ഗാമത്തിലൊരുവനാകുന്നത്‌
എല്ലാവരും നോക്കി നിന്നു.

@@@@@@




അദ്ധ്യായം പതിനൊന്ന്‌

രവി നല്‍കിയ സൂചനകള്‍
വച്ചുകൊണ്ടാണ്‌ വിശ്വനാഥനെ തെഞ്ഞത്‌. രവി, വിശുവിനെ
ഗ്രാമത്തില്‍ പലപ്പോഴും കണ്ടിരുന്നു. പക്ഷെ കാണാതായിട്ട് വളരെ
നാളുകളായിരിക്കുന്ന്.

പക്ഷെ, സെലീന പിടിതരാതെ അകന്ന് നിൽക്കുകയാണുണ്ടായത്. വിശ്വനാഥന്റെ അകന്നൊരു
ബന്ധുവായിട്ടാണ് അവളെ സമീപിച്ചത്. അവളുടെഓഫീസിൽ, വീട്ടിൽ പല
ദിവസ്സങ്ങളിൽ കയറിയിറങ്ങി.

അടുത്തപ്പോള്‍, ഗ്രാമത്തിന്റെ ഉന്നതമായൊരു റസ്റ്റോറന്റിൽ ഇരുണ്ട വെളിച്ചത്തിനു കീഴെ,
മേശയ്ക്കിരുപുറവും ഇരുന്ന്‌ അവള്‍ അവനായി ഹൃദയം തുറന്നു കൊടുത്തു.

“എനിയ്ക്കും
സ്വപ്നങ്ങളുണ്ടായിരുന്നു സിദ്ധന്‍”.

അവളുടെ കണ്ണുകള്‍ നിറയുകയും
കവിളുകള്‍ ചുവക്കുകയ

ചെയ്തു.

“ഒരു സാധാരണ പെണ്ണിന്റെ
മോഹങ്ങള്‍. പക്ഷെ എന്നെ വിവാഹംചെയ്തു ഗ്രാമത്തിനു പുറത്തു കൊണ്ടുപോകാന്‍ ആരുമെത്തിയില്ല.”

അവളുടെ കണ്ണുകളില്‍
ഉടക്കിനിന്ന കണ്ണുകളെ അവന്‍ പിന്‍വച്ചില്ല. അവളുടെ കണ്ണുകളില്‍ എല്ലാ
ഗ്രാമക്കാരുടെയും നയനങ്ങളിൽ കാണുന്ന വിഷാദങ്ങളാണെന്ന്‌ സിദ്ധന്‍ കണ്ടറിഞ്ഞു; എല്ലാ ഗ്രാമ

ക്കാരികളുടെയും വിഷാദത്തിന്‌
ഒരൊറ്റ നിറമാണ്‌. ഒരൊറ്റ രസവും.

“ഗ്രാമത്തിലെ പെണ്‍കുട്ടികള്‍ക്ക്‌
ഒരു തീരാശാപമുണ്ട്‌, വിവാഹം ചെയ്ത്‌, കൂടുംബമായിട്ട്‌, കൂട്ടികളുമായിട്ട്‌ ജീവിയ്ക്കാന്‍
കഴിയുകയില്ല. ആരോ ശപിച്ച്‌ അവരുടെ മാര്‍ഗ്ഗം അടച്ചുകളഞ്ഞു”.

മേശമേല്‍ ആശ്രയമറ്റിരുന്ന
അവളുടെ കൈകളെ സിദ്ധാര്‍ത്ഥന്‍ കൂട്ടിപ്പിടിച്ചു. വിറകൊണ്ടിരുന്ന ആ കൈകളില്‍നിന്നും
വിറയല്‍ അകലുന്നതും, അഭയം കണ്ടെത്തിയപ്പോള്‍, സൂരക്ഷിതമാണെന്നറിയുമ്പോൾ ഉണ്ടാകുന്ന ധൈര്യം കൈകളിലേയ്ക്കു പകരുന്നത്‌ അവനറിഞ്ഞു.
അവളുടെ കണ്ണുകള്‍ അവനനോട്‌ എന്തെല്ലാമോ ചോദിച്ചു കൊണ്ടിരുന്നു.

അവളുടെ ബഡ്റുമില്‍ വച്ചാണ്‌
വിശുവിന്റെ കഥ പറഞ്ഞത്‌.

പാര്‍ട്ടി എന്ന പ്രഹേളിക, പ്രഹേളിക തീര്‍ത്ത്‌ അതിനു നടുവില്‍ എട്ടുകാലികളെപ്പോലെ, വികൃതമായൊരു രൂപവും, മാരകമായ വിഷവുമായി
പതിയിരിയ്ക്കുന്ന നേതാക്കള്‍.

സര്‍വ്വവും ത്യജിച്ച്‌, പ്രഹേളികയ്ക്ക്‌ അര്‍ത്ഥം കണ്ടെത്താന്‍ യത്നിക്കുന്ന, മായയാല്‍ കണ്ണ്‌ മൂടപ്പെട്ട അനുയായികള്‍…..

വിശ്വനാഥിനെ
ഒറ്റിക്കൊടുക്കുകയായിരുന്നു; പാര്‍ട്ടിയുടെ

സംസ്ഥാന കമ്മറ്റി
അംഗമായിരുന്ന ഭാസ്കരന്‍മാഷ്‌ എന്ന ഇന്നത്തെ ഭഗവാൻ.

അന്യനാട്ടിലെ പോലീസ്‌
കസ്റ്റഡിയില്‍, തെളിയിക്കപ്പെടാത്ത അനേകം കേസുകളില്‍
പ്രതിയാക്കപ്പെട്ട്‌, വിചാരണ ചെയ്യപ്പെട്ട്‌, ജയിലറകളില്‍ കഴിയേണ്ടിവന്ന ഒരു സംവത്സരക്കാലം…..

നല്ല നടപ്പിന്റെ പേരില്‍, ആരുടെയെല്ലാമോ കാരുണ്യത്തില്‍, പുറത്തു വന്ന
വിശ്വനാഥിന്‌ ഒരൊറ്റ ആഗ്രഹമേ ഉണ്ടായിരുന്നുള്ളൂു, പ്രതികാരം.

അതിനായി ഈ ഗ്രാമത്തില്‍…….

അലഞ്ഞു വാടിയ മുഖം, താടിരോമങ്ങള്‍ നീണ്ട്‌, പൊടിയും വിയര്‍പ്പും പറ്റി
ഇരുണ്ട്‌, മെലിഞ്ഞ്‌ ആരോഗ്യം നഷ്ടപ്പെട്ട്‌, വൃത്തിയില്ലാത്ത വസ്ത്രങ്ങളുമായിട്ട്‌……

ശാന്തിഗ്രാമത്തിലെ
അനാഥാലയത്തില്‍ ഭിക്ഷക്കാർക്ക്‌ സൌജന്യ ഭക്ഷണം
കൊടുക്കുന്നിടത്ത്‌ പലനാളുകള്‍ കണ്ടപ്പോഴാണ്‌ ഒരു ആകര്‍ഷണം തോന്നി വിളിപ്പിച്ചത്‌.

ആ സൌഹൃദം വളര്‍ന്നു.

ആണ്‍തുണയില്ലാത്ത വീട്ടില്‍
ഒഴിഞ്ഞുകിടക്കുന്ന വരാന്തയിൽ അയാള്‍ അന്തിയുറങ്ങി………………

രഹസ്യമായിട്ട്‌ അയാളെ
വീക്ഷിച്ചപ്പോഴാണ്‌ അസ രണമായെത്തെല്ലാമോ ഉണ്ടെന്ന്‌ അറിഞ്ഞത്‌. ആ വീക്ഷണം
അടുപ്പമായി, അടുപ്പം വളര്‍ന്നപ്പോള്‍ പരസ്പരം അറിഞ്ഞപ്പോള്‍ ഒരേ
ലക്ഷ്യത്തിലേയ്ക്ക് നീങ്ങുന്ന രണ്ടു വ്യക്തികളുടെ ബന്ധമായി വളര്‍ന്നു.

ആങ്ങിനെ ഒരുമിച്ച് ജീവിച്ചു
അഞ്ചോ ആറോ മാസം…….

“എന്റെ വിശുവിനെ അവർ……”

അവൾ പൊട്ടിക്കരഞ്ഞ്, സിദ്ധാർത്ഥന്റെ മാറിൽ പറ്റിച്ചേർന്നു നിന്നു.  അവന്റെ കൈ സാന്ത്വനമായി അവളുടെ മുടിയിഴകളിൽ
അരിച്ചു നടന്നി.

“മോനേ, നീയേതാ…………. എന്തിനാ ഇവിടെ കൂടെ കൂടെ വരണത്‌……..എനിയ്ക്കൊരു
തൊണ അവളു മാത്രമാ……”

“അതിനെ കൂടി കൊലയ്ക്കു
കൊടുക്കരുത്‌…”

സെലീനയുടെ വല്ല്യമ്മച്ചിയുടെ
കണ്ണീരിൽ കുതിർന്ന കണ്ണുകൾ…….

“കൊച്ചേ നിങ്ക്കറിയോ…..
എനിക്ക് ഒറ്റ മോനേ ഒണ്ടായിരുന്നുള്ളൂ…. സെലീന കൊച്ചിന്റെ അപ്പൻ ജോൺ.  അവൻ കെട്ടി മൂന്നു മാസം തെകയും മുമ്പെ എവിടേ
കുടിയേറിയത….ഇപ്പം ഇവൾക്ക് വയസ്സ്‌ മുപ്പതായി…”

കണ്ണിന് കാഴ്ച കുറഞ്ഞ് ചെവി
പതുക്കെയായി, വളഞ്ഞ് നടക്കുന്ന് വല്ല്യമ്മചിയെ അവനെ ദയനീയമായി
നോക്കിയിരുന്നു.

“അവടപ്പനെം, അമ്മേം കൊന്നതെ ആ കാലമാടനാ…..ഭഗവാൻ…..നിക്കറിയോ….. അയാൾക്ക് ഒത്തിരി
സിൽബന്ധിക്കാരുണ്ട്…..എന്തിനും പോന്നോര്…. എന്തും ചെയ്യാന്‍ മടിക്കാത്തോര്‍……നീ
എന്റെ കൊച്ചിനേം………”

“വല്ല്യമ്മേ ഞാന്‍
അങ്ങനെയുള്ള ആളല്ല”.

“പിന്നെ നീയവളെ കെട്ടുവോ
?”

“കഴിഞ്ഞ കൊല്ലം ഒരുത്തന്‍
വന്നു,
കൊറെ നാളുകൂടെ കഴിഞ്ഞ്‌……….. ഇട്ടേച്ചുപോയിട്ട
ഒരറിവുമില്ല…”

അവന്‍ സ്തംഭിച്ചിരുന്നു.

“നീ നിന്റെ പാടു നോക്കി
പോ……. ഞങ്ങളെങ്ങനേലും കഴിഞ്ഞോട്ടെ. എത്ര പറഞ്ഞാലും അവള്‍ ഇവടന്ന്‌ പോകത്തില്ല.
അല്ലേല്‍ എവിടേലും പോകാരുന്നു”.

“ഞാന്‍ കൂട്ടിക്കൊണ്ടുപോയാല്‍
വല്ല്യമ്മ വരുമോ?”

“വരാം. നിനക്കവളെ കെട്ടാമോ? ഇല്ലെടാ, നെനക്കതിന്‌ കഴിയൂല്ല. അതിനൊട്ട് അവന്മാര്‍
സമ്മതിയ്ക്കുകേമില്ല. പെണ്ണുങ്ങളിവിടെ നിന്നാലേ അവന്മാരുടെ കച്ചോടം
നടക്കത്തൊള്ളൂ….. നാട്ടീന്നെല്ലാം ആണുങ്ങള്‍ കാശുമായിട്ട്‌ എത്തണ്ടേ….”

സിദ്ധാര്‍ത്ഥന്‍
ഉരുട്ടിലേക്കിറങ്ങി നടന്നു. ഗ്രാമത്തിലെ പ്രധാന വീഥിയിലെത്തിയപ്പോള്‍ സ്ട്രീറ്റ്‌
ലൈറ്റിന്റെ പ്രകാശം കിട്ടി.

രാവേറെ എത്തിയിട്ടും സിദ്ധാര്‍ത്ഥന്‍
ഗ്രാമത്തിലൂടെ അലയുക തന്നെയാണ്‌. റൂമിലെത്തി വിശ്രമിക്കണമെന്നോ, ആഹാരം കഴിയ്ക്കണമെന്നോ തോന്നിയില്ല. ചിലപ്പോള്‍ അവന്‍ താന്‍ സിദ്ധാര്‍ത്ഥനല്ല

വിശ്വനാഥനാണെന്ന തോന്നലുണ്ടാകുന്നു.
എന്താണിതിനു കാരണമെന്ന്‌ എത്രയോ പ്രാവശ്യം ചിന്തിച്ചിരിക്കുന്നു. അടുത്ത
നിമിഷംതന്നെ സെലീനയുടെ സ്വരം കാതുകളിലെത്തുന്നു. സിദ്ധാര്‍ത്ഥനില്‍നിന്നും പരിണമിച്ച്‌
വിശ്വനാഥനാകുന്നു.

പിന്നെ മനസ്സാകെ കൃഷ്ണയുടെ
മുഖം.

ജീവിതയാത്രയില്‍ എന്നും വിരല്‍തുമ്പില്‍
തുങ്ങി……………..

സ്നേഹമായി,

മോഹമായി,

കുളിരായി,

ചൂടായി,

ചൈതന്യമായി
കൂടെയുണ്ടാകുമെന്നും മോഹിച്ച, കൃഷ്ണവേണി.

ഇരുപതുകളുടെ തുടക്കത്തിലാണവളെ
കണ്ടെത്തിയത്‌. മെഡിക്കല്‍ കോളേജില്‍ ജൂനിയര്‍ സ്റ്റുഡന്റായിട്ട്‌.

അവള്‍ ഒരു സാധാരണ പെണ്‍കുട്ടിയായിരുന്നു.

എത്രയോ നാളത്തെ നിര്‍ബന്ധത്തിനു
വഴങ്ങിയാണവള്‍ കോഫിഹൌസില്‍ ഒരു ചായ കുടിക്കാനെത്തിയത്‌.

കോഫീഹൌസിലെ നേര്‍ത്ത ഇരുളില്‍, പരിശ്രമത്തോടെ ചുറ്റും നോക്കുന്നുണ്ടായിരുന്നു.
പിറുപിറുക്കുന്നുണ്ടയിരുന്നു.

“വിശു ആരേലും കാണുമോ ?”

“ആരാ……..നിന്റെ അച്ഛന്‍
ഡോക്ടര്‍ ബാലഗോപാലന്‍ ചായകുടിയ്ക്കാന്‍ ഇവിടെയാണോ വരുന്നത്‌ ?” “ഓ…..പ്ലീസ്‌……വിശു…”

മേശയ്ക്കിരുവശവും ഇരുന്നു.

നേര്‍ത്ത ഇരുട്ടാണ്‌.
വ്യക്തമായിട്ടൊന്നും കാണാനാവുന്നില്ല.

“എന്തിനാ വിളിച്ചത്‌ ?*

“വെറുതെ ഒന്നു കാണാന്‍.“

“ഈ ഇരുട്ടത്തോ, പുറത്ത്‌ എവിടെനിന്നാലും എന്നെ

കാണാമായിരുന്നല്ലോ ?”

പെട്ടെന്ന്‌ വിശു
ചിരിച്ചുപോയി.

“പ്ലീസ്‌ ഒന്നു നിര്‍ത്ത്‌…….
അല്ലെങ്കില്‍ ഞാനിപ്പം പോകും”.

പെട്ടെന്ന്‌ അവന്‍ വിഷമം
തോന്നി.

“സോറി … ഞാൻ….”

“എന്തിനാ വിളിച്ചതെന്ന്
പറയ്….”

“എനിക്കിഷ്ടമാണെന്ന്
പറയാൻ…..”

“അതെനിയ്ക്കറിയാമല്ലോ”.

“എങ്കിലും വല്ലപ്പോഴും
പറയുമ്പോള്‍ ഒരു സുഖം കിട്ടുന്നുണ്ട്‌.”

“വേണ്ട…………. ആ
സൂഖങ്ങളൊന്നും ഇപ്പോള്‍ കിട്ടണ്ട……..എല്ലാ ആഗ്രഹങ്ങളും മനസ്സില്‍
സൂക്ഷിച്ചിട്ട്‌ ഒന്നിച്ച്‌ അനുഭവിച്ചാല്‍ മതി…”

“കാപ്പി കഴിയ്ക്കു…”

അവള്‍ ഒരിറക്ക്‌ കാപ്പി
കൂടിച്ചു.

“എന്തുപറ്റി ?”

” പൊള്ളിപ്പോയി”

അവന്‍ ചിരിച്ചു.

“ധൃതി കൂട്ടിയിട്ടല്ലേ ?”

“പ്ലീസ്‌……വിശു…..എനിയ്ക്കു
പേടിയാ…….”

“ഉവ്വ്…….. എനിക്കറിയാം, അതുകൊണ്ടല്ലേ വിളിച്ചു കൊണ്ടു വന്നത്‌?”

“വേണ്ട വിശു……എന്റെ പേടിയൊന്നും
മാറ്റണ്ട……എനിയ്ക്കിഷ്ടം ഒതുങ്ങി, ശാന്തമായിട്ട്‌ ഒരു
ജീവിതമാണ്‌. ഏതെങ്കിലും ഒരു ഗ്രാമത്തില്‍ സ്വസ്ഥമായിട്ട്‌… അതിന്റെ
സുഖം…….അതാണെന്റെ സ്വപ്നം”.

“ഡോക്ടറായിക്കഴിഞ്ഞാല്‍
ഗ്രാമത്തില്‍ മാത്രമായിട്ട് ജീവിക്കാനാകുമോ ?”

“അതിനല്ലേ ഞാന്‍ വിശുവിനെ
കണ്ടെത്തിയത്‌ ?, ഡോക്ടറായാലും ഞാന്‍ വീട്ടിലിരിയ്ക്കും…….വിശു
ജോലിയ്ക്കു പോകും”.

“ഓഹോ, അതുകൊള്ളാം”.

പെട്ടെന്ന്‌ വളരെ പെട്ടെന്ന്‌, കൃഷ്ണയുടെ മുഖം മങ്ങിപ്പോയിരിക്കുന്നു. തെളിഞ്ഞുവരുന്ന മുഖം ആരുടേതാണ്‌,
തെളിഞ്ഞ്‌ തെളിഞ്ഞ്‌ വ്യക്തമാകുന്നു.

“ദയവായി ഏട്ടനിവിടെ വരരുത്‌……..എന്റെ
ജീവിതം കൂടി തകര്‍ക്കരുത്‌……ഏട്ടനിവിടെ വരുന്നത്‌ അദ്ദേഹത്തിനിഷ്ടമല്ല…”

“വിനു…..”.

വിശു വിനുവിന്റെ മുഖത്തെ
ദീനമായ ഭാവം കണ്ട്‌ വേദനിച്ചു.

“എന്റെ വിനു, ഏട്ടനോട ക്ഷമിക്കു….ഒന്നു കാണണമെന്നു തോന്നി”.

ഒളിവില്‍ പാര്‍ക്കുന്ന
കാലഘട്ടമായിരുന്നു. നേരെ തറവാട്ടിലേയ്ക്ക്‌ കയറിച്ചെല്ലാനായില്ലായിരുന്നു.
തറവാടിന്റെ നിഴലുകളില്‍ പോലീസുകാര്‍ പതിയിരുന്നിരുന്നു.

“നിന്റെ മോനെ ഒന്നു കാണാന്‍
സമ്മതിയ്ക്കുമോ….. ഒരു

പ്രാവശ്യം മതി……”.

“നിങ്ങളോടു പോകാനാ പറഞ്ഞത്‌.
നിങ്ങളെപ്പോലെ ഒരു സഹോദരനെ എനിയ്ക്കാവശ്യമില്ല. എന്നെ ജീവിയ്ക്കാന്‍ വിട്……”

പൊടുന്നനെ വിനുവിന്റെ മുഖത്ത്‌
പ്രായാധിക്യം വരുന്നു. വിനു അമ്മയായി.

കൂരിരുട്ടില്‍…….

അമ്മയെയും, അച്ഛനെയും കാണാന്‍ ഉള്ള ആഗ്രഹം ഏറിയ ഒരു നാള്‍.

പോലീസുകാര്‍ക്ക്‌
നഗരത്തിലെത്തുന്നവിശിഷ്ട വ്യക്തിയെ സ്വീകരിക്കാനുള്ളതുകൊണ്ട്‌ തറവാട്ടില്‍
കാവലില്ലായിരുന്നു.

അര്‍ദ്ധരാതി കഴിഞ്ഞിരുന്നു.
വീടിനുള്ളില്‍ ഒറ്റ ലൈറ്റുപോലും തെളിഞ്ഞിട്ടില്ല.

മുടിഞ്ഞ കോട്ടപോലെ,

ഭീതിതമായിട്ട്……

തെക്കുവശത്തെ കതകിനടുത്തു
നിന്നു. അച്ഛന്റെയും അമ്മയുടെയും കിടപ്പുമുറി അവിടെയാണ്‌.

“അമ്മെ…..അമ്മെ….”

വളരെ വിളിച്ചപ്പോഴാണ്‌ വിളി
കേട്ടത്‌.

വിളി കേട്ടത്‌
അമ്മയായിരുന്നില്ല.

വാല്യക്കാരിയാണ്‌.

“ആരാണ്‌ ?”

ഉള്ളില്‍ വിളക്കു തെളിഞ്ഞു.
ജനാല തുറന്നു.

ജനാലയിലൂടെ വിശു അവളുടെ മുഖം
കണ്ടു.

പേടിച്ച മുഖം.

അവള്‍ കതകു തുറന്നു. അവന്‍
അകത്തു കയറിയ ഉടനെ

അടച്ചു. അടഞ്ഞ കതകില്‍
ചാരിനിന്ന്‌ അവള്‍ കിതയ്ക്കുന്നു.

“എങ്ങനെയാണ്‌ വന്നത്‌ ?”

അവളുടെ സ്വരത്തില്‍പ്പോലും
വിറയല്‍.

അമ്മയുടെ മുറിയില്‍
കട്ടിലിന്നരുകില്‍ നിന്നു.

അമ്മ ഉറക്കം തന്നെയാണ്‌.
വളരെനാള്‍ കുളിക്കാതെ തലമുടി അലങ്കോലമായിരിക്കുന്നു. ക്ഷീണിച്ച മുഖം.

“അവര്‍ കണ്ടില്ലെ ?”

“ആര്‌ ?”

“പോലീസുകാര്‍ ?”

“ഇന്ന്‌ ഇല്ലാത്തതാകും…..
എന്നും കാവലുണ്ട്‌.. പ്രതേയകിച്ച്‌ രാത്രികളില്‍”

“അച്ഛന്‍ ?”

“അവര്‍ ചോദ്യംചെയ്യാന്‍
കൊണ്ടുപോയി. മുമ്പൊരിക്കലും

കൊണ്ടു പോയിരുന്നു…”

വിശുവിന്‌ അവിടെ നില്‍ക്കാനായില്ല.

ഇരുളിലൂടെ ഓടി,  തോട്ടിറമ്പിലൂടെ, വയൽ വരമ്പിലൂടെ……എവിടെ നിന്നെല്ലാമോ പോലീസ് വിസിൽ ഊതുന്ന ശബ്ദം കേട്ടു
കൊണ്ടിരുന്നു.

എവിടയോ ശക്തിയായി കാലു
തട്ടിയിരിക്കുന്ന്യ്. സിദ്ധാർഥൻ യാഥാർത്ഥത്തിലേക്കിറങ്ങി വന്നു. കാൽ തട്ടി
നിന്നിരിക്കുന്നത് മൈക്കുട്ടിയിലാണ്, ഗ്രമം വിട്ട് വളരെ
അകലെവരെ നടന്നിരിക്കുന്നു.  എപ്പോഴോ മഴ
പെയ്തു തുടങ്ങിയിരുന്നു.  ചറ്റൽ മഴ,  ആകെ
നനഞ്ഞൊലിച്ചിരിക്കുന്നു.

റൂമിലെത്തി ആദ്യം ഫോണ്‍
ചെയ്യുകയാണ്‌ ചെയ്തത്‌.

“ഹലോ ….. !
കൃഷ്ണാ…….സിദ്ധനാണ്‌, വിശേഷങ്ങള്‍ ?”

“നല്ലതാണ്‌ സിദ്ധാ…….ന്യൂ
ന്യൂസ്‌….?”

“ഷുവര്‍…….. ഒരു പൂതിയ
കഥാപാഠ്രതം സെലീനാ ജോൺ, നിത്യചൈതന്യമയിയുടെ പി എ. ഇവരോടൊപ്പമാണ്‌
വിശ്വനാഥ്‌ താമസിച്ചിരുന്നത്‌”.

“എന്നിട്ട്‌?”

“അഞ്ചോ ആറോ മാസമായി അയാള്‍
അപ്രത്യക്ഷനായിരിക്കുന്നു”.

“വാട്ട യു മീന്‍ ?”

“അതു വ്യക്തമായിട്ടില്ല.
അയാള്‍ ഗ്രാമത്തില്‍ എത്തിയത്‌ ഭഗവാനോട് പ്രതികാരം ചെയ്യുന്നതിനായിരുന്നു…..”

“സെലീന എങ്ങനെ ?”

“റിയലി പെക്യൂലിയര്‍
ക്യാരക്ടര്‍. റിപ്പോര്‍ട്ട്‌ നാളെ അയയ്ക്കും.ഞാന്‍ ഉപ്പോ എത്തിയതേ ഉള്ളു. ഇവിടെ
നല്ല മഴയാണ്‌, നനഞ്ഞു കുതിര്‍ന്നിരിക്കുന്നു. വിളിച്ചിട്ടാകാം
കുളിയൊക്കെയെന്നു കരുതി…”

കൃഷ്ണ മൌനിയായിരിക്കുന്നു.
സിദ്ധാര്‍ത്ഥന് മനസ്സിലായി,

കൃഷ്ണ ഉള്‍വലിഞ്ഞിരിക്കുന്നു.

“കൃഷ്ണേ……”

“യേസ്….”

“ഞാന്‍ വേദനിപ്പിച്ചോ ?”

“ഇല്ല…… പക്ഷെ, എനിക്ക്‌ ഒരിക്കല്‍, ഒരു പപാവശ്യം കാണണം”.

“യേസ്‌, ഞാന്‍ സിന്‍സിയറായിട്ടുതന്നെ തെരക്കാം”.

കൃഷ്ണ ഫോണ്‍ ഡിസ്കണക്ട്‌
ചെയ്തിരിക്കുന്നു.

അവള്‍ ദുഖിക്കുന്നു. അവളുടെ
മനസ്സ്‌ കേഴുന്നത്‌, ഇവിടെ ഈ മുറിയില്‍ ഇരുന്നാല്‍ക്കൂടി
അവന്‍ അറിയാന്‍ കഴിയുന്നു.

@@@@@@@@




അദ്ധ്യായം പത്ത്

ഇന്ന്‌ ആദ്യദിവസമായിരുന്നു.

പകല്‍ മുഴുവന്‍ തിരക്കുതന്നെ.
ഫോണ്‍ ചെയ്തു മടുക്കുക തന്നെ ചെയ്തു.

– പ്രത്രമോഫീസല്ലേ…………..

-ഫീച്ചറിലെ കാര്യങ്ങള്‍
സത്യമാണോ?

– സാര്‍ ഫീച്ചര്‍ ശരിയാണോ ?

– ഹലോ, ഗുരുവല്ല ?

-ഫീച്ചറിനെപ്പറ്റി
ചോദിക്കാനാണ്‌.

_ഹലോ, ഇതു സത്യമാണെങ്കില്‍ മനുഷ്യര്‍ പിന്നെ എന്തില്‍ വിശ്വസിക്കും?

_ഹലോ, ഇങ്ങനെ എഴുതാന്‍ നിങ്ങള്‍ക്കെങ്ങനെ ധൈര്യം വന്നു?

_നിങ്ങള്‍ക്ക്‌ ഈ വാര്‍ത്തകളൊക്കെ
എവിടന്നു കിട്ടുന്നു.

– നിങ്ങള്‍ക്ക്‌ ഇപ്പോഴും
ചാരസംഘടനയുണ്ടോ ?

_താങ്കള്‍ പഴയ
നക്സലേറ്റല്ലേ……………… വീണ്ടും വിപ്ലവം സൃഷ്ടിക്കാനുള്ള പുറപ്പാടാണോ?

-മിസ്റ്റര്‍, നിങ്ങള്‍ വേണ്ടാത്ത വഴിയെയാണ്‌ സഞ്ചരിക്കുന്നത്‌.

പക്ഷെ, വന്ന കോളുകള്‍ക്കൊന്നും ശരിയായ മറുപടി കൊടുത്തില്ല. ചിലരോടൊക്കെ പറഞ്ഞു,
തുടര്‍ന്നുവരുന്ന ലേഖനങ്ങള്‍ വായിക്കുക, അതിനുശേഷം
തീരുമാനമാകാമെന്ന്‌.

കൃഷ്ണ അടുത്ത
ദിവസത്തേയ്ക്കുള്ള ഫീച്ചര്‍ തയ്യാറാക്കി ഗുരുവിന സമര്‍പ്പിച്ചു.

വായിച്ചുകഴിഞ്ഞപ്പോള്‍
ഗുരുവിന്റെ കണ്ണുകള്‍ തെളിഞ്ഞതായി തോന്നി.

“കൃഷ്ണേ…..നമ്മുടെ അസ്ത്രം
കുറിക്കു കൊള്ളുന്നുണ്ട്‌.രാമൻ വിളിച്ചോ?”

“ഇല്ല.”

“വിളിച്ചാല്‍
കരുതിയിരിയ്ക്കാന്‍ പറയൂ. പ്രശ്നങ്ങള്‍ ഉണ്ടാകാനുള്ള ഒരുമ്പാടുണ്ടെങ്കില്‍
തിരിച്ചെത്താന്‍ പറയൂ”.

