ശംബൂകന്‍

ശംബൂകാ നീ
മരിച്ചു കൊണ്ടിരിക്കുകയാണ്…. ഇപ്പാള്‍ നിനക്ക് എന്താണ് പറയാനുള്ളത്………

        നിണത്തില്‍ പുതഞ്ഞ് കിടക്കുന്ന ശംബുകന്‍റെ കണ്ണുകള്‍ മെല്ലെ
തുറന്നു അസഹ്യമായ വേദനയുണ്ടായിട്ടും ആ ചോദ്യത്തിനു മുന്നില്‍ കണ്ണുകളെ
തുറക്കാതിരിക്കാന്‍ കഴിയില്ല അയാള്‍ക്ക്. കലമ്പിച്ച, ഇതുപോലെ
വൃത്തികെട്ട ശബ്ദത്തില്‍ ആര്‍ക്കാണ് ചോദിക്കാന്‍ കഴിയുന്നതെന്ന് അയാള്‍ക്കറിയാം.  ആ മുഖമൊന്ന് കാണെണമെന്ന് മോഹം തോന്നി.  ആ മുഖത്തെ രസങ്ങളെ അറിയണമെന്ന് തോന്നി.

        സൂതന്‍…  ഏതോ ഒരു
സൂതന്‍.

        ബ്രാഹ്മണന്, ക്ഷത്രിയന് പുകഴ്ത്തു പാട്ടുകള്‍
പാടി നടക്കുന്ന ബുദ്ധി ശൂന്യന്‍…….

        ഇരുള് പരന്നു തുടങ്ങിയിരിക്കുന്നു, സൂര്യദേവന്‍ വൃക്ഷങ്ങള്‍ക്ക് പിറകില്‍ ഒളിച്ചിരിക്കുന്നു.  അങ്ങിനെയാണ് ദേവതകള്‍… ഒരാവശ്യം വരുമ്പോള്‍
മറഞ്ഞുകളയും…….

        ദേവതകള്‍ മഹാ വിഡ്ഢിത്തങ്ങള്‍…….  പ്രകൃതിയിലെ എല്ലാ ദേവതകളെയും
ആരാധിച്ചിരുന്നതാണ്, എന്നിട്ടോ  ഒരു സഹായത്തിന് ആരുമെത്തിയില്ല. എത്തിയ ശക്തരെല്ലാം
അയാളുടെ ഭാഗത്തായി നില കൊണ്ടു, രാജന്യന്‍റെ,  ക്ഷത്രിയന്‍റെ, ബ്രാഹ്മണ സഹായികളുടെ……. 
ബ്രാഹ്മണന് ക്ഷത്രിയന് വിടു പണി ചെയ്യേണ്ടവനാണ് ശൂദ്രനെന്ന് അവര്‍
തന്നെയാണ് പറയുന്നത്.  പ്രകൃതിയില്‍ എല്ലാം
തുല്യമെന്നാണ് ഗുരുക്കള്‍ പഠിപ്പിച്ചിട്ടുള്ളത്, പിന്നെ
എങ്ങിനെ ശൂദ്രന്‍ താണവനായി……. 
അല്ലെങ്കില്‍ എന്താണ് ഉയര്‍ച്ച താഴ്ചകള്‍……

        അവന്‍, സൂതന്‍, നടന്ന്
എല്ലാം കാണുകയാണ്, കഥകള്‍ മെനഞ്ഞ് അയല്‍ കൊട്ടാരങ്ങളില്‍
ചെന്ന് വര്‍ണ്ണിക്കുവാന്‍. ക്ഷത്രിയനെ എതിര്‍ത്ത, ബ്രാഹ്മണനോട്
പൊരുതിയ ശൂദ്രന് കിട്ടിയ കൂലിയെ പെരുപ്പിച്ച് കാണിക്കാന്‍…..

         ഒറ്റക്ക് പൊരുതാന്‍
ഭയന്ന് വന്‍ സൈന്യവുമായിവന്ന് ചുറ്റും നിന്ന് കൂട്ടമായി ആക്രമിച്ച്
നശിപ്പിച്ചിരിക്കുന്നു, പടുത്തുയര്‍ത്തിയതെല്ലാം.  ഒരു ജീവിതകാലം കൊണ്ട് അദ്ധ്വാനിച്ചു
നേടിയതെല്ലാം അപഹരിക്കപ്പെട്ടിരുക്കന്നു……സഹ പിറപ്പുകളെ അടിമകളാക്കി കൊണ്ടു
പോയിരിക്കുന്നു….

        എവിടെയാണെന്‍റെ കഥ തുടങ്ങുന്നത്…. ഇല്ല, ഞാന്‍ പറയുന്നില്ല. കേട്ടിട്ട് നിങ്ങള്‍ പുറത്തു പറയുന്ന കഥകള്‍, ഞാന്‍ പറഞ്ഞതു തന്നെ ആകുമെന്ന് എനിക്ക് വിശ്വാസമില്ല…..  നിങ്ങള്‍ പലതിനേയും ഭയക്കുന്നവരാണ്.  ആരു ചോദിക്കുന്നുവോ, അവര്‍ക്ക്
താല്പര്യമുണ്ടാക്കുന്ന രീതിയിലേക്ക് മാറ്റുമെന്ന് എനിക്കറിയാം.  ഇതിന് മുമ്പു ഉണ്ടായിട്ടുള്ള കഥകളൊക്കെ അങ്ങിനെ
മാറ്റിയിട്ടുള്ളതാണ്.  അല്ലെങ്കില്‍
എവിടെയെങ്കിലും രേഖപ്പെടുത്തിയിരിക്കുന്ന ഒരു കഥ നിങ്ങള്‍ക്ക് പറയാമോ……
ശൂദ്രന്‍റെ, നിഷാദന്‍റെ, അധഃകൃതന്‍റെ.
ഇല്ല.

        അയാള്‍
കാറിയൊന്നു തുപ്പി.  തുപ്പല്‍ വീണത്
ഭൂമിയിലല്ല,  ശത്രുക്കളുടെ
മുഖങ്ങളിലാണ്….

@@@@




സുനിമോളുടെ ജീവിതം

ഞങ്ങളുടെ അടുത്തവീട്ടിലെ ഷാജി, ഡ്രൈവര്‍ ഷാജി……ഓ….ജാതിയെന്താ മതമെന്താ
എന്നൊന്നും അറിയില്ല. ഷാജി എന്ന പേരിന് ജാതിയും മതവും തിരിച്ചറിഞ്ഞിട്ട്
ഒരുകാര്യോമില്ല…….

       ഷാജിയുടെ ഭാര്യ സുനിമോള്…..ഓ….ആ പേരില്‍
നിന്നും ജാതീം മതോം തിരിച്ചെടുക്കാന്‍ പറ്റുന്നില്ല.  എന്താണേലും സുഖമായിട്ട് ജീവിച്ചു
പോണൂ……പഠിക്കാന്‍ മിടുക്കന്മാരായ രണ്ട് ആണ്‍മക്കളും…….

       രാവിലെ കുളി കഴിഞ്ഞ് സുന്ദരനായി, വെളുത്ത
ഷര്‍ട്ടും പാന്‍റും ഇട്ട് സുഗന്ധവും പൂശി ടൂറിസ്റ്റ് ടാക്സി ഓടിക്കാന്‍ പോകുന്ന
ഷാജി വൈകിട്ടെത്തുമ്പോള്‍ ഉള്ള മദ്യത്തിന്‍റെ മണവും  നാടന്‍ പാട്ടുകളും സുനിക്കിഷ്ടമില്ല. അവള്‍ക്ക്
സീരിയല്‍ കാണാനില്ലാത്ത നേരത്താണെങ്കില്‍ അവന് കുശ്ശാലാണ്…..പരാതിയും
പണ്ടപ്പരപ്പും അവിഹിതം പറച്ചിലും തന്തയ്ക്ക് വിളിയുമൊക്കയായിട്ട്….. കഞ്ഞി പോലും
വേണ്ടെന്ന് വച്ച് അവന്‍ കിടന്നുറങ്ങും….

       നേരം വെളുത്താല്‍ പിന്നെ ചിരിയും
കളിയുമായി…… വെളുത്ത ഷര്‍ട്ടും പാന്‍റും,
സുഗന്ധവുമായി സൂര്യന്‍ തെളിഞ്ഞു നില്‍ക്കും.

       ഒരുദിവസം ഷാജി വന്നപ്പോള്‍ വീട്ടില്‍
ഒരനക്കവുമില്ല. പിള്ളേര് പഠിക്കുന്നു, ടിവി ഓഫാക്കിയിരിക്കുന്നു,
പഠിക്കുന്ന കുട്ടികളുടെ അടുത്ത്
അടങ്ങിയൊതുങ്ങിയിരുന്ന് സുനി മൊബൈലില്‍ പരതുന്നു…..

       ഇന്നെന്നാ പറ്റിയെന്ന് അവന്‍ ചോദിച്ചു.

       കണ്ടോ എന്‍റെ എഫ്ബിയില്‍ ആയിരം
സുഹൃത്തുക്കളായി….. ദേണ്ടേ… ഞാനൊരു വാട്ട്സാപ്പ് ഗ്രൂപ്പിന്‍റെ
അഡ്മിനാണ്……

       ഓ…സമാധാനമായി…. അവന്‍ സ്വസ്ഥതയോടെ
ഉറങ്ങിത്തുടങ്ങി.

       സുനിയുടെ എഫ്ബിയില്‍ രണ്ടായിരം
പേരായി……മൂവായിരം പേരായി…..

വാട്ട്സാപ്പ്
ഗ്രൂപ്പുകള്‍ പിന്നീട് രണ്ടെണ്ണം കൂടി ഉണ്ടാക്കി….. സുനിയുടെ കെട്ടും മട്ടും
മാറി…..

ഒരു
ദിവസം അവള്‍ മകനോടു ചോദിച്ചു.

       എടാ…. നിന്‍റെ
തന്തയെന്തിയേടാ……കുറച്ചു ദിവമായല്ലൊ കണ്ടിട്ട്….. വീട്ടു സാധനങ്ങളൊക്കെ തീര്‍ന്നല്ലോ….എവിടെപ്പോയി
കെടക്കുവാ അയാള്……

       മകന്‍ പറഞ്ഞു.

       ദേണ്ടെ,
അമ്മെ ആ മിനിച്ചേച്ചീടെ ടെറസ്സിന്‍റെ
മുകളില് പച്ചക്കറിക്ക് നനച്ചു കൊണ്ടു നില്‍ക്കുന്നു…….

       ങേ…. മിനിയുടെ ടെറസ്സിലോ…….എടാ, അവള്
ആ കെട്ടിയോന്‍ ചത്ത…..

       ഓ…..അതുതന്നെ……

       എഫ്ബിയില്‍ നിന്ന് ആയിരങ്ങള്‍ ഇറങ്ങി വന്ന്
സുനിമോള്‍ക്ക് കീര്‍ത്തനങ്ങള്‍ പാടി……വാട്ട്സാപ്പില്‍ നിന്നുമെത്തിയവര്‍
പാരിതോഷിതങ്ങള്‍ നല്‍കി അനുമോദിച്ചു.

       ശുഭം.@@@@@@




മുത്തശ്ശിയും കഥയും

ഞാന്‍
മുത്തശ്ശിയുടെ കഥകള്‍ കേട്ടാണ് വളര്‍ന്നത്. വെളുത്ത ദേഹ നിറവും പഞ്ഞിപോലുള്ള
മുടിയും വാസന പാക്കിന്‍റെ മണവും എന്നെ മുത്തശ്ശിയുടെ മടിയില്‍ കിടന്ന് കഥകള്‍ കേള്‍ക്കാന്‍
എന്നും പ്രേരിപ്പിച്ചു കൊണ്ടിരുന്നു.

       മുത്തശ്ശി അധികവും പറഞ്ഞിരുന്നത് കൃഷ്ണ
ഗാഥകളാണ്. ഇടക്കിടക്ക് സ്വയം പറഞ്ഞുമിരുന്നു,
ഭക്തമീരയാണെന്ന്…….

