ബോണ്‍സായ്

അവള്‍
അവന്‍റെ ജീവിതത്തിലേക്ക് വന്നത് ഇരുപത്തിഒന്നാമത്തെ വയസ്സിലാണ്
,  അവനന്ന് ഇരുപത്തിയെട്ടും.  സമൃദ്ധമായ ദേഹവും അളവറ്റ സമ്പത്തും കൊണ്ടു
വന്ന് അവള്‍ അവനെ പോഷിപ്പിച്ചു. അത് നാട്ടുനടപ്പ്.

       കൊക്കുരുമി ചിറകുകള്‍ വിടര്‍ത്തി കുറേനാള്‍ അവര്‍ ആഘോഷമായി ജീവിച്ചു.  അതും നിത്യ ക്കാഴ്ചകളാണ്.

       അപ്പോള്‍ അവന് തോന്നി ഇനി അവളെ ആരും കാണരുത്.  കണ്ടാല്‍ അവളുടെ സമൃദ്ധിയില്‍ മോഹിച്ച് കളവ്
ചെയ്യപ്പെട്ടാലോ…..

       അവന്‍, അവളെ അടുക്കളയുടെ നാല് ചുവരുകള്‍ക്കുള്ളിലേക്ക്
നീക്കി നിര്‍ത്തി. കിളിര്‍പ്പുകള്‍ വാതായനം നോക്കി വളരാന്‍ തുടങ്ങിയപ്പോള്‍
നുള്ളിയകറ്റി.  വേരുകള്‍ അമിതമായി പോഷകവും
നീരും സ്വീകരിച്ച് ദേഹ വടിവുകള്‍ ഇല്ലാതാക്കാന്‍ നോക്കിയപ്പോള്‍, വേരുകളെ അറുത്തു മാറ്റി ചട്ടിയിലാക്കി.
@@@@@




പോത്തും വേദവും

ഒരു
ബ്രാഹ്മണഗുരു കമണ്ഡലുവും യജ്ഞവല്‍കലവും ധരിച്ച് തെക്കുള്ള യജ്ഞവേദിയിലേക്ക് യാത്ര
തിരിച്ചു. വഴിയില്‍ ഒരു പോത്ത് നില്‍ക്കുന്നത് കണ്ട് അടിക്കാനുള്ള   വടിക്കായി ചുറ്റും നോക്കി. കയ്യിലുള്ള വടി
കുത്തിപ്പിടിക്കാനേ ഉതകൂ എന്നറിഞ്ഞ് കൊണ്ട്. 

       പോത്തു പറഞ്ഞു.

       മഹാത്മാവെ, എന്നെ തല്ലാന്‍ വടി തെരയേണ്ട. എന്‍റെ
ചോദ്യത്തിന് ഉത്തരം തന്നാല്‍ വഴിയില്‍ നിന്ന് മാറി നില്‍ക്കാം.

       ചോദിയ്ക്ക്.

       അങ്ങ് വേദങ്ങള്‍ പഠിച്ചു, ഉപനിഷത്തുക്കള്‍ അറിഞ്ഞു,
സ്മൃതികള്‍ ഹൃദിസ്ഥമാക്കി ശിഷ്യര്‍ക്ക് ഓതിക്കൊടുക്കുന്നു. പുതിയ
പുതിയ വ്യാഖ്യാനങ്ങള്‍ കണ്ടെത്തുകയും സമൂഹത്തെ അറിയിക്കുകയും ചെയ്യുന്നു.  ഒന്ന് ചോദിച്ചു കൊള്ളട്ടെ. ഈശാവാസ്യമിദം സര്‍വ്വമെങ്കില്‍
വര്‍ണ്ണ തിരിവുകള്‍ എന്തിനു വേണ്ടിയാണ്…..?

       സമൂഹത്തിന്‍റെ സുസ്ഥിരമായ, സുനിയന്ത്രിതമായ നിലനില്‍പ്പിനു
വേണ്ടി.