വിടര്‍ത്തി പിടിച്ച
കടലാസുമായി ജോസഫ്‌ എത്തി.

“ഗുരു കണ്ടോ, എറണാകുളം, തൃശ്ശൂര്‍ ഡിസ്ട്രിക്റ്റുകള്‍ ഡബിള്‍ ചെയ്തിരിക്കുന്നു”.

“അവിടെനിന്നും കഴിയുന്നത്ര ഡെപ്പോസിറ്റ്‌
കളക്ട്‌ ചെയ്യാനും വൺ ഇയര്‍ സബ്സ്ക്രിപ്ഷന്‍ ശേഖരിക്കാനും പറയൂ…….എറണാകുളം മി.
കൃഷ്ണ ഷേണായ്‌ തന്നെ അല്ലേ?”

“അതെ”.

“തൃശ്ശൂര്‍”.

“ലോനപ്പന്‍”.

“രണ്ടുപേര്‍ക്കും നിര്‍ദ്ദേശം
കൊടുക്കൂ”.

ക്യാബിനില്‍ ഗുരു തന്നെ
ആയപ്പോള്‍ സിഗററ്റിന്‌ തീ കൊളുത്തി, പുക ആഞ്ഞുവലിച്ച്‌
പുറത്തേയ്ക്ക്‌ ഈതി കണ്ണുകളടച്ച്‌ ഇരുന്നു.

വീണ്ടും ഫോണ്‍.

അറ്റന്റു ചെയ്തപ്പോള്‍
പരിചിതമായ ഒരു സ്വരം.

ഓര്‍മ്മകളില്‍ തെരഞ്ഞുനോക്കി.
പക്ഷെ,
വളരെ അകലെനിന്നും, അടുത്ത നാളുകളിലൊന്നും കേള്‍ക്കാത്തതുമായ
സ്വരം.

“നിനക്ക് മനസ്സിലായില്ലേ?”

“സോറി……… ഇല്ല.”

“എടാ, ഭരണങ്ങാനത്തുകാരന്‍ കുരിശിങ്കല്‍ ജോസഫ്‌ ശരിയാരെ നീ ഓര്‍മ്മിക്കുന്നോ…………
നിന്റെ അപ്പന്‍………… അയാളുടെ ഒരുമകനാ, ഞാന്‍, മത്തായി ജോസഫ്‌”.

“ഞാനെന്തു ചെയ്യണം ഈ വൈകിയ
വേളയില്‍?”

“വൈകിയ വേളയിലോ?”

“അതെ, എന്റെ ജീവിതത്തിന്റെ വൈകിയ വേളയാണ്‌”.

“നിന്റെ പ്രത്രത്തില്‍ ഒരു
ഫീച്ചര്‍ അടിച്ചുവിടുന്നുണ്ടല്ലോ…………… അതു നിര്‍ത്തണം”.

“മനസ്സിലായില്ല”.

“എന്തു മനസ്സിലായില്ലെന്ന്‌…?”.

“നിര്‍ത്താന്‍ ആവശ്യപ്പെടാന്‍
താങ്കള്‍ക്കുള്ള യോഗ്യത”.

“ഞാന്‍ പോലീസ്‌ ഡിപ്പാര്‍ട്ടുമെന്റിലെ
ഒരു സൂപ്രണ്ടാണ്‌”.

“സാദ്ധ്യമല്ല”.

ഗുരു ഫോണ്‍ ഡിസ്കണക്റ്റു
ചെയ്തൂ.

വലിയൊരു വൃക്ഷം.

വൃക്ഷം തളിര്‍ത്തു പൂത്തു
തുടങ്ങിയിരിക്കുന്നു.

വൃക്ഷ ശിഖരങ്ങളില്‍നിന്നും
സ്വയം തീര്‍ത്ത നൂലുകളില്‍ താഴേയ്ക്ക്‌, മണ്ണിലേയ്ക്ക്‌
ഇറങ്ങിവരുന്ന പുഴുക്കള്‍………..

പുഴുക്കള്‍ക്ക്‌ മുഖം
വയ്ക്കുകയാണ്‌.

ആ മുഖങ്ങള്‍ ചേട്ടന്മാരുടെയും
പെങ്ങന്മാരുടേതുമായിമാറി.

സഹോദരങ്ങളെ എപ്പോഴെങ്കിലും
ഓര്‍മ്മിക്കേണ്ടിവരുമ്പോള്‍ ആദ്യം ഓര്‍മ്മിക്കുന്നത്‌ പുഴുക്കളെയാണ്‌, അല്ലെങ്കില്‍ പുഴുക്കളെ കണ്ടാല്‍ തുടര്‍ന്നു സഹോദരങ്ങളുടെ മുഖങ്ങള്‍
തെളിഞ്ഞുവരും.

ലോകത്ത്‌ ഗുരുവിന്‌ ഇഷ്ടമില്ലാത്ത
ഒരൊറ്റ ജീവിയേ ഉള്ളൂ.

ചൊറിയൻ പുഴു.

അതിന്റെ വികൃതമായ ഘടന, വികൃതമായ ചലനങ്ങള്‍………….

എഴുന്നുനില്‍ക്കുന്ന രോമങ്ങള്‍………….

ശരീരത്തിലെവിടെയെങ്കിലും സ്പര്‍ശിക്കപ്പെട്ടു
പോയാല്‍ ചൊറിഞ്ഞുതടിയ്ക്കല്‍………………

ഗുരു മനസ്സില്‍ കരുതി, എന്റെ ജന്മശത്രു പുഴുക്കളാണ്‌.

ഭരണങ്ങാനം പള്ളിയില്‍നിന്നും
പതിനഞ്ച്‌ മിനിട്ട്‌ നടന്നാല്‍ കുരിശിങ്കല്‍ ജോസഫ്‌ ശാരിയാരുടെ വീട്ടിലെത്തും. പത്തു
പതിനാറു ഏക്കര്‍ സ്ഥലം. സ്ഥലത്തിനു നടുക്ക്‌ വിശാലമായ, ഓടുമേഞ്ഞ വീട്. വീടിനുള്ളില്‍, സ്വീകരണമുറിയില്‍
നിന്നും അടുക്കളയിലേയ്ക്ക്‌ ഒരു ഇടനാഴി, ഇടനാഴിക്കിരുവശവും
മുറികള്‍, എട്ടെണ്ണം. പിള്ളേര് പ്രായമായപ്പോള്‍
വീടിനുമുന്നില്‍ ഗസ്റ്റ്ഹൌസ്‌ പണിതു; അതിന്റെ മേച്ചില്‍ ഓട്
വേണ്ടയെന്നു വച്ചു. കോണ്‍ക്രീറ്റാക്കി.

മക്കള്‍, ആറ്‌ ആണുങ്ങളും, അഞ്ചു പെണ്ണുങ്ങളും.

പതിനൊന്നാമത്തവന്‍ ജോണ്‍
ജോസഫിനെ പ്രസവിച്ചയുടന്‍ അന്നാമ്മ യാത്ര പറഞ്ഞു. പിന്നെ ജോണ്‍ ജോസഫിന്റെ ഒരേയൊരു
ആശ്രയം അപ്പനായി

രുന്നു. സഹോദരങ്ങള്‍ അയാളെ
വെറുത്തു. രഹസ്യമായിട്ട്‌ അവര്‍ വിളിക്കുമായിരുന്നു.

“അമ്മയ്ക്ക്‌
പെട്ടിയുമായി വന്നവന്‍” എന്ന്‌.

ജോണ്‍ അമ്മിഞ്ഞപ്പാലു
കൂടിച്ചിട്ടില്ല; കുപ്പിപ്പാലു കൂടിച്ചു.

വേലക്കാരി കൊച്ചൊറോത അവനെ
കുളിപ്പിക്കാനും, തീറ്റാനും, കുടിപ്പിക്കാനും
നിഷ്കരുണം അവനോടൊപ്പം ഉണ്ടായിരുന്നു.

അവനും വലുതായി.

അമ്മയുടെ പാലു കുടിച്ചില്ലെങ്കിലും
അപ്പനെപ്പോലെ ആറടി ഉയരത്തില്‍, ഒത്ത തടിയുമായി.

ജോസഫ്‌ ശൌരിയാര്‍ക്കു മക്കള്‍
മണ്ണില്‍ പണിയെടുക്കുന്നത്‌ ഇഷ്ടമായിരുന്നില്ല.

അവര്‍ പഠിക്കണം, പഠിച്ച്‌ പഠിച്ച്‌ വലിയവരാകണം, എന്നെപ്പോലെ മണ്ണില്‍
കിടന്ന്‌ ബുദ്ധിമുട്ടരുത്‌.

അവരെല്ലാം പഠിച്ചു.

ഐ.എ.എസ്‌., ഐ.പി.എസ്‌., ഡോക്ടര്‍, എഞ്ചിനീയര്‍
എല്ലാമായി.

ജോണ്‍ അവരില്‍നിന്നെല്ലാം വ്യത്യസ്തനായിരുന്നു.
പഠിത്തം കഴിഞ്ഞെത്തിയാല്‍ അപ്പനോടൊപ്പം പറമ്പില്‍ പണിയെടുത്തു, കൃഷിയിടങ്ങളില്‍ അലഞ്ഞുനടന്നു, മരങ്ങളോടും
ചെടികളോടും കിന്നാരം പറഞ്ഞു.

പ്രകൃതിയോട് കൂടുതല്‍
അടുത്തു.

എന്നിട്ടും അവന്റെ ഈഴം
എത്തിയപ്പോള്‍ അപ്പന്‍ മറ്റു മക്കളോട്‌ ചോദിച്ചു.

ജോണ്‍
വക്കീലാവട്ടെ……….. നമുക്കൊരു വക്കീലിന്റെ കുറവുണ്ട്….എന്താ…?”

“ആകട്ടെ…..” അവരെല്ലാ, സമ്മതിച്ചു.

ജോണ്‍ ജോസഫ്‌ വക്കീലാകാന്‍
തലസ്ഥാന നഗരിയില്‍ കുടിയേറി. അയാള്‍ വക്കീലായി, പക്ഷെ അപ്പന്റെ ആഗ്രഹംപോലെ
കോടതിയില്‍ പോയില്ല. കോടതിയ്ക്കു വെളിയില്‍ ചൂഷണം ചെയ്യപ്പെടുന്നവന് നീതി
കിട്ടാനുള്ള മാര്‍ഗ്ഗം പഠിപ്പിക്കാന്‍ പോയി.

അനന്തമായ വിഹായസ്സിന്‌ കീഴില്‍
എല്ലാം തുല്യമാണെന്നും, എല്ലാം തുല്യമായി
വീതിക്കപ്പെടണമെന്നും, അതിനായിട്ട് ചൂഷകരുടെ സര്‍ക്കാര്‍
കെട്ടിപ്പടുക്കേണ്ടതായ ആവശ്യകുതയെക്കുറിച്ച്‌ രഹസ്യമായി പഠിപ്പിച്ചു.

ഇരുളില്‍ സഞ്ചരിക്കുന്നവനായി.

അപ്പന്റെ അന്ത്യനാളുകളില്‍
അയാള്‍ക്ക്‌ അപ്പനെ കാണണമെന്നും, അപ്പന്‌ അയാളെ കാണണമെന്നും
ആഗ്രഹമുണ്ടായിരുന്നു.

അക്കാര്യം അയാളുടെ രഹസ്യ
ചാരന്മാര്‍ മുഖാന്തിരം അപ്പനുമായി ആശയവിനിമയം ചെയ്തു.

പക്ഷെ അവിടെ ചേട്ടന്റെ
പോലീസുകാര്‍ വലയുമായി കാത്തു നിന്നു.

അതിനാല്‍ അപ്പനെ മരണശേഷവും
കാണാനായില്ല; ഒളിസങ്കേതങ്ങളിലിരുന്ന്‌ അപ്പനെ സ്വപ്നം കണ്ടു.

അപ്പന്റെ കാലശേഷം ഒരൊറ്റ
വിചാരമേ ജോണ്‍ ജോസഫിന്‌ ഉണ്ടായിരുന്നുള്ളു.

പാര്‍ട്ടി.

ജീവിതം പാര്‍ട്ടിയ്ക്കായി
മാറ്റിവയ്ക്കപ്പെട്ടു.

മൃദുലവികാരങ്ങള്‍വരെ
ഉണ്ടാവാതെയായി. മനസ്സ്‌ കഠിനമായി.

ബുദ്ധിയില്‍ ഒരൊറ്റ വെളിച്ചം
മാത്രം നിറഞ്ഞുനിന്നു.

യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റ്‌
യോദ്ധാവായി!.

പക്ഷെ, എല്ലാം നിരര്‍ത്ഥങ്ങളാവുകയും, കാണുകയും കേള്‍ക്കുകയും
ചെയ്തതെല്ലാം കപടങ്ങളാണെന്നറിയുകയും ചെയ്തപ്പോള്‍ തകര്‍ന്നു പോയി.

നിരാലംബനായി,നിസ്സഹായനായി,നോക്കിനില്‍ക്കുമ്പോള്‍ അയാളുടെ
ചിറകിനുള്ളില്‍ അഭയവും തേടി പിന്നെയും പലരുമെത്തി.

ഗുരു കോളിംഗ്‌ ബെല്ലില്‍
വിരലമര്‍ത്തി.

ക്യാബിനിലെത്തിയ അറ്റന്ററോട്‌
കൃഷ്ണയെ വിളിക്കാനാവശ്യപ്പെട്ടു.

കസാലയില്‍ കണ്ണുകളടച്ച്‌
കിടന്നു.

വാതിലടഞ്ഞ ശബ്ദമുണ്ടായിട്ടും, കൃഷ്ണ കസാലയ്ക്കരുകില്‍ അയാളെ ഉരുമിനിന്നിട്ടും അയാളറിഞ്ഞില്ല.

അവള്‍ മെല്ലെ വിളിച്ചു.

അയാള്‍ കണ്ണുകള്‍ തുറന്നു. ആ
കണ്ണുകളില്‍ ഉരുണ്ടുകൂടിയ വിഷാദത്തിന്റെ സാന്ദ്രത അവള്‍ക്ക്‌ ഗ്രഹിക്കാനാവും.
പക്ഷെ അവള്‍ അവളുടേതായ ലോകത്ത്‌, സ്വപ്നങ്ങളുടെ ലോകത്ത്…….

യുദ്ധക്കളത്തിൽ…..യോദ്ധാവിന്റെ
മുന്നേറ്റമറിയാൻ കാത്തിരിക്കുകയായിരുന്നു.

“എന്നോടോത്തു വരൂ…..”

അയാളുടെ ശാന്തമായ സ്വരം.

ഒരു നിമിഷം അവള്‍ ഗുരുവിന്റെ
മുഖത്ത്‌ നോക്കിനിന്നു. ശേഷംഅവള്‍ അയാള്‍ക്കെതിരെ കസേരയില്‍ ഇരുന്നു. മുഖം
താഴ്ത്തി,
മേശമേല്‍ ഇരുന്ന ലെറ്റര്‍ പാഡില്‍ പേനകൊണ്ട്‌ വരച്ചുകൊണ്ടിരുന്നു.
നിമിഷങ്ങളോളം.

“ഞാന്‍ യുദ്ധക്കളത്തിലാണ്‌, ഇനിയും യോദ്ധാവ് തിരിച്ചെത്തിയിട്ടേ എനിക്ക് ഉറങ്ങാനകൂ……”

 പെട്ടെന്നവള്‍ ക്യാബിന്‌ പുറത്തേയ്ക്ക്‌ നടന്നൂ.

സിദ്ധാര്‍ത്ഥന്‍ വിളിച്ചു.

“ഗുരു ഇവിടം പറുദീസയാണ്‌.
സമ്പന്നരുടെ സുഖവാസക്രേന്ദ്രം. അതിനവര്‍ ഭഗവാന്റെ മേല്‍വിലാസം വച്ചിരിക്കൂന്നുവെന്നു
മാത്രം. ഞാന്‍ സത്യങ്ങള്‍ തിരയുകയാണ്‌. അപ്രതീക്ഷിതമായി പലതും അറിയാനും
ഗ്രഹിക്കാനുമാകും. പല മുഖങ്ങളും വ്യക്തമാക്കപ്പെടും. വളരെയേറെ കഥാപാത്രങ്ങളുണ്ട്‌…………..
വളരെയേറെ കഥകളും”.

“റിപ്പോര്‍ട്ടുകളെല്ലാം
കൃഷ്ണയ്ക്ക്‌ കൊടുത്തില്ലേ യ

“ഉവ്വ്‌..”

“കഴിയുന്നത്ര വേഗം ജോലി തീര്‍ത്തെത്തുക.”

“കഴിയുകയില്ല ഗുരു……ഇവിടെ
തുടങ്ങുന്നതേയുള്ളൂ…… ഒരു ഭഗവാന്റെ ജന്മമേ ആയിട്ടുള്ളു. അതു പൂര്‍ണ്ണതയിലെത്തണമെങ്കില്‍
ഇനിയും പല നാടകങ്ങളും നടക്കണം…….”

“എനിവെ….. നീ വളരെ കരുതലോടെ
ഇരിക്കൂ…”

“ഓകെ…. ഗുരു”.

വീട്ടിലെ സ്വീകരണമുറിയില്‍നിന്നും
ബഡ്റുമിലേയ്ക്ക്‌ ഗുരു കടന്നു.

അടുപ്പിച്ചിട്ട രണ്ടു
കട്ടിലുകള്‍.

ഒന്നില്‍ ഇടതുവശം
ചരിഞ്ഞുകിടന്നു എലീസ ശാന്തമായി ഉറങ്ങുന്നു. മരുന്നിന്റെ ശക്തിയുള്ള, അഗാധമായ നിര.

ബഡ്റും ലൈറ്റിന്റെ മങ്ങിയ ,പകാശം ഗുരുവിനെ വീണ്ടും

ഉണര്‍ത്തുന്നു. ബഡ്റും വിട്ട്‌
അയാള്‍ അവളുടെ മുറി തേടിയെത്തി. തുറന്നുകിടക്കുന്ന കതകിലൂടെ അവള്‍ കിടക്കുന്നതു
കാണാം. വളരെ ശബ്ദം താഴ്ത്തിയാണ്‌ വിളിച്ചത്‌. എന്നിട്ടും അവള്‍ ഉണര്‍ന്നു.
കട്ടിലില്‍ എഴുന്നേറ്റിരുന്നു. കട്ടിലിനരുകില്‍, അവളോട.
മുടിയില്‍. ഗളത്തില്‍, കവിളില്‍ തലോടി.

മുഖം കൈകളിലെടുത്ത്‌
കണ്ണുകളില്‍ നോക്കി.

അവള്‍ വികാരവതിയായിരുന്നില്ല.

മുഖം ശോകവും, കണ്ണുകള്‍ മുകവുമാണ്‌.

അയാളുടെ കണ്ണുകള്‍
സ്വപിനങ്ങളില്ലാത്ത ഒരു ഉറക്കം കിട്ടുന്നതിനുവേണ്ടി വേദനകളില്‍നിന്നും മനസ്സിനെ
വേര്‍പെടുത്തുന്നതിനുവേണ്ടി ഒരു തളര്‍ച്ചയെ ദാനം ചെയ്യാന്‍ യാചിച്ചു.

അവള്‍ കട്ടിലില്‍
നിന്നെഴുന്നേറ്റ്‌ ബാത്ത്റുമിലേയ്ക്ക്‌ നടന്നു.

@@@@@@@




അദ്ധ്യായം ഒമ്പത്‌

കൊച്ചുകൊച്ചു മോഹങ്ങളേ
ഉണ്ടായിരുന്നുള്ളു.

സ്നേഹസമ്പന്നനായ, സംസ്കാര സമ്പന്നനായ ഭർത്താവ്, സ്വന്തം
അദ്ധാാനംകൊണ്ട്‌ ജീവിക്കുന്നതില്‍ തല്‍പരനായിരിക്കണം. ജോലി എന്തുമാകാം.

ഒരു കൊച്ചുവീട്‌.

അത്യാവശ്യം സൌകര്യങ്ങള്‍ മതി, ഒരു സാധാരണ കുടുംബത്തിനു വേണ്ടത്‌.

നാലുപുറവും മുറ്റം വേണം, മുറ്റത്തിന്റെ ഓരത്ത്‌ ചെടികള്‍ നട്ടു വളര്‍ത്തണം. എന്നും ആ
ചെടിച്ചുവട്ടില്‍ കഴിഞ്ഞു കൂടാന്‍ കുറെ സമയം കുണ്ടെത്തണം.

രണ്ടു കൂട്ടികള്‍,

ഒരാണും ഒരു പെണ്ണും.

ഭര്‍ത്താവിനെ, കുട്ടികളെ പരിചരിച്ച്‌, പട്ടിണിയായാലും
പരിവട്ടമായാലും സംതൃപ്തിയോടെ ജീവിക്കണം.

ഒരു സാധാരണ പെണ്‍കുട്ടിയുടെ
മോഹം.

പക്ഷെ,

അന്നപൂര്‍ണ്ണദേവി
ദേവദാസിയാണത്രെ !

അവള്‍ പ്രായപൂര്‍ത്തിയായിക്കഴിഞ്ഞപ്പോള്‍, ഉടുക്കാന്‍ പട്ടുചേലയുൻ അണിയാന്‍ ആഭരണങ്ങളും, കിടക്കാന്‍
പുതിയ മുറിയും ഒരുക്കിയപ്പോള്‍ അമ്മ, പാര്‍വ്വതി ദേവിയോടു
പറഞ്ഞു.

“എനിക്കിതൊന്നും
വേണ്ടമ്മേ………ഒരു സാധാരണ പെണ്ണിനെപ്പോലെ ജീവിക്കാന്‍ വിട്, എനിക്കിവിടുത്തെ സുഖങ്ങളും സമ്പത്തുക്കളും വേണ്ട. ഈ ലോകത്ത്‌ ഏതെങ്കിലും
ഒരു മുക്കില്‍ ഒരു സാധാരണ പെണ്ണായിട്ട്‌, ഒരു ഭാര്യയായിട്ട്,
അമ്മയായിട്ട്‌ കഴിഞ്ഞുകൊള്ളാം. ഈ സുഖങ്ങള്‍ മോഹിച്ച്‌, സമ്പത്ത്‌ കൊതിച്ച്‌, എത്രയോ സ്ത്രീകള്‍ നടക്കുന്നു.
അവരിലൊരാള്‍ക്ക്‌ എന്റെയിടം കൊടുത്തുകൊള്ളു”.

പെട്ടെന്ന്‌ പാര്‍വ്വതി
ദേവിയുടെ മുഖം ചുവന്നുതുടുത്തു, കണ്ണുകള്‍ തുറിച്ചു. ദേഹമാസകലം
വിറപൂണ്ടു. ചേല ഉറപ്പിച്ചുകുത്തി.

ഭദ്രകാളിയെപ്പോലെ
തുള്ളിവിറച്ചു.

“കൂലടേ, നീ എന്തുപറഞ്ഞു….. ദൈവത്തിന്‌
നിരക്കാത്തത്‌ പറയാതെടി മുശ്ശേട്ടേ…. നിനക്കറിയോ…..എനിക്കുശേഷം നീയാണമ്മ,
ഈ ദേശത്തിന്റെ, ശാന്തിഗ്രാമത്തിലെ പ്രഥമവനിത.
ലക്ഷക്കണക്കിനുള്ള സ്വത്തുക്കളുടെയും, ഇനിയുണ്ടാകാനിരിക്കുന്ന
സ്വത്തുക്കളുടെയും അധിപ. പോരാത്തതിന്‌ ലക്ഷോപലക്ഷം ആരാധകരുടെ ആരാധനാ മൂര്‍ത്തി……”

പാര്‍വ്വതി ദേവിയുടെ
തുള്ളലില്‍ കരിവീട്ടിയില്‍ തീര്‍ത്ത്‌ ഭിത്തിയും വാതിലുകളും വിറച്ചു. അവരുടെ ശരീരം
വിയര്‍ത്തു.

വിയര്‍പ്പിന്റ ഗന്ധം, ജനാലവഴി കടന്നുവന്ന മന്ദമാരുതന്‍ ഏറ്റുവാങ്ങി മുറിയില്‍ നിറച്ച്‌
പുറത്തേയ്ക്കൊഴുകി.

അന്നപൂര്‍ണ്ണ ഭയന്ന്‌
കട്ടിലില്‍ പറ്റിച്ചേര്‍ന്നിരുന്നു. അവളുടെ കണ്ണുകള്‍ നിറഞ്ഞൊഴുകി. തൊണ്ടയില്‍
ശബ്ദം തടഞ്ഞുനിന്നു.

“നിനക്കറിയോ……….
അടുത്തമാസം ഒന്നാം തീയതി മുതല്‍ നിനക്കായി തറയില്‍, ആരാധകര്‍
പൂക്കളര്‍പ്പിക്കാന്‍ തുടങ്ങും. ഇപ്പോഴേ നിന്നോട്‌ അവര്‍ക്കുള്ള മനോഭാവം
നിനക്കറിയോ……….. ഞാന്‍പോലും കൊതിച്ചുപോകുന്നു. എല്ലാം നീയായിട്ട്‌ കളഞ്ഞു കുളിക്കരുത്”.

അവള്‍ മുഖംപൊത്തി
വിങ്ങിവിങ്ങി കരഞ്ഞു.

പാര്‍വ്വതി ദേവി
പുറത്തേയ്ക്ക്‌ ഇറങ്ങിപ്പോയി. പാദ പതനങ്ങളുടെ ശബ്ദത്തില്‍ പോലും അവളുടെ ഹൃദയം വിറപൂണ്ടു.

ആ രാവ്‌,

അവള്‍ എന്നും ഓാര്‍മ്മിയ്ക്കുന്നു; ആരും കാണാതെ അതോര്‍ത്ത് കരയുന്നു.

പിറ്റേന്ന്‌ അവള്‍ വിളംബരം
ചെയ്യപ്പെടേണ്ടതായിരുന്നു.

മൂന്നുനാള്‍ വതം നോറ്റ്‌,

തലേന്നാള്‍ ഒരിക്കലുണ്ട്‌,

കുഴമ്പ്‌ തേച്ച്‌, മഞ്ഞള്‍ തേച്ച്‌, ഇഞ്ച തേച്ച്‌ കുളിച്ച്‌,

ഈറന്‍ വിടര്‍ത്തിയിട്ട്,

ചുവന്ന ചേല ചുറ്റി,

സിന്ദൂരകുറിയിട്ട്,

സീമന്തരേഖയിലും കുറിതൊട്ട്,

താലമേന്തി,

ഏഴു തോഴിമാരോടൊപ്പം,

സൂര്യനുദിച്ച്‌, രശ്മിയ്ക്ക്‌ ശക്തിയേറുംമുമ്പ്‌, ദാസി പൂരയില്‍ നിന്നും
നടന്ന്‌ ശാന്തിനിലയത്തിലെത്തണം.

വഴിനിറയെ
കാഴ്ചക്കാരുണ്ടായിരിക്കും,

എല്ലാ കണ്ണുകളിലും
അവളായിരിക്കും.

ശാന്തിനിലയത്തിലെ
വിഷ്ണുക്ഷ്രേതത്തില്‍ ദര്‍ശനം.

പൂജാരിയുടെ പ്രത്യേക പൂജ.

പൂജ കഴിഞ്ഞ്‌, നിവര്‍ന്നുനില്‍ക്കുന്ന പുഞ്ചിരിക്കുന്ന പൂജാ

രിയ്ക്കു ദക്ഷിണ.

എന്തുമാകാം.

ദക്ഷിണ കഴിഞ്ഞ്‌
ക്ഷ്രേതത്തില്‍ പടിഞ്ഞാറു മാറിയുള്ള ദാസിത്തറയില്‍ കയറി നില്‍ക്കണം.

എവിടെനിന്നോ വെളിച്ചപ്പാട്‌
ഉറഞ്ഞ്‌ തുള്ളിയെത്തും.

മിനിട്ടുകളോളം തറയ്ക്കു ചുറ്റും
നിന്ന്‌ തുള്ളി വിറയ്ക്കും.

“ഇവള്‍ ഇന്നുമുതല്‍ ദാസിയാണ്‌, ദൈവത്തിന്റെ ദാസി………സുഖവും ദു:ഖവും, മോഹവും
വിമോഹവും, മനസ്സും ശരീരവും, അവള്‍ക്കുള്ളതെല്ലാം
ദൈവത്തിങ്കല്‍ സമര്‍പ്പിക്കുന്നു…….”

വിളംബരം കഴിഞ്ഞ്‌
വെളിച്ചപ്പാട്‌ തുള്ളി ക്ഷ്രേതനടയില്‍ തളര്‍ന്നു വീഴവേ,

നോക്കി നില്‍ക്കുന്ന ആരാധകര്‍
ദാസി തറയില്‍, അവളുടെ കാല്‍ക്കല്‍ പുഷ്പങ്ങള്‍ അര്‍പ്പിക്കുകയായി.

അവള്‍ ദാസിയാകുന്നു.

പിന്നീടെന്നും തറയില്‍
പുക്കള്‍ അര്‍പ്പിക്കപ്പെടും, പരിചാരകര്‍ പുക്കള്‍
ദാസിപുരകളില്‍ എത്തിച്ചു കൊടുക്കുകയും ചെയ്യും.

ആ രാവില്‍ ആണ്‌ അവള്‍ ഗ്രാമം
വിട്ടുപോയത്‌.

അവളോടൊത്ത്‌
കൂട്ടുകാരനുമുണ്ടായിരുന്നു.

അവള്‍ക്ക്‌ ജീവിതം വാഗ്ദാനം
ചെയ്ത ചെറുപ്പക്കാരന്‍…………

അവള്‍ക്ക്‌ മോഹങ്ങളും
സ്വപ്നങ്ങളും നല്‍കിയവന്‍…….

അവന്‍ ശക്തനും
തന്റേടിയുമായിരുന്നു……………..

അവന്റെ ദൃഢമായ പേശികളുള്ള
ഉടല്‍,
ഗൌരവം മുറ്റിയ മുഖം,

രാത്രിയായതിനാല്‍ അടുത്ത
പട്ടണം വിടാനൊത്തില്ല. പട്ടണത്തിലെ മാന്യമായ ഹോട്ടല്‍ അന്തിയുറങ്ങാന്‍
തെരഞ്ഞെടുത്തു.