       ഗോക്കളെ മേച്ചു നടന്നപ്പോള്‍ ഭര്‍ത്തൃമതിയായിരുന്ന
രാധ, വളര്‍ന്നപ്പോള്‍ രുഗ്മിണി, സാമ്പവതി തുടങ്ങി എട്ടു പേര്‍നരകനെ വധിച്ചപ്പോള്‍ കിട്ടിയ പതിനാറായിരം സ്ത്രീകള്‍……മുത്തശ്ശിയുടെ
നാവില്‍ കൃഷ്ണന്‍ ആനന്ദ നടനമാടി…….

       പക്ഷെ,
അയലത്തെ ഭഗീരഥന്‍ പിള്ള, പട്ടാളക്കാരന്‍
പുരുഷന്‍റെ ഭാര്യയെ പ്രണയിക്കുന്നെന്നറിഞ്ഞപ്പോള്‍ മുത്തശ്ശിക്ക് ഹാലിളകി, മന്ത്രിച്ചു.

       എന്‍റെ കൃഷ്ണ,
എന്തെല്ലാം കാണണം, കേള്‍ക്കണം……..

       വൈരുദ്ധ്യാധിഷ്ഠിത ദൈവവാദം
എന്നല്ലാതെയെന്തു പറയാന്‍…….@@@@@@




ഒരുപാവം വിശ്വാസി

രണ്ട് ക്ഷണപ്രഭ കഥകള്‍

1. ഒരുപാവം വിശ്വാസി

രണ്ടായിരത്തി
പത്തൊമ്പത് ഡിസംബര്‍ ഇരുപത്തി ആറ് – സൂര്യഗ്രഹണം. 
എല്ലാ അമ്പലങ്ങളും അടച്ച് താഴിട്ട് പൂട്ടിയിരുന്നത് നന്നായി
, അവിടെയിരുന്ന ദൈവങ്ങളുടെയൊന്നും കണ്ണുകള്‍ പൊട്ടിപ്പോയില്ലല്ലോ…..
അതുകൊണ്ട് മുന്നില്‍ വന്ന് നിന്ന്, എനിക്ക് അത്, ഇത്, മറ്റത്, മറിച്ചതൊക്കെ
വേണമെന്ന് പറയുന്ന പാവത്തുങ്ങളെ  കാണാന്‍
കഴിയുമല്ലോ….. പള്ളികളൊന്നും അടച്ചിരുന്നില്ലെന്ന് കേട്ടു, അവടിരുന്ന ദൈവങ്ങളുടെ കണ്ണുകള്‍ പൊട്ടിപ്പോയിട്ടുണ്ടാകുമോ…. ഇനി അവിടെ
വരുന്നവരെയൊക്കെ ആരു നോക്കുമോ, എന്തോ…..

2. തുത്തുകുണുക്കി പക്ഷി

തുത്തുകുണുക്കി
പക്ഷി കരുതുന്നത് അതിന്‍റെ  വാലാട്ടല്‍
കൊണ്ടാണ് ഈ ഭൂമികറങ്ങുന്നതെന്നാണ്. 
ഇളകിക്കിടക്കുന്ന മണ്ണ് ഉഴുത് 
മറിച്ചിടുന്ന മണ്ണിര

ഞാനില്ലായിരുന്നെങ്കില്‍ ഭൂമിയിലെ സസ്യജാലങ്ങളെല്ലാം നശിച്ചു
പോയേനെയെന്ന് കരുതുന്നതു പോലെ……പൂജാരിയും പുരോഹിതനും ഇമാമുമൊക്കെ
ചിന്തുക്കുന്നതും അങ്ങിനെയൊക്കെ തന്നെ.

       ഒന്നു ചിരിച്ചോളൂ…. കൂടുതല്‍ വേണ്ട, അട്ടഹാസച്ചിരിയും വേണ്ട, തുത്തുകുണുക്കി പക്ഷിയോ
മണ്ണിരയെ ആയി പരകായം ചെയ്തു പോകും.

വിജയകുമാര്‍
കളരിക്കല്‍.

@@@@@




ഒരു പ്രളയ കഥ

(2019
ഡിസംബറിൽ ‘കഥ മാസിക’യിൽ. പ്രസിദ്ധീകരിച്ചത്‌ . 
തൊണ്ണൂറ്റി ഒൻപതിലെ വെള്ളപ്പൊക്കത്തിൽ കുട്ടനാട്ടിൽ നിന്ന് തകഴിക്ക്‌ കിട്ടിയ
നേർക്കാഴ്ച ആയിരുന്നു “വെള്ളപ്പൊക്കത്തിൽ” എന്ന കഥ. രണ്ടായിരത്തി പതിനെട്ടിൽ
എന്റെ നാട്ടിൽ നിന്ന് -കോതമംഗലം-മൂവാറ്റുപുഴ- കിട്ടിയതും
. )

വിജയകുമാര്‍
കളരിക്കല്‍

തൂശനില
ഇടത്തോട്ട് തുമ്പിട്ട്, തുമ്പത്തു തുടങ്ങി പഴം, ഉപ്പേരി, ശര്‍ക്കര വരട്ടി, അവകള്‍
മൂന്നും മൂടി ഒരു പപ്പടം വച്ച്, മൂന്നുകൂട്ടം തൊടുകറികള്‍,
പച്ചടി, കിച്ചടി, ഓലന്‍,
തോരന്‍, കൂട്ടുകറി, അവിയല്‍
വിളമ്പിയാല്‍ ഊണു തുടങ്ങാം.  തുമ്പപ്പൂ
പോലുള്ള ചോറു വേണ്ട, തവിട് അധികം കളയാത്ത കുത്തരിച്ചോറു
വിളമ്പി, ഉപ്പ് കൂടുതല്‍ ചേര്‍ത്ത് പാകം ചെയ്ത പരിപ്പ്
കറിയൊഴിച്ച് നെയ്യ് ചേര്‍ത്ത് ചെറിയ ഉരുളകളാക്കിയാണ് തുടങ്ങേണ്ടത്.  മൂന്നല്ലെങ്കില്‍ നാല് ഉരുളകളാകാം.  ഈപ്രായത്തില്‍ അത്രയേ കഴിയൂ….. ഉരുക്കു
നെയ്യിന്‍റെ സ്വാദ് പൂര്‍ണ്ണമായും നുണഞ്ഞിറക്കി കഴിഞ്ഞ് നാലുരുളകള്‍ക്കുള്ള ചോറ്
കൂട്ടത്തില്‍ നിന്ന് നീക്കി വച്ച് സാമ്പാര്‍ ഒഴിക്കാം. നെയ്യിന്‍റെ സ്വാദില്‍
മറ്റ് കൂട്ടാനുകള്‍ മറന്നിട്ടുണ്ടെങ്കില്‍ അവിയല്‍ മുതല്‍ കഴിച്ചു തുടങ്ങണം….
അവിയല്‍, കൂട്ടുകറി…. കൂട്ടുകറിക്ക് ഉപ്പ് കൂടുതല്‍ ചേര്‍ത്തിട്ടുണ്ടെന്ന്
കണ്ടാല്‍ ഓലന്‍ ചേര്‍ത്ത് കുറയ്ക്കാം. 
സാമ്പാര്‍ കൂട്ടിയുണ്ണുമ്പോള്‍ ഒരു കറിയും വിട്ടുകളയരുത്. പച്ചടി
കിച്ചടിയൊക്കെ ചിലപ്പോള്‍ പിണങ്ങും. 
ഇഞ്ചിക്കറി മറന്നാല്‍ ദഹനം കോപിക്കും. 
സാമ്പാര്‍ ചേര്‍ത്തത് ഒരു പക്ഷെ, നാലുരുളകളില്‍
കൂടുതല്‍ ഉണ്ടാകാം, കൃത്യമായിട്ട് അളന്നൊന്നുമല്ലല്ലോ
എടുക്കുന്നുത്, അതങ്ങ് കഴിക്കുക. ഇത്തിരി രസം കൈക്കുമ്പിളില്‍
വാങ്ങി വലിച്ച് കുടിച്ച്, ഇലയില്‍ വീഴുന്ന രസത്തില്‍ കുഴച്ച്
ലേശം ചോറു കൂടി ആകാം.  രസം ദീപനത്തിനാണ്.  അധികമാകരുത്, പായസത്തിനു
ശേഷം മോരു കൂട്ടി അല്പം ചോറുകൂടി ഉണ്ണാനുള്ളതാണ്, അല്ലെങ്കില്‍
തികട്ടി വരും.  ഇപ്പോള്‍ ഇലയിലെ കറികള്‍
ഏതാണ്ട് തീര്‍ന്നിട്ടുണ്ടാകും.  ഓ…
പപ്പടം മറന്നു.  അച്ചാറില്‍ നാരങ്ങ മാത്രം
തൊട്ടിട്ടില്ല.  വേണ്ട തൊടണ്ട, പായസം ഉണ്ണുമ്പോള്‍ വേണ്ടി വരും. 
ബാക്കിയുള്ള ചോറ് ഇടത്തോട്ട് ഒതുക്കി വച്ച് പായസത്തിനുള്ള ഇടമുണ്ടാക്കണം.
മറന്ന പപ്പടത്തെ അവിടെ പൊട്ടിച്ചിട്ട് അതിന് മുകളില്‍ പായസം ഒഴിക്കാം… അധികം
വേണ്ട ഒരു തവി. കൂടണ്ട, ഷുഗര്‍ ഉണ്ട്.  പായസത്തിന് മേമ്പൊടി പോലെ ഉപ്പേരിയും ശര്‍ക്കര
വരട്ടിയും അകത്താക്കാം.  മട്ടാതിരിക്കാന്‍
നാരങ്ങ അച്ചാര്‍ ഇടക്കിടക്ക് തൊട്ട് നാവില്‍ പുരട്ടാന്‍ മറക്കരുത്.  ഒടുവില്‍ നീക്കി വച്ചിരിക്കുന്ന ചോറില്‍
ഇത്തിരി പച്ചമോര് ചേര്‍ത്ത് ഉണ്ടു കഴിഞ്ഞാല്‍ പഴം കൂടി തിന്നാം.  സുഭിക്ഷം. 
ഉറങ്ങിപ്പോകും.

        അതും ഈ പറമ്പിലെ ഇല തന്നെ വേണം, തെക്കേ
മൂലയില്‍ നില്‍ക്കുന്ന ഞാലിപ്പൂവന്‍ വാഴയുടെ. 
പറമ്പില്‍ നിറയെ ഫലവൃക്ഷങ്ങളാണ്. നട്ടു വളര്‍ത്തിയത് അയാള്‍
തന്നെയാണ്.  മാവ്, പ്ലാവ്,
തെങ്ങ്, പേര…..ഇടം തിരിച്ച് കപ്പ, ചേന, ചേമ്പ,് ഇഞ്ചി തുടങ്ങി
നടുനനകളും……..

        ഈ പുഴയോരത്തായിരുന്നു അവന്‍റെ അച്ഛന്‍റെ, അയാളുടെ ജീവിതം.  അച്ഛന്‍റെ
മാത്രമല്ല, തലമുറകളായിട്ട് ഇവിടെത്തന്നെ ആയിരുന്നു.  അച്ഛന്‍ കൃഷി പണിക്കാരനായിരുന്നു, അച്ഛന്‍റെ അച്ഛനും മുന്‍ തലമുറകളും അങ്ങിനെ തന്നെയായിരുന്നു.  ആദിയില്‍ പേരു വേണ്ടാത്ത ജന്മിയുടെ, പിന്നിട് അവരില്‍ നിന്നും സ്ഥലങ്ങള്‍ വാങ്ങി സ്വന്തമാക്കിയ
മുതലാളിയുടെ……. പാടത്തും പറമ്പിലും പണിയെടുത്ത് ജീവിച്ചിരുന്നവര്‍……
പുഴയോരത്ത് കുടികിടപ്പവകാശത്തില്‍ കിട്ടിയതാണ് സ്ഥലം….. അവകാശികള്‍
പലരുമുണ്ടായിരുന്നു….. ജോലികള്‍ തേടിയും കിട്ടിയും അകന്നു പോയപ്പോള്‍ അവന്‍റെ
അച്ഛന് സ്വന്തമായി.  കുടില്‍ കെട്ടിത്തന്നെയാണ്
അച്ഛന്‍ ജീവിതം തുടങ്ങിയത്, മക്കളെ വളര്‍ത്തിയത്.