       ഏതു സമൂഹത്തിന്‍റെ……. ബ്രാഹ്മണ സമൂഹത്തിന്‍റെ…..?

       അതെ, ബ്രഹ്മത്തിന്‍റെ മുഖത്തു നിന്ന് ഉയിര്‍
കൊണ്ടവനാണ് ബ്രാഹ്മണന്‍, ബാഹുക്കളില്‍ നിന്ന് ക്ഷത്രിയന്‍,
തുടയില്‍ നിന്ന് വൈശ്യന്‍, പാദങ്ങളില്‍ നിന്ന്
ശൂദ്രന്‍ അങ്ങിനെയാണ് ഉല്പത്തി. ഒരു ദേഹത്തിന്‍റെ ശിരസ്സാണ് പ്രധാനം, കാണുന്നതും കേള്‍ക്കുന്നതും അറിയുന്നതും ശിരസ്സു വഴിയാണ്. മറ്റവയവങ്ങള്‍
ശിരസ്സിനെ സഹായിക്കുന്ന വസ്തുതകള്‍ മാത്രം. അങ്ങിനെ വീക്ഷിക്കുമ്പോള്‍ ബ്രാഹ്മണ
സമൂഹത്തിന്‍റെ നിലനില്‍പ്പ് മറ്റു സമൂഹങ്ങളുടെ നിലനില്‍പ്പു കൂടിയാണ്.

       ശിരസ്സിന്‍റെ സേവകര്‍…. വ്യാഖ്യാനിക്കുമ്പോള്‍ ബ്രാഹ്മണ സേവകര്‍….?

       അതെ.

       അങ്ങിനെയെങ്കില്‍ മറ്റ് വര്‍ണ്ണങ്ങളെ, ദസ്യുക്കളെ,
നിഷാദനെ, ആദിവാസിയെ, അധഃകൃതനെ
എന്തായിട്ടാണ് കാണുന്നത്….. അടിമകളായിട്ടോ…?

       അങ്ങിനെയും വ്യാഖ്യാനിക്കാം.

       വ്യാഖ്യാന അന്ത്യത്തില്‍ ഈ കാണുന്നതെല്ലാം കേള്‍ക്കുന്നതെല്ലാം
അറിയുന്നതെല്ലാം ബ്രാഹ്മണനു വേണ്ടിയാണെന്ന് ധരിക്കണം?

       ആകാം.

       എന്താണ് ദ്വൈതവും അദ്വൈതവും….. ബ്രഹ്മവും അപരബ്രഹ്മവും…..  സത്യത്തില്‍ വൈഷ്ണവരെയും ശൈവരെയും ഒന്നിച്ച്
കാണാനുള്ള ആഹ്വാനമല്ലെ…?

       മഹാത്മാവിന് ഉത്തരമില്ല.

       എന്താണ് മഹാത്മാവേ ഉത്തരമില്ലാത്തത്….?

       എല്ലാം മിഥ്യയാണ്.

       എന്താണ് മിഥ്യയായിട്ടുള്ളത് ഈ പ്രകൃതിയോ, പഞ്ചഭൂതങ്ങളോ……?

       മഹാത്മാവിന് ഉത്തരമില്ല.

       അങ്ങില്‍ ഉള്‍ക്കൊള്ളുന്ന പഞ്ചഭൂതങ്ങളോ, അങ്ങ് നില്‍ക്കുന്ന
ഈ പ്രകൃതിയോ മിഥ്യയായിട്ടുള്ളത്….?

       മഹാത്മാവിന് ഉത്തരമില്ല.

       പിന്നെ പോത്തിന്‍റെ വേദമോതി.

