അദ്ധ്യായം ഒമ്പത്‌

കൊച്ചുകൊച്ചു മോഹങ്ങളേ
ഉണ്ടായിരുന്നുള്ളു.

സ്നേഹസമ്പന്നനായ, സംസ്കാര സമ്പന്നനായ ഭർത്താവ്, സ്വന്തം
അദ്ധാാനംകൊണ്ട്‌ ജീവിക്കുന്നതില്‍ തല്‍പരനായിരിക്കണം. ജോലി എന്തുമാകാം.

ഒരു കൊച്ചുവീട്‌.

അത്യാവശ്യം സൌകര്യങ്ങള്‍ മതി, ഒരു സാധാരണ കുടുംബത്തിനു വേണ്ടത്‌.

നാലുപുറവും മുറ്റം വേണം, മുറ്റത്തിന്റെ ഓരത്ത്‌ ചെടികള്‍ നട്ടു വളര്‍ത്തണം. എന്നും ആ
ചെടിച്ചുവട്ടില്‍ കഴിഞ്ഞു കൂടാന്‍ കുറെ സമയം കുണ്ടെത്തണം.

രണ്ടു കൂട്ടികള്‍,

ഒരാണും ഒരു പെണ്ണും.

ഭര്‍ത്താവിനെ, കുട്ടികളെ പരിചരിച്ച്‌, പട്ടിണിയായാലും
പരിവട്ടമായാലും സംതൃപ്തിയോടെ ജീവിക്കണം.

ഒരു സാധാരണ പെണ്‍കുട്ടിയുടെ
മോഹം.

പക്ഷെ,

അന്നപൂര്‍ണ്ണദേവി
ദേവദാസിയാണത്രെ !

അവള്‍ പ്രായപൂര്‍ത്തിയായിക്കഴിഞ്ഞപ്പോള്‍, ഉടുക്കാന്‍ പട്ടുചേലയുൻ അണിയാന്‍ ആഭരണങ്ങളും, കിടക്കാന്‍
പുതിയ മുറിയും ഒരുക്കിയപ്പോള്‍ അമ്മ, പാര്‍വ്വതി ദേവിയോടു
പറഞ്ഞു.

“എനിക്കിതൊന്നും
വേണ്ടമ്മേ………ഒരു സാധാരണ പെണ്ണിനെപ്പോലെ ജീവിക്കാന്‍ വിട്, എനിക്കിവിടുത്തെ സുഖങ്ങളും സമ്പത്തുക്കളും വേണ്ട. ഈ ലോകത്ത്‌ ഏതെങ്കിലും
ഒരു മുക്കില്‍ ഒരു സാധാരണ പെണ്ണായിട്ട്‌, ഒരു ഭാര്യയായിട്ട്,
അമ്മയായിട്ട്‌ കഴിഞ്ഞുകൊള്ളാം. ഈ സുഖങ്ങള്‍ മോഹിച്ച്‌, സമ്പത്ത്‌ കൊതിച്ച്‌, എത്രയോ സ്ത്രീകള്‍ നടക്കുന്നു.
അവരിലൊരാള്‍ക്ക്‌ എന്റെയിടം കൊടുത്തുകൊള്ളു”.

പെട്ടെന്ന്‌ പാര്‍വ്വതി
ദേവിയുടെ മുഖം ചുവന്നുതുടുത്തു, കണ്ണുകള്‍ തുറിച്ചു. ദേഹമാസകലം
വിറപൂണ്ടു. ചേല ഉറപ്പിച്ചുകുത്തി.

ഭദ്രകാളിയെപ്പോലെ
തുള്ളിവിറച്ചു.

“കൂലടേ, നീ എന്തുപറഞ്ഞു….. ദൈവത്തിന്‌
നിരക്കാത്തത്‌ പറയാതെടി മുശ്ശേട്ടേ…. നിനക്കറിയോ…..എനിക്കുശേഷം നീയാണമ്മ,
ഈ ദേശത്തിന്റെ, ശാന്തിഗ്രാമത്തിലെ പ്രഥമവനിത.
ലക്ഷക്കണക്കിനുള്ള സ്വത്തുക്കളുടെയും, ഇനിയുണ്ടാകാനിരിക്കുന്ന
സ്വത്തുക്കളുടെയും അധിപ. പോരാത്തതിന്‌ ലക്ഷോപലക്ഷം ആരാധകരുടെ ആരാധനാ മൂര്‍ത്തി……”

പാര്‍വ്വതി ദേവിയുടെ
തുള്ളലില്‍ കരിവീട്ടിയില്‍ തീര്‍ത്ത്‌ ഭിത്തിയും വാതിലുകളും വിറച്ചു. അവരുടെ ശരീരം
വിയര്‍ത്തു.

വിയര്‍പ്പിന്റ ഗന്ധം, ജനാലവഴി കടന്നുവന്ന മന്ദമാരുതന്‍ ഏറ്റുവാങ്ങി മുറിയില്‍ നിറച്ച്‌
പുറത്തേയ്ക്കൊഴുകി.

അന്നപൂര്‍ണ്ണ ഭയന്ന്‌
കട്ടിലില്‍ പറ്റിച്ചേര്‍ന്നിരുന്നു. അവളുടെ കണ്ണുകള്‍ നിറഞ്ഞൊഴുകി. തൊണ്ടയില്‍
ശബ്ദം തടഞ്ഞുനിന്നു.

“നിനക്കറിയോ……….
അടുത്തമാസം ഒന്നാം തീയതി മുതല്‍ നിനക്കായി തറയില്‍, ആരാധകര്‍
പൂക്കളര്‍പ്പിക്കാന്‍ തുടങ്ങും. ഇപ്പോഴേ നിന്നോട്‌ അവര്‍ക്കുള്ള മനോഭാവം
നിനക്കറിയോ……….. ഞാന്‍പോലും കൊതിച്ചുപോകുന്നു. എല്ലാം നീയായിട്ട്‌ കളഞ്ഞു കുളിക്കരുത്”.

അവള്‍ മുഖംപൊത്തി
വിങ്ങിവിങ്ങി കരഞ്ഞു.

പാര്‍വ്വതി ദേവി
പുറത്തേയ്ക്ക്‌ ഇറങ്ങിപ്പോയി. പാദ പതനങ്ങളുടെ ശബ്ദത്തില്‍ പോലും അവളുടെ ഹൃദയം വിറപൂണ്ടു.

ആ രാവ്‌,

അവള്‍ എന്നും ഓാര്‍മ്മിയ്ക്കുന്നു; ആരും കാണാതെ അതോര്‍ത്ത് കരയുന്നു.

പിറ്റേന്ന്‌ അവള്‍ വിളംബരം
ചെയ്യപ്പെടേണ്ടതായിരുന്നു.

മൂന്നുനാള്‍ വതം നോറ്റ്‌,

തലേന്നാള്‍ ഒരിക്കലുണ്ട്‌,

കുഴമ്പ്‌ തേച്ച്‌, മഞ്ഞള്‍ തേച്ച്‌, ഇഞ്ച തേച്ച്‌ കുളിച്ച്‌,

ഈറന്‍ വിടര്‍ത്തിയിട്ട്,

ചുവന്ന ചേല ചുറ്റി,

സിന്ദൂരകുറിയിട്ട്,

സീമന്തരേഖയിലും കുറിതൊട്ട്,

താലമേന്തി,

ഏഴു തോഴിമാരോടൊപ്പം,

സൂര്യനുദിച്ച്‌, രശ്മിയ്ക്ക്‌ ശക്തിയേറുംമുമ്പ്‌, ദാസി പൂരയില്‍ നിന്നും
നടന്ന്‌ ശാന്തിനിലയത്തിലെത്തണം.

വഴിനിറയെ
കാഴ്ചക്കാരുണ്ടായിരിക്കും,

എല്ലാ കണ്ണുകളിലും
അവളായിരിക്കും.

ശാന്തിനിലയത്തിലെ
വിഷ്ണുക്ഷ്രേതത്തില്‍ ദര്‍ശനം.

പൂജാരിയുടെ പ്രത്യേക പൂജ.

പൂജ കഴിഞ്ഞ്‌, നിവര്‍ന്നുനില്‍ക്കുന്ന പുഞ്ചിരിക്കുന്ന പൂജാ

രിയ്ക്കു ദക്ഷിണ.

എന്തുമാകാം.

ദക്ഷിണ കഴിഞ്ഞ്‌
ക്ഷ്രേതത്തില്‍ പടിഞ്ഞാറു മാറിയുള്ള ദാസിത്തറയില്‍ കയറി നില്‍ക്കണം.

എവിടെനിന്നോ വെളിച്ചപ്പാട്‌
ഉറഞ്ഞ്‌ തുള്ളിയെത്തും.

മിനിട്ടുകളോളം തറയ്ക്കു ചുറ്റും
നിന്ന്‌ തുള്ളി വിറയ്ക്കും.

“ഇവള്‍ ഇന്നുമുതല്‍ ദാസിയാണ്‌, ദൈവത്തിന്റെ ദാസി………സുഖവും ദു:ഖവും, മോഹവും
വിമോഹവും, മനസ്സും ശരീരവും, അവള്‍ക്കുള്ളതെല്ലാം
ദൈവത്തിങ്കല്‍ സമര്‍പ്പിക്കുന്നു…….”

വിളംബരം കഴിഞ്ഞ്‌
വെളിച്ചപ്പാട്‌ തുള്ളി ക്ഷ്രേതനടയില്‍ തളര്‍ന്നു വീഴവേ,

നോക്കി നില്‍ക്കുന്ന ആരാധകര്‍
ദാസി തറയില്‍, അവളുടെ കാല്‍ക്കല്‍ പുഷ്പങ്ങള്‍ അര്‍പ്പിക്കുകയായി.

അവള്‍ ദാസിയാകുന്നു.

പിന്നീടെന്നും തറയില്‍
പുക്കള്‍ അര്‍പ്പിക്കപ്പെടും, പരിചാരകര്‍ പുക്കള്‍
ദാസിപുരകളില്‍ എത്തിച്ചു കൊടുക്കുകയും ചെയ്യും.

ആ രാവില്‍ ആണ്‌ അവള്‍ ഗ്രാമം
വിട്ടുപോയത്‌.

അവളോടൊത്ത്‌
കൂട്ടുകാരനുമുണ്ടായിരുന്നു.

അവള്‍ക്ക്‌ ജീവിതം വാഗ്ദാനം
ചെയ്ത ചെറുപ്പക്കാരന്‍…………

അവള്‍ക്ക്‌ മോഹങ്ങളും
സ്വപ്നങ്ങളും നല്‍കിയവന്‍…….

അവന്‍ ശക്തനും
തന്റേടിയുമായിരുന്നു……………..

അവന്റെ ദൃഢമായ പേശികളുള്ള
ഉടല്‍,
ഗൌരവം മുറ്റിയ മുഖം,

രാത്രിയായതിനാല്‍ അടുത്ത
പട്ടണം വിടാനൊത്തില്ല. പട്ടണത്തിലെ മാന്യമായ ഹോട്ടല്‍ അന്തിയുറങ്ങാന്‍
തെരഞ്ഞെടുത്തു.

വിശാലമായ മുറിയില്‍, സാവധാനം കറങ്ങുന്ന ഫാനില്‍നിന്നും ലഭിക്കുന്ന ചെറിയ തണുത്ത കാറ്റില്‍ അവള്‍
മയങ്ങി.

അവന്റെ മാറില്‍ മുഖവും
പൂഴ്ത്തിയാണ്‌ കിടന്നത്‌.

മുറിയുടെ ഭിത്തിയില്‍
പുശിയിരുന്ന നീലച്ചായവും, കത്തിനി ന്നിരൂന്ന നീലച്ച
ബെഡ്റുംലൈറ്റും അവള്‍ക്ക്‌ സമാധാനമേകി.

അവന്റെ കൈ അവളുടെ പുറത്ത്‌
സാവധാനം താളം പിടിച്ചു കൊണ്ടിരുന്നു. അവള്‍ ഒരു കൊച്ചു കുഞ്ഞിനെപ്പോലെയായിരുന്നു.

രാവേറെയെത്തും മുമ്പ് വാതില്‍ക്കല്‍
മുട്ടുന്ന ശബ്ദം.

അവര്‍ ഞെട്ടിയുണേന്നു.

നീലവെളിച്ചത്തെ നശ്ശിപ്പിച്ചു
കൊണ്ട് മുറിയില്‍ ബള്‍ബ്‌

തെളിഞ്ഞു. ഒരു നിമിഷംകൊണ്ട്‌
എല്ലാം നഷ്ടപ്പെട്ടതായി തോന്നി.

കതക് തുറന്ന് ആദ്യമത്തിയത്
നഗരത്തിലെ പോലീസുകാരാണ്.

തുടര്‍ന്ന്‌, അശ്വനി പ്രസാദ്‌.

അശ്വനി പ്രസാദിന്റെ സ്നേഹിതര്‍, സഹപ്രവര്‍ത്തകര്‍…………..

പോലീസുകാര്‍ നോക്കിനില്‍ക്കേ, അശ്വനി പ്രസാദ്‌ അവളുടെ കൂട്ടുകാരനെ ആക്രമിച്ചു.

അവന്‍ പ്രതിഷേധിച്ചു
നിന്നതാണ്‌.

പക്ഷെ,

മൂക്കിലൂടെ, ചെവികളിലൂടെ രക്തമൊഴുകി, തളര്‍ന്ന്‌ ഭിത്തിയില്‍ ചേര്‍ന്ന്‌
അവന്‍ ഇരുന്നപ്പോള്‍ അവള്‍ ബോധമറ്റുവീണു.

കിളികളുടെ ആരവം കേട്ടുകൊണ്ട്‌
അവള്‍ ഉണര്‍ന്നു, കണ്ണുകള്‍ തുറന്നപ്പോള്‍ പ്രശാന്തമായ
നീലാകാശം കാണായി……….

വനാന്തരത്തിലെവിടെയോ മണ്ണില്‍
വിരിച്ച വിരിപ്പില്‍ കിടക്കുകയാണെന്നറിഞ്ഞു.

അവളുടെ ഉടലില്‍ ആകെ വേദനയും
നീറ്റലും അനുഭവപ്പെട്ടു കൊണ്ടിരുന്നു.

അവള്‍ ചുറ്റും നോക്കി.

മരങ്ങളിൽ ചാരിയിരുന്ന്
ഉറങ്ങുന്ന കാവൽക്കാരെ കണ്ടു.

കൂടാതെ,

അശ്വനിപ്രസാദ്,

ദേവവ്രതൻ,

പിന്നീടും അവള്‍ കണ്ടിട്ടുള്ള
കുറെ മുഖങ്ങള്‍…………

അവള്‍ എഴുന്നേല്‍ക്കാന്‍
ശ്രമിച്ചു.

ദേഹത്തിട്ടിരുന്ന
പുതപ്പിനുള്ളില്‍ അവള്‍ നഗ്നയായിരുന്നു.

പെട്ടെന്ന്‌ അവള്‍ക്ക്‌ ഒരു
സത്യം അറിവായി; അവളുടെ രഹസ്യങ്ങളെല്ലാം അവര്‍ ചോര്‍ത്തിയെടുത്തെന്ന്‌.

ഒരു നിമിഷം അവള്‍
സ്തംഭിതയായി. അതിനുശേഷം ഭൂതമിളകിയതുപോലെ, പെട്ടെന്നു കിട്ടിയ
ഏതോ ഒരു ആവേശത്തില്‍ അലറിക്കൊണ്ട്‌ അവള്‍ എഴുന്നേറ്റു.

നിറഞ്ഞ വെളിച്ചത്തില്‍, നഗ്നയായി, മുടി വിടര്‍ത്തിയിട്ട്‌, അലമുരയിട്ടു….

അശ്വനി പ്രസാദ്‌, ദേവ്രവതന്‍, കാവല്‍ക്കാര്‍ അമ്പരന്ന ഭയന്നിരുന്നു. കയ്യില്‍
കിട്ടിയ കല്ലുമായി അവള്‍ അശ്വനിയുടെ നേര്‍ക്ക്‌ ആര്‍ത്തലച്ചുവന്നു. അയാളുടെ
നെറ്റിയില്‍, മുഖത്ത്‌, തലയില്‍
ആഞ്ഞടിച്ചു, രക്തം ശക്തിയായി കുത്തിയൊലിച്ചു.

അവള്‍ വീണ്ടും അബോധാവസ്ഥയില്‍
അമര്‍ന്നു.

എന്നിട്ടും അവള്‍
ദേവദാസിയായി.

അനേകായിരങ്ങള്‍ നോക്കിനിന്നു.

ശാന്തിഗ്രാമത്തില്‍നിന്നു
ഐശ്വര്യം ചോര്‍ന്നു പോകാതിരിക്കാന്‍ അവിടേയ്ക്ക്‌ എല്ലായിടത്തുനിന്നും ഐശ്വര്യം
ഒഴുകിയെത്താന്‍……

ശാന്തിനിലയത്തിലെ
ബ്രഹ്മചാരികള്‍ സമനില തെറ്റി ഗൃഹസ്ഥാശ്രമികളാകാതിരിക്കാന്‍……………

ശാന്തിനിലയത്തിലെ
വിഷ്ണുക്ഷ്രേതത്തിലെ പൂജാരിയുടെ

ബ്രഹ്മജ്ഞാനം നിലനില്‍ക്കാന്‍…………..

ശാന്തിപുഴയില്‍
തെളിനീരൊഴുക്കാന്‍……….

ലക്ഷോപലക്ഷങ്ങള്‍ ഭഗവാന്‍ സച്ചിദാനന്ദനില്‍
പ്രണമിക്കാൻ…..

അവള്‍കൂടി
ദേവദാസിയായി…………………

അവളുടെ ആദ്യ ഇര ഊരാന്മക്കാരനായ
ഒരു വൈദ്യശിരോമണിയായിരുന്നു.

മദ്ധ്യവയസ്കന്‍.

ജര്‍മ്മന്‍ നിര്‍മ്മിതമായ
ബെന്‍സ്കാറില്‍ എത്തി, മുറുക്കാന്‍ ചെല്ലം തൂക്കി പടിപ്പുര
കയറിയെത്തിയപ്പോഴേ അന്നപൂര്‍ണ്ണ അയാളുടെ ചിരി കേട്ടു.

മുറുക്കാനില്‍ കുഴഞ്ഞ ചിരി.

സ്വീകരിക്കാനായി പാര്‍വ്വതി
ദേവിതന്നെ താഴേക്കെഴുന്നള്ളി.

സില്‍ക്ക്‌ ജുബ്ബയ്ക്കുള്ളില്‍
കൊഴുത്തുതടിച്ച ശരീരം, ഗോവണി കയറുമ്പോള്‍ തുള്ളിക്കളിച്ചു.

അപ്പോഴും അയാള്‍
ചിരിക്കുകയായിരുന്നു.

അയാളെ അനുഗമിച്ച്‌ പാര്‍വ്വതി
ദേവിയും ചിരിച്ചു.

അന്നപൂര്‍ണ്ണയുടെ ഉറക്കറയുടെ
മുന്നില്‍ അയാള്‍ ഒരു നിമിഷം നിന്നു.

“അമ്മ
മടങ്ങിക്കൊള്ളു………”

അയാള്‍ വീണ്ടും ചിരിച്ചു.
ശൃംഗാരം തുളുമ്പിയ ചിരികേട്ടു, അന്നപൂര്‍ണ്ണ കട്ടിലില്‍
ഇളകിയിരുന്നു. അവള്‍ അണിഞ്ഞിരുന്ന വളകള്‍ ചിരിച്ചു.

കതക്‌ തുറന്ന്‌ അകത്തെത്തിയ
വൈദ്യര്‍ വായ്പിളര്‍ന്നു നിന്നു.

കനകുവിഭൂഷയായി, ചുവന്ന പട്ടുചേലയില്‍ പൊതിഞ്ഞ്‌, സരസ്വതിദേവി
എഴുന്നള്ളിയതുപോലെ………

മൈലാഞ്ചി ചിത്രങ്ങളുള്ള
കൈകാലുകള്‍,

പൂ ചൂടിയ കാർകൂന്തൽ,

ആപ്പിൾ പഴം പോലെ കവിളുകൾ,

തൊണ്ടിപ്പഴം പോലെ ചുണ്ടുകൾ,

മാറിടം,

ജംഘനം.

വൈദ്യര്‍ മായയില്‍
മുങ്ങിയതുപോലെ, അന്ധനെപ്പോലെ നടന്ന്‌ കട്ടിലിനടുത്തെത്തി.

കട്ടില്‍ കാലില്‍
പിടിച്ചുപിടിച്ച്‌, സാവധാനം ശബ്ദമുണ്ടാക്കാതെ കട്ടിലില്‍
ഇരുന്നു.

അവള്‍ ചിരിച്ചു.

അയാളും.

തുപ്പല്‍ ചിതറി.

അവള്‍ കോളാമ്പി
പിടിച്ചുകൊടുത്തു. കിണ്ടിയില്‍നിന്ന്‌ വെള്ളം അയാളുടെ വായില്‍ വീഴ്ത്തി കൊടുത്തു.

വായ ശുദ്ധിയാക്കി അയാള്‍
ചോദിച്ചു.

“ഞാന്‍ സത്യലോകത്തു
തന്നെയല്ലേ”.

“അതെ, തീര്‍ച്ചയായും. അങ്ങ്‌ ഇവിടെ എന്റെ സവിധത്തില്‍ തന്നെ.
മരിച്ചിട്ടൊന്നുമില്ല.

അയാള്‍ക്ക്‌ അവളെ ബോധിച്ചു.

“സൌന്ദര്യം പോലെതന്നെ
വാക്കിലും മധുരമുണ്ട്‌”.

“ഉണ്ടല്ലോ.
രുചിച്ചുനോക്കിയാലും”.

അവളുടെ ചുണ്ടുകള്‍
അടുത്തുവരുന്നത്‌ അയാള്‍ കണ്ടു.

“എനിക്ക്‌ ശ്വാസം മുട്ടുന്നു.
ദേവി ധൃതി കൂട്ടരുത്‌”.

അവള്‍ അകന്നിരുന്നു.

“എനിക്ക്‌ കുറച്ചുസമയം
കണ്ടിരിക്കാന്‍ ദേവി അനുവദിയ്ക്കണം”.

“കണ്ടോളു. കണ്ടുകഴിഞ്ഞ്‌
എന്നെയും കാണാന്‍ അനുവദി

ക്കണം. അല്ലാതെ ധൃതിയില്‍
പോകരുത്‌”.

“ഇല്ലില്ല. ദേവിയുടെ
ഇഷ്ടംപോലെയാവാം”.

അയാള്‍ ചിരിച്ചു, കട്ടിലില്‍ ഇരുന്നു, കുംഭ കുലുങ്ങി.

രാവേറെ ചെല്ലുംമുമ്പ്‌
അന്നപൂര്‍ണ്ണയുടെ ഉറക്കറയില്‍ നിന്നും

ദീനമായൊരു രോദനം കേട്ടു.

വൈദ്യരാണ്‌ കരഞ്ഞത്‌.

അന്തഃപുര നിവാസികള്‍
ഉറക്കറയില്‍നിന്നും ഓടിയെത്തി, അവരോടൊത്തു ശയിച്ചിരുന്ന
ശാന്തിനിലയ നിവാസികളും………..

അവരെത്തുമ്പോള്‍ വൈദ്യര്‍
മുറിയില്‍നിന്നും ഇറങ്ങി ഓടുകയായിരുന്നു. അയാളുടെ ചിണ്ടിൽ നിന്നും രക്തം ഒലിച്ച്
സിൽക്ക് ജുബ്ബ നനഞ്ഞിരുന്നു.

മുറിയില്‍നിന്നും അന്നപൂര്‍ണ്ണ
ചിരിക്കുന്നതും കേട്ടു.

ദേവി അന്നപൂര്‍ണ്ണ
അത്ഭുതപ്പെട്ടുപോയി. കഴിഞ്ഞ മൂന്നു രാവുകള്‍ ഭീമമായ തുകകള്‍ കാണിയ്ക്ക വച്ച വൃഥാ
നഷ്ടപ്പെടുത്തിയ ചെറുപ്പക്കാരനെ ഓര്‍ക്കുമ്പോള്‍ അത്ഭുതപ്പെടാതിരിക്കുമോ?

അടുത്തടുത്ത മൂന്നു രാവുകള്‍
സിദ്ധാര്‍ത്ഥനായിരുന്നു, അവളുടെ അതിഥി. അവളുടെ അനുഭവത്തില്‍
ഇന്നേവരെ വന്നിട്ടുള്ള എല്ലാ ഇരകുളും പിശാചുക്കളായിരുന്നു. അവരുടെയൊക്കെ പൈശാചിക ഭാവങ്ങള്‍ക്കും
പെരുമാറ്റങ്ങള്‍ക്ക് ഒരു നിറമേ ഉണ്ടായിരൂന്നുള്ളു.

ഭയത്തേക്കാളേറെ വെറുപ്പാണവള്‍ക്ക്, എല്ലാറ്റിനോടും…

എന്നിട്ടും,

കുളി കഴിഞ്ഞ്‌ ചേല ചുറ്റി, സുഗന്ധങ്ങള്‍ പൂശി, വെറ്റില ചവച്ച്‌ ആലസ്യമാണ്ടിരിക്കവെയാണ്‌,
ആ ചെറുപ്പക്കാരന്‍ വന്നത്‌.

സാവധാനം കതകു തുറന്ന്‌, അകത്തു കയറി, അടച്ചു കുറ്റിയിട്ട്, അവന്‍ വാതില്‍ക്കല്‍ത്തന്നെ നിന്നു.

അടുത്തേയ്ക്ക്‌ വരേണ്ടുന്ന
സമയം അധികമായപ്പോഴാണ്‌ അന്നപൂര്‍ണ്ണ ശ്രദ്ധിച്ചത്‌.

അയാള്‍ അവളെ നോക്കി ചിരിച്ചു.
അവള്‍ ചിരിച്ചില്ല. ഒരത്ഭുതം കാണുന്നതു പോലെ വെറുതെയിരുന്നു.

അവന്‍ നടന്നുവന്ന്‌, അടുത്ത കസാലയില്‍ രുന്നു.

നിശബ്ദമായുള്ള ആ ഇരുപ്പ്‌ ഒരു
മണിക്കൂര്‍ നീണ്ടുപോയി.

“നിങ്ങള്‍ ആരാണ്‌? എന്തിനാണിവിടെ വന്നത്‌?”.

അങ്ങനെ ചോദിക്കാനാണ്‌
തോന്നിയത്‌. എന്തുകൊണ്‌ ആതോന്നലുണ്ടായി എന്ന്‌ പിന്നീട എത്ര ചിന്തിച്ചിട്ടും
ഉത്തരം കിട്ടിയില്ല.

“ഞാന്‍ സിദ്ധാര്‍ത്ഥന്‍.
നിന്നെ കാണാന്‍, സംസാരിക്കാന്‍, അറിയാന്‍
വന്നു”.

“ങേ !”

ഇളിഭ്യനാക്കാനുള്ള ഒരു ചിരിയാണുണ്ടായത്‌.
പക്ഷെ ഇടയ്ക്കു വച്ച് നിലച്ചുപോയി.

അവന്റെ മുഖത്ത്‌, കണ്ണുകളില്‍ കാണുന്ന ഭാവമെന്താണ്‌, വികാരമെന്താണ്…?

അവൾ കാണാത, അറിയാത്ത്, എന്തല്ലാമൊ……

അവള്‍ കാണാത്ത, അറിയാത്ത, എന്തെല്ലാമോ, ലോകത്ത്‌
ഉണ്ടെന്ന്‌ തോന്നലുണ്ടായിരിക്കുന്നു.

അവള്‍ നിശബ്ദം ഇരുന്നു, അവനും.

മുറിയുടെ നിശബ്ദതയില്‍ രണ്ട്‌
ശ്വാസോഛ്ച്വാസ രാഗങ്ങള്‍ അലകളുയര്‍ത്തിക്കൊണ്ടിരുന്നു. ആ രാഗങ്ങള്‍ പുണരുകയും
ഇഴുകിച്ചേരുകയും ഒന്നാവുകയും മുറിയാകെ നിറയുകയും പുറത്തേയ്ക്കൊഴുകി പാരാകെ
പടരുകയും ചെയ്തു.

അവള്‍ക്കത്‌ മനസ്സിലാവുകയും
ചെയ്തു.

അങ്ങനെ മുന്നാമത്തെ രാത്രിയും
അര്‍ദ്ധരാവും കഴിഞ്ഞിരിക്കുന്നു.

അവന്‍ കസാലയില്‍ കിടന്ന്‌
മയങ്ങിപ്പോയിരിക്കുന്നു. അവള്‍കസാലയ്ക്ക്‌ പിറകിലെത്തി. കുനിഞ്ഞ്‌ അവന്റെ
ശിരസ്സില്‍ ചുണ്ടമര്‍ത്തി.

അവനുണര്‍ന്നു.

“അങ്ങേയ്ക്ക്‌ എന്താണ്‌
അറിയേണ്ടത്‌?”

ഒരു നിമിഷം, അവനോട്‌ ഏറ്റവും അടുത്തിരിയ്ക്കുന്ന അവളുടെ കണ്ണുകളെ ഉറ്റുനോക്കി.

“നിന്നെ, അന്നപൂര്‍ണ്ണയെ………”

പിന്നെ അവള്‍ പറഞ്ഞു, അവളുടെ കഥ.

@@@@@@@@@




അദ്ധ്യായം ഏട്ട്‌

വെളുക്കാന്‍ ഇനിയും മൂന്നോ
നാലോ മണിക്കൂറുകള്‍ മാത്രം. കൃഷ്ണ ക്വാര്‍ട്ടേഴ്‌സിലേക്കു നടന്നു. മാര്‍ക്കറ്റിംഗ്‌
മാനേജരുടെ മുറിയില്‍ വെളിച്ചം അണഞ്ഞിട്ടില്ലെന്ന്‌ അവള്‍ ശ്രദ്ധിച്ചു.

ചാരിക്കിടന്ന കതകു തുറന്ന്‌
അകത്തു ചെന്നു. ജോസഫ്‌ തിരക്കിലാണ്‌.

“എന്തേ കൃഷ്ണേ ?”

“ജോസഫിന്‌
ഇറങ്ങാറായില്ലേ ?”

” ആയിരിക്കുന്നു. ഒരു
കത്തുകൂടി”

അയാള്‍ കത്തെഴുതി തീര്‍ത്തു.
കവറില്‍ അഡ്രസ്സെഴുതി മേലെ, മേലെ അടുക്കിവച്ചിരിക്കുന്ന കവറുകളുടെ
കൂട്ടത്തിനുമുകളില്‍ സ്ഥാപിച്ചു.

“യേസ്‌. പോകാം”.

അയാള്‍ യാത്രയായി, അവള്‍ക്കൊപ്പം.

” മാര്‍ക്കറ്റിംഗ്‌
റിപ്പോര്‍ട്ടുകളെങ്ങിനെ ?”

“വളരെ ഇംപ്രൂവ്‌
ചെയ്തു. നമ്മുടെ സ്വപ്നങ്ങള്‍ സഫലമാകും കൃഷ്ണേ…..”.

അവളുടെ ചുണ്ടില്‍ നേര്‍ത്തൊരു
ചിരി വിടര്‍ന്നു. ഉറക്കാലസ്യത്തില്‍ മയങ്ങിയ മുഖം പ്രസന്നമാകുന്നു.

“രാമന്‍ എവിടെ ?”