        അവന് സര്‍ക്കാര്‍ ജോലി കിട്ടിയെന്നറിഞ്ഞപ്പോള്‍ അച്ഛന്‍ പറഞ്ഞ
ആഗ്രഹമാണ് ഈ പുഴയോരത്ത് ഒരു വീട് വക്കണമെന്നത്. 
ചുമ്മാ ഒരു വീടു പോരാ…. രണ്ടു നിലയുള്ള വാര്‍ക്ക വീട്, അതിന്‍റെ രണ്ടാമത്തെ നിലയില്‍ വേണം അച്ഛനുള്ള മുറി…. മുറിയില്‍ നിന്ന്
പുറത്തിറങ്ങി ബാല്‍ക്കണിയില്‍ നിന്നാല്‍ പുഴ കാണണം.  അവിടെ നിന്ന് ഓര്‍മ്മകളെ അയവിറക്കണം.  പുഴയില്‍ ചൂണ്ടയിട്ട് മീന്‍ പിടിച്ചത്, കൂട്ടുകാരോടൊത്ത് നിറഞ്ഞു നിന്ന പുഴ നീന്തി കടന്നത്,  നിറഞ്ഞൊഴുകവെ വെള്ളത്തോടൊപ്പം
ഒഴുകി വരുന്ന തേങ്ങ, മാങ്ങ, പാത്രങ്ങള്‍
മറ്റു പലതും പിടിച്ചടുത്തിട്ടുള്ളത്…. അതിനു വേണ്ടിയെല്ലാം മത്സരിച്ചിട്ടുള്ളത്,
വാഴത്തടകൊണ്ട് ചങ്ങാടമുണ്ടാക്കി തുഴഞ്ഞിട്ടുള്ളത്…..

        പണ്ട് കുടിലില്‍ പാര്‍ത്തിരുന്നപ്പോള്‍ എല്ലാ വര്‍ഷവും കര്‍ക്കിടകത്തില്‍
പുഴ വളര്‍ന്ന് കുടിലിനെ തഴുകുന്നത് കണ്ടിട്ടുണ്ട്, അച്ഛനും
മകനും…. ഒന്നേ രണ്ടോ ദിവസം അങ്ങിനെ നിന്നിട്ട് വലിഞ്ഞ്, വേനല്‍ക്ക്
ഒരു ചെറു നീര്‍ച്ചാലായി തീരുന്നതും കണ്ടിട്ടുണ്ട്. വര്‍ഷത്തില്‍ ഒരിക്കല്‍ വെള്ളം
കയറിയിറങ്ങി പോകുന്നത് നല്ലതാണെന്ന് അച്ഛന്‍ പറഞ്ഞിട്ടുണ്ട്, എക്കല്‍ അടിയുന്നത് വളക്കൂറു കിട്ടാന്‍….. ചിങ്ങമാകുമ്പോഴേക്കും
തെങ്ങുകള്‍ കൂടുതല്‍ ഉന്മേഷത്തോടെ ചിരിച്ചു നില്‍ക്കുന്നത് കണ്ടിട്ടുണ്ട്, പിന്നീട് ഉണ്ടാകുന്ന കായക്കുലകള്‍ വലിപ്പം കൂടിയും……

        ജോലി കിട്ടിയപ്പോള്‍ കായലോര പറമ്പിലെ വാസം മാറ്റേണ്ടി വന്നു,  ഇരുപത് വര്‍ഷക്കാലം. അന്യ
നാടുകളിലെ വാടകവീടുകളില്‍ മാറി മാറി താമസ്സിച്ചു…. കൂടെ അച്ഛനുമമ്മയും
ഉണ്ടായിരുന്നു…. ഇടയ്ക്ക് ഭാര്യ വന്നു, രണ്ടു മക്കള്‍
വന്നു.  പക്ഷെ, നാലു
വര്‍ഷം മുമ്പ് അമ്മ യാത്ര പറഞ്ഞു പോയി…. വടക്ക് ഒരു മുനിസിപ്പാലിറ്റിയിലെ
ഇടലക്ട്രിക്കല്‍ ശ്മശാനത്തില്‍ അമ്മയ്ക്ക് നിത്യ ഉറക്കത്തിന് ഇടമൊരുക്കി.   അമ്മയൊരിക്കലും പറഞ്ഞിട്ടില്ല, സ്വന്തം മണ്ണില്‍ അടക്കണമെന്ന്. 
പക്ഷെ, അമ്മ പിരിഞ്ഞ അന്ന് അച്ഛന്‍ ബന്ധുക്കളോട്
പറഞ്ഞു, അയാള്‍ക്ക് 
അച്ഛന്‍റെയും അമ്മയുടേയും കൂടെ അവസാനം കിടക്കണമെന്ന,്
അതിന് കഴിയണമേയെന്ന് പ്രാര്‍ത്ഥിക്കുന്നതും കേട്ടു.  പുഴയോര സ്ഥലത്ത് വീട് വച്ചു തുടങ്ങിയപ്പോള്‍
അച്ഛന്‍ അമിതമായി സന്തോഷിച്ചു… പണിക്ക് എന്തൊക്കെ വേണ്ടതെന്ന് അന്വേഷിച്ച്
കണ്ടെത്തി, പണിയിക്കുന്നതിനായി ഓടി നടന്നു. ഒരു ദിവസം
സ്ട്രോക്കുണ്ടായി, ഇടത് വശം തളര്‍ന്ന്, സംസാര ശേഷി ഇല്ലാതെ, കട്ടിലില്‍, മുകളിലേക്ക്  തന്നെ നോക്കി കിടന്നു,
ഏതാണ്ട് ഒരു വര്‍ഷക്കാലം….. അച്ഛന്‍റെ ബുദ്ധിമുട്ടുകള്‍ക്ക് കൂടെ
നില്‍ക്കുകയും പകര്‍ന്നെടുത്ത് അനുഭവനിക്കുകയും ചെയ്തത് കൊണ്ട് വീടു പണി നീണ്ടു
നീണ്ടു പോയി.  വീട് കേറിപ്പാര്‍പ്പ്
ചിങ്ങമാസം ഒന്നാം തിയതി ആയിരുന്നു. 
എല്ലാവരുടെയും നിര്‍ബന്ധത്തിന് വഴങ്ങി ഫ്രൈഡ്റൈസും ചിക്കനുമായിരുന്നു
ഭക്ഷണം.  അച്ഛന് അതിഷ്ടമായില്ല.  സംസാരം എല്ലാമൊന്നും മനസ്സിലാക്കന്‍
കഴിഞ്ഞില്ലെങ്കിലും മുക്കലും മൂളലും കേട്ടാല്‍, ആംഗ്യങ്ങള്‍
കണ്ടാല്‍ അവനും ഭാര്യയ്ക്കും പലതും 
തിരിഞ്ഞു തുടങ്ങി…… അങ്ങിനെ ഗ്രഹിച്ചതാണ്, ഇലയില്‍
ഊണ്.  ഓണം വരുന്നതല്ലേയൊള്ളൂ അന്നാകാമെന്ന്
അവനും ഭാര്യയും അച്ഛനെ കഴിയും വിധത്തില്‍ പറഞ്ഞു മനസ്സിലാക്കി.  അത് അയാള്‍ക്ക് മനസ്സിലായി, സന്തോഷിക്കുകയും ചെയ്തു.

        അയാളുടെ ആഗ്രഹപ്രകാരം മുകളിലത്തെ നിലയില്‍  തന്നെയാണയാള്‍ക്ക് കിടക്കാന്‍ ഇടമൊരുക്കിയത്.  മുകളിലേക്ക് നോക്കി കിടക്കാനേ
കഴിയുകയുള്ളൂവെങ്കിലും അവിടെ കിടന്നാല്‍ ശബ്ദങ്ങളിലൂടെ പുഴയെ കാണാന്‍
കഴിയുന്നുണ്ടെന്നും, കിളികളുടെ പാട്ടുകള്‍ കേള്‍ക്കുമ്പോള്‍
പഴയകാലത്തേക്ക് മടങ്ങി പോകുന്നുണ്ടെന്നും അയാള്‍ പറയുമ്പോള്‍ അവനും ഭാര്യയും
മക്കളും ഏറെ സന്തോഷിച്ചു.  അയാളുടെ സന്തോഷം
അവര്‍ക്കും സന്തോഷമാണെന്ന് അവര്‍ അറിയുകയും ചെയ്യുന്നു.  അവന്‍ അയാള്‍ക്ക് വാക്കു കൊടുത്തു ഓണത്തിന്
നല്ലൊരു സദ്യവയ്ക്കാമെന്ന്, അച്ഛന്‍ പറയുന്നതുപോലെ പതിനെട്ടു
കൂട്ടം കറികളും പപ്പടം പഴം പായസവുമൊക്കെ ആയിട്ട്….. ഓണത്തിന് ഇനി കുറച്ച് ദിവസമല്ലേ
ഉള്ളൂ എന്ന് അയാള്‍ മനക്കണക്ക് കൂട്ടുകയും ചെയ്തു. 

        പാതിര കഴിഞ്ഞ നേരത്ത് അവന്‍റെ ഭാര്യ അലറി വിളിച്ച് എഴുന്നേല്‍ക്കുകയായിരുന്നു.  അടുത്താണ് അവനും കിടന്നിരുന്നത്.  കിടക്കാന്‍ നേരും നല്ല മഴയുണ്ടായിരുന്നു.  തലേന്നാളും അതിന്‍റെ തലേന്നാളും മഴ ശക്തിയായി
പെയ്യുക തന്നെ ആയിരുന്നു.  ഒരിക്കലും
കാണാത്ത രീതിയിലുള്ള മഴ.  കാലവര്‍ഷത്തിന്‍റേതു
മാത്രമല്ല, ന്യൂനമര്‍ദ്ദം കൂടിയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷകര്‍
പ്രസ്ഥാവിച്ചിട്ടുമുണ്ട്. കുട്ടനാട് വെള്ളത്തിലായിട്ട് ആഴ്ചകള്‍
പിന്നിട്ടിരിക്കുന്നു.  അവന്‍റെ നഗരത്തിലും
താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയില്‍ ആയിട്ടുണ്ട്, എല്ലാ
വര്‍ഷത്തേതും പോലെ.  കാലാവസ്ഥ നിരീക്ഷകരുടെ
മുന്നറിയിപ്പ് അവനും അറിഞ്ഞതാണ്.  അവന്‍റെ
നഗരത്തിലൂടെയും ജീപ്പില്‍ മൈക്ക് വച്ച് വിളിച്ചു പറഞ്ഞു നടന്നിരുന്നത്
കണ്ടതുമാണ്. 

        താഴത്തെ നിലയില്‍ അവര്‍ക്ക് രണ്ടു മുറികളുണ്ട്, അവനും ഭാര്യക്കും ഒന്ന്. രണ്ടു പെണ്‍മക്കള്‍ക്കും കൂടി വേറെ ഒന്നും…..
മുകളിലത്തെ ഒരു മുറിയില്‍ അച്ഛന്‍ തന്നെ കിടക്കും.  മുകളില്‍ ഒരു മുറി കൂടിയുണ്ട്, വീട് പണിതപ്പോള്‍ കഴിയുന്നത്ര സൗകര്യം ഇരിക്കട്ടെയെന്ന് വച്ച് പൂര്‍ത്തീകരിച്ചതാണ്.  അവര്‍ എല്ലാവരും കൂടി അച്ഛന്‍ കിടക്കുന്ന
മുറിയില്‍ തന്നെയാണ് അന്ന് കിടന്നത്. നിലത്ത് കിടക്ക വിരിച്ച്.