       കോടാനുകോടി നക്ഷത്രങ്ങളും അവയിലെല്ലാം ഉള്‍ക്കൊള്‍ക്കൊള്ളുന്ന ഗ്രഹങ്ങളും
പ്രകൃതിയും

എണ്ണിയാലൊടുങ്ങാത്ത
ജീവജാലങ്ങളും അജൈവങ്ങളും ചരങ്ങളും അചരങ്ങളും അറിഞ്ഞതും അറിയാത്തതും കണ്ടതും
കാണാത്തതും  കേട്ടതും കേള്‍ക്കാത്തതും
രുചിച്ചതും രുചിക്കാത്തതും എല്ലാമടങ്ങിയ ഈ പ്രപഞ്ചത്തില്‍ പോത്തായ എനിക്കും
മഹാത്മായ അങ്ങേയ്ക്കും തുല്യ അധികാര അവകാശങ്ങളാണുള്ളത്…..

       പിന്നീട് പോത്ത് വാഖ്യാനങ്ങളും ഉപാഖ്യാനങ്ങളും കൊണ്ട് ആകാശം മുട്ടെ വളര്‍ന്നു.
അത് കണ്ട് മഹാത്മാവ് അന്ധകാരത്തിലായി, മേലോട്ട് നോക്കി
നിന്നു.  അവിടെ നിന്ന് സത്യമായ രവി
കിരണങ്ങള്‍ വന്ന് അദ്ദേഹത്തിനെ അന്ധനാക്കി.

@@@@@




മാനിഷാദ

നിഷാദന്‍
ഇണപ്പക്ഷികളിലൊന്നിനെ അമ്പെയ്ത് കൊന്നത് ഭക്ഷണത്തിനായിരുന്നു.  കാട്ടു കിഴങ്ങുകള്‍ തോണ്ടിയെടുത്തു ചുട്ടും
, പഴുത്ത് നിറമാര്‍ന്ന ഫലങ്ങള്‍ അടര്‍ത്തിയെടുത്തും തിന്നുത് പോലെ. കാട്ടു
കിഴങ്ങുകളും വൃക്ഷ ഫലങ്ങളും അടുത്ത തലമുറയുടെ കിളിര്‍പ്പുകളാണെന്ന് കാട്ടാളന്‍
ചിന്തിച്ചില്ല.  അവന് ചിന്തിക്കേണ്ട
കാര്യവുമില്ല, പ്രകൃതിയൊരുക്കിയിരിക്കുന്ന വിഭവങ്ങളാണതെല്ലാം,
അവന് വയറും വിശപ്പും ഭക്ഷണ കാഴ്ചകളും നല്‍കിയതും ആ പ്രകൃതി
തന്നെയാണ്.  അവന്‍റെ
കുത്തിയിളക്കിയെടുക്കലുകള്‍, അടര്‍ത്തിയെടുക്കലുകള്‍,
അമ്പെയ്തു വീഴ്ത്തലുകള്‍ തെറ്റാണെന്ന ചിന്ത പ്രകൃതി നല്‍കിയിട്ടുമില്ല.  മാനിഷാദ പറഞ്ഞ മുനിയോട് അവനതെല്ലാം പറഞ്ഞ്
ഫലിപ്പിച്ച്, തലകുനിച്ച് വിഷാദനായി നിന്നു. അപ്പോള്‍
മുനിശ്രേഷ്ഠടന്‍ അവനോടും ഒരു കഥ പറഞ്ഞു.

       രാജാവിന്‍റെ, പ്രജകളുടെ, രാക്ഷസ
വര്‍ഗത്തിന്‍റെ, കപിവര്യന്മാരുടെ……….

       കഥ പറഞ്ഞ് തീര്‍ന്ന് ക്ഷീണിതനായി മുനി വൃക്ഷത്തണലില്‍ വിശ്രമിക്കവെ
നിഷാദന്‍ തലയുയര്‍ത്തി മുനിയോട് ചോദിച്ചു.