വിശാലമായ മുറിയില്‍, സാവധാനം കറങ്ങുന്ന ഫാനില്‍നിന്നും ലഭിക്കുന്ന ചെറിയ തണുത്ത കാറ്റില്‍ അവള്‍
മയങ്ങി.

അവന്റെ മാറില്‍ മുഖവും
പൂഴ്ത്തിയാണ്‌ കിടന്നത്‌.

മുറിയുടെ ഭിത്തിയില്‍
പുശിയിരുന്ന നീലച്ചായവും, കത്തിനി ന്നിരൂന്ന നീലച്ച
ബെഡ്റുംലൈറ്റും അവള്‍ക്ക്‌ സമാധാനമേകി.

അവന്റെ കൈ അവളുടെ പുറത്ത്‌
സാവധാനം താളം പിടിച്ചു കൊണ്ടിരുന്നു. അവള്‍ ഒരു കൊച്ചു കുഞ്ഞിനെപ്പോലെയായിരുന്നു.

രാവേറെയെത്തും മുമ്പ് വാതില്‍ക്കല്‍
മുട്ടുന്ന ശബ്ദം.

അവര്‍ ഞെട്ടിയുണേന്നു.

നീലവെളിച്ചത്തെ നശ്ശിപ്പിച്ചു
കൊണ്ട് മുറിയില്‍ ബള്‍ബ്‌

തെളിഞ്ഞു. ഒരു നിമിഷംകൊണ്ട്‌
എല്ലാം നഷ്ടപ്പെട്ടതായി തോന്നി.

കതക് തുറന്ന് ആദ്യമത്തിയത്
നഗരത്തിലെ പോലീസുകാരാണ്.

തുടര്‍ന്ന്‌, അശ്വനി പ്രസാദ്‌.

അശ്വനി പ്രസാദിന്റെ സ്നേഹിതര്‍, സഹപ്രവര്‍ത്തകര്‍…………..

പോലീസുകാര്‍ നോക്കിനില്‍ക്കേ, അശ്വനി പ്രസാദ്‌ അവളുടെ കൂട്ടുകാരനെ ആക്രമിച്ചു.

അവന്‍ പ്രതിഷേധിച്ചു
നിന്നതാണ്‌.

പക്ഷെ,

മൂക്കിലൂടെ, ചെവികളിലൂടെ രക്തമൊഴുകി, തളര്‍ന്ന്‌ ഭിത്തിയില്‍ ചേര്‍ന്ന്‌
അവന്‍ ഇരുന്നപ്പോള്‍ അവള്‍ ബോധമറ്റുവീണു.

കിളികളുടെ ആരവം കേട്ടുകൊണ്ട്‌
അവള്‍ ഉണര്‍ന്നു, കണ്ണുകള്‍ തുറന്നപ്പോള്‍ പ്രശാന്തമായ
നീലാകാശം കാണായി……….

വനാന്തരത്തിലെവിടെയോ മണ്ണില്‍
വിരിച്ച വിരിപ്പില്‍ കിടക്കുകയാണെന്നറിഞ്ഞു.

അവളുടെ ഉടലില്‍ ആകെ വേദനയും
നീറ്റലും അനുഭവപ്പെട്ടു കൊണ്ടിരുന്നു.

അവള്‍ ചുറ്റും നോക്കി.

മരങ്ങളിൽ ചാരിയിരുന്ന്
ഉറങ്ങുന്ന കാവൽക്കാരെ കണ്ടു.

കൂടാതെ,

അശ്വനിപ്രസാദ്,

ദേവവ്രതൻ,

പിന്നീടും അവള്‍ കണ്ടിട്ടുള്ള
കുറെ മുഖങ്ങള്‍…………

അവള്‍ എഴുന്നേല്‍ക്കാന്‍
ശ്രമിച്ചു.

ദേഹത്തിട്ടിരുന്ന
പുതപ്പിനുള്ളില്‍ അവള്‍ നഗ്നയായിരുന്നു.

പെട്ടെന്ന്‌ അവള്‍ക്ക്‌ ഒരു
സത്യം അറിവായി; അവളുടെ രഹസ്യങ്ങളെല്ലാം അവര്‍ ചോര്‍ത്തിയെടുത്തെന്ന്‌.

ഒരു നിമിഷം അവള്‍
സ്തംഭിതയായി. അതിനുശേഷം ഭൂതമിളകിയതുപോലെ, പെട്ടെന്നു കിട്ടിയ
ഏതോ ഒരു ആവേശത്തില്‍ അലറിക്കൊണ്ട്‌ അവള്‍ എഴുന്നേറ്റു.

നിറഞ്ഞ വെളിച്ചത്തില്‍, നഗ്നയായി, മുടി വിടര്‍ത്തിയിട്ട്‌, അലമുരയിട്ടു….

അശ്വനി പ്രസാദ്‌, ദേവ്രവതന്‍, കാവല്‍ക്കാര്‍ അമ്പരന്ന ഭയന്നിരുന്നു. കയ്യില്‍
കിട്ടിയ കല്ലുമായി അവള്‍ അശ്വനിയുടെ നേര്‍ക്ക്‌ ആര്‍ത്തലച്ചുവന്നു. അയാളുടെ
നെറ്റിയില്‍, മുഖത്ത്‌, തലയില്‍
ആഞ്ഞടിച്ചു, രക്തം ശക്തിയായി കുത്തിയൊലിച്ചു.

അവള്‍ വീണ്ടും അബോധാവസ്ഥയില്‍
അമര്‍ന്നു.

എന്നിട്ടും അവള്‍
ദേവദാസിയായി.

അനേകായിരങ്ങള്‍ നോക്കിനിന്നു.

ശാന്തിഗ്രാമത്തില്‍നിന്നു
ഐശ്വര്യം ചോര്‍ന്നു പോകാതിരിക്കാന്‍ അവിടേയ്ക്ക്‌ എല്ലായിടത്തുനിന്നും ഐശ്വര്യം
ഒഴുകിയെത്താന്‍……

ശാന്തിനിലയത്തിലെ
ബ്രഹ്മചാരികള്‍ സമനില തെറ്റി ഗൃഹസ്ഥാശ്രമികളാകാതിരിക്കാന്‍……………

ശാന്തിനിലയത്തിലെ
വിഷ്ണുക്ഷ്രേതത്തിലെ പൂജാരിയുടെ

ബ്രഹ്മജ്ഞാനം നിലനില്‍ക്കാന്‍…………..

ശാന്തിപുഴയില്‍
തെളിനീരൊഴുക്കാന്‍……….

ലക്ഷോപലക്ഷങ്ങള്‍ ഭഗവാന്‍ സച്ചിദാനന്ദനില്‍
പ്രണമിക്കാൻ…..

അവള്‍കൂടി
ദേവദാസിയായി…………………

അവളുടെ ആദ്യ ഇര ഊരാന്മക്കാരനായ
ഒരു വൈദ്യശിരോമണിയായിരുന്നു.

മദ്ധ്യവയസ്കന്‍.

ജര്‍മ്മന്‍ നിര്‍മ്മിതമായ
ബെന്‍സ്കാറില്‍ എത്തി, മുറുക്കാന്‍ ചെല്ലം തൂക്കി പടിപ്പുര
കയറിയെത്തിയപ്പോഴേ അന്നപൂര്‍ണ്ണ അയാളുടെ ചിരി കേട്ടു.

മുറുക്കാനില്‍ കുഴഞ്ഞ ചിരി.

സ്വീകരിക്കാനായി പാര്‍വ്വതി
ദേവിതന്നെ താഴേക്കെഴുന്നള്ളി.

സില്‍ക്ക്‌ ജുബ്ബയ്ക്കുള്ളില്‍
കൊഴുത്തുതടിച്ച ശരീരം, ഗോവണി കയറുമ്പോള്‍ തുള്ളിക്കളിച്ചു.

അപ്പോഴും അയാള്‍
ചിരിക്കുകയായിരുന്നു.

അയാളെ അനുഗമിച്ച്‌ പാര്‍വ്വതി
ദേവിയും ചിരിച്ചു.

അന്നപൂര്‍ണ്ണയുടെ ഉറക്കറയുടെ
മുന്നില്‍ അയാള്‍ ഒരു നിമിഷം നിന്നു.

“അമ്മ
മടങ്ങിക്കൊള്ളു………”

അയാള്‍ വീണ്ടും ചിരിച്ചു.
ശൃംഗാരം തുളുമ്പിയ ചിരികേട്ടു, അന്നപൂര്‍ണ്ണ കട്ടിലില്‍
ഇളകിയിരുന്നു. അവള്‍ അണിഞ്ഞിരുന്ന വളകള്‍ ചിരിച്ചു.

കതക്‌ തുറന്ന്‌ അകത്തെത്തിയ
വൈദ്യര്‍ വായ്പിളര്‍ന്നു നിന്നു.

കനകുവിഭൂഷയായി, ചുവന്ന പട്ടുചേലയില്‍ പൊതിഞ്ഞ്‌, സരസ്വതിദേവി
എഴുന്നള്ളിയതുപോലെ………

മൈലാഞ്ചി ചിത്രങ്ങളുള്ള
കൈകാലുകള്‍,

പൂ ചൂടിയ കാർകൂന്തൽ,

ആപ്പിൾ പഴം പോലെ കവിളുകൾ,

തൊണ്ടിപ്പഴം പോലെ ചുണ്ടുകൾ,

മാറിടം,

ജംഘനം.

വൈദ്യര്‍ മായയില്‍
മുങ്ങിയതുപോലെ, അന്ധനെപ്പോലെ നടന്ന്‌ കട്ടിലിനടുത്തെത്തി.

കട്ടില്‍ കാലില്‍
പിടിച്ചുപിടിച്ച്‌, സാവധാനം ശബ്ദമുണ്ടാക്കാതെ കട്ടിലില്‍
ഇരുന്നു.

അവള്‍ ചിരിച്ചു.

അയാളും.

തുപ്പല്‍ ചിതറി.

അവള്‍ കോളാമ്പി
പിടിച്ചുകൊടുത്തു. കിണ്ടിയില്‍നിന്ന്‌ വെള്ളം അയാളുടെ വായില്‍ വീഴ്ത്തി കൊടുത്തു.

വായ ശുദ്ധിയാക്കി അയാള്‍
ചോദിച്ചു.

“ഞാന്‍ സത്യലോകത്തു
തന്നെയല്ലേ”.

“അതെ, തീര്‍ച്ചയായും. അങ്ങ്‌ ഇവിടെ എന്റെ സവിധത്തില്‍ തന്നെ.
മരിച്ചിട്ടൊന്നുമില്ല.

അയാള്‍ക്ക്‌ അവളെ ബോധിച്ചു.

“സൌന്ദര്യം പോലെതന്നെ
വാക്കിലും മധുരമുണ്ട്‌”.

“ഉണ്ടല്ലോ.
രുചിച്ചുനോക്കിയാലും”.

അവളുടെ ചുണ്ടുകള്‍
അടുത്തുവരുന്നത്‌ അയാള്‍ കണ്ടു.

“എനിക്ക്‌ ശ്വാസം മുട്ടുന്നു.
ദേവി ധൃതി കൂട്ടരുത്‌”.

അവള്‍ അകന്നിരുന്നു.

“എനിക്ക്‌ കുറച്ചുസമയം
കണ്ടിരിക്കാന്‍ ദേവി അനുവദിയ്ക്കണം”.

“കണ്ടോളു. കണ്ടുകഴിഞ്ഞ്‌
എന്നെയും കാണാന്‍ അനുവദി

ക്കണം. അല്ലാതെ ധൃതിയില്‍
പോകരുത്‌”.

“ഇല്ലില്ല. ദേവിയുടെ
ഇഷ്ടംപോലെയാവാം”.

അയാള്‍ ചിരിച്ചു, കട്ടിലില്‍ ഇരുന്നു, കുംഭ കുലുങ്ങി.

രാവേറെ ചെല്ലുംമുമ്പ്‌
അന്നപൂര്‍ണ്ണയുടെ ഉറക്കറയില്‍ നിന്നും

ദീനമായൊരു രോദനം കേട്ടു.

വൈദ്യരാണ്‌ കരഞ്ഞത്‌.

അന്തഃപുര നിവാസികള്‍
ഉറക്കറയില്‍നിന്നും ഓടിയെത്തി, അവരോടൊത്തു ശയിച്ചിരുന്ന
ശാന്തിനിലയ നിവാസികളും………..

അവരെത്തുമ്പോള്‍ വൈദ്യര്‍
മുറിയില്‍നിന്നും ഇറങ്ങി ഓടുകയായിരുന്നു. അയാളുടെ ചിണ്ടിൽ നിന്നും രക്തം ഒലിച്ച്
സിൽക്ക് ജുബ്ബ നനഞ്ഞിരുന്നു.

മുറിയില്‍നിന്നും അന്നപൂര്‍ണ്ണ
ചിരിക്കുന്നതും കേട്ടു.

ദേവി അന്നപൂര്‍ണ്ണ
അത്ഭുതപ്പെട്ടുപോയി. കഴിഞ്ഞ മൂന്നു രാവുകള്‍ ഭീമമായ തുകകള്‍ കാണിയ്ക്ക വച്ച വൃഥാ
നഷ്ടപ്പെടുത്തിയ ചെറുപ്പക്കാരനെ ഓര്‍ക്കുമ്പോള്‍ അത്ഭുതപ്പെടാതിരിക്കുമോ?

അടുത്തടുത്ത മൂന്നു രാവുകള്‍
സിദ്ധാര്‍ത്ഥനായിരുന്നു, അവളുടെ അതിഥി. അവളുടെ അനുഭവത്തില്‍
ഇന്നേവരെ വന്നിട്ടുള്ള എല്ലാ ഇരകുളും പിശാചുക്കളായിരുന്നു. അവരുടെയൊക്കെ പൈശാചിക ഭാവങ്ങള്‍ക്കും
പെരുമാറ്റങ്ങള്‍ക്ക് ഒരു നിറമേ ഉണ്ടായിരൂന്നുള്ളു.

ഭയത്തേക്കാളേറെ വെറുപ്പാണവള്‍ക്ക്, എല്ലാറ്റിനോടും…

എന്നിട്ടും,

കുളി കഴിഞ്ഞ്‌ ചേല ചുറ്റി, സുഗന്ധങ്ങള്‍ പൂശി, വെറ്റില ചവച്ച്‌ ആലസ്യമാണ്ടിരിക്കവെയാണ്‌,
ആ ചെറുപ്പക്കാരന്‍ വന്നത്‌.

സാവധാനം കതകു തുറന്ന്‌, അകത്തു കയറി, അടച്ചു കുറ്റിയിട്ട്, അവന്‍ വാതില്‍ക്കല്‍ത്തന്നെ നിന്നു.

അടുത്തേയ്ക്ക്‌ വരേണ്ടുന്ന
സമയം അധികമായപ്പോഴാണ്‌ അന്നപൂര്‍ണ്ണ ശ്രദ്ധിച്ചത്‌.

അയാള്‍ അവളെ നോക്കി ചിരിച്ചു.
അവള്‍ ചിരിച്ചില്ല. ഒരത്ഭുതം കാണുന്നതു പോലെ വെറുതെയിരുന്നു.

അവന്‍ നടന്നുവന്ന്‌, അടുത്ത കസാലയില്‍ രുന്നു.

നിശബ്ദമായുള്ള ആ ഇരുപ്പ്‌ ഒരു
മണിക്കൂര്‍ നീണ്ടുപോയി.

“നിങ്ങള്‍ ആരാണ്‌? എന്തിനാണിവിടെ വന്നത്‌?”.

അങ്ങനെ ചോദിക്കാനാണ്‌
തോന്നിയത്‌. എന്തുകൊണ്‌ ആതോന്നലുണ്ടായി എന്ന്‌ പിന്നീട എത്ര ചിന്തിച്ചിട്ടും
ഉത്തരം കിട്ടിയില്ല.

“ഞാന്‍ സിദ്ധാര്‍ത്ഥന്‍.
നിന്നെ കാണാന്‍, സംസാരിക്കാന്‍, അറിയാന്‍
വന്നു”.

“ങേ !”

ഇളിഭ്യനാക്കാനുള്ള ഒരു ചിരിയാണുണ്ടായത്‌.
പക്ഷെ ഇടയ്ക്കു വച്ച് നിലച്ചുപോയി.

അവന്റെ മുഖത്ത്‌, കണ്ണുകളില്‍ കാണുന്ന ഭാവമെന്താണ്‌, വികാരമെന്താണ്…?

അവൾ കാണാത, അറിയാത്ത്, എന്തല്ലാമൊ……

അവള്‍ കാണാത്ത, അറിയാത്ത, എന്തെല്ലാമോ, ലോകത്ത്‌
ഉണ്ടെന്ന്‌ തോന്നലുണ്ടായിരിക്കുന്നു.

അവള്‍ നിശബ്ദം ഇരുന്നു, അവനും.

മുറിയുടെ നിശബ്ദതയില്‍ രണ്ട്‌
ശ്വാസോഛ്ച്വാസ രാഗങ്ങള്‍ അലകളുയര്‍ത്തിക്കൊണ്ടിരുന്നു. ആ രാഗങ്ങള്‍ പുണരുകയും
ഇഴുകിച്ചേരുകയും ഒന്നാവുകയും മുറിയാകെ നിറയുകയും പുറത്തേയ്ക്കൊഴുകി പാരാകെ
പടരുകയും ചെയ്തു.

അവള്‍ക്കത്‌ മനസ്സിലാവുകയും
ചെയ്തു.

അങ്ങനെ മുന്നാമത്തെ രാത്രിയും
അര്‍ദ്ധരാവും കഴിഞ്ഞിരിക്കുന്നു.

അവന്‍ കസാലയില്‍ കിടന്ന്‌
മയങ്ങിപ്പോയിരിക്കുന്നു. അവള്‍കസാലയ്ക്ക്‌ പിറകിലെത്തി. കുനിഞ്ഞ്‌ അവന്റെ
ശിരസ്സില്‍ ചുണ്ടമര്‍ത്തി.

അവനുണര്‍ന്നു.

“അങ്ങേയ്ക്ക്‌ എന്താണ്‌
അറിയേണ്ടത്‌?”

ഒരു നിമിഷം, അവനോട്‌ ഏറ്റവും അടുത്തിരിയ്ക്കുന്ന അവളുടെ കണ്ണുകളെ ഉറ്റുനോക്കി.

“നിന്നെ, അന്നപൂര്‍ണ്ണയെ………”

പിന്നെ അവള്‍ പറഞ്ഞു, അവളുടെ കഥ.

@@@@@@@@@




അദ്ധ്യായം ഏട്ട്‌

വെളുക്കാന്‍ ഇനിയും മൂന്നോ
നാലോ മണിക്കൂറുകള്‍ മാത്രം. കൃഷ്ണ ക്വാര്‍ട്ടേഴ്‌സിലേക്കു നടന്നു. മാര്‍ക്കറ്റിംഗ്‌
മാനേജരുടെ മുറിയില്‍ വെളിച്ചം അണഞ്ഞിട്ടില്ലെന്ന്‌ അവള്‍ ശ്രദ്ധിച്ചു.

ചാരിക്കിടന്ന കതകു തുറന്ന്‌
അകത്തു ചെന്നു. ജോസഫ്‌ തിരക്കിലാണ്‌.

“എന്തേ കൃഷ്ണേ ?”

“ജോസഫിന്‌
ഇറങ്ങാറായില്ലേ ?”

” ആയിരിക്കുന്നു. ഒരു
കത്തുകൂടി”

അയാള്‍ കത്തെഴുതി തീര്‍ത്തു.
കവറില്‍ അഡ്രസ്സെഴുതി മേലെ, മേലെ അടുക്കിവച്ചിരിക്കുന്ന കവറുകളുടെ
കൂട്ടത്തിനുമുകളില്‍ സ്ഥാപിച്ചു.

“യേസ്‌. പോകാം”.

അയാള്‍ യാത്രയായി, അവള്‍ക്കൊപ്പം.

” മാര്‍ക്കറ്റിംഗ്‌
റിപ്പോര്‍ട്ടുകളെങ്ങിനെ ?”

“വളരെ ഇംപ്രൂവ്‌
ചെയ്തു. നമ്മുടെ സ്വപ്നങ്ങള്‍ സഫലമാകും കൃഷ്ണേ…..”.

അവളുടെ ചുണ്ടില്‍ നേര്‍ത്തൊരു
ചിരി വിടര്‍ന്നു. ഉറക്കാലസ്യത്തില്‍ മയങ്ങിയ മുഖം പ്രസന്നമാകുന്നു.

“രാമന്‍ എവിടെ ?”

“വടക്ക്‌ മലബാറില്‍.
ഇന്ന്‌ ഫോണ്‍ ഉണ്ടായിരുന്നു. പ്രചരണവാഹനങ്ങളോടൊത്ത്‌ പ്രത്യേക ലേഖകരുമുണ്ട്‌.
വീടുവീടാന്തരം പ്രതിനിധികളും”.

മുറ്റത്ത്‌ പത്രക്കെട്ടുകള്‍
കയറ്റുന്ന വാനിനെ മറികടന്ന്‌ അവര്‍ നടന്നു.

കൃഷ്ണയുടെ ക്വാര്‍ട്ടേഴ്‌സിന്റെ
വാതില്‍ക്കല്‍ അവര്‍ നിന്നു.

ക്വാര്‍ട്ടേഴ്‌സിന്റെ
മുമ്പില്‍ തെളിഞ്ഞുനിന്നിരുന്ന ബള്‍ബിന്റെ വെളിച്ചത്തില്‍ ജോസഫ്‌ കൃഷ്ണയുടെ മുഖം
കണ്ടു. അയാള്‍ ഒരു നിമിഷം നോക്കി നിന്നു.

“ഗുഡ്നൈറ്റ്‌, ജോസഫ്‌”.

അവള്‍ ക്വാര്‍ട്ടേഴ്‌സിലേക്ക്‌
നടന്ന്‌ വരാന്തയില്‍ കയറുംവരെ ജോസഫ്‌ നോക്കിനിന്നു.

വളരെ വൈകാതെ പ്രസ്സിലെയും ഓഫീസിലെയും
വിളക്കുകളണഞ്ഞു. ജോസഫിന്റെ ക്വാര്‍ട്ടേഴ്‌സിലെ വിളക്കുകളും.

അവള്‍ കുളിച്ചീറന്‍ മാറി, മുറിയില്‍, കട്ടിലില്‍ കിടന്നു.

ഉറക്കം അവളില്‍നിന്നും
അകന്നുനിന്നു.

അവള്‍ അവന്റെ ഫോട്ടോയില്‍
നോക്കി കിടന്നു. മുറിയില്‍ സൂക്ഷിച്ചിരിക്കുന്ന ഒരേയൊരു ഫോട്ടോ……………..
പണ്ട്‌ മുറിയില്‍ സൂക്ഷിക്കാന്‍ വേറെയും ഫോട്ടോകള്‍ ഉണ്ടായിരുന്നു.

കാറല്‍ മാര്‍ക്സിന്റെ, എംഗല്‍സിന്റെ, മാവോയുടെ………

അതിനുമുമ്പ്‌ ദൈവങ്ങളുടെയും, അച്ഛനമ്മമാരുടെയും, സഹോങ്ങളുടെയും, കൂട്ടുകാരുടെയും…………….

ഇപ്പോള്‍ ചുരുങ്ങി ഒരാളില്‍
എത്തി.

വിശ്വനാഥ്‌………….

അവളുടെ അര്‍ജ്ജുനന്‍.

അവന്‍ നയിക്കുന്ന യുദ്ധം.

ആ യുദ്ധത്തിനാണ്‌
കാത്തിരുന്നത്‌. അല്ലെങ്കില്‍ അങ്ങനെയൊരു യുദ്ധത്തിനുവേണ്ടി മാത്രമാണ്‌
ജീവിക്കുന്നതുതന്നെ.

പക്ഷെ അവന്‍ മാത്രമെവിടെയാണ്‌
?

അവളെ ഈ കൂടാരത്തിലേയ്ക്ക്‌,

അല്ലെങ്കില്‍ ഈ അഞ്ചുപേരുടെ
ജീവിതത്തിലേയ്ക്ക്‌ വിളിച്ചിറക്കി കൊണ്ടുവന്നത്‌ അവനാണ്‌.

അവന്റെ ആശയത്തില്‍, അവന്‍ വിശ്വസിക്കുന്ന പ്രത്യയശാസ്ത്രം നടപ്പില്‍ വരുത്തേണ്ട ആവശ്യകതയില്‍
അവള്‍ക്ക്‌ താല്പര്യം തോന്നി.

അന്നവള്‍ക്ക്‌ പ്രായപൂര്‍ത്തി
ആയതേയുള്ളൂ.

ക്ലാസ്സ്മുറിയില്‍,

വീട്ടില്‍,

പക്വതവന്ന കുട്ടിയെപ്പോലെ, തന്റേടിയായ ഗൃഹസ്ഥയെപ്പോലെ, തിളങ്ങിനിന്ന അവള്‍ക്ക്‌
അവന്റെ ആശയങ്ങള്‍ നിമിഷങ്ങൾകൊണ്ട്‌ ഗ്രഹിക്കാന്‍ കഴിഞ്ഞു.

ആ ഗ്രഹണശക്തിയാണ്‌ അവളെ
ഇതിലേയ്ക്കാകര്‍ഷിച്ചത്‌.

അവനെ അവളിലേയ്ക്ക്‌ ആകര്‍ഷിച്ചതും.

ആകര്‍ഷണത്തിന്റെ തുടക്കത്തില്‍
അവന്റെ ചൊടിയില്‍, ബുദ്ധിയില്‍, സംഘടനാവൈഭവത്തിലുള്ള
ആരാധനയായിരുന്നു.

ആരാധനയെ അവന്‍ ഫലവത്തായ മാര്‍ഗ്ഗമാക്കി.
അവളിലൂടെ, അവളുടെ സ്നേഹിതകളിലേയ്ക്കും, അതുവഴി
വീട്ടിലിരിക്കുന്ന അമ്മമാരിലേയ്ക്കും, അമ്മമാരില്‍നിന്നും
അദ്ധ്വാനിക്കുന്ന ജനഹൃദയങ്ങളിലേയ്ക്കും പകര്‍ന്ന്‌, അവന്‍ വിശ്വസിക്കുന്ന
പ്രത്യശാസ്ത്രത്തിന്‌ പിറകില്‍ ജനലക്ഷങ്ങളെ അണിനിരത്താനാകും എന്നായിരുന്നു ധാരണ.

ആ ധാരണ തെറ്റായിരുന്നില്ല.
ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ സാഹചര്യങ്ങള്‍ വച്ചുനോക്കുമ്പോള്‍ അപ്രകാരമുള്ള ഒരു
സമീപനത്തിലൂടെ മാത്രമേ അധികാരത്തിലെത്താന്‍ കഴിയുകയുള്ളുവെന്ന്‌ ഒരു പറ്റം ചെറുപ്പക്കാര്‍
വിശ്വസിച്ചിരുന്നു.

പക്ഷെ, ആ ധാരണയെ, സത്യാവസ്ഥയെ അംഗീകരിക്കാന്‍ നേതൃത്വം
തയ്യാറായില്ല. അവര്‍ അക്രമാസക്തമായ ഒറ്റതിരിഞ്ഞ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനും
അതുവഴി ജനഹൃദയങ്ങളെ സ്വാധീനിക്കാനും ശ്രമിച്ചു. ആ ശ്രമം അപ്പാടെ പരാജയപ്പെട്ടു.

അവിടവിടെ ഉന്മൂലനങ്ങളെന്ന
പേരില്‍ മരണങ്ങള്‍ ഉണ്ടായപ്പോഴും രക്തക്കറകൾ പറ്റിപ്പിടിച്ചപ്പോഴും താല്പര്യം  തോന്നിയവര്‍കൂടി, താല്പര്യം
തോന്നിയ കാര്യംകൂടി മറച്ചുവയ്ക്കാനും, ആശയങ്ങളില്‍നിന്നും
വ്യതിചലിക്കാനും തുടങ്ങി.

പ്രവര്‍ത്തകര്‍പോലും
പുറത്തുപോയി,

രൂപവും ഭാവവും മാറി,

മറ്റു പാര്‍ട്ടി പ്രവര്‍ത്തകരായി,

ബിസ്സിനസ്സുകാരായി,

മതപ്രവര്‍ത്തകരായി.

മുദ്രകുത്തപ്പെട്ടവര്‍മാത്രം
ഒന്നും ചെയ്യാനാവാതെ നിറഞ്ഞ വെളിച്ചത്തില്‍ കണ്ണുകള്‍ മഞ്ഞളിച്ചുനിന്നു.

അവരുടെ ജീവിതങ്ങളും
മരവിച്ചുനിന്നു. ഒരു നേരത്തെ ആഹാരത്തിനുപോലും യാചിച്ചു.

പിച്ചുകൊടുക്കാനോ,അവരെ സാന്ത്വനമായൊന്നു നോക്കാൻ കൂടിയോ ആരുമുണ്ടായിരുന്നില്ല. പലപ്പോഴും
വികൃതികള്‍ അവരുടെ പിച്ചചട്ടിയില്‍ മണ്ണു വാരിയിടുകയും ചെയ്തു.

ആ കാലഘട്ടത്തിലാണ്‌ വിശു
നഷ്ടപ്പെട്ട്‌ അവള്‍ ഗുരുവിനോടൊപ്പം പുറത്തു വന്നത്‌.

പക്ഷെ, അവള്‍ തകര്‍ന്നു കഴിഞ്ഞിരുന്നു.

എല്ലാം നഷ്ടപ്പെട്ട്‌
ആശ്രയിയ്ക്കാനോ അവകാശപ്പെടാനോ ഒന്നുമില്ലാതെ, പാഞ്ചാലിയെപ്പോലെ
പൊതുജനസമക്ഷം വസ്ത്രാക്ഷേപം ചെയ്യപ്പെട്ട്‌, മുടിക്കെട്ടില്‍
പിടിച്ചുലയ്ക്കപ്പെട്ട, വേദനയേല്‍ക്കേണ്ടി വന്ന ഒരു പാവം
പെണ്ണായി. ഒരിറ്റു സ്നേഹത്തിനായി, ഒരു സാന്ത്വന വാക്കിനായി
ദാഹിച്ച്‌……….