        അവനും കണ്ടിട്ടുള്ളതാണ് പുഴ വന്ന് കുടിലിനെ ചുംബിക്കുന്നത്, ഒരു ദിവസം അല്ലെങ്കില്‍ രണ്ടു ദിവസം 
കഴിഞ്ഞ് വന്ന വഴിയെ പോകുന്നതും. 
അന്ന് ഉച്ചയോടുകൂടി മുറ്റത്തെത്തിയതാണ്. 
ഇഞ്ചിഞ്ചായിട്ട് വളരുന്നതും അറിഞ്ഞിരുന്നു.     

        ഭാര്യയുടെ കരച്ചില്‍ കേട്ട് ഉണര്‍ന്നപ്പോള്‍ കറന്‍റില്ല.  ഉറങ്ങുമ്പോള്‍ നീലിച്ച ഡിം ലൈറ്റ്
കത്തിച്ചിരുന്നതാണ്.  വീട് കേറി പാര്‍പ്പിനു
കിട്ടിയ എമര്‍ജന്‍സി ലാമ്പ് അടുത്തെടുത്തുവക്കാന്‍ മറന്നു.  മൊബൈല്‍ വെളിച്ചത്തില്‍ കണ്ട കാഴച അവനെ, ഭാര്യയെ, മക്കളെ ഞെട്ടിച്ചു കളഞ്ഞു.  ഒരു പച്ചത്തവള, അതിനെ
പിടിക്കാനായിട്ട് ഉന്നം പാര്‍ത്തിരിക്കുന്ന ഒരു നീര്‍ക്കോലി.  പുറത്ത് ശക്തിയായ മഴ,  കാറ്റ്….. വെള്ളം ഒഴുകുന്നതിന്‍റെ
ശബ്ദം.  മൊബൈല്‍ വെളിച്ചം കണ്ടിട്ടാകാം തവള
തുറന്നു കിടന്നിരുന്ന കതക് വഴി പുറത്തേക്ക് ചാടി, നീര്‍ക്കോലിയും.  അപ്സ്റ്റെയറിന്‍റെ മൂന്നു പടികള്‍ക്ക് താഴത്ത്
വെള്ളം എത്തി നില്‍ക്കുന്നു.  തവളയും നീര്‍ക്കോലിയും
എവിടേക്കോ പോയി…… ബാല്‍ക്കണി തുറന്നപ്പോള്‍ ശക്തിയായി കാറ്റ് ഉള്ളിലേക്ക്
പാഞ്ഞ് കയറുന്നു.  അച്ഛന്‍ ഉണര്‍ന്ന്,  അവര്‍ ഇതേ വരെ കേള്‍ക്കാത്ത
ശബ്ദത്തില്‍ എന്തെല്ലാമോ പറയുന്നു. 
ഇരുട്ടില്‍ ആംഗ്യങ്ങള്‍ കാണാനായില്ല. 
പുറത്ത് നാട്ടു വെളിച്ചമുണ്ട്, ബാല്‍ക്കണിയിലേക്ക് മഴ
പെയ്തിറങ്ങുന്നുണ്ട്.  ബാല്‍ക്കണിക്ക്
മൂന്നടി മാത്രം താഴെ വരെ വെള്ളം ഉയര്‍ന്നിരിക്കുന്നു.  പറമ്പില്‍ നില്ക്കുന്ന തെങ്ങുകളുടെ തലപ്പുകള്‍
മാത്രം കാണാം…. അടുത്ത പറമ്പുകളിലും തെങ്ങുകളുടെ, പ്ലാവുകളുടെ,
മറ്റ് ഉയരമുള്ള മരങ്ങളുടെ തലപ്പുകള്‍ മാത്രം….. ശക്തിയായ ഇരമ്പല്‍…..
കിഴക്കു നിന്നു വരുന്ന വെള്ളം വീടിന്‍റെ ഭിത്തിയില്‍ ഇടിച്ച് പതഞ്ഞ് പടിഞ്ഞാറോട്ട്
ഒഴുകുന്നു.  പുഴയെവിടെ……
പറമ്പെവിടെ……

        മൊബൈലില്‍ അഞ്ചൂറോളം നമ്പറുകള്‍ ഉണ്ട്, വിളിച്ചു….. വിളികള്‍ പോകുന്നില്ല… വിളികളെല്ലാം ആ പറമ്പില്‍ തന്നെ
തങ്ങി നില്‍ക്കുന്നതു പോലെ…. എവിടേക്ക് പോകാന്‍… കിഴക്കോട്ട്, പടിഞ്ഞാറോട്ട്, വടക്കോട്ട്, തെക്കോട്ട്……
ഏതു വഴിയായിരിക്കും കരയിലെത്തുന്നത്……

        ഭയന്ന്……ഭയന്ന്……

        അച്ഛന്‍റെ കട്ടിലില്‍ എല്ലാവരും കൂടി കെട്ടിപ്പിടിച്ച്…..

        നേരം വെളുത്തു……

        ഇരുളിമ മാറി…. നീലിമയായി…. മഴയുടെ നീലിമ…..

        ആയിരം വട്ടമെങ്കിലും, വിളിച്ച് വിളിച്ചു
മടുത്തപ്പോള്‍ കട്ടിലിലേക്ക് അലക്ഷ്യയമായി ട്ട മൊബൈലില്‍ ആരോ……. ആരെന്ന്
നോക്കിയില്ല….

        നിങ്ങള്‍ എവിടെയാണ്…..

        വീട്ടില്‍……

        ഭയക്കരുത് ഞങ്ങള്‍ ഇപ്പോളെത്താം……

        ആരാണെന്ന് പിന്നെയും നോക്കിയില്ല.

        അടച്ച് വച്ചിരുന്ന ബാല്‍ക്കണി തുറന്ന്, ചാരി, അവന്‍ പുറത്ത് നിന്നു. ഏതുവഴി വരും അവര്‍….
എവിടെ നിന്നു വരും….

        വിശാലമായ ജലപ്പരപ്പ്……

        ബാല്‍ക്കണിയില്‍ നിന്നവന്‍ നനഞ്ഞു.

        അവടെ നിന്നു കണ്ടിരുന്ന അയലത്തെ വീടിന്‍റെ മേല്‍ക്കൂരയുടെ ഓടു
മാത്രം ദൃശ്യമാകുന്നുണ്ട്….. അവിടെ പാര്‍ത്തിരുന്നവരെവിടെയാകാം…… അവന്‍റെ
ബന്ധുക്കളാണ്, കുടികിടപ്പവകാശത്തില്‍ കഴിയുന്നവര്‍ തന്നെ…..
വീട്ടിനുള്ളില്‍, അവര്‍ക്ക് കയറിക്കിടക്കാന്‍ മുകള്‍
നിലയില്ലാത്തതു കൊണ്ട് വെള്ളം തറയില്‍ തൊട്ടപ്പോള്‍ തന്നെ അറിഞ്ഞ്
രക്ഷപെട്ടിരിക്കുമോ…. രക്ഷപെട്ടിരിക്കണമേ…. അവന്‍ ആഗ്രഹിച്ചു.

        പെട്ടന്ന് കടപുഴക്കി വരുന്ന ഒരു മരം ദൃശ്യമായി, അത് വന്നിടിച്ചത് ഓടു വീട്ടില്‍, ഉയര്‍ന്ന്
നിന്നിരുന്ന മുഖപ്പ് കാണാതായി…..

        തലയെടുപ്പുള്ള മരങ്ങള്‍ക്കിയടില്‍ ഇലക്ട്രിക്ക്
പോസ്റ്റുകാണാനുണ്ട്……

        ഒരു വഞ്ചി വരുന്നുണ്ട്… ശക്തിയായ ഒഴുക്കില്‍ അവര്‍ക്ക്
തുഴയാനാകുന്നില്ല… ഇലക്ട്രിക്ക് കമ്പിയില്‍ പിടിച്ച് ദിശ നിയന്ത്രിച്ചാണ്
വരുന്നത്…..

        കണ്ടിട്ടു കൂടിയില്ലാത്ത രണ്ടു പേര്‍…..

        ബാല്‍ക്കണിയുടെ സ്റ്റെയറില്‍ പിടിച്ച് ഒരാള്‍ കയറി, മറ്റേ ആള്‍ വഞ്ചിയെ ചേര്‍ത്തു നിര്‍ത്തി……

        ആദ്യം പോകാന്‍ അച്ഛന്‍ സമ്മതിച്ചില്ല.  അവന്‍റെ ഭാര്യ, മക്കള്‍  വഞ്ചിയില്‍ കയറി……

        ഒരു മണിക്കൂര്‍ കഴിഞ്ഞാണ് വഞ്ചിക്കാര്‍ക്ക് വീണ്ടും വരാന്‍
കഴിഞ്ഞത്…..

        ബാല്‍ക്കണിയിലൂടെ, അച്ഛനെ
കൂച്ചിക്കൂട്ടിയെടുത്ത് വഞ്ചിയിലെ വെള്ളത്തില്‍ കിടത്താന്‍ അവന്‍ പാടുപെട്ടു.  മഴ അച്ഛനെ നനച്ചപ്പോള്‍ ആമുഖത്ത്
പുഞ്ചിരി….മഴയും വെള്ളവും അച്ഛനെ ഭയപ്പെടുത്തുന്നില്ലെന്ന് വ്യക്തം.

        ക്യാമ്പില്‍ അച്ഛനെ കിടത്താന്‍ കഴിഞ്ഞില്ല, അച്ഛന് അതുമതിയെന്ന് പറഞ്ഞിട്ടും. സര്‍ക്കാന്‍ ആശുപത്രിയിലെ വരാന്തയില്‍
കിടത്തി…. അച്ഛന്‍ അവിടെയും സന്തോഷവാനായി……

        ക്യാമ്പില്‍ പിരചയമില്ലാത്തവര്‍,  അറയില്ലാത്തവര്‍….
നിറമില്ലാത്തവര്‍, സുഗന്ധമില്ലാത്തവര്‍….  മഴ നനഞ്ഞ് കുതിര്‍ന്ന വസ്ത്രങ്ങളില്‍, കഴുകി വൃത്തി വരുത്താത്ത ദേഹങ്ങളുമായിട്ട്….. ഒന്നും ചിന്തിക്കാതെ,
സ്വപ്നം കാണാതെ….. മോഹങ്ങളില്ലാതെ….വികാരങ്ങളില്ലാതെ…..
പ്രത്യേകിച്ച് ഒരു ജോലിയും ചെയ്യാതെ…പത്രം വായിക്കാതെ, ടിവി
കാണാതെ, മൊബൈലില്‍ സംസാരിക്കാതെ….ചാറ്റു ചെയ്യാതെ…..
കഥയറിയാതെ…. കഥ പറയാതെ…. കവിത ചൊല്ലാതെ…. കഥയെഴുതാതെ….. കവിതയെഴുതാതെ….
ആരെയും ഭള്ളു പറയാതെ….

        അവന്‍റെ ക്യാമ്പില്‍ ഭക്ഷണം സുഭിക്ഷമായിരുന്നു. ആരെല്ലാമോ
കൊണ്ടു വരുന്നു, കഴിക്കുന്നു, നീഹാരങ്ങള്‍
സംയമപനം പാലിച്ച് ക്യൂ നിന്നും നിര്‍വ്വഹിക്കുന്നു…..

        ക്യാമ്പില്‍ നിന്നു സര്‍ക്കാര്‍ ആശുപത്രിയിലേക്കുള്ള വഴിക്ക്
വെള്ളം കയറാത്തതു കൊണ്ട്, പകലെല്ലാം അച്ഛനെ നോക്കിയും,  രാത്രിയില്‍, അച്ഛന്‍ സമ്മതിക്കാത്തതു കൊണ്ട് ക്യാമ്പില്‍ മക്കളോടൊത്ത് ഉറങ്ങിയും അവന്‍…..