       ഞാന്‍ കൊന്നത് എന്‍റെ പശിയകറ്റാനാണ്, അത് പ്രകൃതി
അനുവദിക്കുന്നതാണ്, ഭക്ഷണത്തിനു വേണ്ടി മാത്രമേ ഞാന്‍
മറ്റെന്നിനെ നശിപ്പിക്കാറുള്ളൂ.  അങ്ങ്
പറഞ്ഞ കഥയില്‍ പരസ്പരം വെട്ടിയതും കൊന്നെടുക്കിയതും എന്തിനു
വേണ്ടിയായിരുന്നു……..?  പെണ്ണിനു വേണ്ടി,  മണ്ണിനു വേണ്ടി,  പൊന്നിനു വേണ്ടി,  അതെല്ലാം കാല്‍ക്കീഴില്‍ ഒതുക്കി നിര്‍ത്താനുള്ള അധികാരത്തിനു വേണ്ടി,
അല്ലെ….?

       മുനി വെള്ളിടിയേറ്റിരുന്നു. 
ഇടിയില്‍ നിന്ന് ജ്വാലയുണ്ടായി, തീയായി മുനിയുടെ
താടിമീശകളൊക്കെ  ഭസ്മമായി പോയി.  മുനിക്ക് ബോധം തെളിഞ്ഞു, സമാധിയായി.

@@@@@




കൂനനും ആലും

കൂനന്‍റെ
കൂനിന്മേലുണ്ടായ കുരു പൊട്ടി മുളച്ച് ആലായി. ആല് വളര്‍ന്ന് പന്തലിച്ച്  തണലായി. 
ആല്‍ച്ചുവട്ടില്‍ ബോധം തേടി അന്വേഷകരെത്തി.  തലപ്പുകളില്‍ കൂടുകള്‍ പണിഞ്ഞ് പറവകളെത്തി.
കളകളാരവങ്ങളും ചിലപ്പുകളും ഇലയനക്കങ്ങളും മന്ദമാരുത ചലനങ്ങളും സംഗീതമായി. പാര്‍പ്പിടങ്ങള്‍
ചുവട്ടിലും ഉണ്ടായി
, സമൂഹമായി, ആവാസ
വ്യവസ്ഥയായി.

       കൂനിന്മേലാണ് ആലെന്നും, കുരുവില്‍ ഉണ്ടായിരുന്ന ആണി
വളര്‍ന്നതാണെന്നും എല്ലാവരും മറന്നു. കൂനിന്മേലുണ്ടായ രക്തവും ചലവുമാണ് ആലിന്‍റെ
സ്വത്വവും ജീവനുമെന്ന് വിസ്മരിച്ചു. 
വീണ്ടും, വീണ്ടും കാലം നീങ്ങവെ രക്തത്തിലെ അണുക്കള്‍
ചത്ത,് ചലം വറ്റി കുരു ഉണങ്ങിയപ്പോള്‍ മരം കരിഞ്ഞു തുടങ്ങി.  ഇലകള്‍ കൊഴിഞ്ഞ്, കമ്പുകള്‍
ഉണങ്ങി പടു വൃക്ഷമായി.

       വാസത്തിനു വന്നവരൊക്കെ മടങ്ങി. ബോധം തേടിയെത്തിയവരും അകന്നു പോയി. വൃക്ഷം
ദ്രവിച്ച് പൊടിയായി കാറ്റില്‍ പറന്നകന്നു. 

       കൂനന്‍ മാത്രം അവശേഷിച്ചു.

       കൂനന്‍ സത്യമായിരുന്നു.

@@@@@




ഭ്രാന്ത്

ഒരു
സന്ധ്യക്ക് മുറ്റത്തുകൂടി ഉലാത്തി അയാള്‍
, മനസ്സും
ശരീരവും എരിപൊരി കൊണ്ടിട്ട്.  പണ്ട്
കാരണവന്മാരും അങ്ങിനെ ചെയ്തിരുന്നു, പണി കഴിഞ്ഞെത്തി ചൂടു
വെള്ളത്തില്‍  കുളിച്ച്,  ഭസ്മക്കുറി തൊട്ട്, അത്താഴം കഴിച്ച,് മേമ്പൊടിയായിട്ട് ഒന്നര പെഗ്ഗ് റം
സേവിച്ച് മുറ്റത്തു കൂടിയുള്ള നടത്തം 
മനോവേദനയും മേലു കടച്ചിലും പമ്പ കടത്തുമെന്നായിരുന്നു വിശ്വാസം.  അയാളും പണി കഴിഞ്ഞെത്തി ചൂടു വെള്ളത്തില്‍
കുളിച്ചു. പക്ഷെ, ഭസ്മം തൊട്ടില്ല, അത്താഴം
കഴിച്ചില്ല, മേമ്പൊടി സേവിച്ചില്ല. മനസ്സും ശരീകവും
സ്വസ്ഥമാകുമെന്ന് കരുതി നടന്നതാണ്. 