പക്ഷെ,

ആകാശത്ത്‌,

മേഘപാളികള്‍ക്കിടയില്‍ നോക്കി
അവള്‍ കിടന്നു,

അവള്‍ക്കാകെ ആശ്രയമായിരുന്ന
പൊടിമണ്ണില്‍……….

മേഘപാളികളുടെ ഇടയില്‍
നിന്നെവിടെനിന്നെങ്കിലും കൃഷ്ണന്‍ അവള്‍ക്കാശ്രയമായെത്തുമെന്നു കരുതി.

അവളുടെ മനസ്സ്‌ ദീനമായി കേണുകൊണ്ടിരുന്നു.
ആ വിളികേട്ട്‌ മേഘപാളികള്‍ക്കുള്ളില്‍നിന്നും, ആകാശനൌകയില്‍
എത്തിയത്‌ കൃഷ്ണനായിരുന്നില്ല.

എല്ലാം സഹിക്കാനും, അറിയാനും ശക്തനായ, ധര്‍മ്മ വിശാരദനായ,

മഹാമനസ്കനായ,

അതിനേക്കാളുപരി, ശക്തന്മാരായ സഹോദരന്മാരുള്ള ധര്‍മ്മപുരതരായിരുന്നു.

നീണ്ടുനിവര്‍ന്ന ആജാനുബാഹുവായ
ഗുരുവെന്ന്‌ വിളിയ്ക്കപ്പെടുന്ന ജോണ്‍ ജോസഫ്‌.

അദ്ദേഹത്തിനു പിറകില്‍
ഭീമസേനനായി അബുവും, നകുലസഹദേവന്മാരായി രാമനും, ജോസഫും ഉണ്ടായിരുന്നു.

പക്ഷെ, അവളുടെ വില്ലാളിവീരനായ,

കാമസ്വരൂപനായ,

അവളെ കൊതിപ്പിച്ച, അര്‍ജ്ജുനന്‍ ഇല്ലായിരുന്നു.

അവള്‍ക്കായി നീട്ടിയ
ഗുരുവിന്റെ കൈകളില്‍ ആശ്രയം

കണ്ടെത്തി.

ആ മാറില്‍ പറ്റിച്ചേര്‍ന്നു.

കരഞ്ഞു.

അവള്‍ വെറുമൊരു പെണ്ണായി.

അവരുടെ ജീവിതങ്ങളിലേയ്ക്ക്‌
വെറുമൊരു പെണ്ണായിട്ടൊഴുകിയിറങ്ങി.

അവളോടൊത്തുള്ള ഈഴവും കാത്ത്‌
സംതൃപ്തിയോടെ അവര്‍ കാത്തിരിക്കുകതന്നെ ചെയ്തു.

ആ നാളുകളില്‍ അവള്‍ സന്തുഷ്ടയായി.

ഗുരു കമ്മ്യൂൺ തീര്‍ത്തപ്പോഴും, പ്രതസ്ഥാപനം തുടങ്ങിയ

പ്പോഴും, കമ്മ്യൂണില്‍, പത്രസ്ഥാപനത്തില്‍, ഗുരുവിനേക്കാള്‍ സ്വാധീനം അവള്‍ക്കായി.

ആ മതില്‍ക്കെട്ടിനുള്ളില്‍, മറ്റു തൊഴിലാളികളുടെ ക്വാര്‍ട്ടേഴ്‌സില്‍ തന്നെ അവള്‍ അന്തിയുറങ്ങി. അവള്‍ക്കടുത്ത
മുറിയില്‍, ഈഴത്തിനുള്ള മണിയടി കാത്ത്‌ ഭീമനകുല സഹദേവന്മാരും
പാര്‍ത്തു.

കൃഷ്ണ കട്ടിലില്‍നിന്നെഴുന്നേറ്റു.

ജനാല തുറന്നു.

വെളുത്തുകഴിഞ്ഞു.

മുറ്റത്ത്‌
കാക്കകളെത്തിക്കഴിഞ്ഞു.

ഉറക്ക മൊഴിപ്പിന്റെ കാഠിന്യം
അവളുടെ കണ്ണുകളെ വേദനപ്പെടുത്തി.

എന്നിട്ടും അവള്‍ക്കുറക്കം കിട്ടിയില്ല.

കമ്മ്യൂണില്‍ സിദ്ധാര്‍ത്ഥനെ
ഏറ്റവും അധികം ആകര്‍ഷിച്ച വ്യക്തിയും കൃഷ്ണ തന്നെയാണ്‌. കണ്ടുമുട്ടി അധികനാള്‍
കഴിയും മുമ്പ്തന്നെ ആ ബന്ധം ദൃഢമായി. രണ്ടു കളിത്തോഴര്‍ക്കുണ്ടാകുന്ന ദൃഢതയും, അവകാശ-അധികാരങ്ങളും വ്യക്തമാകുകയും ചെയ്തു.

എന്തിനെപ്പറ്റി ചര്‍ച്ച
ചെയ്യുമ്പോഴും തീരുമാനമെടുക്കുമ്പോഴുംഅവര്‍ ഒരുമിച്ചുനിന്നു.

ആ യോജിപ്പായിരുന്നിരിക്കണം
ആദ്യകാലങ്ങളില്‍ കമ്മ്യൂണില്‍ അസുഖകരമായ വാര്‍ത്ത പരന്നതും അവളുടെ ജീവിതപങ്കാളികള്‍ക്ക്‌
സംശയത്തിനിടയാക്കിയതും.

സിദ്ധാര്‍ത്ഥനുമായുള്ള സഹവാസം
അവള്‍ക്ക്‌ ശീതളിമ

യാര്‍ന്നതും സമാധാനപരവുമായൊരു
മാനസ്സികാവസ്ഥ സംജാതമാക്കപ്പെടുന്നുണ്ടെന്ന്‌ കൃഷ്ണ അറിഞ്ഞിരുന്നു.
അവനോടൊത്തിരിക്കുമ്പോള്‍, നടക്കുമ്പോള്‍, സംസാരിക്കുമ്പോള്‍,
മനസ്സ്‌ ശാന്തവും ശരീരം സ്വസ്ഥവുമാകുന്നു.

അവളുടെ ജീവിതപങ്കാളികളെ
ഓരോരുത്തരേയും ആ മാനദണ്ഡത്തില്‍ വിലയിരുത്തുകയും ചെയ്തിട്ടുണ്ട്‌. അവരുമായുള്ള ബന്ധം
ശാരീരികമായൊരു ആവശ്യം നിറവേറ്റുംപോലെയോ, ആഹാരം
കഴിക്കുന്നതിന്റെ സംതൃപ്തിയോ ആണ്‌ കിട്ടുന്നത്‌.

എന്നിട്ടും അവള്‍ അവരില്‍നിന്നകലുകയോ, സിദ്ധാര്‍ത്ഥനുമായിട്ട്‌ പൂര്‍ണ്ണമായും അടുക്കുവാന്‍ ശ്രമിക്കുകയോ
ചെയ്തിട്ടില്ല.

സിദ്ധാര്‍ത്ഥന്റെ ജീവിതത്തിലേയ്ക്ക്‌
നാന്‍സി കടന്നുവന്നപ്പോള്‍ അവള്‍ക്ക്‌ സാധാരണ സ്ത്രീകള്‍ക്കുണ്ടാകാറുള്ള വിഷമങ്ങളോ, മനം മറിച്ചിലോ ഉണ്ടായതുമില്ല.

എന്നിട്ടും ഇപ്പോള്‍ അവന്‍
അകലെയായപ്പോള്‍ അപകടം നിറഞ്ഞ ഒരു ഉദ്യമത്തില്‍ എത്തിയപ്പോള്‍ അകാരണമായൊരു ഭീതി
മനസ്സിനെയാകെ മുടിനില്‍ക്കുന്നു. ആ കര്‍ത്തവ്യം അവന്‍ സ്വയം ഏറ്റെടുത്തപ്പോള്‍
ഏറ്റവും അധികം സന്തോഷിച്ചത്‌ താനായിരുന്നില്ലേ !

എന്നിട്ടും അവന്‍ യാത്ര
പറഞ്ഞിറങ്ങിയപ്പോള്‍ ഉണ്ടായ ഒരുഉള്‍ക്കിടിലം, പഴമക്കാര്‍
പറയുംപോലെ, കൂമ്പിനൊരു വിറയല്‍……………

അവന്റെ ഫോണ്‍ എത്താന്‍
വൈകിയാലുള്ള വേവലാതി…………… ന്യൂസുമായി ജീപ്പെത്തുമ്പോള്‍ അവരെ കാണാനുള്ള
വെമ്പൽ…..

കൃഷ്ണ, നിനക്കെന്തുപറ്റി ?

എത്രപ്രാവശ്യം
ചോദിച്ചിരിക്കുന്നു. ഉത്തരം കണ്ടെത്താന്‍

കൃഷ്ണയ്ക്ക്‌ ആകുന്നില്ല.
എത്രയോ പ്രതിസന്ധികളെ തരണം ചെയ്താണിവിടെ എത്തിയത്‌ ! എന്തെല്ലാം കണ്ടു, കേട്ടു, അനുഭവിച്ചു!

മൂന്നോ നാലോ സ്ത്രീജനങ്ങള്‍ക്ക്‌
അറിയാന്‍ കഴിയുന്നത്ര അനുഭവങ്ങൾ…..

പാഞ്ചാലിയെപ്പോലെ……..

ഒരു ഇതിഹാസത്തിന്റെ തന്നെ കേന്ദ്രകഥാപാത്രമായി………..
വേദന ഉള്‍ക്കൊണ്ട്‌, ഒരു യുദ്ധത്തിനുതന്നെ കേന്ദ്രകാരണമായി
പരിണമിച്ച്‌, ശപഥംചെയ്തു, ദൃഢമായി ആ
ശപഥത്തിലേയ്ക്ക്‌ യാത ചെയ്തു, ആ യാത്രപോലുമൊരു തപസ്സാക്കി
മാറ്റിയ………….

പാഞ്ചാലി……………………….

കൃഷ്ണയുടെ കണ്ണുകള്‍
നിറയുകയാണോ?

അവള്‍ സാരിയുടെ കോന്തലകൊണ്ട്‌
കണ്ണുകള്‍ തുടച്ചു.

കൃഷ്ണ വരാന്തയില്‍ ഇറങ്ങി.
കമ്മ്യൂൺ നിത്യവ്യത്തിയിലേയ്ക്ക്‌ എത്തിക്കഴിഞ്ഞിരിക്കുന്നു. അടുത്തടുത്ത
വീടുകളിലെ ബഹളങ്ങളും ശബ്ദങ്ങളും അവള്‍ ശ്രദ്ധിച്ചു. അവിടത്തെയൊക്കെ ഗൃഹത്തിന്റെ അന്തരീക്ഷങ്ങളും.

തുടര്‍ന്ന്‌
മുറ്റത്തിറങ്ങിനിന്ന്‌ അനക്കങ്ങളോ ബഹളങ്ങളോ ഇല്ലാതെ, മൂകമായി,
നിശ്ചേഷ്ടമായി, നിര്‍വ്വികാരമായി നില്‍ക്കുന്ന
സ്വന്തം ക്വാര്‍ട്ടേഴസിനെ ശ്രദ്ധിച്ചു.

കൃഷ്ണ ദീര്‍ഘമായി
നിശ്വസിച്ചു.

@@@@@@




അദ്ധ്യായം ഏഴ്‌

ഒരര്‍ത്ഥത്തില്‍
ചൂഷണത്തിലല്ലേ എല്ലാറ്റിന്റേയും നിലനില്‍പ്പ്‌. ആദിയെന്തെന്ന്‌, എങ്ങിനെയെന്ന്‌ ഇതേവരെ വ്യക്തമായ അറിവുകളൊന്നുമില്ലാത്ത ഏതോ ഒന്നില്‍
നിന്നും ഒരു കാരണത്തില്‍ നിന്നും ഉണ്ടായ കോടാനുകോടി നക്ഷ്രതജാലങ്ങള്‍, അവയില്‍ നിന്നും

അടര്‍ന്നു വീണ ഗ്രഹങ്ങള്‍, ഉപഗ്രഹങ്ങള്‍.

അവയിലൊന്നു മാത്രമായ ഭൂമി,

ഉരുകി തിളച്ച്‌
മറിഞ്ഞുകൊണ്ടിരിക്കുന്ന ലാവ ഉറച്ച്‌ ഖര പദാര്‍ത്ഥങ്ങള്‍ ഉണ്ടാകുകയും, ഖരങ്ങള്‍ കൂടിച്ചേര്‍ന്ന്‌ ഖര്രപതലങ്ങള്‍ ഉണ്ടാവുകയും ചെയ്തു.

അനേകകോടി വര്‍ഷങ്ങളോളം നടന്ന
നിരന്തര ചലനങ്ങളാല്‍ ഉത്ഭവിച്ച ജീവന്റെ തുടിപ്പ്‌.

ഒരണു,

ഒരേ ഒരണുവില്‍ നിന്ന്‌
പരിണമിച്ച്‌,

ബാക്ടീരിയയും,

സസ്യജാലങ്ങളും,

മത്സ്യങ്ങളും,

ജന്തുക്കളും,

വാനരന്മാരും,

നരന്മാരുമായ,

നീണ്ട, നിരന്തരമായ പരിണാമ ച്ര്രത്തിന്റെ വളര്‍ച്ചയില്‍ എവിടെയും ചൂഷണത്തിന്റെ വേദനിപ്പിക്കുന്ന
ഓര്‍മ്മകള്‍ മുറിപ്പാടുകളായി നിലനില്‍ക്കുന്നതു കാണാം.

പ്രാഥമികമായിട്ട്‌ ആഹാരത്തിനു
വേണ്ടിയും,

പിന്നീട സുരക്ഷിതത്വത്തിനു
വേണ്ടിയും,

തുടര്‍ന്ന്‌ കാമസംതൃപ്തിക്കു
വേണ്ടിയുമായിട്ട്‌ ചൂഷണം വളരുകയായിരുന്നു. പക്ഷെ ജനപ്പെരുപ്പം കൂടുകയും
കണ്ടുപിടുത്തങ്ങള്‍ കൂടുകയും മനുഷ്യര്‍ സുഖ തല്‍പ്പരരാവുകയും ചെയ്തപ്പോള്‍ കൂടുതല്‍
ചൂഷകരുണ്ടായി.

സ്വന്തം വര്‍ഗ്ഗത്തെത്തന്നെ
ചൂഷണം ചെയ്യാന്‍ തുടങ്ങി.

കൈബലമുള്ളവന്‍ ക്ഷീണിതനെ
ചൂഷണം ചെയ്യുന്നു. ബുദ്ധിയ്ക്ക്‌ വികാസമേറിയപ്പോള്‍ ബുദ്ധിമാന്മാര്‍ പാമരരെ ചൂഷണം ചെയ്തു.
ജീവിത നിയമങ്ങള്‍ ഉണ്ടാക്കി കൂടുതല്‍പ്പേരെ ചൂഷണത്തിനു വിധേയമാക്കി.

ചൂഷകര്‍ക്ക്‌ തട്ടുകളുണ്ടായി.

കൃഷിക്കാരനെ കൃഷിയുടമ ചൂഷണം
ചെയ്തു.

കൃഷിയുടമകളായ ജന്മികളെ
നേതാക്കളും, നേതാക്കളെ ഭരണ കൂടവും, ഭരണ കൂടത്തെ
ഭരണകര്‍ത്താക്കളും ചൂഷണം ചെയ്തു.

അങ്ങനെ ഭരണകര്‍ത്താക്കള്‍
ഏറ്റവും പ്രബലന്മാരായി.

ഭരണകര്‍ത്താക്കളെന്ന
പ്രബലരുമായിട്ട്‌ ഏറ്റുമുട്ടേണ്ട ഘട്ടം വന്നപ്പോള്‍ ഗുരുവിന്റെ തത്വസംഹിതയ്ക്ക്‌
ഉടവുപറ്റി.

എന്നിട്ടും,

ഏകാന്തതകളില്‍,

വേദനകളില്‍ നിന്നുമുള്ള
മോചനത്തിനായി ഗുരു ആഗ്രഹം കൊണ്ടു.

ഒരിയ്ക്കല്‍,

ചൂഷകരും ചുഷിതരുമില്ലാത്ത അദ്ധ്വാനിക്കുന്നവന്റെ
ലോകം വരും.

അവിടെ അതിര്‍വരമ്പുകളില്ലാതാകും.

ലോകം ഒരു കുടുംബമാകും.

സമചിന്തിതമായ ഒരു അന്തരീക്ഷം
ഉണ്ടാകും.

അവിടെ സ്‌നേഹം വിളകളാകും.

സാഹോദര്യം വിത്തുകളാകും.

സമാധാനം മുളകളാകും.

ഭരണകര്‍ത്താക്കള്‍
വേണ്ടാതാകും.

നീതിനിയമങ്ങള്‍ അന്വര്‍ത്ഥങ്ങളാകും.

വെളുത്ത മേഘങ്ങള്‍ പോലെ, വെളുത്ത പൂക്കള്‍ പോലെ മനുഷ്യമനസ്സുകള്‍ നിഷ്കളങ്കമാകും.

ഭൂമി സുവര്‍ഗ്ഗങ്ങളെ കൊണ്ട്‌
നിറഞ്ഞ്‌ സ്വര്‍ഗ്ഗമാകും.

ഗുരു ഇപ്പോഴും
കമ്മ്യൂണിസ്റ്റുകാരന്‍ തന്നെയാണ്‌; ശുഭാപ്തി

വിശ്വാസിയായ
കമ്മ്യുണിസ്റ്റുകാരന്‍.

“മാര്‍ക്ക്‌സ്‌ കാണാത്ത
ഒരു പുതിയ ചൂഷക വര്‍ഗ്ഗം ഇവിടെ ഉടലെടുത്തിട്ടുണ്ട്‌. നമ്മുടെ നേതാക്കള്‍. ഇപ്പോള്‍
നമുക്കാവശ്യം നേതാക്കളല്ല. പ്രവര്‍ത്തകരെയാണ്‌. ഒരു വ്യക്തിയെ ഉന്മൂലനം ചെയ്തു

എന്നു വച്ച്‌ പാര്‍ട്ടി
അധികാരത്തില്‍ എത്തിച്ചേരുകയില്ല. പാര്‍ട്ടി ആദ്യം ചെയ്യേണ്ടത്‌ അദ്ധ്വാനിക്കുന്നവന്‍, കൃഷിക്കാരൻ , മറ്റു ചൂഷണത്തിന്‌

വിധേയരാകുന്നവര്‍ക്ക്‌ പാര്‍ട്ടി
എന്താണെന്ന്‌ എന്തിനാണെന്ന്‌ മനസ്സിലാക്കി കൊടുക്കണം; അവന്‌ പാര്‍ട്ടി ഒരു അവശ്യ ഘടകമായിരിക്കുന്നെന്ന്‌
മനസ്സിലാക്കിക്കൊടുക്കണം. അതിന്‌ ചില്ലുമേടകളില്‍ ഇരിക്കുന്ന നേതാക്കളെയല്ല നമുക്കാവശ്യം.
ഇവിടെ താഴെ പ്രകൃതിയില്‍ മണ്ണില്‍ക്കിടക്കുന്ന പ്രവര്‍ത്തകരെയാണ്‌.”

ഗുരു വാക്കുകള്‍ കേട്ട്
ഞെട്ടിപ്പോയി.

ഒളിസങ്കേതത്തില്‍ കൂടിയ
രഹസ്യയോഗത്തില്‍, വനത്തില്‍, കൂരിരൂട്ടില്‍,
മുനിഞ്ഞുകത്തുന്ന പന്തങ്ങളുടെ വെളിച്ചത്തില്‍, പാര്‍ട്ടിയുടെ ക്രേന്ദ്ര കമ്മറ്റി അംഗമായ സഖാവ്‌ ഭാസ്കരന്‍ നായര്‍
അതിഥിയായി

രിയ്ക്കെ, എല്ലാ മുഖങ്ങളും അമ്പരന്നിരുന്നു.

പന്തത്തിന്റ വെളിച്ചത്തില്‍
അവര്‍ ആ ചെറുപ്പക്കാരന്റെ മുഖം കണ്ടു. തേജസ്സുള്ള കണ്ണുകള്‍, വാടിയ മുഖം, അലഞ്ഞു ക്ഷീണിച്ച

കൈകാലുകള്‍…….

വിശ്വനാഥ്‌

പക്ഷെ അപ്രതീക്ഷിതമായ ഒരു നാള്‍
അവനെ അവര്‍ക്ക്‌ നഷ്ടമായി. ക്രേന്ദകമ്മറ്റി അവന്റെ പ്രവര്‍ത്തി മണ്ഡലം അന്യ
പ്രവിശ്യകളിലേയ്ക്കു മാറ്റി. അന്നു ഗുരുവും സംഘവും പാര്‍ട്ടിയോട്‌ വിടപറഞ്ഞു.

എന്നിട്ടും അവര്‍ക്ക്‌
വിശ്വാനാഥനെ തിരിച്ചുകിട്ടിയില്ല.

പിന്നീട്‌ അവനെക്കുറിച്ച്‌
വാര്‍ത്തകേട്ടു പിടിയിലായെന്നും പോലീസ്‌ ലോക്കപ്പില്‍ വച്ച്‌ മരിച്ചുവെന്നും.

പക്ഷെ,

ഗുരുവിന്റെ,

കൃഷ്ണയുടെ,

അബുവിന്റെ,

രാമന്റെ,

ജോസഫിന്റെ മനസ്സുകളില്‍ അവന്‍
നിറഞ്ഞ ചിത്രമായി.

കടുത്ത വര്‍ണ്ണങ്ങളില്‍,

മൂര്‍ത്തീകരിക്കപ്പെട്ട
വരകളായി,
ജീവിച്ചു, ജീവിക്കുന്നു.

ഗുരു കണ്ണുകള്‍ തുറന്നു. ഏതുനേരത്താണ്‌
മയങ്ങിപ്പോയ

തെന്നോര്‍മ്മയില്ല. അത്ര
മയക്കമായിരുന്നില്ലല്ലോ. പഴയകാല ചിത്രങ്ങള്‍ മനസ്സിന്റെ സ്ക്രീനില്‍ പ്രദര്‍ശിപ്പിച്ചു
നോക്കുകയായിരുന്നു.

സുന്ദരിക്കുട്ടിയായ
കൃഷ്ണവേണിയെ,

ഭീമാകാരനായ അബുവിനെ,

വില്ലാളി വീരനായ വിശുവിനെ,

സൌമ്യരായ രാമനേയും ജോസഫിനേയും,

ഒരിയ്ക്കല്‍ കൂടി അവരെ
കണ്ടെത്തിയ നാളുകളിലെ ചിത്രങ്ങളാക്കി കാണുകയായിരുന്നു.

ഫോണ്‍ ബെല്‍ ഗുരുവിനെ വര്‍ത്തമാനത്തിലേയ്ക്ക്‌
പിടിച്ചിറക്കിക്കൊണ്ടുവന്നു. ഫോണ്‍ റിസീവര്‍ ചെവിയോടുടടുപ്പിച്ചു.

“യേസ്‌ കമ്മ്യൂണ്‍……..
ഗുരുതന്നെ…… ഹ ആര്‍ യു ബോയ്‌?”

ഫോണ്‍ തലയ്ക്കല്‍ സിദ്ധാര്‍ത്ഥന്‍,

“എന്തായെടോ തന്റെ
ഡിസ്കവറി?”

“പുരോഗമിക്കുന്നുണ്ട്‌,
പക്ഷെ…….”

“ഊം?

“നാം പിക്ചറൈസ്ഡ്‌
ചെയ്യാത്ത പലതും പിക്ച്ചറിലേയ്ക്കു വരും”

“യു മീന്‍?”

“പണ്ടത്തെ പാര്‍ട്ടി
നേതാവ്‌ ഭാസ്‌കരന്‍ നായരുടെ ചിത്രം വ്യക്തമാക്കപ്പെടുമ്പോള്‍ അതോടനുബന്ധിച്ച്‌
പാര്‍ശ്വങ്ങളില്‍ പല മുഖങ്ങളും തെളിഞ്ഞുവരും”

“യേസ്‌. ഐ നൊ.”

“ആചിത്രങ്ങൾ….’

“ആരുടെയൊക്കെയായിരിക്കുമെന്നെനിയ്ക്കറിയാം”

“അത്‌ നമ്മുടെ
ഉദ്യമത്തിന്‌ പ്രതികൂലമായി ബാധിക്കുമെങ്കില്‍, നമ്മുടെ
ലക്ഷ്യത്തെ തകര്‍ക്കുമെങ്കില്‍ നമ്മുടെ ജന്മങ്ങള്‍ വ്യര്‍ത്ഥമാകും”

“നോ…… നോ മൈ ബോയ്‌……”

ഗുരു തുടര്‍ന്നു.

“ജീവിതങ്ങള്‍ വ്യര്‍ത്ഥമെന്നോ
അവ്യര്‍ത്ഥമെന്നോ ഒരു അവസ്ഥയില്ല. നമുക്ക്‌ കര്‍മ്മങ്ങള്‍ മാത്രമാണ്‌ പ്രധാനം. അത്‌
ധര്‍മ്മാധിഷ്ഠിതമായിരിയ്ക്കണമെന്ന്‌ ഒരൊറ്റ ന്യായീകരണമെയുള്ളൂ. നിനക്കും എനിയ്ക്കും
മറ്റൊരാള്‍ക്കും വ്യത്യാസമില്ല. സത്യം തുറക്കപ്പെടുമ്പോള്‍

നശിക്കുന്നതാണ്‌ നമ്മുടെ
സിംഹാസനങ്ങളെങ്കില്‍ അതു നശിക്കണം. എന്നിരിയ്ക്കിലും അസത്യത്തിനെ അനുകുലിയ്ക്കാന്‍, അധര്‍മ്മത്തെ സംരക്ഷിക്കാന്‍ ഗുരുവിനാലാവില്ല.”

ഗുരു കിതച്ചുപോയി, വിറച്ചുപോയി.

“ഗുരു ഞാന്‍ ……..”

സിദ്ധാര്‍ത്ഥന്‍ പതുങ്ങി

“നോ മോര്‍……….
യു കാരിയോണ്‍“

ഫോണ്‍ ഡിസ്കണക്ട്‌
ചെയ്തിരിക്കുന്നു.

തികച്ചും ഒരു
പ്രഹേളികയിലേയ്ക്ക്‌ എടുത്തെറിയപ്പെട്ടിരിക്കുന്നു.

എന്തെല്ലാം ദൃശ്യങ്ങളാണ്‌
അവ്യക്തമായിട്ടാണെങ്കിലും തെളിയപ്പെട്ടു വരുന്നത്‌.

സിദ്ധാര്‍ത്ഥന്‍ നോട്ടെഴുതി.

ഗുരുഎന്ന ജോണ്‍ ജോസഫും ഭഗവാന്‍
എന്ന ഭാസ്കരന്‍

നായരും നേതൃത്വത്തില്‍ ഇരുന്ന
ഒരു തീവ്രവാദ പ്രസ്ഥാനം അതിന്റെ ഏറ്റവും ശക്തരായ പ്രവര്‍ത്തകരായിരുന്നിരിയ്ക്കണം
കൃഷ്ണയും വിശ്വനാഥനും അബുവും രാമനും ജോസഫുമെല്ലാം. പ്രസ്ഥാനത്തിന്റെ പരാജയത്തോടുകൂടി
പിരിഞ്ഞ്‌ അവര്‍ പലവഴിയിലും പിടിച്ചു നിൽക്കാനുള്ള ശ്രമങ്ങള്‍ നടത്തിയിരിക്കണം.
ഗുരുവിന്റെ നേതൃത്വത്തില്‍ കമ്മ്യൂണ്‍ സ്ഥാപിക്കപ്പെടുകയും കൃഷ്ണയും അബുവും രാമനും
ജോസഫും അതില്‍ പങ്കുകൊള്ളുകയും ചെയ്തിരിക്കുന്നു. ഭാസ്കരന്‍ നായര്‍ സ്വയം ഭഗവാനായി
അവരോധിതനായി ശാന്തിഗ്രാമത്തില്‍ കൂടിയിരിക്കുകയും ചെയ്തിരിക്കുന്നു.

പക്ഷെ വിശ്വനാഥ്‌?

അവന്‍ എവിടെ
ആയിരുന്നിരിയ്ക്കാം?

ഗുരു പറയുന്ന ആദ്യകാല കഥകളില്‍
അവന്‍ മരിച്ചു കഴിഞ്ഞിരുന്നതാണ്‌. എന്നാല്‍ അടുത്തനാളിലെ കഥകളില്‍ അവന്‍
ശാന്തിയിലെത്തിയതായിട്ട്‌ കാണുന്നു.

ഗുരുവിന്റെ ഡയറിയില്‍ നിന്നും
ഗ്രഹിക്കാനാവുന്നത്‌ പാര്‍ട്ടിക്കുള്ളില്‍ തന്നെ അവന്‍ ശക്തമായ സ്വാധീനമായിരുന്നു
എന്നാണ്‌. അവനൊരു റിബലായിരുന്നുവെന്നും അകാലത്തില്‍ അവന്‍ അവരില്‍ നിന്നും
അകലാനുള്ള കാരണങ്ങള്‍ മാത്രം ഗ്രാഹ്യമല്ല.

അതിനേക്കാള്‍ ചിന്തനീയമായ ഒരു
വസ്തൂത ഭഗവാന്‍ അനാവരണം ചെയ്യപ്പെടുമ്പോള്‍ അതോടൊപ്പം വെളിച്ചത്തിലേയ്ക്ക്‌ എന്തെല്ലാം
വരികയില്ലായെന്ന്‌ എങ്ങിനെ തീര്‍ച്ചയാക്കാനാകും എന്നതാണ്‌.

എന്തിനും ഏതിനും അനിവാര്യമായ
ഘടകം വിശ്വനാഥിന്റെ വിവരങ്ങളാണ്‌.

സിദ്ധന്‍ കണ്ണുകളടച്ചിരുന്നു.