“വടക്ക്‌ മലബാറില്‍.
ഇന്ന്‌ ഫോണ്‍ ഉണ്ടായിരുന്നു. പ്രചരണവാഹനങ്ങളോടൊത്ത്‌ പ്രത്യേക ലേഖകരുമുണ്ട്‌.
വീടുവീടാന്തരം പ്രതിനിധികളും”.

മുറ്റത്ത്‌ പത്രക്കെട്ടുകള്‍
കയറ്റുന്ന വാനിനെ മറികടന്ന്‌ അവര്‍ നടന്നു.

കൃഷ്ണയുടെ ക്വാര്‍ട്ടേഴ്‌സിന്റെ
വാതില്‍ക്കല്‍ അവര്‍ നിന്നു.

ക്വാര്‍ട്ടേഴ്‌സിന്റെ
മുമ്പില്‍ തെളിഞ്ഞുനിന്നിരുന്ന ബള്‍ബിന്റെ വെളിച്ചത്തില്‍ ജോസഫ്‌ കൃഷ്ണയുടെ മുഖം
കണ്ടു. അയാള്‍ ഒരു നിമിഷം നോക്കി നിന്നു.

“ഗുഡ്നൈറ്റ്‌, ജോസഫ്‌”.

അവള്‍ ക്വാര്‍ട്ടേഴ്‌സിലേക്ക്‌
നടന്ന്‌ വരാന്തയില്‍ കയറുംവരെ ജോസഫ്‌ നോക്കിനിന്നു.

വളരെ വൈകാതെ പ്രസ്സിലെയും ഓഫീസിലെയും
വിളക്കുകളണഞ്ഞു. ജോസഫിന്റെ ക്വാര്‍ട്ടേഴ്‌സിലെ വിളക്കുകളും.

അവള്‍ കുളിച്ചീറന്‍ മാറി, മുറിയില്‍, കട്ടിലില്‍ കിടന്നു.

ഉറക്കം അവളില്‍നിന്നും
അകന്നുനിന്നു.

അവള്‍ അവന്റെ ഫോട്ടോയില്‍
നോക്കി കിടന്നു. മുറിയില്‍ സൂക്ഷിച്ചിരിക്കുന്ന ഒരേയൊരു ഫോട്ടോ……………..
പണ്ട്‌ മുറിയില്‍ സൂക്ഷിക്കാന്‍ വേറെയും ഫോട്ടോകള്‍ ഉണ്ടായിരുന്നു.

കാറല്‍ മാര്‍ക്സിന്റെ, എംഗല്‍സിന്റെ, മാവോയുടെ………

അതിനുമുമ്പ്‌ ദൈവങ്ങളുടെയും, അച്ഛനമ്മമാരുടെയും, സഹോങ്ങളുടെയും, കൂട്ടുകാരുടെയും…………….

ഇപ്പോള്‍ ചുരുങ്ങി ഒരാളില്‍
എത്തി.

വിശ്വനാഥ്‌………….

അവളുടെ അര്‍ജ്ജുനന്‍.

അവന്‍ നയിക്കുന്ന യുദ്ധം.

ആ യുദ്ധത്തിനാണ്‌
കാത്തിരുന്നത്‌. അല്ലെങ്കില്‍ അങ്ങനെയൊരു യുദ്ധത്തിനുവേണ്ടി മാത്രമാണ്‌
ജീവിക്കുന്നതുതന്നെ.

പക്ഷെ അവന്‍ മാത്രമെവിടെയാണ്‌
?

അവളെ ഈ കൂടാരത്തിലേയ്ക്ക്‌,

അല്ലെങ്കില്‍ ഈ അഞ്ചുപേരുടെ
ജീവിതത്തിലേയ്ക്ക്‌ വിളിച്ചിറക്കി കൊണ്ടുവന്നത്‌ അവനാണ്‌.

അവന്റെ ആശയത്തില്‍, അവന്‍ വിശ്വസിക്കുന്ന പ്രത്യയശാസ്ത്രം നടപ്പില്‍ വരുത്തേണ്ട ആവശ്യകതയില്‍
അവള്‍ക്ക്‌ താല്പര്യം തോന്നി.

അന്നവള്‍ക്ക്‌ പ്രായപൂര്‍ത്തി
ആയതേയുള്ളൂ.

ക്ലാസ്സ്മുറിയില്‍,

വീട്ടില്‍,

പക്വതവന്ന കുട്ടിയെപ്പോലെ, തന്റേടിയായ ഗൃഹസ്ഥയെപ്പോലെ, തിളങ്ങിനിന്ന അവള്‍ക്ക്‌
അവന്റെ ആശയങ്ങള്‍ നിമിഷങ്ങൾകൊണ്ട്‌ ഗ്രഹിക്കാന്‍ കഴിഞ്ഞു.

ആ ഗ്രഹണശക്തിയാണ്‌ അവളെ
ഇതിലേയ്ക്കാകര്‍ഷിച്ചത്‌.

അവനെ അവളിലേയ്ക്ക്‌ ആകര്‍ഷിച്ചതും.

ആകര്‍ഷണത്തിന്റെ തുടക്കത്തില്‍
അവന്റെ ചൊടിയില്‍, ബുദ്ധിയില്‍, സംഘടനാവൈഭവത്തിലുള്ള
ആരാധനയായിരുന്നു.

ആരാധനയെ അവന്‍ ഫലവത്തായ മാര്‍ഗ്ഗമാക്കി.
അവളിലൂടെ, അവളുടെ സ്നേഹിതകളിലേയ്ക്കും, അതുവഴി
വീട്ടിലിരിക്കുന്ന അമ്മമാരിലേയ്ക്കും, അമ്മമാരില്‍നിന്നും
അദ്ധ്വാനിക്കുന്ന ജനഹൃദയങ്ങളിലേയ്ക്കും പകര്‍ന്ന്‌, അവന്‍ വിശ്വസിക്കുന്ന
പ്രത്യശാസ്ത്രത്തിന്‌ പിറകില്‍ ജനലക്ഷങ്ങളെ അണിനിരത്താനാകും എന്നായിരുന്നു ധാരണ.

ആ ധാരണ തെറ്റായിരുന്നില്ല.
ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ സാഹചര്യങ്ങള്‍ വച്ചുനോക്കുമ്പോള്‍ അപ്രകാരമുള്ള ഒരു
സമീപനത്തിലൂടെ മാത്രമേ അധികാരത്തിലെത്താന്‍ കഴിയുകയുള്ളുവെന്ന്‌ ഒരു പറ്റം ചെറുപ്പക്കാര്‍
വിശ്വസിച്ചിരുന്നു.

പക്ഷെ, ആ ധാരണയെ, സത്യാവസ്ഥയെ അംഗീകരിക്കാന്‍ നേതൃത്വം
തയ്യാറായില്ല. അവര്‍ അക്രമാസക്തമായ ഒറ്റതിരിഞ്ഞ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനും
അതുവഴി ജനഹൃദയങ്ങളെ സ്വാധീനിക്കാനും ശ്രമിച്ചു. ആ ശ്രമം അപ്പാടെ പരാജയപ്പെട്ടു.

അവിടവിടെ ഉന്മൂലനങ്ങളെന്ന
പേരില്‍ മരണങ്ങള്‍ ഉണ്ടായപ്പോഴും രക്തക്കറകൾ പറ്റിപ്പിടിച്ചപ്പോഴും താല്പര്യം  തോന്നിയവര്‍കൂടി, താല്പര്യം
തോന്നിയ കാര്യംകൂടി മറച്ചുവയ്ക്കാനും, ആശയങ്ങളില്‍നിന്നും
വ്യതിചലിക്കാനും തുടങ്ങി.

പ്രവര്‍ത്തകര്‍പോലും
പുറത്തുപോയി,

രൂപവും ഭാവവും മാറി,

മറ്റു പാര്‍ട്ടി പ്രവര്‍ത്തകരായി,

ബിസ്സിനസ്സുകാരായി,

മതപ്രവര്‍ത്തകരായി.

മുദ്രകുത്തപ്പെട്ടവര്‍മാത്രം
ഒന്നും ചെയ്യാനാവാതെ നിറഞ്ഞ വെളിച്ചത്തില്‍ കണ്ണുകള്‍ മഞ്ഞളിച്ചുനിന്നു.

അവരുടെ ജീവിതങ്ങളും
മരവിച്ചുനിന്നു. ഒരു നേരത്തെ ആഹാരത്തിനുപോലും യാചിച്ചു.

പിച്ചുകൊടുക്കാനോ,അവരെ സാന്ത്വനമായൊന്നു നോക്കാൻ കൂടിയോ ആരുമുണ്ടായിരുന്നില്ല. പലപ്പോഴും
വികൃതികള്‍ അവരുടെ പിച്ചചട്ടിയില്‍ മണ്ണു വാരിയിടുകയും ചെയ്തു.

ആ കാലഘട്ടത്തിലാണ്‌ വിശു
നഷ്ടപ്പെട്ട്‌ അവള്‍ ഗുരുവിനോടൊപ്പം പുറത്തു വന്നത്‌.

പക്ഷെ, അവള്‍ തകര്‍ന്നു കഴിഞ്ഞിരുന്നു.

എല്ലാം നഷ്ടപ്പെട്ട്‌
ആശ്രയിയ്ക്കാനോ അവകാശപ്പെടാനോ ഒന്നുമില്ലാതെ, പാഞ്ചാലിയെപ്പോലെ
പൊതുജനസമക്ഷം വസ്ത്രാക്ഷേപം ചെയ്യപ്പെട്ട്‌, മുടിക്കെട്ടില്‍
പിടിച്ചുലയ്ക്കപ്പെട്ട, വേദനയേല്‍ക്കേണ്ടി വന്ന ഒരു പാവം
പെണ്ണായി. ഒരിറ്റു സ്നേഹത്തിനായി, ഒരു സാന്ത്വന വാക്കിനായി
ദാഹിച്ച്‌……….

പക്ഷെ,

ആകാശത്ത്‌,

മേഘപാളികള്‍ക്കിടയില്‍ നോക്കി
അവള്‍ കിടന്നു,

അവള്‍ക്കാകെ ആശ്രയമായിരുന്ന
പൊടിമണ്ണില്‍……….

മേഘപാളികളുടെ ഇടയില്‍
നിന്നെവിടെനിന്നെങ്കിലും കൃഷ്ണന്‍ അവള്‍ക്കാശ്രയമായെത്തുമെന്നു കരുതി.

അവളുടെ മനസ്സ്‌ ദീനമായി കേണുകൊണ്ടിരുന്നു.
ആ വിളികേട്ട്‌ മേഘപാളികള്‍ക്കുള്ളില്‍നിന്നും, ആകാശനൌകയില്‍
എത്തിയത്‌ കൃഷ്ണനായിരുന്നില്ല.

എല്ലാം സഹിക്കാനും, അറിയാനും ശക്തനായ, ധര്‍മ്മ വിശാരദനായ,

മഹാമനസ്കനായ,

അതിനേക്കാളുപരി, ശക്തന്മാരായ സഹോദരന്മാരുള്ള ധര്‍മ്മപുരതരായിരുന്നു.

നീണ്ടുനിവര്‍ന്ന ആജാനുബാഹുവായ
ഗുരുവെന്ന്‌ വിളിയ്ക്കപ്പെടുന്ന ജോണ്‍ ജോസഫ്‌.

അദ്ദേഹത്തിനു പിറകില്‍
ഭീമസേനനായി അബുവും, നകുലസഹദേവന്മാരായി രാമനും, ജോസഫും ഉണ്ടായിരുന്നു.

പക്ഷെ, അവളുടെ വില്ലാളിവീരനായ,

കാമസ്വരൂപനായ,

അവളെ കൊതിപ്പിച്ച, അര്‍ജ്ജുനന്‍ ഇല്ലായിരുന്നു.

അവള്‍ക്കായി നീട്ടിയ
ഗുരുവിന്റെ കൈകളില്‍ ആശ്രയം

കണ്ടെത്തി.

ആ മാറില്‍ പറ്റിച്ചേര്‍ന്നു.

കരഞ്ഞു.

അവള്‍ വെറുമൊരു പെണ്ണായി.

അവരുടെ ജീവിതങ്ങളിലേയ്ക്ക്‌
വെറുമൊരു പെണ്ണായിട്ടൊഴുകിയിറങ്ങി.

അവളോടൊത്തുള്ള ഈഴവും കാത്ത്‌
സംതൃപ്തിയോടെ അവര്‍ കാത്തിരിക്കുകതന്നെ ചെയ്തു.

ആ നാളുകളില്‍ അവള്‍ സന്തുഷ്ടയായി.

ഗുരു കമ്മ്യൂൺ തീര്‍ത്തപ്പോഴും, പ്രതസ്ഥാപനം തുടങ്ങിയ

പ്പോഴും, കമ്മ്യൂണില്‍, പത്രസ്ഥാപനത്തില്‍, ഗുരുവിനേക്കാള്‍ സ്വാധീനം അവള്‍ക്കായി.

ആ മതില്‍ക്കെട്ടിനുള്ളില്‍, മറ്റു തൊഴിലാളികളുടെ ക്വാര്‍ട്ടേഴ്‌സില്‍ തന്നെ അവള്‍ അന്തിയുറങ്ങി. അവള്‍ക്കടുത്ത
മുറിയില്‍, ഈഴത്തിനുള്ള മണിയടി കാത്ത്‌ ഭീമനകുല സഹദേവന്മാരും
പാര്‍ത്തു.

കൃഷ്ണ കട്ടിലില്‍നിന്നെഴുന്നേറ്റു.

ജനാല തുറന്നു.

വെളുത്തുകഴിഞ്ഞു.

മുറ്റത്ത്‌
കാക്കകളെത്തിക്കഴിഞ്ഞു.

ഉറക്ക മൊഴിപ്പിന്റെ കാഠിന്യം
അവളുടെ കണ്ണുകളെ വേദനപ്പെടുത്തി.

എന്നിട്ടും അവള്‍ക്കുറക്കം കിട്ടിയില്ല.

കമ്മ്യൂണില്‍ സിദ്ധാര്‍ത്ഥനെ
ഏറ്റവും അധികം ആകര്‍ഷിച്ച വ്യക്തിയും കൃഷ്ണ തന്നെയാണ്‌. കണ്ടുമുട്ടി അധികനാള്‍
കഴിയും മുമ്പ്തന്നെ ആ ബന്ധം ദൃഢമായി. രണ്ടു കളിത്തോഴര്‍ക്കുണ്ടാകുന്ന ദൃഢതയും, അവകാശ-അധികാരങ്ങളും വ്യക്തമാകുകയും ചെയ്തു.

എന്തിനെപ്പറ്റി ചര്‍ച്ച
ചെയ്യുമ്പോഴും തീരുമാനമെടുക്കുമ്പോഴുംഅവര്‍ ഒരുമിച്ചുനിന്നു.

ആ യോജിപ്പായിരുന്നിരിക്കണം
ആദ്യകാലങ്ങളില്‍ കമ്മ്യൂണില്‍ അസുഖകരമായ വാര്‍ത്ത പരന്നതും അവളുടെ ജീവിതപങ്കാളികള്‍ക്ക്‌
സംശയത്തിനിടയാക്കിയതും.

സിദ്ധാര്‍ത്ഥനുമായുള്ള സഹവാസം
അവള്‍ക്ക്‌ ശീതളിമ

യാര്‍ന്നതും സമാധാനപരവുമായൊരു
മാനസ്സികാവസ്ഥ സംജാതമാക്കപ്പെടുന്നുണ്ടെന്ന്‌ കൃഷ്ണ അറിഞ്ഞിരുന്നു.
അവനോടൊത്തിരിക്കുമ്പോള്‍, നടക്കുമ്പോള്‍, സംസാരിക്കുമ്പോള്‍,
മനസ്സ്‌ ശാന്തവും ശരീരം സ്വസ്ഥവുമാകുന്നു.

അവളുടെ ജീവിതപങ്കാളികളെ
ഓരോരുത്തരേയും ആ മാനദണ്ഡത്തില്‍ വിലയിരുത്തുകയും ചെയ്തിട്ടുണ്ട്‌. അവരുമായുള്ള ബന്ധം
ശാരീരികമായൊരു ആവശ്യം നിറവേറ്റുംപോലെയോ, ആഹാരം
കഴിക്കുന്നതിന്റെ സംതൃപ്തിയോ ആണ്‌ കിട്ടുന്നത്‌.

എന്നിട്ടും അവള്‍ അവരില്‍നിന്നകലുകയോ, സിദ്ധാര്‍ത്ഥനുമായിട്ട്‌ പൂര്‍ണ്ണമായും അടുക്കുവാന്‍ ശ്രമിക്കുകയോ
ചെയ്തിട്ടില്ല.

സിദ്ധാര്‍ത്ഥന്റെ ജീവിതത്തിലേയ്ക്ക്‌
നാന്‍സി കടന്നുവന്നപ്പോള്‍ അവള്‍ക്ക്‌ സാധാരണ സ്ത്രീകള്‍ക്കുണ്ടാകാറുള്ള വിഷമങ്ങളോ, മനം മറിച്ചിലോ ഉണ്ടായതുമില്ല.

എന്നിട്ടും ഇപ്പോള്‍ അവന്‍
അകലെയായപ്പോള്‍ അപകടം നിറഞ്ഞ ഒരു ഉദ്യമത്തില്‍ എത്തിയപ്പോള്‍ അകാരണമായൊരു ഭീതി
മനസ്സിനെയാകെ മുടിനില്‍ക്കുന്നു. ആ കര്‍ത്തവ്യം അവന്‍ സ്വയം ഏറ്റെടുത്തപ്പോള്‍
ഏറ്റവും അധികം സന്തോഷിച്ചത്‌ താനായിരുന്നില്ലേ !

എന്നിട്ടും അവന്‍ യാത്ര
പറഞ്ഞിറങ്ങിയപ്പോള്‍ ഉണ്ടായ ഒരുഉള്‍ക്കിടിലം, പഴമക്കാര്‍
പറയുംപോലെ, കൂമ്പിനൊരു വിറയല്‍……………

അവന്റെ ഫോണ്‍ എത്താന്‍
വൈകിയാലുള്ള വേവലാതി…………… ന്യൂസുമായി ജീപ്പെത്തുമ്പോള്‍ അവരെ കാണാനുള്ള
വെമ്പൽ…..

കൃഷ്ണ, നിനക്കെന്തുപറ്റി ?

എത്രപ്രാവശ്യം
ചോദിച്ചിരിക്കുന്നു. ഉത്തരം കണ്ടെത്താന്‍

കൃഷ്ണയ്ക്ക്‌ ആകുന്നില്ല.
എത്രയോ പ്രതിസന്ധികളെ തരണം ചെയ്താണിവിടെ എത്തിയത്‌ ! എന്തെല്ലാം കണ്ടു, കേട്ടു, അനുഭവിച്ചു!

മൂന്നോ നാലോ സ്ത്രീജനങ്ങള്‍ക്ക്‌
അറിയാന്‍ കഴിയുന്നത്ര അനുഭവങ്ങൾ…..

പാഞ്ചാലിയെപ്പോലെ……..

ഒരു ഇതിഹാസത്തിന്റെ തന്നെ കേന്ദ്രകഥാപാത്രമായി………..
വേദന ഉള്‍ക്കൊണ്ട്‌, ഒരു യുദ്ധത്തിനുതന്നെ കേന്ദ്രകാരണമായി
പരിണമിച്ച്‌, ശപഥംചെയ്തു, ദൃഢമായി ആ
ശപഥത്തിലേയ്ക്ക്‌ യാത ചെയ്തു, ആ യാത്രപോലുമൊരു തപസ്സാക്കി
മാറ്റിയ………….

പാഞ്ചാലി……………………….

കൃഷ്ണയുടെ കണ്ണുകള്‍
നിറയുകയാണോ?

അവള്‍ സാരിയുടെ കോന്തലകൊണ്ട്‌
കണ്ണുകള്‍ തുടച്ചു.

കൃഷ്ണ വരാന്തയില്‍ ഇറങ്ങി.
കമ്മ്യൂൺ നിത്യവ്യത്തിയിലേയ്ക്ക്‌ എത്തിക്കഴിഞ്ഞിരിക്കുന്നു. അടുത്തടുത്ത
വീടുകളിലെ ബഹളങ്ങളും ശബ്ദങ്ങളും അവള്‍ ശ്രദ്ധിച്ചു. അവിടത്തെയൊക്കെ ഗൃഹത്തിന്റെ അന്തരീക്ഷങ്ങളും.

തുടര്‍ന്ന്‌
മുറ്റത്തിറങ്ങിനിന്ന്‌ അനക്കങ്ങളോ ബഹളങ്ങളോ ഇല്ലാതെ, മൂകമായി,
നിശ്ചേഷ്ടമായി, നിര്‍വ്വികാരമായി നില്‍ക്കുന്ന
സ്വന്തം ക്വാര്‍ട്ടേഴസിനെ ശ്രദ്ധിച്ചു.

കൃഷ്ണ ദീര്‍ഘമായി
നിശ്വസിച്ചു.

@@@@@@




അദ്ധ്യായം ഏഴ്‌

ഒരര്‍ത്ഥത്തില്‍
ചൂഷണത്തിലല്ലേ എല്ലാറ്റിന്റേയും നിലനില്‍പ്പ്‌. ആദിയെന്തെന്ന്‌, എങ്ങിനെയെന്ന്‌ ഇതേവരെ വ്യക്തമായ അറിവുകളൊന്നുമില്ലാത്ത ഏതോ ഒന്നില്‍
നിന്നും ഒരു കാരണത്തില്‍ നിന്നും ഉണ്ടായ കോടാനുകോടി നക്ഷ്രതജാലങ്ങള്‍, അവയില്‍ നിന്നും

അടര്‍ന്നു വീണ ഗ്രഹങ്ങള്‍, ഉപഗ്രഹങ്ങള്‍.

അവയിലൊന്നു മാത്രമായ ഭൂമി,

ഉരുകി തിളച്ച്‌
മറിഞ്ഞുകൊണ്ടിരിക്കുന്ന ലാവ ഉറച്ച്‌ ഖര പദാര്‍ത്ഥങ്ങള്‍ ഉണ്ടാകുകയും, ഖരങ്ങള്‍ കൂടിച്ചേര്‍ന്ന്‌ ഖര്രപതലങ്ങള്‍ ഉണ്ടാവുകയും ചെയ്തു.

അനേകകോടി വര്‍ഷങ്ങളോളം നടന്ന
നിരന്തര ചലനങ്ങളാല്‍ ഉത്ഭവിച്ച ജീവന്റെ തുടിപ്പ്‌.

ഒരണു,

ഒരേ ഒരണുവില്‍ നിന്ന്‌
പരിണമിച്ച്‌,

ബാക്ടീരിയയും,

സസ്യജാലങ്ങളും,

മത്സ്യങ്ങളും,

ജന്തുക്കളും,

വാനരന്മാരും,

നരന്മാരുമായ,

നീണ്ട, നിരന്തരമായ പരിണാമ ച്ര്രത്തിന്റെ വളര്‍ച്ചയില്‍ എവിടെയും ചൂഷണത്തിന്റെ വേദനിപ്പിക്കുന്ന
ഓര്‍മ്മകള്‍ മുറിപ്പാടുകളായി നിലനില്‍ക്കുന്നതു കാണാം.

പ്രാഥമികമായിട്ട്‌ ആഹാരത്തിനു
വേണ്ടിയും,

പിന്നീട സുരക്ഷിതത്വത്തിനു
വേണ്ടിയും,

തുടര്‍ന്ന്‌ കാമസംതൃപ്തിക്കു
വേണ്ടിയുമായിട്ട്‌ ചൂഷണം വളരുകയായിരുന്നു. പക്ഷെ ജനപ്പെരുപ്പം കൂടുകയും
കണ്ടുപിടുത്തങ്ങള്‍ കൂടുകയും മനുഷ്യര്‍ സുഖ തല്‍പ്പരരാവുകയും ചെയ്തപ്പോള്‍ കൂടുതല്‍
ചൂഷകരുണ്ടായി.

സ്വന്തം വര്‍ഗ്ഗത്തെത്തന്നെ
ചൂഷണം ചെയ്യാന്‍ തുടങ്ങി.

കൈബലമുള്ളവന്‍ ക്ഷീണിതനെ
ചൂഷണം ചെയ്യുന്നു. ബുദ്ധിയ്ക്ക്‌ വികാസമേറിയപ്പോള്‍ ബുദ്ധിമാന്മാര്‍ പാമരരെ ചൂഷണം ചെയ്തു.
ജീവിത നിയമങ്ങള്‍ ഉണ്ടാക്കി കൂടുതല്‍പ്പേരെ ചൂഷണത്തിനു വിധേയമാക്കി.

ചൂഷകര്‍ക്ക്‌ തട്ടുകളുണ്ടായി.

കൃഷിക്കാരനെ കൃഷിയുടമ ചൂഷണം
ചെയ്തു.

കൃഷിയുടമകളായ ജന്മികളെ
നേതാക്കളും, നേതാക്കളെ ഭരണ കൂടവും, ഭരണ കൂടത്തെ
ഭരണകര്‍ത്താക്കളും ചൂഷണം ചെയ്തു.

അങ്ങനെ ഭരണകര്‍ത്താക്കള്‍
ഏറ്റവും പ്രബലന്മാരായി.

ഭരണകര്‍ത്താക്കളെന്ന
പ്രബലരുമായിട്ട്‌ ഏറ്റുമുട്ടേണ്ട ഘട്ടം വന്നപ്പോള്‍ ഗുരുവിന്റെ തത്വസംഹിതയ്ക്ക്‌
ഉടവുപറ്റി.

എന്നിട്ടും,

ഏകാന്തതകളില്‍,

വേദനകളില്‍ നിന്നുമുള്ള
മോചനത്തിനായി ഗുരു ആഗ്രഹം കൊണ്ടു.

ഒരിയ്ക്കല്‍,

ചൂഷകരും ചുഷിതരുമില്ലാത്ത അദ്ധ്വാനിക്കുന്നവന്റെ
ലോകം വരും.

അവിടെ അതിര്‍വരമ്പുകളില്ലാതാകും.

ലോകം ഒരു കുടുംബമാകും.

സമചിന്തിതമായ ഒരു അന്തരീക്ഷം
ഉണ്ടാകും.

അവിടെ സ്‌നേഹം വിളകളാകും.

സാഹോദര്യം വിത്തുകളാകും.

സമാധാനം മുളകളാകും.

ഭരണകര്‍ത്താക്കള്‍
വേണ്ടാതാകും.

നീതിനിയമങ്ങള്‍ അന്വര്‍ത്ഥങ്ങളാകും.

വെളുത്ത മേഘങ്ങള്‍ പോലെ, വെളുത്ത പൂക്കള്‍ പോലെ മനുഷ്യമനസ്സുകള്‍ നിഷ്കളങ്കമാകും.

ഭൂമി സുവര്‍ഗ്ഗങ്ങളെ കൊണ്ട്‌
നിറഞ്ഞ്‌ സ്വര്‍ഗ്ഗമാകും.

ഗുരു ഇപ്പോഴും
കമ്മ്യൂണിസ്റ്റുകാരന്‍ തന്നെയാണ്‌; ശുഭാപ്തി

വിശ്വാസിയായ
കമ്മ്യുണിസ്റ്റുകാരന്‍.

“മാര്‍ക്ക്‌സ്‌ കാണാത്ത
ഒരു പുതിയ ചൂഷക വര്‍ഗ്ഗം ഇവിടെ ഉടലെടുത്തിട്ടുണ്ട്‌. നമ്മുടെ നേതാക്കള്‍. ഇപ്പോള്‍
നമുക്കാവശ്യം നേതാക്കളല്ല. പ്രവര്‍ത്തകരെയാണ്‌. ഒരു വ്യക്തിയെ ഉന്മൂലനം ചെയ്തു

എന്നു വച്ച്‌ പാര്‍ട്ടി
അധികാരത്തില്‍ എത്തിച്ചേരുകയില്ല. പാര്‍ട്ടി ആദ്യം ചെയ്യേണ്ടത്‌ അദ്ധ്വാനിക്കുന്നവന്‍, കൃഷിക്കാരൻ , മറ്റു ചൂഷണത്തിന്‌

വിധേയരാകുന്നവര്‍ക്ക്‌ പാര്‍ട്ടി
എന്താണെന്ന്‌ എന്തിനാണെന്ന്‌ മനസ്സിലാക്കി കൊടുക്കണം; അവന്‌ പാര്‍ട്ടി ഒരു അവശ്യ ഘടകമായിരിക്കുന്നെന്ന്‌
മനസ്സിലാക്കിക്കൊടുക്കണം. അതിന്‌ ചില്ലുമേടകളില്‍ ഇരിക്കുന്ന നേതാക്കളെയല്ല നമുക്കാവശ്യം.
ഇവിടെ താഴെ പ്രകൃതിയില്‍ മണ്ണില്‍ക്കിടക്കുന്ന പ്രവര്‍ത്തകരെയാണ്‌.”

ഗുരു വാക്കുകള്‍ കേട്ട്
ഞെട്ടിപ്പോയി.

ഒളിസങ്കേതത്തില്‍ കൂടിയ
രഹസ്യയോഗത്തില്‍, വനത്തില്‍, കൂരിരൂട്ടില്‍,
മുനിഞ്ഞുകത്തുന്ന പന്തങ്ങളുടെ വെളിച്ചത്തില്‍, പാര്‍ട്ടിയുടെ ക്രേന്ദ്ര കമ്മറ്റി അംഗമായ സഖാവ്‌ ഭാസ്കരന്‍ നായര്‍
അതിഥിയായി

രിയ്ക്കെ, എല്ലാ മുഖങ്ങളും അമ്പരന്നിരുന്നു.

പന്തത്തിന്റ വെളിച്ചത്തില്‍
അവര്‍ ആ ചെറുപ്പക്കാരന്റെ മുഖം കണ്ടു. തേജസ്സുള്ള കണ്ണുകള്‍, വാടിയ മുഖം, അലഞ്ഞു ക്ഷീണിച്ച

കൈകാലുകള്‍…….

വിശ്വനാഥ്‌

പക്ഷെ അപ്രതീക്ഷിതമായ ഒരു നാള്‍
അവനെ അവര്‍ക്ക്‌ നഷ്ടമായി. ക്രേന്ദകമ്മറ്റി അവന്റെ പ്രവര്‍ത്തി മണ്ഡലം അന്യ
പ്രവിശ്യകളിലേയ്ക്കു മാറ്റി. അന്നു ഗുരുവും സംഘവും പാര്‍ട്ടിയോട്‌ വിടപറഞ്ഞു.

എന്നിട്ടും അവര്‍ക്ക്‌
വിശ്വാനാഥനെ തിരിച്ചുകിട്ടിയില്ല.

പിന്നീട്‌ അവനെക്കുറിച്ച്‌
വാര്‍ത്തകേട്ടു പിടിയിലായെന്നും പോലീസ്‌ ലോക്കപ്പില്‍ വച്ച്‌ മരിച്ചുവെന്നും.

പക്ഷെ,

ഗുരുവിന്റെ,

കൃഷ്ണയുടെ,

അബുവിന്റെ,

രാമന്റെ,

ജോസഫിന്റെ മനസ്സുകളില്‍ അവന്‍
നിറഞ്ഞ ചിത്രമായി.

കടുത്ത വര്‍ണ്ണങ്ങളില്‍,

മൂര്‍ത്തീകരിക്കപ്പെട്ട
വരകളായി,
ജീവിച്ചു, ജീവിക്കുന്നു.