        ഏഴു നാളുകള്‍……

        തിരികെ എത്തുമ്പോള്‍ എല്ലാം അടങ്ങിയിരുന്നു.  പുഴയൊരു നീര്‍ച്ചാലു പോലെ,  ഓര്‍മ്മകളില്ലാതെ, നിര്‍വ്വികാരയായിട്ട്…… പറമ്പില്‍ ഒരട്ടി എക്കല്‍
അടിഞ്ഞിരിക്കുന്നു.  പുരക്കുള്ളില്‍ അതില്‍
കൂടുതല്‍ കനത്തില്‍ ചെളിയും, ദുര്‍ഗന്ധവും.  പുരക്കുള്ളിലെ എക്കല്‍ കോരിയകറ്റാന്‍
കഴിയുന്നുണ്ട്. പക്ഷെ, പറമ്പിലെ എക്കല്‍ ചൂടടിച്ചപ്പോള്‍
വിണ്ടു കീറി, തൂമ്പ കേറാത്ത വിധം കനത്ത്….. പറമ്പില്‍
തെങ്ങുകളും മാവും പ്ലാവും ഒഴിച്ച് ഒന്നും അവശേഷിക്കാതെ….. ഓണത്തിന് ഇലയില്‍ ഊണു
വിളമ്പാന്‍ അച്ഛന്‍ മുറിക്കണമെന്ന് പറഞ്ഞ വാഴയും, ചേനയും
കപ്പയും നിന്നിരുന്നിടത്ത് കറുത്ത നിറമുള്ള മണ്ണ് മാത്രം.  എല്ലാം എവിടേക്കെല്ലാമോ
ഒഴുകിപ്പോയിരിക്കുന്നു.  ഏതെല്ലാമോ
വീടുകളില്‍ സൂക്ഷിച്ചിരുന്ന എന്തെല്ലാമോ ഒഴുകിയെത്തിയിട്ടുമുണ്ട്.
മനുഷ്യരുടേതല്ലാത്ത ദേഹങ്ങള്‍ ചീഞ്ഞ നാറ്റങ്ങളുമുണ്ട്…….

        വെള്ള തേച്ചിരുന്ന ഭിത്തിയില്‍ പ്രളയത്തിന്‍റെ തിരുശേഷിപ്പ്
വ്യക്തമായികാണാം… കാണാനെത്തിയവര്‍ പറഞ്ഞു 99-ലെ വെള്ളപ്പൊക്കം ഇതിലും
വലുതായിരുന്നെന്ന്. എവിടെയെല്ലാമോ മനകളില്‍ അത് രേഖപ്പെടുത്തിയിരിക്കുന്നത്
ചരിത്രമാണെന്ന്.  പക്ഷെ, അച്ഛന് 99-ലെ വെള്ളപ്പൊക്കത്തിന്‍റെ അനുഭവമില്ല……അച്ഛന്‍റെ അച്ഛന്‍
പറഞ്ഞ അറിവ് വച്ച് നോക്കുമ്പോള്‍ അത് തന്നെ ആയിരുന്നു വലുത്. സ്ഥിരീകരിക്കാമെന്ന്
അവന്‍ സംസാരത്തില്‍ പങ്കുകൊണ്ട് പറഞ്ഞു.

        വീട് വൃത്തിയാക്കി ഉത്രാടത്തിന്‍റെ  അന്ന് അച്ഛനെ വീട്ടിലേക്ക് കൊണ്ടു വന്നു.  അച്ഛന്‍റെ കട്ടിലും കിടക്കയും വിരിയും
ഉടുപ്പുകളും ഒഴിച്ച് ഒന്നും ശേഷിച്ചിട്ടില്ല. 
അച്ഛന്‍റെ മുറിയില്‍ തന്നെ എത്തിയപ്പോള്‍ 
ആഗ്രഹം വീണ്ടും പറഞ്ഞു നാളെ ഓണമാണ്, സദ്യവേണം….

        ഇനിയെല്ലാം ഒന്നെയെന്ന് തുടങ്ങണം…. തുടങ്ങാന്‍ കഴിയും…. ഒരു
സര്‍ക്കാര്‍ ജോലി കൂട്ടിനുള്ളപ്പോള്‍ വിഷമിക്കേണ്ടി വരില്ലെന്നറിയാം….. പക്ഷെ, സ്ഥിര വരുമാനമില്ലാത്തവരെ കുറിച്ച് അവന്‍, ഭാര്യ,
മക്കള്‍ പറഞ്ഞു, ചിന്തിച്ചു….. എങ്കിലും
അച്ഛന്‍ ആവശ്യപ്പെട്ടത് ആദ്യം കഴിയട്ടെ….. പാത്രങ്ങളില്ല…. ഗ്യാസു കുറ്റി
ഉപയോഗിക്കാന്‍ കഴിയുമെന്ന് തോന്നുന്നില്ല….. പിന്നാമ്പുറത്ത് തണ്ടികയില്‍ കരുതി
വച്ചിരുന്ന വിറക് കാണാനില്ല…. അടുപ്പില്‍ ചെളി വന്ന് മൂടിയിരിക്കുന്നു. താഴത്തെ
നിലയിലുണ്ടായിരുന്ന ഒന്നും യഥാസ്ഥാനങ്ങളില്‍ കാണാനില്ല….. ടി വി നിലത്ത് വീണ്
തകര്‍ന്ന്…. ഫ്രിഡ്ജ്, വാഷിംഗ് മെഷിന്‍ ചെളിയുടെ നിറത്തില്‍……
കട്ടില്‍, ഡൈനിംന് ടേബിള്‍, കിടക്കകള്‍
തലയിണകള്‍ വെള്ളത്താല്‍ ചീര്‍ത്ത്….. 
അടഞ്ഞു കിടക്കുന്ന അലമാരകളില്‍ വസ്ത്രങ്ങള്‍ വൃത്തി കെട്ട
മണവുമായിട്ട്….. പുസ്തകങ്ങള്‍, ബുക്കുകള്‍
എഴുത്തുകളില്ലാതെ അടകളായിട്ട്…….

        എല്ലാം പുറത്തെടുത്തിട്ട് വീടിനുള്ള് ശൂന്യമാക്കി…..

        ക്യാമ്പില്‍ നിന്ന് കിട്ടിയതുകള്‍ വേണ്ടിടത്തൊക്കെ അടുക്കി
വച്ചു.  ഇനിയും പലതും വേണം, അച്ഛന്‍ പറഞ്ഞത് പൂര്‍ത്തിയാക്കന്‍…..

        ഉപ്പു മുതല്‍ കര്‍പ്പൂരം വരെ……

        വിറക് മുതല്‍ വാഴയില വരെ…..

        പറ്റുപടി ഉണ്ടായിരുന്ന കടയിലെത്തിയപ്പോള്‍, ഒരു ജീവിത കാലം കൊണ്ട് ഉണ്ടാക്കിയെടുത്തല്ലാം, ഉപജീവനമാര്‍ഗ്ഗവും
വെള്ളം കയറി ചീഞ്ഞും പുപ്പല്‍ കയറി നശിച്ചു കിടക്കുന്നു.  അരുകില്‍ താടിക്ക് കൈകൊടുത്തിരിക്കുന്നു
കടക്കാരന്‍…..ദുരിതങ്ങളും ദുഃഖങ്ങളും പറയുന്ന മറ്റു പലരും……

        വരുത്തി വച്ച ദുരന്തമെന്ന്…… മുന്നറിയിപ്പെന്ന്…. പാഠമെന്ന്…..
ദൈവപുസ്തകങ്ങളില്‍ പറഞ്ഞു വച്ചരിക്കുന്നതു തന്നെയെന്ന്…… പ്രകൃതി ദുരന്തമെന്ന്, വ്യതിയാനമെന്ന്……സര്‍ക്കാരിന്‍റെ പരാജയമെന്ന്….. ഭരണകര്‍ത്താവിന്‍റെ
വിശ്വാസമില്ലായ്മയുടെ പരിണത ഫലമെന്ന്….. സര്‍ക്കാര്‍ ജനത്തിനു കൊടുത്ത
മുന്നറിയിപ്പ് തൃപ്തികരമല്ലെന്ന്….. എടുക്കേണ്ടിയിരുന്ന മുന്നൊരുക്കങ്ങള്‍
വേണ്ടതു പോലെ നിര്‍വ്വഹിച്ചില്ലെന്ന്…… അസമയത്ത് പലതും ചെയ്തെന്ന്…… പലതും
കണക്കിലെടുത്തില്ലെന്ന്….  സഹായങ്ങള്‍
ചെയ്യരുതെന്ന്, ചെയ്യണമെന്ന്….. അയലത്തെ സഹായം
സ്വീകരിക്കരുതെന്ന്, സ്വീകരിക്കാമെന്ന്….. ഇരന്നു
വാങ്ങുന്നതാണ് ചട്ടവിരുദ്ധമെന്ന്….. ആര്‍ഷ സംസ്കാരം പറയുന്നത് സഹായം
സ്വീകരിക്കനല്ല കൊടുക്കാനാണെന്ന്, അല്ലെന്ന്……..വാദങ്ങള്‍,
പ്രതി വാദങ്ങള്‍…..വാദഗതികള്‍, വിഗതികള്‍……….ചേരിതിരിവുകള്‍…..
രാഷട്രീയ കണക്കെടുപ്പുകള്‍…. ജാതി, മത കണക്കെടുപ്പുകള്‍…..
കണക്കുകൂട്ടലുകള്‍…….     

        അവനില്‍ അറപ്പും വെറുപ്പുമുണ്ടാക്കി…..

        അവന് വേണ്ടതു തേടി അടുത്തയിടത്തേക്ക് പോയി……

        സന്ധ്യയോടെ എല്ലാം നേടാന്‍ കഴിഞ്ഞു…..

        ഇനിയെല്ലാം വെളുപ്പിന്നെഴുന്നേറ്റ്……

        അച്ഛന്‍റെ മുറിയില്‍ തന്നെ നിലത്ത് വിരിച്ച് അവരും ഉറങ്ങി.

        എല്ലാം മറന്ന് ശക്തമായ ഉറക്കമായിരുന്നു……

        ബാല്‍ക്കണി തുറന്ന് പ്രകാശത്തെ വരുത്തി, അടഞ്ഞു കിടന്ന് ആവിച്ച വായുവിനെ അകറ്റി. 
അച്ഛനെ ഉണര്‍ത്താന്‍ വിളിച്ചപ്പോള്‍……

        വന്നു കൂടിയതില്‍ പലരും പറഞ്ഞു അച്ഛന്‍ ഭാഗ്യം ചെയ്തവനാണെന്ന്, വീട്ടില്‍ കിടന്ന് മരിയ്ക്കാന്‍ കഴിഞ്ഞല്ലോ, കാരണവന്മാരുടെ
കൂടെ കിടക്കാന്‍ പറ്റുമല്ലോ…..

                                                @@@@@




രാജാവ് നഗ്നനല്ല

തുക്ലക്ക്
രാജാവ് നഗ്നനായിരുന്നു
, സുതാര്യനായിരുന്നു. ഇന്ന് രാജാവ്
ആടകളി
ല്‍
പൊതിഞ്ഞിരിക്കുകയാണ്.  വര്‍ണ്ണപ്പതിട്ടാര്‍ന്ന
ആടക
ള്‍ മാറിമാറിയണിഞ്ഞ്
ഗൂഢതയിലേക്ക് ഊളിയിടുകയാണ്.  വേഷങ്ങളുടെ
പളപളപ്പി
ല്‍ മതിമറന്ന് പ്രജകള്‍
കൈയ്യടിച്ച് പ്രോത്സാഹിപ്പിക്കുന്നു. 
കൈയ്യടിക്കാത്തവരുടെ തലയറുക്കുവാനായി കിങ്കരന്മാ
ര്‍
ജനത്തിരക്കിനിടയി
ല്‍ ഊളിയിട്ട്
നടക്കുന്നു.  അവരുടെ കഴുകന്‍ കണ്ണുക
ള്‍
നിങ്ങളെ ചുറ്റിപ്പാറുന്നുണ്ട്.  നിങ്ങ
ള്‍
അന്ധരും ബധിരരും മൂകരും ആകുന്നില്ലെങ്കി
ല്‍
വെടിയുതിര്‍ത്ത് കൊല്ലാന്‍ ഉന്നം പാര്‍ത്തിരിക്കുന്നുണ്ട്.  സിംഹവും കടുവയും പുലിയും പശുവും
രാജാപാളയത്തിലേക്ക് മാര്‍ച്ച് ചെയ്യുകയാണ്. 
പട്ടിയും പൂച്ചയും പന്നിയും കഴുതകളും കാട്ടി
ല്‍
ഉപേക്ഷിക്കപ്പെട്ട് ഇരകളാക്കപ്പെടുകയാണ്
, രാജാവ്
നഗ്നനല്ല…..
@@@@@




കള്ളന്‍ കപ്പലില്‍….