ഫോണ്‍ ഡിസ്കണക്ടു ചെയ്ത്‌
ഗുരു ശ്രദ്ധിച്ചത്‌ എലീസയെയാണ്‌. അവള്‍ അടുത്ത സെറ്റിയില്‍ കണ്ണുകളടച്ച്‌
സുഷുപ്തിയിലാണ്‌.

അവളുടെ മുഖത്തെ ഭാവങ്ങള്‍
കൂടെ കൂടെ മാറിക്കൊണ്ടിരിക്കുന്നു.

പുഞ്ചിരിയായി,

ശോകമായി,

ദേഷ്യമായി,

“എലീസ, നിനക്ക്‌ അകത്തുപോയി കിടക്കാമായിരുന്നു”

അവള്‍ കണ്ണുകള്‍ തുറന്ന്‌
അയാളെ രൂക്ഷമായി നോക്കിക്കൊണ്ടിരുന്നു.

“എനിയ്ക്ക്‌ എന്റെ
മോന്‍ നഷ്ടമാകുന്നു. നിങ്ങള്‍ സ്വാര്‍ത്ഥനാണ്‌. അവനെ തട്ടിയെടുക്കാന്‍
ശ്രമിക്കുന്നു.”

അയാള്‍ ചിരിച്ചു.

“നിങ്ങളുടെ ചിരി എത്ര
ക്രൂരമാണ്‌. ഈ പാവങ്ങളെക്കൊണ്ട്‌ പണിയെടുപ്പിച്ച്‌ നിങ്ങള്‍ വീട്ടിലിരുന്ന്‌
സുഖിക്കുന്നു.”

കണ്ണുകളടച്ച്‌ സെറ്റിയില്‍ കിടന്ന്‌
പിറുപിറുപ്പുപോലെ അവള്‍ പറഞ്ഞു കൊണ്ടിരുന്നു.

“നിങ്ങള്‍ ഓര്‍ക്കുന്നോ?
അവന്‍ വന്ന ദിവസം…….. മെലിഞ്ഞു കോലംകെട്ട, കുളിയ്ക്കാതെ, നനയ്ക്കാതെ…”

നിമിഷങ്ങളോളം അവള്‍ മിണ്ടാതെ
കിടന്നു.

“അവനെ ഞാന്‍
കുളിപ്പിച്ചു, കഴുകിയ വസ്ര്രങ്ങള്‍ ഇടിച്ചു…….ആഹാരം തീറ്റി,
അവന്‍ എന്റെ മോനാ…… എന്റെ സിദ്ധമോനാ………എന്റെ മാത്രം…..
ഞാനിവിടൊണ്ടായീട്ടാ അവന്‍ വന്നത്‌………. അല്ലേല്‍

വേറെവിടേലും
പോയാപോരായിരുന്നോ…….. എനിയ്ക്കവനെ കാണാതിരുന്നാല്‍ ഒറക്കംവരില്ല. നിങ്ങള്‍
അവനെ പിചാചുക്കള്‍ക്ക്‌ എറിഞ്ഞു കൊടുക്കും………. നിങ്ങള്‍ കാരണാ…….. എന്റെ
മോന്‍……. എന്റെ…..”

അവള്‍ മരുന്നിന്റെ മായിക
വലയത്തിലകപ്പെട്ട്‌ ആഴ്ന്നിറങ്ങി, ആഴ്ന്നിറങ്ങി അകലുന്നത്‌ ഗുരു
നോക്കിയിരുന്നു.

ഗുരു അവന്‍ വന്ന ദിവസം ഇന്നും
ഓര്‍മ്മിക്കുന്നു, ഒരു സന്ധ്യയില്‍ തുറന്നു കിടന്നിരുന്ന
വാതില്‍ക്കല്‍………

മുഷിഞ്ഞ വസ്ത്രവും, ക്ഷീണിതമായ മുഖവും, അലഞ്ഞ ശരീരവുമായിട്ട്‌……

കത്തെഴുതിയിട്ടാണ്‌ അവന്‍
വന്നത്‌;
കമ്മ്യൂൺ ആഴ്ചപ്പതിപ്പില്‍ അവന്‍ എഴുതിയ ചെറുകഥകളുമായിട്ടാണ്‌ ബന്ധം
സ്ഥാപിതമായത്‌.

ഒരിയ്ക്കല്‍ കഥയോടൊപ്പം
അവന്റെ ആത്മകഥ അടങ്ങിയ ഒരു കത്തും ഉണ്ടായിരുന്നു.

തടിവീണ്‌ കാലുപോയ ശേഷവും
ഭിക്ഷയെടുത്തു മക്കളെപ്പോറ്റിയ അവന്റെ അച്ഛനെക്കുറിച്ച്‌, കാസരോഗിയായി മരിച്ച അമ്മയെക്കുറിച്ച്‌, ശ്രദ്ധിക്കാനാളില്ലാതെ
ഏതെല്ലാമോ വഴികളിലൂടെ അവനില്‍ നിന്നും അകന്നുപോയ സഹോദരിമാരെക്കുറിച്ച്‌, ഒടുവില്‍ ഞൊണ്ടി നടന്ന്‌ ഭിക്ഷയാചിച്ചു നടക്കവെ ലോറികയറി അരഞ്ഞുപോയ
പിതാവിനെക്കുറിച്ച്‌………..

ഫാന്‍ കറങ്ങുന്നുണ്ടെങ്കിലും
എലീസയുടെ നെറ്റിയില്‍

പൊടിഞ്ഞു നില്‍ക്കുന്ന വിയര്‍പ്പു
ഗുരു ശ്രദ്ധിച്ചു.

തുറന്നു കിടക്കുന്ന ജനാലവഴി
ചെറിയൊരു തെന്നലുപോലും കയറി വരാനില്ല. നീലാകാശം, അനേകായിരം നക്ഷത്രങ്ങള്‍,
ചന്ദ്രന്‍ ഇനിയും എത്തിയിട്ടില്ല.

ഗുരു ജനാലയ്ക്കല്‍ വന്ന്‌
റോഡില്‍ നോക്കിനിന്നു.

എന്നിട്ടും അശാന്തമായ മനസ്സ്‌
അലഞ്ഞു നടക്കുന്നു……….

ശാന്തിതേടി ?

സ്വാസ്ഥ്യം തേടി ?

ഗുരു ജനാല അടച്ചു.

@@@@@




അദ്ധ്യായം ആറ്

ശാന്തിയിലെത്തി ഒരാഴ്ച
കഴിഞ്ഞിട്ടും കാര്യമാത്ര പ്രസക്തമായിട്ടൊന്നും ചെയ്യാൻ കഴിഞ്ഞിട്ടില്ല. മുന്നോട്ടു
നീങ്ങാൻ ഉപയുക്തമായൊരു മാർഗ്ഗം കണ്ടെത്താനയിട്ടില്ല.

സത്യം ഇപ്പോഴും
മറഞ്ഞുതന്നെയിരിക്കുന്നു. മിഥയ്ക്കു കടുതത്ത വര്‍ണ്ണവും കണ്ണഞ്ചിപ്പിക്കുന്ന
പ്രകാശവും ഉണ്ടായിരിക്കേ സത്യത്തലെത്തിച്ചേരാന്‍ എറെ
ബുദ്ധിമുട്ടേണ്ടിയിരിക്കുന്നു.

ഗുരു കണ്ടെടുത്തതും
തേടിപ്പിടിച്ചു തന്നിട്ടുമുള്ള ലേഖനങ്ങള്‍, ചിത്രങ്ങള്‍. ചില
സപ്ലിമെന്റുകള്‍, കത്തുകള്‍, ഗുരുവിന്റെ
തന്നെ ഡയറികള്‍, ലഘുലേഖകള്‍…….

പലതും പലപ്രാവശ്യം തന്നെ
വായിച്ച്‌ കഴിഞ്ഞിരിക്കുന്നു. ഗുരുവിന്റെ ഡയറിയില്‍–

മനസ്സെന്ന കൂട്ടില്‍ ഒരു
പക്ഷിക്കുഞ്ഞ്‌, അതിന്‌ പപ്പും, തുവലു മുളച്ചിട്ടില്ല.
സുതാര്യമായ ഒരു തോലില്‍ പുതച്ച്‌ ആ പക്ഷിക്കുഞ്ഞിന്റെ ഹൃദയം പിടയ്ക്കുന്നതു കാണാം.

അതിന്റെ കുഞ്ഞുതല, കണ്ണുകള്‍, കൊക്ക്‌

എല്ലാം കൂടിയ കുഞ്ഞു മുഖം.

പക്ഷിക്കുഞ്ഞിന്റെ മുഖം
മാറുന്നു,
അവിടെ വിശ്വനാഥന്‍ എന്ന കൊച്ചുപയ്യന്‍. മീശയുടെ ചെന്നിനിറം
മാറിത്തുടങ്ങിയതേയുള്ളു മെലിഞ്ഞ ശരീരം, പ്രസന്നമായ മുഖം.

ജീവിതത്തില്‍ എത്രയോ
ശിഷ്യന്മാരുണ്ടായി. പക്ഷെ അവന്‍ മാത്രം മനസ്സിന്റെ കോണില്‍ അള്ളിപ്പിടിച്ചു നില്‍ക്കുന്നു.

അങ്ങിനെയല്ല, ഇന്നും മനസ്സ്‌ നിറഞ്ഞു നില്‍ക്കുന്നു.

ജോൺ ജോസഫിന്‌ വളരെയേറെ
വിശേഷണങ്ങള്‍ കിട്ടിയിരുന്നു.

പാര്‍ട്ടിയുടെ ശക്തനായ
അദ്ധ്യാപകന്‍, സംഘാടകന്‍,

രാജ്യദ്രോഹി, ഒളിവില്‍ പാർക്കുന്നവൻ, നക്സലേറ്റ്‌……….. ഒടുവിൽ,
 കരയുന്ന കുട്ടികളെ
ഭയപ്പെടുത്താനായിട്ട്‌ അമ്മമാര്‍ തെരഞ്ഞടുത്ത പേരുമായി.

പക്ഷെ, അയാള്‍, അയാള്‍ മാത്രം അതൊന്നും കേട്ടില്ല; അറിഞ്ഞില്ല.

അയാളുടെ കണ്ണുകള്‍, ചെവികള്‍, എല്ലാം.

ഇന്ദ്രിയങ്ങളെല്ലാം
ഒന്നിലേയ്ക്കു സൂക്ഷ്മമായി തറഞ്ഞുനിന്നു.

മനസ്സ് ഒറ്റ ചിന്ത മാത്രം
സ്വീകരിച്ചു.

പാർട്ടി.

രാവുകളില്‍
കുറ്റിക്കാടുകളിലും, ഹോസ്റ്റലുകളിലും കുട്ടികളെ
പഠിപ്പിച്ചു നടന്നു.

വിഷയം ഒന്നുമാത്രം.

ഈ സമ്പത്ത്‌, ഭൂമി എല്ലാവരുടേതുമാണ്‌.

ഇവിടെ എല്ലാവരും
അദ്ധ്വാനിക്കണം, അദ്ധ്വാനിക്കാത്തവന്‍ വിളവെടുക്കാൻ യോഗ്യനല്ല.

ഒരു വിഭാഗം ജനങ്ങള്‍ മാത്രം
എല്ലാം അടക്കി വച്ചിരിക്കുന്നത്‌ നിയമ വിരൂദ്ധമാണ്‌. അതിനെ അനുവദിക്കാനാവുന്നതല്ല.

അതിനാല്‍ പണി എടുക്കുന്നവരും
കഷ്ടത അനുഭവിക്കുന്നവരും ഒരുമിക്കുവിൻ.

ഒന്നിക്കുവിൻ………

ആ വിളികേട്ട്‌ ജോൺ ജോസഫിന്റെ
പിറകെ എത്രയോ കുട്ടികൾ നിരന്നു, പാഠങ്ങള്‍ പഠിച്ചു, ബോധവല്‍ക്കരണത്തിനു വേണ്ടി പ്രവർത്തിച്ചു. വിപ്ലവങ്ങള്‍ക്ക്‌
കോപ്പുകൂട്ടി.

വിദ്യാഭ്യാസവും ഭാവിയും
തുലച്ചു,
അച്ഛനമ്മമാരെയും കുടുംബത്തെയും മറന്നു; അവരെ
വേദനയുടെ കയ്പ്‌ നീരു കുടിപ്പിച്ചു.

അതിലൊരാള്‍ ഏതോ ഗ്രാമത്തിലെ
ഏതോ ഒരു പ്രൈമറി സ്ക്കൂൾ അദ്ധ്യാപകന്റെ മകന്‍, മെഡിക്കല്‍
വിദ്ധ്യാര്‍ത്ഥി വിശ്വനാഥനായിരുന്നു. ജോണ്‍ ജോസഫ്‌ അവനെ വിശു എന്നു വിളിച്ചു.

വിശു അയാളെ ഗുരുവെന്നും.

ഏതോ ഒരു ഡയറിയില്‍ ഗുരു
വീണ്ടും എഴുതിയിരിക്കുന്നു.

അവന്‍ വിളിച്ചിരിക്കുന്നു, വിശ്വനാഥ്‌. പതിനഞ്ചുവര്‍ഷങ്ങള്‍ക്കുു ശേഷം, ശാന്തിഗ്രാമത്തില്‍
നിന്നും. എവിടെയായിരുന്നെന്നേ എന്താണ്‌ വിശേഷങ്ങളെന്നോ പറയാന്‍ മുതിര്‍ന്നിട്ടില്ല.
ഒരിയ്ക്കൽ

അവന്‍ വരുമെന്നാണ്‌ പറഞ്ഞത്‌.
ശാന്തിയില്‍ അവന്‍ പലതും ചെയ്യനുണ്ടെന്ന്‌. അവന്റെ സ്വരത്തില്‍ അടങ്ങാത്ത അമര്‍ഷമാണ്‌, പകയാണ്‌, അതെന്നെ വേദനിപ്പിക്കുകയാണ്‌, ഹൃദയത്തിന്റെ അന്തര്‍ പാളികളില്‍ തൊട്ടാവാടികൊണ്ട്‌ വലിച്ചതുപോലെ……..

കൃഷ്ണയുടെ കാര്യം
തിരക്കിയപ്പോള്‍ മാത്രമെ അവന്റെ സ്വരത്തിന്‌ വ്യത്യാസമുണ്ടായുള്ളു. അവളോട്‌
അവനിപ്പോഴും സഹതാപ്പമോ, മറ്റെന്തെല്ലാമോ വികാരങ്ങളാണുള്ളത്‌.

അബുവിനെ, ജോസഫിനെ, രാ‍മനെ എല്ലീവരെയും തിരക്കിയിരിക്കുന്നു.
പക്ഷെ, അവരോട് നിർവികാരമായ നിലപാ‍ടാണ് കാണിക്കുന്നത്.
എല്ലാവരെയും കുറിച്ച്‌ അറിയാമത്രെ. രഹസ്യമായിട്ട്‌ എല്ലാവരെയും കണ്ടിട്ടുണ്ടത്രെ.
എങ്കില്‍ എന്തിനാണീ ഒളിച്ചുകളി? പ്രത്യ,

ക്ഷത്തിലെത്തിയാല്‍
അവനുവേണ്ടി എന്തും ചെയ്യാന്‍ തയ്യാറാണല്ലോ എല്ലാവരും…….

പക്ഷെ അവന്‍ ശാന്തിയില്‍
തങ്ങുന്നതെന്തിനാവാം? ഭാസ്കരന്‍ നായരുമായിട്ട്‌ അവനെന്താണ്‌
ബന്ധം? അതും ഒരു പകയുടെ ഭാഗമാകുമോ?

അവനെപ്പറ്റി
കൃഷ്ണയോടുപറഞ്ഞപ്പോള്‍, അവളുടെ മുഖം,

കാണെണ്ടതുതന്നെയായിരുന്നു.

അവളുടെ
സന്തോഷം……………

എനിയ്ക്കേറ്റവും
ദു:ഖംഅവളേക്കുറിച്ചോര്‍ക്കുമ്പോഴാണ്‌.

കൃഷ്ണേ!
ക്ഷമിക്കൂ…………

എത്രയോ പ്രാവശ്യം ഇപ്രകാരം
ക്ഷമയാചിച്ചിരിക്കുന്നു.

എന്നിട്ടും മനസ്സ്‌
ശാന്തമാകുന്നില്ല……..

സിദ്ധാര്‍ത്ഥന്‍ ഡയറികള്‍
അടച്ചുവച്ച്‌ പുറത്തിറങ്ങി, മുറിപൂട്ടി.  പുറത്ത്‌ സൂര്യന്‍ കത്തിനില്‍ക്കുന്നു.
എന്നിട്ടും അന്തരീക്ഷത്തിന്‌ കുളിര്‍മയുണ്ട്‌. കാറ്റിന്‌ തണുപ്പുണ്ട്‌.

അവന്‍ നടന്നു, യാതൊരു ലക്ഷ്യവുമില്ലാതെ, ലക്ഷ്യമില്ലാതെ
നടക്കുന്നതിന്റെ സുഖം ആദ്യമായീട്ടാണ്‌ അനുഭവിക്കുന്നത്‌, എന്തിനെയും
വെറുതെ കാണുകമാത്രം ചെയ്യുന്നു. അടുത്ത നിമിഷം ആദ്യം കണ്ടതിനെ മറക്കുന്നു.
പുതിയതിനെ കാണുന്നു, അറിയുന്നു.

ഏതോ ഒരു നിമിഷത്തില്‍
അലക്ഷ്യമായി തുടങ്ങിയ യാത്ര ലക്ഷ്യമുള്ളതാണെന്നറിയുമ്പോള്‍ ആകാമംക്ഷ. അപ്പോള്‍
ആദ്യം പ്രതീക്ഷല്ലായിരുന്നു എന്നത്‌ തെറ്റായിരുന്നെന്നു തോന്നുന്നു.

രവിയുടേത്‌ വളരെ ചെറിയ വീടാണ്‌; രണ്ടോ മൂന്നോ മുറികളും വരാന്തയും. വരാന്തിയില്‍ അവിടവിടെ സിമന്റ്‌
ഇളകിപോയിരിക്കുന്നു. ചുമർ സിമന്റ് തേയ്ക്കാത്തത്‌.

മൂറ്റത്തെ കാല്‍പ്പെരുമാറ്റം
കേട്ടിട്ടാകാം പാരിക്കിടന്നിരുന്ന മുന്‍വാതിലുന്റെ വിടവിലൂടെ വൃദ്ധമായൊരു സ്വരം
കേട്ടു.

“ആരാ?”

“ഞാന്‍ സിദ്ധാര്‍ത്ഥനാണ്‌, രവിയെകാണാനാണ്‌.’

കതക്‌ തുറന്ന വൃദ്ധനെത്തി, വരാന്തയില്‍. ‘

“അവന്‍ പത്രമിടാന്‍
പോയതാണല്ലോ.”

“സാറെവിടുന്നാ…..?”

അയാള്‍ക്കൊലപ്പം സിദ്ധാര്‍ത്ഥന്‍
മുറിയില്‍ കയറി.

അലറി വിളിക്കുന്ന ഒരു പുരുഷ
ശബ്ദം. സിദ്ധാര്‍ത്ഥന്‍ ഞെട്ടിപ്പോയി, ഞെട്ടലില്‍ നിന്ന്‌
മോചിച്ച്‌ ശബ്ദം കേട്ട ജനാല വഴിനോക്കി.

കട്ടിലിന്റെ കാലില്‍, ചങ്ങലയില്‍ തളയ്ക്കപ്പെട്ട ഒരാള്‍,

അയാള്‍ക്ക്‌ രവിയുടെ ഛായയാണ്‌.
രവിയേക്കാള്‍ ഉയരവും ആരോഗ്യവുമുണ്ട്.അയാള്‍ ജനാല്ക്കലെത്തി സിദ്ധാര്‍ത്ഥനെ
നോക്കിനിന്നു,പിന്നെ ചിരിച്ചു. മടങ്ങി കട്ടിലില്‍ കിടന്നു.

വൃദ്ധനോടൊപ്പം കട്ടിലില്‍
ഇരിയ്ക്കുമ്പോള്‍ സിദ്ധാര്‍ത്ഥന്റെ മനസ്സ് വേദനപ്പെട്ടു.

വൃദ്ധന്‍ പറഞ്ഞു.

“മകനാ….സോമന്‍… രണ്ടു
മക്കളേ ഒള്ളൂ…… മുത്തത്‌ ഇവനാ……”

“അസുഖം?”

 “തൊടങ്ങിയിട്ട ഏഴുവര്‍ഷമായി…..
അഴിച്ചുവിട്ടാല്‍ തെണ്ടിനടക്കും….ആളുപദ്രവോമൊണ്ട്‌…… മറ്റവന്
ഇഷ്ടോമില്ല……”

“മരുന്ന്‌?”

“മരുന്നും മന്ത്രോമൊക്കെയുണ്ട്‌….
പക്ഷെ…”

പിന്നീട്‌ വൃദ്ധന്‍
മിണ്ടിയില്ല.

സിദ്ധാര്‍ത്ഥന്‍ ഒന്നും
ചോദിക്കാനും തോന്നിയില്ല.

രവിയോടൊത്ത്‌, അവന്റെ വീട്ടില്‍ നിന്നും ഇറങ്ങുമ്പേ

വെയിലു കനത്തുകഴിഞ്ഞിരുന്നു.

നക്ഷത്ര ഹോട്ടലിലെ ബാറിന്റെ
മങ്ങിയ വെളിച്ചത്തിൽ, ശീതളിമയിൽ……

സിദ്ധാർത്ഥൻ രണ്ടു
ഗ്ലാസ്സുകളിൽ വിസ്കി പകർന്നു. രവിയെ ക്ഷണിച്ചു.

രവി അത്ഭുതപ്പെട്ടു.

“കഴിയ്ക്കെടോ……”

സിദ്ധാര്‍ത്ഥന്‍ മദ്യത്തിന്‌
വഴങ്ങിയിരിക്കുന്നുവെന്ന്‌ രവി മനലാക്കി. അവന്‍ സിദ്ധാര്‍ത്ഥനെ നോക്കിയിരുന്നു.

“എനിക്ക് നിന്റെ കഥ
കേൾക്കണം….”

“സാർ … എനിക്ക്……”

“ആറിയാം നിന്റെ കഥ
ഗ്രാമത്തിന്റെ കൂടി കഥയാണ്….അതു പറഞ്ഞാല്‍ …… ഞാനെങ്ങാന്‍ പത്രത്തിലെഴുതിയാല്‍
അനർങ്ങളാകുമെന്ന്‌…….. അല്ലെ?”

ഗ്ലാസ്സില്‍ പകര്‍ന്ന വിസ്കി
രവിയുടെ കൈയില്‍ കൊടുത്തു. അവന്‍ മെല്ലെ നുണഞ്ഞിറക്കി.

സിറ്റിയുടെ അതിര്‍ത്തിയില്‍
എത്തുമ്പോള്‍ ശാന്തിപുഴയ്ക്ക്‌യേറുന്നു. ശാന്തമാകുന്നു. എങ്കിലും ശക്തിയായ അടിയൊഴുക്കുണ്ടത്രെ.

പുഴക്കരയില്‍
ശാന്തിട്രസ്ററുവക ഉദ്യാനം.

എപ്പോഴും തിരക്കുണ്ട്‌.

വള്ളിക്കുടിലില്‍,

ശീതളിച്ച കാറ്റ്‌ മന്ദമായി
എത്തുന്നു.

മന്ദമായി എത്തുന്ന കാറ്റ്‌ മദ്യത്തെ
നുരയാന്‍ വിടുന്നു.

മദ്യം നുരഞ്ഞ്‌ സിരകളിലൂടെ
ഒഴുകി,
ഒഴുകി പടരുമ്പോള്‍ കിട്ടുന്ന ആനന്ദത്തില്‍, അര്‍ദ്ധസുഷുപ്തിയില്‍
സിമന്റു ബഞ്ചുകളില്‍ അവർ മലര്‍ന്നു കിടന്നു.

“സാർ….”

“ഏസ്…..”

ബഞ്ചില്‍ എഴുന്നേറ്റിരുന്നു.
തലയില്‍ കയറിയ മദ്യം എഴു

ന്നേറ്റിരുന്നപ്പോള്‍ അപ്പാടെ
ഈഴ്‌ന്നിറങ്ങി കാലില്‍ ഒത്തു കൂടിയതായി തോന്നി.

എഴുന്നേറ്റു നിന്നപ്പോള്‍
പാദങ്ങള്‍ തറയില്‍ സ്പര്‍ശിക്കുന്നില്ലെന്നു തോന്നി..

“സാറിനറിയോ ……….
എന്റെ ചേട്ടന്‍, ഭ്രാന്തന്‍ സോമന്‍

ശാന്തിയിലൂടെ അലഞ്ഞു
നടക്കുന്ന ധര്‍മ്മക്കാരന്‍…….”

അവന്‍, സിദ്ധാര്‍ത്ഥന്‍ കിടന്നിരുന്ന സിമന്റു ബഞ്ചില്‍ ഇരുന്നു.

സോമശേഖരന്റെ തിരോധാനം
ശാന്തിഗ്രാമത്തിന്റെ മാറിലേറ്റ ശക്തമായ മുറിവായിരുന്നു.

ഉവളുത്ത, ദൃഡമായ കൈകാലുകളുള്ള സുമുഖനായ ചെറുപ്പക്കാരൻ…..

അപ്പനൊടൊത്ത്‌ അദ്ധ്വാനിച്ച്‌
അവന്റെ ശരീരം ഉറച്ചു. കാട്ടിറച്ചിയും കപ്പയും അവനെ ശക്തനാക്കി.

ഗ്രാമത്തിലെ പ്രാഥമിക
വിദ്യാലയത്തിലെ പഠനം കഴിഞ്ഞ്‌ അടുത്ത പട്ടണത്തില്‍ പോയി പത്താം തരം പാസ്സായ
ആദ്യത്തെ ഗ്രാമക്കാരനാണ് സോമശേഖരന്‍. അതിന്റെ തലയെടുപ്പും വിവരവും അവനുണ്ടായിരുന്നു.
ഗ്രാമത്തിലെ ചെറുപ്പക്കാരുടെ നേതാവുമായിരുന്നു.

ഒരു രാവ്‌ ഇരുണ്ട്‌
വെളുത്തപ്പോള്‍ മകനെ കാണാനില്ലെന്ന്‌ കിട്ടുച്ചോൻ നാട്ടുകാരെ അറിയിച്ചു.

കാട്ടിലും നാട്ടിലും അടുത്ത
പട്ടണങ്ങളിലും ഗ്രാമത്തിലെ ചെറുപ്പക്കാർ തെരഞ്ഞുനടന്നു. ദിവസങ്ങളും ആഴ്ചകളും
കഴിഞ്ഞിട്ടും കിട്ടിയില്ല. അവന്റെ അമ്മ അമ്മിണിച്ചോത്തി ജലപാനമില്ലാതെ ബോധധമറ്റ്‌
ആഴ്ചകളോളം കിടന്നു.

അന്ന്‌ രോഗികളെ നോക്കാന്‍
ഇംഗ്ലീഷുകാരന്‍ ഡോക്ടര്‍ ഇല്ലായിരുന്നു. കുടിയേറിയെത്തിയ ഒരു നാട്ടുവൈദ്യന്‍
പൈലിച്ചേട്ടന്‍ ഉണ്ടായിരുന്നുള്ളു.

അന്നൊരിക്കല്‍ മീരാവുവിന്റെ
കടയില്‍ ഇരുന്ന്‌ ഉസ്മാന്‍

“ഓന്‍ പോയത്‌ നന്നായി,
ഓനാ ഈ നാട്ടിലെ പിള്ളേരെ ചീത്തയാക്കിയത്‌…..”

മലപ്പുറത്തുകാരന്‍ ഉസ്മാന്‍
നബീസയുമായി വന്നിട്ട്‌ നാലു വര്‍ഷം കഴിഞ്ഞതേയുള്ളു. ഗാമക്കാര്‍ക്ക്‌ പോത്തിനെയും
പശുവിനേയും അറുത്തു കൊടുക്കാന്‍ മറ്റാരുമില്ലാതിരുന്ന കാലം. വലിയ ഉടലും ചെറിയ
തലയും തൊപ്പിയും താടിയും അരയില്‍ പച്ച ബല്‍ട്ടും എളിയില്‍ തിരുകിയിരിക്കുന്ന
കത്തിയും…….

-അയാള്‍ അഭ്യാസിയാണ്‌
സൂക്ഷിച്ചോണം.

നാട്ടുകാര്‍ അയാളെ ഭയന്നു.
എളിയില്‍ തിരുകിയിരിയ്ക്കുന്ന മലപ്പുറം കത്തി എന്നും തേച്ച്‌ മിനുക്കി എളിയില്‍
തിരുകുന്നത്‌ ഗ്രാമക്കാര്‍ നോക്കിനിന്നു.

ഗ്രാമത്തിലെ സിറ്റിയില്‍
മീരാവുവിന്റെ ചായക്കടയുടെ അടുത്ത്‌ റോഡിറമ്പില്‍ കുടില്‍ കെട്ടിയാണ്‌ ഉസ്മാന്‍
പാര്‍ത്തത്‌.

നബീസയെ തട്ടിക്കൊണ്ടു
രായ്ക്കു രാമാനം നാടുവിട്ടതാണെന്നും ഇവിടെ വന്ന്‌ ഒളിച്ചു പാര്‍ക്കുകയാണെന്നും
നാട്ടുകാര്‍ പറഞ്ഞ്‌ പരത്തി.

നബീസ മൊഞ്ചുള്ള കൈകാലുകളില്‍
മൈലാഞ്ചിയിട്ട്‌, കൈലിമുണ്ടും വെള്ളി അരപ്പട്ടയുമുള്ള
ഒരു മഞ്ഞക്കിളിയാണ്‌. പോത്തിന്നേപ്പോലെ നിഷ്ഠൂരനായ ഉസ്മാന്റെ കൂടെ അവള്‍
ഒളിച്ചോടാന്‍ യാതൊരു വഴിയുമില്ല.

പാവം പെണ്ണ്‌……….