ഗുരു കണ്ണുകള്‍ തുറന്നു. ഏതുനേരത്താണ്‌
മയങ്ങിപ്പോയ

തെന്നോര്‍മ്മയില്ല. അത്ര
മയക്കമായിരുന്നില്ലല്ലോ. പഴയകാല ചിത്രങ്ങള്‍ മനസ്സിന്റെ സ്ക്രീനില്‍ പ്രദര്‍ശിപ്പിച്ചു
നോക്കുകയായിരുന്നു.

സുന്ദരിക്കുട്ടിയായ
കൃഷ്ണവേണിയെ,

ഭീമാകാരനായ അബുവിനെ,

വില്ലാളി വീരനായ വിശുവിനെ,

സൌമ്യരായ രാമനേയും ജോസഫിനേയും,

ഒരിയ്ക്കല്‍ കൂടി അവരെ
കണ്ടെത്തിയ നാളുകളിലെ ചിത്രങ്ങളാക്കി കാണുകയായിരുന്നു.

ഫോണ്‍ ബെല്‍ ഗുരുവിനെ വര്‍ത്തമാനത്തിലേയ്ക്ക്‌
പിടിച്ചിറക്കിക്കൊണ്ടുവന്നു. ഫോണ്‍ റിസീവര്‍ ചെവിയോടുടടുപ്പിച്ചു.

“യേസ്‌ കമ്മ്യൂണ്‍……..
ഗുരുതന്നെ…… ഹ ആര്‍ യു ബോയ്‌?”

ഫോണ്‍ തലയ്ക്കല്‍ സിദ്ധാര്‍ത്ഥന്‍,

“എന്തായെടോ തന്റെ
ഡിസ്കവറി?”

“പുരോഗമിക്കുന്നുണ്ട്‌,
പക്ഷെ…….”

“ഊം?

“നാം പിക്ചറൈസ്ഡ്‌
ചെയ്യാത്ത പലതും പിക്ച്ചറിലേയ്ക്കു വരും”

“യു മീന്‍?”

“പണ്ടത്തെ പാര്‍ട്ടി
നേതാവ്‌ ഭാസ്‌കരന്‍ നായരുടെ ചിത്രം വ്യക്തമാക്കപ്പെടുമ്പോള്‍ അതോടനുബന്ധിച്ച്‌
പാര്‍ശ്വങ്ങളില്‍ പല മുഖങ്ങളും തെളിഞ്ഞുവരും”

“യേസ്‌. ഐ നൊ.”

“ആചിത്രങ്ങൾ….’

“ആരുടെയൊക്കെയായിരിക്കുമെന്നെനിയ്ക്കറിയാം”

“അത്‌ നമ്മുടെ
ഉദ്യമത്തിന്‌ പ്രതികൂലമായി ബാധിക്കുമെങ്കില്‍, നമ്മുടെ
ലക്ഷ്യത്തെ തകര്‍ക്കുമെങ്കില്‍ നമ്മുടെ ജന്മങ്ങള്‍ വ്യര്‍ത്ഥമാകും”

“നോ…… നോ മൈ ബോയ്‌……”

ഗുരു തുടര്‍ന്നു.

“ജീവിതങ്ങള്‍ വ്യര്‍ത്ഥമെന്നോ
അവ്യര്‍ത്ഥമെന്നോ ഒരു അവസ്ഥയില്ല. നമുക്ക്‌ കര്‍മ്മങ്ങള്‍ മാത്രമാണ്‌ പ്രധാനം. അത്‌
ധര്‍മ്മാധിഷ്ഠിതമായിരിയ്ക്കണമെന്ന്‌ ഒരൊറ്റ ന്യായീകരണമെയുള്ളൂ. നിനക്കും എനിയ്ക്കും
മറ്റൊരാള്‍ക്കും വ്യത്യാസമില്ല. സത്യം തുറക്കപ്പെടുമ്പോള്‍

നശിക്കുന്നതാണ്‌ നമ്മുടെ
സിംഹാസനങ്ങളെങ്കില്‍ അതു നശിക്കണം. എന്നിരിയ്ക്കിലും അസത്യത്തിനെ അനുകുലിയ്ക്കാന്‍, അധര്‍മ്മത്തെ സംരക്ഷിക്കാന്‍ ഗുരുവിനാലാവില്ല.”

ഗുരു കിതച്ചുപോയി, വിറച്ചുപോയി.

“ഗുരു ഞാന്‍ ……..”

സിദ്ധാര്‍ത്ഥന്‍ പതുങ്ങി

“നോ മോര്‍……….
യു കാരിയോണ്‍“

ഫോണ്‍ ഡിസ്കണക്ട്‌
ചെയ്തിരിക്കുന്നു.

തികച്ചും ഒരു
പ്രഹേളികയിലേയ്ക്ക്‌ എടുത്തെറിയപ്പെട്ടിരിക്കുന്നു.

എന്തെല്ലാം ദൃശ്യങ്ങളാണ്‌
അവ്യക്തമായിട്ടാണെങ്കിലും തെളിയപ്പെട്ടു വരുന്നത്‌.

സിദ്ധാര്‍ത്ഥന്‍ നോട്ടെഴുതി.

ഗുരുഎന്ന ജോണ്‍ ജോസഫും ഭഗവാന്‍
എന്ന ഭാസ്കരന്‍

നായരും നേതൃത്വത്തില്‍ ഇരുന്ന
ഒരു തീവ്രവാദ പ്രസ്ഥാനം അതിന്റെ ഏറ്റവും ശക്തരായ പ്രവര്‍ത്തകരായിരുന്നിരിയ്ക്കണം
കൃഷ്ണയും വിശ്വനാഥനും അബുവും രാമനും ജോസഫുമെല്ലാം. പ്രസ്ഥാനത്തിന്റെ പരാജയത്തോടുകൂടി
പിരിഞ്ഞ്‌ അവര്‍ പലവഴിയിലും പിടിച്ചു നിൽക്കാനുള്ള ശ്രമങ്ങള്‍ നടത്തിയിരിക്കണം.
ഗുരുവിന്റെ നേതൃത്വത്തില്‍ കമ്മ്യൂണ്‍ സ്ഥാപിക്കപ്പെടുകയും കൃഷ്ണയും അബുവും രാമനും
ജോസഫും അതില്‍ പങ്കുകൊള്ളുകയും ചെയ്തിരിക്കുന്നു. ഭാസ്കരന്‍ നായര്‍ സ്വയം ഭഗവാനായി
അവരോധിതനായി ശാന്തിഗ്രാമത്തില്‍ കൂടിയിരിക്കുകയും ചെയ്തിരിക്കുന്നു.

പക്ഷെ വിശ്വനാഥ്‌?

അവന്‍ എവിടെ
ആയിരുന്നിരിയ്ക്കാം?

ഗുരു പറയുന്ന ആദ്യകാല കഥകളില്‍
അവന്‍ മരിച്ചു കഴിഞ്ഞിരുന്നതാണ്‌. എന്നാല്‍ അടുത്തനാളിലെ കഥകളില്‍ അവന്‍
ശാന്തിയിലെത്തിയതായിട്ട്‌ കാണുന്നു.

ഗുരുവിന്റെ ഡയറിയില്‍ നിന്നും
ഗ്രഹിക്കാനാവുന്നത്‌ പാര്‍ട്ടിക്കുള്ളില്‍ തന്നെ അവന്‍ ശക്തമായ സ്വാധീനമായിരുന്നു
എന്നാണ്‌. അവനൊരു റിബലായിരുന്നുവെന്നും അകാലത്തില്‍ അവന്‍ അവരില്‍ നിന്നും
അകലാനുള്ള കാരണങ്ങള്‍ മാത്രം ഗ്രാഹ്യമല്ല.

അതിനേക്കാള്‍ ചിന്തനീയമായ ഒരു
വസ്തൂത ഭഗവാന്‍ അനാവരണം ചെയ്യപ്പെടുമ്പോള്‍ അതോടൊപ്പം വെളിച്ചത്തിലേയ്ക്ക്‌ എന്തെല്ലാം
വരികയില്ലായെന്ന്‌ എങ്ങിനെ തീര്‍ച്ചയാക്കാനാകും എന്നതാണ്‌.

എന്തിനും ഏതിനും അനിവാര്യമായ
ഘടകം വിശ്വനാഥിന്റെ വിവരങ്ങളാണ്‌.

സിദ്ധന്‍ കണ്ണുകളടച്ചിരുന്നു.

ഫോണ്‍ ഡിസ്കണക്ടു ചെയ്ത്‌
ഗുരു ശ്രദ്ധിച്ചത്‌ എലീസയെയാണ്‌. അവള്‍ അടുത്ത സെറ്റിയില്‍ കണ്ണുകളടച്ച്‌
സുഷുപ്തിയിലാണ്‌.

അവളുടെ മുഖത്തെ ഭാവങ്ങള്‍
കൂടെ കൂടെ മാറിക്കൊണ്ടിരിക്കുന്നു.

പുഞ്ചിരിയായി,

ശോകമായി,

ദേഷ്യമായി,

“എലീസ, നിനക്ക്‌ അകത്തുപോയി കിടക്കാമായിരുന്നു”

അവള്‍ കണ്ണുകള്‍ തുറന്ന്‌
അയാളെ രൂക്ഷമായി നോക്കിക്കൊണ്ടിരുന്നു.

“എനിയ്ക്ക്‌ എന്റെ
മോന്‍ നഷ്ടമാകുന്നു. നിങ്ങള്‍ സ്വാര്‍ത്ഥനാണ്‌. അവനെ തട്ടിയെടുക്കാന്‍
ശ്രമിക്കുന്നു.”

അയാള്‍ ചിരിച്ചു.

“നിങ്ങളുടെ ചിരി എത്ര
ക്രൂരമാണ്‌. ഈ പാവങ്ങളെക്കൊണ്ട്‌ പണിയെടുപ്പിച്ച്‌ നിങ്ങള്‍ വീട്ടിലിരുന്ന്‌
സുഖിക്കുന്നു.”

കണ്ണുകളടച്ച്‌ സെറ്റിയില്‍ കിടന്ന്‌
പിറുപിറുപ്പുപോലെ അവള്‍ പറഞ്ഞു കൊണ്ടിരുന്നു.

“നിങ്ങള്‍ ഓര്‍ക്കുന്നോ?
അവന്‍ വന്ന ദിവസം…….. മെലിഞ്ഞു കോലംകെട്ട, കുളിയ്ക്കാതെ, നനയ്ക്കാതെ…”

നിമിഷങ്ങളോളം അവള്‍ മിണ്ടാതെ
കിടന്നു.

“അവനെ ഞാന്‍
കുളിപ്പിച്ചു, കഴുകിയ വസ്ര്രങ്ങള്‍ ഇടിച്ചു…….ആഹാരം തീറ്റി,
അവന്‍ എന്റെ മോനാ…… എന്റെ സിദ്ധമോനാ………എന്റെ മാത്രം…..
ഞാനിവിടൊണ്ടായീട്ടാ അവന്‍ വന്നത്‌………. അല്ലേല്‍

വേറെവിടേലും
പോയാപോരായിരുന്നോ…….. എനിയ്ക്കവനെ കാണാതിരുന്നാല്‍ ഒറക്കംവരില്ല. നിങ്ങള്‍
അവനെ പിചാചുക്കള്‍ക്ക്‌ എറിഞ്ഞു കൊടുക്കും………. നിങ്ങള്‍ കാരണാ…….. എന്റെ
മോന്‍……. എന്റെ…..”

അവള്‍ മരുന്നിന്റെ മായിക
വലയത്തിലകപ്പെട്ട്‌ ആഴ്ന്നിറങ്ങി, ആഴ്ന്നിറങ്ങി അകലുന്നത്‌ ഗുരു
നോക്കിയിരുന്നു.

ഗുരു അവന്‍ വന്ന ദിവസം ഇന്നും
ഓര്‍മ്മിക്കുന്നു, ഒരു സന്ധ്യയില്‍ തുറന്നു കിടന്നിരുന്ന
വാതില്‍ക്കല്‍………

മുഷിഞ്ഞ വസ്ത്രവും, ക്ഷീണിതമായ മുഖവും, അലഞ്ഞ ശരീരവുമായിട്ട്‌……

കത്തെഴുതിയിട്ടാണ്‌ അവന്‍
വന്നത്‌;
കമ്മ്യൂൺ ആഴ്ചപ്പതിപ്പില്‍ അവന്‍ എഴുതിയ ചെറുകഥകളുമായിട്ടാണ്‌ ബന്ധം
സ്ഥാപിതമായത്‌.

ഒരിയ്ക്കല്‍ കഥയോടൊപ്പം
അവന്റെ ആത്മകഥ അടങ്ങിയ ഒരു കത്തും ഉണ്ടായിരുന്നു.

തടിവീണ്‌ കാലുപോയ ശേഷവും
ഭിക്ഷയെടുത്തു മക്കളെപ്പോറ്റിയ അവന്റെ അച്ഛനെക്കുറിച്ച്‌, കാസരോഗിയായി മരിച്ച അമ്മയെക്കുറിച്ച്‌, ശ്രദ്ധിക്കാനാളില്ലാതെ
ഏതെല്ലാമോ വഴികളിലൂടെ അവനില്‍ നിന്നും അകന്നുപോയ സഹോദരിമാരെക്കുറിച്ച്‌, ഒടുവില്‍ ഞൊണ്ടി നടന്ന്‌ ഭിക്ഷയാചിച്ചു നടക്കവെ ലോറികയറി അരഞ്ഞുപോയ
പിതാവിനെക്കുറിച്ച്‌………..

ഫാന്‍ കറങ്ങുന്നുണ്ടെങ്കിലും
എലീസയുടെ നെറ്റിയില്‍

പൊടിഞ്ഞു നില്‍ക്കുന്ന വിയര്‍പ്പു
ഗുരു ശ്രദ്ധിച്ചു.

തുറന്നു കിടക്കുന്ന ജനാലവഴി
ചെറിയൊരു തെന്നലുപോലും കയറി വരാനില്ല. നീലാകാശം, അനേകായിരം നക്ഷത്രങ്ങള്‍,
ചന്ദ്രന്‍ ഇനിയും എത്തിയിട്ടില്ല.

ഗുരു ജനാലയ്ക്കല്‍ വന്ന്‌
റോഡില്‍ നോക്കിനിന്നു.

എന്നിട്ടും അശാന്തമായ മനസ്സ്‌
അലഞ്ഞു നടക്കുന്നു……….

ശാന്തിതേടി ?

സ്വാസ്ഥ്യം തേടി ?

ഗുരു ജനാല അടച്ചു.

@@@@@




അദ്ധ്യായം ആറ്

ശാന്തിയിലെത്തി ഒരാഴ്ച
കഴിഞ്ഞിട്ടും കാര്യമാത്ര പ്രസക്തമായിട്ടൊന്നും ചെയ്യാൻ കഴിഞ്ഞിട്ടില്ല. മുന്നോട്ടു
നീങ്ങാൻ ഉപയുക്തമായൊരു മാർഗ്ഗം കണ്ടെത്താനയിട്ടില്ല.

സത്യം ഇപ്പോഴും
മറഞ്ഞുതന്നെയിരിക്കുന്നു. മിഥയ്ക്കു കടുതത്ത വര്‍ണ്ണവും കണ്ണഞ്ചിപ്പിക്കുന്ന
പ്രകാശവും ഉണ്ടായിരിക്കേ സത്യത്തലെത്തിച്ചേരാന്‍ എറെ
ബുദ്ധിമുട്ടേണ്ടിയിരിക്കുന്നു.

ഗുരു കണ്ടെടുത്തതും
തേടിപ്പിടിച്ചു തന്നിട്ടുമുള്ള ലേഖനങ്ങള്‍, ചിത്രങ്ങള്‍. ചില
സപ്ലിമെന്റുകള്‍, കത്തുകള്‍, ഗുരുവിന്റെ
തന്നെ ഡയറികള്‍, ലഘുലേഖകള്‍…….

പലതും പലപ്രാവശ്യം തന്നെ
വായിച്ച്‌ കഴിഞ്ഞിരിക്കുന്നു. ഗുരുവിന്റെ ഡയറിയില്‍–

മനസ്സെന്ന കൂട്ടില്‍ ഒരു
പക്ഷിക്കുഞ്ഞ്‌, അതിന്‌ പപ്പും, തുവലു മുളച്ചിട്ടില്ല.
സുതാര്യമായ ഒരു തോലില്‍ പുതച്ച്‌ ആ പക്ഷിക്കുഞ്ഞിന്റെ ഹൃദയം പിടയ്ക്കുന്നതു കാണാം.

അതിന്റെ കുഞ്ഞുതല, കണ്ണുകള്‍, കൊക്ക്‌

എല്ലാം കൂടിയ കുഞ്ഞു മുഖം.

പക്ഷിക്കുഞ്ഞിന്റെ മുഖം
മാറുന്നു,
അവിടെ വിശ്വനാഥന്‍ എന്ന കൊച്ചുപയ്യന്‍. മീശയുടെ ചെന്നിനിറം
മാറിത്തുടങ്ങിയതേയുള്ളു മെലിഞ്ഞ ശരീരം, പ്രസന്നമായ മുഖം.

ജീവിതത്തില്‍ എത്രയോ
ശിഷ്യന്മാരുണ്ടായി. പക്ഷെ അവന്‍ മാത്രം മനസ്സിന്റെ കോണില്‍ അള്ളിപ്പിടിച്ചു നില്‍ക്കുന്നു.

അങ്ങിനെയല്ല, ഇന്നും മനസ്സ്‌ നിറഞ്ഞു നില്‍ക്കുന്നു.

ജോൺ ജോസഫിന്‌ വളരെയേറെ
വിശേഷണങ്ങള്‍ കിട്ടിയിരുന്നു.

പാര്‍ട്ടിയുടെ ശക്തനായ
അദ്ധ്യാപകന്‍, സംഘാടകന്‍,

രാജ്യദ്രോഹി, ഒളിവില്‍ പാർക്കുന്നവൻ, നക്സലേറ്റ്‌……….. ഒടുവിൽ,
 കരയുന്ന കുട്ടികളെ
ഭയപ്പെടുത്താനായിട്ട്‌ അമ്മമാര്‍ തെരഞ്ഞടുത്ത പേരുമായി.

പക്ഷെ, അയാള്‍, അയാള്‍ മാത്രം അതൊന്നും കേട്ടില്ല; അറിഞ്ഞില്ല.

അയാളുടെ കണ്ണുകള്‍, ചെവികള്‍, എല്ലാം.

ഇന്ദ്രിയങ്ങളെല്ലാം
ഒന്നിലേയ്ക്കു സൂക്ഷ്മമായി തറഞ്ഞുനിന്നു.

മനസ്സ് ഒറ്റ ചിന്ത മാത്രം
സ്വീകരിച്ചു.

പാർട്ടി.

രാവുകളില്‍
കുറ്റിക്കാടുകളിലും, ഹോസ്റ്റലുകളിലും കുട്ടികളെ
പഠിപ്പിച്ചു നടന്നു.

വിഷയം ഒന്നുമാത്രം.

ഈ സമ്പത്ത്‌, ഭൂമി എല്ലാവരുടേതുമാണ്‌.

ഇവിടെ എല്ലാവരും
അദ്ധ്വാനിക്കണം, അദ്ധ്വാനിക്കാത്തവന്‍ വിളവെടുക്കാൻ യോഗ്യനല്ല.

ഒരു വിഭാഗം ജനങ്ങള്‍ മാത്രം
എല്ലാം അടക്കി വച്ചിരിക്കുന്നത്‌ നിയമ വിരൂദ്ധമാണ്‌. അതിനെ അനുവദിക്കാനാവുന്നതല്ല.

അതിനാല്‍ പണി എടുക്കുന്നവരും
കഷ്ടത അനുഭവിക്കുന്നവരും ഒരുമിക്കുവിൻ.

ഒന്നിക്കുവിൻ………

ആ വിളികേട്ട്‌ ജോൺ ജോസഫിന്റെ
പിറകെ എത്രയോ കുട്ടികൾ നിരന്നു, പാഠങ്ങള്‍ പഠിച്ചു, ബോധവല്‍ക്കരണത്തിനു വേണ്ടി പ്രവർത്തിച്ചു. വിപ്ലവങ്ങള്‍ക്ക്‌
കോപ്പുകൂട്ടി.

വിദ്യാഭ്യാസവും ഭാവിയും
തുലച്ചു,
അച്ഛനമ്മമാരെയും കുടുംബത്തെയും മറന്നു; അവരെ
വേദനയുടെ കയ്പ്‌ നീരു കുടിപ്പിച്ചു.

അതിലൊരാള്‍ ഏതോ ഗ്രാമത്തിലെ
ഏതോ ഒരു പ്രൈമറി സ്ക്കൂൾ അദ്ധ്യാപകന്റെ മകന്‍, മെഡിക്കല്‍
വിദ്ധ്യാര്‍ത്ഥി വിശ്വനാഥനായിരുന്നു. ജോണ്‍ ജോസഫ്‌ അവനെ വിശു എന്നു വിളിച്ചു.

വിശു അയാളെ ഗുരുവെന്നും.

ഏതോ ഒരു ഡയറിയില്‍ ഗുരു
വീണ്ടും എഴുതിയിരിക്കുന്നു.

അവന്‍ വിളിച്ചിരിക്കുന്നു, വിശ്വനാഥ്‌. പതിനഞ്ചുവര്‍ഷങ്ങള്‍ക്കുു ശേഷം, ശാന്തിഗ്രാമത്തില്‍
നിന്നും. എവിടെയായിരുന്നെന്നേ എന്താണ്‌ വിശേഷങ്ങളെന്നോ പറയാന്‍ മുതിര്‍ന്നിട്ടില്ല.
ഒരിയ്ക്കൽ

അവന്‍ വരുമെന്നാണ്‌ പറഞ്ഞത്‌.
ശാന്തിയില്‍ അവന്‍ പലതും ചെയ്യനുണ്ടെന്ന്‌. അവന്റെ സ്വരത്തില്‍ അടങ്ങാത്ത അമര്‍ഷമാണ്‌, പകയാണ്‌, അതെന്നെ വേദനിപ്പിക്കുകയാണ്‌, ഹൃദയത്തിന്റെ അന്തര്‍ പാളികളില്‍ തൊട്ടാവാടികൊണ്ട്‌ വലിച്ചതുപോലെ……..

കൃഷ്ണയുടെ കാര്യം
തിരക്കിയപ്പോള്‍ മാത്രമെ അവന്റെ സ്വരത്തിന്‌ വ്യത്യാസമുണ്ടായുള്ളു. അവളോട്‌
അവനിപ്പോഴും സഹതാപ്പമോ, മറ്റെന്തെല്ലാമോ വികാരങ്ങളാണുള്ളത്‌.

അബുവിനെ, ജോസഫിനെ, രാ‍മനെ എല്ലീവരെയും തിരക്കിയിരിക്കുന്നു.
പക്ഷെ, അവരോട് നിർവികാരമായ നിലപാ‍ടാണ് കാണിക്കുന്നത്.
എല്ലാവരെയും കുറിച്ച്‌ അറിയാമത്രെ. രഹസ്യമായിട്ട്‌ എല്ലാവരെയും കണ്ടിട്ടുണ്ടത്രെ.
എങ്കില്‍ എന്തിനാണീ ഒളിച്ചുകളി? പ്രത്യ,

ക്ഷത്തിലെത്തിയാല്‍
അവനുവേണ്ടി എന്തും ചെയ്യാന്‍ തയ്യാറാണല്ലോ എല്ലാവരും…….

പക്ഷെ അവന്‍ ശാന്തിയില്‍
തങ്ങുന്നതെന്തിനാവാം? ഭാസ്കരന്‍ നായരുമായിട്ട്‌ അവനെന്താണ്‌
ബന്ധം? അതും ഒരു പകയുടെ ഭാഗമാകുമോ?

അവനെപ്പറ്റി
കൃഷ്ണയോടുപറഞ്ഞപ്പോള്‍, അവളുടെ മുഖം,

കാണെണ്ടതുതന്നെയായിരുന്നു.

അവളുടെ
സന്തോഷം……………

എനിയ്ക്കേറ്റവും
ദു:ഖംഅവളേക്കുറിച്ചോര്‍ക്കുമ്പോഴാണ്‌.

കൃഷ്ണേ!
ക്ഷമിക്കൂ…………

എത്രയോ പ്രാവശ്യം ഇപ്രകാരം
ക്ഷമയാചിച്ചിരിക്കുന്നു.

എന്നിട്ടും മനസ്സ്‌
ശാന്തമാകുന്നില്ല……..

സിദ്ധാര്‍ത്ഥന്‍ ഡയറികള്‍
അടച്ചുവച്ച്‌ പുറത്തിറങ്ങി, മുറിപൂട്ടി.  പുറത്ത്‌ സൂര്യന്‍ കത്തിനില്‍ക്കുന്നു.
എന്നിട്ടും അന്തരീക്ഷത്തിന്‌ കുളിര്‍മയുണ്ട്‌. കാറ്റിന്‌ തണുപ്പുണ്ട്‌.

അവന്‍ നടന്നു, യാതൊരു ലക്ഷ്യവുമില്ലാതെ, ലക്ഷ്യമില്ലാതെ
നടക്കുന്നതിന്റെ സുഖം ആദ്യമായീട്ടാണ്‌ അനുഭവിക്കുന്നത്‌, എന്തിനെയും
വെറുതെ കാണുകമാത്രം ചെയ്യുന്നു. അടുത്ത നിമിഷം ആദ്യം കണ്ടതിനെ മറക്കുന്നു.
പുതിയതിനെ കാണുന്നു, അറിയുന്നു.

ഏതോ ഒരു നിമിഷത്തില്‍
അലക്ഷ്യമായി തുടങ്ങിയ യാത്ര ലക്ഷ്യമുള്ളതാണെന്നറിയുമ്പോള്‍ ആകാമംക്ഷ. അപ്പോള്‍
ആദ്യം പ്രതീക്ഷല്ലായിരുന്നു എന്നത്‌ തെറ്റായിരുന്നെന്നു തോന്നുന്നു.

രവിയുടേത്‌ വളരെ ചെറിയ വീടാണ്‌; രണ്ടോ മൂന്നോ മുറികളും വരാന്തയും. വരാന്തിയില്‍ അവിടവിടെ സിമന്റ്‌
ഇളകിപോയിരിക്കുന്നു. ചുമർ സിമന്റ് തേയ്ക്കാത്തത്‌.

മൂറ്റത്തെ കാല്‍പ്പെരുമാറ്റം
കേട്ടിട്ടാകാം പാരിക്കിടന്നിരുന്ന മുന്‍വാതിലുന്റെ വിടവിലൂടെ വൃദ്ധമായൊരു സ്വരം
കേട്ടു.

“ആരാ?”

“ഞാന്‍ സിദ്ധാര്‍ത്ഥനാണ്‌, രവിയെകാണാനാണ്‌.’

കതക്‌ തുറന്ന വൃദ്ധനെത്തി, വരാന്തയില്‍. ‘

“അവന്‍ പത്രമിടാന്‍
പോയതാണല്ലോ.”

“സാറെവിടുന്നാ…..?”

അയാള്‍ക്കൊലപ്പം സിദ്ധാര്‍ത്ഥന്‍
മുറിയില്‍ കയറി.

അലറി വിളിക്കുന്ന ഒരു പുരുഷ
ശബ്ദം. സിദ്ധാര്‍ത്ഥന്‍ ഞെട്ടിപ്പോയി, ഞെട്ടലില്‍ നിന്ന്‌
മോചിച്ച്‌ ശബ്ദം കേട്ട ജനാല വഴിനോക്കി.

കട്ടിലിന്റെ കാലില്‍, ചങ്ങലയില്‍ തളയ്ക്കപ്പെട്ട ഒരാള്‍,

അയാള്‍ക്ക്‌ രവിയുടെ ഛായയാണ്‌.
രവിയേക്കാള്‍ ഉയരവും ആരോഗ്യവുമുണ്ട്.അയാള്‍ ജനാല്ക്കലെത്തി സിദ്ധാര്‍ത്ഥനെ
നോക്കിനിന്നു,പിന്നെ ചിരിച്ചു. മടങ്ങി കട്ടിലില്‍ കിടന്നു.

വൃദ്ധനോടൊപ്പം കട്ടിലില്‍
ഇരിയ്ക്കുമ്പോള്‍ സിദ്ധാര്‍ത്ഥന്റെ മനസ്സ് വേദനപ്പെട്ടു.

വൃദ്ധന്‍ പറഞ്ഞു.

“മകനാ….സോമന്‍… രണ്ടു
മക്കളേ ഒള്ളൂ…… മുത്തത്‌ ഇവനാ……”

“അസുഖം?”

 “തൊടങ്ങിയിട്ട ഏഴുവര്‍ഷമായി…..
അഴിച്ചുവിട്ടാല്‍ തെണ്ടിനടക്കും….ആളുപദ്രവോമൊണ്ട്‌…… മറ്റവന്
ഇഷ്ടോമില്ല……”

“മരുന്ന്‌?”

“മരുന്നും മന്ത്രോമൊക്കെയുണ്ട്‌….
പക്ഷെ…”

പിന്നീട്‌ വൃദ്ധന്‍
മിണ്ടിയില്ല.

സിദ്ധാര്‍ത്ഥന്‍ ഒന്നും
ചോദിക്കാനും തോന്നിയില്ല.

രവിയോടൊത്ത്‌, അവന്റെ വീട്ടില്‍ നിന്നും ഇറങ്ങുമ്പേ

വെയിലു കനത്തുകഴിഞ്ഞിരുന്നു.

നക്ഷത്ര ഹോട്ടലിലെ ബാറിന്റെ
മങ്ങിയ വെളിച്ചത്തിൽ, ശീതളിമയിൽ……

സിദ്ധാർത്ഥൻ രണ്ടു
ഗ്ലാസ്സുകളിൽ വിസ്കി പകർന്നു. രവിയെ ക്ഷണിച്ചു.

രവി അത്ഭുതപ്പെട്ടു.

“കഴിയ്ക്കെടോ……”

സിദ്ധാര്‍ത്ഥന്‍ മദ്യത്തിന്‌
വഴങ്ങിയിരിക്കുന്നുവെന്ന്‌ രവി മനലാക്കി. അവന്‍ സിദ്ധാര്‍ത്ഥനെ നോക്കിയിരുന്നു.

“എനിക്ക് നിന്റെ കഥ
കേൾക്കണം….”

“സാർ … എനിക്ക്……”

“ആറിയാം നിന്റെ കഥ
ഗ്രാമത്തിന്റെ കൂടി കഥയാണ്….അതു പറഞ്ഞാല്‍ …… ഞാനെങ്ങാന്‍ പത്രത്തിലെഴുതിയാല്‍
അനർങ്ങളാകുമെന്ന്‌…….. അല്ലെ?”

ഗ്ലാസ്സില്‍ പകര്‍ന്ന വിസ്കി
രവിയുടെ കൈയില്‍ കൊടുത്തു. അവന്‍ മെല്ലെ നുണഞ്ഞിറക്കി.

സിറ്റിയുടെ അതിര്‍ത്തിയില്‍
എത്തുമ്പോള്‍ ശാന്തിപുഴയ്ക്ക്‌യേറുന്നു. ശാന്തമാകുന്നു. എങ്കിലും ശക്തിയായ അടിയൊഴുക്കുണ്ടത്രെ.

പുഴക്കരയില്‍
ശാന്തിട്രസ്ററുവക ഉദ്യാനം.

എപ്പോഴും തിരക്കുണ്ട്‌.