കള്ളന്‍ കപ്പലില്‍ തന്നെയെന്നത് പഴംപറച്ചിലാണ്.  ഇന്ന് കപ്പലില്‍ ഏറെയും കള്ളന്മാരാണ്.  അവര്‍ കപ്പലിന്‍റെ ഓരോ കഴുക്കോലും, പട്ടികയും, വളയും, ആണിക്കോലും ഊരിയെടുത്ത് സ്വന്തമായി കപ്പലുകള്‍ പണിയുകയാണ്.  കടല്‍ നിറയെ കപ്പലുകളെക്കൊണ്ട് നിറഞ്ഞിരിക്കുന്നു.  ഇതൊന്നുമറിയാതെ വി കെ എന്നിന്‍റെ പയ്യന്‍ അന്തഃപുരത്തില്‍ മൃഷ്ടാന്നം ഭുജിച്ച്, സ്ത്രീ പരിചരണമേറ്റ് മയങ്ങുകയാണ്.  കപ്പിത്താന്‍, കാഴ്ചക്കാര്‍ അറുപത്തിനാല് കലയിലെ സൂത്രപ്പണികള്‍ കണ്ട് ആര്‍ത്ത് മദിക്കുന്നു.  സൂക്ഷിപ്പുകാര്‍ ‘കപ്പല്‍ക്ഷതം’, ‘കപ്പല്‍ക്ഷതം’ എന്ന് ഉറക്കപ്പിച്ചു പറഞ്ഞു കൊണ്ടിരിക്കുന്നു.  ചില കാഴ്ചക്കാര്‍ കപ്പല്‍ സ്മൃതികള്‍ വായിച്ച് കേള്‍പ്പിക്കുന്നു.  ഇനിയും കപ്പലില്‍ പലതും ഉള്ളതുകൊണ്ട് മുങ്ങാതെ നില്ക്കുന്നു.

@@@@@




ഒറ്റുകാര്‍

മുപ്പതു വെള്ളിക്കാശിനു പോലും സ്നേഹിതനെ ഒറ്റുന്ന മനുഷ്യര്‍.  ഒറ്റിക്കിട്ടിയ പ്രതിഫലം ഉപയുക്തമാക്കാന്‍ കഴിയാതെ തൂങ്ങി മരിച്ച കഥയൊക്കെ പണ്ട്……
ഇന്നത്തെ  ഒറ്റുകാര്‍ ശതകോടീശ്വരന്മാരായി ആമോദം കൊള്ളുന്നു.  രാഷ്ട്രങ്ങള്‍ വരെ നേടുന്നു. ആ രാഷ്ട്രത്തിലെ കോടികള്‍ വരുന്ന മനുഷ്യരെ അടിമകളാക്കി വാഴുന്നു.  സ്വയം ദൈവങ്ങളെന്ന് ഘോഷിക്കുന്നു.  ദേവതകള്‍ മുപ്പത്തിമുക്കോടിയെന്നത് ഓരോ നിമിഷവും ഒന്നെന്ന നിലയില്‍ വര്‍ദ്ധിക്കുന്നു.

@@@@@




കണ്ണാടിക്കാഴ്ച

സഹയാത്രികര്‍ അതിയായ ക്ഷീണത്താല്‍ മയക്കത്തിലായിക്കഴിഞ്ഞിരുന്നു, വൃക്ഷങ്ങളില്‍ ചാരിയിരുന്നും, പൊടിമണ്ണില്‍ പടിഞ്ഞു കിടന്നും.  ഏറെ ദുഃഖങ്ങള്‍ താണ്ടിയാണീ കുന്നിന്‍ മുകളില്‍ എത്തിയത്, ഇനിയും ഏറെ ദൂരമുണ്ട് ലക്ഷ്യത്തിലെത്താന്‍.  ഈ കുന്നിറങ്ങണം, വലിയ മലകള്‍ കയറണം, ഇറങ്ങണം, കാടും പടലും പുഴയും വനങ്ങളും താണ്ടണം……..

          സഹയാത്രികര്‍ക്ക് ഭക്ഷണം ഒരുക്കുന്നതായിരുന്നു ഇന്നത്തെ കര്‍മ്മം.  കണ്ണിലെണ്ണയൊഴിച്ച് കാത്തരിക്കുകയായിരുന്നു, തിളകണ്ട് സന്തോഷിച്ച്.  ഒരു നിമിഷം കണ്ണൊന്നു തെറ്റി. മുഖത്തിന്‍റെ വിളര്‍ച്ച കണ്ണാടിയില്‍ നോക്കി മിനുക്കിയാലോയെന്ന് ചിന്തിച്ചു.  എണ്ണമെഴുക്കും പൊടിയും നിറഞ്ഞ് മുഖം കരുവാളിച്ചത് കണ്ട് വിഷമിച്ചു.  പക്ഷെ, കണ്ണാടി നല്‍കിയ പിന്‍കാഴ്ച ഞെട്ടിക്കുന്നതായിരുന്നു. ഒരുവന്‍ തിളക്കുന്ന ഭക്ഷണത്തിലേക്ക് വിഷം കലര്‍ത്താന്‍ ശ്രമിക്കുന്നു.

          എടേയ്…. അലറി വിളിച്ചു പോയി.

          ഞെട്ടിയുണര്‍ന്നു, സഹയാത്രികര്‍.

          ആ ഒരുവന്‍…….

@@@@@




പേരിടാത്ത കഥ

(‘ജോസഫ്’ എന്ന സിനിമ റിലീസ് ആകുന്നതിന് മൂന്നു വർഷം മുൻപാണ് ഞാനീ
വൺ ലൈൻ ഏഴുതുന്നത് – ‘എന്റെ മൂന്നു ഭാഗങ്ങളുള്ള ഒരു കഥ’യെ മുൻ നിർത്തിയാണ്
എഴുതുയിരിക്കുന്നത്. അന്ന് മലയാള സിനിമയിലെ രണ്ട് പ്രമുഖരോട് ഈ കഥ പറയുകയും വൺ ലൈൻ
കൊടുക്കുകയും ചെയ്തിരുന്നു.)

ലിന എന്ന
പത്തൊമ്പതുകാരി അപ്രത്യക്ഷമായി. കേരളത്തിലെ ഒരു ഗ്രാമത്തില്‍ നല്ല സാമ്പത്തിക
സ്ഥിതിയില്‍ മാന്യമായി ജീവിക്കുന്ന കുര്യന്‍റെയും മരിയ കുര്യന്‍റെയും മകളാണ്
ലിന.  അവള്‍ നഗരത്തിലെ കോളേജില്‍
ഡിഗ്രിക്ക് പഠിക്കുകയാണ്. വര്‍ഷാവസാനമുള്ള വെക്കേഷന് വീട്ടില്‍ വന്നിരിക്കുകയായിരുന്നു.
ഒരു ദിവസം രാവിലെ  മരിയ ഉണര്‍ന്നു
നോക്കുമ്പോള്‍ വീടിന്‍റെ പിന്നിലേക്കുള്ള വാതില്‍ തുറന്നു കിടക്കുന്നു.
അന്വേഷിക്കുമ്പോള്‍ ലിനയുടെ മുറിയുടെ വാതിലും തുറന്നാണ് കിടക്കുന്നത്. ലിനയെ
കാണാനുമില്ല. അവളുടെ മൊബൈല്‍, ലാപ്ടോപ്പ് എല്ലാം മുറിയില്‍ കാണുന്നുമുണ്ട്.
മുറിക്കുളളില്‍ അനധികൃതമായിട്ട് ഒന്നും സംഭവിച്ചിട്ടുമില്ല. സ്വാഭാവികമായിട്ട്
ലിനയുടെ വീട്ടുകാര്‍, അവരുടെ തൊടിയില്‍, അല്ലെങ്കില്‍ അയലത്തുള്ള ഏതെങ്കിലും വീട്ടില്‍ അവള്‍ ഉണ്ടാകുമെന്ന്
കരുതി.  അവിടെയെല്ലാം അന്വേഷിച്ചു.
ഉച്ചക്കുമുമ്പായിട്ട് അടുത്ത ബന്ധുക്കളോടും വിളിച്ചു ചോദിച്ചു. ലിനയെക്കുറിച്ച്
ഒന്നും അറിഞ്ഞില്ല.

        ഉച്ചകഴിഞ്ഞപ്പോള്‍ പോലീസിലറിയിച്ചു. സി.ഐ സനില്‍ ജോസഫ് അവരുടെ
ബന്ധുവിനെപ്പോലെയാണ്. അയാളുടെ അന്വേഷണവും ബന്ധുവിന്‍റെ തിരോധാനമെന്ന്
പരിഗണിച്ചാണ്.

        സനില്‍ ലിനയുടെ മൊബൈല്‍, ലാപ്ടോപ്പ്
എന്നിവകളില്‍ നിന്നും അവള്‍ക്ക് നാട്ടിലെ ഒരു മൂവര്‍ സംഘവുമായിട്ട് ബന്ധമുണ്ടെന്ന്
കണ്ടെത്തി. ജോഹാന്‍, ഹനാന്‍, നന്ദു.
അവളുടെ വീട്ടില്‍ നിന്നും രണ്ടു കിലോമീറ്റര്‍ അകന്ന് അവര്‍ താമസിക്കുന്നു. ജോഹാന്‍
പ്ലാന്‍റര്‍ മാത്യുവിന്‍റെയും ഹനാന്‍ ഗള്‍ഫില്‍ ജോലി ചെയ്യുന്ന മുഹമ്മദിന്‍റെയും
നന്ദു നാട്ടില്‍ ബിസിനസ്സു ചെയ്യുന്ന സേനന്‍റെയും മക്കള്‍. അവര്‍ മൂന്ന് പേരും
സ്കൂള്‍ തലം മുതല്‍ ഒന്നിച്ചു പഠിച്ച് വരുന്ന കളിക്കൂട്ടുകാര്‍, അവരുടെ കൂട്ടുകെട്ടില്‍ വിട്ടുകാര്‍ക്കും ഇഷ്ടം. ഗ്രാമത്തിലെ നല്ല
കുട്ടികളാണവര്‍. ജോഹാന്‍ എഞ്ചിനിയറിംഗ് പഠനത്തിന്‍റെ ഫൈനല്‍ പരീക്ഷ
കഴിഞ്ഞെത്തിയിരിക്കുന്നു. ഹനാന്‍ പോസ്റ്റുഗ്രാജ്വേഷന്‍റെ ആദ്യവര്‍ഷം പൂര്‍ത്തിയാക്കിയിട്ടു
വെക്കേഷന് വന്നിരിക്കുന്നതാണ്. നന്ദു പ്ലസ് റ്റു കഴിഞ്ഞ് അച്ഛന്‍റെ ബിസിനസ്സിനെ
സഹായിക്കുന്നു.  ഗ്രാമത്തിലെ നല്ല
കുട്ടികളാണെന്ന പേര് നിലനിര്‍ത്തിക്കൊണ്ടു തന്നെ അവര്‍ യുവാക്കളുടെ ആഘോഷങ്ങളിലും
പങ്കെടുക്കാറുണ്ട്. രഹസ്യമായിട്ട് അല്പസ്വല്പം മദ്യപാനവും പുകവലിയും ചിലപ്പോള്‍
വീര്യം കൂടിയ ലഹരി ഉപയോഗവുമുണ്ട്. നഗരത്തില്‍ പോയി യുവാക്കളുടെ പാട്ടിലും
കൂത്തിലും പങ്കെടുത്തിട്ടുമുണ്ട്.

