വര്‍ത്തമാന കാലത്തേയ്ക്ക്‌

മുകളിലത്തെ നിലയിലെ, പാർട്ടി ഓഫീസിന്റെ വിശാലമായഹാളിൽ പ്രവർത്തകർ കസേരകളിൽ
സന്നിഹിതരായിരിക്കുന്നു. അദ്ധ്യക്ഷൻ, മറ്റു പ്രാസംഗീകർ എല്ലാം
തയ്യാറായിരിയ്ക്കുന്നു. യോഗനടപടികളിലേയ്ക്ക്‌ ശ്രദ്ധക്ഷണിച്ചു കൊണ്ട്‌ ഒരു
സംഘാടകൻ പ്രസംഗിച്ചു തുടങ്ങിയപ്പോഴാണ്‌ സഖാവ്പീറ്റർ വാതിൽക്കൽ തല കാണിച്ചത്‌.

അപ്പോൾ എല്ലാ ശ്രദ്ധകളും അയാളിലേയ്ക്ക്‌
തിരിഞ്ഞു. അവരുടെ മുഖങ്ങളിലെല്ലാം അവഹേളനത്തിന്റെ രസം തെളിഞ്ഞുവരികയാണ്‌.

സ.പീറ്റർ നടന്ന്‌ വന്ന്‌ ഒഴിഞ്ഞു
കിടക്കുന്ന
കസേരയിൽ ഇരിയ്ക്കുന്നു. അല്പസമയം ശ്രദ്ധ വികേന്ദ്രീകരിച്ചുപോയ സദസ്യർ സ്വയം നിയന്ത്രിതരായി പ്രാസംഗീകനിലേയ്ക്ക്‌ തിരിച്ചുവന്നു.

സഖാക്കളെ, അപ്രതീക്ഷിതമായ ഒരു
സാഹചര്യത്തിലാണ്‌ നമ്മൾ വന്നു പെട്ടിരിക്കുന്നത്‌. തികച്ചും കണക്കുകൂട്ടലുകളെ തകിടം മറിച്ചുകൊണ്ട്‌ തെരഞ്ഞെടുപ്പ്‌ ഫലങ്ങൾ നമ്മളിലേയ്ക്ക്‌വന്നിരിക്കുകയാണ്‌.
ചരിത്രത്തിൽ ഒരഞ്ചുവർഷം നമ്മൾ ഭരിച്ചാൽ
അടുത്ത അഞ്ചുവർഷം സംയുക്തകക്ഷിയുടെ ഊഴമായിട്ടാണ്‌
വന്നിട്ടുള്ളത്‌.പക്ഷെ, ഇപ്രാവശ്യം ആ ചരിത്രത്തെ മാറ്റിയെഴുതണമെന്ന്‌ നമ്മൾ ആഗ്രഹിക്കുകയും അതിനായിട്ട്‌
പ്രവർത്തിക്കുകയും ജനക്ഷേമപരമായിട്ട്‌ അധികാരം പങ്കുവയ്ക്കലും വിശകലന ക്രമീകരണം നടപ്പിലാക്കുകയും ചെയ്തിരുന്നതാണ്‌.
അതു വഴി ഒട്ടനവധി ആനുകൂല്യങ്ങൾ
ജനങ്ങൾക്ക് കൊടുക്കുകയും ചെയ്തതാണ്‌.
എന്നിട്ടും ഈ പരാജയകാരണം സ്വയം
വിമർശനമാക്കികൊണ്ട്‌ എല്ലാ സഖാക്കളും ചർച്ചയിൽ
പങ്കുകൊണ്ട്‌ ….

സ.പീറ്ററുടെ കണ്ണുകളിൽ, തുറന്നിട്ട ജനാല വഴികാണുന്ന മീൻ ചന്തയുടെ കാഴ്ചകളാണ്‌. ഉണക്ക മീൻ
വിൽക്കുന്നതിനും, പച്ചക്കറി വിൽക്കുന്നതിനും, ആടുമാടുകളെ ഇറച്ചിയാക്കി
വിൽക്കുന്നതിനുംഒരൊറ്റ ചന്തയാണ്
മങ്കാവുടിയിൽ
നിലവിലുള്ളത്‌. എല്ലാറ്റിനും കൂടി
ഒരൊറ്റ വഴിയും. ആ വഴി കടന്നുവരുന്നത്‌
മങ്കാവുടിയിലെ പ്രധാന ബസ്സ്‌ സ്റ്റേഷന്റെ കവാടത്തിലൂടെയും.

അന്തിക്കച്ചവടത്തിന്റെ തിരക്കാണവിടെ, അതിന്റേതായ ആക്രോശങ്ങളും,
ആരവങ്ങളും, വിലപേശലുകളും, വിലതാഴ്ത്തലുകളും……..

അപ്പോഴാണ്‌ പീറ്ററുടെ കണ്ണുകൾ നിശ്ചലമായിനിന്നത്‌.
അവിടെ നിന്നും കണ്ണുകളെ മറ്റ്‌ കാഴ്ചകളിലേക്ക്‌ കൊണ്ടുപോകാൻ കഴിയാത്തവിധം
ചൂണ്ടലിൽ കൊരുത്ത മീനിനെപ്പോലെ കുടുങ്ങിപ്പോയി.

അവൾ മാർക്കറ്റിൽ പുതുതായിട്ടെത്തിയതാണ്‌,
വെളുത്തിട്ടാണ്‌, നല്ല ഉടൽ, നല്ല വടിവ്‌, ആവശ്യത്തിന്‌,
അല്ലെങ്കില്‍ ഉടലിന്‌ യോജിച്ച അവയവങ്ങളാണ്‌.
പുകയിലമണമില്ലെന്ന്‌ കേഴ്വിയും. ക്ലോസപ്പിന്റ ഉഛ്വാസമാണുതാനും. പക്ഷെ, ദല്ലാളിനെ കണ്ടെത്താനായില്ല.
തെരഞ്ഞെടുപ്പിന്റെ
തെരക്കായിരുന്നു, പീറ്ററിന്‌.

അവളുടെ വാക്കുകൾക്ക് തേനിന്റെ
ചുവയാണന്ന്‌ പറയുന്നു. വാക്കുകളിൾ ആവശ്യത്തിന്‌
കവിതയും. പക്ഷെ, ലേശം റം വേണമത്രെ. മദ്യ ശേഷം ഒന്നുരണ്ടുകവിൾ പുകയും. പുക ഇണയുടെ ചുണ്ടിൽ കൊളുത്തിയ
സിഗററ്റിൽ നിന്നും വേണമെന്ന്‌ വാശിയും. മദ്യവും പുകയുമില്ലാത്ത ആണുങ്ങളോട്‌ പഥ്യമല്ലെന്നും.

പീറ്ററിന്റെ ഓർമ്മകൾ പിറകോട്ടു
പോവുകയാണ്‌. കൌമാരം വിട്ടകാലം. ജിജ്ഞാസ കൊടുമ്പിരി കൊണ്ട്‌,
അന്വേഷണങ്ങളും, പരീക്ഷണങ്ങളും നടത്തിയിരുന്ന
പ്രായം.
എന്തുസാഹസവും ചെയ്യാൻ ഉശിരുണ്ടായിരുന്ന സമയം.

ഇനിയും പിടിച്ചുനിൽക്കാൻ കഴിയില്ലെന്നു വന്ന ഒരു ദിവസം അറിയാൻ
തന്നെ തിരുമാനിച്ചു.

പുസ്തകത്തിൽ നിന്നും പഠിച്ച ശാസ്ത്രസത്യങ്ങളെ അറിയാൻ, സ്ത്രീ ശരീരത്തിന്റെ കാമ്പുകളെത്തേടി……..തുണയായിട്ടൊരുസുഹൃത്തുമുണ്ടായിരുന്നു. അന്നീ
മാർക്കറ്റ്‌ കോൺക്രീറ്റ്‌
മേൽക്കൂരയുടേതോ, ഹോളോബ്രിക്സ്‌ മറച്ച്‌ തറ പ്ലാസ്റ്ററു ചെയ്തതോആയിരുന്നില്ല. ഓലമേച്ചിലുള്ള,സർക്കാർ എൽ.പി. സ്‌ക്കുളു പോലുള്ള ഒരു ഓല ഷെഡ്ഡ് .തറയിൽ ചാണകം പോലും
മെഴുകിയിരുന്നില്ല. നടന്നും, നിന്നും, ഇരുന്നും തറഞ്ഞ
മണ്ണ്‌ മിനുസമാർന്നിരുന്നു.

ആ മണ്ണിൽ ഒരു വിരിപ്പ്‌ പോലുമില്ലാതെ…

“സഖാവ്‌പീറ്റർ”
അദ്ധ്യക്ഷന്റെ കനത്ത ശബ്ദം, ഉച്ചഭാഷിണിയില്ലെങ്കിലും മുറിയാകെ മുഴങ്ങി,
മുഴക്കം അലകളായി,
നിമിഷങ്ങളോളം നിലനിൽക്കുകയും ചെയ്തു.

പീറ്റർ ഓർമ്മകളുടെ മധുരത്തില്‍
നിന്നും വർത്തമാനത്തിന്റെ കയ്പുകളിലേയ്ക്കിറങ്ങിവന്നു. ഞെട്ടിയില്ല. കാരണം ഇതൊരു
ആദ്യാനുഭവമല്ലാത്തതു കൊണ്ട്‌. പീറ്റർ എഴുന്നേറ്റു നിന്നു.

“അതെ, ഞാൻ
സഖാവ്‌ പീറ്റർ തന്നെ……. സഖാവ്‌ ഔസേപ്പിന്റെ മകൻ, സ. കൃഷ്ണന്റെ
മരുമകൻ.”
“സഖാവെ… ഇപ്പോൾ കുടുംബ ചരിത്രം അല്ലാ ചോദ്യ വിഷയം, സഖാവിന്റെ ബ്രാഞ്ചിന്റെ പരിധിയില്‍ വരുന്ന വാർഡിൽ ഒരു സ്വതന്ത്ര സ്ഥാനാര്‍ത്ഥി
ജയിച്ചു വന്നതിന്റെ കാരണങ്ങളാണ്‌ ചോദിച്ചത്‌.”

“അതെ സഖാവെ………. ഞാനതിലേയ്ക്കുതന്നെയാണ്‌ വന്നുകൊണ്ടിരിയ്ക്കുന്നത്‌. പക്ഷെ, അതിനുമുമ്പ്‌, ആക്രോശിക്കുന്നവരോടും കുറ്റം
ചാർത്തുന്നവരോടും ശക്തികുറച്ച്‌ സൌമ്യതയിൽ വേണം ചെയ്യാനെന്ന്‌
പറയുകയാണ്‌. കാരണം, അല്ലെങ്കിൽ പലതും ഞാൻ
ചികഞ്ഞെന്നു വരും.”

“സഖാവെ……സഖാവിനോട്‌ ആവശ്യപ്പെട്ടതു മാത്രം പറയാനാണ്‌ പറഞ്ഞത്‌…”

“അതുതന്നെയാണ്‌
സഖാവെ പറയാൻ പോകുന്നത്‌. അല്ലാതെ ഞാനിവിടെ
അനാവശ്യം പറയാനോ കാണിക്കാനോ പോകുന്നില്ല. ആവശ്യത്തിലേയ്ക്ക്‌ വരാനുള്ള മുഖവുര പറയാതെങ്ങനെ……”

അങ്ങിനെ സ.പീറ്റർ മുഖവുരയും
അവതാരികയും കഴിഞ്ഞ്‌ കാര്യത്തിലേയ്ക്ക്‌ കടക്കുകയും കാര്യകാരണ സഹിതം സാഹചര്യങ്ങളെ വിശദമായിട്ട്‌ അവതരിപ്പിക്കുകയും സ്വയം
വിമർശന പരമായിട്ട്‌ കാര്യങ്ങളെ സമീപിക്കുകയും
സ്വകർത്തവ്യം പോലെ കൃത്യനിർവ്വഹണം
ഏറ്റെടുക്കുകയും ചെയ്തിരിക്കുക യാണ്‌.

അപ്പോൾ ഇവിടെ വളരെ
പ്രസക്തമായൊരു കാര്യം ഉടലെടുത്തിരിക്കുകയാണ്‌. എന്താണ്‌ സ.പീറ്റർ ഏറ്റെടുത്തിരിക്കുന്ന കൃത്യമെന്നത്‌. ഇവിടം മുതലാണ്‌ സതീശൻ
നാം കേൾക്കുന്ന, അറിയുന്ന കഥയിലേയ്ക്ക്‌
കയറി വരുന്നത്‌. എങ്ങിനെ അവൻ
കഥയിൽ പ്രവേശിച്ചു എന്ന്‌ ചോദിച്ചു പോകാവുന്നതാണ്‌.

അതൊരു ചരിത്ര മുഹൂർത്തമാണ്‌.

മങ്കാവുടി നഗരസഭയിലേക്ക്‌ ചരിത്രത്തിലാദ്യമായിട്ടൊരു സ്വതന്ത്ര
സ്ഥാനാർത്ഥി ജയിച്ചു വന്നിരിക്കുകയാണ്‌. ഒരു രാഷ്ട്രീയ
മുന്നണിയുടേയും പിന്തുണയില്ലാതെ; ഒരു മതത്തിന്റേയും ജാതിയുടേയും മുദ്ര കുത്തപ്പെട്ട വോട്ടുകളില്ലാതെ.

ഞാനെന്റെ പത്താമത്തെ വയസ്സിലാണ്‌
സതീശനെ കണ്ടത്‌. അവൻ പേറ്റുമുറിയിൽ,
അമ്മയുടെ മാറോട്‌ ചേർന്നു കിടന്ന്‌ ഉറക്കമായിരുന്നു.
തല മാത്രമേ പുറത്തു കാണാനുണ്ടായിരുന്നുള്ളു, ബാക്കി, ഉടലാകെ വെളുത്ത
തുണിയിൽ പൊതിഞ്ഞിരുന്നു. അതൊരു ഇടുങ്ങിയ
മുറിയായിരുന്നു. തുറന്നു കിടന്നിരുന്ന ജനാല
വഴി വെളിച്ചം എത്തിയിരുന്നു. ആ മുറിയിലെത്തിയപ്പോൾ ആദ്യം ശ്രദ്ധിച്ചത്‌ അവനെ ആയിരുന്നില്ല.
അവന്റെ ചുവന്ന ചുണ്ടുകൾ മുട്ടിയിരുന്ന,
അവന്റെ അമ്മയുടെ വെളുത്ത മുലകളായിരുന്നു.
മാറിടമാകെ അനാവൃമാക്കി   പാല്‍ കൊടുത്ത്‌, അതിന്റെ
ആസ്വാദനത്തിൽ അവർ മയങ്ങിപ്പോയിരുന്നു. അന്നെനിയ്ക്ക്‌ തോന്നിയത്‌ ഒരു സ്ത്രീയോടുള്ള
വികാരമായിരുന്നില്ല. അമ്മയുടെ അസുഖം മൂലം
എനിക്ക്‌ അകാലത്തിൽ നിഷേധിയ്ക്കപ്പെട്ട ആ
അമൃത്‌ കിട്ടിയിരുന്നെങ്കിൽ എന്ന മോഹമായിരുന്നു.