വള്ളിക്കുടിലില്‍,

ശീതളിച്ച കാറ്റ്‌ മന്ദമായി
എത്തുന്നു.

മന്ദമായി എത്തുന്ന കാറ്റ്‌ മദ്യത്തെ
നുരയാന്‍ വിടുന്നു.

മദ്യം നുരഞ്ഞ്‌ സിരകളിലൂടെ
ഒഴുകി,
ഒഴുകി പടരുമ്പോള്‍ കിട്ടുന്ന ആനന്ദത്തില്‍, അര്‍ദ്ധസുഷുപ്തിയില്‍
സിമന്റു ബഞ്ചുകളില്‍ അവർ മലര്‍ന്നു കിടന്നു.

“സാർ….”

“ഏസ്…..”

ബഞ്ചില്‍ എഴുന്നേറ്റിരുന്നു.
തലയില്‍ കയറിയ മദ്യം എഴു

ന്നേറ്റിരുന്നപ്പോള്‍ അപ്പാടെ
ഈഴ്‌ന്നിറങ്ങി കാലില്‍ ഒത്തു കൂടിയതായി തോന്നി.

എഴുന്നേറ്റു നിന്നപ്പോള്‍
പാദങ്ങള്‍ തറയില്‍ സ്പര്‍ശിക്കുന്നില്ലെന്നു തോന്നി..

“സാറിനറിയോ ……….
എന്റെ ചേട്ടന്‍, ഭ്രാന്തന്‍ സോമന്‍

ശാന്തിയിലൂടെ അലഞ്ഞു
നടക്കുന്ന ധര്‍മ്മക്കാരന്‍…….”

അവന്‍, സിദ്ധാര്‍ത്ഥന്‍ കിടന്നിരുന്ന സിമന്റു ബഞ്ചില്‍ ഇരുന്നു.

സോമശേഖരന്റെ തിരോധാനം
ശാന്തിഗ്രാമത്തിന്റെ മാറിലേറ്റ ശക്തമായ മുറിവായിരുന്നു.

ഉവളുത്ത, ദൃഡമായ കൈകാലുകളുള്ള സുമുഖനായ ചെറുപ്പക്കാരൻ…..

അപ്പനൊടൊത്ത്‌ അദ്ധ്വാനിച്ച്‌
അവന്റെ ശരീരം ഉറച്ചു. കാട്ടിറച്ചിയും കപ്പയും അവനെ ശക്തനാക്കി.

ഗ്രാമത്തിലെ പ്രാഥമിക
വിദ്യാലയത്തിലെ പഠനം കഴിഞ്ഞ്‌ അടുത്ത പട്ടണത്തില്‍ പോയി പത്താം തരം പാസ്സായ
ആദ്യത്തെ ഗ്രാമക്കാരനാണ് സോമശേഖരന്‍. അതിന്റെ തലയെടുപ്പും വിവരവും അവനുണ്ടായിരുന്നു.
ഗ്രാമത്തിലെ ചെറുപ്പക്കാരുടെ നേതാവുമായിരുന്നു.

ഒരു രാവ്‌ ഇരുണ്ട്‌
വെളുത്തപ്പോള്‍ മകനെ കാണാനില്ലെന്ന്‌ കിട്ടുച്ചോൻ നാട്ടുകാരെ അറിയിച്ചു.

കാട്ടിലും നാട്ടിലും അടുത്ത
പട്ടണങ്ങളിലും ഗ്രാമത്തിലെ ചെറുപ്പക്കാർ തെരഞ്ഞുനടന്നു. ദിവസങ്ങളും ആഴ്ചകളും
കഴിഞ്ഞിട്ടും കിട്ടിയില്ല. അവന്റെ അമ്മ അമ്മിണിച്ചോത്തി ജലപാനമില്ലാതെ ബോധധമറ്റ്‌
ആഴ്ചകളോളം കിടന്നു.

അന്ന്‌ രോഗികളെ നോക്കാന്‍
ഇംഗ്ലീഷുകാരന്‍ ഡോക്ടര്‍ ഇല്ലായിരുന്നു. കുടിയേറിയെത്തിയ ഒരു നാട്ടുവൈദ്യന്‍
പൈലിച്ചേട്ടന്‍ ഉണ്ടായിരുന്നുള്ളു.

അന്നൊരിക്കല്‍ മീരാവുവിന്റെ
കടയില്‍ ഇരുന്ന്‌ ഉസ്മാന്‍

“ഓന്‍ പോയത്‌ നന്നായി,
ഓനാ ഈ നാട്ടിലെ പിള്ളേരെ ചീത്തയാക്കിയത്‌…..”

മലപ്പുറത്തുകാരന്‍ ഉസ്മാന്‍
നബീസയുമായി വന്നിട്ട്‌ നാലു വര്‍ഷം കഴിഞ്ഞതേയുള്ളു. ഗാമക്കാര്‍ക്ക്‌ പോത്തിനെയും
പശുവിനേയും അറുത്തു കൊടുക്കാന്‍ മറ്റാരുമില്ലാതിരുന്ന കാലം. വലിയ ഉടലും ചെറിയ
തലയും തൊപ്പിയും താടിയും അരയില്‍ പച്ച ബല്‍ട്ടും എളിയില്‍ തിരുകിയിരിക്കുന്ന
കത്തിയും…….

-അയാള്‍ അഭ്യാസിയാണ്‌
സൂക്ഷിച്ചോണം.

നാട്ടുകാര്‍ അയാളെ ഭയന്നു.
എളിയില്‍ തിരുകിയിരിയ്ക്കുന്ന മലപ്പുറം കത്തി എന്നും തേച്ച്‌ മിനുക്കി എളിയില്‍
തിരുകുന്നത്‌ ഗ്രാമക്കാര്‍ നോക്കിനിന്നു.

ഗ്രാമത്തിലെ സിറ്റിയില്‍
മീരാവുവിന്റെ ചായക്കടയുടെ അടുത്ത്‌ റോഡിറമ്പില്‍ കുടില്‍ കെട്ടിയാണ്‌ ഉസ്മാന്‍
പാര്‍ത്തത്‌.

നബീസയെ തട്ടിക്കൊണ്ടു
രായ്ക്കു രാമാനം നാടുവിട്ടതാണെന്നും ഇവിടെ വന്ന്‌ ഒളിച്ചു പാര്‍ക്കുകയാണെന്നും
നാട്ടുകാര്‍ പറഞ്ഞ്‌ പരത്തി.

നബീസ മൊഞ്ചുള്ള കൈകാലുകളില്‍
മൈലാഞ്ചിയിട്ട്‌, കൈലിമുണ്ടും വെള്ളി അരപ്പട്ടയുമുള്ള
ഒരു മഞ്ഞക്കിളിയാണ്‌. പോത്തിന്നേപ്പോലെ നിഷ്ഠൂരനായ ഉസ്മാന്റെ കൂടെ അവള്‍
ഒളിച്ചോടാന്‍ യാതൊരു വഴിയുമില്ല.

പാവം പെണ്ണ്‌……….

നാട്ടുകാരുടെ സംഭാഷണം
കാറ്റില്‍ പറന്നു കളിയ്ക്കവെ,

ഉസ്മാന്റെ ചെവിയില്‍
അലയ്ക്കവെ, അയാള്‍ കത്തിയുരി മുറ്റത്ത്‌ കിടന്നിരുന്ന
കരിങ്കല്ലില്‍ തേച്ച്‌ മൂര്‍ച്ചകൂട്ടി, വളപ്പിന്റെ കടമ്പ
കടന്ന്‌, ചെമ്മണ്ണ്‌ ഉറച്ചു കിടന്നിരുന്ന റോഡിന്റെ നടുവില്‍
നിന്ന്‌ വിളി പറഞ്ഞു.

“യേതു ഹമുക്കിന്റെ മോനാടാ
ഞാന്‍ ന്റെ നബീസേനെ കട്ടതാന്നറിയേണ്ടേ?”

മീരാവുവിന്റെ കടയില്‍
ഗ്രാമക്കാര്‍ കാപ്പികുടിച്ചുകൊണ്ടും പുട്ടു തിന്നുകൊണ്ടും ഇരിപ്പുണ്ടായിരുന്നു.

ആരും മിണ്ടിയില്ല.

ഉസ്മാന്‍ അവരെ
വെല്ലുവിളിച്ചു.

കിഴക്കന്‍ മലകടന്ന്‌ സൂര്യന്‍
ഗ്രാമത്തിന്റെ നെറുകയില്‍ എത്തുന്നതേയുണ്ടായിരുന്നുള്ളൂു. പലരും പണിയുടെ ഇടവേളയില്‍
ചായകുടിയ്ക്കാനായിട്ട്‌ എത്തിയതായിരുന്നു.

ഉസ്മാന്‍ നെഞ്ചുവിരിച്ച്‌
രണ്ടു പ്രാവശ്യം റോഡിലൂടെ നടന്നു, തിരിച്ച്‌ കുടിലില്‍ എത്തി.

തറയില്‍ മുട്ടി പലകയില്‍, അരിയിലെ കല്ലുപെറുക്കിക്കളഞ്ഞു കൊണ്ടിരുന്ന നബീസയുടെ അടുത്തായിട്ട്‌
അയാളിരുന്നു. അവളുടെ മൊഞ്ചുള്ള മുഖം കൈകളില്‍ എടുത്ത്‌ ആരും കാണുന്നില്ലെന്ന്‌
ഉറപ്പുവരുത്തി, ചുവന്നു തുടുത്ത കവിളില്‍ ചുംബിച്ചു.

“നെന്നെ ഞാന്‍ കുട്ടതാ…..”

അവളുടെ കവിളില്‍ നാണപ്പൂക്കള്‍
വിരിഞ്ഞു.

ഉസ്മാന്റെ കണ്ണുകള്‍ തിളക്കം
കൊണ്ടു

“ഞമ്മളിവിടെ പിടിച്ചുനിക്കൂടി
പെണ്ണേ.”

ഉസ്മാന്‍ പിടിച്ചു നിന്നു.

കുടിലിന്റെ തെക്കുവശത്ത്‌
ചായ്പുകെട്ടി, വെട്ടുകത്തികളും, കട്ടക്കത്തികളും
സംഘടിപ്പിച്ചു. ഓതി, പോത്തിനെ വെട്ടി നാട്ടുകാര്‍ക്ക്‌ കൊടുത്തു.
പോത്തിറച്ചിയുടെ രുചിയില്‍ ശാന്തിഗ്രാമം അമര്‍ന്നു. ഉസ്മാന്‍ ഗ്രാമക്കാരനായി.

ഉസ്മാന്റെ വാക്കുകള്‍ കേട്ട്‌
നാട്ടുകാര്‍ ഞെട്ടിയുണര്‍ന്നു, ഞെട്ടല്‍ നല്‍കിയ ഉണര്‍വില്‍ ഗ്രാമത്തിന്റെ
ചെറുപ്പക്കാര്‍ ഒന്നിച്ചു ചെമ്മണ്‍ ഉറച്ച പാതയില്‍ അണിചേര്‍ന്നു.

അവരുടെ മുഖങ്ങളില്‍ ക്രോധം
നിറഞ്ഞു. മനസ്സുകള്‍ വിക്ഷുബ്ധങ്ങളായി.

അവര്‍ ആയുധ ധാരികളും
വിപ്ലവസന്നദ്ധരുമായി.

അവര്‍ മാര്‍ച്ചുചെയ്തു.

പെട്ടെന്ന്‌ അവരുടെ സംശയങ്ങള്‍
സത്യങ്ങളാണെന്ന്‌ തോന്നി.

ഈഹാപോഹങ്ങള്‍
കഴമ്പുള്ളതാണെന്ന്‌ തോന്നി.

പണ്ടത്തെ പോത്തുവെട്ടുകാരന്‍
ഉസ്മാനല്ല പറയുന്നത്‌. പുതിയ ഉസ്മാന്‍ ഭഗവാനെന്ന്‌ സ്വയം വിശേഷിപ്പിച്ച ഭാസ്ക്കരന്‍
മാഷിന്റെ വലം കൈയ്യാണയാള്‍. അയാള്‍ പോത്തുവെട്ടു നിര്‍ത്തി ഭഗവാന്‍ സ്തുതിഗീതം
പാടുന്നു. ഭഗവാനെതിരായി ശബ്ദിക്കുന്നവര്‍ക്ക്‌ തിരിച്ചടി നല്‍കുന്നു.
എവിടെനിന്നെല്ലാമെ അഭ്യാസികളെ കൊണ്ടുവന്ന്‌ അയാള്‍ നേതാവായിരിക്കുന്നു.

അയാളുടെ ധ്വനികളില്‍ നിന്നും
അവ്യക്തമായിട്ടു കിട്ടുന്ന അറിവച്ച് ഗ്രാമക്കാര്‍ ശാന്തിനിലയത്തിലേയ്ക്ക്‌ നടന്നു.

സോമശേഖരന്റെ തിരോധാനത്തിന്‌
ഭഗവാന്‍ എന്താണ്‌ പങ്ക്‌?

ഗാമ സിറ്റിയില്‍ നിന്ന്‌
വടക്കോട്ട്‌,

മലയ്ക്കു മുകളില്‍ നിന്നും
താഴെയിറങ്ങി, താഴ്വാരത്തിലൂടെ നടന്ന്‌ ഗ്രാമത്തിന്‌ നടുക്ക്‌
മൊട്ടക്കുന്നിലെ ശാന്തിനിലയത്തിലെത്തി. അവര്‍ക്കു മുന്‍പെ ഉസ്മാന്‍ ശാന്തിനിലയത്തിയിരിക്കുന്നു.
സൂര്യന്‍ ഗ്രാമത്തിന്‌ നേരെ മുകളില്‍ വന്നു നിന്നു.ഉച്ച ചൂടിൽ ശാന്തിനിലയം മയക്കത്തിലാണ്ട്‌
കിടക്കുകയ ത്തിയിരിക്കുന്നു. കാവല്‍ക്കാരും, മറ്റ്‌
വേലക്കാരും, ആലസ്യമാണ്ട കണ്ണുകളുമായി, ഓടിക്കിതച്ചെത്തിയ
ഉസ്മാനെ നോക്കിയിരുന്നു.

അയാള്‍ നേരെ ഭഗവാന്റെ
പള്ളിയറയില്‍ പൂണ്ടു.

ഭഗവാന്‍ അക്ഷ്യോഭ്യനായി
കഥകേട്ടു.

കാവിമുണ്ട്‌ മുറുക്കി ഉടുത്തു, ഉറക്കാലസ്യം വിടാനായി മുഖം കഴുകി നിലക്കണ്ണാടിയ്ക്ക മുന്നില്‍ നിന്നു. ടൌവ്വല്‍കൊണ്ട്‌
മുഖത്തെ ജലാംശം ഒപ്പിയെടുത്തു. അലങ്കോലമായ മുടി ചീകിയൊതുക്കി ചുണ്ടില്‍ പുഞ്ചിരി
വരുത്തി.

“ഭഗവാനെ എല്ലാവരോടും
ഒരുങ്ങാന്‍ പറയട്ടെ…… വരുന്നത്‌ എന്റെ ഗ്രാമക്കാരാണ്‌, സഹോദരീസഹോദരന്മാരാണ്,
മക്കളാണ്, അവർക്കിടയിൽ എനിക്ക്
കാവലാവശ്യമില്ല”

“ഭഗവാൻ…..അവർ…..”

ഭഗവാന്‍ ഉസ്മാന്റെ
മുഖത്തുനോക്കി ചിരിച്ചു.

“ഉസ്മാന്‍ ഇവിടെ
സ്വസ്ഥനായിരുന്നു കൊള്ളു.”

ഭഗവാന്‍ മുറിവിട്ട്‌
ടെറസ്സില്‍ കയറ്റം കയറി വരുന്ന ഗ്രാമക്കാരെ നോക്കിനിന്നു.

കവാടത്തില്‍ അവരെ തടഞ്ഞ കവല്‍ക്കാരോട്‌
ഭഗവാന്‍ വിളിച്ചു പറഞ്ഞു.

അവരെ അകത്തേക്ക് വിട്ടേക്ക്.
അവർക്കെന്നയാണ് കാണേണ്ടത്‌.”

ഭഗവാന്‍ ടെറസ്സില്‍ നിന്നും
താഴെ ഇറങ്ങിവന്നു.

ശാന്തിനിലയത്തിന്റെ അങ്കണം
നിറഞ്ഞു. ഉച്ചച്ചുടില്‍ അവർക്ക് ക്ഷീണമില്ലായിരുന്നു.

പണിയെടുത്തു ഉറച്ച ശരീരവും
ജീവന്‍ തുടിക്കുന്ന മുഖങ്ങ

നോക്കി ഭഗവാന്‍ വരാന്തയില്‍
ഒരു നിമിഷം നിന്നു.

ഭഗവാന്റെ അക്ഷ്യോഭ്യതയിലും ധൈര്യത്തിലും
സംശയം വീക്ഷിച്ച്‌ ചെറുപ്പക്കാര്‍ അങ്കണത്തിന്‌ നടുക്ക്‌ പെട്ടന്ന്‌ ഉറച്ചു നിന്നു.

ഭഗവാന്‍ പറഞ്ഞു.

“നിങ്ങള്‍ക്ക്‌
അറിയേണ്ടത്‌ എന്താണെന്ന് എനിക്കറിയാം

നിങ്ങള്‍ക്ക്‌ വേണ്ടത്‌
എന്താണെന്നും എനിയ്ക്കറിയാം…….”

ഭഗവാന്‍ വരാന്തയില്‍ നിന്നും
അങ്കണത്തിലേയ്ക്കിറങ്ങി

ഉച്ചവെയിലില്‍ ഗ്രാമക്കാരുടെ
തൊട്ടുമുന്നില്‍ നിന്നു. ഇപ്പോള്‍ഗ്രമക്കാര്‍ക്ക്‌ കൈയ്യെത്തിച്ചാല്‍ തൊടാവുന്ന
അകലമേയുള്ളൂ.

“എന്നെ കാണാന്‍ എന്നെ കേള്‍ക്കാന്‍
എന്നോട്‌ ആവശ്യപ്പെടാൻ നിങ്ങള്‍ ക്ഷോഭിതരായിട്ടെത്തേണ്ട കാര്യമില്ല……..
മാരകായുധയി വരേണ്ട കാര്യമില്ല……. സ്നേഹിക്കുന്നവര്‍ക്കു വേണ്ടി,കരുണ അര്‍ഹിക്കുന്നവര്‍ക്കു വേണ്ടി, ഈ വാതില്‍
എന്നും തുറന്നു കിടക്കും.”

ഗ്രാമത്തിലെ ചെറുപ്പക്കാരുടെ
തലകള്‍ വിയര്‍ത്ത്‌, വിയര്‍പ്പ്‌ കഴുത്തിലൂടെ ഒഴുകി
പുറത്തും, നെഞ്ചിലും ചാലുവച്ച്‌ ഒഴുകി.

അവരില്‍ അധികം പേരും അര്‍ദ്ധ
നഗ്നരായിരുന്നു.. വിയര്‍പ്പ്‌ താഴോട്ടിറങ്ങി അവരുടെ മുണ്ടുകളെ നനച്ചു.

ഭഗവാന്‍ ആകാശത്തേയ്ക്ക്‌
കൈകള്‍ ഉയർത്തി, തോളിൽ നിന്നും കാവി നേര്യത്‌ ഈര്‍ന്നു വീണു.

സൂര്യരശ്മിയില്‍ ഭഗവാന്‍
ചുവന്നുതുടുത്തു.

“ഞാൻ നിരായുധനാണ്,
എന്റെ തലയ്ക്കുവേണ്ടി, നിങ്ങള്‍ നൂറു കണിക്കിന്‌
ചെറുപ്പക്കാര്‍ ആയുധധാരികളായിട്ട് എത്തേണ്ട കാര്യമുണ്ടോ….എന്റെ ഒരു
ഉടലിനുവേണ്ടി……. രണ്ടു ജോടി കൈകാലുകൾക്ക്

വേണ്ടി ഇത്രയും മാരകായുധങ്ങള്‍
ആവശ്യമുണ്ടോ……. “

ഗ്രാമക്കാര്‍ ഇളിഭ്യരായി
നിന്നു. വിയര്‍പ്പ്‌ മുണ്ടുകളില്‍ നിന്നും ഊർന്നിറ്ങ്ങി കാലുകളിലൂടെ ഒഴുകി പാദങ്ങളെ
നനച്ചു.

അവരുടെ കൈകണിൽ നിന്നും ആയുധങ്ങള്‍
ഈര്‍ന്നു വീണു.

ഭഗവാന്റെ പുണ്ടില്‍ ചിരി
വിടര്‍ന്നു.

ഭഗവാന്‍ അന്തരീക്ഷത്തില്‍ കൈകൾ
വീശി.കൈകളിൽ മുന്തിരിക്കുലകൾ നിറഞ്ഞു.

ഗ്രാമക്കാര്‍ അങ്കണത്തിൽ
ചടഞ്ഞിരുന്നു.അവരുടെ ഇടയിലേക്ക് ഭഗവാന്‍ മുന്തിരിക്കുലകൾ എറിഞ്ഞു കൊടുത്തു.

മൂന്തിരിക്കുലകള്‍ക്കു വേണ്ടിതിക്കും
തിരക്കും കൂടി. അവർ അടിപിടികൂടി.

ശാന്തിനിലയത്തിന്റെ
അന്തേവാസികളൂം പരിവാരങ്ങളും ടെറസ്സുകളിൽ ആ കാഴ്ച കണ്ടു നിന്നു.

ഭഗവാന്റെ സ്വരം അകലങ്ങളില്‍
എവിടെ നിന്നോ ഒരു മന്ത്രധ്വനി പോലെ കാറ്റിൽ നിന്ന്, കറ്റുകൾ വഴി
പകർന്നെത്തുന്നതി പോലെ മുന്തിരിച്ചാറു നുണഞ്ഞ ഗ്രാമക്കർക്ക് തോന്നി.‍

“എനിയ്ക്കൊരു ജോലി
ചെയ്തു തീര്‍ക്കാനുണ്ട്‌……. ദിവ്യമായ ബ്രഹ്മാനന്ദം എല്ലാവര്‍ക്കും
അനുഭവവേദ്യമാക്കുക എന്ന വൃത്തി. ഞാന്‍ ഇവിടെ അവതരിച്ചതിന്റെ ഉദ്യേശവും അതുതന്നെയാണ്‌.വഴി
തെറ്റി പോകുന്ന യാത്രക്കാരെയെല്ലാം നേരായ മാര്‍ഗ്ഗത്തിലേയ്ക്ക്‌, നന്മയിലേയ്ക്ക്‌ നയിക്കുക. സാധുക്കളുടെ ആധിവ്യാധികള്‍ അകറ്റി അവരുടെ താല്‍പ്പര്യങ്ങള്‍
സാധിച്ചുകൊടുക്കുക. എന്റെ കാല്‍ക്കല്‍ അഭയം പ്രാപിക്കുന്ന ആരാധകരെയെല്ലാം ഞാന്‍
രക്ഷിക്കുന്നു. തെറ്റായ മാര്‍ഗത്തിലൂടെ സഞ്ചരിക്കുകയും ഞാന്‍ കാണിക്കുന്ന നേരായ
മാര്‍ഗം തെറ്റിക്കുകയും ചെയ്യുന്നവരെ വിധിയാണ്‌ ശിക്ഷിക്കുന്നത്‌. ആ വിധി,

കേന്ദ്രം കാരണവുമാണ്‌…….
സാക്ഷാല്‍ പര്രബഹ്മം……”

“എന്നെ ഭക്തി പുരസരം
സേവിക്കുന്നവര്‍ സുഖദു:ഖങ്ങളും നഷ്ടങ്ങളും അനുഭവിച്ച്‌ കൂടുതല്‍ സന്തോഷിക്കികയോ
അമിതമാ‍യി ദു;ഖിക്കുകയോ അരുത്‌ ……. അങ്ങനെയുള്ളവരെ ഞാന്‍ കൈവെടിയുകയില്ല.”

“എന്റെ ഗ്രാമക്കാരെ
നിങ്ങള്‍ തിരിച്ചുപോകുവിന്‍ നിങ്ങളു

സോമന്‍ തിരിച്ചുവരും ……
നമ്മുടെ ഗ്രാമത്തിലേയ്ക്ക്‌ ഐശ്വര്യ ദേവത കടന്നു വരും …….. അടുത്ത ഭാവിയില്‍
നാം സമ്പന്നതയില്‍, സമാനത്തില്‍, ഐശ്വര്യത്തില്‍
സന്തുഷ്ടരാകും ……. നിങ്ങളുടെ സംശയങ്ങള്‍ അകന്നു പോകും. എന്നിലേയ്ക്ക്‌ നിങ്ങള്‍
അടുത്തടുവരും.”

ഭഗവാന്‍ ഉച്ചവെയിലില്‍
നിന്നും അകത്തേയ്ക്ക്‌ നടന്നു. മാസ്മരിക പ്രഭയില്‍ അകപ്പെട്ട് സ്ഥലകാലങ്ങള്‍
മറന്ന്‌ ഗ്രാമക്കാര്‍ ഭഗവാന്റെ ദൃഢമായ കാല്‍വയ്പുകള്‍ കണ്ട്‌ സന്തുഷ്ടരായി…..

വള്ളിക്കുടിലിന്റെ തറയില്‍
ചൂടുള്ള സൂര്യകിരണങ്ങള്‍ ആകൃശൂന്യമായി വീണുകിടക്കുന്നു.

സിദ്ധാര്‍ത്ഥന്റെ ലഹരി ഊഴ്‌ന്നിറങ്ങി.

രവി പറഞ്ഞു.

“മൂന്നാമതു നാള്‍
ചേട്ടന്‍ തിരിച്ചുവന്നു…… ഭ്രാന്തനായിട്ട്…‌

എവിടെയായിരുന്നെന്നോ……..
എന്തുപറ്റിയെന്നോ ഓര്‍മ്മയില്ലാത്തവനായിട്ട്…….”

നീണ്ടു നിന്ന മൌനം, സിദ്ധാര്‍ത്ഥന് ഒന്നും ചോദിക്കാനില്ലായിരുന്നു.

രവി വീണ്ടും പറഞ്ഞു.

“ഏട്ടന്‍ ചെയ്ത
തെറ്റെന്താണെന്നറിയുമോ…………. ഒരു സമൂഹം ഒത്തു കൂടി വെട്ടിപ്പിടിച്ച,
തെളിച്ചെടുത്ത ഗ്രാമം ശാന്തിനിലയത്തിന്റെ പേരിൽ മാത്രമായിട്ട്‌ പതിച്ചു
കിട്ടിയതെങ്ങിനെയെന്നു ചോദിച്ചത്‌. ഉത്തരം കിട്ടിയില്ല. ഉത്തരമായിട്ട, ചേട്ടന്‍ ഭ്രാന്തമായിട്ട്‌ ഭിക്ഷക്കാരനായിട്ട് ഗ്രാമത്തിൽ അലയുന്നു…..

രവിയുടെ കണ്ണുകളില്‍ അടിയുന്ന
വിഷാദം സിദ്ധാര്‍ത്ഥന്‍ കണ്ടറിഞ്ഞു.

അവന്റെ മുഖത്ത്‌ മാംസപേശികള്‍
ദൃഢമാകുന്നതും, ഒരു നേതൃത്വത്തിന്‌ വേണ്ടി കൊതിക്കുന്ന മനസ്സും
സിദ്ധന്‌ അറിയാന്‍ കഴിയുന്നു.

@@@@@@@




അദ്ധ്യായം അഞ്ച്‌

ഭഗവാന്റെ ശയനമുറിയ്ക്ക്‌
മുന്നില്‍ അടഞ്ഞ വാതില്‍ക്കല്‍ ദേവി ഒരു നിമിഷം നിന്നു.

നവവധുവിനെപ്പോലെ ചൂളി, ശരീരത്ത്‌ ഒരു ചൂട്‌ അരിച്ചുനടക്കുന്നതു പോലെ………………

കഴുത്തിലും കവിളിലും വിയര്‍പ്പ്‌
പൊടിഞ്ഞിരിക്കുന്നു.

എത്ര പുരുഷന്മാര്‍ കഴിഞ്ഞാലും
ഭഗവാന്റെ സാമിപ്യം എന്നും അങ്ങിനെയാണ്‌.

പുതുമ പോലെ,

ആദ്യബന്ധം പോലെ…..

ഭഗവാനേ…………

സംപൂര്‍ണ്ണന്‍ ഭഗവാന്‍ മാത്രമായതാണോ
കാരണം?

കൂടെ വന്ന തോഴിമാരിലൊരാള്‍
കതക്‌ തുറന്ന്‌ അകത്ത്‌ പോയിട്ട് ഉടനെ തിരിച്ചുവന്ന്‌ അറിയിച്ചു.

“അമ്മ
എഴുന്നള്ളിക്കൊള്ളു.”

ദേവി കതക്‌ തുറന്ന്‌
അകത്തേയ്ക്കു കടന്നു.

മുറിയ്ക്കുള്ളില്‍ ഉസ്മാനെയും
പ്രധാന ആചാര്യനെയും കണ്ടപ്പോള്‍ മുഖം വാടി. മനസ്സു കനത്തു, കണ്ണുകള്‍ മങ്ങി.

നവവധുവില്‍ നിന്നും ഝഡുതിയില്‍
മദ്ധയവയസ്കയായി, വികാരർഹിതയയി.

“ദേവി
വന്നോളു…….”

ഭഗവാന്റെ ശാന്തമായ സ്വരം.

 ദേവിയുടെ സാമിപ്യത്തില്‍ ഉസ്മാന്‍ മാത്രം
എഴുന്നേറ്റിരുന്നു.

അചാരങ്ങള്‍ അങ്ങിനെയാണ്‌.
പ്രധാനാചാര്യന്‌ ഭഗവാന്റെ അടുത്ത് മാത്രമേ ഉപചാരങ്ങള്‍ ആവശ്യമുള്ളു. ദേവിക്ക്‌
ഭഗവാന്റെത്തും പ്രധാനാചാര്യന്റെ അടുത്തും. ദേവി ഭഗവാനേയും, ആചാര്യനേയും വണങ്ങി. ആസനസ്ഥ ഭഗവാന്റെ ശയനമുറിയില്‍ മൂന്നു പേര്‍ക്കേ
ഇരിപ്പിടങ്ങള്‍ ഉള്ളൂ.

പ്രധാനാചാര്യന്,

ദേവിയ്ക്ക്‌,

ദളപതിയ്ക്ക്‌,

“ദേവി, കുടിക്കാന്‍ സംഭാരമാകാമല്ലൊ?”

പരിചാരകന്‍ സംഭാരവും പകര്‍ന്നുകുടിക്കാന്‍
വെള്ളി ഡവറകളുമായി എത്തി.

ഭഗവാന്‍ പരിചാരകരോട്‌ പുറത്ത്‌
പോകാന്‍ ആജ്ഞാപിച്ചു.

ഉസ്മാന്‍ കതകിന്റെ
സാക്ഷയിട്ടു.

ദേവി എല്ലാവര്‍ക്കും സംഭാരം
വിളമ്പി.

ഭഗവാന്‍ ഒരുനിമിഷം
കണ്ണടച്ചിരുന്നു. പിന്നീട പറഞ്ഞു.