        ഗ്രാമത്തില്‍ അവര്‍ക്കൊരു പൊതു സ്നേഹിതനുണ്ട് ജിത്ത്.
അവരേക്കാള്‍ പത്തുവയസ്സു കുടുതലുണ്ടവന്. 
ജോഹാന്‍റെ കൃഷിയിടത്തെ ഒരു സ്ഥിരം പണിക്കാരന്‍.  ജിത്ത് ആണ് മൂവര്‍ സംഘത്തിന് മദ്യവും ലഹരിയും
എത്തിച്ചുകൊടുക്കുന്നത.് അയാള്‍ അവരുടെ കൂടെ ആഘോഷത്തില്‍ പങ്കെടുക്കാറുമുണ്ട്.

        മൂന്നാഴ്ചമുമ്പ് മൂവര്‍ സംഘത്തിന് ഒരു കാഴ്ച കിട്ടി. ജിത്ത്
രഹസ്യമായിട്ട് ഒരു പെണ്‍കുട്ടിക്ക് എന്തോ കൊടുക്കുന്നു. അവര്‍  കണക്കുകുട്ടി 
ജിത്ത് രഹസ്യമായിട്ട് കൊടുക്കുന്നത് ലഹരിതന്നെ.  പെണ്‍കുട്ടി പോയിക്കഴിഞ്ഞ്  അവര്‍ ജിത്തിനെ പിടികുടി. അയാളില്‍ നിന്നും
രഹസ്യം ചോര്‍ത്തിയെടുത്തു. പെണ്‍കുട്ടി ലിനയാണെന്നും നഗരത്തില്‍ പഠിക്കുകയാണെന്നും
ഗ്രാമത്തിന്‍റെ അതിര്‍ത്തിയില്‍ താമസിക്കുന്ന കുര്യന്‍റെ മകളാണെന്നും അല്പസ്വല്പം
ലഹരി ഉപയോഗം ഉണ്ടെന്നും  അറിഞ്ഞു.
യുവത്വത്തിന്‍റെ ക്രിയവിക്രിയകളാല്‍ അവര്‍ പെണ്‍കുട്ടിയെ സ്നേഹിതയാക്കി. പരസ്പരം
ലഹരി പങ്കുവച്ചു. സന്തോഷകരമായി ദിനങ്ങള്‍ മുന്നോട്ടു നീങ്ങി. ജോഹാന് ലിനയോട്
കൂടുതല്‍ അടുപ്പമുണ്ടെന്ന് ഇടക്കെപ്പോഴോ മറ്റു രണ്ടു പേരും തിരിച്ചറിഞ്ഞു.  അവര്‍ അതംഗീകരിച്ചു. സന്തോഷിച്ചു. പക്ഷെ, അവര്‍ക്കിടയില്‍ പൊതുവായൊരു ദുഃഖം രൂപം കൊണ്ടു. ലഹരി ഉപയോഗം സന്തോഷകരം
തന്നെയാണ്, പക്ഷെ, ഭാവിജീവിതത്തെ ദുഃഖ
പൂര്‍ണ്ണമാക്കില്ലെ.?!  ആക്കുമെന്നാണ് നാലുപേരുടെയും അഭിപ്രായം. 
പക്ഷെ, അതിനെ ഒഴിവാക്കാന്‍ കഴിയുന്നില്ല.  ഒഴിവാക്കാന്‍ ശ്രമിക്കുമ്പോള്‍ കൂടുതല്‍
ആഴത്തിലേക്ക് ഇറങ്ങി പിടിക്കുന്നു. 
നമുക്കതില്‍ നിന്നും മോചിതരാകണം. നാലുപേരും തീരുമാനമെടുത്തു. അങ്ങിനെ
പിരിഞ്ഞ ദിവസം രാത്രിയിലാണ് ലിന അപ്രത്യക്ഷയായിരിക്കുന്നത്.

        ലിനയുടെ ഫോണില്‍ നിന്നും, മറ്റ് അടുത്ത
സുഹൃത്തുക്കളെ, ക്ലാസ്മേറ്റുകളെ, ഹോസ്റ്റല്‍മേറ്റുകളെ,
റുംമേറ്റുകളെ സനില്‍ കണ്ടെത്തി. 
അവരെ നിരീക്ഷണ വിധേയരാക്കി.  അവരില്‍
പലരും വെക്കേഷന് വീട്ടില്‍ പോയിട്ടില്ലെന്നും അറിഞ്ഞു. ലിനയുടെ ഏറ്റവും അടുത്ത
സുഹൃത്ത് അനന്യയാണ്. എന്നാല്‍ അവള്‍ക്ക് ലിനയെപ്പോലെ വളരെ അധികം സൂഹൃത്തുക്കളില്ല,
ലഹരി ഉപയോഗമില്ല.  അനന്യയെ
സനില്‍ വീട്ടില്‍ ചെന്ന് കണ്ടു. അവളില്‍ നിന്നും ലിനയുടെ ദിനകൃത്യങ്ങളെ കുറിച്ചും,
മറ്റു കുട്ടുകാരികളുടെ, ആണ്‍സുഹൃത്തുക്കളുടെ
വിവരങ്ങളും ശേഖരിച്ചു.   അക്കഥ ഭീതിദമായ
ലഹരി ഉപയോഗത്തിന്‍റെയും അപഥ സഞ്ചാരത്തിന്‍റേതുമാണ്.

        പെണ്‍കുട്ടികള്‍ രാത്രിനടക്കുന്ന നൃത്ത പരിപാടികളില്‍
പങ്കെടുക്കുക, ആണ്‍സുഹൃത്തുക്കളുമൊത്ത് രാത്രി ഉറങ്ങുക, അമിതമായി ലഹരി ഉപയോഗിക്കുക, മദ്യപിക്കുകٹ..

        പക്ഷെ, ലിനക്ക് ആ ബന്ധങ്ങള്‍ തോറ്റാണെന്ന്
അിറയാമെന്നും, അതില്‍ നിന്നും മോചിതയാകണമെന്നുണ്ടെന്നും,
പഠനത്തിലെ പരാജയങ്ങളും, ഭാവിജീവിതത്തില്‍
വരാവുന്ന പിഴവുകളും അവളെ ഭയപ്പെടുത്തുന്നുണ്ടെന്നും അനന്യ പറഞ്ഞു.  ലിന വീട്ടില്‍ ആയിരിക്കുമ്പോഴും അനന്യയെ
വിളിച്ചിരുന്നു. അപ്പോഴൊക്കെ സംസാരിച്ചിരുന്നത് ഈ വിഷയങ്ങള്‍ തന്നെ
ആയിരുന്നു.  എന്നാല്‍, ലിന സന്ദര്‍ശിച്ചിരുന്നതെവിയെടൊക്കെയെന്നോ, റൂം
മേറ്റുകളാല്ലാത്ത സുഹൃത്തുക്കള്‍ ആരെക്കെയെന്നോ, അണ്‍
സുഹൃത്തുക്കള്‍ ആരെല്ലാമെന്നോ അനന്യക്കറിയില്ല.

        ജിത്ത് വഴിയുള്ള അന്വേഷണം സനിലിന് കൂടുതല്‍ ഗുണകരമായി. ലിന
പരിചയപ്പെടുത്തിയിരുന്നിടത്തു നിന്നായിരുന്നു വീര്യം കൂടിയ ലഹരിവസ്തു അവന്‍
വാങ്ങിയിരുന്നത്.

        ജിത്തിന്‍റെ സ്ഥിരം കസ്ററമേഴ്സ് എന്ന നിലയില്‍ ജോഹാനും, ഹനാനും, നന്ദുവും ലഹരി വില്പന കൂട്ടവുമായി
ബന്ധമുണ്ടാക്കി.  അവര്‍ക്കു നിശാപാര്‍ട്ടിയിലേക്കും
നൃത്തപരിപാടിയിലേക്കും പ്രവേശനം കിട്ടി.

        നഗരത്തിലെ ഒരു കോണ്‍ക്രീറ്റ് വനത്തിലാണത്, ഒരു ഫ്ളാറ്റ് സമുച്ചയം.  ഉന്നതരായ
ബ്യൂറോക്രാറ്റുകളും, പോലീസ് ഉദ്യോഗസ്ഥരും, വ്യാപാരികളും താമസിക്കുന്ന സ്ഥലം. ശക്തമായ സെക്യൂരിറ്റിയും കരുതലുകളും
നീരിക്ഷണങ്ങളും ഉള്ള ഇടം.  അവിടെ ഡാന്‍സും
പാട്ടും മദ്യപാനവും ലഹരി ഉപയോഗവും മാത്രമല്ല നടക്കുന്നത് ലൈംഗീക വില്പനകളും
ഉപയോഗങ്ങളും നടക്കുന്നുണ്ട്. മൂവര്‍ സംഘം അത് കണ്ടു. സനിലിനെ ധരിപ്പിച്ചു.

        സനില്‍ ഉറച്ചു വിശ്വസിച്ചു. അവിടെയല്ലെങ്കില്‍, അവരുടെ കസ്റ്റഡിയില്‍ മറ്റെവിടെയെങ്കിലും ലിന കാണും. ലൈംഗീകതതന്നെ കാരണം.

        പക്ഷെ, അടുത്തനാള്‍- ലിന അപ്രത്യക്ഷമായതിന്‍റെ
മുന്നാമതു നാള്‍- ലിനയുടെ വീട്ടില്‍ ഒരപരിചിതന്‍ 
വന്നു പറഞ്ഞു. ലിന അപ്രത്യക്ഷമായ ദിവസം നേരം വെളുത്തു വരുമ്പോള്‍ അയാളുടെ
വീടിന് മുന്നില്‍ ഒരു ആക്സിഡന്‍റ് നടന്നുവെന്നും, ശബ്ദം
കേട്ട് പുറത്ത് വന്നപ്പോള്‍ ഒരു പെണ്‍കുട്ടിയെ കാറില്‍ കയറ്റി കൊണ്ടുപോകുന്നതു
കണ്ടെന്നും. അയാള്‍ക്ക് ആളുകളെയൊന്നും തിരിച്ചറിയാല്‍ കഴിഞ്ഞില്ല, കാര്‍ നമ്പറും ശ്രദ്ധിച്ചില്ല.

        അപരിചതന്‍ താമസിക്കുന്നത് ലിനയുടെ വീട്ടില്‍ നിന്നും
അരകിലോമീറ്റര്‍ മാറി റോഡ് വക്കത്തു തന്നെയുള്ള വീട്ടിലാണ്. അടുത്ത കാലത്ത് വീട്
വാങ്ങി താമസിക്കുന്നതാണ്. നാട്ടിലെ കുടുംബങ്ങളുമായിട്ട്, അളുകളുമായിട്ട് അത്രക്കു പരിചയമായില്ല. 
അതുകൊണ്ടാണ് വന്ന് പറയാന്‍ വൈകിയത്.

        അന്നത്തെ പത്രത്തില്‍ സി.ഐ സനില്‍ ഒരു വാര്‍ത്ത വായിച്ചു.

        നഗരത്തിലെ ഒരു മല്‍ട്ടിനാഷണല്‍ ആശുപത്രിയില്‍ ആക്സിഡന്‍റായി
വന്ന ഒരു പെണ്‍കുട്ടിയുടെ രക്ഷിതാക്കളെ തിരയുന്നു. പെണ്‍കുട്ടി മസ്തിഷ്ക
മരണപ്പെട്ടിരിക്കുകയാണ്. ആക്സിഡന്‍റായ കാറുകാര്‍ തന്നെയാണ് കുട്ടിയെ ആശുപത്രിയില്‍
എത്തിച്ചതും ഇതേ വരെ പരിചരിച്ചു പോരുന്നതും. പുലര്‍കാലത്ത് റോഡില്‍  കൂടി ആര്‍ദ്ധബോധാവസ്ഥയില്‍ നടന്നിരുന്ന കുട്ടി
കാറിന് മുന്നിലേക്ക് വീഴുകയായിരുന്നു. 
അടുത്തുള്ള സര്‍ക്കാര്‍ ആശുപത്രിയില്‍ കാണിച്ചപ്പോള്‍ വിദഗ്ധ ചികിത്സക്ക്
നഗരത്തിലേക്ക് കൊണ്ടുപേകുവാന്‍ ആവശ്യപ്പെട്ടതുകൊണ്ട് കാര്‍ ഡ്രൈവര്‍ നഗരത്തിലെ
ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. 
കുട്ടി മയക്കുമരുന്ന് ഉപയോഗിച്ചിരുന്നുവെന്നാണ് ഡോക്ടര്‍മാരുടെ വിദഗ്ധ
അഭിപ്രായം. മൂന്നു ദിവസമായിട്ട് രക്ഷിതാക്കാല്‍ എത്തിയിട്ടില്ല.