ഇപ്പോൾ ന്യായമായും ഒരു
ചോദ്യം ഉന്നയിക്കാവുന്നതാണ്‌. ഇക്കഥയിൽ പലയിടങ്ങളിലും
കാണുന്ന ഞങ്ങൾ അല്ലെങ്കിൽ ഞാൻ
ആരാണെന്ന്‌ ആ ചോദ്യം യുക്തവുമാണ്‌. സാധാരണ കഥയിൽ കാണാറുള്ള,
ഞാനും ഞങ്ങളും അക്കഥയിലെ വ്യക്തമായ
കഥാപാത്രങ്ങളായിരിയ്ക്കും. പക്ഷെ, ഇക്കഥയിൽ അവർ
കഥാപാത്രങ്ങളല്ല. കഥകൾ അറിയുന്നവർ മാത്രമായിരിയ്ക്കും.

ഈ ഞങ്ങളിലുള്ള ഒരു
ഞാൻ ആരാണെന്ന്‌ പരിചയപ്പെടുത്താം; ഒരു ഉദാഹരണമെന്ന
നിലയിൽ, ഞാനൊരു വ്യക്തിയാണ്‌. മങ്കാവുടിയിലെ മണ്ണും
മണവും വിണ്ണും ഗുണവും ഉൾക്കൊണ്ട
ഒരു
മങ്കാവുടിക്കാരൻ.

അധികം പൊക്കമില്ല; അധികം വണ്ണമില്ല, വെളുത്ത
നിറമില്ല, ചിരിയ്ക്കുന്നൊരു മുഖമില്ല…………

എന്റെ കോളേജ്‌ ജീവിത കാലത്ത്‌ സഹപാഠിയായിരുന്ന,
സെറിൻ എന്ന പെണ്‍കുട്ടി കൂടെ
കൂടെ ചോദിയ്ക്കുമായിരുന്നു, ആഴ്ചയിൽ അഞ്ചു
പ്രാവശ്യമെങ്കിലും.

“വൈ ആർ യൂ ഗ്ലൂമി?”

അവളുടെ സ്ക്കുൾ ജിവിതം
ഒരു ഇംഗ്ലീഷ്മീഡിയം ബോർഡിംഗിൽ
ആയിരുന്നു. അവൾ വെളുത്ത സുന്ദരിയും ഒരു പറ്റം
ആരാധകരുള്ളവളുമായിരുന്നു.

പക്ഷെ, മങ്കാവുടിയിലെ, കൊണ്ടിപ്പാടത്തെ എന്റെ
സ്നേഹിതർ അങ്ങിനെയല്ല ചോദിച്ചിരുന്നത്‌.

“എന്നാടാ
ഒരു മൂഡില്ലാത്തെ ?” എന്നായിരുന്നു.

ആർക്കായാലും എന്റെ മറുപടി
ഒരുചിരി മാത്രമായിരിയ്ക്കും.

ഞാൻ ചിരിക്കുക എന്നുപറഞ്ഞാൽ ചുണ്ടുകൾ
അകന്ന്‌ പല്ലുകൾ പുറത്ത്കാണിക്കുകമാത്രം ചെയ്യും. കവികൾ
പറയും പോലെ എന്റെ കണ്ണുകളിലേയ്ക്കോ കവിളുകളിലേയ്ക്കോ ചിരി ഒരിയ്ക്കലും പകർന്നു ചെല്ലാറില്ല.

അതെന്തുകൊണ്ടാണെന്നോ?

ഞാൻ കൊണ്ടിപ്പാടത്തുകാരനായതു കൊണ്ട്‌.

എന്താണീ കൊണ്ടിപ്പാടം എന്നായി
ചോദ്യം അല്ലേ? പറയാം. ഞാൻ പറഞ്ഞു തുടങ്ങിയത്‌
സതീശനെക്കുറിച്ച്‌ എനിയ്ക്ക്‌ അറിയാവുന്ന കാര്യങ്ങൾ
നിങ്ങളെ അറിയിക്കാനാണ്‌. പക്ഷെ, സംസാരിച്ച്‌ വഴിതെറ്റിയിട്ടൊന്നുമില്ല. കാരണം നിങ്ങൾ ആദ്യം
കൊണ്ടിപ്പാടത്തെപ്പറ്റി അറിയണം.

കൊണ്ടിപ്പാടം ഇന്ന്‌ മങ്കാവുടി നഗരസഭയുടെ
പരിധിയിലുള്ള ഒരു ദേശമാണ്‌. കിഴക്കൻ മങ്കാവുടിയും,
ശ്രീപുരവും കൂളൻ മലയും കുയിലൻ
കുന്നും
ഒക്കെ അതേ പോലുള്ള ഓരോ
ദേശങ്ങളാണ്‌. നഗരസഭയുടെ രേഖകളെ അധികരിച്ചു പറഞ്ഞാൽ വാർഡുകളാണ്‌.

ഈ മങ്കാവുടി വിട്ട്‌ ഏതു മലയാളത്തു
കരയിലും
എത്തിയിട്ട്‌ എന്നോട്‌ ആരെന്നു
തെരക്കിയാൽ മങ്കാവുടിക്കാരനെന്നു പറയും. എന്നാൽ മങ്കാവുടിയിലാരെങ്കിലുമാണ്‌ ചോദിക്കുന്നതെന്നാൽ
കൊണ്ടിപ്പാടത്തുകാരനെന്നാവും ഉത്തരം. പക്ഷെ, മങ്കാവുടിക്കാരനെന്നു പറയുന്ന സമയത്തുണ്ടാകുന്ന
ഹുങ്ക് കൊണ്ടിപ്പാടത്തുകാരനെന്നു പറയുമ്പോൾ കാണുകയില്ല. എന്തുകൊണ്ടെന്നല്ലെ.

കൊണ്ടിപ്പാടത്തിന്‌ ആ പേരു വീണത്‌, കൊള്ളക്കാരുടെ തെരുവ്‌ അല്ലെങ്കിൽ
വേശ്യകളുടെ തെരുവ്‌ എന്ന അർത്ഥത്തിലാണോ
എന്നെനിക്കറിയില്ല. അല്ലെന്നാണ്‌ എന്റെ പക്ഷം. കാരണം
ചരിത്രത്തിൽ ഈ രണ്ടു തെരുവുകളായുരുന്നതിന്‌
തെളിവുകളില്ല. എന്നാൽ ഇവിടെ കള്ളന്മാരും
വേശ്യകളും കുടി പാർത്തിട്ടുണ്ട്‌. അവരെത്തിയത്‌. മങ്കാവുടി നഗരസഭ
രൂപം കൊണ്ട്‌ വികസിച്ചുകൊണ്ടിരുന്ന പ്പോൾ
പലയിടങ്ങളിൽ നിന്നെത്തി ചുളളിക്കാട്ടിൽ കൊള്ളാതെ
വന്നപ്പോൾ കൂളൻ മലയിലും കൊണ്ടിപ്പാടത്തും എത്തിപ്പെടുകയായിരുന്നു. നഗരം വീണ്ടും വികസിച്ചപ്പോൾ
അവരെ കൂടാതെ മറ്റു പലരും, പല ജാതി
യും മതവും നിറങ്ങളുമായിട്ടെത്തിച്ചേർന്നു.

ഇന്ന്‌ ശ്രീപുരത്തും കൊള്ളാതെ
വന്നിട്ടുളള സംസ്ക്കാരസമ്പന്നരും ഇവിടേയ്ക്ക്‌
കുടിയേറിക്കൊണ്ടിരിയ്ക്കുന്നു. ഞാൻ സംസ്ക്കാരസമ്പരെന്ന്‌
പറഞ്ഞിരിയ്ക്കുന്നത്‌ അത്യാവശ്യം വിദ്യാഭ്യാസം യോഗ്യതയുളളവരെയും സാമാന്യം
നല്ല സാമ്പത്തികശേഷിയുളളവരെയുമാണ്‌; അല്ലാതെ
ശാസ്ത്രീയ
വിശകലനത്തിലുള്ള സംസ്ക്കാരസമ്പന്നരെയല്ല.

കഥകളെന്തൊക്കെയാണെങ്കിലും മങ്കാവുടിയിൽ,
ചുളളിക്കാട്ടുകാരെന്നോ, കൂളൻ മലക്കാരെന്നോ, കൊണ്ടിപ്പാടത്തുകാരെന്നോപറഞ്ഞാൽ മൂന്നാംതരത്തിൽ അല്ലെങ്കിൽ
നാലാംതരത്തിൽ പെട്ട പൌരന്മാരെന്ന അർത്ഥത്തിലാണ്‌
മറ്റുളളവർ കാണുന്നത്‌. അതുകൊണ്ടെനിക്ക്‌
കൊണ്ടിപ്പാടത്തുകാരനെന്നു പറയാൻ മടിയായിരുന്നു.
കഴിയുമെങ്കിൽ, ചോദ്യ കർത്താവിനെന്നെ
ശരിയ്ക്കുമറിയില്ലെങ്കിൽ ശ്രീപുരത്തുകാരനെന്നേ
പറയുകയുള്ളൂ.

ഇനിയും സതീശനെക്കുറിച്ച്‌ ഞാൻ കേട്ടിട്ടുളള
കഥയിലേയ്ക്ക്‌ വരാം.

നാൽപ്പത്തിയഞ്ചു വർഷങ്ങൾക്ക് മുമ്പായിരുന്നു മങ്കാവുടി പകുതി കച്ചേരിയിൽ മാസപ്പടിയായിട്ട്‌
തെക്കു നിന്ന്‌ കേശുക്കുറുപ്പ്‌ എത്തിയത്‌. മങ്കാവുടിക്ക്‌ തെക്കുള്ള ചെറുപട്ടണത്തിൽ നിന്നും ദിവസത്തിൽ നാലുനേരം ബസ്സ്‌ വരാറുണ്ടായിരുന്നു.
അത്‌
ഫോർഡ് കമ്പനിക്കാരുടെ വണ്ടിയായിരുന്നു. മുമ്പോട്ടു മൂക്കുപ്പോലെ നീണ്ടു നില്‍ക്കുന്ന ബോണറ്റുമായിട്ട്‌.

കേശുക്കുറുപ്പ്‌, ബസ്സ്റ്റാന്റിൽ ഇറങ്ങുമ്പോഴോ
അതിനുശേഷം അയാൾ മരിക്കും വരെയോ
അയാളോട്‌ ആരും എന്നാവകയിലെ കുറപ്പാണെന്ന്‌
ചോദിച്ചില്ല. അയാൾ പറഞ്ഞുമില്ല. മരിക്കും
വരെ
അയാളൊരു കേശുക്കുറുപ്പായിട്ട്‌ ജീവിച്ചു എന്നത്‌ അയാളുടെ
ആത്മകഥ. അന്ന്‌ അയാൾ ബസ്സ്‌ ഇറങ്ങുമ്പോൾ സാധനങ്ങൾ
പൊതിഞ്ഞ്‌ പിടിച്ചിരുന്നത്‌ തുണിസഞ്ചിയിലായിരുന്നു. അയാൾ ഓഫീസിലെത്തുമ്പോൾ, കച്ചേരിയിൽ മറ്റു
രണ്ടാളുകൾ കൂടി ഉണ്ടായിരുന്ന ജോലിക്കാരായിട്ട്‌.
ദാമോദരൻ നായരെന്ന ഓഫീസറും വേലായുധൻ പിളളയെന്ന ഗുമസ്ഥനും.

ആറുമാസക്കാലം കേശുക്കുറുപ്പ്‌ ഉറങ്ങിയത്‌ പകുതികച്ചേരിയുടെ ഒറ്റമുറി ഓഫീസിൽ തന്നെയാണ്‌. പകൽ സമയത്ത്‌ ഓഫീസറുടെയും ഗുമസ്ഥന്റേയും
എഴുത്തുമേശകൾ രാത്രിയിൽ കേശുക്കുറുപ്പിന്റെ കട്ടിലായി
പരിണമിച്ചിരുന്നു. അയാളുടെ ഭവ്യതയും നയചാതുരിയും
ഓഫീസറെ രസിപ്പിയ്ക്കുകയും കൂടി
ചെയ്തപ്പോൾ താമസ്സത്തിന്‌ വിഘ്ന വുണ്ടായില്ല.

പക്ഷെ, അംബിക, ഹോട്ടലിനെ ആശ്രയിച്ചുള്ള
ആഹാരക്രമീകരണങ്ങൾ അയാളെ തളർത്തിക്കളഞ്ഞു. ആരോഗ്യപരമായും സാമ്പത്തീകമായും. അതിനൊരു മുട്ടുയുക്തിയേ അയാൾ കണ്ടുള്ളു. ഭാര്യ ഭാനുവിനെ മങ്കാവുടിയിലെത്തിയ്ക്കുക. വരാനും എത്തിയ്ക്കാനും
കഴിയുന്ന കാര്യമാണ്‌. പക്ഷെ, ഒത്തുള്ളൊരു
താമസ്സം
അയാളുടെ ബോധത്തിലൊരു ചോദ്യച്ഛിന്നമായി,
പിന്നെ ആചോദ്യ ഛിന്നം തന്നെ
ഒരു വേദനയായി മാസങ്ങൾ കിടന്നിഴഞ്ഞു.

അയാളുടെ മുഖത്ത്‌ വീണ്ടും അസ്വസ്ഥതയുടെ
വരകൾ ഏറുകയും പിറുപിറുപ്പുകൾ കൂടുകയും
ചെയ്തപ്പോൾ ഓഫീസർ ദാമോദരൻ നായർ
ഉപാധികണ്ടെത്തുകയായിരുന്നു. പകുതി കച്ചേരിയുടെ
അധികാരപരിധിയിൽ
വാഴുന്ന ഏറ്റവും വലിയ ഭൂവുടമയായ
കണ്ടത്തിൽ കുഞ്ഞിതൊമ്മൻ മുതലാളിയെ
കണ്ട്‌ സങ്കടം ബോധിപ്പിയ്ക്കുകയെന്നത്‌. സങ്കട ഹർജിയുമായിട്ട്‌
ദാമോദരൻ നായർ കേശുക്കുറുപ്പിനെ മാത്രം
പറഞ്ഞുവിട്ടില്ല. ഗുമസ്ഥൻ വേലായുധൻ പിള്ളയെ
കൂട്ടിവിട്ടു അവതരണത്തിനുള്ള നാലഞ്ചു
പഠനക്ലാസ്സുകൾ കൊടുക്കുകയും ചെയ്തിരുന്ന
ഓഫീസർ.

ഹർജി അംഗീകരിയ്ക്കപ്പെട്ടു, കുഞ്ഞിതൊമ്മൻ മുതലാളി
വക വലിയപാടമെന്ന പാഠശേഖരത്തിന്റെ മറുകരയിലുള്ള പുരയിടത്തിൽ കൂരകെട്ടി
പാർക്കുവാനുള്ള അനുമതിയും കിട്ടി.
അനുമതിയുടെ കൂടെ തൂണിനും കഴുക്കോലിലും
വാരിയ്ക്കുമായിട്ട്‌ പ്രായപൂർത്തിയായ കുറെ
കമുകുകളും, മേച്ചിലായിട്ട്‌, കന്നിനും കാളക്കും തീറ്റയായിട്ട്‌
നനയാതെ സുക്ഷിച്ചിരുന്ന കുറെ
വൈക്കോലും കിട്ടി, മൂന്നുനാലു സഹായികളും. കൂരകെട്ടിമേഞ്ഞ്  തെങ്ങോല
മെടഞ്ഞ് മറയാക്കി ഭാര്യയുമൊത്ത്‌ പാർപ്പും തുടങ്ങി.