ഇന്നേയ്ക്ക്‌ പതിനഞ്ചാമതുനാള്‍
ഷഷ്ടിപൂര്‍ത്തി ആഘോഷങ്ങള്‍ തുടങ്ങുകയാണ്‌. ഷഷ്ടിപൂര്‍ത്തിയുടെ അന്ന്‌ എന്റെ പൂര്‍ണ്ണകായ
പ്രതിമ വിശ്വസമാധാന സ്തംഭത്തിന്‌ മുന്നില്‍ സ്ഥാപിക്കപ്പെടും..:…….. ഞാനും
എന്റെ ആശയങ്ങളും ശിലയാകുമെന്ന്‌ സാരം.

“ഭഗവാന്‍…..?”

ആചാര്യ വിഷ്ണു ദേവിന്റെ
മുഖത്ത്‌ അമ്പരപ്പ്‌ നിറഞ്ഞു.

“ഞാന്‍ എന്റെ കര്‍മ്മങ്ങള്‍
ചെയ്തവസാനിപ്പിച്ചെന്നാണ്‌ വിശ്വസിക്കുന്നത്‌.”

അവരുടെ കണ്ണുകള്‍ ഭഗവാന്റെ
മുഖത്ത്‌ തറച്ചുനിന്നു.

“ഞാന്‍
അവതരിക്കുമ്പോള്‍ ഒരു കര്‍മ്മം ഏറ്റിരുന്നു. ബുദ്ധി നഷ്ടപ്പെട്ട് വിവേകം നശിച്ച്‌
അലയുന്ന മനുഷ്യനെ ബോധവല്‍ക്കരിക്കുകയെന്നത്‌. സത്യമെന്താണെന്ന്‌, സനാതനമെന്താണെന്ന്‌, കര്‍മ്മമെന്താന്ന്‌ അവരെ
പഠിപ്പിക്കുകയെന്നത്‌. വിഷ്ണുദേവ്‌ ഇന്നും പഠിപ്പിച്ചു കൊണ്ടിരിക്കുന്നു.
വിഷ്ണുദേവില്‍നിന്നും നൂറുകണക്കിന്‌ വിദ്യാര്‍ത്ഥികളിലൂടെ നമ്മുടെ ദര്‍ശനങ്ങള്‍
ജനഹൃദയങ്ങളിലെത്തിച്ചു. ജാതി മത മാത്സര്യങ്ങളില്ലാതെ ധന ദരിദ്രചിന്ത കൂടാതെ
സ്ഥാനമാനങ്ങളെ മറന്ന്‌ ലക്ഷങ്ങള്‍ നമ്മുടെ സന്നിധാനത്തിലെത്തി, ഒരുമിച്ച്‌ ചേരുകയും സമത്വ സാഹോദര്യത്തിലൂടെ വര്‍ത്തിക്കുകയും ചെയ്യുന്നതു
നാം

കാണുന്നു.

കാലദേശങ്ങളെ മറന്ന്‌
ദു.ഖിക്കുന്നവര്‍ ഇവിടെ എത്തിച്ചേരുന്നു ശാന്തിപുഴയിലെ ഒരു നീരാട്ടില്‍, സന്നിധാനത്തിലെത്തിയുള്ള ഒരൂ ധ്യാനത്തില്‍ അവരുടെ ദു:ഖങ്ങളെല്ലാം
അകന്നെന്നും സമാധാനം ലഭിച്ചെന്നും പറയുന്നു.

നാം കൃതാര്‍ത്ഥനായി, ധന്യനായി.

എന്റെ ജന്മ ഉദ്ദേശം തന്നെ
അതായിരുന്നു. അതിനേക്കാളൊക്കെ പ്രധാനമായി നിങ്ങളെ അറിയിക്കാനുള്ളത്‌ ഷഷ്ടിപൂര്‍ത്തി
ആഘോഷത്തോടുകുടി ട്രസ്റ്റിന്‌ പുതിയ അദ്ധ്യക്ഷന്‍ വരുന്നു എന്നതാണ്‌. ഞാന്‍
കേവലനായൊരു അവതാരമായ്‌ നില കൊള്ളും.

നിങ്ങള്‍
ആശ്ചര്യപ്പെടേണ്ടതില്ല. നമ്മുടെയെല്ലാം പ്രവര്‍ത്തനത്തിനു പിന്നില്‍ ഒരു ശക്തി
നിലനിന്നിരുന്നു. അവര്‍ ഒരിയ്ക്കലും രംഗത്തു വരാന്‍ ഇഷ്ടപ്പെട്ടിരുന്നില്ല എന്നു മാത്രം.
പക്ഷെ,
എല്ലാത്തിന്റേയും കടിഞ്ഞാണ്‍ അവരുടെ കൈകളിലായിരുന്നു. നാം അവരുടെ
ചതുരംഗക്കളത്തിലെ കരുക്കള്‍ മാത്രമായിരുന്നു.

ചരിത്ര രേഖകളിലും കാണാന്‍
കഴിയുന്ന ഒരു സത്യമാണത്‌, എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും പിറകില്‍,
സംരഭങ്ങള്‍ക്ക്‌ പിറകില്‍ അപ്രകാരമൊരു ശക്തിയുണ്ടെന്നുള്ളത്‌. അവര്‍
ഒരിക്കലും പ്രത്യക്ഷപ്പെടുന്നില്ല. എന്നാല്‍ എല്ലാറ്റിന്റേയും അന്തിമ ഗുണം അവര്‍ക്കായിരിക്കുകയും
ചെയ്യും. ഗുണം മാത്രം. ദോഷം ഒരിയ്ക്കലും അവരില്‍ എത്താറില്ല.

ശാന്തിഗ്രാമം ആ ധനിക വര്‍ഗ്ഗത്തിന്റെ
അധീനതയിലാളും.അവര്‍ വിതച്ച്‌ വിളയിച്ചതാണി ഭൂമി. ഇനിയും ഇവിടെനിന്നും വിളവുകള്‍
കാലാകാലങ്ങളില്‍ കൊയ്തെടുക്കല്‍ മാത്രമാണവരുടെ ലക്ഷ്യം, അതിന്‌ ഇനിയും നമ്മുടെ സഹായം അവര്‍ക്കാവശ്യമില്ല.

ഒരര്‍ത്ഥത്തില്‍ ഇവിടെയുണ്ടായ
ഐശ്വര്യം മുഴുവന്‍ അവര്‍ വഴിയാണിവിടെ എത്തിയത്‌. ഞാന്‍ ഒരു നിമിത്തം
മാത്രമായിരുന്നു.

വ്യക്തമായി പറഞ്ഞാല്‍
നാമെല്ലാം ഓരോ അവതാരങ്ങളാണ്‌.

എല്ലാറ്റിലും നിറഞ്ഞുനില്‍ക്കുന്നതായ
പരമസത്യത്തില്‍ നിന്നും ഉടലെടുക്കുന്ന നാനാരൂപങ്ങള്‍ മാത്രം. കര്‍മ്മങ്ങള്‍കൊണ്ട്‌
നാം വൃത്യസ്തരാകുന്നുവെന്നും മാത്രം.

ദേഹിയും അടങ്ങിയ ഞാനും
ദേഹിമാത്രമായ ഞാനും മാത്രമായ ഞാനും വ്യത്യസ്തങ്ങളാണ്‌. പരമമായ സത്യവും പ്രകൃതിയും
പോലെ. ഒരിക്കല്‍ വേര്‍പിരിക്കപ്പെട്ടാല്‍ ഒന്നീക്കുന്നില്ല. പുനർജനിക്കുന്നില്ല.

നമ്മുടെത്‌ വിശിഷ്ടമായൊരു
സംയോഗമായിരുന്നു. ബ്രഹ്മവിഷ്ണു മഹേശ്വരന്‍മാരും ലക്ഷ്മിദേവിയും ഉള്‍ക്കൊള്ളുന്ന സംയോഗം
പോലെ.

ഞാനെന്ന ധ്യാനവും, വിഷണുദേവ്‌ എന്ന ബുദ്ധിയും ഉസ്മാനെന്ന ശക്തിയും ദേവിയാല്‍
സംയോജിക്കപ്പെടുകയായിരുന്നു. ആ സംയോജനത്തില്‍ നിന്നും ശാന്തിഗ്രാമം ഉണ്ടായി.

ഇപ്പോള്‍ നമ്മുടെ കര്‍മ്മം പൂർത്തിയായിരിക്കുന്നു.

ഏതു പ്രധാന അവതാരങ്ങളിലും
ഇപ്രകാരമൊരു സംയോജനം ദർശിക്കാനാവുന്നതാണ്‌. അല്ലാത്ത അവതാരങ്ങള്‍ കര്‍മ്മങ്ങള്‍
പൂർത്തീകരിക്കാനാവാതെ തിരോധാനം ചെയ്യപ്പെടുകയും ചെയ്തിട്ടുണ്ട്‌.

എവിടെനിന്നെല്ലാമോ, ഏതെല്ലാമോ മാര്‍ഗ്ഗങ്ങളിലൂടെ നമ്മള്‍ എത്തപ്പെട്ടു, ജാതി
മത വര്‍ഗ്ഗങ്ങള്‍ മറന്ന്‌ ഒന്നിച്ചു.

ഒന്നായി……

ആ ഒന്നില്‍ നിന്നും മുളകള്‍
പൊട്ടി,
പൊട്ടിയ മുളകള്‍ക്ക്‌ പല നിറങ്ങളും പല ഭാവങ്ങളും ഛായകളുമുണ്ടായി.
ഓരോനിറങ്ങളും ഭാവങ്ങളും ഓരോ ചലനങ്ങളും ഓരോ ജാതികളും മതങ്ങളും വർഗ്ഗങ്ങളുമായി
പരിണമിച്ചിരിക്കുന്നു.

ശാന്തിഗ്രാമം നിറയെ വ്യത്യസ്ത
ജാതി മത വര്‍ണ്ണങ്ങളാല്‍ നിറയപ്പെട്ടിരിക്കുന്നു. ഇനിയും നമുക്കൊന്നും
ചെയ്യാനാവില്ല. ഇവിടെ നിന്നും തിരോധാനം ചെയ്യുക എന്നതൊഴിച്ച്‌.

അചാര്യ വിഷ്ണുദേവ്‌,

പാര്‍വ്വതിദേവി,

ദളപതി ഉസ്മാന്‍,

നിശബ്ദം എല്ലാം
കേട്ടുകൊണ്ടിരുന്നു.

ശാന്തിപുഴയിലെ പുണ്യജലത്തില്‍
തീര്‍ത്ഥാടകര്‍ മുങ്ങിക്കുളിച്ചു. പാപങ്ങൾ കഴുകപ്പെട്ട്‌ താഴേയ്ക്കൊഴുകിയിറങ്ങി.

കിഴക്ക്‌ തിരിഞ്ഞ്‌ നിന്ന്‌
കണ്ണുകളെ പൂട്ടി ജ്യോതിര്‍മയനായ സൂര്യനെ തൊഴുതു. ജലകണങ്ങള്‍
പറ്റിപ്പിടിച്ചിരിക്കുന്ന ശരീരങ്ങളെ സൂര്യദേവന്‍ തുവര്‍ത്തിക്കൊടുത്തു. കുളിരില്‍
വിറയ്ക്കുന്ന ശരീരങ്ങളിലേയ്ക്ക്‌ ഈര്‍ജ്ജം പകര്‍ന്നു കൊടുത്തു.

അവര്‍ സച്ചിദാനന്ദ ദര്‍ശനത്തിന്‌
പടവുകള്‍ കയറി.

സിദ്ധാര്‍ത്ഥനും.

പടവുകള്‍ കയറവെ സിദ്ധാര്‍ത്ഥന്‍
വെറുതെ മനസ്സിലേയ്‌ നോക്കി.

അവിടെ, മനസ്സ്‌ ശാന്തമാണോ?

അതെ.

ആണോ?

അല്ല!

നാന്‍സിയുടെ മുഖം.

പൂച്ചക്കണ്ണുകള്‍, ലിപ്സ്റ്റിക്‌ പുരണ്ട ചുണ്ടുകള്‍, ഭംഗിയായ മൂക്ക് ചുവന്ന
കപോലങ്ങള്‍, ബോബ്‌ ചെയ്ത മുടി….

പിന്നെ അവളാകെ…………..

എന്റെ നാന്‍സി.

എന്റെ നാന്‍സി…?

വികഭ്രമകരമായ ഒരു
സ്വപ്നമായിരുന്നു.

എല്ലാ സുഗന്ധങ്ങളും ഉള്‍ക്കൊണ്ടൊരു
വസന്തമായിരുന്നു. അവളാകെ പൊതിയുകയായിരുന്നു….

എന്നിട്ടൊ….?

എന്നിട്ട് എല്ലാം ഒരു നിമിഷം
കൊണ്ട്‌ അവസാനിച്ചു.

നാന്‍സി നീ എന്തിനാണെന്നെ…..?

ഇല്ല.

ഉവ്വ്.

നാന്‍സി നീ ഒരു
സത്യമായിരുന്നോ?

അതെ.

അല്ല.

ആയിരുന്നു?

വെള്ളമാക്കോതയുടേയും
കറുത്തനാരായണിയുടേയും മകൻ ഇരുനിറക്കാരനായ സിദ്ധാര്‍ത്ഥന്‍ വലിയ മോഹങ്ങളോ പിടിയിലൊതുങ്ങാത്ത
സ്വപ്നങ്ങളോ ഒന്നുമുണ്ടായിരുന്നില്ല.

എന്നിട്ടും ഒരു സായാഹ്നത്തില്‍
ക്യാബിന്റെ വാതില്‍ തുറന്ന് നാൻസി വന്നു.

ഒറ്റ നോട്ടത്തില്‍ തന്നെ ആകര്‍ഷിക്കപ്പെടുന്നതാണ്‌
അവളുടെ പ്രത്യേകത.

പൂച്ച കണ്ണുകളും, ലിപിസ്റ്റിക്ക്‌ പുരണ്ടചുണ്ടുകളും ബോബ്‌

മുടിയും ചുവന്ന കവിളുകളും
ഏതുനേരത്തും കുസൃതിയുള്ള

ചിരിയും.

“ഞാൻ നാന്‍സി ഫെര്‍ണാണ്ടസ്‌.
ഗുരുവിന്റെ അകന്നൊരു ബന്ധു. ഇവിടെ വിമന്‍സ്‌ കോളേജില്‍ പി.ജി. യ്ക്ക്‌ ചേര്‍ന്നിരിക്കുന്നു.”

“ഏസ്സ്‌ ഇരിയ്ക്കൂ”

കസേര വലിച്ച്‌ അലപം
അലോരസമുണ്ടാക്കിയാണ്‌ അവളിരുന്നത്. പിന്നീട്‌ മനസ്സിലായി അവള്‍ എപ്പോഴും
അങ്ങിനെതന്നെയാണെന്ന്. എപ്പോഴും അലോരസമുണ്ടാക്കുന്ന ഒരോ ശബ്ദങ്ങള്‍ അല്ലെ ങ്കിൽ
ശ്രദ്ധിക്കപ്പെടും വിധമുള്ള ഓരോ വാക്കുകള്‍, അതുമല്ലെങ്കില്‍ ഒരു
സ്പര്‍ശനമെങ്കിലും……..

അവള്‍ വ്യത്യസ്ത തന്നെയാണ്‌.

ആദ്യദിവസം തന്നെ മനസ്സില്‍
ചിത്രങ്ങള്‍ തീര്‍ത്തിരുന്നെങ്കിലും സാരമാക്കിയില്ല.

വിദേശത്തുകഴിയുന്ന
അച്ഛനമ്മമാര്‍ മകളെ ഗുരുവിന്റെ സവിധത്തിലാണ് ഏല്‍പ്പിച്ചിരുന്നത്‌. ഗുരുവിന്റെ
വസതിയില്‍ താമസമാക്കിയപ്പോൾ സന്ദര്‍ശനങ്ങള്‍ കൂടി.

ഓഫീസ്‌ ക്യാബിനില്‍, തനിയെയുള്ള വീട്ടില്‍, അപൂര്‍വ്വ സമയങ്ങളിൽ പുറത്ത്‌
റസ്റ്റോറന്റുകളില്‍.

ബന്ധത്തിന്റെ വളര്‍ച്ച
തെറ്റുന്നില്ലല്ലോയെന്ന്‌ പല ദിവസങ്ങളിലും അപഗ്രഥിക്കുകയും ചെയ്തിരുന്നു.

അന്നു വളരെ തിരക്കേറിയ
ദിവസമായിരുന്നു. ഒരു വി.ഐ.പിയുമായി അഭിമുഖം. പിന്നീട അയാളുടെ പൊതുസമ്മേളനത്തിന്റെ
റിപ്പോർട്ടുക്കള്‍, ഫോട്ടോഗ്രാഫുകള്‍ എല്ലാം ശരിയാക്കി
പ്രസ്സില്‍ കൊടുത്തു കഴിഞ്ഞപ്പോള്‍ ഉരുട്ടി.

വീട്ടിലെത്തി കുളിക്കാന്‍
നില്‍ക്കാതെയാണ്‌ കട്ടിലില്‍ കിടന്നത്‌.മയക്കത്തിലേയ്ക്ക്‌ മനസ്സ്‌ ചാഞ്ഞിറങ്ങിക്കൊണ്ടിരിക്കെ
നിശബ്ദമായ ഉള്ളിലെവിടെയോ പാദചലനങ്ങള്‍ കേട്ടതുപോലെ. മനസ്സ് ഉണര്‍ന്നു. എന്നിട്ടും
കണ്ണുതുറന്നില്ല. ഉവ്വ്, പാദചലനങ്ങള്‍ ഉണ്ട്‌. അടുത്തുവരുന്നുണ്ട്‌,
തീര്‍ച്ചയായും ആ പാദചലനങ്ങള്‍ തിരിച്ചറിയാനാവുന്നു.

അതു നാന്‍സിയാണ്‌.

ഒരു നിമിഷം ഓര്‍മ്മിച്ചു എനിയ്ക്ക്‌
അവളുടെ പാദചലനങ്ങള്‍ കൂടി തിരിച്ചറിയാന്‍ കഴിഞ്ഞിരിക്കുന്നു. അതിനര്‍ത്ഥം അവള്‍
ഉള്ളിന്റെ ഉള്ളില്‍ അത്രമാത്രം സ്വാധീനിക്കപ്പെട്ടിരിക്കുന്നുവെന്നല്ലെ?।

ആ ബന്ധം ശാശ്വതമല്ലെന്നൊ അനര്‍ഹമാണെന്നൊ
ധാരണയിലാണ്‌, എപ്പോള്‍ വിശകലനം ചെയ്താലും എത്തിച്ചേരുന്നരുന്നത്.
ആവശ്യമില്ലാത്ത പ്രകോപനാവസ്ഥയിലേയ്ക്ക്‌ എത്തിപ്പെടേണ്ട എന്ന ധാരണയിലാണ്‌
എത്തിച്ചേരുന്നത്‌. അതൊരു അപകര്‍ഷതാ ബോധമാണോ? ആകാം. എന്നിരിയ്ക്കിലും,
അവളെ ഇഷ്ടമാണ്‌ എല്ലാ അര്‍ത്ഥങ്ങളിലും, മാനങ്ങളിലും.
അവളുടെ സാമിപ്യം ചിലനേരങ്ങളില്‍, അവളുടെ കണ്ണുകളില്‍ പൂക്കുന്ന
വികാരങ്ങള്‍, അറിഞ്ഞോ അറിയാതേയോ അവളില്‍ നിന്നും ലഭിക്കുന്ന
സ്പര്‍ശനങ്ങള്‍…

ഉവ്വ്,

മനസ്സില്‍ അവളോട് മോഹമുണ്ട്‌.
പക്ഷെ ഒരിക്കല്‍ പോലും അവളുടെ അടുത്ത്‌ പ്രകടിപ്പിച്ചിട്ടില്ല.

പ്രകടിപ്പിച്ചാല്‍ അവള്‍
പ്രോത്സാഹിപ്പിക്കുമെന്നു പലപ്പോഴും മനസ്സിലാക്കിയിരുന്നിട്ടു കൂടി സംയമനം
പാലിച്ചാണ്‌ പോന്നത്‌.

പാദചലനം നിലച്ചിരിക്കുന്നു.
മുറിയിലേയ്ക്ക്‌ ഒരു നേര്‍ത്ത സുഗന്ധം എത്തിപ്പെട്ടിരിക്കുന്നു. അവള്‍
കുളികഴിഞ്ഞയുടനെയാണ്‌ എത്തിയിരിക്കുന്നത്‌. വാതില്‍ക്കല്‍ തന്നെ നിന്നിരുന്നു. ല്‍

എന്നിട്ടും ഉറക്കം
നടിച്ചുതന്നെ കിടന്നു.

വീണ്ടും പാദചലനങ്ങള്‍……..

അവള്‍ അടുത്തു കട്ടിലിനരുകില്‍,

നെറ്റിയില്‍ കൈ സ്പര്‍ശം……….

സുഖമില്ലെന്നവള്‍
തെറ്റിദ്ധരിച്ചിരിക്കണം, നല്ല ഉറക്കമാണെന്നും.

അവളെന്നെ പുതപ്പിക്കുന്നു.
പുതപ്പ്‌ വൃത്തിയായി ഒതുക്കി വച്ചു കഴിഞ്ഞു.

മുഖത്ത്‌ അവളുടെ നിശ്വാസം,

അവളുടെ ഗന്ധം.

കുളിക്കാനുപയോഗിച്ച
സോപ്പിന്റെ ഗന്ധം.

അറിഞ്ഞിട്ടില്ലാത്ത
പറയാനാവാത്ത ഒരനുഭൂതി,

മനമാകെ,

ബോധമാകെ,

മേനിയാകെ……………..

ഒരു മര്‍മ്മരം.

“എനിയ്ക്കിഷ്ടമാണ്‌……..”

കണ്ണുകള്‍ തുറന്നുപോയി, അവള്‍ കണ്ടിരിക്കുന്നു. അവളു

പൂച്ചക്കണ്ണുകളില്‍ ഭീതി, കവിളുകള്‍ കൂടുതല്‍ ചുവന്നിരിക്കുന്നു, കട്ടിലിനടുത്തുനിന്നും മാറി ഭിത്തിയില്‍ ചാരി അപരാധിയെപ്പോലെ…..

വേഗം തന്നെ എഴുന്നേറ്റ്‌ അവള്‍ക്കരുകിലെത്തി, ചേര്‍ന്നു. ആ കണ്ണുകളില്‍ തന്നെ ഉറ്റുനോക്കി, കണ്ണുകള്‍ വഴി അവളുടെ ഹൃദയത്തിലേയ്ക്ക്‌, ഏറ്റവും, ഏറ്റവും ഉള്ളിലേയ്ക്ക്‌
ആഴ്ന്നിറങ്ങി……………

പിറുപിറുത്തുപോയി,

“എനിയ്ക്കും……”

അവളുടെ കണ്ണുകള്‍
നിറഞ്ഞുവരുന്നതു കണ്ടു. ചുണ്ടുകള്‍

വിതുമ്പുന്നു. ചുവന്ന
കവിളുകള്‍ പുക്കളേപ്പോലെ വിരിഞ്ഞു വന്നു. ആ കൈകള്‍ എന്നെ വരിഞ്ഞു മുറുക്കി.

എത്രയെത്ര മുറുക്കിയിട്ടും
അവള്‍ക്ക് മതിയാകാത്തതുപോലെ……. എത്ര അടുത്തിട്ടും അടുത്തു തീര്‍ന്നില്ല എന്ന
തോന്നലുള്ളതു പേലെ…. വീണ്ടും വീണ്ടും വരിഞ്ഞ്‌ മുറുക്കി, അമര്‍ത്തിപ്പിടിച്ച്‌………..

നാന്‍സി, ഞാന്‍ നിന്നെ സ്നേഹിച്ചു, സ്നേഹിക്കുന്നു.

പക്ഷെ, നീ……….

@@@@@@




അദ്ധ്യായം നല്

ദേവി വീണ്ടും കുളിച്ചു.

ദേഹത്ത്‌ സുഗന്ധലേപനങ്ങള്‍
പൂശി. മുടിയിഴകളെ സുഗന്ധ പുകയാൽ ഉണക്കി.

പുതിയ ചുവന്ന പട്ടിന്റെ തന്നെ
ചേലചുറ്റി. പച്ച ബോര്‍ഡറായിതിനാല്‍ പച്ച ചോളി ധരിച്ചു.

നിലക്കണ്ണാടിക്കു മുന്നില്‍
നിന്ന്‌ മൂടി ഒരിക്കല്‍ കൂടി വിടര്‍ത്തി ചീകിയൊരുക്കി.

“മാളൂ…”

നീട്ടി വിളിച്ചു.

ഇടനാഴിയില്‍ എവിടെയൊനിന്ന്‌
മാളു വിളികേട്ടു

“മാല ഇനിയും
ആയിട്ടില്ലെ?……..കുടമുല്ല മാത്രമേ ആകാവു…”

ധൃതിയിൽ തന്നെ മാളു എന്ന
പരിചാരിക ദേവിയുടെ മുറിയുടെ കനത്ത കതക്‌ പാളികള്‍ തുറന്ന്‌ അകത്തുവന്നു.

മാളു കറുത്ത സുന്ദരിയാണ്‌.

കടഞ്ഞെടുത്ത ഉടലും, അവയവങ്ങളും, എണ്ണയുടെ കറുപ്പും, മുട്ടിയ മുടിയും…..

അവള്‍ തന്നെ മുല്ലമാല
ദേവിയുടെ മുടിയില്‍ ചൂടിച്ചു.

അവളുടെ ചുണ്ടില്‍
കുള്ളച്ചിരിയുണ്ട്‌, കണ്ണുകളില്‍ കുസൃതിയുണ്ട്….

“സിന്ദൂരം ഏതുനിറം വേണം
മാളൂ……….. ചോളിയുടേതോ……..ചേലയുടെതോ……?

“രണ്ടും ചേര്‍ന്നാല്‍
കൂടുതല്‍ ഭംഗിയാവും…… ഭഗവാന്‍ പ്രസാദിച്ചല്ലെ വിളിച്ചത്‌ ഏതായാലും
ബോധിയ്ക്കും………. 1”

ദേവി കോപം നടിച്ചു

ചോളിക്കു ചേരുന്ന സിന്ദൂരം
ചാര്‍ത്തി. പച്ചനിറത്തിലുള്ള പാദരക്ഷകളണിഞ്ഞു.

പടികടക്കുമ്പോഴേയ്ക്കും
കാറെത്തി,
ഡോര്‍ തുറന്നുപിടിച്ച്‌ ഡ്രൈവര്‍ ഒതുങ്ങി നിന്നു.

കാര്‍ നീങ്ങിത്തുടങ്ങവെ
കാറിനുള്ളില്‍ നിറഞ്ഞ സൌരഭ്യത്തില്‍ ഡ്രൈവറുടെ ഹൃദയം വികസിച്ചു.

അവന്‍ സുസ്‌മേരവദനനായി.

ആ രാവില്‍,

ശാന്തി ഗ്രാമത്തിന്‌
പേരുകിട്ടിയിരുന്നില്ല.

അന്ന്‌ പൂര്‍ണ്ണ ചന്ദ്രനും
ഇല്ലായിരുന്നു.

അവളും ഭര്‍ത്താവും ആ
മലഞ്ചെരുവിലെത്തിയിട്ട്‌ മാസങ്ങളെ ആയിരുന്നൊള്ളു.

അവളുടെ ആഭരണങ്ങള്‍ വിറ്റ്‌, ഭര്‍ത്താവിന്റെ സ്വത്തുക്കള്‍ വിറ്റ്‌ മലഞ്ചെരുവില്‍ പൊന്നു വിളയിക്കാനെത്തിയതാണ്‌.

പലരേയും പോലെ
വെട്ടിത്തെളിച്ചെടുത്ത ഭൂമിയില്‍ അവള്‍ അദ്ധ്വാനിച്ചു.

കുടില്‍ വച്ചു കെട്ടി.

ഏഴരവെളുപ്പുള്ളപ്പോള്‍ അവള്‍
എഴുന്നേല്‍ക്കും, ആഹാരം പാകം ചെയ്ത്‌ അടച്ചുവെച്ച്‌
മാനത്ത്‌ വെള്ളക്കീറുകള്‍ കണ്ടുതുടങ്ങുമ്പോള്‍ പണി ആയുധങ്ങളുമായി
ഭൂമിയിലേയ്ക്കുപോയി.

അയാള്‍ അപ്പോള്‍ നിലത്ത്‌
വിരിച്ച പായയില്‍ ചുരുണ്ടുകൂടിക്കിടന്ന്‌ ഉറക്കമായിരിയ്ക്കും. തലേന്നാള്‍ കഴിച്ച
മദ്യത്തിന്റെ ആലസ്യത്തില്‍ നിന്നും പിടിച്ചെഴുന്നേല്‍ക്കണമെങ്കില്‍ വെയില്‍
ഉദിച്ച്‌ രശ്മികള്‍ക്ക്‌ ശക്തികൂടിവരണം. എഴുന്നേറ്റാലും അയാള്‍ എവിടെക്കെങ്കിലും ഇറങ്ങിനടക്കും.

അയാള്‍ അവളെ മറന്നിരുന്നു.

അയാളുടെ ബോധത്തില്‍, ഓര്‍മ്മയില്‍ ഒറ്റ കാര്യമെ ഉണ്ടായിരുന്നുള്ളു.

മദ്യം.

അതിനായിട്ടയാള്‍ യാചിയ്ക്കും.

എപ്പോഴെങ്കിലും അവളെ
കണ്ടുകിട്ടിയാല്‍ യാചനയാവില്ല, അധികാരത്തില്‍, അവകാശത്തില്‍ ആവശ്യപ്പെടും. പിരാക്ക്‌ കഴിഞ്ഞ്‌ അവള്‍ പണം കൊടുത്തുവിടും.

ഒടുവില്‍ അവളും അയാളും
തമ്മിലുള്ള ഒരേയൊരു ബന്ധം പിരാക്കും പണവുമായി അവശേഷിച്ചു.

ഏതെങ്കിലും നേരത്ത്‌ അയാള്‍
കുടിലില്‍ എത്താം; എത്താതിരിക്കാം. കുടിലിന്റെ
വരാന്തയില്‍ കിടന്ന്‌ ഉറങ്ങിയുണര്‍ന്നു കഴിഞ്ഞാല്‍ എവിടെയ്ക്കെങ്കിലും
ഇറങ്ങിപ്പോകും.

അവളും അയാളെ മറന്നു.
അന്യരെപോലെയായി.

അവള്‍ക്ക്‌, അവളും ഭൂമിയും ഭൂമിയില്‍ നട്ടുവളര്‍ത്തിയ കൃഷിളും ശേഷിച്ചു.

വളര്‍ന്നു തഴച്ച്‌, പച്ചച്ച്‌ നില്‍ക്കുന്ന സസ്യജാലങ്ങള്‍ക്കിടയിലൂടെ അവയെ തൊട്ടുതലോടി,
കിന്നാരം പറഞ്ഞ്‌ അവള്‍ നടന്നു.

ആ സസ്യങ്ങളും അവളോട്‌
കിന്നാരം പറയുകയും, അവളെ തഴുകയും, സന്തോഷിപ്പിക്കുകയും
ചെയ്തിരുന്നില്ലേ?

ഉണ്ട്…….

അവയുടെ സ്നേഹപ്രകടനത്തില്‍, ലാളനയില്‍ അവള്‍ നിര്‍വ്യതി കൊണ്ടു.

അവള്‍ക്ക്‌ അനുഭൂതി കിട്ടി.