       ഭസ്മക്കുറി തൊടാതിരുന്നത് ശീലമില്ലാത്തതു കൊണ്ട്, അത്താഴം
കഴിക്കാഞ്ഞത് സമയമാകാത്തതു കൊണ്ട,് മേമ്പൊടി സേവിക്കാഞ്ഞത്
പണിക്കൂലി നിത്യ ചെലവ് കഴിഞ്ഞ് ബാക്കിയില്ലാത്തതു കൊണ്ട്……. എങ്കിലും, വെറുതെ നടന്നു.

       മക്കള്‍ വിഹ്വലരായി.  അയാളെ വാനില്‍
കൂട്ടികെട്ടിയിട്ട,് കൊണ്ടു പോയി മനോരോഗാശുപത്രിയിലാക്കി.
ആശുപത്രിക്കാര്‍ ഷോക്ക് നല്‍കി മയക്കത്തിലാക്കി. ഭ്രാന്തനെന്ന് പേരും നല്‍കി.

@@@@@




നിഴല്‍

നിഴലിനെ ഭജിക്കരുത്, ഭുജിക്കരുത്.  നേര്‍ വെളിച്ചത്തില്‍
കാണാതെവിടയോ മറഞ്ഞിരിക്കുകയും ചരിഞ്ഞ പ്രകാശത്തില്‍ പ്രത്യക്ഷപ്പെടുകയും ചെയ്യുന്ന
വിസ്മയമാണ്, വിഭ്രമമാണ്.

@@@@@@




വേഷം

വേഷങ്ങള്‍
പലതാണ് മനുഷ്യന്, മൃഗത്തിനല്ല.  അതുകൊണ്ടു തന്നെ മൃഗങ്ങള്‍ സൃഷ്ടി തത്വത്തോട്,
പ്രകൃതിയോട് കൂടുതല്‍ അടുത്തു നില്‍ക്കുന്നു. മനുഷ്യന്‍ പ്രകൃതിയില്‍
നിന്നകന്ന് പല വേഷങ്ങള്‍ തീര്‍ത്ത് മറഞ്ഞിരിക്കുന്നു. വ്യത്യസ്ത ചതിക്കുഴികള്‍
പണിഞ്ഞ് ഇരപിടിക്കുന്നു. മൃഷ്ടാന്നം ഭുജിച്ച് പ്രകൃതി വിരുദ്ധരാകുന്നു.

@@@@@@




നാണയം

നാണയത്തിന് രണ്ട്
മുഖങ്ങളുണ്ട് – തലയും  മണയും, ഹെഡ് ആന്‍റ് ടെയില്‍.  നാണയം രണ്ടു
വിധത്തില്‍ തീര്‍ക്കാം, രണ്ടു മുഖങ്ങള്‍ വെവ്വേറെ അച്ചുകളില്‍
വാര്‍ത്ത് ഒട്ടിച്ചും, ഒരച്ചിനുള്ളില്‍ രണ്ടു മുഖങ്ങള്‍ തീര്‍ത്ത്
മാധ്യമം ഉള്ളില്‍ നിറച്ച് പണിതും. മര്‍ത്ത്യനെപ്പോലെ മനുഷ്യനും
മൃഗവുമായിട്ട്.  എന്നെ എങ്ങിനെയാണ്
പണിഞ്ഞെടുത്തിരിക്കുന്നതെന്ന് എത്ര ചിന്തിച്ചിട്ടും കണ്ടെത്താനാകുന്നില്ല.