കേശുകുറുപ്പിന്റെ കുടുംബം രണ്ടു പേരെക്കൊണ്ട്‌
തീരുന്നതായിരുന്നില്ല. അച്ഛനും അമ്മയും സഹോദരങ്ങളും
കുടിയുള്ളതായിരുന്നു. അവരെല്ലാവരും കൂടി
മങ്കാവുടിയിലെത്തിയപ്പോൾ കേശുക്കുറുപ്പിന്റെ കൂര നാലുപാടും
വികസിച്ചു. ചുറ്റും വരാന്തകെട്ടി മറയ്ക്കുകയും കൂടാതൊരു
ചാവടിക്കൂട്ടിച്ചേർക്കുകയും ചെയ്തു.

പക്ഷെ, ഈവികസനം കുഞ്ഞിത്തൊമ്മൻ മുതലാളിയെ
അസ്വസ്ഥനാക്കി. സൂചി കടന്നുപോകാനുള്ള ഒരു
തുളയായിരുന്നു. കേശുക്കുറുപ്പ്‌ അതുവഴി തൂമ്പകൈ
തന്നെ കടത്തിയിരിക്കുന്നു.

നാടാകെ പുതിയ പുതിയ
അവകാശങ്ങൾ നേടാനായിട്ട്‌ നിയമങ്ങൾ ഉണ്ടാക്കുകയും,
നിയമങ്ങൾ നടപ്പിലായികിട്ടാനായി സമരമുറകൾ
പുതുതായി ആവിഷ്ക്കരിയ്ക്കപ്പെടുകയും ചെയ്തിരുന്ന കാലഘട്ടം.
കുഞ്ഞിത്തൊമ്മൻ മുതലാളി അസ്വസ്ഥതപ്പെട്ടതിനെ കുറ്റപ്പെടുത്താനോ,
സ്വാർത്ഥതയെന്ന്‌ പറഞ്ഞിട്ടോ
കാര്യമില്ല.

ഉടമ്പടിയുമായിട്ടെത്തിയതോ, ഓഫീസർ ദാമോദരൻ
നായരും ഗുമസ്ഥൻ വേലായുധൻ
പിള്ളയും
തന്നെ. ഒത്തുതീർപ്പായി, കേശുക്കുറുപ്പിന്റെ അച്ഛന്‌ നാട്ടിലുള്ള
ഒരു തുണ്ട്‌
കിടപ്പിടം വിറ്റുകിട്ടുന്ന പണവും
കേശുക്കുറുപ്പിന്‌ ആറുമാസം കിട്ടുന്ന ശമ്പളവും
കൊടുത്ത്‌ പാർക്കുന്ന കൂരയും ചുറ്റുവട്ടത്തുള്ള പത്ത്‌ സെന്റ്‌ സ്ഥലവും
മറച്ചുകെട്ടിയെടുക്കാം, ഒരു ചെറിയ
ഒഴുകുറിയുണ്ട്‌, ആറുമാസത്തെ ശമ്പളം രണ്ടുകൊല്ലം കൊണ്ട്‌ കൊടുത്തുതീർത്താൽ മതി എന്നത്‌.

പക്ഷെ, കേശുകുറുപ്പിന്റെ സാമ്പത്തീകസന്തുലിതാവസ്ഥ തകരുന്നത്‌ അവിടം മുതലാണ്‌. സർക്കാരുവകയായി ലഭിക്കുന്ന
വരുമാനംകൊണ്ട്‌ ബൃഹത്തായൊരു കുടുംബം
പുലർത്താൻ കഴിയാതെവന്നു. അതിനൊരു പ്രതിവിധിയെന്നോണം, അല്ലെങ്കിലൊരു താങ്ങു പോലെയാണ്‌
കേശുക്കുറുപ്പിന്റെ അച്ഛൻ വേലുക്കുറുപ്പ്‌, വേലു ആശാനായത്‌.

ചാവടിയിൽ നിന്ന്‌ അലവലാതി സാധനങ്ങളൊക്കെ
നീക്കി അമ്മിക്കല്ലുരച്ച്‌ തറ നന്നേ മിനുസമാക്കി,
കണ്ണാടി മിനുങ്ങും പോലെ ചാണകം
മെഴുകി ഉണക്കി……..

കേശുക്കുറുപ്പിന്റെ അമ്മ കുട്ടിപ്പായകൾ
നെയ്തുണ്ടാക്കി, ആ പായകൾ ചാവടിയിൽ
നിരത്തി, പായയ്ക്ക്‌ മുന്നിൽ മങ്കാവുടി പുഴയിൽ നിന്നും വാരി
അരിച്ചെടുത്ത പഞ്ചസാര മണൽ നിരത്തി, ആ മണലിൽ
അക്ഷരങ്ങൾ വിരിഞ്ഞു.

അക്ഷരങ്ങൾ വിരിയിച്ച വിരലുകൾ
കുഞ്ഞിത്തൊമ്മൻ മുതലാളിയുടെയും പുത്തൻകൂറ്റെ
അന്തോണി മുതലാളിയുടെയും നാട്ടുപ്രമാണി
കൃഷ്ണൻ നായരുടെയുംമൊക്കെ ചെറുമക്കളൂടേതായിരുന്നു.

മങ്കാവുടി മക്കളുടെ മനസ്സുകളിൽ വേലു
ആശാൻ ക്ഷരമില്ലാത്തവനായി, സങ്കലനങ്ങളും പെരുക്കങ്ങളുമായി പടർന്നു കയറി…….

വേലു ആശാനൊരു നിയോഗമാണെന്നാണ്‌ മങ്കാവുടിക്കാർ പറയുന്നത്‌.
പക്ഷെ, കേശുക്കുറുപ്പിന്‌ രണ്ടുമൂന്നു മക്കൾ
പിറക്കുകയും അനുജൻ സുകുമാരൻ വിവാഹം
കഴിയ്ക്കുകയും ചെയ്തപ്പോൾ വീണ്ടും അന്തിയുറക്കം
ഒരു പ്രശ്നമായി പരിണമിച്ചു. അതിനുള്ള പ്രതിവിധിയായിട്ടാണ്‌
സുകുമാരൻ
തന്റെ ആഹാരത്തൊഴിലായ തയ്യൽ
യന്ത്രവുമായിട്ട്‌ കൊണ്ടിപ്പാടത്തേയ്ക്ക്‌ കുടിയേറിയത്‌.

@@@@@




സഖാവ്‌ പീറ്റര്‍

സംയുക്ത കക്ഷിയെ നമ്മൾ
അറിഞ്ഞു കഴിഞ്ഞു. ഇനിയും പ്രോട്ടോകോൾ അനുസരിച്ച്‌
അറിയേണ്ടത്‌ സഹകരണ പാർട്ടിയെപ്പറ്റിയാണ്‌. സഹകരണം എന്നു
കേൾക്കുമ്പോൾ തന്നെ കരുണ, സ്നേഹം, തുടങ്ങിയ വികാര
സാന്ദ്രമായ വാക്കുകളാണ്‌ മനസ്സിൾ ഉദിക്കുന്നത്‌.

അതെന്തായിരുന്നാലും അവകളെ നീക്കിവച്ച്‌
നമുക്ക്‌ അറിയാനുള്ള കാര്യങ്ങളിലേയ്ക്ക്‌ വരാം. സംയുക്ത കക്ഷിയെ അറിയാൻ നമ്മൾ തെരഞ്ഞെടുത്തത്‌ ദിവാകരമേനോനെ ആയിരുന്നു. അതുപേലെ
തന്നെ സഹകരണപാർട്ടിയെ അറിയാനും
ഒരു വ്യക്തി അവശ്യമായിരിയ്ക്കുന്നു, വ്യക്തികഥ കൂടി
വേണ്ടിയിരിയ്ക്കുന്നു. അതിനായി നമ്മൾ കണ്ടെത്തിയിരിയ്ക്കുന്ന വൃക്തിയാണ്‌ സഖാവ്‌ പീറ്റർ.

നാല്പത്തിയെട്ടു കഴിഞ്ഞ പീറ്റർക്ക്
ഒരു മദയാനയുടെ ചങ്കുറ്റമാണ്‌. വണ്ണം കുറഞ്ഞിട്ട്‌
ഉയരം കൂടിയിട്ടാണെങ്കിലും കറുത്ത
കനത്ത മീശയാണ്‌. നാട്ടുകാരുടെ ചില്ലറ
അടിപിടി മോഷണ സ്വഭാവങ്ങളെല്ലാം ഒതുക്കിത്തീർക്കുക നഷ്ട പരിഹാര ത്തുകകൾ വാങ്ങിക്കൊടുക്കുക,
കൊലപാതകത്തിൽ താഴെയുള്ള ക്രിമിനൽ കേസുകളില്‍ പ്രതിഭാഗം ചേർന്ന്
പോലീസ്‌ സ്റ്റേഷനിൽ
ഹാജരാകുക, ജാമ്മ്യം വാങ്ങിക്കൊടുക്കുക ഇതെല്ലാം
സഖാവ്‌ പീറ്ററിന്റെ കൃത്യനിർവ്വഹണത്തിൽ പെടുന്നു. കൂടാതെ ജനഹിതമെന്ന്‌
തോന്നുന്ന എന്തിനും ഏതിനും സമരം ചെയ്യുന്നതിനായിട്ട്‌, ബഹളമുണ്ടാക്കുന്നതിനായിട്ട്‌, വേണ്ടി വന്നാൽ
അല്പസ്വല്പം കയ്യേറ്റം ചെയ്യുന്നതിനായാലും പീറ്റർ
മുന്നിലുണ്ടാകും.

സ.പീറ്റർ മങ്കാവുടി നഗരസഭയുടെ
അധികാരത്തിലുള്ള കൊണ്ടിപ്പാടത്തെ ഒരു തെരുവ്‌ വീഥിയിലൂടെ
നടന്നു വരികയാണ്‌. വെളുത്ത മുണ്ടും
മുട്ടുവരെ നീണ്ടു കിടക്കുന്ന ക്രീം
നിറത്തിലുള്ള
ജുബ്ബയും സ്വർണ്ണ ചെയിനുള്ള വാച്ചും
ഒരു രുദ്രാക്ഷമാലയും……. കവലയിലെത്തും വരെ അയാളെ നോക്കിച്ചിരിയ്ക്കുകയും
അഭിവാദ്യങ്ങൾ
കൊടുക്കുകയും ചെയ്യുന്നവർ ഒന്നും
അത്ര പ്രധാനപ്പെട്ടവരല്ല. അവരൊക്കെ ഒരുപക്ഷെ, അയൽ വാസികളാകാം. വഴിപോക്കരായ വെറും
പരിചയക്കാരാകാം കവലയിലെത്തി ആദ്യത്തെ ചായക്കടയിൽ
നിന്നു തന്നെ ചായകുടിച്ചു തൊട്ടടുത്തകടയിൽ നിന്ന്‌ ഒരു പാക്കറ്റ്ഫിൽട്ടർ സിഗററ്റും
തീപ്പെട്ടിയും വാങ്ങി, ഒരു സിഗററ്റ്‌ ചുണ്ടുത്തു വച്ച്‌
തീകൊളുത്തി……..പുകയൂതി തിരിഞ്ഞപ്പോൾ………

കവലയിൽ മെയിൻ റോഡിന്റെ
ഓരത്തു ചേർന്ന് ഒരു മാരുതിക്കാർ വന്ന്‌ നിറുത്തുകയും
അതിൽ നിന്നും ഇറങ്ങി വന്ന തടിച്ചുകൊഴുത്ത മദ്ധ്യവയസ്ക്കൻ പീറ്ററെ നോക്കിച്ചിരിയ്ക്കുകയും, അയാളുടെ അടുത്തെത്തി
കൈകളെ കവർന്നെടുത്ത്‌ സ്വന്തം മൃദുല
കൈവെള്ളയിൽ വച്ച്‌ വളരെ കാര്യമാത്ര പ്രസക്തമായിട്ട്‌
സംസാരിയ്ക്കുകയും തുടർന്ന് പീറ്ററെ കുടി
കാറിൽ കയറ്റി യാത്ര തുടരുകയും ചെയ്യുന്നു.

ഇവിടെ നിന്നും നമ്മൾ പിറകോട്ടു പോകേണ്ടിയിരിയ്ക്കുന്നു.

പീറ്ററിന്റെ അപ്പൻ ഓസേപ്പ്‌, ഓസേപ്പിന്റെ
അപ്പൻ പത്രോസ്‌, ആ പത്രോസിന്റെ
അപ്പൺ ഔസേപ്പ്‌. അങ്ങിനെയുള്ള ഒരു
ഔസേപ്പിനും മറ്റൊരു പത്രോസിനും മുമ്പ്‌…

ഒരു ഓസേപ്പ്‌ ഇല്ലിക്കുന്നേൽ പുത്തമ്പുരപ്പടിപ്പുരയുടെ വാതിൽ മൂട്ടി നിന്നു. അന്ന്‌ ഇല്ലിക്കുന്നേൽ പുത്തൻപുര മാളികവീടായിരുന്നില്ല. നാലുകെട്ടുമില്ലായിരുന്നു. ഒരു പടിപ്പുരയും അതിനുള്ളിൽ
ഒരോലപ്പുരയും………………………

നേരം പൊള്ളി നിന്നിരുന്നു. പടിപ്പുര നൽകിയ
നിഴലിൽ ഒതുങ്ങി ഓസേപ്പ്‌, കൂട്ടുകാരൻ മുത്തുക്കോയയുടെ പിറകിൽ മേൽമുണ്ട്‌ കക്ഷത്തിലിടുക്കി തല കുമ്പിട്ട് നിൽക്കുകയായിരുന്നു.

മുത്തുക്കോയ ഇല്ലിക്കുന്നേൽ പുത്തൻപുരയിലെ
പണ്ടു തന്നെയുള്ള, തേങ്ങയുടേയും പാക്കിന്റേയും
കരാറുകാരനാണ്‌. പടിപ്പുര വാതിൽ മുട്ടി
എങ്ങിനെ കാത്തു നിൽക്കണമെന്ന്‌ അയാൾക്ക്
അറിയാമായിരുന്നു. ആ അറിവ്‌ ഓസേപ്പിലേയ്ക്കും പകർന്നു
കൊടുത്തിരുന്നു.

വാതിൽ തുറന്ന്‌, പ്രായാധിക്യത്തിലും ആരോഗ്യവാനായൊരു തമ്പ്രാനും, കാര്യസ്ഥനും മുഖം
കാണിച്ചു. തമ്പ്രാന്റെ കുടുമ മുഖത്തേക്കാളും വലുതായിരുന്നു.
കാര്യസ്ഥന്റേത്‌ ചെറുതും. രണ്ടാം മുണ്ടിന്റെ
കാര്യം കാര്യസ്ഥന്റെ അവസ്ഥയിലും
കക്ഷത്തിൽ തന്നെ ആണ്‌.

“ങാ ! എന്താ മുത്തുക്കോയേ?”