ആ പ്രകൃതിയുടെ ഭാഗമായി അവളും
പ്രകൃതിയാണെന്നറിഞ്ഞു, അവളോടുകൂടിയുള്ളതാണ്‌
പ്രകൃതിയെന്നറിഞ്ഞു.

അവളുടെ മുഖത്ത്‌ പ്രസന്നത
കളിയാടി,
പ്രഭ നിറഞ്ഞു.

അങ്ങിനെയിരിക്കെ, ഒരു രാവില്‍,

അവളുടെ ഭര്‍ത്താവ്‌
മറ്റൊരാളുടെ തോളില്‍ തുങ്ങി കാലുകള്‍ നിലത്തുകൂടി വലിച്ചിഴച്ചാണ്‌ എത്തിയത്‌.

അയാള്‍ക്ക്‌
സ്വബോധമില്ലായിരുന്നു. അവ്യക്തമായിട്ട്‌ എന്തെല്ലാമോ പുലമ്പിക്കൊണ്ടിരുന്നു.

വരാന്തയില്‍
വിരിച്ചിട്ടപായില്‍ തന്നെ അവര്‍ ഭര്‍ത്താവിനെകിടത്തി.

പാട്ടവിളക്കിന്റെ
വെളിച്ചത്തില്‍ അപരിചിതനെ കണ്ടു.

മുടിയും താടിയും നീട്ടി, കാവി വസ്ത്രം ധരിച്ച്‌ തോളത്ത്‌ സഞ്ചി തൂക്കി……………

അയാളുടെ കണ്ണുകള്‍
ശക്തങ്ങളാണെന്നറിഞ്ഞു

ഒരു പ്രാവശ്യമേ അവള്‍ക്ക്‌
അയാളുടെ മുഖത്ത്‌ നോക്കാന്‍ കഴിഞ്ഞുള്ളൂു.

ശക്തമായൊരു വലയത്തില്‍
അകപ്പെട്ടതുപോലെ പിടഞ്ഞു പോയി. ഇറയത്തുനിന്നും അകത്തേയ്ക്ക്‌ നീങ്ങാനാവാതെ നിന്നു.

ചെറിയ കാറ്റില്‍ വിളക്കിലെ
തീനാളം ചലിച്ചുകൊണ്ടിരുന്നു.

“എനിയ്ക്ക്‌
കഴിക്കാനെന്തെങ്കിലും തരുമോ?”

ശാന്തമായൊരു സ്വരം അവള്‍
കേട്ടു.

മറുപടി പറയാതെ തന്നെ
അകത്തേയ്ക്ക്‌ നടന്നു.

അയാള്‍ ഇറയത്തിരുന്നു. അയാള്‍
ക്ഷീണിതനും, വിശക്കുന്നവനും, ദാഹിക്കുന്നവനുമായിരുന്നു.

അവള്‍ അകത്ത്‌ പലകയിട്ട്‌, അതിനു മുന്നില്‍ ആയാള്‍ക്ക്‌ ആഹാരം വിളമ്പി അയാള്‍ കഴിക്കുന്നതുനോക്കി,
തീരുന്നത്‌ വിളമ്പി ക്കൊടുത്ത്‌ ഓലമറയ്ക്ക്‌ അപ്പുറത്ത്‌ നിന്നു.

ഈണു കഴിഞ്ഞ്‌ കൈകഴുകി.
യാത്രകൂടി പറയാതെ അയാള്‍ മുറ്റത്തിറങ്ങി.

“ഈ രാത്രിപോണത്‌
ശരിയല്ല. ഇഷ്ടാണേല്‍ ഇവിടുറങ്ങാം.”

അവളുടെ സ്വരം പതറി ശരീരം
വിറച്ചു.

ഓലമറയ്ക്കു പുറത്ത്‌ മുഖം
മാത്രം കാണിച്ചു നിന്നു.

അയാള്‍ തിരിഞ്ഞുനോക്കുമ്പോള്‍
അവള്‍ക്ക്‌ അതേല്‍ക്കാനായില്ല. ചാണകം മെഴുകിയ തറയില്‍ നോക്കിനിന്നു.

ആദ്യമായിട്ടവളുടെ മനസ്സില്‍
ഒരു മോഹം പൂത്തു. ആദ്യ രാത്രിയില്‍, മൊട്ടിട്ട്‌
വിരിയേണ്ടിയിരുന്ന മോഹം.

ആദ്യരാത്രിയില്‍തന്നെ മദ്യത്തില്‍
മുങ്ങിവന്ന ഭര്‍ത്താവിനെ കണ്ടപ്പോള്‍ എല്ലാ മോഹങ്ങളും കരിഞ്ഞുപോയിരുന്നതാണ്‌. പക്ഷെ, ഇപ്പോള്‍ ഒരു അപരിചിതന്റെ സാമിപ്യത്തിൽ ഉണരാന്‍ എവിടെനിന്നോ ജാരനെപ്പോലെ
വന്ന്‌ ഉള്ളില്‍ ഒളിച്ചിരിക്കുകയായിരുന്നോ?

അയാള്‍ വീണ്ടും വരാന്തയില്‍
കയറുമ്പോള്‍ അവള്‍ അകത്ത്‌ പായ വിരിച്ചു.

അയാളുടെ നിശ്വാസം അവളുടെ
നഗ്നമായ ശരീരത്തിലൂടെ അരിച്ചുനടക്കുമ്പോള്‍ അവള്‍ ആദ്യമായി അനുഭൂതികൊണ്ടു.

ആ ജാരന്‍ ഇന്നാരാണ്‌?

ലോകൈകനാഥനായി,

ലക്ഷോപലക്ഷംജനതയുടെ ആരാധനാ
മൂര്‍ത്തിയായി,

ദാനമായി,

ഐശ്വര്യമായി,

ഭഗവാനേ!

ശാന്തിനിലയത്തിന്റെ പ്രൌഡമായ
പ്രവേശന കവാടം കയറി ഉടനെ ഇടത്തോട്ട്‌ തിരിഞ്ഞ്‌ കാറുനിന്നു.

ഇനിയും നടന്നുവേണം
നിലയത്തിലെത്താന്‍; കാറുകള്‍ക്കും മറ്റു മോട്ടോർ
വാഹനങ്ങള്‍ക്കും ഇവിടെ വരെയെ പ്രവേശനമൊള്ളു. ഇടത്തോട്ടു തിരിഞ്ഞു
മുപ്പതുവാരയെത്തിയാല്‍ പാര്‍ക്കിംഗ്‌ സൌകര്യമുണ്ട്‌.

പ്രവേശന കവാടം കഴിഞ്ഞ്‌
ഉള്ളിലേയ്ക്ക്‌ വരാന്‍ വിശിഷ്ട വ്യക്തികളുടെ വാഹനങ്ങള്‍ക്കേ അവകാശമുള്ളു. ആ
വ്യക്തികള്‍ ഊരാണ്മക്കാ രുമായിരിക്കും.

ദേവിയിറങ്ങി.

വേദമന്ത്രങ്ങള്‍
ഉച്ചഭാഷിണിയിലൂടെ കേള്‍ക്കാറാവുന്നു.

അപ്പോഴേക്കും ഭഗവാന്റെ
പരിവാരങ്ങള്‍ ദേവിയെ എതി

രേൽക്കാന്‍ എത്തി.

കിണ്ടിയും, വിളക്കും, താലങ്ങളുമായി ഒമ്പതു പെണ്‍കുട്ടികൾ….

അവരുടെ നായിക ദേവിയെ
തലകുമ്പിട്ടു വണങ്ങി. ദേവി വലതുകരമുയര്‍ത്തി അവളുടെ ശിരസ്സില്‍ സ്പര്‍ശിച്ചു.

അവള്‍ ദേവിയുടെ പാദങ്ങളില്‍
വെള്ളമൊഴിച്ചു. വിളക്കും

താലവും മുമ്പേ നടന്നു.

ദേവി പിന്നിലും, ദേവിയ്ക്കൊപ്പം കാല്‍കഴുകിയ പെണ്‍കുട്ടിയും.

മനോഹരമായ ഉദ്യാനത്ത്‌
പൂത്തുലഞ്ഞ പൂക്കള്‍ കണ്ട്‌ മനം കുളിര്‍ത്തു, മുഖം പുപോലെ വിരിഞ്ഞു.

കിഴക്കുനിന്നെത്തുന്ന
സൂര്യകിരണങ്ങളില്‍ ദേവിയുടെ മുഖം കൂടുതല്‍ ചുവന്നു.

ഉദ്യാനത്ത്‌ തണല്‍
വൃക്ഷച്ചുവടുകളിലും ഉരിപ്പിടങ്ങളിലും ജനങ്ങൾ ഇരിപ്പുണ്ട്‌, അവര്‍ ഭഗവല്‍ ദര്‍ശനത്തിനെത്തിയതാണ്‌.

പക്ഷെ, ഭഗവാന്‍ ദര്‍ശനമരുളാന്‍ എത്തിയിട്ടില്ല. സാധാരണ ദിവസവങ്ങളില്‍ ദര്‍ശനമരുളുന്ന
സമയമാണിത്‌.

ഉദ്യാനം കഴിഞ്ഞ്‌ മണല്‍
വിരിച്ച വിശാലമായ അങ്കണം.

അങ്കണത്തും ജനത്തിരക്കുണ്ട്‌.
പലരും ദേവിയെ വണങ്ങുന്നുണ്ട്‌. ദേവി മന്ദസ്മിതത്തില്‍ എല്ലാം സ്വീകരിച്ചു.

അങ്കണത്തുനിന്നും വരാന്തയിലേയ്ക്കുള്ള
ആദ്യ പടിയില്‍ കാല്‍വച്ചപ്പോള്‍ പരിചാരിക വീണ്ടും ദേവിയുടെ കാല്‍ നനച്ചു.

“ആദ്ദേഹം എവിടെയാണ്‌…”

വരാന്തയിലേറിയിട്ട്‌ ദേവി
തെരക്കി.

“ശയനമുറിയില്‍ നിന്നും
പുറത്തു വന്നിട്ടില്ല”

പരിചാരിക അറിയിച്ചു.

“അദ്ദേഹത്തിനു ദേഹാസ്വാസ്ഥ്യം
ഒന്നുമില്ലല്ലോ?”

“ഉള്ളതായിട്ട്‌ തോന്നിയില്ല.”

“ദിനചര്യകളും, ധ്യാനവും, യോഗവുമെല്ലാം കഴിഞ്ഞില്ലേ?”

“ഉവ്വ. സ്വാമി
സന്തോഷവാനായിട്ടാണ്‌ കാണുന്നത്‌.”

വിശാലമായ ഹാളിന്റെ വാതിൽക്കൽ
എത്തിയപ്പോൾ പുതിയ പരിചാരകരെത്തി.

“അമ്മെ…ഞങ്ങൾ….?”

“പോയി വരൂ……”

ആദ്യപെണ്‍കുട്ടികള്‍ അവരുടെ കര്‍മ്മങ്ങളിലേയ്ക്ക്‌
മടങ്ങി.

ദേവി ഹാളില്‍ പ്രവേശിച്ചു.

ഹാളില്‍ മന്ത്രണം വ്യക്തമായി
ശ്രവിക്കാനാവുന്നു.

“ആരാണോ സര്‍വ്വപ്രാണങ്ങളേയും
പരമാത്മാവില്‍ ദര്‍ശിക്കുന്നത്‌, ആരാണോ സര്‍വ്വ പ്രാണങ്ങളിലും
പരമാത്മാവിനെ ദര്‍ശിക്കുന്നത്‌. അവന്‍ ഒന്നിനേയും നിന്ദിക്കുന്നില്ല.’

കമ്മ്യൂൺ ദിനപ്രതത്തിന്റെ
എഡിറ്റോറിയലില്‍ ഗുരു എഴുതി.

-എല്ലാ സത്യങ്ങളും മിഥ്യയാല്‍
മൂടപ്പെട്ടിരിക്കുന്നു. എല്ലാ മിഥ്യകള്‍ക്കും വര്‍ണ്ണപ്പൊലിമയും ആകര്‍ഷണവും
അധികമായിരിക്കും. ആവര്‍ണ്ണപൊലിമയില്‍, ആകര്‍ഷണ വലയത്തില്‍
അകപ്പെട്ട്‌ സാധാരണ വ്യക്തി അന്ധരായിപ്പോകുന്നു. അന്ധകാരത്തില്‍ നിന്നും അവനെ രക്ഷിക്കുന്നതാണ്‌
മനുഷ്യത്വം. അതിനായുള്ള ബോധവല്‍ക്കരണം ചെയ്യുകയാണ്‌ പത്രധര്‍മ്മം. പത്രധര്‍മ്മത്തെ
വെടിഞ്ഞ്‌ ഇരുളിനും മിഥ്യകള്‍ക്കും കീര്‍ത്തനം ആലപിക്കുന്ന പ്രതങ്ങള്‍ കപട
വേഷധാരികളാണ്‌, മനുഷ്യദ്രോഹികളാണ്‌……………..

ശാന്തിഗ്രാമത്തിന്റെ
രണ്ടാമത്തെ പുലര്‍ച്ചയാണ്‌. സിദ്ധാര്‍ത്ഥന്‍ കമ്മ്യൂൺ ദിനപത്രം വായിച്ചുകൊണ്ട്‌, റും ബോയ്‌ എത്തിച്ചുകൊടുത്ത ചായ നുകര്‍ന്നുകൊണ്ട്‌ കട്ടിലില്‍
ചാരിക്കിടന്നു.

ഇന്ന് കിഴക്കുനിന്നും
സൂര്യകിരണങ്ങള്‍ എത്തിയിട്ടില്ല. കാര്‍മേഘങ്ങളന്ന ഇരുളില്‍ സൂര്യന്റെ വെളുത്തമുഖം
മൂടപ്പെട്ടിരിക്കുകയാണ്‌. കഴിഞ്ഞ രാവു മുഴുവന്‍ മഴയായിരുന്നു. അന്തരീക്ഷമാകെ ഈര്‍പ്പമാർന്നിരിക്കുന്നു.

സിദ്ധാർത്ഥന്‍ ശാന്തി പുഴയെ
നോക്കി,
മഴ മഞ്ഞില്‍മുടപ്പെട്ട്‌ വ്യക്തമായി കാണാനാവുന്നില്ല.

@@@@@@




അദ്ധ്യായം മൂന്ന്

വലിയൊരു മതില്‍ക്കെട്ട്.

വിശാലമായ ഗെയ്റ്റ്‌.

ഗെയ്റ്റില്‍ യൂണിഫോം ധാരിയായ
കാവല്‍ക്കാരന്‍.

ഗെയ്റ്റ്‌ കടന്നാല്‍
വൃത്തിയും വെടിപ്പുമുള്ള മുറ്റം, മനോഹരമായപുന്തോട്ടം.
അടുത്തടുത്തായി നാലു കെട്ടിടങ്ങള്‍. അതിനുള്ളില്‍ പ്രവിശ്യയിലെ നാലാംകിട പ്രതവും
അതിന്റെ വീക്കിലിയും.

പ്രസ്സിന്റെ പിന്നിലേയ്ക്കും, ഇരുവശങ്ങളിലേയ്ക്കും ആധുനികമായി തീര്‍ത്ത കെട്ടിടങ്ങള്‍, അവിടങ്ങളില്‍ പത്രമോഫീസിലെ അന്തേവാസികള്‍ പാര്‍ക്കുന്നു.

തെക്കേലോണില്‍ തലയെടുപ്പുള്ള
ഇരുനിലക്കെട്ടിടം. അതാണ്‌ ഗുരുവിന്റെ വസതി.

ഇതാണ്‌ കമ്മ്യൂൺ.

ഗുരു തീര്‍ത്ത കമ്മ്യൂൺ.

ഗുരുവിന്റെ വിവാഹം അനാര്‍ഭാടമായാണ്‌
നടന്നത്‌. എലീസയുടെ അപ്പനും അത്രയേ ആഗ്രഹിച്ചിരുന്നുള്ളൂ. അയാളുടെ ആറ്‌ മക്കളില്‍
മൂത്തവളാണ്‌ എലീസ. മുപ്പതുകളുടെ പകുതി കഴിഞ്ഞ മകളെ കെട്ടിക്കോളാമെന്ന്‌
പറഞ്ഞുവന്നപ്പോള്‍ ഒന്നും ആലോചിക്കാതെ സമ്മതിച്ചു.

പയ്യന്റെ കഥകേട്ടപ്പോള്‍
ആദ്യം വിഷമം തോന്നി. എന്നിരിയ്ക്കിലും ആ മുഖത്തെ ശാന്തതയും ഗാംഭീര്യവും ആ അപ്പനെ
സമാധാനിപ്പിച്ചു. എലീസയുടെ താഴെ മൂന്ന്‌ പെണ്‍കുട്ടികളും രണ്ട്‌ ആണ്‍കുട്ടികളുമാണ്‌.
എങ്ങനെ മറ്റുള്ളവരെ വിവാഹം ചെയ്തയയ്ക്കും?

ആ കാഞ്ഞിരപ്പള്ളിക്കാരന്‌
അതൊരു ദു.ഖമായിരുന്നു. തീരില്ലെന്നു കരുതിയിരുന്ന ദു:ഖം തീര്‍ക്കാനായി ഗുരുവെത്തി.
പക്ഷെ പള്ളിയില്‍ വച്ചുകെട്ടാന്‍ അച്ചനും അധികാരികളും അനുവദിച്ചില്ല…

ഗുരു ദൈവവിശ്വാസിയല്ലത്രേ, പള്ളിയില്‍ കയറാത്തവനാണനത്രെ. സഭയ്ക്കാകമാനം കളങ്കമുണ്ടാക്കിയവനാണത്രേ.

അയാളൊരു
കമ്മ്യൂണിസ്റ്റാണെന്ന്‌!

തലവെട്ടി രാഷ്രീയത്തിന്റെ
അദ്ധ്യാപകനാണെന്ന്‌! പക്ഷെ,രജിസ്ട്രാഫീസിന്‌ആവകതിരിവുകളൊന്നുമില്ലായിരുന്നു.
രജിസ്ട്രാര്‍ തുറന്നുവച്ച പുസ്തകത്തില്‍ ഗുരുവും എലീസയും ആദ്യം ഒപ്പുകള്‍ വച്ചു. പിന്നീട്
ഗുരുവിന്‌ വേണ്ടി കൃഷ്ണവേണിയും എലീസക്കു വേണ്ടി അവളുടെ അപ്പനും ഒപ്പുവച്ചു.

എലീസയുടെ വീതത്തില്‍ കിട്ടിയ
മൂന്ന്‌ ഏക്കര്‍ റബ്ബര്‍ എസ്റ്റേറ്റ്‌ വിറ്റാണ്‌ പ്രവിശ്യയിലെ ഒരു പ്രധാന
നഗരത്തില്‍ കമ്മ്യൂൺ തീര്‍ത്തത്‌, പത്രം സ്ഥാപിച്ചത്‌.

കമ്മ്യൂണിലെ അന്തേവാസികള്‍, പത്രസ്ഥാപനത്തിലെ ജീവനക്കാര്‍ ആശ്രയമറ്റവരും, ഒറ്റപ്പെട്ടവരുമായിരുന്നു.

അവര്‍ അനാഥാലയത്തില്‍ നിന്നും, ജയിലറകളില്‍ നിന്നും വന്നവരായിരുന്നു. കമ്മ്യൂണില്‍ വടവ്യക്ഷം പോലെ
ഗുരുവളര്‍ന്നു; പന്തലിച്ചു.

ആ വൃക്ഷച്ചുവട്ടില്‍,

ശീതളിമയില്‍,

ആശ്രയമറ്റവരും
പുറംതള്ളപ്പെട്ടവരും പുതിയജീവിതം

കണ്ടെത്തി. പുതിയ ബന്ധങ്ങള്‍
സ്ഥാപിച്ചു. പുതിയ ബന്ധങ്ങള്‍ വഴി പലരും സമൂഹത്തിലേയ്ക്കും സമുദാ

യത്തിലേയ്ക്കും തിരിച്ചു വന്നു.
അവര്‍ക്കു കിട്ടിയ പുതിയ മുഖഛായയില്‍, രൂപങ്ങളില്‍
സമൂഹത്തില്‍ നിന്നും പുതിയ ഒരു മാന്യത അംഗീകരിച്ച്‌ കിട്ടി. അവരില്‍ പലരും വീണ്ടും
സാമുഹ്യ ജീവികളായി പരിണമിക്കപ്പെടുകയാണുണ്ടാത്.

 ഗുരു സന്തുഷ്ടനായി.

ചിലപ്പോഴൊക്കെ
നൊമ്പരപ്പെടാതിരുന്നില്ല; ഒരു പെണ്ണിന്റെ ധനതിനെല്ലാം അടിത്തറ. അടുത്ത
നിമിഷത്തില്‍ സമാധാനപ്പെട്ടു. ഞാന്‍ സ്വന്തം സുഖത്തിനു വേണ്ടി മാത്രമല്ല ചെയ്തത്‌,
ഒരു സമൂഹത്തെതന്നെ മാറ്റിയെടുക്കുകയാണ്‌ ചെയ്തിരിക്കുന്നത്‌.

നാലു കെട്ടും പടിപ്പുരയുമുള്ള
വിശാലമായ ആവാസ ഗേഹമാണ്‌ പാർവ്വതീദേവിയുടെ അന്തപുരം.

ഭഗവാന്‍ മാത്രമേ ദേവിയെന്നു
വിളിയ്ക്കൂ; ഭക്തരും സന്ദര്‍ശകരും അമ്മെ എന്നു വിളിയ്ക്കുന്നു.

പട്ടുചേലയില്‍ പൊതിഞ്ഞ്‌
നെറ്റിയില്‍ വലിയ സിന്ദൂരക്കുറിയുമായി മട്ടുപ്പാവില്‍, ആട്ടുകട്ടിലില്‍ ദേവി വിരാജിക്കുന്നു.

മുറുക്കാന്‍ ചെല്ലത്തില്‍
നിന്നും നൂറുതേച്ച വെറ്റിലയെടുത്ത്‌ അടക്കനുറുക്കുകള്‍ വെറ്റിലിയില്‍ പൊതിഞ്ഞു
കാലിപ്പുകയില പേരിന്‌ കൈവെള്ളയില്‍ വച്ച്‌ തിരുമ്മിക്കൂട്ടി വെറ്റിലയോടുകൂടി, അടയ്ക്കയോടുകൂടി വായിലിട്ടു ചവച്ചു.

ചുണ്ടുകള്‍ വീണ്ടും ചുവന്നു.
കവിളുകള്‍ ചുവന്നു.

ദിനചര്യകള്‍ കഴിഞ്ഞ്‌, നീരാട്ടുകഴിഞ്ഞ്‌, ദേവി വിശ്രമത്തിനെത്തിയിട്ട്
നിമിഷങ്ങളെ ആയിട്ടുള്ളൂ. മദ്ധ്യവയസ്സുകഴിഞ്ഞിട്ടും ദേവി സുന്ദരിയായിത്തന്നെ
തുടരുന്നു. ചുവന്ന പട്ടില്‍ പൊതിയുമ്പോള്‍ കൂടുതല്‍ ചുവക്കുന്നു.

ദേവിയുടെ രാവുകള്‍
ഉറക്കമിളപ്പിന്റേതാണ്‌, എന്നും.

ശാന്തി ഗ്രാമത്തിന്റെ ഊരാണ്മയില്‍
രണ്ടാം സ്ഥാനം ദേവിക്കാണ്‌.

ഗ്രാമത്തിലേയ്ക്ക്‌ ഐശ്വര്യം
ഒഴുകിയെത്താന്‍ ദേവിയുടെ വരദാനം അമുല്യമാണെന്ന്‌ ഗ്രാമക്കാര്‍ പറയുന്നു. ദേവിയുടെ
അന്ത:പുരം നിവാസികളും ഗ്രാമത്തിന്റെ വരമായി, ധനമായി………… ഗ്രാമത്തിലെത്തുന്ന
ധനം ഒരിയ്ക്കലും ഒഴുകിയകലാതെ സൂക്ഷിക്കുന്നവരായി,

ഭഗവാന്റെ ദാസികളായി……….

ദേവദാസികളായി……….

വടക്കന്‍ മലഞ്ചെരുവില്‍
നിന്നും ശാന്തിപുഴ കടന്നെത്തിയ ചെറിയകാറ്റ്‌ ദേവിയുടെ കണ്‍പോളകളെ മെല്ലെത്തഴുകി
അടപ്പിച്ചു. മുറുക്കാന്‍ നല്‍കിയ ലഹരികൂടി ആയപ്പോള്‍ ദേവി മയങ്ങിപ്പോയി.

മുറുക്കാന്‍ തുപ്പാന്‍ കൂടി
മറന്നു.

പടിപ്പുര കാവല്‍ക്കാരന്റെ
പാദചലനങ്ങള്‍ ദേവിയെ ഉണര്‍ത്തി.

അപ്പോള്‍ പടിപ്പുര കാവല്‍ക്കാരന്‍
മാത്രമെ ഗോവണി ചവുട്ടിക്കയറുകയുള്ളുവെന്നു ദേവി ഓര്‍മ്മിച്ചു. അന്തേവാസികള്‍
പുരങ്ങളില്‍ മയക്കമായിരിക്കും. ദേവിയ്ക്കു ദേഷ്യം തോന്നി. ഗോവണിയും മട്ടുപ്പാവും
കരിവീട്ടിയില്‍ തീര്‍ക്കേണ്ടിയിരുന്നില്ല. ഭഗവാന്റേതു പോലെ സിമന്റുകൊണ്ടും, കമ്പികൊണ്ടും മതിയായിരുന്നു; പാദചലനങ്ങള്‍ അറിയില്ലായിരുന്നു.

പടിപ്പുര കവല്‍ക്കാരന്‍
കണാരന്‍ തുവര്‍ത്തുമുണ്ട്‌ അരയില്‍ ചുറ്റി നിന്ന്‌ ഉണര്‍ത്തിച്ചു.

“അമ്മെ, ഭഗവാന്റെ അടുത്തുനിന്നും ഉസ്മാന്‍ എത്തിയിട്ടുണ്ട്‌.”

ദേവി അലക്ഷ്യമായി മൂളി.

കണാരന്‍ ദേവിയുടെ
മുഖത്തുനിന്നു കണ്ണെടുത്തില്ല.

ദേവി മയക്കംവിട്ടു. കണ്ണുകള്‍
തുറന്നു. മുറുക്കാന്‍ കോളാമ്പിയില്‍ തുപ്പി. വായ ശുദ്ധിയാക്കി. ആട്ടുകട്ടിലില്‍
കാലുകള്‍ ആട്ടിയിരുന്നു.

“ആരെയാണ്‌ ആവശ്യപ്പെടുന്നത്‌?”

“അമ്മ ചെല്ലണമെന്ന്‌.”

ദേവി ഒരു നിമിഷം
സ്തംഭിച്ചിരുന്നു.

പിന്നീട്‌,

മുഖം കുമ്പിനില്‍ക്കുന്ന
പുഷ്പം വിടരുന്നതുപോലെ വിരിഞ്ഞ്‌, പുഷ്പമായി.

കവിളുകളില്‍ ഇപ്പോഴും
നുണക്കുഴികൾ പൂക്കുന്നു.

കണ്ണുകളില്‍ ലജ്ജപടരുന്നു.

കണാരന്റെ മനസ്സില്‍ സന്തോഷം
അലയടിച്ചു.

“കണാരന്‍ സത്യമായിട്ടും?”

അവള്‍ക്ക്‌ വിശ്വാസം
വന്നില്ല. ആട്ടുകട്ടിലില്‍ നിന്നും ചാടിയിറങ്ങി.

പടിപ്പുരയ്ക്കു പുറത്തു നില്‍ക്കുന്ന
ഉസ്മാനെ കാണാറായി.

“അതെയമ്മെ………”

“കണാരന്‍ പോയി ഉസ്മാനെ
അയയ്ക്ക്‌.”

കണാരന്‍ ഗോവണിയിറങ്ങുന്ന
ശബ്ദം കേട്ടു തുടങ്ങി. അപ്പോള്‍  മനസ്സില്‍
ഭഗവാന്റെ ചിത്രം തെളിഞ്ഞു.

നിത്യേന മുഖം വടിച്ച്‌, കല്ലുരച്ച്‌ മിനുസമാര്‍ന്ന കവിളുകള്‍ രക്തച്ഛവി പൂണ്ടിട്ടാണ്‌.

തേജോമയമായ നയനങ്ങള്‍,

നീണ്ട നാസിക,

ചുരുണ്ട, നീണ്ട മുടിയിഴകള്‍, നരകയറിത്തുടങ്ങിയോ?

വിരിഞ്ഞമാറിടം,

നീണ്ട ബാഹുക്കള്‍,

ഒതുങ്ങിയ അരക്കെട്ട്,

ശക്തങ്ങളായ കൈകാലുകള്‍,

മോഹിപ്പിക്കുന്ന നിറം,

വശീകരിക്കുന്ന പുഞ്ചിരി,

നോക്കു, എത്ര ആജ്ഞാശക്തിയാണ്‌ ആ കണ്ണുകള്‍ക്ക്‌!

മുഖത്ത്‌ തെളിയാറുള്ള രൌദ്രഭാവം
കണ്ടാല്‍ ആരാണ്‌ ചുളി നിൽക്കാതിരിക്കുന്നത്‌!

ആ ശക്തിയില്‍ക്കൊരുത്ത്‌ എത്ര
പ്രഗത്ഭന്മാര്‍ നില്‍ക്കുന്നു.

രാഷ്ട്രതന്ത്രജ്ഞര്‍,

നിയമജ്ഞര്‍,

ശാസ്ത്രജ്ഞര്‍,

ബുദ്ധിജീവികള്‍,

കവികള്‍, കലാകാരന്മാര്‍,

ഭരണകര്‍ത്താക്കള്‍,

ലക്ഷോപലക്ഷം വിശ്വാസികള്‍, ആരാധകര്‍,

“ഓം സച്ചിദാനന്ദായ നമ:“

സ്ഥാനമാനങ്ങള്‍ മറന്ന്‌, ആസനങ്ങള്‍ മറന്ന്‌ എത്രയോ ശ്രേഷ്‌ടർ ആ പാദങ്ങളില്‍ സേവയ്ക്കായെത്തുന്നു.

ഒരു മൊഴി കേള്‍ക്കാന്‍,

 ആശ്വാസവാക്ക്‌ കേള്‍ക്കാന്‍,

ആ പാദങ്ങള്‍ കഴുകി ജലം
കുടങ്ങളിലാക്കി ചുമന്ന്‌, ശാന്തിനിലയത്തെ പ്രദക്ഷിണം വയ്ക്കാന്‍………….

ദേവി ഉണക്കാന്‍ നിവര്‍ത്തിയിട്ടിരുന്ന
മുടി ഒതുക്കി പിറകിലേയ്ക്കിട്ടു, ഗോവണിയിറങ്ങി.

താഴെ സ്വീകരണ മുറിയില്‍
കാത്തിരിക്കുന്നുണ്ടായിരുന്നു

ഉസ്മാന്‍.

ദേവിയെകണ്ട്‌ എഴുന്നേറ്റ്‌
വന്ദിച്ച്‌ വീണ്ടും ഇരുന്നു.

ദേവി അയാള്‍ക്കഭിമുഖമായിരുന്നു.

ദേവി അയാളെ അപ്പാടെ
ശ്രദ്ധിച്ചു.