നാട്ടുകാരുടെ സംഭാഷണം
കാറ്റില്‍ പറന്നു കളിയ്ക്കവെ,

ഉസ്മാന്റെ ചെവിയില്‍
അലയ്ക്കവെ, അയാള്‍ കത്തിയുരി മുറ്റത്ത്‌ കിടന്നിരുന്ന
കരിങ്കല്ലില്‍ തേച്ച്‌ മൂര്‍ച്ചകൂട്ടി, വളപ്പിന്റെ കടമ്പ
കടന്ന്‌, ചെമ്മണ്ണ്‌ ഉറച്ചു കിടന്നിരുന്ന റോഡിന്റെ നടുവില്‍
നിന്ന്‌ വിളി പറഞ്ഞു.

“യേതു ഹമുക്കിന്റെ മോനാടാ
ഞാന്‍ ന്റെ നബീസേനെ കട്ടതാന്നറിയേണ്ടേ?”

മീരാവുവിന്റെ കടയില്‍
ഗ്രാമക്കാര്‍ കാപ്പികുടിച്ചുകൊണ്ടും പുട്ടു തിന്നുകൊണ്ടും ഇരിപ്പുണ്ടായിരുന്നു.

ആരും മിണ്ടിയില്ല.

ഉസ്മാന്‍ അവരെ
വെല്ലുവിളിച്ചു.

കിഴക്കന്‍ മലകടന്ന്‌ സൂര്യന്‍
ഗ്രാമത്തിന്റെ നെറുകയില്‍ എത്തുന്നതേയുണ്ടായിരുന്നുള്ളൂു. പലരും പണിയുടെ ഇടവേളയില്‍
ചായകുടിയ്ക്കാനായിട്ട്‌ എത്തിയതായിരുന്നു.

ഉസ്മാന്‍ നെഞ്ചുവിരിച്ച്‌
രണ്ടു പ്രാവശ്യം റോഡിലൂടെ നടന്നു, തിരിച്ച്‌ കുടിലില്‍ എത്തി.

തറയില്‍ മുട്ടി പലകയില്‍, അരിയിലെ കല്ലുപെറുക്കിക്കളഞ്ഞു കൊണ്ടിരുന്ന നബീസയുടെ അടുത്തായിട്ട്‌
അയാളിരുന്നു. അവളുടെ മൊഞ്ചുള്ള മുഖം കൈകളില്‍ എടുത്ത്‌ ആരും കാണുന്നില്ലെന്ന്‌
ഉറപ്പുവരുത്തി, ചുവന്നു തുടുത്ത കവിളില്‍ ചുംബിച്ചു.

“നെന്നെ ഞാന്‍ കുട്ടതാ…..”

അവളുടെ കവിളില്‍ നാണപ്പൂക്കള്‍
വിരിഞ്ഞു.

ഉസ്മാന്റെ കണ്ണുകള്‍ തിളക്കം
കൊണ്ടു

“ഞമ്മളിവിടെ പിടിച്ചുനിക്കൂടി
പെണ്ണേ.”

ഉസ്മാന്‍ പിടിച്ചു നിന്നു.

കുടിലിന്റെ തെക്കുവശത്ത്‌
ചായ്പുകെട്ടി, വെട്ടുകത്തികളും, കട്ടക്കത്തികളും
സംഘടിപ്പിച്ചു. ഓതി, പോത്തിനെ വെട്ടി നാട്ടുകാര്‍ക്ക്‌ കൊടുത്തു.
പോത്തിറച്ചിയുടെ രുചിയില്‍ ശാന്തിഗ്രാമം അമര്‍ന്നു. ഉസ്മാന്‍ ഗ്രാമക്കാരനായി.

ഉസ്മാന്റെ വാക്കുകള്‍ കേട്ട്‌
നാട്ടുകാര്‍ ഞെട്ടിയുണര്‍ന്നു, ഞെട്ടല്‍ നല്‍കിയ ഉണര്‍വില്‍ ഗ്രാമത്തിന്റെ
ചെറുപ്പക്കാര്‍ ഒന്നിച്ചു ചെമ്മണ്‍ ഉറച്ച പാതയില്‍ അണിചേര്‍ന്നു.

അവരുടെ മുഖങ്ങളില്‍ ക്രോധം
നിറഞ്ഞു. മനസ്സുകള്‍ വിക്ഷുബ്ധങ്ങളായി.

അവര്‍ ആയുധ ധാരികളും
വിപ്ലവസന്നദ്ധരുമായി.

അവര്‍ മാര്‍ച്ചുചെയ്തു.

പെട്ടെന്ന്‌ അവരുടെ സംശയങ്ങള്‍
സത്യങ്ങളാണെന്ന്‌ തോന്നി.

ഈഹാപോഹങ്ങള്‍
കഴമ്പുള്ളതാണെന്ന്‌ തോന്നി.

പണ്ടത്തെ പോത്തുവെട്ടുകാരന്‍
ഉസ്മാനല്ല പറയുന്നത്‌. പുതിയ ഉസ്മാന്‍ ഭഗവാനെന്ന്‌ സ്വയം വിശേഷിപ്പിച്ച ഭാസ്ക്കരന്‍
മാഷിന്റെ വലം കൈയ്യാണയാള്‍. അയാള്‍ പോത്തുവെട്ടു നിര്‍ത്തി ഭഗവാന്‍ സ്തുതിഗീതം
പാടുന്നു. ഭഗവാനെതിരായി ശബ്ദിക്കുന്നവര്‍ക്ക്‌ തിരിച്ചടി നല്‍കുന്നു.
എവിടെനിന്നെല്ലാമെ അഭ്യാസികളെ കൊണ്ടുവന്ന്‌ അയാള്‍ നേതാവായിരിക്കുന്നു.

അയാളുടെ ധ്വനികളില്‍ നിന്നും
അവ്യക്തമായിട്ടു കിട്ടുന്ന അറിവച്ച് ഗ്രാമക്കാര്‍ ശാന്തിനിലയത്തിലേയ്ക്ക്‌ നടന്നു.

സോമശേഖരന്റെ തിരോധാനത്തിന്‌
ഭഗവാന്‍ എന്താണ്‌ പങ്ക്‌?

ഗാമ സിറ്റിയില്‍ നിന്ന്‌
വടക്കോട്ട്‌,

മലയ്ക്കു മുകളില്‍ നിന്നും
താഴെയിറങ്ങി, താഴ്വാരത്തിലൂടെ നടന്ന്‌ ഗ്രാമത്തിന്‌ നടുക്ക്‌
മൊട്ടക്കുന്നിലെ ശാന്തിനിലയത്തിലെത്തി. അവര്‍ക്കു മുന്‍പെ ഉസ്മാന്‍ ശാന്തിനിലയത്തിയിരിക്കുന്നു.
സൂര്യന്‍ ഗ്രാമത്തിന്‌ നേരെ മുകളില്‍ വന്നു നിന്നു.ഉച്ച ചൂടിൽ ശാന്തിനിലയം മയക്കത്തിലാണ്ട്‌
കിടക്കുകയ ത്തിയിരിക്കുന്നു. കാവല്‍ക്കാരും, മറ്റ്‌
വേലക്കാരും, ആലസ്യമാണ്ട കണ്ണുകളുമായി, ഓടിക്കിതച്ചെത്തിയ
ഉസ്മാനെ നോക്കിയിരുന്നു.

അയാള്‍ നേരെ ഭഗവാന്റെ
പള്ളിയറയില്‍ പൂണ്ടു.

ഭഗവാന്‍ അക്ഷ്യോഭ്യനായി
കഥകേട്ടു.

കാവിമുണ്ട്‌ മുറുക്കി ഉടുത്തു, ഉറക്കാലസ്യം വിടാനായി മുഖം കഴുകി നിലക്കണ്ണാടിയ്ക്ക മുന്നില്‍ നിന്നു. ടൌവ്വല്‍കൊണ്ട്‌
മുഖത്തെ ജലാംശം ഒപ്പിയെടുത്തു. അലങ്കോലമായ മുടി ചീകിയൊതുക്കി ചുണ്ടില്‍ പുഞ്ചിരി
വരുത്തി.

“ഭഗവാനെ എല്ലാവരോടും
ഒരുങ്ങാന്‍ പറയട്ടെ…… വരുന്നത്‌ എന്റെ ഗ്രാമക്കാരാണ്‌, സഹോദരീസഹോദരന്മാരാണ്,
മക്കളാണ്, അവർക്കിടയിൽ എനിക്ക്
കാവലാവശ്യമില്ല”

“ഭഗവാൻ…..അവർ…..”

ഭഗവാന്‍ ഉസ്മാന്റെ
മുഖത്തുനോക്കി ചിരിച്ചു.

“ഉസ്മാന്‍ ഇവിടെ
സ്വസ്ഥനായിരുന്നു കൊള്ളു.”

ഭഗവാന്‍ മുറിവിട്ട്‌
ടെറസ്സില്‍ കയറ്റം കയറി വരുന്ന ഗ്രാമക്കാരെ നോക്കിനിന്നു.

കവാടത്തില്‍ അവരെ തടഞ്ഞ കവല്‍ക്കാരോട്‌
ഭഗവാന്‍ വിളിച്ചു പറഞ്ഞു.

അവരെ അകത്തേക്ക് വിട്ടേക്ക്.
അവർക്കെന്നയാണ് കാണേണ്ടത്‌.”

ഭഗവാന്‍ ടെറസ്സില്‍ നിന്നും
താഴെ ഇറങ്ങിവന്നു.

ശാന്തിനിലയത്തിന്റെ അങ്കണം
നിറഞ്ഞു. ഉച്ചച്ചുടില്‍ അവർക്ക് ക്ഷീണമില്ലായിരുന്നു.

പണിയെടുത്തു ഉറച്ച ശരീരവും
ജീവന്‍ തുടിക്കുന്ന മുഖങ്ങ

നോക്കി ഭഗവാന്‍ വരാന്തയില്‍
ഒരു നിമിഷം നിന്നു.

ഭഗവാന്റെ അക്ഷ്യോഭ്യതയിലും ധൈര്യത്തിലും
സംശയം വീക്ഷിച്ച്‌ ചെറുപ്പക്കാര്‍ അങ്കണത്തിന്‌ നടുക്ക്‌ പെട്ടന്ന്‌ ഉറച്ചു നിന്നു.

ഭഗവാന്‍ പറഞ്ഞു.

“നിങ്ങള്‍ക്ക്‌
അറിയേണ്ടത്‌ എന്താണെന്ന് എനിക്കറിയാം

നിങ്ങള്‍ക്ക്‌ വേണ്ടത്‌
എന്താണെന്നും എനിയ്ക്കറിയാം…….”

ഭഗവാന്‍ വരാന്തയില്‍ നിന്നും
അങ്കണത്തിലേയ്ക്കിറങ്ങി

ഉച്ചവെയിലില്‍ ഗ്രാമക്കാരുടെ
തൊട്ടുമുന്നില്‍ നിന്നു. ഇപ്പോള്‍ഗ്രമക്കാര്‍ക്ക്‌ കൈയ്യെത്തിച്ചാല്‍ തൊടാവുന്ന
അകലമേയുള്ളൂ.

“എന്നെ കാണാന്‍ എന്നെ കേള്‍ക്കാന്‍
എന്നോട്‌ ആവശ്യപ്പെടാൻ നിങ്ങള്‍ ക്ഷോഭിതരായിട്ടെത്തേണ്ട കാര്യമില്ല……..
മാരകായുധയി വരേണ്ട കാര്യമില്ല……. സ്നേഹിക്കുന്നവര്‍ക്കു വേണ്ടി,കരുണ അര്‍ഹിക്കുന്നവര്‍ക്കു വേണ്ടി, ഈ വാതില്‍
എന്നും തുറന്നു കിടക്കും.”

ഗ്രാമത്തിലെ ചെറുപ്പക്കാരുടെ
തലകള്‍ വിയര്‍ത്ത്‌, വിയര്‍പ്പ്‌ കഴുത്തിലൂടെ ഒഴുകി
പുറത്തും, നെഞ്ചിലും ചാലുവച്ച്‌ ഒഴുകി.

അവരില്‍ അധികം പേരും അര്‍ദ്ധ
നഗ്നരായിരുന്നു.. വിയര്‍പ്പ്‌ താഴോട്ടിറങ്ങി അവരുടെ മുണ്ടുകളെ നനച്ചു.

ഭഗവാന്‍ ആകാശത്തേയ്ക്ക്‌
കൈകള്‍ ഉയർത്തി, തോളിൽ നിന്നും കാവി നേര്യത്‌ ഈര്‍ന്നു വീണു.

സൂര്യരശ്മിയില്‍ ഭഗവാന്‍
ചുവന്നുതുടുത്തു.

“ഞാൻ നിരായുധനാണ്,
എന്റെ തലയ്ക്കുവേണ്ടി, നിങ്ങള്‍ നൂറു കണിക്കിന്‌
ചെറുപ്പക്കാര്‍ ആയുധധാരികളായിട്ട് എത്തേണ്ട കാര്യമുണ്ടോ….എന്റെ ഒരു
ഉടലിനുവേണ്ടി……. രണ്ടു ജോടി കൈകാലുകൾക്ക്

വേണ്ടി ഇത്രയും മാരകായുധങ്ങള്‍
ആവശ്യമുണ്ടോ……. “

ഗ്രാമക്കാര്‍ ഇളിഭ്യരായി
നിന്നു. വിയര്‍പ്പ്‌ മുണ്ടുകളില്‍ നിന്നും ഊർന്നിറ്ങ്ങി കാലുകളിലൂടെ ഒഴുകി പാദങ്ങളെ
നനച്ചു.

അവരുടെ കൈകണിൽ നിന്നും ആയുധങ്ങള്‍
ഈര്‍ന്നു വീണു.

ഭഗവാന്റെ പുണ്ടില്‍ ചിരി
വിടര്‍ന്നു.

ഭഗവാന്‍ അന്തരീക്ഷത്തില്‍ കൈകൾ
വീശി.കൈകളിൽ മുന്തിരിക്കുലകൾ നിറഞ്ഞു.

ഗ്രാമക്കാര്‍ അങ്കണത്തിൽ
ചടഞ്ഞിരുന്നു.അവരുടെ ഇടയിലേക്ക് ഭഗവാന്‍ മുന്തിരിക്കുലകൾ എറിഞ്ഞു കൊടുത്തു.

മൂന്തിരിക്കുലകള്‍ക്കു വേണ്ടിതിക്കും
തിരക്കും കൂടി. അവർ അടിപിടികൂടി.

ശാന്തിനിലയത്തിന്റെ
അന്തേവാസികളൂം പരിവാരങ്ങളും ടെറസ്സുകളിൽ ആ കാഴ്ച കണ്ടു നിന്നു.

ഭഗവാന്റെ സ്വരം അകലങ്ങളില്‍
എവിടെ നിന്നോ ഒരു മന്ത്രധ്വനി പോലെ കാറ്റിൽ നിന്ന്, കറ്റുകൾ വഴി
പകർന്നെത്തുന്നതി പോലെ മുന്തിരിച്ചാറു നുണഞ്ഞ ഗ്രാമക്കർക്ക് തോന്നി.‍

“എനിയ്ക്കൊരു ജോലി
ചെയ്തു തീര്‍ക്കാനുണ്ട്‌……. ദിവ്യമായ ബ്രഹ്മാനന്ദം എല്ലാവര്‍ക്കും
അനുഭവവേദ്യമാക്കുക എന്ന വൃത്തി. ഞാന്‍ ഇവിടെ അവതരിച്ചതിന്റെ ഉദ്യേശവും അതുതന്നെയാണ്‌.വഴി
തെറ്റി പോകുന്ന യാത്രക്കാരെയെല്ലാം നേരായ മാര്‍ഗ്ഗത്തിലേയ്ക്ക്‌, നന്മയിലേയ്ക്ക്‌ നയിക്കുക. സാധുക്കളുടെ ആധിവ്യാധികള്‍ അകറ്റി അവരുടെ താല്‍പ്പര്യങ്ങള്‍
സാധിച്ചുകൊടുക്കുക. എന്റെ കാല്‍ക്കല്‍ അഭയം പ്രാപിക്കുന്ന ആരാധകരെയെല്ലാം ഞാന്‍
രക്ഷിക്കുന്നു. തെറ്റായ മാര്‍ഗത്തിലൂടെ സഞ്ചരിക്കുകയും ഞാന്‍ കാണിക്കുന്ന നേരായ
മാര്‍ഗം തെറ്റിക്കുകയും ചെയ്യുന്നവരെ വിധിയാണ്‌ ശിക്ഷിക്കുന്നത്‌. ആ വിധി,

കേന്ദ്രം കാരണവുമാണ്‌…….
സാക്ഷാല്‍ പര്രബഹ്മം……”

“എന്നെ ഭക്തി പുരസരം
സേവിക്കുന്നവര്‍ സുഖദു:ഖങ്ങളും നഷ്ടങ്ങളും അനുഭവിച്ച്‌ കൂടുതല്‍ സന്തോഷിക്കികയോ
അമിതമാ‍യി ദു;ഖിക്കുകയോ അരുത്‌ ……. അങ്ങനെയുള്ളവരെ ഞാന്‍ കൈവെടിയുകയില്ല.”

“എന്റെ ഗ്രാമക്കാരെ
നിങ്ങള്‍ തിരിച്ചുപോകുവിന്‍ നിങ്ങളു

സോമന്‍ തിരിച്ചുവരും ……
നമ്മുടെ ഗ്രാമത്തിലേയ്ക്ക്‌ ഐശ്വര്യ ദേവത കടന്നു വരും …….. അടുത്ത ഭാവിയില്‍
നാം സമ്പന്നതയില്‍, സമാനത്തില്‍, ഐശ്വര്യത്തില്‍
സന്തുഷ്ടരാകും ……. നിങ്ങളുടെ സംശയങ്ങള്‍ അകന്നു പോകും. എന്നിലേയ്ക്ക്‌ നിങ്ങള്‍
അടുത്തടുവരും.”

ഭഗവാന്‍ ഉച്ചവെയിലില്‍
നിന്നും അകത്തേയ്ക്ക്‌ നടന്നു. മാസ്മരിക പ്രഭയില്‍ അകപ്പെട്ട് സ്ഥലകാലങ്ങള്‍
മറന്ന്‌ ഗ്രാമക്കാര്‍ ഭഗവാന്റെ ദൃഢമായ കാല്‍വയ്പുകള്‍ കണ്ട്‌ സന്തുഷ്ടരായി…..

വള്ളിക്കുടിലിന്റെ തറയില്‍
ചൂടുള്ള സൂര്യകിരണങ്ങള്‍ ആകൃശൂന്യമായി വീണുകിടക്കുന്നു.

സിദ്ധാര്‍ത്ഥന്റെ ലഹരി ഊഴ്‌ന്നിറങ്ങി.

രവി പറഞ്ഞു.

“മൂന്നാമതു നാള്‍
ചേട്ടന്‍ തിരിച്ചുവന്നു…… ഭ്രാന്തനായിട്ട്…‌

എവിടെയായിരുന്നെന്നോ……..
എന്തുപറ്റിയെന്നോ ഓര്‍മ്മയില്ലാത്തവനായിട്ട്…….”

നീണ്ടു നിന്ന മൌനം, സിദ്ധാര്‍ത്ഥന് ഒന്നും ചോദിക്കാനില്ലായിരുന്നു.

രവി വീണ്ടും പറഞ്ഞു.

“ഏട്ടന്‍ ചെയ്ത
തെറ്റെന്താണെന്നറിയുമോ…………. ഒരു സമൂഹം ഒത്തു കൂടി വെട്ടിപ്പിടിച്ച,
തെളിച്ചെടുത്ത ഗ്രാമം ശാന്തിനിലയത്തിന്റെ പേരിൽ മാത്രമായിട്ട്‌ പതിച്ചു
കിട്ടിയതെങ്ങിനെയെന്നു ചോദിച്ചത്‌. ഉത്തരം കിട്ടിയില്ല. ഉത്തരമായിട്ട, ചേട്ടന്‍ ഭ്രാന്തമായിട്ട്‌ ഭിക്ഷക്കാരനായിട്ട് ഗ്രാമത്തിൽ അലയുന്നു…..

രവിയുടെ കണ്ണുകളില്‍ അടിയുന്ന
വിഷാദം സിദ്ധാര്‍ത്ഥന്‍ കണ്ടറിഞ്ഞു.

അവന്റെ മുഖത്ത്‌ മാംസപേശികള്‍
ദൃഢമാകുന്നതും, ഒരു നേതൃത്വത്തിന്‌ വേണ്ടി കൊതിക്കുന്ന മനസ്സും
സിദ്ധന്‌ അറിയാന്‍ കഴിയുന്നു.

@@@@@@@




അദ്ധ്യായം അഞ്ച്‌

ഭഗവാന്റെ ശയനമുറിയ്ക്ക്‌
മുന്നില്‍ അടഞ്ഞ വാതില്‍ക്കല്‍ ദേവി ഒരു നിമിഷം നിന്നു.

നവവധുവിനെപ്പോലെ ചൂളി, ശരീരത്ത്‌ ഒരു ചൂട്‌ അരിച്ചുനടക്കുന്നതു പോലെ………………

കഴുത്തിലും കവിളിലും വിയര്‍പ്പ്‌
പൊടിഞ്ഞിരിക്കുന്നു.

എത്ര പുരുഷന്മാര്‍ കഴിഞ്ഞാലും
ഭഗവാന്റെ സാമിപ്യം എന്നും അങ്ങിനെയാണ്‌.

പുതുമ പോലെ,

ആദ്യബന്ധം പോലെ…..

ഭഗവാനേ…………

സംപൂര്‍ണ്ണന്‍ ഭഗവാന്‍ മാത്രമായതാണോ
കാരണം?

കൂടെ വന്ന തോഴിമാരിലൊരാള്‍
കതക്‌ തുറന്ന്‌ അകത്ത്‌ പോയിട്ട് ഉടനെ തിരിച്ചുവന്ന്‌ അറിയിച്ചു.

“അമ്മ
എഴുന്നള്ളിക്കൊള്ളു.”

ദേവി കതക്‌ തുറന്ന്‌
അകത്തേയ്ക്കു കടന്നു.

മുറിയ്ക്കുള്ളില്‍ ഉസ്മാനെയും
പ്രധാന ആചാര്യനെയും കണ്ടപ്പോള്‍ മുഖം വാടി. മനസ്സു കനത്തു, കണ്ണുകള്‍ മങ്ങി.

നവവധുവില്‍ നിന്നും ഝഡുതിയില്‍
മദ്ധയവയസ്കയായി, വികാരർഹിതയയി.

“ദേവി
വന്നോളു…….”

ഭഗവാന്റെ ശാന്തമായ സ്വരം.

 ദേവിയുടെ സാമിപ്യത്തില്‍ ഉസ്മാന്‍ മാത്രം
എഴുന്നേറ്റിരുന്നു.

അചാരങ്ങള്‍ അങ്ങിനെയാണ്‌.
പ്രധാനാചാര്യന്‌ ഭഗവാന്റെ അടുത്ത് മാത്രമേ ഉപചാരങ്ങള്‍ ആവശ്യമുള്ളു. ദേവിക്ക്‌
ഭഗവാന്റെത്തും പ്രധാനാചാര്യന്റെ അടുത്തും. ദേവി ഭഗവാനേയും, ആചാര്യനേയും വണങ്ങി. ആസനസ്ഥ ഭഗവാന്റെ ശയനമുറിയില്‍ മൂന്നു പേര്‍ക്കേ
ഇരിപ്പിടങ്ങള്‍ ഉള്ളൂ.

പ്രധാനാചാര്യന്,

ദേവിയ്ക്ക്‌,

ദളപതിയ്ക്ക്‌,

“ദേവി, കുടിക്കാന്‍ സംഭാരമാകാമല്ലൊ?”

പരിചാരകന്‍ സംഭാരവും പകര്‍ന്നുകുടിക്കാന്‍
വെള്ളി ഡവറകളുമായി എത്തി.

ഭഗവാന്‍ പരിചാരകരോട്‌ പുറത്ത്‌
പോകാന്‍ ആജ്ഞാപിച്ചു.

ഉസ്മാന്‍ കതകിന്റെ
സാക്ഷയിട്ടു.

ദേവി എല്ലാവര്‍ക്കും സംഭാരം
വിളമ്പി.

ഭഗവാന്‍ ഒരുനിമിഷം
കണ്ണടച്ചിരുന്നു. പിന്നീട പറഞ്ഞു.

ഇന്നേയ്ക്ക്‌ പതിനഞ്ചാമതുനാള്‍
ഷഷ്ടിപൂര്‍ത്തി ആഘോഷങ്ങള്‍ തുടങ്ങുകയാണ്‌. ഷഷ്ടിപൂര്‍ത്തിയുടെ അന്ന്‌ എന്റെ പൂര്‍ണ്ണകായ
പ്രതിമ വിശ്വസമാധാന സ്തംഭത്തിന്‌ മുന്നില്‍ സ്ഥാപിക്കപ്പെടും..:…….. ഞാനും
എന്റെ ആശയങ്ങളും ശിലയാകുമെന്ന്‌ സാരം.

“ഭഗവാന്‍…..?”

ആചാര്യ വിഷ്ണു ദേവിന്റെ
മുഖത്ത്‌ അമ്പരപ്പ്‌ നിറഞ്ഞു.

“ഞാന്‍ എന്റെ കര്‍മ്മങ്ങള്‍
ചെയ്തവസാനിപ്പിച്ചെന്നാണ്‌ വിശ്വസിക്കുന്നത്‌.”

അവരുടെ കണ്ണുകള്‍ ഭഗവാന്റെ
മുഖത്ത്‌ തറച്ചുനിന്നു.

“ഞാന്‍
അവതരിക്കുമ്പോള്‍ ഒരു കര്‍മ്മം ഏറ്റിരുന്നു. ബുദ്ധി നഷ്ടപ്പെട്ട് വിവേകം നശിച്ച്‌
അലയുന്ന മനുഷ്യനെ ബോധവല്‍ക്കരിക്കുകയെന്നത്‌. സത്യമെന്താണെന്ന്‌, സനാതനമെന്താണെന്ന്‌, കര്‍മ്മമെന്താന്ന്‌ അവരെ
പഠിപ്പിക്കുകയെന്നത്‌. വിഷ്ണുദേവ്‌ ഇന്നും പഠിപ്പിച്ചു കൊണ്ടിരിക്കുന്നു.
വിഷ്ണുദേവില്‍നിന്നും നൂറുകണക്കിന്‌ വിദ്യാര്‍ത്ഥികളിലൂടെ നമ്മുടെ ദര്‍ശനങ്ങള്‍
ജനഹൃദയങ്ങളിലെത്തിച്ചു. ജാതി മത മാത്സര്യങ്ങളില്ലാതെ ധന ദരിദ്രചിന്ത കൂടാതെ
സ്ഥാനമാനങ്ങളെ മറന്ന്‌ ലക്ഷങ്ങള്‍ നമ്മുടെ സന്നിധാനത്തിലെത്തി, ഒരുമിച്ച്‌ ചേരുകയും സമത്വ സാഹോദര്യത്തിലൂടെ വര്‍ത്തിക്കുകയും ചെയ്യുന്നതു
നാം

കാണുന്നു.

കാലദേശങ്ങളെ മറന്ന്‌
ദു.ഖിക്കുന്നവര്‍ ഇവിടെ എത്തിച്ചേരുന്നു ശാന്തിപുഴയിലെ ഒരു നീരാട്ടില്‍, സന്നിധാനത്തിലെത്തിയുള്ള ഒരൂ ധ്യാനത്തില്‍ അവരുടെ ദു:ഖങ്ങളെല്ലാം
അകന്നെന്നും സമാധാനം ലഭിച്ചെന്നും പറയുന്നു.

നാം കൃതാര്‍ത്ഥനായി, ധന്യനായി.

എന്റെ ജന്മ ഉദ്ദേശം തന്നെ
അതായിരുന്നു. അതിനേക്കാളൊക്കെ പ്രധാനമായി നിങ്ങളെ അറിയിക്കാനുള്ളത്‌ ഷഷ്ടിപൂര്‍ത്തി
ആഘോഷത്തോടുകുടി ട്രസ്റ്റിന്‌ പുതിയ അദ്ധ്യക്ഷന്‍ വരുന്നു എന്നതാണ്‌. ഞാന്‍
കേവലനായൊരു അവതാരമായ്‌ നില കൊള്ളും.

നിങ്ങള്‍
ആശ്ചര്യപ്പെടേണ്ടതില്ല. നമ്മുടെയെല്ലാം പ്രവര്‍ത്തനത്തിനു പിന്നില്‍ ഒരു ശക്തി
നിലനിന്നിരുന്നു. അവര്‍ ഒരിയ്ക്കലും രംഗത്തു വരാന്‍ ഇഷ്ടപ്പെട്ടിരുന്നില്ല എന്നു മാത്രം.
പക്ഷെ,
എല്ലാത്തിന്റേയും കടിഞ്ഞാണ്‍ അവരുടെ കൈകളിലായിരുന്നു. നാം അവരുടെ
ചതുരംഗക്കളത്തിലെ കരുക്കള്‍ മാത്രമായിരുന്നു.

ചരിത്ര രേഖകളിലും കാണാന്‍
കഴിയുന്ന ഒരു സത്യമാണത്‌, എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും പിറകില്‍,
സംരഭങ്ങള്‍ക്ക്‌ പിറകില്‍ അപ്രകാരമൊരു ശക്തിയുണ്ടെന്നുള്ളത്‌. അവര്‍
ഒരിക്കലും പ്രത്യക്ഷപ്പെടുന്നില്ല. എന്നാല്‍ എല്ലാറ്റിന്റേയും അന്തിമ ഗുണം അവര്‍ക്കായിരിക്കുകയും
ചെയ്യും. ഗുണം മാത്രം. ദോഷം ഒരിയ്ക്കലും അവരില്‍ എത്താറില്ല.