“ഇയാള് ഓസേപ്പ്……നല്ല പണിക്കാരനാ……… നാലഞ്ചാറ്‌ മക്കൾ കൂട്ടിനുമൊണ്ട്‌……… പിന്നെ പണിക്കാരുമൊണ്ട്‌ എല്ലാം കോലാന്മാരാ…….”

“അതിനിപ്പോ
എന്താവേണ്ടേ?”

“ഇവിടത്തെ ആ പന്തിയാനി
മല…………… വെറുതെ കെടക്കുവാ……… ഇവര്‍ നല്ല പണിക്കാരാ………..”

“ങാ…….. ആലോചിയ്ക്കാം…….കൊറെ നാള്‍ കഴിഞ്ഞ്‌ വാ……“

“ഇങ്ങോട്ടു നീങ്ങി നിക്കെടാ……………. ഒന്നു കാണട്ടെ…………..”

ഓസേപ്പ്‌ നീങ്ങി നിന്നു. തണലിൽ നിന്നും
വെയിലിലേയ്ക്ക്‌………… അഞ്ചരയടി പൊക്കത്തിൽ, നല്ല
കറുത്ത ഔസേപ്പ്, ദേഹമാസകലം എഴുന്നു നിൽക്കുന്ന രോമങ്ങൾ…

തമ്പ്രാന്‌ തോന്നിയത്‌ അവനൊരു കന്നായിട്ടാണ്‌. തമ്പ്രാന്റെ ചുണ്ടത്തൊരു
പുഞ്ചിരി. മുത്തുക്കോയയ്ക്ക്‌ തമ്പ്രാന്റെ ചിരിയിലെ
വ്യംഗ്യം തിരിച്ചറിയാനാകുന്നുണ്ട്‌. അയാളുടെ
മുഖത്തത്‌ തെളിയുകയും
ചെയ്തു.

“ഔസേപ്പിന്റെ അപ്പന്റെ അപ്പൻ
നായരായിരുന്നു. മാർക്കം കൂടിയതാ……….

“ആണോടാ………..?”

“ഓ…………!”

“‌അതെന്നതാടാ കഥാ?”

“അദ്‌ ബല്യകതയാ തമ്പ്രാ……….. മാർക്കം കൂടിയ നായരുടെ
ബലാലുപിടിച്ച പേര്‌ ഞമ്മ മറന്നു…….. ആ
നായരുടെ അച്ഛൻ……… ഏതോ മനേലെ കാര്യസ്ഥപണീമൊക്കെയായിട്ടു നടന്ന
ആളാ………. രണ്ടോ മൂന്നോ സമ്മന്തോം
ഒണ്ടാരുന്നു. അമ്മാവന്മാരാണേ ത്തിരി
കൃഷിപ്പണീമൊക്കെയായിട്ട് നടക്കണു………. പഷ്ണി ഒഴിഞ്ഞിട്ട്‌ നേര്വോല്ല……… ഒടുവിലാ നായരുടെ ചെറുക്കൻ മാപ്പളേടെ
കൂടെ പണിക്ക്‌ ചേർന്നു. ഒരു മാപ്ലച്ചി
പെണ്ണിനെ മോഹിച്ചു……… മാർക്കം കൂടി കെട്ടേം ചെയ്തു… ”

“കൊള്ളാമല്ലോടാ ഓസേപ്പേ …….”

തമ്പ്രാൻ ആലോചിച്ച്‌ തിരുമാനിച്ചു. ഓസേപ്പ്‌ പന്തിയാനിമലയിൽ കുശ്ശിനി കെട്ടിപാർത്റ്റു. കൃഷിക്കാരനായി, ഔസേപ്പിന്റെ അപ്പനും
അമ്മയും അനിയന്മാരും പെങ്ങന്മാരും
ഭാര്യയും മക്കളും ആ
കുശ്ലിനിയിൽ തന്നെ പാർത്തു.

പന്തിയാനിമലയിൽ തെങ്ങും കപ്പയും
ചേനയും ചേമ്പും വിളഞ്ഞു. ഓരോ വർഷവും
വിളവുകൾ കൂടിക്കൂടി വന്നു. കൃഷിയിറക്കാനുള്ള എളുപ്പത്തിനായി ഔസേപ്പ്‌ ഓരോ അനുജന്മാർക്കായി ഭൂമിതിരിച്ചു
കൊടുത്തു. പെങ്ങന്മാരെകെട്ടിയവർക്കും ഭൂമികൊടുത്തു. അവരും ആളുകളെ
കുട്ടി പണികൾ ചെയ്തു. അവരുടെ പണിക്കാരായി
ക്രിസ്ത്യാനികളെ കുടാതെ പുലയരും പറയരും
എത്തി.
അവരും കൃഷിയിടങ്ങളിൽ തന്നെ
കുടിലുകെട്ടിപ്പാർത്തു.

കൃഷിക്കായിട്ട്‌, പണിക്കാർ കൂടിയപ്പോൾ
പന്തിയാനിമല തികയാതെ വന്നു. തമ്പ്രാന്റെ അനുവാദത്തോടെ
അടുത്ത മലയും കയ്യേറി…….

കൃഷിയിടങ്ങൾ കൂടുന്തോറും ആളുകൾ
കൂടിക്കൊണ്ടിരുന്നു; പെറ്റുപെരുകുകയും ചെയ്തു. ആളുകൾ
കൂടുന്തോറും കൃഷിയിടങ്ങളും കൂടിക്കൊണ്ടിരുന്നു.

ഔസേപ്പിന്റെ മകൻ പത്രോസും, പത്രോസിന്റെ
മകൻ ഔസേപ്പും ആയി തലമുറ
പിന്നിട്ടപ്പോൾ ഔസേപ്പിന്റെ പരമ്പര
ഭൂപ്രഭുക്കന്മാരായി, തമ്പ്രാന്റെ പഠിപ്പുരയിൽ
ഏറ്റവും കുടുതൽ പാട്ടം അളക്കുന്ന
കൃഷിക്കാരായി.

പീറ്ററിന്റെ അപ്പൻ ഔസേപ്പിന്റെ
അപ്പന്‍ പത്രോസ്‌ ദിവാകരമേനോന്റെ പിന്നാലെ സ്വാതന്ത്യസമരത്തിൽ പങ്കെടുത്തത്‌
തികച്ചും സംഭവ്യം. കാരണം അന്നത്തെ
ഭൂപ്രകൃതിയും സാമുഹീകബന്ധങ്ങളും വച്ച് നാട്ടിൽ
ദിവാകരമേനോനെക്കാൾ അറിയപ്പെടുന്ന വ്യക്തി
ആയതിനാൽ അയാളുടെ നേതൃത്വത്തിൽ ജനങ്ങളെ
ഉണർത്താൻ കഴിയുമെന്ന്‌ ദിവാകരമേനോൻ കണ്ടറിഞ്ഞിരുന്നു.
സ്വാതന്ത്യ സമരത്തിന്‌ മങ്കാവുടിയിലെ ആദ്യത്തെ
അദ്ധ്യക്ഷനും അയാളായി. തമ്പ്രാമ്പടിയിൽ അളക്കേണ്ടുന്ന
പാട്ടത്തിൽ കുറെയൊക്കെ സമരത്തിനായിട്ട്‌ ഉപയോഗിക്കുകയും ചെയ്തു.
സ്വാതന്ത്ര്യ ശേഷം, വെള്ളക്കാർ നാടുവിട്ട്‌കഴിഞ്ഞ്‌ ജനായത്ത
ഭരണമെത്തിയപ്പോൾ,
പുതിയ തലമുറ
മുന്നോട്ടു വന്നപ്പോൾ ദിവാകരമേനോനും പത്രോസുമൊക്കെ
തഴയപ്പെടുകയായിരുന്നു. അവരൊക്കെ പുരാവസ്തുക്കളെപ്പോലെ ചില്ലലമാരയ്ക്കുള്ളിൽ സൂക്ഷിക്കേണ്ട കാഴ്ച്ചവസ്തുക്കളാണെന്ന്‌ പുതിയ തലമുറ കരുതിയതുപോലെ, താമ്രപത്രങ്ങളും പെൻഷനും
കൊടുത്ത്‌ വിശ്രമിക്കാൻ വിടുകയോ അല്ലെങ്കിൽ സ്മാരകമന്ദിരങ്ങളോ ശിലകളോ ആക്കി മാറ്റുകയോ
ചെയ്യുകയായിരുന്നു. എങ്കിലും,
വിദ്യാഭ്യാസശേഷം ഔസേപ്പ്‌ പലവാതിലുകളും മുട്ടിനോക്കി,
മുട്ടിയാൽ തുറക്കുമെന്ന വേദപുസ്തകവാക്യം ഓർമ്മിച്ചു കൊണ്ടുതന്നെ. വാതിലുകൾ തുറന്നു, പക്ഷെ, തുറന്ന്‌ പുറത്തുകാണിച്ച മുഖങ്ങളിലൊക്കെ അവജ്ഞയും അവഹേളനവുമായിരുന്നു.

അപ്പോഴേയ്ക്കും ഭൂനിയമങ്ങളും പരിഷ്ക്കാരങ്ങളും വന്ന്‌ സ്വത്തവകാശങ്ങളിൽ പല തീരുമാനങ്ങൾ വരികയും
സ്വന്തമായി പലതും കിട്ടുകയും പലതും
നഷ്ടമാകുകയും ചെയ്തു.
അവിടെയൊക്കെ ഔസേപ്പിന്റെ അപ്പൻ
പത്രോസ്‌ ഔചിത്യമായിട്ട്‌ കാര്യങ്ങൾ ചെയ്തുതീർത്തു. തന്റെ ബന്ധുക്കൾക്കും പണിക്കാർക്കും താൻ പറഞ്ഞിട്ടു മാർഗ്ഗം
കുടിയവർക്കും, മാർഗ്ഗം കൂടാത്ത
പുലയർക്കും നഷ്ടമാകുമെന്ന്‌ കണ്ട സ്വത്തുക്കൾ
എഴുതിക്കൊടുത്തു. എല്ലാം കഴിഞ്ഞ്‌ സ്വസ്ഥമായപ്പോഴും
ഔസേപ്പിനും
ജ്യേഷ്ടന്മാർക്കും പെങ്ങളുമാർക്കും നല്ല രീതിയിൽ
കഴിയാനുള്ള വഹകൾ നീക്കിബാക്കിയുണ്ടായിരുന്നു.

പക്ഷെ, അവഹേളനം ഔസേപ്പിനെ മദിച്ചു. പാടത്ത്‌ കന്നുകാലിക്ക്‌
പിറകെ നടന്ന്‌ ഉഴവ്‌ നടത്തുമ്പോഴും പറമ്പിൽ
കിളയ്ക്കുമ്പോഴും ചൂടാകുന്ന രക്തത്തോടൊപ്പം അവന്റെ രോഷവും
ആളിക്കത്തുകയായിരുന്നു.

ഒരുനാൾ സന്ധ്യയ്ക്ക്‌ അവൻ മങ്കാവുടിയിലെ
ഒരു നാൽക്കവലയിലേയ്ക്ക്‌ നടക്കുകയായിരുന്നു. നടക്കും വഴിയിലെ ഷാപ്പിൽ
നിന്നും മായം ചേർക്കാത്ത രണ്ടുകോപ്പ
കള്ളും രണ്ടുകപ്പയും ഒരുമീനും
കഴിച്ചു കഴിഞ്ഞപ്പോൾ ചൂടായരക്തത്തിൽ മറ്റെന്തോകൂടി കലരുന്നത്‌ അറിഞ്ഞു. അതെന്തെന്ന്‌ അറിയുന്നുമുണ്ടായിരുന്നു.

നാൽക്കവലയിലേയ്ക്ക്‌ നടന്ന അയാളുടെ
കാലുകൾ അറിയാതെ ഇടവഴി കയറുകയായിരുന്നു.
ആ ഇടവഴി ചെന്നു മുട്ടുന്നത്‌ ഒരു മുറ്റത്തായിരുന്നു. മുറ്റം വൃത്തിയായിട്ടാണ്‌,
മുറ്റത്തിന്‌ നടുക്കുള്ളൊരു തുളസിത്തറയിൽ
അധികം വൈകാത്തൊരു എണ്ണത്തിരി തെളിഞ്ഞിരിയ്ക്കുന്നു. ചാണകം മെഴുകിയ ഇറയത്ത്‌
ചെറിയൊരു നിലവിളക്ക്‌. ആളനക്കമില്ല.

ഔസേപ്പ്‌ വരാന്തയിൽ കയറി. ഭിത്തി വെട്ടുകല്ലിലാണ്‌, ചെത്തിമിനുക്കിയിട്ടാണ്‌. മേച്ചിൽ ഓലയാണ് അടുത്തനാളിൽ കെട്ടിയതാണ്‌. പുതുമവിടാതെ നിൽക്കുന്നു.

വരാന്തയിൽ അയാളുടെ പാദങ്ങളേറ്റപ്പോൾ ഉണ്ടായ നേർത്ത ശബ്ദം കേട്ടാണവൾ പുറത്തുവന്നത്‌. കുളിച്ച്‌,
ഈറന്‍ മുടി നിവർത്തിയിട്ട്‌, ഭസ്മക്കുറിതൊട്ട്‌ ലക്ഷ്മി, ഇല്ലിക്കുന്നേൽ പുത്തൻപുരയിലെ
ലക്ഷ്മിക്കുട്ടി.

അവൾ ഒരു നിമിഷം അന്ധാളിച്ചുപോയി.
ആ ഒരു നിമിഷത്തിനുശേഷം വാതിൽക്കൽ
നിന്ന്‌ പിൻവലിഞ്ഞു. അവളൊഴിഞ്ഞ വാതിൽ വഴി
ഔസേപ്പ്‌ അകത്തു കടന്നു. അവൾ വാതിലടച്ചുകുറ്റിയിട്ടു. അവിടമാകെ ഇരുളായി.
രാത്രി പൂർണ്ണമായതു പോലെ………

തറയിൽ വിരിച്ച പായിൽ, തലയിണയിൽ ലക്ഷ്മിയുടെ
മുടിയുടെ ഗന്ധം ഔസേപ്പ്‌ അറിഞ്ഞു.
അവളുടെ ചെറിയ
മുലകളിലും തണുത്ത തുടകളിലും തടവി
ഔസേപ്പ്‌ ഉണർന്നു.

ഉണർച്ചയും ഉറക്കവും വീണ്ടും
കഴിഞ്ഞപ്പോൾ ഔസേപ്പിന്റെ മനസ്സ്‌ ശാന്തമായി. അയാൾ
പായിൽ എഴുന്നേറ്റിരുന്ന്‌ ബീഡികത്തിച്ച്‌ വലിച്ചു.

തീപ്പൊട്ടിക്കൊള്ളിയുടെ വെളിച്ചത്തിൽ ലക്ഷ്മിയെ കാണാൻ ശ്രമിയ്ക്കാതിരുന്നില്ല. അവൾ മയക്കത്തിലായിരുന്നു. മലർന്ന് കിടന്ന്‌………

അവൻ വീണ്ടും ഉണർവിലേയ്ക്ക്‌ വന്നപ്പോൾ അവൾ
തടഞ്ഞു.

“വേണ്ട………….. ഇന്നിനിവയ്യ………… രാവിലെ ഇത്തിരി പഴങ്കഞ്ഞി ഒണ്ടായിരുന്നത്‌ കഴിച്ചതാ…….”