ഉസ്മാന്‍ മാറിയിരിക്കുന്നു.
തടിക്കുകയും നിറംവയ്ക്കുകയും ചെയ്തിരിക്കുന്നു. എങ്കിലും മുഖത്ത്‌ സ്വതവെ
തെളിഞ്ഞുനില്‍ക്കുന്ന ഗൌരവം ഒട്ടും കുറഞ്ഞിട്ടില്ല. ഇപ്പോഴും ഭഗവാന്റെ ദളപതിക്കു
ചേര്‍ന്നതു തന്നെ.

തന്നെ ദേവിയായി അവരോധിച്ച
ഉടന്‍ തന്നെ ഉസ്മാനെ ദളപതിയായി നിയോഗിച്ചു. യുദ്ധത്തിനൊ, വിപ്ലവത്തിനോ വേണ്ടിയല്ല. ഒരു ആചാരമായിട്ട്‌. ഭഗവാന്റെ എഴുന്നള്ളത്തിന്‌
കുതിരപ്പുറത്ത്‌ വേഷവിധാനങ്ങളുമായി………….

പക്ഷെ ഉസ്മാന്‍ ആ
തലങ്ങളെല്ലാം വിട്ടുയര്‍ന്നു, ഭഗവാന്റെ ഉറ്റ മിത്രമായി,
രഹസ്യം സൂക്ഷിപ്പുകാരനായി.

പ്രചാരകനായി,

പ്രവര്‍ത്തകനായി.

ജാതിമത ചിന്തകള്‍ക്കതീതനായി, സാക്ഷാല്‍ ഭഗവാന്റെ ദളപതിയായി.

“ഉസ്മാന്‍ കുടിക്കാന്‍
ഇളനീരെടുക്കട്ടെ……… അതോ ചായയോ, കാപ്പിയോ……?”

“വേണ്ട……..ഞാന്‍
തിരക്കിലാണ്‌, ഭഗവാന്‍ എത്രയും വേഗം, കാണാന്‍
ആവശ്യപ്പെടുന്നു……….. അമ്മ എളഴുന്നള്ളുകയല്ലെ………..”

ദേവിയുടെ മനസ്സ്‌ ഉദ്വേഗം
പൂണ്ടു.

എന്താണ്‌ ഭഗവാന്‍
ദേഹാസ്വാസ്ഥ്യം?”

“അങ്ങനൊന്നും തോന്നിയില്ല
പക്ഷെ മനസ്സ്‌ സ്വസ്ഥമല്ലാത്തതുപോലെ…”

ദേവിയുടെ മുഖം മങ്ങി.

സുഖദു:ഖങ്ങളെ ത്യജിച്ച്‌, തന്നെത്തന്നെ മറന്ന്‌, ആരാധകർക്കു വേണ്ടി, ഭക്തര്‍ക്കുവേണ്ടി ജീവിക്കുന്ന ഭഗവാന്‍………….

‘ഉസ്മാന്‍
യാത്രയായിക്കൊള്ളു, ഞാന്‍ പിന്നാലെ എത്താം.”

ഉസ്മാന്‍ എഴുന്നേറ്റു വണങ്ങി
പടികടന്നു.

@@@@@@@@@




അദ്ധ്യായം രണ്ട്‌

കതകില്‍ ശക്തിയായി തട്ടുന്നതു
കേട്ടിട്ടാണ്‌ അവന്‍ ഉണര്‍ന്നത്‌. അഗാധമായ ഗര്‍ത്തത്തില്‍ നിന്നു കയറില്‍
കെട്ടിവലിച്ച്‌ കയറ്റുമ്പോലെയാണവന്‍ ഉറക്കത്തില്‍ നിന്നും ഉണര്‍വിലേയ്ക്ക്‌
എത്തിയത്‌.

യാത്രാക്ഷീണവും വിസ്‌കി നല്‍കിയ
തളര്‍ച്ചയും, ഉറക്കച്ചടവില്‍ കണ്ണുകള്‍ തുറക്കാനായില്ല.
തപ്പിത്തടഞ്ഞാണ്‌ ലൈറ്റ്‌ തെളിച്ച്‌ കതകിന്റെ കുറ്റിയെടുത്തത്‌. ഒരു പാളി
തുറന്നപ്പോഴേയ്ക്കും ഉറക്കത്തിന്റെ ക്ഷീണം ഓടിയകന്നു.

അവന്‌ എന്തെങ്കിലും
സംസാരിക്കാന്‍ കഴിയും മുമ്പെ അവള്‍ കതക്‌ ശക്തിയായി തള്ളിത്തുറന്ന്‌ അകത്തുകയറി
കട്ടിലിനോട്‌ ചേര്‍ന്ന്‌ പരുങ്ങി നിന്നു.

ലേശം കറുത്തിട്ട്‌ സുന്ദരിയായ
പെണ്‍കുട്ടി. പാവാടയും

ഹാഫ്‌സാരിയും പക്ഷെ അവളെ
കണ്ടാല്‍ ആദ്യം ശ്രദ്ധിക്കുന്നത്‌ ഉരുണ്ട വലിയ കണ്ണുകളാണ്‌, ആകര്‍ഷണീയമായ കറുത്തമിഴികളും…..

ഒരു നിമിഷം അവന്‍ എന്തുചെയ്യണമെന്ന്‌
അറിയാതെയായി. ഉടന്‍ തന്നെ ബോധാവസ്ഥയിലേയ്ക്ക്‌ മടങ്ങിയെത്തി.

“നീ ആരാണ്‌….. എന്തുവേണം?”

അവള്‍ നോട്ടം അവനില്‍ നിന്നും
പിന്‍ വലിച്ചു. അവളുടെ ചുണ്ടുകളില്‍ പുഞ്ചിരി വിടര്‍ന്നു. അവന്‍ മുറിയ്ക്കു
പുറത്തിറങ്ങി. ഇരുവശങ്ങളിലും മുറികളുമായി വരാന്ത വിജനമായിരുന്നു. വീണ്ടും മുറിയില്‍
കയറിയപ്പോഴേയ്ക്കും അവള്‍ കട്ടിലില്‍ മൂടിപ്പുതച്ചു കിടന്നു കഴിഞ്ഞു.

റൂമിലെ ടെലിഫോണ്‍ റിസീവര്‍
എടുത്തു. റിസപ്ഷനില്‍ ബെല്ലടിച്ചു. നിമിഷങ്ങള്‍ കഴിഞ്ഞപ്പോള്‍ റിസപ്ഷനിസ്റ്റിന്റെ
ശബ്ദം ഫോണ്‍ തലയ്ക്കലെത്തി.

“എന്റെ മുറിയില്‍ ഒരു പെണ്‍കുട്ടി
വന്നിരിക്കുന്നു സുഖമില്ലാത്തതുപോലെ……”

“ഓ! സോറി സാര്‍……..
ഇപ്പോളെത്താം…..”

അവന്‍ മുറിക്കു പുറത്തു കാത്തുനിന്നു.

മാനേജര്‍
പരിവാരങ്ങളുമായിട്ടാണ്‌ എത്തിയത്‌. അവള്‍ ഉറങ്ങിക്കഴിഞ്ഞിരുന്നു.

“സോറി സാര്‍…….. ഈ
കുട്ടി അടുത്ത മുറിയില്‍ താമസിക്കുന്നു. ശാന്തിയില്‍ ഭജനയിരിക്കാനെത്തിയതാണ്‌.”

അവളുടെ പാട്ടിയും അനുജനും
കൂടി ബലമായി കൊണ്ടു പോകുമ്പോള്‍ വിളിച്ചു പറഞ്ഞിരുന്നു.

“നാന്‍ വരമാട്ടേന്‍…..എനക്ക്‌
അങ്കെത്താന്‍ പുടിച്ചത്‌…….. അതുതാന്‍ എന്‍ പുരുസന്‍……”

അവളുടെ പാട്ടിയുടേയും
അനുജന്റേയും വിളറിയ മുഖം.

സിദ്ധാര്‍ത്ഥന്‍ വീണ്ടും
ഉറക്കത്തിനായി കാത്തു കിടക്കുമ്പോഴും ആ പെണ്‍കുട്ടിയോട്‌ സഹതാപമാണ്‌ തോന്നിയത്‌.

പാവം പെണ്‍കുട്ടി!

പക്ഷെ, ഉറക്കം കിട്ടാതെ വരികയും വീണ്ടും മദ്യം സിരകളിലൂടെ ഒഴുകി പടരുകയും
ചെയ്തപ്പോള്‍……

സിദ്ധാര്‍ത്ഥന്‍ അവളുടെ
പുരുഷനാണെന്ന്‌………….

അവന്‍ ചിരിവന്നു
പോകുന്നു…………….

ഓര്‍മ്മകള്‍ തുടങ്ങുന്നത്‌
അച്ഛനില്‍ നിന്നു തന്നെയാണ്‌.

സന്ധ്യാനേരത്ത്‌, കുടിലിന്റെ തിണ്ണയില്‍ അച്ഛനേയും അമ്മയേയും കാത്തിരിക്കുന്ന നാല്‌
കുട്ടികള്‍, ഒരു ആണ്‍കുട്ടിയും മുന്ന്‌ പെണ്‍കുട്ടികളും.
അതില്‍ ആണ്‍കുട്ടി സിദ്ധാര്‍ത്ഥനായിരുന്നു. വളച്ചുകെട്ടിയ തൊടിയുടെ കടമ്പ കടന്ന്‌
അച്ഛന്‍ വരുന്നു.

മേലാകെ വെട്ടുകല്‍പൊടി, അല്ലെങ്കില്‍ പാടത്തെ ചേറ്‌, അതുമല്ലെങ്കില്‍
പറമ്പിലെ മണ്ണ്‌, തലയില്‍ കൂമ്പാള, കൈയില്‍
ഒരു പൊതി…….

കാലുറയ്ക്കുന്നുണ്ടാവില്ല, നാവ്‌ വഴങ്ങുന്നുണ്ടാവില്ല.

“സിത്തമ്മോനെ………!”

കടമ്പ കടക്കുവാന്‍
വിമ്മിഷ്ടപ്പെടുന്ന ദിവസങ്ങളില്‍ അച്ഛന്‍ വിളിക്കുന്നു. നാലുകുട്ടികളും
ഓടിയെത്തുമ്പോള്‍ ആ മുഖത്തു വിരിയുന്ന ചിരി, വിയര്‍പ്പില്‍
മുങ്ങിയ, മദ്യത്തില്‍ മുങ്ങിയ മുഖം………

തൊട്ടുപിന്നാലെ അമ്മയുമുണ്ടാകും.
നന്നെ കറുത്തിട്ടാണെങ്കിലും അമ്മ സുന്ദരിയായിരുന്നു. പണികഴിഞ്ഞ്‌ തോട്ടിലെ കുളി കഴിഞ്ഞ്‌
ഈറനോടെയാകും അമ്മ.

അച്ഛന്‌ വെളുത്ത
നിറമായിരുന്നു.

വെളുത്ത മാക്കോത,

കറുത്ത നാരായണിയും.

നാട്ടിലെ എല്ലാവര്‍ക്കും
വേണമായിരുന്നു, അച്ഛനേയും അമ്മയേയും പണികള്‍ ചെയ്യാന്‍.

കാട്‌ വെട്ട്‌, കയ്യാലകെട്ട്‌, പാടത്തു ഉഴവ്‌, ഞാറുപറി,

കൊയ്ത്ത്‌………………..

വെളുത്ത മാക്കോത പുലയന്റേയും
കറുത്ത നാരായണി പുലക്കള്ളിയുടേയും മകന്‍ സിദ്ധാര്‍ത്ഥന്‍ ഏതോ അഗ്രഹാരത്തിലെ കൊച്ചു
സുന്ദരിയുടെ പുരുഷനാണെന്ന്‌.

അവന്‍ ചിരിച്ചു, ഉച്ചത്തില്‍ തന്നെ.

രാവിലെ ജനാലവഴി അകത്തെത്തിയ
ഇളം വെയില്‍ അവനെ തട്ടിയുണര്‍ത്തി. ഉണര്‍ന്നിട്ടും തുറന്നു കിടന്നിരുന്ന ജനാലവഴി
കിഴക്കോട്ട്‌ നോക്കിക്കിടന്നു.

മഞ്ഞുമൂടിയ മലനിരകള്‍, അതിന്റെ അപ്പുറത്തുനിന്നും ഒളിഞ്ഞുനോക്കുന്ന സൂര്യന്റെ ചുവന്നമുഖം,
പ്രസന്നമായ, പ്രസരിപ്പേറിയ വെയിലിനോടൊപ്പം
കയറിവരുന്ന തെന്നലില്‍ തലേരാത്രിയിലെ തണുപ്പു അവശേഷിക്കുന്നുണ്ട്‌.

കാറ്റിന്‌
കുന്തിരിക്കത്തിന്റെ ഗന്ധമുണ്ട്‌.

എവിടെനിന്നെല്ലാമോ കീര്‍ത്തനങ്ങള്‍
കേള്‍ക്കുന്നുണ്ട്‌.

എഴുന്നേറ്റ്‌ ജനാലയ്ക്കരുകില്‍
വന്ന്‌ പുറത്തേയ്ക്ക്‌ നോക്കി നിന്നു.

ശരിക്കും ഗ്രാമത്തിന്റെ
കവാടത്തിലേ എത്തിയിരുന്നുള്ളു.

ഇവിടെ നിന്നും കാണാനാവുന്നു.

ഒരു മലഞ്ചരുവ്‌, ഒരു താഴ്വാരം, പിന്നെയും ഒരു മലകൂടി രണ്ടു മലകളുടെ
ഇടയിലൂടെ ശാന്തിപുഴ.

വെയിലില്‍ തിളങ്ങുന്ന പുഴ.

മനസ്സില്‍ ഒരു ശാന്തമായ
തണുപ്പ്‌. തോന്നുന്നില്ലേ?

ഉണ്ടോ?

ഉണ്ടെങ്കില്‍?

വീണ്ടും അവന്‍ അങ്ങ്‌
മലകളിലേയ്ക്ക്‌ നോക്കിനിന്നു. പിന്നെ സൂര്യനെ…..

ഉവ്വ്…….

മനസ്സ്‌ ശാന്തമാണ്‌.

ഈ പ്രഭാതത്തിന്റെ മൂകതയില്‍
മനസ്സ്‌ ശാന്തമാവുകയാണ്‌.

ചൈതന്യമെ………….!

കുളിച്ച്‌ വൃത്തിയായി വസ്ത്രം
ധരിച്ച്‌ മുറിക്ക്‌ പുറത്തിറങ്ങി. പൂട്ടുമ്പോള്‍ അടുത്ത മുറിയുടെ മുന്നില്‍, വരാന്തയില്‍ രാത്രിയിലെ പെണ്‍കുട്ടി അരിപ്പൊടികോലങ്ങള്‍ തീരക്കുന്നതു
കണ്ടു.

അവള്‍ കുളിച്ചീറന്‍ പകര്‍ന്നു, ഭസ്മക്കുറി ചാര്‍ത്തി സുന്ദരിയായിരിക്കുന്നു.

ഒരു നിമിഷം അവന്‍
നോക്കിനിന്നു.

അവളുടെ വിരലുകളും കണ്ണുകളും
മനസ്സും………

അവളാകെത്തന്നെ ആ കോലത്തിന്റെ
നിര്‍മ്മിതിയുടെ ലോകത്താണ്‌.

പ്രസന്നമായ മുഖം,

നിഷ്കളങ്കമായ വലിയ കണ്ണുകള്‍,

അവന്‍ അവളെ കടന്ന്‌, നടന്നു, ലിഫ്റ്റില്‍ കയറുമ്പോള്‍ ഒരിയ്ക്കല്‍ മാത്രം
തിരിഞ്ഞുനോക്കി.

നിരത്തുകളില്‍ തിരക്കായി
കഴിഞ്ഞു.

വിദേശികളും സ്വദേശികളും, സന്യാസിമാരും, സന്യാസിനികളും…….

ഇത്‌ ശാന്തി ശ്രാമത്തിന്റ ടൌണ്‍
ഷിപ്പാണ്‌; പ്രവേശന കവാടവും.

തിരക്കിനിടയില്‍ നിരത്തില്‍
നിന്നും സിദ്ധാര്‍ത്ഥന്‍ ശ്രദ്ധിക്കുകയായിരുന്നു.

ഇവിടെനിന്നും
ശാന്തിനിലയത്തിലെത്താന്‍ ഒരു കിലോമീറ്റര്‍ യാത്രവേണം. ഇവിടെവരെയെ പുറത്തുനിന്നുള്ള
വാഹനങ്ങള്‍ക്ക്‌ പ്രവേശനമുള്ളു. ഇവിടെനിന്നും ശാന്തി ട്രസ്റ്റ്‌ വക വാഹനമുണ്ട്‌.
കൂടുതല്‍ ആളുകളും കാല്‍നടയായിട്ടാണ്‌ പോകുന്നത്‌.

എന്നും ഉത്സവം ആഘോഷിക്കുന്ന
പ്രവിശ്യയിലെ ഒരേ ഒരു ഗ്രാമം.

ഒരു മൊട്ടക്കുന്ന്‌
നിരപ്പാക്കി ഷെഡ്ഡുകള്‍ കെട്ടിയാണ്‌ പാര്‍ക്കിംഗ്‌ സൌതകര്യം. പാര്‍ക്കിംഗ്‌
സൌകര്യം അനുവദിക്കുന്നതിനും വാഹനങ്ങള്‍ ശ്രദ്ധിക്കുന്നതിനും അമിതമായി പ്രതിഫലം
വാങ്ങുവാനൊരു കുടവയറന്‍ തമിഴനും.

അതിനുള്ള അനുവാദം
പരമ്പരാഗതമായി അയാളുടെ കുടുംബത്തിന്‌ കിട്ടിയിരിക്കുന്നതാണെത്രെ. അയാളുടെ ഊര് ബോഡി
നായ്ക്കന്നൂര്‍ എവിടെയോ ആണത്രെ,

അയാളുടെ അപ്പന്‍ മാട്‌
കച്ചവടക്കാരനായിരുന്നു. ഒരു നാള്‍ കച്ചവടം കഴിഞ്ഞുവരുമ്പോള്‍ വഴിയോരത്ത്‌ ഒരു
ബാലന്‍ തളര്‍ന്ന്‌, ബോധമറ്റു കിടക്കുന്നതു കണ്ടത്രെ.
അയാള്‍ ബാലനെ തോളിലേറ്റി പുരയിലെത്തി. ആഴ്ചകളോളം അയാളും പൊണ്ടാട്ടിയും ബാലനെ
ശുശ്രൂഷിച്ചു അന്ന്‌ കപ്പം പിരിവുകാരന്‍ ഗോലി കളിച്ചുകൊണ്ടു നടന്നിരുന്ന പ്രായം. ശുശ്രൂഷയുടെ
ഫലമായി ബാലന്‍ കണ്ണുകള്‍ തുറന്നു. കണ്ണുകളില്‍ അവാച്യമായൊരു പ്രഭ നിറഞ്ഞിരുന്നു. ആ
പ്രഭ ബാലന്റെ മുഖമാകെ നിറഞ്ഞുവന്നു.

അയാളുടെ പൊണ്ടാട്ടി കാല്‍ക്കല്‍
വീണു.

“കടവുളെ
പാക്കണെ………”‌

അവള്‍ അലമുറയിട്ടു കരഞ്ഞു.

ഭഗവാന്‍ അവരില്‍ കനിഞ്ഞു.
ശാന്തിഗ്രാമത്തില്‍ കൂടിയിരുന്നപ്പോള്‍ ഇവിടെ കപ്പം പിരിക്കാനുള്ള അവകാശം
കൊടുത്തു. വൃദ്ധന്‍ മരിച്ചപ്പോള്‍ അവകാശം പിന്‍തുടര്‍ച്ചായി കൈമാറി. അതല്ല, കഴിഞ്ഞ ജന്മത്തില്‍ ഭഗവാനും കപ്പം പിരിവുകാരനും ഒരമ്മയുടെ
മക്കളായിരുന്നുവെന്നും ഐതിഹ്യമുണ്ട്‌.

ശാന്തിട്രസ്റ്റു വക
വാഹനത്തില്‍ നിലയത്തിന്റെ കവാടത്തില്‍ ഇറങ്ങി.

പ്രധാന കവാടത്തിനുള്ളില്‍
കടന്നപ്പോള്‍ മറ്റൊരു ലോകത്തെത്തിയതു പോലെ.

പാര്‍പ്പിടങ്ങള്‍,

കൃഷിയിടങ്ങള്‍,

വ്യാപാരസ്ഥാപനങ്ങള്‍,

ഈരാണ്മയില്‍ അന്‍പത്തൊന്നു
വീട്ടുകാര്‍…………..

പക്ഷെ, എല്ലാത്തിന്റേയും അധിപന്‍ ട്രസ്റ്റാണ്‌, ട്രസ്റ്റിന്റെ
അദ്ധ്യകഷന്‍ ഭഗവാനും.

പ്രധാന
പാതവക്കിനിരുവശങ്ങളിലും വിദലയങ്ങള്‍, ആശുപ്രതികള്‍,
ഹോട്ടലുകള്‍, റെസ്റ്റോറന്റുകള്‍, വ്യാപാര കേന്ദ്രങ്ങള്‍…….

എല്ലാറ്റിനും ഒരൊറ്റ
നാമമേയുള്ളു,

മഞ്ഞപ്രതലത്തില്‍ വെളുത്ത
അക്ഷരങ്ങളില്‍,

“ശാന്തി ട്രസ്റ്റു
വക”

എല്ലായിടത്തും തിക്കും
തിരക്കുമാണ്‌,

ഹോട്ടലുകളില്‍
റെസ്റ്റോറന്റുകളില്‍, വ്യാപാര സ്ഥാപനങ്ങളില്‍,

വിദേശികളും സ്വദേശികളും,

കുട്ടികളും, വൃദ്ധരും,

പുരുഷന്മാരും, സ്ത്രീകളും

മാലയ്ക്കിടയില്‍
അലങ്കാരത്തിനായി ചേര്‍ക്കുന്ന വ്യത്യസ്ത പുക്കളേപ്പോലെ കാവി വസ്ത്രധാരികളായ
സമതിക്കാരും.

എവിടേയും ഒരൊറ്റ മന്ത്രത്തിന്റെ
നാദം നിറഞ്ഞു നില്‍ക്കുന്നു.

തെന്നലില്‍ ഒഴുകിനടക്കുന്നു.

“ഓം സച്ചിദാനന്ദായ
നമ:”

സിദ്ധാര്‍ത്ഥന്‍ തീര്‍ത്ഥാടകര്‍ക്കൊപ്പം
അലഞ്ഞുനടന്നു.

ഭഗവാന്റെ ക്ഷേത്രത്തില്‍, ക്ഷേത്രക്കുളക്കരയില്‍, ശാന്തിപുഴയുടെ തീരത്ത്‌,
ഉദ്യാനത്ത്‌, വിശാലമായ പ്രാര്‍ത്ഥനാ
മന്ദിരത്തില്‍, ഭഗവാന്‍ സന്ദര്‍ശനമരുളുന്ന ഹാളില്‍…………

മലഞ്ചെരുവുകളില്‍, കൃഷിയിടങ്ങളില്‍………..

ഊരാന്മക്കാരുടെ ഭവനങ്ങള്‍ക്ക്‌
മുന്നിലൂടെ, വിദ്യാലയങ്ങള്‍ക്ക്‌ മുന്നിലൂടെ, ആശുപ്രതിയുടെ അകത്തളങ്ങളിലൂടെ……….

വ്യാപാര സ്ഥാപനങ്ങളുടെ
മുന്നിലൂടെ………

എല്ലാ മിഥ്യകളിലൂടേയും………

സത്യത്തിന്റെ മാര്‍ഗ്ഗം തേടി.

വിശേഷ വേളകളില്‍ ഗുരു
കമ്മ്യൂൺ അന്തേവാസികളെ അഭിസംബോധന ചെയ്തു നടത്താറുള്ള സ്ഥിരം പ്രസംഗമാണിപ്പോള്‍ ഓര്‍മ്മ
വരുന്നത്‌.

അലച്ചില്‍ കഴിഞ്ഞ്‌ സിദ്ധാര്‍ത്ഥന്‍
മുറിയിലെത്തി. കുളിച്ച്‌ കട്ടിലില്‍ ചാരി, സിഗററ്റിന്റെ
പുകയുടെ ആസ്വാദ്യത ആവോളം നുകര്‍ന്നു കിടക്കവെയാണ്‌ ആ ഓര്‍മ്മ പുതുക്കപ്പെട്ടത്‌.

ഗുരുവിന്റെ വസതിയുടെ മുന്നിലെ
വിശാലമായ അങ്കണത്തില്‍ നിരത്തിയിട്ടിരിക്കുന്ന കസേരകളില്‍ അന്തേവാസികള്‍ ഉപവിഷ്ടരായിരിക്കുന്നു.
വസതിയുടെ സിറ്റൌട്ടില്‍ കസേരയില്‍ ഗുരുവും.

ഗുരു സംസാരിക്കുന്നു.

“മക്കളെ…..”

“ഈ ലോകം, നാം വസിക്കുന്ന ഈ ഭൂമിയും നാം അറിയുന്നസൂര്യചന്ദ്രന്മാരും മാത്രമല്ല.
ആകാശത്തിന്റെ വിശാലതയില്‍ നാം കാണുന്ന കോടാനുകോടി നക്ഷത്രങ്ങളും ആ നക്ഷത്രങ്ങളില്‍
ഉള്‍ക്കൊണ്ടു നില്‍ക്കുന്ന ഗ്രഹങ്ങളും നാം കാണുന്നു, കേള്‍ക്കുന്നു,

രുചിക്കുന്നു. അങ്ങിനെ
അറിയുന്നതെല്ലാമടങ്ങിയ, പിന്നെ അറിയാത്തതെല്ലാമടങ്ങിയ ഈ ലോകം.

അങ്ങനെയുള്ള ഈ ലോകത്തെ ഉള്‍ക്കൊണ്ട്‌, നിയന്ത്രിച്ച് പരിപാലിക്കുന്ന ഒരു സത്യമുണ്ട്‌, ചൈതന്യമുണ്ട്‌.
അതിനെ അറിയാന്‍ നമുക്ക്‌ മറ്റൊന്നിന്റേയും സഹായം ആവശ്യമില്ല. നമ്മളെ സഹായിക്കുവാന്‍
മറ്റൊന്നിനും കഴിയുകയുമില്ല. കാരണം നമ്മില്‍ ആചൈതന്യം നിറഞ്ഞുനില്‍ക്കുന്നു
എന്നതുതന്നെ.

നിങ്ങള്‍ കണ്ണുകളടച്ച്‌, കാതുകളെ പൂട്ടി, ശരീരത്തെ മറന്ന്‌ ഉള്ളിലേയ്ക്ക്‌,
വീണ്ടും ഉള്ളിലേയ്ക്ക്‌ സൂക്ഷിച്ചുനോക്കൂ. ഒരു പ്രകാശംപോലെ അതിനെ
നമുക്കറിയാനാവും, അല്ലെങ്കില്‍ നിങ്ങളുടെ ഒക്കത്തിരിക്കുന്ന
കുഞ്ഞിന്റെ കണ്ണുകളില്‍ എല്ലാം മറന്ന്‌ ഉറ്റുനോക്കൂ. അതുമല്ലെങ്കില്‍ വിശാലമായൊരു
വെളിമ്പുറത്തുകൂടി സസ്യങ്ങളെ, വൃക്ഷ

ങ്ങളെ, തൊട്ടുതഴുകി, കിളികളുടെ കളകൂജനം കേട്ട്‌, ചീവീടുകളുടെസീല്‍ക്കാരം കേട്ട്‌ നടന്നു നോക്കൂ,
നിങ്ങള്‍ക്ക്‌ ആ ചൈതന്യം അറിയാനാകും.

അല്ലാതെ ഇക്കാണുന്ന മിഥ്യകള്‍ക്ക്‌
പിറകെ സഞ്ചരിക്കരുത്‌. എല്ലാ മതങ്ങളും, മതഗ്രന്ഥങ്ങളും,
ഐതിഹ്യങ്ങളും, പുരാണങ്ങളും, മിഥ്യകളും അതിശയോക്തികളും കപടങ്ങളുമാണ്‌. അവകളെല്ലാം ചൂഷണത്തിന്റെ
വ്യത്യസ്ഥമായ മാര്‍ഗ്ഗങ്ങളാണ്‌. ആചാരങ്ങളെന്ന, അനുഷ്ഠാനങ്ങളെന്ന
മായാവലയത്തിനുള്ളിലാക്കി സാധാരണ മനുഷ്യന്റെ രക്തം ഒരു വിഭാഗം ചൂഷകര്‍
ഉറ്റിക്കുടിക്കുകയാണ്‌. ഒരിക്കലും ആ മാസ്മരിക വലയത്തില്‍ നിന്നും പുറത്തു പോകാതെയിരിക്കാന്‍
വിധിയുടെ ക്രൂര കഥകളാല്‍ അതിന്റെ പ്രജഞയെത്തന്നെ മരവിപ്പിച്ചു കളയുകയും
ചെയ്യുന്നു. മയക്കുമരുന്നിനടിമപ്പെട്ടവരേപ്പോലെ, കണ്ണുകളില്ലാത്തവനെപ്പോലെ,
കാതുകളില്ലാത്തവനെപ്പോലെ നിഷ്ചേഷ്ടരായി നീല്‍ക്കുന്ന അവനെ
കൈപിടിച്ചു നടത്താന്‍ പുരോഹിതനെന്ന ചൂഷക പ്രതിനിധിയെത്തുന്നു. അയാള്‍ സ്വര്‍ഗ്ഗ
നരകങ്ങളുടെ കഥകളാല്‍ അവനെ സ്ഥിരമായൊരു അബോധാവസ്ഥയിലേയ്ക്ക്‌ തള്ളിവിടുന്നു.

അല്ലെങ്കില്‍ നിങ്ങള്‍ തന്നെ
ചിന്തിക്കുവിന്‍, ഈ കാണുന്ന കോടാനുകോടി നക്ഷ്രതങ്ങളും,
അവയെ ചുറ്റിപ്പറ്റി നില്‍ക്കുന്ന കോടാനുകോടി ഗ്രഹങ്ങളും, ആ ഗ്രഹങ്ങളില്‍ പലതിലും മനുഷ്യനേക്കാള്‍ ശ്രേഷ്ഠതയുള്ള ജീവജാലങ്ങളും
എല്ലാം ഉള്‍ക്കൊള്ളുന്ന അവാച്യമായ സത്യത്തിലേയ്ക്ക്‌ നമ്മെപ്പോലെ നിസ്സാരനായൊരു
മനുഷ്യന്‍ കൈകള്‍ പിടിച്ച്‌ ഉയര്‍ത്തിയെത്തിക്കാമെന്നത്‌ എത്രമാത്രം വിശ്വസനീയമാണ്‌?
അതിനയാള്‍ പ്രതിഫലവും പറ്റുകയാണെങ്കിലോ? അക്കഥകളെല്ലാം
തല്‍പ്പരകക്ഷികളുടെ കാര്യ ലാഭത്തിനു വേണ്ടി മാത്രമാണ്‌. നമുക്കവകളെ തള്ളിക്കളഞ്ഞ്‌
സത്യത്തിന്റെ മാര്‍ഗ്ഗത്തിലേയ്ക്ക്‌ വരാം.