ശാന്തിഗ്രാമം ആ ധനിക വര്‍ഗ്ഗത്തിന്റെ
അധീനതയിലാളും.അവര്‍ വിതച്ച്‌ വിളയിച്ചതാണി ഭൂമി. ഇനിയും ഇവിടെനിന്നും വിളവുകള്‍
കാലാകാലങ്ങളില്‍ കൊയ്തെടുക്കല്‍ മാത്രമാണവരുടെ ലക്ഷ്യം, അതിന്‌ ഇനിയും നമ്മുടെ സഹായം അവര്‍ക്കാവശ്യമില്ല.

ഒരര്‍ത്ഥത്തില്‍ ഇവിടെയുണ്ടായ
ഐശ്വര്യം മുഴുവന്‍ അവര്‍ വഴിയാണിവിടെ എത്തിയത്‌. ഞാന്‍ ഒരു നിമിത്തം
മാത്രമായിരുന്നു.

വ്യക്തമായി പറഞ്ഞാല്‍
നാമെല്ലാം ഓരോ അവതാരങ്ങളാണ്‌.

എല്ലാറ്റിലും നിറഞ്ഞുനില്‍ക്കുന്നതായ
പരമസത്യത്തില്‍ നിന്നും ഉടലെടുക്കുന്ന നാനാരൂപങ്ങള്‍ മാത്രം. കര്‍മ്മങ്ങള്‍കൊണ്ട്‌
നാം വൃത്യസ്തരാകുന്നുവെന്നും മാത്രം.

ദേഹിയും അടങ്ങിയ ഞാനും
ദേഹിമാത്രമായ ഞാനും മാത്രമായ ഞാനും വ്യത്യസ്തങ്ങളാണ്‌. പരമമായ സത്യവും പ്രകൃതിയും
പോലെ. ഒരിക്കല്‍ വേര്‍പിരിക്കപ്പെട്ടാല്‍ ഒന്നീക്കുന്നില്ല. പുനർജനിക്കുന്നില്ല.

നമ്മുടെത്‌ വിശിഷ്ടമായൊരു
സംയോഗമായിരുന്നു. ബ്രഹ്മവിഷ്ണു മഹേശ്വരന്‍മാരും ലക്ഷ്മിദേവിയും ഉള്‍ക്കൊള്ളുന്ന സംയോഗം
പോലെ.

ഞാനെന്ന ധ്യാനവും, വിഷണുദേവ്‌ എന്ന ബുദ്ധിയും ഉസ്മാനെന്ന ശക്തിയും ദേവിയാല്‍
സംയോജിക്കപ്പെടുകയായിരുന്നു. ആ സംയോജനത്തില്‍ നിന്നും ശാന്തിഗ്രാമം ഉണ്ടായി.

ഇപ്പോള്‍ നമ്മുടെ കര്‍മ്മം പൂർത്തിയായിരിക്കുന്നു.

ഏതു പ്രധാന അവതാരങ്ങളിലും
ഇപ്രകാരമൊരു സംയോജനം ദർശിക്കാനാവുന്നതാണ്‌. അല്ലാത്ത അവതാരങ്ങള്‍ കര്‍മ്മങ്ങള്‍
പൂർത്തീകരിക്കാനാവാതെ തിരോധാനം ചെയ്യപ്പെടുകയും ചെയ്തിട്ടുണ്ട്‌.

എവിടെനിന്നെല്ലാമോ, ഏതെല്ലാമോ മാര്‍ഗ്ഗങ്ങളിലൂടെ നമ്മള്‍ എത്തപ്പെട്ടു, ജാതി
മത വര്‍ഗ്ഗങ്ങള്‍ മറന്ന്‌ ഒന്നിച്ചു.

ഒന്നായി……

ആ ഒന്നില്‍ നിന്നും മുളകള്‍
പൊട്ടി,
പൊട്ടിയ മുളകള്‍ക്ക്‌ പല നിറങ്ങളും പല ഭാവങ്ങളും ഛായകളുമുണ്ടായി.
ഓരോനിറങ്ങളും ഭാവങ്ങളും ഓരോ ചലനങ്ങളും ഓരോ ജാതികളും മതങ്ങളും വർഗ്ഗങ്ങളുമായി
പരിണമിച്ചിരിക്കുന്നു.

ശാന്തിഗ്രാമം നിറയെ വ്യത്യസ്ത
ജാതി മത വര്‍ണ്ണങ്ങളാല്‍ നിറയപ്പെട്ടിരിക്കുന്നു. ഇനിയും നമുക്കൊന്നും
ചെയ്യാനാവില്ല. ഇവിടെ നിന്നും തിരോധാനം ചെയ്യുക എന്നതൊഴിച്ച്‌.

അചാര്യ വിഷ്ണുദേവ്‌,

പാര്‍വ്വതിദേവി,

ദളപതി ഉസ്മാന്‍,

നിശബ്ദം എല്ലാം
കേട്ടുകൊണ്ടിരുന്നു.

ശാന്തിപുഴയിലെ പുണ്യജലത്തില്‍
തീര്‍ത്ഥാടകര്‍ മുങ്ങിക്കുളിച്ചു. പാപങ്ങൾ കഴുകപ്പെട്ട്‌ താഴേയ്ക്കൊഴുകിയിറങ്ങി.

കിഴക്ക്‌ തിരിഞ്ഞ്‌ നിന്ന്‌
കണ്ണുകളെ പൂട്ടി ജ്യോതിര്‍മയനായ സൂര്യനെ തൊഴുതു. ജലകണങ്ങള്‍
പറ്റിപ്പിടിച്ചിരിക്കുന്ന ശരീരങ്ങളെ സൂര്യദേവന്‍ തുവര്‍ത്തിക്കൊടുത്തു. കുളിരില്‍
വിറയ്ക്കുന്ന ശരീരങ്ങളിലേയ്ക്ക്‌ ഈര്‍ജ്ജം പകര്‍ന്നു കൊടുത്തു.

അവര്‍ സച്ചിദാനന്ദ ദര്‍ശനത്തിന്‌
പടവുകള്‍ കയറി.

സിദ്ധാര്‍ത്ഥനും.

പടവുകള്‍ കയറവെ സിദ്ധാര്‍ത്ഥന്‍
വെറുതെ മനസ്സിലേയ്‌ നോക്കി.

അവിടെ, മനസ്സ്‌ ശാന്തമാണോ?

അതെ.

ആണോ?

അല്ല!

നാന്‍സിയുടെ മുഖം.

പൂച്ചക്കണ്ണുകള്‍, ലിപ്സ്റ്റിക്‌ പുരണ്ട ചുണ്ടുകള്‍, ഭംഗിയായ മൂക്ക് ചുവന്ന
കപോലങ്ങള്‍, ബോബ്‌ ചെയ്ത മുടി….

പിന്നെ അവളാകെ…………..

എന്റെ നാന്‍സി.

എന്റെ നാന്‍സി…?

വികഭ്രമകരമായ ഒരു
സ്വപ്നമായിരുന്നു.

എല്ലാ സുഗന്ധങ്ങളും ഉള്‍ക്കൊണ്ടൊരു
വസന്തമായിരുന്നു. അവളാകെ പൊതിയുകയായിരുന്നു….

എന്നിട്ടൊ….?

എന്നിട്ട് എല്ലാം ഒരു നിമിഷം
കൊണ്ട്‌ അവസാനിച്ചു.

നാന്‍സി നീ എന്തിനാണെന്നെ…..?

ഇല്ല.

ഉവ്വ്.

നാന്‍സി നീ ഒരു
സത്യമായിരുന്നോ?

അതെ.

അല്ല.

ആയിരുന്നു?

വെള്ളമാക്കോതയുടേയും
കറുത്തനാരായണിയുടേയും മകൻ ഇരുനിറക്കാരനായ സിദ്ധാര്‍ത്ഥന്‍ വലിയ മോഹങ്ങളോ പിടിയിലൊതുങ്ങാത്ത
സ്വപ്നങ്ങളോ ഒന്നുമുണ്ടായിരുന്നില്ല.

എന്നിട്ടും ഒരു സായാഹ്നത്തില്‍
ക്യാബിന്റെ വാതില്‍ തുറന്ന് നാൻസി വന്നു.

ഒറ്റ നോട്ടത്തില്‍ തന്നെ ആകര്‍ഷിക്കപ്പെടുന്നതാണ്‌
അവളുടെ പ്രത്യേകത.

പൂച്ച കണ്ണുകളും, ലിപിസ്റ്റിക്ക്‌ പുരണ്ടചുണ്ടുകളും ബോബ്‌

മുടിയും ചുവന്ന കവിളുകളും
ഏതുനേരത്തും കുസൃതിയുള്ള

ചിരിയും.

“ഞാൻ നാന്‍സി ഫെര്‍ണാണ്ടസ്‌.
ഗുരുവിന്റെ അകന്നൊരു ബന്ധു. ഇവിടെ വിമന്‍സ്‌ കോളേജില്‍ പി.ജി. യ്ക്ക്‌ ചേര്‍ന്നിരിക്കുന്നു.”

“ഏസ്സ്‌ ഇരിയ്ക്കൂ”

കസേര വലിച്ച്‌ അലപം
അലോരസമുണ്ടാക്കിയാണ്‌ അവളിരുന്നത്. പിന്നീട്‌ മനസ്സിലായി അവള്‍ എപ്പോഴും
അങ്ങിനെതന്നെയാണെന്ന്. എപ്പോഴും അലോരസമുണ്ടാക്കുന്ന ഒരോ ശബ്ദങ്ങള്‍ അല്ലെ ങ്കിൽ
ശ്രദ്ധിക്കപ്പെടും വിധമുള്ള ഓരോ വാക്കുകള്‍, അതുമല്ലെങ്കില്‍ ഒരു
സ്പര്‍ശനമെങ്കിലും……..

അവള്‍ വ്യത്യസ്ത തന്നെയാണ്‌.

ആദ്യദിവസം തന്നെ മനസ്സില്‍
ചിത്രങ്ങള്‍ തീര്‍ത്തിരുന്നെങ്കിലും സാരമാക്കിയില്ല.

വിദേശത്തുകഴിയുന്ന
അച്ഛനമ്മമാര്‍ മകളെ ഗുരുവിന്റെ സവിധത്തിലാണ് ഏല്‍പ്പിച്ചിരുന്നത്‌. ഗുരുവിന്റെ
വസതിയില്‍ താമസമാക്കിയപ്പോൾ സന്ദര്‍ശനങ്ങള്‍ കൂടി.

ഓഫീസ്‌ ക്യാബിനില്‍, തനിയെയുള്ള വീട്ടില്‍, അപൂര്‍വ്വ സമയങ്ങളിൽ പുറത്ത്‌
റസ്റ്റോറന്റുകളില്‍.

ബന്ധത്തിന്റെ വളര്‍ച്ച
തെറ്റുന്നില്ലല്ലോയെന്ന്‌ പല ദിവസങ്ങളിലും അപഗ്രഥിക്കുകയും ചെയ്തിരുന്നു.

അന്നു വളരെ തിരക്കേറിയ
ദിവസമായിരുന്നു. ഒരു വി.ഐ.പിയുമായി അഭിമുഖം. പിന്നീട അയാളുടെ പൊതുസമ്മേളനത്തിന്റെ
റിപ്പോർട്ടുക്കള്‍, ഫോട്ടോഗ്രാഫുകള്‍ എല്ലാം ശരിയാക്കി
പ്രസ്സില്‍ കൊടുത്തു കഴിഞ്ഞപ്പോള്‍ ഉരുട്ടി.

വീട്ടിലെത്തി കുളിക്കാന്‍
നില്‍ക്കാതെയാണ്‌ കട്ടിലില്‍ കിടന്നത്‌.മയക്കത്തിലേയ്ക്ക്‌ മനസ്സ്‌ ചാഞ്ഞിറങ്ങിക്കൊണ്ടിരിക്കെ
നിശബ്ദമായ ഉള്ളിലെവിടെയോ പാദചലനങ്ങള്‍ കേട്ടതുപോലെ. മനസ്സ് ഉണര്‍ന്നു. എന്നിട്ടും
കണ്ണുതുറന്നില്ല. ഉവ്വ്, പാദചലനങ്ങള്‍ ഉണ്ട്‌. അടുത്തുവരുന്നുണ്ട്‌,
തീര്‍ച്ചയായും ആ പാദചലനങ്ങള്‍ തിരിച്ചറിയാനാവുന്നു.

അതു നാന്‍സിയാണ്‌.

ഒരു നിമിഷം ഓര്‍മ്മിച്ചു എനിയ്ക്ക്‌
അവളുടെ പാദചലനങ്ങള്‍ കൂടി തിരിച്ചറിയാന്‍ കഴിഞ്ഞിരിക്കുന്നു. അതിനര്‍ത്ഥം അവള്‍
ഉള്ളിന്റെ ഉള്ളില്‍ അത്രമാത്രം സ്വാധീനിക്കപ്പെട്ടിരിക്കുന്നുവെന്നല്ലെ?।

ആ ബന്ധം ശാശ്വതമല്ലെന്നൊ അനര്‍ഹമാണെന്നൊ
ധാരണയിലാണ്‌, എപ്പോള്‍ വിശകലനം ചെയ്താലും എത്തിച്ചേരുന്നരുന്നത്.
ആവശ്യമില്ലാത്ത പ്രകോപനാവസ്ഥയിലേയ്ക്ക്‌ എത്തിപ്പെടേണ്ട എന്ന ധാരണയിലാണ്‌
എത്തിച്ചേരുന്നത്‌. അതൊരു അപകര്‍ഷതാ ബോധമാണോ? ആകാം. എന്നിരിയ്ക്കിലും,
അവളെ ഇഷ്ടമാണ്‌ എല്ലാ അര്‍ത്ഥങ്ങളിലും, മാനങ്ങളിലും.
അവളുടെ സാമിപ്യം ചിലനേരങ്ങളില്‍, അവളുടെ കണ്ണുകളില്‍ പൂക്കുന്ന
വികാരങ്ങള്‍, അറിഞ്ഞോ അറിയാതേയോ അവളില്‍ നിന്നും ലഭിക്കുന്ന
സ്പര്‍ശനങ്ങള്‍…

ഉവ്വ്,

മനസ്സില്‍ അവളോട് മോഹമുണ്ട്‌.
പക്ഷെ ഒരിക്കല്‍ പോലും അവളുടെ അടുത്ത്‌ പ്രകടിപ്പിച്ചിട്ടില്ല.

പ്രകടിപ്പിച്ചാല്‍ അവള്‍
പ്രോത്സാഹിപ്പിക്കുമെന്നു പലപ്പോഴും മനസ്സിലാക്കിയിരുന്നിട്ടു കൂടി സംയമനം
പാലിച്ചാണ്‌ പോന്നത്‌.

പാദചലനം നിലച്ചിരിക്കുന്നു.
മുറിയിലേയ്ക്ക്‌ ഒരു നേര്‍ത്ത സുഗന്ധം എത്തിപ്പെട്ടിരിക്കുന്നു. അവള്‍
കുളികഴിഞ്ഞയുടനെയാണ്‌ എത്തിയിരിക്കുന്നത്‌. വാതില്‍ക്കല്‍ തന്നെ നിന്നിരുന്നു. ല്‍

എന്നിട്ടും ഉറക്കം
നടിച്ചുതന്നെ കിടന്നു.

വീണ്ടും പാദചലനങ്ങള്‍……..

അവള്‍ അടുത്തു കട്ടിലിനരുകില്‍,

നെറ്റിയില്‍ കൈ സ്പര്‍ശം……….

സുഖമില്ലെന്നവള്‍
തെറ്റിദ്ധരിച്ചിരിക്കണം, നല്ല ഉറക്കമാണെന്നും.

അവളെന്നെ പുതപ്പിക്കുന്നു.
പുതപ്പ്‌ വൃത്തിയായി ഒതുക്കി വച്ചു കഴിഞ്ഞു.

മുഖത്ത്‌ അവളുടെ നിശ്വാസം,

അവളുടെ ഗന്ധം.

കുളിക്കാനുപയോഗിച്ച
സോപ്പിന്റെ ഗന്ധം.

അറിഞ്ഞിട്ടില്ലാത്ത
പറയാനാവാത്ത ഒരനുഭൂതി,

മനമാകെ,

ബോധമാകെ,

മേനിയാകെ……………..

ഒരു മര്‍മ്മരം.

“എനിയ്ക്കിഷ്ടമാണ്‌……..”

കണ്ണുകള്‍ തുറന്നുപോയി, അവള്‍ കണ്ടിരിക്കുന്നു. അവളു

പൂച്ചക്കണ്ണുകളില്‍ ഭീതി, കവിളുകള്‍ കൂടുതല്‍ ചുവന്നിരിക്കുന്നു, കട്ടിലിനടുത്തുനിന്നും മാറി ഭിത്തിയില്‍ ചാരി അപരാധിയെപ്പോലെ…..

വേഗം തന്നെ എഴുന്നേറ്റ്‌ അവള്‍ക്കരുകിലെത്തി, ചേര്‍ന്നു. ആ കണ്ണുകളില്‍ തന്നെ ഉറ്റുനോക്കി, കണ്ണുകള്‍ വഴി അവളുടെ ഹൃദയത്തിലേയ്ക്ക്‌, ഏറ്റവും, ഏറ്റവും ഉള്ളിലേയ്ക്ക്‌
ആഴ്ന്നിറങ്ങി……………

പിറുപിറുത്തുപോയി,

“എനിയ്ക്കും……”

അവളുടെ കണ്ണുകള്‍
നിറഞ്ഞുവരുന്നതു കണ്ടു. ചുണ്ടുകള്‍

വിതുമ്പുന്നു. ചുവന്ന
കവിളുകള്‍ പുക്കളേപ്പോലെ വിരിഞ്ഞു വന്നു. ആ കൈകള്‍ എന്നെ വരിഞ്ഞു മുറുക്കി.

എത്രയെത്ര മുറുക്കിയിട്ടും
അവള്‍ക്ക് മതിയാകാത്തതുപോലെ……. എത്ര അടുത്തിട്ടും അടുത്തു തീര്‍ന്നില്ല എന്ന
തോന്നലുള്ളതു പേലെ…. വീണ്ടും വീണ്ടും വരിഞ്ഞ്‌ മുറുക്കി, അമര്‍ത്തിപ്പിടിച്ച്‌………..

നാന്‍സി, ഞാന്‍ നിന്നെ സ്നേഹിച്ചു, സ്നേഹിക്കുന്നു.

പക്ഷെ, നീ……….

@@@@@@




അദ്ധ്യായം നല്

ദേവി വീണ്ടും കുളിച്ചു.

ദേഹത്ത്‌ സുഗന്ധലേപനങ്ങള്‍
പൂശി. മുടിയിഴകളെ സുഗന്ധ പുകയാൽ ഉണക്കി.

പുതിയ ചുവന്ന പട്ടിന്റെ തന്നെ
ചേലചുറ്റി. പച്ച ബോര്‍ഡറായിതിനാല്‍ പച്ച ചോളി ധരിച്ചു.

നിലക്കണ്ണാടിക്കു മുന്നില്‍
നിന്ന്‌ മൂടി ഒരിക്കല്‍ കൂടി വിടര്‍ത്തി ചീകിയൊരുക്കി.

“മാളൂ…”

നീട്ടി വിളിച്ചു.

ഇടനാഴിയില്‍ എവിടെയൊനിന്ന്‌
മാളു വിളികേട്ടു

“മാല ഇനിയും
ആയിട്ടില്ലെ?……..കുടമുല്ല മാത്രമേ ആകാവു…”

ധൃതിയിൽ തന്നെ മാളു എന്ന
പരിചാരിക ദേവിയുടെ മുറിയുടെ കനത്ത കതക്‌ പാളികള്‍ തുറന്ന്‌ അകത്തുവന്നു.

മാളു കറുത്ത സുന്ദരിയാണ്‌.

കടഞ്ഞെടുത്ത ഉടലും, അവയവങ്ങളും, എണ്ണയുടെ കറുപ്പും, മുട്ടിയ മുടിയും…..

അവള്‍ തന്നെ മുല്ലമാല
ദേവിയുടെ മുടിയില്‍ ചൂടിച്ചു.

അവളുടെ ചുണ്ടില്‍
കുള്ളച്ചിരിയുണ്ട്‌, കണ്ണുകളില്‍ കുസൃതിയുണ്ട്….

“സിന്ദൂരം ഏതുനിറം വേണം
മാളൂ……….. ചോളിയുടേതോ……..ചേലയുടെതോ……?

“രണ്ടും ചേര്‍ന്നാല്‍
കൂടുതല്‍ ഭംഗിയാവും…… ഭഗവാന്‍ പ്രസാദിച്ചല്ലെ വിളിച്ചത്‌ ഏതായാലും
ബോധിയ്ക്കും………. 1”

ദേവി കോപം നടിച്ചു

ചോളിക്കു ചേരുന്ന സിന്ദൂരം
ചാര്‍ത്തി. പച്ചനിറത്തിലുള്ള പാദരക്ഷകളണിഞ്ഞു.

പടികടക്കുമ്പോഴേയ്ക്കും
കാറെത്തി,
ഡോര്‍ തുറന്നുപിടിച്ച്‌ ഡ്രൈവര്‍ ഒതുങ്ങി നിന്നു.

കാര്‍ നീങ്ങിത്തുടങ്ങവെ
കാറിനുള്ളില്‍ നിറഞ്ഞ സൌരഭ്യത്തില്‍ ഡ്രൈവറുടെ ഹൃദയം വികസിച്ചു.

അവന്‍ സുസ്‌മേരവദനനായി.

ആ രാവില്‍,

ശാന്തി ഗ്രാമത്തിന്‌
പേരുകിട്ടിയിരുന്നില്ല.

അന്ന്‌ പൂര്‍ണ്ണ ചന്ദ്രനും
ഇല്ലായിരുന്നു.

അവളും ഭര്‍ത്താവും ആ
മലഞ്ചെരുവിലെത്തിയിട്ട്‌ മാസങ്ങളെ ആയിരുന്നൊള്ളു.

അവളുടെ ആഭരണങ്ങള്‍ വിറ്റ്‌, ഭര്‍ത്താവിന്റെ സ്വത്തുക്കള്‍ വിറ്റ്‌ മലഞ്ചെരുവില്‍ പൊന്നു വിളയിക്കാനെത്തിയതാണ്‌.

പലരേയും പോലെ
വെട്ടിത്തെളിച്ചെടുത്ത ഭൂമിയില്‍ അവള്‍ അദ്ധ്വാനിച്ചു.

കുടില്‍ വച്ചു കെട്ടി.

ഏഴരവെളുപ്പുള്ളപ്പോള്‍ അവള്‍
എഴുന്നേല്‍ക്കും, ആഹാരം പാകം ചെയ്ത്‌ അടച്ചുവെച്ച്‌
മാനത്ത്‌ വെള്ളക്കീറുകള്‍ കണ്ടുതുടങ്ങുമ്പോള്‍ പണി ആയുധങ്ങളുമായി
ഭൂമിയിലേയ്ക്കുപോയി.

അയാള്‍ അപ്പോള്‍ നിലത്ത്‌
വിരിച്ച പായയില്‍ ചുരുണ്ടുകൂടിക്കിടന്ന്‌ ഉറക്കമായിരിയ്ക്കും. തലേന്നാള്‍ കഴിച്ച
മദ്യത്തിന്റെ ആലസ്യത്തില്‍ നിന്നും പിടിച്ചെഴുന്നേല്‍ക്കണമെങ്കില്‍ വെയില്‍
ഉദിച്ച്‌ രശ്മികള്‍ക്ക്‌ ശക്തികൂടിവരണം. എഴുന്നേറ്റാലും അയാള്‍ എവിടെക്കെങ്കിലും ഇറങ്ങിനടക്കും.

അയാള്‍ അവളെ മറന്നിരുന്നു.

അയാളുടെ ബോധത്തില്‍, ഓര്‍മ്മയില്‍ ഒറ്റ കാര്യമെ ഉണ്ടായിരുന്നുള്ളു.

മദ്യം.

അതിനായിട്ടയാള്‍ യാചിയ്ക്കും.

എപ്പോഴെങ്കിലും അവളെ
കണ്ടുകിട്ടിയാല്‍ യാചനയാവില്ല, അധികാരത്തില്‍, അവകാശത്തില്‍ ആവശ്യപ്പെടും. പിരാക്ക്‌ കഴിഞ്ഞ്‌ അവള്‍ പണം കൊടുത്തുവിടും.

ഒടുവില്‍ അവളും അയാളും
തമ്മിലുള്ള ഒരേയൊരു ബന്ധം പിരാക്കും പണവുമായി അവശേഷിച്ചു.

ഏതെങ്കിലും നേരത്ത്‌ അയാള്‍
കുടിലില്‍ എത്താം; എത്താതിരിക്കാം. കുടിലിന്റെ
വരാന്തയില്‍ കിടന്ന്‌ ഉറങ്ങിയുണര്‍ന്നു കഴിഞ്ഞാല്‍ എവിടെയ്ക്കെങ്കിലും
ഇറങ്ങിപ്പോകും.

അവളും അയാളെ മറന്നു.
അന്യരെപോലെയായി.

അവള്‍ക്ക്‌, അവളും ഭൂമിയും ഭൂമിയില്‍ നട്ടുവളര്‍ത്തിയ കൃഷിളും ശേഷിച്ചു.

വളര്‍ന്നു തഴച്ച്‌, പച്ചച്ച്‌ നില്‍ക്കുന്ന സസ്യജാലങ്ങള്‍ക്കിടയിലൂടെ അവയെ തൊട്ടുതലോടി,
കിന്നാരം പറഞ്ഞ്‌ അവള്‍ നടന്നു.

ആ സസ്യങ്ങളും അവളോട്‌
കിന്നാരം പറയുകയും, അവളെ തഴുകയും, സന്തോഷിപ്പിക്കുകയും
ചെയ്തിരുന്നില്ലേ?

ഉണ്ട്…….

അവയുടെ സ്നേഹപ്രകടനത്തില്‍, ലാളനയില്‍ അവള്‍ നിര്‍വ്യതി കൊണ്ടു.

അവള്‍ക്ക്‌ അനുഭൂതി കിട്ടി.

ആ പ്രകൃതിയുടെ ഭാഗമായി അവളും
പ്രകൃതിയാണെന്നറിഞ്ഞു, അവളോടുകൂടിയുള്ളതാണ്‌
പ്രകൃതിയെന്നറിഞ്ഞു.

അവളുടെ മുഖത്ത്‌ പ്രസന്നത
കളിയാടി,
പ്രഭ നിറഞ്ഞു.

അങ്ങിനെയിരിക്കെ, ഒരു രാവില്‍,

അവളുടെ ഭര്‍ത്താവ്‌
മറ്റൊരാളുടെ തോളില്‍ തുങ്ങി കാലുകള്‍ നിലത്തുകൂടി വലിച്ചിഴച്ചാണ്‌ എത്തിയത്‌.

അയാള്‍ക്ക്‌
സ്വബോധമില്ലായിരുന്നു. അവ്യക്തമായിട്ട്‌ എന്തെല്ലാമോ പുലമ്പിക്കൊണ്ടിരുന്നു.

വരാന്തയില്‍
വിരിച്ചിട്ടപായില്‍ തന്നെ അവര്‍ ഭര്‍ത്താവിനെകിടത്തി.

പാട്ടവിളക്കിന്റെ
വെളിച്ചത്തില്‍ അപരിചിതനെ കണ്ടു.

മുടിയും താടിയും നീട്ടി, കാവി വസ്ത്രം ധരിച്ച്‌ തോളത്ത്‌ സഞ്ചി തൂക്കി……………

അയാളുടെ കണ്ണുകള്‍
ശക്തങ്ങളാണെന്നറിഞ്ഞു

ഒരു പ്രാവശ്യമേ അവള്‍ക്ക്‌
അയാളുടെ മുഖത്ത്‌ നോക്കാന്‍ കഴിഞ്ഞുള്ളൂു.

ശക്തമായൊരു വലയത്തില്‍
അകപ്പെട്ടതുപോലെ പിടഞ്ഞു പോയി. ഇറയത്തുനിന്നും അകത്തേയ്ക്ക്‌ നീങ്ങാനാവാതെ നിന്നു.

ചെറിയ കാറ്റില്‍ വിളക്കിലെ
തീനാളം ചലിച്ചുകൊണ്ടിരുന്നു.

“എനിയ്ക്ക്‌
കഴിക്കാനെന്തെങ്കിലും തരുമോ?”

ശാന്തമായൊരു സ്വരം അവള്‍
കേട്ടു.

മറുപടി പറയാതെ തന്നെ
അകത്തേയ്ക്ക്‌ നടന്നു.

അയാള്‍ ഇറയത്തിരുന്നു. അയാള്‍
ക്ഷീണിതനും, വിശക്കുന്നവനും, ദാഹിക്കുന്നവനുമായിരുന്നു.

അവള്‍ അകത്ത്‌ പലകയിട്ട്‌, അതിനു മുന്നില്‍ ആയാള്‍ക്ക്‌ ആഹാരം വിളമ്പി അയാള്‍ കഴിക്കുന്നതുനോക്കി,
തീരുന്നത്‌ വിളമ്പി ക്കൊടുത്ത്‌ ഓലമറയ്ക്ക്‌ അപ്പുറത്ത്‌ നിന്നു.

ഈണു കഴിഞ്ഞ്‌ കൈകഴുകി.
യാത്രകൂടി പറയാതെ അയാള്‍ മുറ്റത്തിറങ്ങി.

“ഈ രാത്രിപോണത്‌
ശരിയല്ല. ഇഷ്ടാണേല്‍ ഇവിടുറങ്ങാം.”

അവളുടെ സ്വരം പതറി ശരീരം
വിറച്ചു.

ഓലമറയ്ക്കു പുറത്ത്‌ മുഖം
മാത്രം കാണിച്ചു നിന്നു.

അയാള്‍ തിരിഞ്ഞുനോക്കുമ്പോള്‍
അവള്‍ക്ക്‌ അതേല്‍ക്കാനായില്ല. ചാണകം മെഴുകിയ തറയില്‍ നോക്കിനിന്നു.

ആദ്യമായിട്ടവളുടെ മനസ്സില്‍
ഒരു മോഹം പൂത്തു. ആദ്യ രാത്രിയില്‍, മൊട്ടിട്ട്‌
വിരിയേണ്ടിയിരുന്ന മോഹം.