ഔസേപ്പ്‌ മരവിച്ചു പോയി, എന്തെല്ലാമാണ്‌ കേട്ടിരിയ്ക്കുന്നത്‌ ലക്ഷ്മിക്കുട്ടിയെപ്പറ്റി………………… യക്ഷിയാണവളെന്ന്‌, വടയക്ഷിണി………..

ആണുങ്ങളുടെ രക്തം ഈറ്റിക്കുടിയ്ക്കാൻ മാത്രം പിറന്ന അപ്സരസ്സ്‌……………

ഇല്ലിക്കുന്നേൽ പുത്തൻപുരയ്ക്കലെ ചെത്തുകാരനാണ്‌,
ഷാപ്പിലിരുന്ന്‌ പറയുന്നതു കേട്ടത്‌, അവളെപ്പറ്റി, ആദ്യമായിട്ട്‌ …………. പിന്നീട്‌ പലയിടത്തും ചർച്ചവിഷയമാകുന്നത്‌ അറിഞ്ഞിട്ടുണ്ട്‌.
അനുഭവിച്ച ഓരോരുത്തരും പുകഴ്ത്തി, പുകഴ്ത്തി
പറഞ്ഞ്‌ പരത്തി. എന്നെങ്കിലും ഒരിയ്ക്കൽ വേണമെന്ന്‌ മോഹിച്ചു പോയതായിരുന്നു
ഔസേപ്പ്……

ഔസേപ്പ്‌ ഷാപ്പിൽ നിന്നും കപ്പയും
കറിയും കൊണ്ടുവരുമ്പോൾ അവൾ
തളർന്നു മയങ്ങുകയായിരുന്നു.
അവളെ ഉണർത്തി, ആഹാരശേഷം, അവളുടെ മുഖത്ത്‌ ഉദിയ്ക്കുന്ന
വികാരങ്ങളെ അയാൾ നോക്കിയിരുന്നു.

അവൾ പറഞ്ഞു.

“എല്ലാം വീതം വച്ചപ്പം………. പത്തുസെന്റ്‌ സ്ഥലമാ അമ്മയ്ക്ക്‌ കിട്ടീത്‌………. ഒരടിച്ചു തളിക്കാരിയ്ക്ക്‌ അതിക്കൂടുതല്‍ എങ്ങനെ കിട്ടാനാ………“

“ലക്ഷ്മീടെ അമ്മ………?”

“മരിച്ചു……………… ഇല്ലിക്കുന്നേലെ അടിച്ചു തളിക്കാരിയായിരുന്നു. തമ്പ്രാക്കന്മാരെവിടന്നോ കൊണ്ടുവന്ന ഒരു
പെണ്ണ്‌ …വന്നതിപ്പിന്നെ വീട്ടിലേയ്ക്ക്‌
തിരിച്ചു പോയിട്ടില്ല. പോയിട്ടുകാര്യോം ഇല്ലാരുന്നു.
അടിച്ചു തളിക്കാരിം പൊറം പണിക്കാരിം ഒക്കെ
ആയിട്ട്‌ നിന്നു. കുടാതെ എല്ലാ തമ്പ്രാക്കളുമായിട്ടും സമ്മന്തോം. അതില്‍ അമ്മാവന്മാരും മരുമക്കളും
പെടും. എന്റപ്പനാരെന്ന്‌ അമ്മയ്ക്കുകൂടി അറിയില്ല. ഒരാങ്ങള ഒണ്ടായിരുന്നു.
അവൻ നാടുതെണ്ടി നടക്കുന്നു. വല്ലപ്പോഴും വരും. രണ്ടുമുന്നുനാളു കഴിഞ്ഞ്‌ പിന്നെയും പോകും. കൃഷ്ണൻ, ചേട്ടൻ കണ്ടിട്ടൊണ്ടാകും.
ചെറിയ തമ്പ്രാനെപ്പോലെ നല്ല
പൊക്കവും വണ്ണവുമൊള്ള ഒരുത്തൻ. അവനെന്നും
ഒളിവിലാ……….കമ്മ്യുണിസ്റ്റാ……….”

എവിടെയോ പാതിരാക്കോഴി കൂവിയെന്ന്‌
ഔസേപ്പിന്‌ തോന്നി ഇതേവരെ ഉറങ്ങിയില്ല രണ്ടാളും. ലക്ഷ്മിയുടെ
കഥകേട്ട്‌ അയാളിരിയ്ക്കുകയായിരുന്നു. കേൾക്കുകമാത്രം, ഒന്നും പറയാതെ, ഇടയിൽ
ഒന്നോ രണ്ടോ ബീഡി വലിച്ചു. നിലത്ത്‌ പായിൽ
അവന്റെ മാറിൽ തലചായ്ച്ചാണ്‌ അവൾ കിടന്നിരുന്നത്‌.

അവളുടെ വിരലുകൾ അവന്റെ
മാറിലൂടെ അരിച്ച്‌ നടക്കുന്നുണ്ട്‌. വീണ്ടും അവൾ
ക്ഷണിക്കുകയാണ്‌. അവൾ അയാളെ നഗ്നനാക്കിയിരിയ്ക്കുന്നു. അയാളുടെ നഗ്നതയീലുടെ അവളൊരു
യക്ഷിയെപ്പോലെ പരതി നടന്നു. ചുണ്ടുകളാൽ, വിരലുകളാൽ………….

അവളുടെ ചുണ്ടുകൾക്ക് തേനിന്റെ
രുചിയാണെന്ന്‌ അയാൾ അറിഞ്ഞു. കുഞ്ഞുമുലകളിൽ അമൃത്‌ നിറച്ചിരിയ്ക്കുകയാണെന്നറിഞ്ഞു.. അവളുടെ നാഭിയിൽ, തുടകളിൽ………….

ആനന്ദാധിരേഖത്താൽ ഔസേപ്പ്‌ അവബോധത്തിന്റെ പാതയിലുടെ
നീന്തിതുടിച്ചു കൊണ്ടേയിരുന്നു.

ഭ്രാന്തമായ സീൽക്കാരത്തോടെ ഭ്രമാത്മകമായ
പ്രകമ്പനത്തോടെ കാട്ടരുവിയുടെ ശക്തമായ
കുത്തിപ്പാച്ചിൽ പോലെ………

ഔസേപ്പ്…………..

ബോധം വിട്ടുള്ള ഉറക്കശേഷം ഉണർന്നപ്പോൾ,
പായിൽ, നാട്ടുവെളിച്ചത്തിന്റെ മുത്തുകൾ
വീണിരുന്നു.

പ്രശാന്തമായ പ്രഭാതം.

ഇത്രമാത്രം പ്രശാന്തതയോടെ താൺ
ഉണർന്നിട്ടില്ലെന്ന്‌ ഔസേപ്പിന്‌ മനസ്സിലായി. ആ അറിവ്‌, എന്നും
ഇങ്ങനെയായാലെന്തെന്ന ചോദ്യത്തിലെത്തിച്ചേർന്നു.

“ലക്ഷ്മി
…………………”

അയാൾ വിളിച്ചു.

അവൾ മുറിയിലേയ്ക്ക്‌ വന്നു. വീണ്ടും ഉന്മേഷം
മുറിയിലെത്തിയതു പോലെ.

അവൾ നൽകിയ കാപ്പി മുത്തി
ഔസേപ്പ്‌ ചോദിച്ചു.

“ലക്ഷ്മിയ്ക്ക്‌ ഇഷ്ടമാണേല്‍ എന്റെ കൂടെ
താമസ്സിയ്ക്കാം…………. എന്റെ കെട്ട്യോളായിട്ട്‌.
പക്ഷെ, താമസ്സിച്ച്‌ തുടങ്ങിയശേഷം സമ്മന്തം
എന്റെ കുടെ മാത്രം വേണം.”

ലക്ഷ്മിയുടെ കണ്ണുകൾ വിടർന്നു തന്നെ നിന്നു, പീലീകളെ പൂട്ടാതെ, ഹൃദയം വിങ്ങിപ്പൊട്ടിപ്പോകുമാറ്‌, അവളുടെ മനസ്സ്‌ പറഞ്ഞു കൊണ്ടിരുന്നു സമ്മതം, സമ്മതം…………….. ഒരായിരം
പ്രാവശ്യമെങ്കിലും
പറഞ്ഞിട്ടുണ്ട്‌, പക്ഷെ, ഒരിയ്ക്കൽ പോലും
ശബ്ദം നാവിൽ നിന്നും പുറത്തു വന്നില്ല.
അവൾ ശബ്ദത്തിൽ പറഞ്ഞില്ലെങ്കിലും ഓസേപ്പ്‌ അറിഞ്ഞു
അവൾ സമ്മതിച്ചിരിയ്ക്കുന്നു വെന്ന്‌. അവൾ
അയാളോടൊത്ത്‌ പാർത്തു. വീണ്ടും പല കൈകളും
വാതിൽ മുട്ടി വിളിച്ചിട്ടും തുറക്കാതെ,
ഔസേപ്പിന്റെ മാറിൽ ചേർന്നുകിടന്നു. അയാളുടെ ശരീരത്തിന്റെ
കരുത്തിനെ അറിഞ്ഞു കൊണ്ട്‌, അളന്നുകൊണ്ട്‌…………………
അയാളോടൊത്ത്‌, പാടത്ത്‌, പറമ്പിൽ പണിയെടുത്തു കൊണ്ട്‌…………

പക്ഷെ, പള്ളിയിൽ നിന്നും വിലക്ക്
വന്നപ്പോൾ അയാൾക്ക് ലക്ഷ്മിയെ റീത്തയാക്കേണ്ടിവന്നു.
അച്ചന്റെ കാർമ്മീകത്വത്തിൽ പരിശുദ്ധബാവയുടെ കബറിങ്കൽ വച്ച്‌ താലികെട്ടേണ്ടിവന്നു……….

ഒരു ദിവസം കൃഷ്ണൻ വീട്ടിൽ വന്നു,
പാർട്ടി ഏൽപ്പിച്ച ദൌത്യ വുമായിട്ട്‌,
ഒരു തൃസന്ധ്യയ്ക്ക്‌. മുറ്റത്തെ തുളസ്സിത്തറയിൽ തിരികത്തിക്കഴിഞ്ഞിരുന്നു. ഇറയത്ത്‌ നിലവിളക്കിലെ തിരിയും
തീരാറായിരിയ്ക്കുന്നു. എന്നത്തേയും പോലെ
വീടാകെ ശാന്ത മായിരിയ്ക്കുന്നു.
വരാന്തയിൽ നിന്നുതന്നെ അവൻ മുറിയിലെ
ഭിത്തിയിൽ തുക്കിയിരിയ്ക്കുന്ന പുണ്യവാളന്റെ
ഫോട്ടോ കണ്ടു. അതിനു മുന്നിൽ
സ്റ്റാന്റിൽ മെഴുകുതിരി കത്തിനിൽക്കുന്നതും.

“ലക്ഷ്മിച്ചേച്ചി…………..”

അവൻ വിളിച്ചു.

അടുക്കളയിൽ നിന്നും ലക്ഷ്മിയെത്തിയപ്പോൾ അവൻ
അമ്പരന്നു, വെളുത്ത ചട്ടയിലും മുണ്ടിലും ലക്ഷ്മി, റീത്തയായിമാറിയിരിയ്ക്കുന്നു. കഴുത്തിലെ പൊന്നിൻ നൂലിൽ കുരിശ്ശൂടയാളമുള്ള താലിയും……………………

ലക്ഷ്മിച്ചേച്ചിയെന്ന റീത്തച്ചേച്ചി പറഞ്ഞ
കഥകൾ അവന് വളരെ ഇഷ്ടമായി, സംതൃപ്തിയായി.

രാത്രിയിൽ, ഇത്തിരി വൈകി ഔസേപ്പെത്തിയപ്പോൾ കൃഷ്ണൻ അയാളെ കെട്ടിപ്പിടിച്ചു കരഞ്ഞു.ചേച്ചിയെ
കുല മഹിമകളിൽ നിന്നും അടർത്തിയെടുത്ത്‌
വെളുത്ത ചട്ടയിലും മുണ്ടിലും എത്തിച്ചതിലുളള സന്തോഷത്തിലായിരുന്നു, അവന്‍.

പിന്നീട്‌, ആ രാത്രിയിൽ, പിറ്റേന്ന്‌ പകൽ ഔസേപ്പിനോടും റീത്ത
യോടു മൊപ്പം അവൻ ഒത്തു
നടന്നു. കഥകൾ പറഞ്ഞു. കഥകൾ കേൾക്കുമ്പോൾ
ഔസേപ്പിന്റെ ചെവികൾ വികസിച്ചുവന്നു, എല്ലാ അക്ഷരങ്ങളും
ഉൾക്കൊളളാനായിട്ട്‌.

അവൻ പറഞ്ഞത്‌ വെറും കഥകളായിരുന്നില്ല,
ചരിത്രങ്ങളായിരുന്നു. എഴുതിയതും, എഴുതപ്പെടാത്തതും സത്യങ്ങൾ
മാത്രമുളളത്‌……..
വെളളക്കാരെപ്പറ്റി, അവർക്കെതിരെ പോരാടിയ
നാട്ടുകാരെപ്പറ്റി, പോരാട്ടത്തിന്റെ അഹിംസാമാർഗ്ഗത്തെപ്പറ്റി, അഹിംസാമാർഗ്ഗം മുന്നോട്ടുവച്ച സാത്വികനെപ്പറ്റി,
സാത്വികനേക്കാൾ
ശക്തനായ പണ്ഡിതനെപ്പറ്റി, സാത്വികന്റെ മരണത്തെപ്പറ്റി,
പാളിച്ചകളെപ്പറ്റി, തെറ്റായ വിശ്വാസ പ്രമാണങ്ങളെപ്പറ്റി,
മാക്‌സിനെപ്പറ്റി, ഏംഗല്‍സിനെവപ്പറ്റി, ലെനിനെപ്പറ്റി……….

ഔസ്പ്പ്‌ കേൾക്കുകമാത്രമാണ്‌ ചെയ്ത് കഥയ്ക്കിടയിൽ ഒറ്റച്ചോദ്യംപോലും ചോദിയ്ക്കാതെ. പക്ഷെ, റീത്ത കുറെ
കേൾക്കുകയും കുറെ അധികം കേൾക്കാതെയുമിരുന്നു.
ഇടയ്ക്കിടയ്ക്ക്‌ വിഡ്ഡിച്ചോദ്യങ്ങളും ചോദിച്ചു.

ഒരു ദിവസം ഔസേപ്പ്‌ വിളിച്ചു.

“സഖാവേ…..”

അവർ ഈണു കഴിക്കുകയായിരുന്നു. കൃഷ്ണൻ റീത്തച്ചേച്ചി
വച്ച സ്വാദിഷ്ടമായ കൂട്ടാനൊഴിച്ച്‌
ചോറ്‌ കുഴക്കുകയായിരുന്നു.

അവൻ ഔസേപ്പിനെ നോക്കി.

ഔസേപ്പ്‌ പറഞ്ഞു.