മയങ്ങി കിടക്കുന്ന ഫോട്ടോ
കണ്ട് രക്ഷിതാക്കള്‍ അത് ലിന തന്നെയെന്ന് സ്ഥിരീകരിച്ചു. യാതൊരു
കോളിളക്കവുമുണ്ടാക്കാതെ ലിനയുടെ ജീവിതകഥ അവസാനിച്ചു. രക്ഷിതാക്കള്‍ അവളുടെ
കണ്ണുകളും വൃക്കകളും കരളും ഹൃദയവും അറു പേര്‍ക്ക് നല്‍കി സമാധാനം കണ്ടെത്തി.

        മൂവര്‍ സംഘത്തിന് അവള്‍ മയക്കു മരുന്ന് കഴിച്ച് അബോധാവസ്ഥയില്‍
വീട്ടില്‍ നിന്നും ഇറങ്ങിപ്പോയി, ആശ്സിഡന്‍റായി മരിച്ചു എന്നു
പറഞ്ഞത് വിശ്വസിക്കാനായില്ല. കാരണം 1) അവര്‍ അവസാനമായി പിരിയുമ്പോള്‍ അവളുടെ കൈവശം
ലഹരി വസ്തു ഇല്ലായിരുന്നു. (2) കഴിയുമെങ്കില്‍ ഇനിയും ഉപയോഗിക്കരുതെന്ന് നാലു
പേരും കുടി തീരുമാനിച്ചിരുന്നു. (3) അവള്‍ക്ക് അക്സിഡന്‍റ് പറ്റിയെന്നു പറയുന്ന
കാറിന്‍റെ ഡ്രൈവര്‍ പവിത്രനെ ലഹരി വില്പന കേന്ദ്രത്തില്‍ വച്ച് നേരത്തെ
കണ്ടിട്ടുണ്ട്. (4) ഹൃദയം  വിദേശിക്ക്
കൊടുത്തിരിക്കുന്നു.

        മൂവര്‍ സംഘം മയക്കുമരുന്ന് വില്പന കേന്ദ്രത്തിന്‍റെ സമീപത്തു
നിന്നും പവിത്രനെ രമ്യതയില്‍ കാറില്‍ കയറ്റി ജോഹാന്‍റെ എസ്റ്റേറ്റില്‍ അടഞ്ഞു
കിടക്കുന്ന വീട്ടില്‍ കൊണ്ടു വന്ന് പൈശാചികമായിട്ടു തന്നെ ചോദ്യം ചെയ്തു.  അയാള്‍ കാര്യങ്ങള്‍ വ്യക്തമാക്കി. അയാള്‍
മയക്കു മരുന്നു കോന്ദ്രത്തിലെ ഒരു പ്രധാന ജോലിക്കാരനാണ്. ലിനയുമായി നല്ല
പരിചയമുണ്ട്. കേന്ദ്രത്തിന്‍റെ ഉടമ പറഞ്ഞതനുസരിച്ച്  ലിനയെ വെളുപ്പാന്‍ കാലത്ത് ഫോണില്‍ വിളിച്ച്
വീടിന് പുറത്തിറക്കുകയായിരുന്നു.  അപ്പോള്‍
അവള്‍ ലഹരി കിട്ടാതെ വളരെ അസ്വസ്ഥയായിരുന്നു. പവിത്രന്‍ ഡോസ് കുട്ടി അവള്‍ക്ക്
ഇഞ്ചക്ഷന്‍ കൊടുത്തു. ബോധം കെട്ടുകഴിഞ്ഞപ്പോള്‍ കാറില്‍ കൊണ്ടുവന്നു കിടത്തി. കുടെ
രണ്ടുപേരു കുടിയുണ്ടായിരുന്നു. അവര്‍ കേന്ദ്രത്തിന്‍റെ ഉടമ പറഞ്ഞിട്ടാണ് കുടെ
വന്നത്. പവിത്രന്‍ ധരിച്ചത് അവര്‍ക്ക് ലിനയുമായുള്ള ശാരീരിക ബന്ധമാണ്
ഉദ്ദേശമെന്നാണ്. അവരെ നേരത്തെ പരിചയമില്ല. ഇതിനുമുമ്പും ഇതേ പേലുള്ള
സ്ത്രീവിഷയങ്ങള്‍ ഉണ്ടാകാറുള്ളതുകൊണ്ട് ഒന്നും കാര്യമാക്കിയില്ല.  നേരം പുലര്‍ന്നു വരുന്ന സമയത്ത് റോഡു വക്കിലെ
വീടിന്‍റെ മുന്നില്‍ കാര്‍ നിര്‍ത്തി അക്സിഡന്‍റ് പറ്റിയെന്ന് വരുത്തി വീട്ടുകാര്‍
പുറത്ത് വന്നപ്പോള്‍ കാര്‍ ഓടിച്ചു പോയി. 
പവിത്രനെ ലഹരി കേന്ദ്രത്തില്‍ ഇറക്കിയിട്ട് ലിനയുമായി കാര്‍ എവിടേക്കോ
പോയി.  വീണ്ടും അവളെ കാണുന്നത്
ആശുപത്രിയില്‍ അബോധാവസ്ഥയില്‍ കിടക്കുമ്പോഴാണ്. ആരു ചോദിച്ചാലും കാര്‍ ഓടിച്ചിരുന്നത്
പവിത്രനായിരുന്നെന്നും ലിനക്ക് ആക്സിഡന്‍റ് പറ്റിയതാണെന്നും പറയണമെന്ന് കേന്ദ്ര
ഉടമ ആവക്യപ്പെടുകയും ചെയ്തിരുന്നു

         മൂവര്‍ സംഘം വീണ്ടും
ലഹരി വില്പന കേന്ദ്രത്തിലെത്തി ലഹരി സ്വീകരിച്ചു. 
അവിടെവച്ച് നന്ദുവിന് ഒരനുഭവമുണ്ടായി ലഹരി മൂര്‍ച്ഛിച്ചു നില്ക്കുമ്പോള്‍
വീണ്ടും ലഹരി കയറ്റാനെന്ന വ്യാജേന അവന്‍റെ കൈയ്യില്‍ കുത്തിയ സിറിഞ്ചില്‍ രക്തം
വലിച്ചെടുത്തു. അതെന്തിനെന്ന് അവന്‍ തിരക്കി. എന്തിനെന്ന് വ്യക്തമാക്കാതെ
മയക്കുന്നൊരു ചിരിയാണ് വില്പനക്കാരന്‍ കൊടുത്തത്. അയാള്‍ അത് രഹസ്യമായി ഒരു
ടെസ്റ്റ്യൂബില്‍ ശേഖരിക്കുന്നു. മൂവര്‍സംഘം കണക്കുകുട്ടി. ഇതില്‍ എന്തോ
കാര്യമുണ്ട്. മുന്നോട്ടുള്ള നീക്കങ്ങള്‍ അവര്‍ക്കു തനിയെ ചെയ്യാന്‍ കഴിയില്ലെന്നു
തോന്നിയതുകൊണ്ട് സി.ഐ സനിലിനോടു കാര്യങ്ങള്‍ വ്യക്തമാക്കി.

        സി.ഐ അധികം താമസിക്കാതെ തന്നെ ലഹരി വില്പനക്കാരനെയും അക്സിഡന്‍റ്
കാറില്‍ ഉണ്ടായിരുന്നു രണ്ടുപേരേയും കസ്റ്റഡിയില്‍ എടുത്തു.

        അവര്‍ യഥാര്‍ത്ഥ കഥ പറഞ്ഞു.

        സഹസ്രശതം കോടീശ്വരനായ ഒരു യു.കെ പൗരന്‍റെ ഒരേയൊരു മകന്‍
ഹൃദ്രോഗിയാണ്. ഹൃദയം മാറ്റി വയ്ക്കുക എന്നതേ ഒരു മാര്‍ഗ്ഗമുള്ളു. ആ കുട്ടി ഓ
നെഗറ്റീവ്  ഗ്രൂപ്പുകാരനാണ്. ഡോണറെ
കിട്ടാനായി അവര്‍ ആഗോളമായി തിരച്ചില്‍ നടത്തി. 
ആതിരച്ചില്‍ വിഭാഗത്തില്‍ ഇവിടെത്തെ മാള്‍ട്ടി നാഷണല്‍ ആശുപത്രിയിലെ
ഹൃദ്രോഗ വിദഗ്ധനുമുണ്ട്. കേരളത്തിലെ ആശുപത്രികളില്‍, അവയവങ്ങള്‍
കൊടുക്കാന്‍ സന്നദ്ധരായവരുടെ പട്ടികയില്‍, ലഹരി വില്പന
കേന്ദ്രങ്ങളില്‍ എല്ലാം തിരച്ചില്‍ നടത്തി. കണ്ടെത്തിയ ഒരേയൊരാള്‍ ലിനയായിരുന്നു.

ലിന അക്സിഡന്‍റില്‍
പെട്ടതായിരുന്നില്ല. ഒരു രഹസ്യ കേന്ദ്രത്തില്‍ വച്ച് തലക്ക് ക്ഷതമേല്പിച്ച്
മസ്തിഷ്ക മരണത്തിലേക്ക് നയിക്കുകയായിരുന്നു. 
ആ ഡോക്ടര്‍ തന്നെ യു.കെയിലെ കുട്ടിയെ ഇവിടെ  വരുത്തി, 
ഒപ്പറേഷന്‍ നടത്തി പിറ്റേന്നു തന്നെ സ്പെഷ്യലായി ചാര്‍ട്ട്
ചെയ്ത വിമാനത്തില്‍  യു.കെയില്‍
എത്തിച്ചിരിക്കുകയാണ്. ഇവിടത്തെ ഡോക്ടറുടെ മോല്‍നോട്ടത്തിലാണ് ഇപ്പോഴും പരിചരണം
നടക്കുന്നത്. കോടികളുടെ പ്രതിഫലമാണ് ഡോക്ടര്‍ക്ക് ഈ ജോലിയില്‍ നിന്നും
കിട്ടിയിരിക്കുന്നത്. നാട്ടില്‍ കൊടുത്ത അവയവങ്ങള്‍ക്കൊന്നും ഡോക്ടര്‍ പ്രതിഫലം
വാങ്ങിയില്ല. ഡോക്ടറുടെ കുടെ നിന്ന ലഹരി വില്പനക്കാരനോടു കൂടിയ മൂന്നുപേര്‍
ചിലരുടെ കൈയ്യില്‍ നിന്നും രഹസ്യമായിട്ട് പ്രതിഫലം കൈപ്പറ്റി. കുടാതെ ഡോക്ടര്‍
നല്ലൊരു തുക അവര്‍ക്ക് നല്‍കുകയും ചെയ്തു.

        സി.ഐ സനിലിനെ, മറ്റ് പോലീസ് ഓഫീസര്‍മാരെ അമ്പരപ്പിച്ച
കഥ നാടാകെ വാര്‍ത്തയായി പടര്‍ന്നു. ഡോക്ടറെ, സഹായികളെ
നിയമത്തിന്‍റെ മുന്നിലെത്തിച്ചു. ലഹരി വില്പന കേന്ദ്രങ്ങള്‍ അടച്ചു. സീലുവച്ചു.

@@@@@