ആദ്യരാത്രിയില്‍തന്നെ മദ്യത്തില്‍
മുങ്ങിവന്ന ഭര്‍ത്താവിനെ കണ്ടപ്പോള്‍ എല്ലാ മോഹങ്ങളും കരിഞ്ഞുപോയിരുന്നതാണ്‌. പക്ഷെ, ഇപ്പോള്‍ ഒരു അപരിചിതന്റെ സാമിപ്യത്തിൽ ഉണരാന്‍ എവിടെനിന്നോ ജാരനെപ്പോലെ
വന്ന്‌ ഉള്ളില്‍ ഒളിച്ചിരിക്കുകയായിരുന്നോ?

അയാള്‍ വീണ്ടും വരാന്തയില്‍
കയറുമ്പോള്‍ അവള്‍ അകത്ത്‌ പായ വിരിച്ചു.

അയാളുടെ നിശ്വാസം അവളുടെ
നഗ്നമായ ശരീരത്തിലൂടെ അരിച്ചുനടക്കുമ്പോള്‍ അവള്‍ ആദ്യമായി അനുഭൂതികൊണ്ടു.

ആ ജാരന്‍ ഇന്നാരാണ്‌?

ലോകൈകനാഥനായി,

ലക്ഷോപലക്ഷംജനതയുടെ ആരാധനാ
മൂര്‍ത്തിയായി,

ദാനമായി,

ഐശ്വര്യമായി,

ഭഗവാനേ!

ശാന്തിനിലയത്തിന്റെ പ്രൌഡമായ
പ്രവേശന കവാടം കയറി ഉടനെ ഇടത്തോട്ട്‌ തിരിഞ്ഞ്‌ കാറുനിന്നു.

ഇനിയും നടന്നുവേണം
നിലയത്തിലെത്താന്‍; കാറുകള്‍ക്കും മറ്റു മോട്ടോർ
വാഹനങ്ങള്‍ക്കും ഇവിടെ വരെയെ പ്രവേശനമൊള്ളു. ഇടത്തോട്ടു തിരിഞ്ഞു
മുപ്പതുവാരയെത്തിയാല്‍ പാര്‍ക്കിംഗ്‌ സൌകര്യമുണ്ട്‌.

പ്രവേശന കവാടം കഴിഞ്ഞ്‌
ഉള്ളിലേയ്ക്ക്‌ വരാന്‍ വിശിഷ്ട വ്യക്തികളുടെ വാഹനങ്ങള്‍ക്കേ അവകാശമുള്ളു. ആ
വ്യക്തികള്‍ ഊരാണ്മക്കാ രുമായിരിക്കും.

ദേവിയിറങ്ങി.

വേദമന്ത്രങ്ങള്‍
ഉച്ചഭാഷിണിയിലൂടെ കേള്‍ക്കാറാവുന്നു.

അപ്പോഴേക്കും ഭഗവാന്റെ
പരിവാരങ്ങള്‍ ദേവിയെ എതി

രേൽക്കാന്‍ എത്തി.

കിണ്ടിയും, വിളക്കും, താലങ്ങളുമായി ഒമ്പതു പെണ്‍കുട്ടികൾ….

അവരുടെ നായിക ദേവിയെ
തലകുമ്പിട്ടു വണങ്ങി. ദേവി വലതുകരമുയര്‍ത്തി അവളുടെ ശിരസ്സില്‍ സ്പര്‍ശിച്ചു.

അവള്‍ ദേവിയുടെ പാദങ്ങളില്‍
വെള്ളമൊഴിച്ചു. വിളക്കും

താലവും മുമ്പേ നടന്നു.

ദേവി പിന്നിലും, ദേവിയ്ക്കൊപ്പം കാല്‍കഴുകിയ പെണ്‍കുട്ടിയും.

മനോഹരമായ ഉദ്യാനത്ത്‌
പൂത്തുലഞ്ഞ പൂക്കള്‍ കണ്ട്‌ മനം കുളിര്‍ത്തു, മുഖം പുപോലെ വിരിഞ്ഞു.

കിഴക്കുനിന്നെത്തുന്ന
സൂര്യകിരണങ്ങളില്‍ ദേവിയുടെ മുഖം കൂടുതല്‍ ചുവന്നു.

ഉദ്യാനത്ത്‌ തണല്‍
വൃക്ഷച്ചുവടുകളിലും ഉരിപ്പിടങ്ങളിലും ജനങ്ങൾ ഇരിപ്പുണ്ട്‌, അവര്‍ ഭഗവല്‍ ദര്‍ശനത്തിനെത്തിയതാണ്‌.

പക്ഷെ, ഭഗവാന്‍ ദര്‍ശനമരുളാന്‍ എത്തിയിട്ടില്ല. സാധാരണ ദിവസവങ്ങളില്‍ ദര്‍ശനമരുളുന്ന
സമയമാണിത്‌.

ഉദ്യാനം കഴിഞ്ഞ്‌ മണല്‍
വിരിച്ച വിശാലമായ അങ്കണം.

അങ്കണത്തും ജനത്തിരക്കുണ്ട്‌.
പലരും ദേവിയെ വണങ്ങുന്നുണ്ട്‌. ദേവി മന്ദസ്മിതത്തില്‍ എല്ലാം സ്വീകരിച്ചു.

അങ്കണത്തുനിന്നും വരാന്തയിലേയ്ക്കുള്ള
ആദ്യ പടിയില്‍ കാല്‍വച്ചപ്പോള്‍ പരിചാരിക വീണ്ടും ദേവിയുടെ കാല്‍ നനച്ചു.

“ആദ്ദേഹം എവിടെയാണ്‌…”

വരാന്തയിലേറിയിട്ട്‌ ദേവി
തെരക്കി.

“ശയനമുറിയില്‍ നിന്നും
പുറത്തു വന്നിട്ടില്ല”

പരിചാരിക അറിയിച്ചു.

“അദ്ദേഹത്തിനു ദേഹാസ്വാസ്ഥ്യം
ഒന്നുമില്ലല്ലോ?”

“ഉള്ളതായിട്ട്‌ തോന്നിയില്ല.”

“ദിനചര്യകളും, ധ്യാനവും, യോഗവുമെല്ലാം കഴിഞ്ഞില്ലേ?”

“ഉവ്വ. സ്വാമി
സന്തോഷവാനായിട്ടാണ്‌ കാണുന്നത്‌.”

വിശാലമായ ഹാളിന്റെ വാതിൽക്കൽ
എത്തിയപ്പോൾ പുതിയ പരിചാരകരെത്തി.

“അമ്മെ…ഞങ്ങൾ….?”

“പോയി വരൂ……”

ആദ്യപെണ്‍കുട്ടികള്‍ അവരുടെ കര്‍മ്മങ്ങളിലേയ്ക്ക്‌
മടങ്ങി.

ദേവി ഹാളില്‍ പ്രവേശിച്ചു.

ഹാളില്‍ മന്ത്രണം വ്യക്തമായി
ശ്രവിക്കാനാവുന്നു.

“ആരാണോ സര്‍വ്വപ്രാണങ്ങളേയും
പരമാത്മാവില്‍ ദര്‍ശിക്കുന്നത്‌, ആരാണോ സര്‍വ്വ പ്രാണങ്ങളിലും
പരമാത്മാവിനെ ദര്‍ശിക്കുന്നത്‌. അവന്‍ ഒന്നിനേയും നിന്ദിക്കുന്നില്ല.’

കമ്മ്യൂൺ ദിനപ്രതത്തിന്റെ
എഡിറ്റോറിയലില്‍ ഗുരു എഴുതി.

-എല്ലാ സത്യങ്ങളും മിഥ്യയാല്‍
മൂടപ്പെട്ടിരിക്കുന്നു. എല്ലാ മിഥ്യകള്‍ക്കും വര്‍ണ്ണപ്പൊലിമയും ആകര്‍ഷണവും
അധികമായിരിക്കും. ആവര്‍ണ്ണപൊലിമയില്‍, ആകര്‍ഷണ വലയത്തില്‍
അകപ്പെട്ട്‌ സാധാരണ വ്യക്തി അന്ധരായിപ്പോകുന്നു. അന്ധകാരത്തില്‍ നിന്നും അവനെ രക്ഷിക്കുന്നതാണ്‌
മനുഷ്യത്വം. അതിനായുള്ള ബോധവല്‍ക്കരണം ചെയ്യുകയാണ്‌ പത്രധര്‍മ്മം. പത്രധര്‍മ്മത്തെ
വെടിഞ്ഞ്‌ ഇരുളിനും മിഥ്യകള്‍ക്കും കീര്‍ത്തനം ആലപിക്കുന്ന പ്രതങ്ങള്‍ കപട
വേഷധാരികളാണ്‌, മനുഷ്യദ്രോഹികളാണ്‌……………..

ശാന്തിഗ്രാമത്തിന്റെ
രണ്ടാമത്തെ പുലര്‍ച്ചയാണ്‌. സിദ്ധാര്‍ത്ഥന്‍ കമ്മ്യൂൺ ദിനപത്രം വായിച്ചുകൊണ്ട്‌, റും ബോയ്‌ എത്തിച്ചുകൊടുത്ത ചായ നുകര്‍ന്നുകൊണ്ട്‌ കട്ടിലില്‍
ചാരിക്കിടന്നു.

ഇന്ന് കിഴക്കുനിന്നും
സൂര്യകിരണങ്ങള്‍ എത്തിയിട്ടില്ല. കാര്‍മേഘങ്ങളന്ന ഇരുളില്‍ സൂര്യന്റെ വെളുത്തമുഖം
മൂടപ്പെട്ടിരിക്കുകയാണ്‌. കഴിഞ്ഞ രാവു മുഴുവന്‍ മഴയായിരുന്നു. അന്തരീക്ഷമാകെ ഈര്‍പ്പമാർന്നിരിക്കുന്നു.

സിദ്ധാർത്ഥന്‍ ശാന്തി പുഴയെ
നോക്കി,
മഴ മഞ്ഞില്‍മുടപ്പെട്ട്‌ വ്യക്തമായി കാണാനാവുന്നില്ല.

@@@@@@




അദ്ധ്യായം മൂന്ന്

വലിയൊരു മതില്‍ക്കെട്ട്.

വിശാലമായ ഗെയ്റ്റ്‌.

ഗെയ്റ്റില്‍ യൂണിഫോം ധാരിയായ
കാവല്‍ക്കാരന്‍.

ഗെയ്റ്റ്‌ കടന്നാല്‍
വൃത്തിയും വെടിപ്പുമുള്ള മുറ്റം, മനോഹരമായപുന്തോട്ടം.
അടുത്തടുത്തായി നാലു കെട്ടിടങ്ങള്‍. അതിനുള്ളില്‍ പ്രവിശ്യയിലെ നാലാംകിട പ്രതവും
അതിന്റെ വീക്കിലിയും.

പ്രസ്സിന്റെ പിന്നിലേയ്ക്കും, ഇരുവശങ്ങളിലേയ്ക്കും ആധുനികമായി തീര്‍ത്ത കെട്ടിടങ്ങള്‍, അവിടങ്ങളില്‍ പത്രമോഫീസിലെ അന്തേവാസികള്‍ പാര്‍ക്കുന്നു.

തെക്കേലോണില്‍ തലയെടുപ്പുള്ള
ഇരുനിലക്കെട്ടിടം. അതാണ്‌ ഗുരുവിന്റെ വസതി.

ഇതാണ്‌ കമ്മ്യൂൺ.

ഗുരു തീര്‍ത്ത കമ്മ്യൂൺ.

ഗുരുവിന്റെ വിവാഹം അനാര്‍ഭാടമായാണ്‌
നടന്നത്‌. എലീസയുടെ അപ്പനും അത്രയേ ആഗ്രഹിച്ചിരുന്നുള്ളൂ. അയാളുടെ ആറ്‌ മക്കളില്‍
മൂത്തവളാണ്‌ എലീസ. മുപ്പതുകളുടെ പകുതി കഴിഞ്ഞ മകളെ കെട്ടിക്കോളാമെന്ന്‌
പറഞ്ഞുവന്നപ്പോള്‍ ഒന്നും ആലോചിക്കാതെ സമ്മതിച്ചു.

പയ്യന്റെ കഥകേട്ടപ്പോള്‍
ആദ്യം വിഷമം തോന്നി. എന്നിരിയ്ക്കിലും ആ മുഖത്തെ ശാന്തതയും ഗാംഭീര്യവും ആ അപ്പനെ
സമാധാനിപ്പിച്ചു. എലീസയുടെ താഴെ മൂന്ന്‌ പെണ്‍കുട്ടികളും രണ്ട്‌ ആണ്‍കുട്ടികളുമാണ്‌.
എങ്ങനെ മറ്റുള്ളവരെ വിവാഹം ചെയ്തയയ്ക്കും?

ആ കാഞ്ഞിരപ്പള്ളിക്കാരന്‌
അതൊരു ദു.ഖമായിരുന്നു. തീരില്ലെന്നു കരുതിയിരുന്ന ദു:ഖം തീര്‍ക്കാനായി ഗുരുവെത്തി.
പക്ഷെ പള്ളിയില്‍ വച്ചുകെട്ടാന്‍ അച്ചനും അധികാരികളും അനുവദിച്ചില്ല…

ഗുരു ദൈവവിശ്വാസിയല്ലത്രേ, പള്ളിയില്‍ കയറാത്തവനാണനത്രെ. സഭയ്ക്കാകമാനം കളങ്കമുണ്ടാക്കിയവനാണത്രേ.

അയാളൊരു
കമ്മ്യൂണിസ്റ്റാണെന്ന്‌!

തലവെട്ടി രാഷ്രീയത്തിന്റെ
അദ്ധ്യാപകനാണെന്ന്‌! പക്ഷെ,രജിസ്ട്രാഫീസിന്‌ആവകതിരിവുകളൊന്നുമില്ലായിരുന്നു.
രജിസ്ട്രാര്‍ തുറന്നുവച്ച പുസ്തകത്തില്‍ ഗുരുവും എലീസയും ആദ്യം ഒപ്പുകള്‍ വച്ചു. പിന്നീട്
ഗുരുവിന്‌ വേണ്ടി കൃഷ്ണവേണിയും എലീസക്കു വേണ്ടി അവളുടെ അപ്പനും ഒപ്പുവച്ചു.

എലീസയുടെ വീതത്തില്‍ കിട്ടിയ
മൂന്ന്‌ ഏക്കര്‍ റബ്ബര്‍ എസ്റ്റേറ്റ്‌ വിറ്റാണ്‌ പ്രവിശ്യയിലെ ഒരു പ്രധാന
നഗരത്തില്‍ കമ്മ്യൂൺ തീര്‍ത്തത്‌, പത്രം സ്ഥാപിച്ചത്‌.

കമ്മ്യൂണിലെ അന്തേവാസികള്‍, പത്രസ്ഥാപനത്തിലെ ജീവനക്കാര്‍ ആശ്രയമറ്റവരും, ഒറ്റപ്പെട്ടവരുമായിരുന്നു.

അവര്‍ അനാഥാലയത്തില്‍ നിന്നും, ജയിലറകളില്‍ നിന്നും വന്നവരായിരുന്നു. കമ്മ്യൂണില്‍ വടവ്യക്ഷം പോലെ
ഗുരുവളര്‍ന്നു; പന്തലിച്ചു.

ആ വൃക്ഷച്ചുവട്ടില്‍,

ശീതളിമയില്‍,

ആശ്രയമറ്റവരും
പുറംതള്ളപ്പെട്ടവരും പുതിയജീവിതം

കണ്ടെത്തി. പുതിയ ബന്ധങ്ങള്‍
സ്ഥാപിച്ചു. പുതിയ ബന്ധങ്ങള്‍ വഴി പലരും സമൂഹത്തിലേയ്ക്കും സമുദാ

യത്തിലേയ്ക്കും തിരിച്ചു വന്നു.
അവര്‍ക്കു കിട്ടിയ പുതിയ മുഖഛായയില്‍, രൂപങ്ങളില്‍
സമൂഹത്തില്‍ നിന്നും പുതിയ ഒരു മാന്യത അംഗീകരിച്ച്‌ കിട്ടി. അവരില്‍ പലരും വീണ്ടും
സാമുഹ്യ ജീവികളായി പരിണമിക്കപ്പെടുകയാണുണ്ടാത്.

 ഗുരു സന്തുഷ്ടനായി.

ചിലപ്പോഴൊക്കെ
നൊമ്പരപ്പെടാതിരുന്നില്ല; ഒരു പെണ്ണിന്റെ ധനതിനെല്ലാം അടിത്തറ. അടുത്ത
നിമിഷത്തില്‍ സമാധാനപ്പെട്ടു. ഞാന്‍ സ്വന്തം സുഖത്തിനു വേണ്ടി മാത്രമല്ല ചെയ്തത്‌,
ഒരു സമൂഹത്തെതന്നെ മാറ്റിയെടുക്കുകയാണ്‌ ചെയ്തിരിക്കുന്നത്‌.

നാലു കെട്ടും പടിപ്പുരയുമുള്ള
വിശാലമായ ആവാസ ഗേഹമാണ്‌ പാർവ്വതീദേവിയുടെ അന്തപുരം.

ഭഗവാന്‍ മാത്രമേ ദേവിയെന്നു
വിളിയ്ക്കൂ; ഭക്തരും സന്ദര്‍ശകരും അമ്മെ എന്നു വിളിയ്ക്കുന്നു.

പട്ടുചേലയില്‍ പൊതിഞ്ഞ്‌
നെറ്റിയില്‍ വലിയ സിന്ദൂരക്കുറിയുമായി മട്ടുപ്പാവില്‍, ആട്ടുകട്ടിലില്‍ ദേവി വിരാജിക്കുന്നു.

മുറുക്കാന്‍ ചെല്ലത്തില്‍
നിന്നും നൂറുതേച്ച വെറ്റിലയെടുത്ത്‌ അടക്കനുറുക്കുകള്‍ വെറ്റിലിയില്‍ പൊതിഞ്ഞു
കാലിപ്പുകയില പേരിന്‌ കൈവെള്ളയില്‍ വച്ച്‌ തിരുമ്മിക്കൂട്ടി വെറ്റിലയോടുകൂടി, അടയ്ക്കയോടുകൂടി വായിലിട്ടു ചവച്ചു.

ചുണ്ടുകള്‍ വീണ്ടും ചുവന്നു.
കവിളുകള്‍ ചുവന്നു.

ദിനചര്യകള്‍ കഴിഞ്ഞ്‌, നീരാട്ടുകഴിഞ്ഞ്‌, ദേവി വിശ്രമത്തിനെത്തിയിട്ട്
നിമിഷങ്ങളെ ആയിട്ടുള്ളൂ. മദ്ധ്യവയസ്സുകഴിഞ്ഞിട്ടും ദേവി സുന്ദരിയായിത്തന്നെ
തുടരുന്നു. ചുവന്ന പട്ടില്‍ പൊതിയുമ്പോള്‍ കൂടുതല്‍ ചുവക്കുന്നു.

ദേവിയുടെ രാവുകള്‍
ഉറക്കമിളപ്പിന്റേതാണ്‌, എന്നും.

ശാന്തി ഗ്രാമത്തിന്റെ ഊരാണ്മയില്‍
രണ്ടാം സ്ഥാനം ദേവിക്കാണ്‌.

ഗ്രാമത്തിലേയ്ക്ക്‌ ഐശ്വര്യം
ഒഴുകിയെത്താന്‍ ദേവിയുടെ വരദാനം അമുല്യമാണെന്ന്‌ ഗ്രാമക്കാര്‍ പറയുന്നു. ദേവിയുടെ
അന്ത:പുരം നിവാസികളും ഗ്രാമത്തിന്റെ വരമായി, ധനമായി………… ഗ്രാമത്തിലെത്തുന്ന
ധനം ഒരിയ്ക്കലും ഒഴുകിയകലാതെ സൂക്ഷിക്കുന്നവരായി,

ഭഗവാന്റെ ദാസികളായി……….

ദേവദാസികളായി……….

വടക്കന്‍ മലഞ്ചെരുവില്‍
നിന്നും ശാന്തിപുഴ കടന്നെത്തിയ ചെറിയകാറ്റ്‌ ദേവിയുടെ കണ്‍പോളകളെ മെല്ലെത്തഴുകി
അടപ്പിച്ചു. മുറുക്കാന്‍ നല്‍കിയ ലഹരികൂടി ആയപ്പോള്‍ ദേവി മയങ്ങിപ്പോയി.

മുറുക്കാന്‍ തുപ്പാന്‍ കൂടി
മറന്നു.

പടിപ്പുര കാവല്‍ക്കാരന്റെ
പാദചലനങ്ങള്‍ ദേവിയെ ഉണര്‍ത്തി.

അപ്പോള്‍ പടിപ്പുര കാവല്‍ക്കാരന്‍
മാത്രമെ ഗോവണി ചവുട്ടിക്കയറുകയുള്ളുവെന്നു ദേവി ഓര്‍മ്മിച്ചു. അന്തേവാസികള്‍
പുരങ്ങളില്‍ മയക്കമായിരിക്കും. ദേവിയ്ക്കു ദേഷ്യം തോന്നി. ഗോവണിയും മട്ടുപ്പാവും
കരിവീട്ടിയില്‍ തീര്‍ക്കേണ്ടിയിരുന്നില്ല. ഭഗവാന്റേതു പോലെ സിമന്റുകൊണ്ടും, കമ്പികൊണ്ടും മതിയായിരുന്നു; പാദചലനങ്ങള്‍ അറിയില്ലായിരുന്നു.

പടിപ്പുര കവല്‍ക്കാരന്‍
കണാരന്‍ തുവര്‍ത്തുമുണ്ട്‌ അരയില്‍ ചുറ്റി നിന്ന്‌ ഉണര്‍ത്തിച്ചു.

“അമ്മെ, ഭഗവാന്റെ അടുത്തുനിന്നും ഉസ്മാന്‍ എത്തിയിട്ടുണ്ട്‌.”

ദേവി അലക്ഷ്യമായി മൂളി.

കണാരന്‍ ദേവിയുടെ
മുഖത്തുനിന്നു കണ്ണെടുത്തില്ല.

ദേവി മയക്കംവിട്ടു. കണ്ണുകള്‍
തുറന്നു. മുറുക്കാന്‍ കോളാമ്പിയില്‍ തുപ്പി. വായ ശുദ്ധിയാക്കി. ആട്ടുകട്ടിലില്‍
കാലുകള്‍ ആട്ടിയിരുന്നു.

“ആരെയാണ്‌ ആവശ്യപ്പെടുന്നത്‌?”

“അമ്മ ചെല്ലണമെന്ന്‌.”

ദേവി ഒരു നിമിഷം
സ്തംഭിച്ചിരുന്നു.

പിന്നീട്‌,

മുഖം കുമ്പിനില്‍ക്കുന്ന
പുഷ്പം വിടരുന്നതുപോലെ വിരിഞ്ഞ്‌, പുഷ്പമായി.

കവിളുകളില്‍ ഇപ്പോഴും
നുണക്കുഴികൾ പൂക്കുന്നു.

കണ്ണുകളില്‍ ലജ്ജപടരുന്നു.

കണാരന്റെ മനസ്സില്‍ സന്തോഷം
അലയടിച്ചു.

“കണാരന്‍ സത്യമായിട്ടും?”

അവള്‍ക്ക്‌ വിശ്വാസം
വന്നില്ല. ആട്ടുകട്ടിലില്‍ നിന്നും ചാടിയിറങ്ങി.

പടിപ്പുരയ്ക്കു പുറത്തു നില്‍ക്കുന്ന
ഉസ്മാനെ കാണാറായി.

“അതെയമ്മെ………”

“കണാരന്‍ പോയി ഉസ്മാനെ
അയയ്ക്ക്‌.”

കണാരന്‍ ഗോവണിയിറങ്ങുന്ന
ശബ്ദം കേട്ടു തുടങ്ങി. അപ്പോള്‍  മനസ്സില്‍
ഭഗവാന്റെ ചിത്രം തെളിഞ്ഞു.

നിത്യേന മുഖം വടിച്ച്‌, കല്ലുരച്ച്‌ മിനുസമാര്‍ന്ന കവിളുകള്‍ രക്തച്ഛവി പൂണ്ടിട്ടാണ്‌.

തേജോമയമായ നയനങ്ങള്‍,

നീണ്ട നാസിക,

ചുരുണ്ട, നീണ്ട മുടിയിഴകള്‍, നരകയറിത്തുടങ്ങിയോ?

വിരിഞ്ഞമാറിടം,

നീണ്ട ബാഹുക്കള്‍,

ഒതുങ്ങിയ അരക്കെട്ട്,

ശക്തങ്ങളായ കൈകാലുകള്‍,

മോഹിപ്പിക്കുന്ന നിറം,

വശീകരിക്കുന്ന പുഞ്ചിരി,

നോക്കു, എത്ര ആജ്ഞാശക്തിയാണ്‌ ആ കണ്ണുകള്‍ക്ക്‌!

മുഖത്ത്‌ തെളിയാറുള്ള രൌദ്രഭാവം
കണ്ടാല്‍ ആരാണ്‌ ചുളി നിൽക്കാതിരിക്കുന്നത്‌!

ആ ശക്തിയില്‍ക്കൊരുത്ത്‌ എത്ര
പ്രഗത്ഭന്മാര്‍ നില്‍ക്കുന്നു.

രാഷ്ട്രതന്ത്രജ്ഞര്‍,

നിയമജ്ഞര്‍,

ശാസ്ത്രജ്ഞര്‍,

ബുദ്ധിജീവികള്‍,

കവികള്‍, കലാകാരന്മാര്‍,

ഭരണകര്‍ത്താക്കള്‍,

ലക്ഷോപലക്ഷം വിശ്വാസികള്‍, ആരാധകര്‍,

“ഓം സച്ചിദാനന്ദായ നമ:“

സ്ഥാനമാനങ്ങള്‍ മറന്ന്‌, ആസനങ്ങള്‍ മറന്ന്‌ എത്രയോ ശ്രേഷ്‌ടർ ആ പാദങ്ങളില്‍ സേവയ്ക്കായെത്തുന്നു.

ഒരു മൊഴി കേള്‍ക്കാന്‍,

 ആശ്വാസവാക്ക്‌ കേള്‍ക്കാന്‍,

ആ പാദങ്ങള്‍ കഴുകി ജലം
കുടങ്ങളിലാക്കി ചുമന്ന്‌, ശാന്തിനിലയത്തെ പ്രദക്ഷിണം വയ്ക്കാന്‍………….

ദേവി ഉണക്കാന്‍ നിവര്‍ത്തിയിട്ടിരുന്ന
മുടി ഒതുക്കി പിറകിലേയ്ക്കിട്ടു, ഗോവണിയിറങ്ങി.

താഴെ സ്വീകരണ മുറിയില്‍
കാത്തിരിക്കുന്നുണ്ടായിരുന്നു

ഉസ്മാന്‍.

ദേവിയെകണ്ട്‌ എഴുന്നേറ്റ്‌
വന്ദിച്ച്‌ വീണ്ടും ഇരുന്നു.

ദേവി അയാള്‍ക്കഭിമുഖമായിരുന്നു.

ദേവി അയാളെ അപ്പാടെ
ശ്രദ്ധിച്ചു.

ഉസ്മാന്‍ മാറിയിരിക്കുന്നു.
തടിക്കുകയും നിറംവയ്ക്കുകയും ചെയ്തിരിക്കുന്നു. എങ്കിലും മുഖത്ത്‌ സ്വതവെ
തെളിഞ്ഞുനില്‍ക്കുന്ന ഗൌരവം ഒട്ടും കുറഞ്ഞിട്ടില്ല. ഇപ്പോഴും ഭഗവാന്റെ ദളപതിക്കു
ചേര്‍ന്നതു തന്നെ.

തന്നെ ദേവിയായി അവരോധിച്ച
ഉടന്‍ തന്നെ ഉസ്മാനെ ദളപതിയായി നിയോഗിച്ചു. യുദ്ധത്തിനൊ, വിപ്ലവത്തിനോ വേണ്ടിയല്ല. ഒരു ആചാരമായിട്ട്‌. ഭഗവാന്റെ എഴുന്നള്ളത്തിന്‌
കുതിരപ്പുറത്ത്‌ വേഷവിധാനങ്ങളുമായി………….

പക്ഷെ ഉസ്മാന്‍ ആ
തലങ്ങളെല്ലാം വിട്ടുയര്‍ന്നു, ഭഗവാന്റെ ഉറ്റ മിത്രമായി,
രഹസ്യം സൂക്ഷിപ്പുകാരനായി.

പ്രചാരകനായി,

പ്രവര്‍ത്തകനായി.

ജാതിമത ചിന്തകള്‍ക്കതീതനായി, സാക്ഷാല്‍ ഭഗവാന്റെ ദളപതിയായി.

“ഉസ്മാന്‍ കുടിക്കാന്‍
ഇളനീരെടുക്കട്ടെ……… അതോ ചായയോ, കാപ്പിയോ……?”

“വേണ്ട……..ഞാന്‍
തിരക്കിലാണ്‌, ഭഗവാന്‍ എത്രയും വേഗം, കാണാന്‍
ആവശ്യപ്പെടുന്നു……….. അമ്മ എളഴുന്നള്ളുകയല്ലെ………..”

ദേവിയുടെ മനസ്സ്‌ ഉദ്വേഗം
പൂണ്ടു.

എന്താണ്‌ ഭഗവാന്‍
ദേഹാസ്വാസ്ഥ്യം?”

“അങ്ങനൊന്നും തോന്നിയില്ല
പക്ഷെ മനസ്സ്‌ സ്വസ്ഥമല്ലാത്തതുപോലെ…”

ദേവിയുടെ മുഖം മങ്ങി.

സുഖദു:ഖങ്ങളെ ത്യജിച്ച്‌, തന്നെത്തന്നെ മറന്ന്‌, ആരാധകർക്കു വേണ്ടി, ഭക്തര്‍ക്കുവേണ്ടി ജീവിക്കുന്ന ഭഗവാന്‍………….

‘ഉസ്മാന്‍
യാത്രയായിക്കൊള്ളു, ഞാന്‍ പിന്നാലെ എത്താം.”

ഉസ്മാന്‍ എഴുന്നേറ്റു വണങ്ങി
പടികടന്നു.

@@@@@@@@@