“സഖാവ്‌ പറഞ്ഞത്‌ നേരാണ്‌… ഈ മണ്ണും, ഈ മാനവും, എല്ലാം എല്ലാവര്‍ക്കും വേണ്ടിയൊളളതാണ്‌.
തിരിച്ചു കെട്ടിയിട്ടു ണ്ടെങ്കില്‍
അതൊരു താല്‍ക്കാലിക വേലികളാണ്‌.
അതും പണി
എടുക്കാനുളള സാകര്യത്തിനു വേണ്ടീട്ട്‌……… ഇതിലെ വിളവിന്‌ എനിക്കും, നിനക്കും എന്റെ
കൂടെ പണിയെടുക്കുന്ന ചോതിക്കും, ചോതിയുടെ
ഭാര്യ കോതക്കും അവകാശമൊളളതാണ്‌……”.

കൃഷ്ണന്റെ കണ്ണുകൾ നിറഞ്ഞു
വന്നു. അവന്റെ ചുണ്ടുകളിൽ മർമ്മരം.

ആ സഖാക്കൾ പിന്നീട്‌ മങ്കാവുടി ചരിത്രത്തിന്റെ ഭാഗമായി മാറി. ചരിത്രം ലേഖിതമായിട്ടുള്ളതു കൊണ്ടും മങ്കാവുടി മക്കളുടെ ഓർമ്മകളിലുള്ളതു കൊണ്ടും അതുകളെ വിട്ട്‌ നമുക്ക്‌
സഖാവ്‌ പീറ്ററിലേയ്ക്ക്‌ വരികയാണ്‌ വേണ്ടത്‌.

ഔസേപ്പിന്റെയും ലക്ഷ്മിക്കുട്ടിയെന്ന റീത്തയുടെയും
ഒരേയൊരു മകനായിട്ടാണ്‌ പീറ്റർ വളർന്നത്‌.

സഖാവ്‌ പീറ്റർ രാവിലെ ഏതോ സ്നേഹിതന്റെ കാറിൽ കയറി എവിടേയ്ക്കോ പോയതായിരുന്നു. ഇപ്പോൾ വരുന്നതേയുള്ളു. സമയം സന്ധ്യ കഴിഞ്ഞ്‌ ഏഴുമണിയാണ്‌. അയാൾ കാറില്‍ നിന്നും
ഇറങ്ങിയത്‌ പാർട്ടി ഓഫീസിന്റെ മുന്നിൽ തന്നെയാണ്‌. കെട്ടിടത്തിന്റെ താഴെ നിലയിലുള്ള കടകൾ അടയ്ക്കാനുള്ള തയ്യാറെടുപ്പുകൾ നടന്നു കൊണ്ടിരിയ്ക്കുന്നു. സഖാവ്‌ കോണിപ്പടികൾ കയറുകയാണ്‌.




അല്പം ചരിത്രം

മങ്കാവുടിയിൽ ഇന്ന്‌ സുര്യൻ കിഴക്കാണ്‌ ഉദിച്ചത്‌. ഇന്നലെയും
അങ്ങിനെ തന്നെയായിരുന്നു. മറ്റ്‌ രണ്ട്‌ ദിക്കുകൾ വടക്കും, തെക്കും
തന്നെ.ആകാശം മേലെയും.

മങ്കാവുടി പണ്ട്‌ മങ്കാകുടി ആയിരുന്നു. മങ്കയുടെ
കുടി. പറഞ്ഞ്‌, പറഞ്ഞ്‌ മങ്കാവുടിയായി. പറഞ്ഞത്‌ ഞങ്ങള്‍, മങ്കാവുടിക്കാരുതന്നെയാണ്‌, ഇന്ന്‌ ഏറെ എഴുന്നതും
ഞങ്ങൾ തന്നെ.

അങ്ങ്‌ വടക്കും, ഇങ്ങ്‌ തെക്കും, വർഷത്തിൽ നിറഞ്ഞൊഴുകുന്ന രണ്ട്‌ കാട്ടാറുകൾക്ക് നടുവിൽ കിഴക്കോട്ട്‌ തല വച്ച്‌ അവൾ
ശയിക്കുന്നു. തല വച്ചിരിക്കുന്നത്‌ മലനിരകളിലാണെങ്കിലും പാദങ്ങൾ
കൊളളുന്നത്‌ കടലോരത്തല്ല. മറ്റൊരു ഈരിന്റെ
ശിരസ്സിലാണ്‌.

പണ്ട്‌ വടക്ക്‌ നിന്നും തെക്കു
നിന്നും വഞ്ചികളിൾ ഇവളെത്തേടി ആളുകളെത്തിയിരുന്നു.
ഇന്നോ പടിഞ്ഞാറു നിന്നുള്ള ഒരേ
ഒരു വഴിയെ, ടാർ പാതയിലൂടെ
മോട്ടോർ വാഹനങ്ങളിൽ എത്തുന്നു.

പണ്ടെത്തിയിരുന്നത്‌ സുന്ദരന്മാരായ വെള്ളക്കാരും
ഇരുനിറക്കാരായ അറബികളുമായിരുന്നു. ഇന്നോ വെളുത്തിട്ടും
കറുത്തിട്ടും ഇരുനിറത്തിലും സുന്ദരന്മാരും
സുന്ദരികളുമുണ്ട്‌.

പണ്ട്‌ മുളകും സുഗന്ധങ്ങളും കൊടുത്തിരുന്നു;
പലതും കൊള്ളുകയും ചെയ്തിരുന്നു. ഇന്നും പലതും
കൊള്ളുകയും കൊടുക്കുകയും ചെയ്യുന്നു.

അതിലും പണ്ട്‌, അവൾക്ക് പേരു വീഴും മുമ്പും ഇവിടെ ഉണ്ടായിരുന്നു. നിറഞ്ഞകാടായി, അതിന്‌ മുമ്പ്‌ തരിശ്ലായി, നിലയറിയാത്ത കടലായി…………..

പക്ഷെ, എന്ന്‌ അവൻ, മനുഷ്യനെത്തിയെന്ന്‌ കണക്കുകളില്ല. കണക്കെടുക്കുന്നതിനും ചരിത്രമെഴുതുന്നതിനും മാത്രം അവൾ പേരുകാരിയായിരുന്നില്ലെന്ന്‌ സാരം. ആ സാരാംശത്തെ സ്വയം
അംഗീകരിച്ചുകൊണ്ട്‌ അവളെ കണക്കുകളില്ലാത്തവളെന്നും ചരിത്രത്തിലില്ലാത്തവളെന്നും നമുക്ക്‌ വിളിയ്ക്കാം.

പക്ഷെ, അവളുണ്ടായിരുന്നു. ഇന്നും അവളുള്ളതുകൊണ്ടുതന്നെ.

വ്യോമമാർഗ്ഗം യാത്രചെയ്താല്‍ അവളെക്കാണാം. നഗ്നയായൊരു നവോഡയെപ്പോലെ,
കാലുകൾ ലേശം അകത്തി നീട്ടിവച്ച്‌ സുഖമായൊരു സുഷുപ്തിയിൽ ആണ്ടു കിടക്കും പോലെ.

ശിരസ്സ് ഒരു വൻ മലയാണ്‌. ഇടതൂർന്ന് വനമായിരുന്നു.
ഇന്ന്‌ വെട്ടിത്തെളിയ്ക്കപ്പെട്ട്‌ മനുഷ്യനാൽ നട്ടുവളർത്തപ്പെട്ട വ്യക്ഷലതാദികളാലും കൃഷിയിനങ്ങളാലും ഹരിതാഭമായി; കാട്ടാറുകള്‍ അടുത്തപ്പോൾ കുറുകിയ ഗളമായി,
രണ്ടു ചെറുമലകൾ മുലകളായി, നിരപ്പാർന്ന കൃഷിയിടം
ഏറെ വിസ്താരമാർന്ന വയറും
നാഭിയുമായി……

രണ്ടുവലിയ കാലുകൾ
പോലെ നീണ്ട
മലനിരകൾ മലനിരകൾക്ക് നടുവിൽ
വിശാലമായ വയലേലകൾ…….

അവളെ കുളിർപ്പിച്ചുകൊണ്ട്‌ ഇരുവശങ്ങളിലുടെയും കാട്ടാറുകൾ
ഒഴുകി അകലുന്നു.

ഇന്ന്‌ മങ്കാവുടി നഗരം ഉത്സവലഹരിയിൾ
ആറാടുകയാണ്‌. ഉത്സവം മങ്കാവുടിയിലെ ശിവക്ഷേത്രത്തിലായിരുന്നില്ല. തെരഞ്ഞെടുപ്പ്‌ ഫലമറിഞ്ഞുകൊണ്ടിരിയ്ക്കുന്ന മങ്കാവുടി മക്കളുടെ
മനസ്സുകളിലാണ്‌; തെരഞ്ഞെടുപ്പ്‌ നടന്നത്‌ മങ്കാവുടി നഗരസഭയിലേയ്ക്കാണ്‌.

സംയുക്തകക്ഷി ഒന്ന്‌,

സഹകരണ പാർട്ടി ഒന്ന്‌,

വിമോചന മുന്നണി പുജ്യം,

സംയുക്ത കക്ഷി രണ്ട്‌,

സഹകരണ പാർട്ടി രണ്ട്‌,

വിമോചന മുന്നണി പുജ്യം.

അങ്ങിനെ ഫലങ്ങള്‍ പുറത്ത്‌ വന്നു കൊണ്ടിരിയ്ക്കുന്നു. ഇപ്രാവശ്യമെങ്കിലും നഗരസഭയിലൊരു
അദ്ധ്യായം തുറക്കുമെന്ന്‌ അവകാശപ്പെടുകയും കേന്ദ്ര കമ്മറ്റിയിൽനിന്നും, സംസ്ഥാന കമ്മിറ്റിയിൽ നിന്നും, അനുഭാവികളുടെയും മറഞ്ഞിരിയ്ക്കുന്ന ആവശ്യക്കാരുടെയും പോക്കറ്റുകളിൽ നീന്നും വളരെയേറെ
പണം മങ്കാവുടി മക്കളുടെ കീശയിലെത്തിയ്ക്കുകയും ചെയ്തിരുന്നു, വിമോചന മുന്നണി.

ഇവിടെ അല്പം ചരിത്രമാകാം. ചരിത്രമെന്നത്‌ വെറും പഴങ്കഥകളാണ്‌.
സത്യത്തിന്റെ അംശങ്ങളില്ലെന്നല്ല. അതിനേക്കാള്‍ വില സങ്കല്പങ്ങൾക്കും ഉദ്ദേശങ്ങൾക്കും അധികാരത്തിനുമാണെന്നാണ്‌ ചരിത്രത്തിന്റെ തന്നെ
ഏടുകൾ പറയുന്നത്‌. അതുകൊണ്ടാണ്‌ ഇവിടെ ചരിത്രത്തെ
പഴങ്കഥയെന്ന്‌ വിശേഷിപ്പിയ്ക്കുന്നത്‌.

അങ്ങിനെ പഴങ്കഥയാക്കപ്പെട്ട ചരിത്രം
തലമുറകള്‍ക്ക്‌ മുമ്പുതന്നെ തുടങ്ങാം.

മഹാരാജാവും അതിന് കീഴെ തമ്പുരാക്കന്മാരും അവർക്കെ
താഴെ നാട്ടുപ്രമാണിമാരും വാണിരുന്നകാലം.

മഹാരാജാവു തിരുമനസ്സുകൊണ്ട്‌ കരം തീരുവായിട്ട്‌
എമ്പാശ്ശേരി മഠത്തിൽ കർത്താവ്‌ തമ്പുരാക്കന്മാർക്ക് എഴുതിക്കൊടുത്ത്‌
കൈവശം വച്ച്‌ അനുഭവിച്ചു വരികയായിരുന്നു മങ്കാവുടി ദേശം. നോക്കി നടത്തിയിരുന്നതോ ഇല്ലിക്കുന്നേൽ പുത്തൻ പുരയ്ക്കൽ ഇന്ന് ജീവിച്ചിരിയ്ക്കുന്ന ഗോവിന്ദങ്കുട്ടി മോനോന്റെ
അമ്മാവൻ രാമുണ്ണിമോനോനും. നാട്ടുപ്രമാണിയും കാരണവരും
ക്ഷേത്രത്തിലെ മുതലുപിടിയുമായിരുന്ന രാമുണ്ണി
മേനോന്‌, രണ്ടിടങ്ങളില്‍ സംബന്ധവും സഹോദരിമാർക്ക് പേരുകേട്ട
സംബന്ധങ്ങളും സഹോദരന്മാർക്ക് സംബന്ധങ്ങൾ കൂടാതെ ഒളിസേവകളും നടമാടിയിരുന്നു.

മങ്കാവുടിമക്കൾ ഇത്രമാത്രം പെറ്റുപെരുകിയിരുന്നില്ല. എങ്കിലും പാട്ടത്തിന്‌ കൃഷിയിറക്കാന്‍ ക്രിസ്ത്യാനികളും കച്ചവടങ്ങൾ
നടത്താൻ മുസൽമാന്മാരുമുണ്ടായിരുന്നു. കൈത്തൊഴിലുകൾ
ചെയ്യാന്‍ കമ്മാളരുണ്ടായിരുന്നു. തെങ്ങു ചെത്തുകാരായിട്ട്‌ ഈഴവരുണ്ടായിരുന്നു. കണക്കെഴുത്തുകാരായും കാര്യസ്ഥന്മാരായും നായന്മാരുണ്ടായിരുന്നു. സംബന്ധത്തിന്‌ വേണ്ട നമ്പുരിമാരും മറ്റ്‌ വേണ്ടവരെല്ലാവരുമുണ്ടായിരുന്നു.

മങ്കാവുടിയിൽ പലയിടങ്ങളിലും അക്ഷരങ്ങളും,
കുട്ടിവായനയും, അക്കങ്ങളും പഠിപ്പിയ്ക്കുന്ന ആശാന്മാരുമുണ്ടായിരുന്നു. ചന്തയുണ്ടായിരുന്നു, ചന്തയോടൊത്തൊരു കുടിപ്പള്ളിക്കൂടമുണ്ടായിരുന്നു.

ആ കൂടിപ്പള്ളിക്കുടത്തിൽ നിന്നും
നാലാംതരം കഴിഞ്ഞാണ്‌, രാവുണ്ണിമേനോന്റെ ഒന്നാം
സംബന്ധക്കാരി ലക്ഷ്മിക്കുട്ടിയമ്മയുടെ മകൻ
ദിവാകരമേനോൻ പട്ടണത്തിൽ പഠിയ്ക്കാൻ പോയത്‌.

പട്ടണത്തിൽ പഠിച്ച്‌ തെളിഞ്ഞപ്പോഴാണ്‌ കർത്താവ്‌ തമ്പുരാക്കൾ വഴി, മഹാരാജാവുതിരുമനസ്സിന്റെ ഓദാര്യം പറ്റി തിരുസന്നിധാനത്തില്‍ ഉന്നത പഠനത്തിനയച്ചത്‌.

അവധിക്കാലത്ത്‌ അവൻ നാട്ടിലെത്തുമ്പോൾ സ്വന്തം
നാലു കെട്ടിൽ വിരുന്നു പാർക്കാൻ ക്ഷണിയ്ക്കുമായിരുന്നു,
അച്ഛൻ. മകൻ വരികയും ചെയ്യുമായിരുന്നു.