@@@@@@




കല്ലുകള്‍

ഞങ്ങള്‍ മൂന്നു പേര്‍, സുഹൃത്തുക്കള്‍ ഗ്രാമത്തിലെ മുക്കവലയില്‍ നിന്ന്, രാത്രിയില്‍
കഥകള്‍ പറയുകയായിരുന്നു.  കടകള്‍ അടച്ചു
തുടങ്ങിയിട്ടില്ല. വൈദ്യുത വിളക്കിന് തെളിച്ചം കുറവുണ്ടെങ്കിലും ഞങ്ങളെപ്പോലെ സോറ പറയുന്നവര്‍
അവിടവിടെ നില്‍ക്കുന്നതു കാണാം.  കവി
സുഹൃത്ത് പറഞ്ഞ കഥയുടെ ഒടുക്കം ഇങ്ങിനെ ആയിരുന്നു.

        “മോനേ…. നീയെന്തേലും നാലക്ഷരം പഠിച്ച് സര്‍ക്കാരു ജോലി
വാങ്ങാന്‍ നോക്ക്.  അല്ലെങ്കില്‍
അച്ഛനെപ്പോലെ  കല്ലു കഴുകേണ്ടി വരും.”    പണ്ടത്തെ ഏതോ ഒരു പൂജാരിയുടേതായിരുന്നു കഥ.
പൂജാരിയുടെ ഭാര്യ മകനോട് പറയുന്നതാണ് അവസാനം പറഞ്ഞത്.

        ഞാന്‍ പറഞ്ഞു.

        “അതൊക്കെ പണ്ട്. ഇന്ന് ആ കല്ലു കഴുകുന്ന ജോലിക്ക് ലക്ഷങ്ങള്‍
കോഴ കൊടുക്കണം, കോടിയുമാകാം…. എന്നിട്ടോ…. ലക്ഷങ്ങളെ അവര്‍
കോടികളാക്കും, കോടികളെ ശതകോടികളാക്കും…. കോടീശ്വരന്മാരാകും…..”

        ഞങ്ങളില്‍ മൂന്നാമന്‍ സുഹൃത്തിന് അത് ഇഷ്ടമായില്ല.  അയാള്‍ കലങ്ങലുണ്ടാക്കി ഞങ്ങളെ വിട്ട്
പോകുന്നതു കണ്ടു.  അടുത്ത നിമിഷത്തില്‍
വൈദ്യുത വിളക്ക് ഉണ്ടാക്കുന്ന നിഴലുകള്‍ ഞങ്ങളെ പൊതിയുന്നതാണ് കാണുന്നത്.

@@@@@@




പാമ്പും കോണിയും

പാമ്പും കോണിയും കളിയായിരുന്നു, അവന് ജീവിതം. 
ഒന്നില്‍ നിന്ന് കരുവെറിഞ്ഞ് രണ്ട്,
മൂന്ന്, നാലില്‍ എത്തി, ഇരുന്ന്
പാതയോരത്ത്  പെട്ടിക്കട വച്ച്
കച്ചവടക്കാരനായി ജീവിതം തുടങ്ങി, നന്നെ ചെറുപ്പത്തില്‍ തന്നെ. വലിയ മുതലുറപ്പൊ, ബന്ധുബലമോ, ജാതി
ശക്തിയോ, മത സഹായമോ കിട്ടാന്‍ അവനൊരു സവര്‍ണനല്ല. 
സംവരണം വാങ്ങുന്നുണ്ടെങ്കില്‍ ജാതി വിളിച്ചാലെന്ത്, ചോദിച്ചാലെന്ത്, പറഞ്ഞാലെന്ത്, ജാതിചേരിയില്‍  ജീവിച്ചാലെന്തെന്ന് ചോദിക്കുന്ന നവോത്ഥാന
ബുദ്ധിജീവികള്‍ വാഴുന്ന കാലഘട്ടം.  അവനോടും
ചോദിച്ചിട്ടുണ്ട് പലരും. നിനക്ക് നിന്‍റെ കുലത്തൊഴില്‍ ചെയ്താല്‍ പോരെ,
പെട്ടിക്കട നടത്തി കഷ്ടപ്പെടേണ്ട കാര്യമുണ്ടോയെന്ന്.  അവന്‍ ഒന്നും പറഞ്ഞിട്ടില്ല. എന്തേലും പറഞ്ഞാല്‍
ചോദ്യ കര്‍ത്താവിന്‍റെ കച്ചവടം പോകും. 
അയാള്‍ വല്ലപ്പോഴും കാലിപ്പുകയില കൂട്ടി മുറുക്കാന്‍ വരുന്ന ആളാകാം, കാജാ
ബീഡി വാങ്ങുന്ന ആളുമാകാം. 