അന്ന്‌ അവന ഉറങ്ങാൻ മാളികയിലെ
പടിഞ്ഞാറെ മുറിയാണ്‌ ഒരുക്കിയിരുന്നത്‌. അതിന്റെ പടിഞ്ഞാറേയ്ക്കുള്ള വാതായനം തുറന്നാൽ പാടശേഖരമാണ്‌. കൊറ്റികൾ പറക്കുന്നതും
വെട്ടുക്കിളികൾ കറ്റയറുക്കുന്നതും കാണാം. പാടത്തുനിന്നെത്തുന്ന കാറ്റുകൊള്ളാം.
ഏതുവേനലിലും വാതായനം
തുറന്നിട്ടാൾ മുറിയാകെ ശിതീകരിക്കപ്പടുകയായി.

പാടത്തെ കൊറ്റികളെ എണ്ണി, വരമ്പിലൂടെ
തത്തിതത്തി നീങ്ങുന്ന കുളക്കോഴികളെ കണ്ട്‌ അവനിരുന്നു.
അവന്റെ മനസ്സിൽ സ്വപ്നങ്ങൾ വിരിയുന്ന
പ്രായം. മീശരോമങ്ങൾ കറുത്തു തുടങ്ങിയിരിയ്ക്കുന്നു. മാറിൽ രോമങ്ങൾ
കിളിർത്തു തുടങ്ങിയിരിയ്ക്കുന്നു, പേശികൾ ദൃഢമായിക്കൊണ്ടിരിയ്ക്കുന്നു.

ചാരിയിട്ടിരുന്ന കതക്‌ തുറന്നാണ്‌ അവൾ വന്നത്‌, വലിയമ്മായിയുടെ മകൾ മാളവിക.
അവനേക്കാൾ നാലുവയസ്സിന്റെ ഇളപ്പമുണ്ടെങ്കിലും,
പണ്ടൊക്കെ വരുമ്പോൾ അവളുമായിട്ട്‌ നാലുകെട്ടാകെ, തൊടികളാകെ ഓടിക്കളിയ്ക്കുമായിരുന്നു. വലിയമ്മായിയ്ക്ക്‌ അവൾ ഒരാളേ കുട്ടിയായിട്ടുള്ളൂ. ചെറിയമ്മായിയ്ക്ക്‌ രണ്ടാണ്‍ മക്കളാണ്‌ . അവളെക്കാൾ വളരെ
താഴെയുള്ളവർ.അതുകൊണ്ട്‌ അവൾ കളിക്കുട്ടുകാരില്ലാത്ത, ഏകാന്ത വാസിയായ
സ്വപ്ന ജീവിയായിരുന്നു. സ്വപ്ന ജീവിക്ക്‌ വർഷത്തി
ലൊരിയ്ക്കൽ കിട്ടുന്ന കളിക്കുട്ടുകാരനാണ്‌ ദിവേട്ടൻ.

ദിവാകരൻ അവളെ നോക്കിയിരുന്നു.
അവൾ വളർന്നിരിയ്ക്കുന്നു. വലിയമ്മായിയെപ്പോലെ വെളുത്ത
സുന്ദരിയാകും. വട്ടമുഖമാണ്‌, അല്പം തുടുത്ത
കവിളുകളും, ചുണ്ടുകള്‍ ചെറിയമ്മായിയുടെ അത്ര ചുവന്നിട്ടില്ല.

കണ്ണുകളില്‍ കാവ്യാത്മകമായൊരു നിശ്ചലത. അവൾ
കാണുന്ന സ്വപ്നങ്ങൾ മുഴുവൻ ആ കണ്ണുകളിൽ
പ്രതിഫലിയ്ക്കുംപോലെ………

ലേശം കൊഴുത്ത ദേഹമാണവൾക്ക്, മാറുമറച്ചിട്ടില്ല. മാറുമറയ്ക്കാനായിട്ടവിടെ പൂമുട്ടുകൾ
ഉണർന്നിട്ടില്ല.

എങ്കിലും അവന്റെ കണ്ണുകൽക്ക്
മുമ്പില്‍ അവൾ നാണപ്പെട്ടു.

തുറന്നു കിടന്നിരുന്ന വാതിൽ വഴിയെത്തുന്ന വെളിച്ചത്തിൽ, ഒറ്റമുണ്ടിനുള്ളിൽ നിഴലായി, നന്നായി ചേർന്ന
തുടകളെ അവനു കാണാം.

“വാ
……………………..”

അവൻ വിളിച്ചു. അവൾ കട്ടിലിൽ
അവനരുകിൽ ഇരുന്നു.

“എന്തേ തളത്തിലും ചാവടീലും
വരാത്തെ? ””

“വരാം……………“
“അമ്മേം, ചിറ്റമ്മേം കാത്തിരിയ്ക്കണു………… വിശേഷങ്ങൾ ചോദിയ്ക്കാൻ, കാണാൻ………………“
“ഇവടിരുന്നപ്പോ…………………. ആ കൊറ്റികളെ, കുളക്കോഴികളെ
കണ്ടപ്പോ…“

“മറന്നോ എന്നെ…?”

“മറക്ക്വോ?”

അവളെ ദേഹത്തോട്‌ ചേർത്തിരുത്തി, അവൻ, വളരെ സാവധാനം
അവളുടെ കവിളിൽ, ചുണ്ടുകളിൽ, അവന്റെ ചുണ്ടുകൾ
അമർത്തുമ്പോൾ അവൾ സുഷുപ്തി പൂണ്ടു.

തുറന്നുകിടന്നിരുന്ന വാതിലിനെ ഓർത്ത് പിടഞ്ഞകന്നവൾ തിരക്കി.

“വല്യ ആളായപ്പോ നാണായിട്ടാ ?”

“എന്ത്‌
?”

“അങ്ങോട്ടൊന്നും വരാത്തെ?”

“അല്ല. നേരോം
കാലോമൊക്കെ നോക്കിവരാന്നുവച്ചു.”

“ദേവേട്ടന്‌ വരാൻ
നേരോം കാലോമൊക്കെ നോക്കണോ? ””

“വേണോല്ലലോ.നമ്മൾ കുട്ടികളല്ലാതാവുകയാണ്‌.”
“ആയ്ക്കോട്ടെ…… എന്നാലും എനിക്ക്‌ ദേവേട്ടന്റെ
മുറീലൂ വരാൻ നേരോം കാലോമൊക്കെനോക്കാമ്പറ്റില്ലാട്ടോ……….”
തളത്തിലെത്തുമ്പോൾ ചാരുകസാലയിൽ അവനെകാത്ത്‌
അച്ഛനുണ്ടായിരുന്നു.

“എങ്ങോട്ടാ രണ്ടാളും ?”

*എങ്ങോട്ടുമില്ല,
അമ്മായിമാരെ കാണണം, തൊടികളിലൊക്കെ നടക്കണം…………കാറ്റുകൊള്ളണം. ”

“എന്താ
അവടെ, കോളേജിൽ സമരോം മറ്റും… . തമ്പുരാന്റെ കുറിപ്പുണ്ടായിരുന്നു.

“സ്വാതന്ത്യത്തിനുവേണ്ടി….. അന്യദേശക്കാരായ വെള്ളക്കാർ നാടുവിടണം…….. രാജാവിന്റെ ഭരണം
നിർത്തി ജനായത്താഭരണം വരണം.”

“സ്വാതന്ത്യം………… എന്താത്?”

“വഴിനടക്കാനും സ്ക്കൂളിൽ പഠിക്കാനും
ക്ഷേത്രത്തില്‍ കയറാനും കൃഷിയിറക്കാനും വിളകൊയ്യാനും……“

“ഇപ്പോ അതിനൊന്നും സ്വാതന്ത്ര്യം
ഇല്ലെ നമുക്ക്‌………“

“നമുക്ക്‌ മാത്രമല്ല……………. എല്ലാവര്‍ക്കും വേണം, പൊലയനും ഈഴവനും
കമ്മാളർക്കും വേണം’.

“പൊലയർക്കും
ഈഴവർക്കും കമ്മാളർക്കും….?”

“അതെ.”

“അതൊക്കെദൈവനിശ്ചയമല്ലെ?””
“ആണെന്ന്‌ആരുപറഞ്ഞു?”
“വേദങ്ങള്‍, പുരാണങ്ങൾ………….
ഈ വേദങ്ങളും പുരാണങ്ങളും ആരുണ്ടാക്കിയതാ?”
“മഹർഷിമാരിലുടെ മുനിമാരിലുടെ ബ്രഹ്മാവ്‌ നമുക്കുതന്ന
വരദാനങ്ങളാണത്‌.”

അല്ല. ബ്രാഹ്മണരുടെ, ക്ഷത്രിയരുടെ ആധിപത്യത്തിനായിട്ട്‌ ഋഷിമാരെക്കൊണ്ട്‌, മുനിമാരെക്കൊണ്ട്‌ ഉണ്ടാക്കിച്ചതാണ്‌.”
“ദൈവമേ……“

രാമുണ്ണിമേനോന്‍ അമ്പരന്ന്‌ ഇരുന്നുപോയി, അച്ഛൻ നിശ്ശബ്ദനായപ്പോൾ ദിവാകരൻ തളം വിട്ട്‌ ചാവടിയിലേയ്ക്ക്‌ പോയി, മാളവികയും.

പക്ഷെ, രാമുണ്ണിമേനോൻ അന്ധകാരമാർന്ന
ഗുഹയിൽ ദിക്കറിയാതെ പരതി
നടന്നു. അയാൾ മകനെ ഗ്രഹിയ്ക്കാനായില്ല. പക്ഷെ, എവിടെയോ ഒരു
പന്തികേടുണ്ടെന്ന്‌ ധരിക്കാനായി.

എന്തിനാണ്‌ തമ്പുരാൻ അങ്ങിനെ ഒരു
കുറിപ്പ്‌ കൊടുത്തുവിട്ടത്‌

മഹാരാജാവ്‌ തിരുമനസ്സിന്റെ ഇംഗിതപ്രകാരം
ദിവാന്‍ അവറുകളുടെ അറിയിപ്പുകൊണ്ട്‌
എമ്പാശ്ശേരിമഠത്തിൽ കുഞ്ഞുകൃഷ്ണൻ കര്‍ത്താവ്‌ കുറിക്കുന്നത്‌.

-അന്തരീക്ഷം
ആകെ മാറുകയാണ്‌, രാജ്യ
ത്താകെ സമരങ്ങളും വിപ്ലവങ്ങളും നടക്കുകയാണ്‌.
സ്‌ക്കൂളുകളിലും
കോളേജുകളിലും പഠിപ്പുമുടക്കുകളും, പാടത്തും പറമ്പിലും
ലഹളകളും നടന്നുകൊണ്ടിരിയ്ക്കുന്നു.കരുതിയിരിക്കണം……..ഇനിയൊരറിയിപ്പുണ്ടായാൽ വേണ്ടതു
ചെയ്യാ൯ ഒരുങ്ങിയിരിയ്ക്കണം……………

കാര്യസ്ഥൻ നായരുടെ മുന്നില്‍, ഇടവഴിയിലുടെ
നടക്കുമ്പോൾ രാമുണ്ണിമേനോൻ ചിന്തിയ്ക്കുകയായിരുന്നു. കുടപിടിച്ച്‌ ഓച്ച്ഛാനിച്ചു നടക്കുന്ന
കാര്യസ്ഥന്‍
നായർക്കും………… തെങ്ങു ചെത്തുകാരൻ ഇണ്ണായിച്ചോനും……………… പാടത്ത്‌ ഉഴുത്‌ വിതയ്ക്കുന്ന കോന്തിപ്പെലയനും പെലക്കള്ളിയ്ക്കും സ്വാതന്ത്ര്യം കിട്ടിയാൽ………

ഇണ്ണായിച്ചോന്റെ പുരയിൽ രാമുണ്ണിമേനോനായി കരുതിയിരിയ്ക്കുന്ന തെങ്ങിൻ കള്ളുതേടിഅയാളെത്തി.പുരയ്ക്കുള്ളിൽരാമുണ്ണിമേനോൻ കയറിയപ്പോൾ
പുറത്ത്‌ പ്ലാവിൻ ചുവട്ടിൽ നായരു കാവലുനിന്നു. പുരയ്ക്കുള്ളിൽ കള്ളു
വിളമ്പുന്നത്‌ കൊച്ചുട്ടിച്ചോത്തിയാണ്‌. ഇണ്ണായിച്ചോൻ
അടുത്തടുത്ത തെങ്ങുകളിൽ നിന്നും കള്ള്‌ പാളയിൽ
ആക്കി പുരയിൽ നിന്നും അകന്നു കൊണ്ടിരിയ്ക്കുകയായിരിയ്ക്കും.

കാലാടുന്ന ബഞ്ചിൽ രാമുണ്ണിമേനോൻ
ഇരുന്നു. ബഞ്ചിന്റെ കാലാട്ടം നിലച്ചു. രാമുണ്ണിമേനോന്റെ ഭാരത്തെതാങ്ങുമ്പോൾ മാത്രമാണ്‌ ആട്ടം നിലയ്ക്കുന്നത്‌. ഒരു പക്ഷെ, ഇനിയും
പ്രസവിയ്ക്കാത്ത കൊച്ചൂട്ടിച്ചോത്തിയും ഇണ്ണായിച്ചോനും ബഹുമാനംകൊണ്ട്‌
അതില്‍ ഇരിയ്ക്കാറുമില്ലായിരിയ്ക്കാം.

തമ്പ്രാന്റെ മുഖത്തെ വിഷാദം
കൊച്ചൂട്ടികണ്ടു. അവൾ പാളയിൽ നിന്നും
മൺ കോപ്പയിലേയ്ക്ക്‌ കള്ള്‌ പകർന്നു. തമ്പ്രാന്റെ മുന്നിൽ നിന്നപ്പോൾ മേൽമുണ്ട്‌ ഈർന്നു വീണത്‌ തികച്ചും യാദൃശ്ചികമാകാം. നിത്യേന അങ്ങിനെ
ഉണ്ടാകുന്നുണ്ടെങ്കില്‍ അത്‌ മേല്‍മുണ്ടിന്റെ കീഴ്‌വഴക്കം
കൊണ്ടുമാകാം.

കൊച്ചൂട്ടിയുടെ, റൌക്കയിൽ കൊള്ളാത്ത മാറ്‌…………………

തെങ്ങിന്റെ രസം സിരകളിലൂടെ
തലയിലെത്തിയപ്പോള്‍ തമ്പ്രാന്റെ മുഖം
പ്രസന്നമായി. റൌക്കയുടെ നരച്ചനിറം അയാള്‍ മറന്നു. കഴുത്തും
മുഖവും കറുത്തതെങ്കിനും റൌയ്ക്കുള്ളിലെ
ഇരുനിറം അയാളുടെ കണ്ണിൽ തെളിഞ്ഞു
വന്നു.

അവൾ വീണ്ടും,വീണ്ടും മൺ കോപ്പ
നിറച്ചു.

റൌക്കയ്ക്ക്‌ താഴെ കൈലി മുണ്ടിന്‌ മേലെ
നഗ്നമായ വയറും പൊക്കിൾച്ചുഴിയും………….അയാളുടെവലതുകൈയുടെചൂണ്ടുവിരൽപൊക്കിൾ ച്ചുഴിയിൽ അമരുമ്പോൾ, ഓർമ്മയിൽ
മിന്നൽ പിണർ പോലെ
ചോദ്യം ഉയർന്നു വന്നു.

കൊച്ചൂട്ടിയ്ക്ക്‌ സ്വാതന്ത്ര്യം കിട്ടിയാൽ…

ഉണർന്നിരുന്ന സിരകൾ തളർന്നു പോകുന്നു.
കണ്ണുകൾ ജ്വാലയില്ലാത്ത ചൂട്ടു പോലെ വെളിച്ചം കെട്ടതാകുന്നു.

ദേഹമാസകലം വിയർപ്പുമായി ബഞ്ചുവിട്ടെഴുന്നേൽക്കുമ്പോൾ കൊച്ചൂട്ടി അമ്പരന്നു. കൈകളിൽ മുഖം
പൂഴ്ത്തി തറയിലിരുന്നു.

കഴിഞ്ഞ പത്തുവർഷക്കാലം അവളറിഞ്ഞിരുന്ന രാമുണ്ണി തമ്പ്രനായിരുന്നില്ലത്‌.

ഇണ്ണായിച്ചോന്റെ കൈപിടിച്ച്‌ പടിയിറങ്ങി, ബന്ധുക്കളെയും കൂട്ടുകാരെയും
വിട്ട്‌, നാടുവിട്ട്‌ ഈക്കുടിയിലെത്തി ഒരാഴ്ച
കഴിയുംമുമ്പ്‌ അറിഞ്ഞതായിരുന്നു അദ്ദേഹത്തെ.
സന്ധ്യമയങ്ങി തീരുംമുമ്പ് കള്ളിന്റെ ഉറയ്ക്കാത്ത
കാൽ വയ്പുകളുമായിട്ടെത്തുന്ന ഇണ്ണായിച്ചോനോടൊത്ത്‌ അത്താഴമുണ്ട്‌ ഓട്ടുവിളക്ക്‌കെടുത്തി ഈറനാർന്ന തറയില്‍
ഒറ്റപ്പായ വിരിച്ച്കിടക്കുന്ന അവളെ
ഉണർത്തിയിട്ട്‌ അകാലത്തിൽ ഉറങ്ങാറായിരുന്നു അയാളുടെ
പതിവ്‌.

ആ പതിവിൽ ദേഹം നൊന്ത്‌ മനസ്സു
മടുത്ത്‌ പ്രാർത്ഥനകളും നേർച്ചകളും തുടങ്ങിയപ്പോഴേയ്ക്കും കളളു കുടിയ്ക്കാനായിട്ടാ നിത്യസന്ദർശക നെത്തി………..

രാമുണ്ണി തമ്പ്രാൻ…………….

അവൾ നൽകിയ കള്ളിന്റെ മത്തിന്‌ പ്രതിഫലമായിട്ട്‌
അയാൽ അവൾക്ക് നൽകിയത്‌ അനുഭൂതികളുടെ ആനന്ദവലയങ്ങളാണ്‌.

ഈറനായ തറയെ കനലു പോലെ പൊള്ളിച്ചുകൊണ്ട്‌………….

രോമകൂപങ്ങളിലൂടെ വിയർപ്പിനെ ധാരയായൊഴുക്കി………….

ഉൾപ്പൂവിനെവിരിയിച്ചു.

ശരീരത്തിന്റെ കാമനകളെ ഉണർത്തി
ആത്മാവിനെ രതിമൂർച്ഛയിലേയ്ക്ക്‌ കൂപ്പുകുത്തി വീഴ്ത്തുകയായിരുന്നു.

കൊച്ചൂട്ടി ഒന്നുതേങ്ങി.

തേങ്ങുന്ന ശബ്ദം കേട്ടിട്ടും
അയാൾ തിരിഞ്ഞു നോക്കാതെ പുരയുടെ
വാതിൽ മറനീക്കി പുറത്തേയ്ക്ക്‌ പോയി.

പ്ലാവിന്റെ ചുവട്ടിലിരുന്ന്‌ മുറുക്കാൻ പൊതിയഴിച്ച
നായര്‍, വെറ്റില ചുണ്ണാമ്പുതേച്ച്‌അടക്ക വായിലിട്ട്‌
ചവച്ച്‌ പതംവരുത്തി, വെറ്റിലചുരുള് വായിലേയ്ക്ക്‌
തിരുകിയതേയുണ്ടായിരുന്നുള്ളൂ പുകയില തിരുമ്മികൂട്ടി കയ്യിൽ തന്നെ പിടിച്ചു
കൊണ്ട്‌ തമ്പ്രാനെ
കണ്ടെഴുന്നേറ്റു.

മാസങ്ങൾ കഴിയും മുമ്പെ എമ്പാശ്ശേരി
മഠത്തിലെ എട്ടുകെട്ട്‌ മാളികയുടെ പടിപ്പുരയിലെ
വിശാലമായ തിണ്ണയിൽ ബ്ലൂൌസ്സിടാതെ മുലക്കച്ച കെട്ടിയ വാല്യക്കാരി പകർന്നു കൊടുത്ത സംഭാരം
കഴിച്ച്‌ മുറുക്കാൻ ചവച്ച്‌ രാമുണ്ണി എല്ലാം
കേട്ടിരുന്നു.

മങ്കാവുടിയിൽ ഇനി എന്താ ഒള്ളത്‌ തന്റെ
കൈപ്പിടിയിലായിട്ട്‌. എല്ലാം ക്രിസ്ത്യാനികളുടേയും മുസൽമാന്മാരുടേയും ബാക്കി കുറച്ച്‌ നായന്മാരുടേയും കൈകളിലല്ലെ.
ഇനി അവർ പാട്ടം കൂടി തരില്ലാന്നു വച്ചാൽ എന്താ സ്ഥിതി……. ഇവിടത്തെ കാര്യം ഒട്ടും വ്യത്യസ്തമല്ല………. ഇനി മഹാരാജാവ്‌ തിരുമനസ്സിനെയും ദിവാനെയും അധികാരത്തിൽ നിന്നും
ഇറക്കിവിട്ടാലത്തെ
സ്ഥിതിയോ…… മകനെ തിരിച്ചു വിളിയ്ക്കുക…….. അയാളും ഇക്കുട്ടത്തിലുണ്ട്‌.
ദിവാൻ കുറിപ്പ്‌ കൊടുത്തു
വിട്ടിരുന്നു. അവൻ
സമരക്കാരുടെ കുടെയല്ല വിപ്ലവക്കാരുടെക്കുടെയാണെങ്കിൽ
ഭംഗിയായി…….. സമാധാനസമരമൊന്നുമല്ല അവരുടെ
വഴി……. പോലീസിനോടും പട്ടാളത്തോടും
നേരിട്ടെതിർക്കുകതന്നെ……………

പക്ഷെ, അന്വേഷണങ്ങൾക്കൊന്നും ദിവാകരമേനോനെ
കണ്ടെത്താൻ കഴിഞ്ഞില്ല. അയാൾ കോളേജ്‌ ബഹിഷ്ക്കരിച്ച്‌
സ്വാതന്ത്ര്യ സമരക്കാരോടൊപ്പം ഒളിവിലും തെളിവിലും
പ്രവർത്തകനായി നാടുകളിൽ അലയുകയായിരുന്നു.

ഒടുവിൽ ദൌത്യവുമായിട്ട്‌ മങ്കാവുടിയിലെത്തി. മങ്കാവുടി മക്കളെ
സംഘടിപ്പിയ്ക്കുവാനായിട്ട്‌.

മകനെ നേരിട്ട്‌ കാണാൻ കഴിഞ്ഞില്ലെങ്കിലും രാമുണ്ണിമേനോൻ എല്ലാം അറിയുന്നുണ്ടായിരുന്നു. അവസാന ആഗ്രഹമാണെന്ന്‌
കുറിമാനം കൊടുത്തു വിട്ടിട്ടാണ്‌ ദിവാകരൻ ഇല്ലിക്കുന്നേൽ
പുത്തൻപുരയിൽ എത്തിയത്‌.

അവന്റെ വെളുത്ത വസ്ത്രങ്ങളും
വെളുത്ത തൊപ്പിയും രാമുണ്ണിമേനോന്റെ നെഞ്ചിലെ
മിന്നലുകളായി, ഇടിമുഴക്കങ്ങളായി…………

അവൻ പറഞ്ഞതൊന്നും അയാൾക്ക്
ഗ്രഹിക്കാനായില്ല. എല്ലാം കീഴ്മേൽ മറിയുകയാണെന്നുമാത്രം കരുതി, അങ്ങിനെ മറിയ്ക്കുന്നതിൽ മകൻ ഒരു പ്രധാന കണ്ണിയാണെന്നും. അവന്റെ ദൃഢമായ വാക്കുകളിലെ നിശ്ചയദാഷ്ട്ര്യം കണ്ട്‌ ഇനിയും തിരിച്ചെടുക്കാൻ തന്നാലാവില്ലെംന്നും കരുതി.

ആ രാത്രിയിൽ അച്ഛനോടൊത്ത്‌ ഭക്ഷണം കഴിച്ച്‌ മാളികയിലെ
പടിഞ്ഞാറേ മുറിയിൽ അന്തിയുറങ്ങണമെന്ന രാമുണ്ണിയുടെ
ആഗ്രഹം മാത്രം ദിവാകരൻ അംഗികരിച്ചു.

ആഹാരം കഴിഞ്ഞ്‌ മാളികമുറിയിലെ പടിഞ്ഞാറേക്കുളള ജനാല തുറന്ന്‌ കട്ടിലിൽ വെറുതെ
കിടന്നു. ചെറിയൊരു കാറ്റ്‌ വരുന്നുണ്ട്‌.പക്ഷെ, ശരീരത്തിന്റെ ചൂടിനെ
അകറ്റാൻ മാത്രമില്ല. ഒരു പക്ഷെ, ഉളളിലെ
ചൂടിന്റെ ആധിക്യയവുമാകാം.

ചാരിയിരുന്ന അറവാതിൽ സാവധാനത്തിൽ
തുറന്നത്‌, മാളവിക.

ചിമ്മിനി വിളക്കിന്റെ വെളിച്ചത്തിൾ
അവൾ നിന്നു, അവന്റെ മുഖഭാവങ്ങൾ ശ്രദ്ധിച്ച്‌.
അവന്റെ ചുണ്ടുകളിൽ വിരിഞ്ഞ ചിരി
അവൾക്ക് ധൈര്യമായി, അവൾ വാതിലടച്ച്‌
കുറ്റിയിട്ടു.

അവൾ വളർന്നിരിയ്ക്കുന്നു ബ്ലൌസ്സിട്ടിരിയ്ക്കുന്നു, മുലക്കച്ചകെട്ടിയിരിയ്ക്കുന്നു. അരയിൽ നൂലകന്ന
ഒറ്റമുണ്ട്‌ മാത്രമല്ലാതായിരിയ്ക്കുന്നു.
“എന്താമാളു………?”
അവൾ വന്ന്‌ കട്ടിലിൽ, അവനെ സ്പർശിച്ചിരുന്നു.

“എന്നെവേണ്ടെദിവേട്ടന്‌?”
ഒരു നിമിഷം അവൻ നിശ്ശബ്ദനായി.
അവന്‌ തോന്നി അച്ഛന്റെ അവസാനത്തെ ചുവടുകളാണ്‌.

“വേണം………. എന്റെ ജീവിതം
മാളുവുമൊത്ത്‌ മാത്രമായിരിയ്ക്കും…”

“എന്താ ഈ കേൾക്കുന്നതൊക്കെ?”

“കേൾക്കുന്നതൊക്കെ ശരിയാണ്‌. പക്ഷെ, അതിന്‌ മാളുവും ഞാനും
തമ്മിലുള്ള അടുപ്പവുമായിട്ട്‌ ഒരു ബന്ധവുമില്ല…..”

അവനറിയുന്നു. അവളുടെ ദേഹം അടുത്തടുത്ത്‌
വരികയാണ്‌. ദേഹത്തിന്റെ സുഗന്ധം, മുടിയിലേറ്റ വാസനപുകയുടെ
മണം,
നെഞ്ചിലമരുന്ന അവളുടെ മാറിലെ പൂമുട്ടുകൾ……….

ദിവാകരൻ ഒരു നിമിഷം
പതറിപ്പോയതാണ്‌.

പക്ഷെ,

അവളെ സാവധാനം നെഞ്ചിൽ നിന്നും
അടർത്തി കട്ടിലില്‍ കിടത്തി. അവൾ അവനെ
കാത്ത്‌ കണ്ണുകളടച്ച്‌, എല്ലാവാതിലുകളും തുറന്നിട്ടുകിടന്നു.
ദിവാകരൻ കട്ടിൽ വിട്ടെഴുന്നേറ്റു. കുനിഞ്ഞു
അവളുടെ നെറ്റിയിൽ മൃദുവായി ചുംബിച്ച്‌,
നിശ്ശബ്ദനായി, വാതിൽ തുറന്നു…………

അവൾ ജനാല വഴി കണ്ടു
കിടന്നു, തേങ്ങി……..

ഒരിയ്ക്കലും മടങ്ങില്ലെന്നു കരുതിയിട്ടും
വർഷങ്ങൾക്കു ശേഷം ദിവാകരൻ വന്നു. അന്ന്‌ രാമുണ്ണിമേനോൻ ഇല്ലായിരുന്നു.
മാളവികയുടെ ചിറ്റമ്മയുടെ മകൻ
ഗോവിന്ദൻകുട്ടിമേനോൻ ചാരുകസേരയിൽ കിടന്നിരുന്നകാലം…………… തടസ്സങ്ങളോ, വാഗ്വാദങ്ങളോ ഇല്ലാതെ
മാളവിക പടിപ്പുരവിട്ടു.

ആ ദിവാകരമേനോന്റെ പിൻഗാമികളാണ്‌
ഇന്ന്‌ നാമറിയുന്ന സംയുക്ത കക്ഷിക്കാര്‍. ദിവാകരമേനോൻ മരിച്ചു, മാളവിക
മരിച്ചു. അവരുടെ മകൻ നാല്പത്തിയെട്ടുകാരനായ കരുണാകരമേനോനും അയാളുടെ മകനായ ഇരുപത്തിമൂന്നുകാരൻ ബിജുവിനും
സംഘടനയുമായിട്ട്‌ ഇന്ന്‌ ബന്ധങ്ങളില്ല. അവർ മങ്കാവുടിയിലെ
ഏതോ ഒരു മുക്കവലയിൽ പലവ്യജ്ഞന
വ്യാപാരം നടത്തി കഴിഞ്ഞു കൂടുന്നു. പക്ഷെ, ബന്ധമുള്ളവർ
ഇവിടെ ധാരാളമുണ്ട്‌. മത്തായി, മർക്കോസ്‌, ലുക്കോസ്‌, മക്കാർ, ഹസ്സൻ. മൈതീൻ, രാമചന്ദ്രൻ
നായർ, കുമാരൻ
ചോൻ,
രാമകൃഷ്ണനാചാരി എന്നു പേരുകളുമായിട്ട്‌.

അവർ പറയും, ഞങ്ങൾ ദൈവവിശ്വാസികളാണ്‌,
ഇതെല്ലാം ദൈവ സൃഷ്ടികളാണ്‌. ഓരോരുത്തർക്കും ഓരോന്നു ചെയ്യാൻ ദൈവം നിശ്ചയിച്ചിട്ടുണ്ട്‌. ഗീതയും ബൈബിളും
ഖുറാനും ഒന്നു തന്നെയാണ്‌
പറയുന്നത്‌എന്നെല്ലാം……………

@@@@@@