       പാമ്പില്ലാത്ത,
കോണിയില്ലാത്ത കളത്തിലിരുന്ന് അവന്‍
പിന്നെയും കരുവെറിഞ്ഞു, അഞ്ച്, പത്ത്, പതിനഞ്ച് എന്നിങ്ങിനെ ഇരിപ്പിടം കയറിക്കയറി
വന്നു.  ചിലപ്പോഴൊക്കെ കോണി കയറി ഇരുപതിലും
ഇരുപത്തിയഞ്ചിലും എത്തിയിട്ടിണ്ട്, അടുത്തു തന്നെ ചെറിയ പാമ്പുകള്‍ വിഴുങ്ങി താഴെ നില്‍ക്കുന്ന
നമ്പറുകളിലേക്ക് മടങ്ങിയെത്തിയിട്ടുമുണ്ട്. കരഞ്ഞില്ല,
ഹൃദയം തകര്‍ന്നില്ല, ശരീരം
കളയണമെന്ന് തോന്നയിട്ടുമില്ല. തികച്ചും യാദൃച്ഛികമായിട്ട് ഒരേറില്‍ കരു
തൊണ്ണൂറ്റിയെട്ടില്‍ കൊണ്ടപ്പോള്‍ അവന്‍ അതിയായി ആമോദപ്പെട്ടോ…..
പെട്ടിരിക്കാം.  ഒരു സാധാരണ മനുഷ്യനായ അവന്
അതില്‍ കൂടുതല്‍, അല്ലെങ്ങില്‍ അതിലും താഴ്ന്ന ഒരു വികാരം
ഉണ്ടാകാനില്ല.  സുഖത്തിലും ദുഃഖത്തിലും
നിസംഗനായിരിക്കാന്‍ അവന്‍ ബുദ്ധനല്ല, ബുദ്ധനെ അറിയുന്നവനുമല്ല. പക്ഷെ, പിന്നീടുണ്ടായ
കരുവേറില്‍ ഒറ്റ അക്കമാണ് തെളിഞ്ഞു വന്നത് പാമ്പും കോണിയും ബോര്‍ഡിലെ വലിയ
പാമ്പിന്‍റെ വായിലേക്ക്….. തൊണ്ണൂറ്റിയൊമ്പതിലേക്ക്…… തൊണ്ണൂറ്റിയൊമ്പതിലെ
വെള്ളപ്പൊക്കത്തെക്കുറിച്ച് അവന് കേട്ടു കേള്‍വിയെ ഉണ്ടായിരുന്നുള്ളൂ….
രണ്ടായിരത്തി പതിനെട്ടിലെ വെള്ളപ്പൊക്കം പെട്ടിക്കടയെ എടുത്തു കൊണ്ട് കടലിലേക്ക്
പോയപ്പോള്‍ അവന്‍ വീട്ടില്‍ ഉറക്കമായിരുന്നു. ഉണര്‍ന്നപ്പോള്‍ ഇറയത്തേക്ക്
മലവെള്ളം എത്തിനോക്കുകയായിരുന്നു.@@@@@@