ഒരു കാര്യം നിങ്ങള്‍
ധരിക്കുവിന്‍ ആ ചൈതന്യത്തിന്‌ മുന്നില്‍ നാം തുല്യരാണ്‌. പുരോഹിതനായാലും, ഭരണാധികാരിയായാലും, ഗുമസ്ഥനായാലും, തോട്ടിപണിക്കാരനായാലും തുല്യരാണ്‌. തുല്യ അവകാശങ്ങളും
അധികാരങ്ങളുമാണുള്ളത്‌. അതുതടയാന്‍ ആരേയും അനുവദിക്കാനാവുകയില്ല. പക്ഷെ, നമ്മുടെ ജീവിതം നീതിയുക്തവും, ധര്‍മ്മാധിഷ്ഠിതവുമായിരിക്കണം
എന്നു മാത്രം.

നീതികള്‍ പലര്‍ക്കും
പലതായിട്ടാണ്‌ ചരിത്രം രേഖപ്പെടുത്തിയിരിക്കുന്നത്‌. രാജാവിന്റെ നീതിയല്ല കൊള്ളത്തലവന്റേത്‌; കമ്മ്യൂണിസ്റ്റിന്റെ നീതിയല്ല സോഷ്യലിസ്റ്റിന്റേത്‌. ഈ വക നീതിയൊന്നുമല്ല നമ്മുടെ
രാഷ്ട്രത്തിന്റേത്‌. അതാതുകാലഘട്ടങ്ങളില്‍ വരുന്ന ഭരണാധികാരിക്ക്‌ യുക്തമായ
നീതിയാണ്‌ നിലവില്‍ നിന്നിരുന്നത്‌. എന്നുപറഞ്ഞാല്‍ ആ ഭരണാധികാരിക്ക്‌ സ്വസുഖങ്ങള്‍ക്ക്‌,
സ്വതാല്‍പര്യങ്ങള്‍ക്ക്‌ നിരക്കാത്തതെങ്കില്‍ തിരുത്തി എഴുതുകയും
അനുഷ്ടിക്കു

കയും ചെയ്തിരുന്നു. മറ്റുള്ളവരെ
വേദനിപ്പിക്കാതിരിക്കുക എന്നതാണ്‌ നമ്മുടെ കമ്മ്യൂണിലെ നീതി. ശക്തിയുള്ളവന്‍
ശക്തിഹീനനെ പീഡിപ്പിക്കുന്നതിനെ ശക്തിയുക്തം തടയുകയെന്നതാണ്‌ നമ്മുടെ ധര്‍മ്മം.
തന്നെപ്പോലെ തന്നെ മറ്റൊരാളെയും അംഗീകരിക്കുക എന്നതാണ്‌ കര്‍മ്മം. ആ ധര്‍മ്മാനുഷ്ഠാനത്തിനിടയില്‍
ശക്തന്‍ മരണപ്പെട്ടാല്‍ അത്‌ നീതി വിരോധമാവുകയില്ല. പക്ഷെ ആ നീതി നിര്‍വ്വഹണ
രീതിയെ കര്‍ശനമായി വിമര്‍ശിക്കപ്പെടുമ്പോള്‍ അന്‍പത്തിഒന്നു ശതമാനം മാര്‍ക്ക്‌
നീതി നിര്‍വ്വാഹകന്‌ കിട്ടിയിരിക്കണം, അല്ലെങ്കില്‍ അയാള്‍
ശിക്ഷാര്‍ഹനായിരിക്കും…….”

ചെറിയൊരു നടുക്കത്തോടെ, സ്വപ്നവലയത്തില്‍ നിന്നും

സിദ്ധാര്‍ത്ഥന്‍ ഉണര്‍ന്നു.

ഗുരു, അങ്ങയുടെ ജീവിതം നീതിയുക്തവും ധര്‍മ്മാധിഷ്ഠിത

വുമാണോ? എലീസാ അങ്ങേയ്ക്ക്‌ അന്‍പത്തിഒന്നു ശതമാനം മാര്‍ക്ക്‌ തരുമോ……?ഫിലോമിന തരുമോ……… ?

@@@@@@@




നാനാര്‍ത്ഥങ്ങള്‍

അനന്തമായ ആകാശത്തുകൂടി അവന്‍
അപ്പൂപ്പന്‍ താടിയെപ്പോലെ പറന്ന് നടക്കുകയായിരുന്നു. 

      കോടാനുകോടി നക്ഷത്രങ്ങള്‍, അവകളെയൊക്കെ ചുറ്റി
കറങ്ങിക്കൊണ്ടിരിക്കുന്ന ഗ്രഹങ്ങള്‍, ഉല്‍ക്കകള്‍, പൊടിപടലങ്ങള്‍, വ്യത്യസ്ഥ വര്‍ണ്ണങ്ങള്‍….

      ഒരു ഗ്രഹത്തില്‍ അവന്‍, അവനെ തന്നെ കണ്ട്
പുളകം കൊണ്ടു.  കേരള പ്രവിശ്യയിലെ
മങ്കാവുടി പട്ടണത്തിലെ ശ്രീപുരം ദേശത്തെ പുത്തന്‍പുരക്കല്‍ ബാലകൃഷ്ണന്‍ ശരത് എന്ന
പി ബി ശരത്, ഒരു മാവിന്‍ ചുവട്ടിലെ സിമന്‍റ് തറയില്‍ കാറ്റു
കൊണ്ടിരുന്ന് സിഗററ്റ് വലിക്കുന്നു.  അവന്‍റെ
മുഖത്ത് അവിടെ ഒറ്റപ്പെട്ടതിന്‍റെ വ്യാകുലതകളോ, ജോലിത്തിരക്കിന്‍റെ
വിമ്മിട്ടങ്ങളോ, സമയക്കുറവിന്‍റെ പരിഭ്രമങ്ങളോയില്ല.

      സാവധാനം പുക വലിച്ച്, ഉള്ളിലേക്കിറക്കി,
നന്നായി ആസ്വദിച്ച് ഉച്ഛ്വസിച്ച് കൊണ്ടിരിക്കുന്നു, വിശ്രമിക്കുന്നതു പോലെ.

      അവിടേക്ക് അവള്‍ വരുന്നു. മാലാഖയെപ്പോലെ സുന്ദരി. കൈകളുടെ
സ്ഥാനത്ത് രണ്ട് ചിറകുകളുമായിട്ട്…

      ആരാണവള്‍……

      എവിടെയാണിത്, ഏതു ലോകത്താണിത്, ഏതു നക്ഷത്രത്തിനു കീഴിലാണ്…. ഏതു ക്ഷീരപഥത്തിലാണ്….

      ഹലോ…..!

      ആരോ വിളിക്കുന്നു.  അവന്‍
ചെവിയോര്‍ത്തു. വിളിച്ചത് ആ മാലാഖ കുട്ടിയല്ല. 
അവള്‍ പുഞ്ചിരിക്കുക മാത്രമാണ് ചെയ്യുന്നത്, പോരാത്തതിന്
വളരെ അടുത്താണു താനും.

      വിളി അകലെ നിന്നുമാണ്…

      ആരോ വിളിക്കുന്നു.

      വീണ്ടും വിളിക്കുന്നു.

      ഹലോ…..!

      ഞെട്ടറ്റതുപോലെ, കാന്തികവലയത്തില്‍ നിന്നും
മോചിപ്പിക്കപ്പെട്ടതുപെലെ, അവന്‍ ഐടി നഗരത്തിലെ തന്‍റെ
വില്ലയില്‍, തന്‍റെ മുറിയില്‍, തന്‍റെ
ബെഡ്ഡില്‍…..

      കണ്‍ പോളകള്‍ തുറക്കാനാകാതെ കിടന്നു കൊണ്ടു തന്നെ ചോദിച്ചു.

      ആരാണ്, എന്തിനാണ് എന്‍റെ സ്വകാര്യതയിലേക്ക്,
ഏകാന്തതയിലേക്ക് 
അതിക്രമിച്ചു കടന്നു വന്നത്…….?

      ഹലോ…..!

      വീണ്ടും വിളിക്കുക തന്നെ, കൂടാതെ ദേഹത്ത് കൈ
സ്പര്‍ശനവും. വെറും സ്പര്‍ശനമല്ല, കുലുക്കി യുണര്‍ത്തുകയാണ്.

      അവന്‍ ചിന്തിച്ചു, എന്‍റെ ചോദ്യം
കേട്ടില്ലായിരിക്കുമോ… കേട്ടിട്ടും എന്‍റെ ഭാഷ തിരിഞ്ഞില്ലായിരിക്കുമോ….

      അതോ എന്‍റെ മനസ്സ് മാത്രമാണോ ചോദിച്ചത്, ചുണ്ടുകള്‍, ശബ്ദം ചോദിച്ചില്ലായിരിക്കുമോ…

      കഴിയുന്നില്ല, അവന് കണ്ണുകളെ തുറക്കാന്‍,
നാവിനെ ചലിപ്പിക്കാന്‍, ചുണ്ടുകളെ വിടര്‍ത്തുവാന്‍…

      കഴിയാത്ത അത്ര ആലസ്യമാണ്ടു പോയിരിക്കുന്നു, ദേഹം.

      ആരോ വന്ന് വിളിക്കുന്നതിനു മുമ്പ്, സ്വപ്നമായിട്ടെന്തോ
കണ്ടു കൊണ്ടിരിക്കുന്നതിന് മുമ്പ്, എന്താണ് ഉണ്ടായിരുന്നത്…

      ഉവ്വ്, ഓര്‍മ്മയിലേക്ക് വരുന്നു,

      ശ്രീനാഥും, എബി ജോണു അനുരാഗ് വിശ്വവും
അനസ്സുമൊത്ത് മദ്യം കഴിക്കുകയായിരുന്നു. ഭക്ഷണം കഴിക്കുകയായിരുന്നു. യാതൊരു
വിലക്കുകളുമില്ലാതെ പുകവലിക്കുകയായിരുന്നു, ശരത് എന്ന തന്‍റെ
ഡൈനിംഗ് ടേബിളിന് ചുറ്റുമിരുന്ന്…..

      മതിവരുവോളം കഴിച്ചു കഴിഞ്ഞ് അവരെല്ലാം യാത്ര പറഞ്ഞ് പിരിഞ്ഞതിന്‍റെ
ഓര്‍മ്മ ഒട്ടും ചോര്‍ന്നു പോയിട്ടില്ല.

      അവരില്‍ ആരോ….  ആരോ അല്ല, അനസ്സും എബിയും കൂടി തന്നെ എടുത്തു കൊണ്ടു വന്ന് ബെഡ്ഡില്‍
കിടത്തിയിട്ടാണ് പോയത്.  പോയപ്പോള്‍
നാളത്തെ രാത്രി ഭക്ഷണത്തിന് അനുരാഗ് ഉണ്ടാകില്ലെന്നും പറഞ്ഞിരുന്നു. മുന്നിലെ ഡോര്‍
ലോക്ക് ചെയ്യുന്നില്ലെന്നും, കുറെ വൈകിയിട്ടായാലും തന്നോടു
തല നേരെ നില്‍കാറാകുമ്പോള്‍ ഗെയ്റ്റ് പൂട്ടണമെന്നും ഡോര്‍ അടക്കണമെന്നും
പറഞ്ഞിരുന്നു.  ആരോ അല്ല, അനസ്സ് തന്നെ. ഫ്ളാറ്റില്‍ എത്തിയശേഷം ഫോണില്‍ വിളിച്ച് രണ്ടു പ്രാവശ്യം
ഓര്‍മ്മിപ്പിക്കുക കൂടി ചെയ്തിരുന്നു.

      പക്ഷെ, അടച്ചില്ലായിരിക്കുമോ…….

      ഇല്ലായിരിക്കാം.

      അടച്ചില്ലെങ്കിലും ഇവിടെ നിന്നും ആര്‍ക്കും ഒന്നും
കൊണ്ടപോകാനില്ല.  അവള്‍ പോയപ്പോള്‍….

      ക്ഷമിക്കണം, അവളെന്നു വിളിക്കാന്‍ അവളെന്‍റെ
ഭാര്യയല്ല. എന്‍റെ പെണ്‍ സുഹൃത്താണ്. സെക്സ് പാര്‍ട്ടണര്‍. തുല്യ
അധികാരാവകാശങ്ങളോടു കൂടിയാണ് ഞങ്ങള്‍ ജീവിതത്തെ വ്യവസ്ഥയാക്കിയിരിക്കുന്നത്.  ഈ വില്ല വാങ്ങിയതും അങ്ങിനെ തന്നെയാണ്.
വില്ലക്ക് മുന്നില്‍ മനോഹരമായ പൂന്തോട്ടം വച്ചു പിടിപ്പിച്ചതും, ഫര്‍ണിച്ചറുകള്‍, ഏസി, വാഷിംഗ്
മെഷിന്‍, കാര്‍ 
വാങ്ങിയതും അങ്ങിനെ തന്നെയാണ്. എടി, പോടി, അവള്‍ എന്ന വിളികള്‍ ഒരിക്കലും ഉണ്ടാകരുതെന്ന് വാക്കാല്‍
പറഞ്ഞിരുന്നു.  കഴിയുന്നത്ര പേരു
വിളിക്കുക.  അല്ലെങ്കില്‍ ബഹുമാനം, കരുതല്‍ ചോര്‍ന്നു പോകാതെ ഒരു സര്‍വ്വ നാമമാകാം.  തിരിച്ചും അങ്ങിനെ തന്നെ ആയിരിക്കും.

      നേഹ പോയപ്പോള്‍ എല്ലാം ലോക്കറിലേക്ക് മാറ്റി വച്ചു. രണ്ടു
പേരുടെയും ലാപ്ടോപ്പു പോലും.  ഇനിയുള്ള
ഒരാഴ്ച ആഘോഷങ്ങള്‍ക്കു വേണ്ടി അനുവദിച്ചു തന്നിരിക്കുന്നതാണ്.  നേഹ കാഞ്ഞിരപ്പള്ളിയിലെ സ്വഗൃഹത്തിലേക്ക്
പോകുമ്പോളെല്ലാം അങ്ങിനെ തന്നെയാണ് ചെയ്തു വരുന്നത്.

      അതു കെണ്ടു തന്നെ അടച്ചില്ലെങ്കിലും….

      ഹലോ….!

      ഉണരണം, ഇനിയും ഉണര്‍ന്നില്ലെങ്കില്‍, വിളിക്കുന്നത് ഒരു സ്ത്രീയാകുമ്പോള്‍…

      ബെഡ്റൂമിലെ നിറ വെളിച്ചത്തിലേക്ക് ശരത് കണ്ണുകള്‍ തുറന്നു.

      ആദ്യം മങ്ങിയൊരു നിഴലായിട്ട്, പിന്നെ തെളിഞ്ഞൊരു
ചിത്രമായിട്ട്, പിന്നീട് നേഹയുടെ ചുരിദാറില്‍, ഒരു സ്ത്രീയായിട്ട്……

      ഒരു വ്യാധി അവന്‍റെ സിരകളിലൂടെ പടര്‍ന്ന കയറി.

      ഈ മുഖം…

      വളരെ പരിചിതമായ മുഖം.

      നേഹക്ക് ഏറ്റവും ഇഷ്ടപ്പെട്ടതെന്നു പറയുന്ന, ഒരു ബെര്‍ത്ത് ഡേക്ക് താന്‍ വാങ്ങിക്കൊടുത്ത വൈലറ്റ്  പൂക്കളുള്ള വെളുത്ത ചുരിദാറില്‍,

      നേഹയോടൊത്തു വച്ചിരിക്കുന്ന വ്യവസ്ഥകളില്‍ ഒന്ന്, ഒരുമിച്ചു ജീവിക്കുമ്പോള്‍ വിശ്വാസം സൂക്ഷിക്കുമെന്നതാണ്. ശരതിന് മറ്റൊരു
പെണ്ണും, നേഹക്ക് മറ്റൊരു പുരുഷനും ഉണ്ടാകില്ലയെന്നത്.

      അവന്‍റെ മുഖത്ത് വല്ലാത്തൊരു ഭീതി നിറഞ്ഞു.  നീര്‍ക്കോലിയുടെ ഒരു കുതിപ്പിനുളളില്‍
അകപ്പെട്ട മഞ്ഞത്തവളയുടെ കണ്ണുകളിലെപ്പോലെ.

      നിങ്ങള്‍ ഭയക്കേണ്ട കാര്യമില്ല. ഈ വീടിന്‍റെ  തുറന്നികിടന്നിരുന്ന എല്ലാ വാതിലുകളും ഞാന്‍
അടച്ച് കുറ്റിയിട്ടിട്ടുണ്ട്.  ഞാന്‍ വന്ന
കാറ് വീടിന്‍റെ വലതുവശത്തുള്ള മുറ്റത്തു കൂടി ഓടിച്ച് പിറകില്‍ മാവിന്‍ ചുവട്ടില്‍
ഇട്ടിരിക്കുകയാണ്. ഗെയ്റ്റ് പൂട്ടി , ഗെയ്റ്റ് ലൈറ്റുകളും
അണച്ചിട്ടുണ്ട്.  ഇപ്പോള്‍ പുറത്തു നിന്നു
കാണുന്നവര്‍ക്ക് ഇവിടെ പാര്‍പ്പില്ലെന്നേ തോന്നുകയുള്ളൂ…..

      അവള്‍ അവന്‍റെ ഭാഷയില്‍ തന്നെയാണ് പറയുന്നത്. പക്ഷെ, അവന്‍റെ മങ്കാവുടി ശൈലിയിലല്ല. 
ഭാഷ മലയാളമാണെങ്കിലും,  അവള്‍ പറയുന്നതെല്ലാം ഗ്രഹിക്കാനാകുന്നുണ്ടെങ്കിലും ഭീതി അവനെ ഒന്നിലും
ശ്രദ്ധ കേന്ദ്രീകരിക്കാന്‍ അനുവദിക്കുന്നില്ല.

      നിങ്ങള്‍ എഴുന്നേല്‍ക്കൂ….. എനിക്ക് നിങ്ങളോട്
സംസാരിക്കാനുണ്ട്.  ഞാനൊരു പ്രതിസന്ധിയില്‍പ്പെട്ട്
വന്നിരിക്കുകയാണ്, അവിടെ നിന്നും രക്ഷപെട്ട് നിങ്ങളുടെ
അടുത്ത് എത്തിപ്പെട്ടതാണ്….

      അവന്‍ പറഞ്ഞു.

      നിങ്ങള്‍ പത്തു മിനിട്ട് പുറത്ത് നില്ക്കൂ…

      അവള്‍ മുറിക്ക് പുറത്ത് പോയപ്പോള്‍, അവന്‍ അര്‍ദ്ധ
നഗ്നനായി മുറിയില്‍ എഴുന്നേറ്റു നിന്നു, മൂരി നിവര്‍ന്നു,
തലയെ ഇരു വശത്തേക്കും തിരിച്ച് ഉണര്‍വ്വിലേക്ക് വരാനുള്ള ശ്രമം തുടങ്ങി.

      മുഖം കഴുകി, വസ്ത്രം മാറി അവന്‍ സിറ്റിംഗ്
റൂമിലെത്തിയപ്പോള്‍ അവള്‍ സമാധാനം കൊണ്ടു. 
കാഴ്ചയില്‍ അവനൊരു മാന്യനായതുകൊണ്ട്.

      അവന്‍റെ മുഖത്തെ ഭീതി മാറിയ ഇടത്ത് അമ്പരപ്പ് പടര്‍ന്നു.

      അവള്‍ ഉപചാരം പോലെ എഴുന്നേറ്റു, എന്നിട്ട്
വളരെ മാന്യമായിട്ട്  അടുത്തടുത്ത സെറ്റികളില്‍
ഇരുന്നു.

      നിങ്ങള്‍…?

      അപര്‍ണ്ണ.

      എന്‍റെ ഊഹം തെറ്റിയില്ല, അപര്‍ണ്ണ സുദേവ്….?

      അതെ….

      പെട്ടന്നവന്‍ മുന്‍ വാതില്‍ തുറന്ന് പുറത്തിറങ്ങി, അന്തരീക്ഷത്തെയും കാലാവസ്ഥയേയും നിരീക്ഷിച്ചു.  ഒരു ഇല ചലനം പോലുമില്ലാതെ എല്ലാം നിശ്ചലം.  അപര്‍ണ്ണ പറഞ്ഞതു പോലെ, അവള്‍
വന്ന കാര്‍ വീടിന് പിറകില്‍ പെട്ടന്ന് ആരുടേയും ശ്രദ്ധയില്‍ പെടാതെ പതുങ്ങി നില്‍പുണ്ട്.

      ഇപ്പോള്‍ അവന് സമാധാനം തോന്നിത്തുടങ്ങി.

      പുറത്തേക്കുള്ള വാതിലടച്ച്, സിറ്റിംഗ് റൂമിലെ
വിളക്കണച്ച്, അപര്‍ണ്ണയെ ബഡ്റൂമിലേക്ക് തന്നെ ആനയിച്ചു,
അവരുടെ ശബ്ദങ്ങളും അവിടത്തെ വെളിച്ചവും അയല്‍ പക്കങ്ങളില്‍
എത്തുന്നത് അപകടമാണെന്നവന്‍ കണക്കുകൂട്ടി.

      അപര്‍ണ്ണ സുദേവിന്‍റെ കേട്ടു പഴകിയ ശബ്ദം മുറിയില്‍ നിറയുന്നത്
അവനറിഞ്ഞു.  നേഹയുടെ ഇഷ്ടപ്പെട്ട പെര്‍ഫ്യൂമിന്‍റെ
ഗന്ധവും.

      ഈ സ്ട്രീറ്റിലെ ഏറ്റവും മോടിയായ വീട്ടിലാണ് ഞാന്‍ താമസ്സിക്കുന്നത്, എന്‍റെ ഭര്‍ത്താവുമൊത്ത്… നിങ്ങള്‍ക്ക് ഓര്‍മ്മയുണ്ടാകും ഞങ്ങളുടെ
വിവാഹം…

      ഓര്‍ക്കുന്നു. ഷീലയ്ക്കു ശേഷം മലയാള സിനിമയയില്‍ വന്ന
മലയാളിത്തമുള്ള നടിയാണ് അപര്‍ണ്ണ.  കഴിഞ്ഞ
തലമുറയിലെ ഏതൊരു മലയാളി പുരുഷനും കണക്കു കൂട്ടുന്ന മലയാളി പെണ്ണിന്‍റെ തനിമയുള്ള
നടി.  അംഗ വടിവ്, മുഖശ്രീ, കണ്ണുകള്‍… എനിക്ക് ഇഷ്ടമാണ്…
നിങ്ങളുടെ അതേ അംഗ വടിവാണ് എന്‍റെ നേഹക്കും. 
അതു കൊണ്ടല്ലേ നേഹയുടെ ചുരിദാര്‍ അപര്‍ണ്ണക്ക് നല്ലതുപോലെ ചേരുന്നത്.

      ചുരിദാര്‍ മാത്രമല്ല, ഇന്നര്‍
വെയറുകളും…..

      ശരത് ചുണ്ടകള്‍ കുറച്ചേറെ അകത്തി, അവളുടെ
മുഖത്തു നോക്കിയിരുന്നു.

      ക്ഷമിക്കണം, വേറെ നിര്‍വ്വാഹമില്ലായിരുന്നു.
ഏതായാലും നിങ്ങളുടെ ഭാര്യ ഇവിടെയില്ലാതിരുന്നത് നന്നായി. ഉണ്ടായിരുന്നങ്കില്‍ ഒരു
പക്ഷെ, ഇത്ര സ്വസ്ഥതകിട്ടുമായിരുന്നില്ല.

      നേഹ എന്‍റെ ഭാര്യ അല്ല… എന്‍റെ പെണ്ണാണ്… മൈ സെക്സ് പാര്‍ട്ടണര്‍.  ഞങ്ങള്‍ മൂന്നു വര്‍ഷമായി ഒരുമിച്ചു
ജീവിക്കുന്നു. ഒരേ അമേരിക്കന്‍ കമ്പനിയില്‍, അടുത്തടുത്ത
കസേരകളില്‍, ഒരേ പോലെയുള്ള ജോലി ചെയ്യുന്നു, ഒരേ സ്കെയിലില്‍ ശമ്പളം വാങ്ങന്നു, തുല്യ പാര്‍ട്ടണര്‍
ഷിപ്പില്‍ ഈ വില്ല വാങ്ങി, തുല്യ അധികാര അവകാശങ്ങളോടെ
ജീവിക്കുന്നു.

      അപര്‍ണ്ണക്ക്  വല്ലാതെ ജാള്യത
തോന്നി.

      ഞാന്‍ കേട്ടിട്ടുണ്ട് ഇങ്ങിനെയുള്ള ബന്ധങ്ങളെ കുറിച്ച്….

      ഒരു പക്ഷെ, നിങ്ങള്‍ കേട്ടതിലും വ്യത്യസ്ഥമാണ്
ഞങ്ങളുടെ ബന്ധം. പി ബി ശരത് എന്ന മങ്കാവുടിക്കാരന്‍റേയും നേഹ ജോസഫ് എന്ന
കാഞ്ഞിരപ്പിള്ളിക്കാരിയുടേയും.  അവള്‍ എന്നെപ്പോലെയല്ല,
എരിവും പുളിയുമൊക്കെ കൂടുതല്‍ വേണം, ഏതു
കറിക്കും.  ആ പിടിവാശി കൊണ്ടായിരിക്കും
വിവാഹം നടക്കാന്‍ വൈകി…. പിന്നെ നസ്രാണികള്‍ക്കാണെങ്കില്‍ ബാംഗ്ലൂര്‍ ഐടിയില്‍
ജോലി ചെയ്യുന്ന പെണ്ണുങ്ങളോട് ഇപ്പോള്‍ ഇത്തിരി പഥ്യ കുറവും.  ഞാനാണെങ്കില്‍ നാളു നോക്കി പക്കം നോക്കി
നടക്കുന്ന വീട്ടുകാരുടെ അനാസ്ഥയില്‍ മടുത്തും പോയി. എന്നിരിക്കിലും, ഞങ്ങള്‍ ഒരാജീവനാന്ത വ്യവസ്ഥയില്‍ ജീവിക്കുന്നവരല്ല.  അഞ്ചു വര്‍ഷത്തേക്കു മാത്രം. വേണമെങ്കില്‍
പിരിയാം പിരിയാതെയിരിക്കാം….. മുപ്പതു കഴിഞ്ഞിട്ടും സെക്സ് ജീവിതം
കിട്ടിയില്ലെങ്കില്‍ പിന്നെ എന്തിനാണീ ജീവിതം… സോറി… അപര്‍ണ്ണ പറയാന്‍
വന്നിട്ട് എന്‍റെ കഥയുമായിട്ട്… ബോറായോ….?

      ഇല്ല.. ശരത്… എനിക്ക് നിങ്ങളോട് വല്ലാത്തൊരു അടുപ്പം
തോന്നുന്നു.. പക്ഷെ, ആ അടുപ്പം ഇപ്പോള്‍ മാത്രം
തുടങ്ങിയതാണ്.  എനിക്ക് നിങ്ങളെയോ, നേഹയേയോ, ഈ വീടോ നേരത്തെ അറില്ലായിരുന്നു.  വേട്ടയാടപ്പെട്ട്, ആക്രമിക്കപ്പെട്ടിടത്തു
നിന്നും ഓടിയകന്നപ്പോള്‍ കിട്ടിയൊരു താവളം…. മറ്റൊന്നുമില്ലാതെ കാറിന്‍റെ
താക്കോലുമെടുത്ത് താമസ്സിച്ചിരുന്നിടത്തു നിന്നും പുറത്തേക്കോടി, കാറില്‍ കയറി ഓടിച്ചു പോരുകയായിരുന്നു. 
അവര്‍ പിറകെ ഉണ്ടായിരുന്നു, ഭര്‍ത്താവും എന്‍റെ കാവല്‍ക്കാരും…
ഈ വീടിന് മുമ്പുള്ള വളവ് തിരിഞ്ഞപ്പോള്‍ പെട്ടന്ന് തുറന്നു കിടന്നിരുന്ന ഗെയിറ്റ്
വഴി ഓടിച്ചു കയറ്റുകയായിരുന്നു. നേരേ വീടിന് പിന്നിലേക്ക്…. ഗെയിറ്റ് തുറന്നു
കിടന്നിരുന്നെങ്കിലും, വീടിന്‍റെ മുന്‍ വാതില്‍ ലോക്ക് ചെയ്തിട്ടിരുന്നില്ലെങ്കിലും
അപ്പോള്‍ ഇരുട്ടില്‍ ഒരു ഭാര്‍ഗവീനിലയം പോലിരുന്നു,  എനിക്ക് പിന്നില്‍ വന്നിരുന്ന
കാറുകള്‍ അകലേക്ക് ഓടിപ്പോകുന്നത് ഞാനറിഞ്ഞിരുന്നു.  എന്നിട്ടും ഒരു മണിക്കൂറോളം ഞാന്‍ കാറില്‍
തന്നെ ഇരുന്നു,  ആരും
ഇല്ലാത്ത വീടെന്നു തന്നെയാണ് കരുതിയിരുന്നത്, ഡോര്‍ തുറന്ന്
അകത്തു കയറി ഈ മുറിയിലെത്തി ശരത്തിനെ കാണും വരെ….

      കേരളക്കരയാകെ കൊട്ടി ഘോഷിച്ച, സകലമാന മാധ്യമങ്ങളും
തിമര്‍ത്ത് ഉത്സവമാക്കിയ വിവാഹഹമായിരുന്നു നിങ്ങളുടേത്…

      അതെ….

      കോടീശ്വരപുത്രന്‍, സംസ്ഥാനതല സമുദായ
നേതാവിന്‍റെ പിന്മുറക്കാരന്‍… അപര്‍ണ്ണയുടെ അന്നത്തെ അഭിമുഖങ്ങളില്‍ ഒരു
അഹങ്കാരത്തിന്‍റെ ധ്വനിയുണ്ടായിരുന്നു…. ഭാവിയില്‍ കേരള പ്രവിശ്യയുടെ പട്ടമഹിഷി
വരെ ആയേക്കാമെന്ന് പത്രങ്ങള്‍ എഴുതി….

      ശരിയാണ് അഹങ്കരിച്ചിരുന്നു.

      എന്തോ ഓര്‍ത്തെടുത്തതുപോലെ, 
ഓര്‍ക്കാന്‍ വൈകിയതു കൊണ്ട് ധൃതിയില്‍ ശരത് ചോദിച്ചു.

      അപര്‍ണ്ണ ഭക്ഷണം കഴിച്ചോ…..?

      ഉവ്വ്….!

      ഇല്ലെങ്കില്‍, ഞാന്‍ ഉണ്ടാക്കിത്തരാം.  എന്‍റേയും നേഹയുടേയും കൂട്ടു ജീവിതം തുടങ്ങും
മുമ്പ്, ഒറ്റയാള്‍ ജീവിതമായിരുന്നു, അഞ്ചു
വര്‍ഷം, അതു കൊണ്ട് പാചകമൊക്കെ നന്നായിട്ടറിയും… കൂട്ടു
ജീവിതം തുടങ്ങിയിട്ടും സഹകരണാടിസ്ഥാനത്തില്‍ എല്ലാ ജോലികളും ചെയ്തു വരുന്നുമുണ്ട്.

      കഴിച്ചതാണ്….ശരത്തിന്‍റെ ഡൈനിംഗ് ടേബിളില്‍ നിന്നു തന്നെ,  അത്രക്ക് എച്ചിലാകാതെ കുറച്ച്
അരിപ്പത്തിരിയും കറിയും ഉണ്ടായിരുന്നു…. പാതി കുപ്പി ബിയറും…. പാതി
ബിയറിലേക്ക്, ഒഴിച്ചിട്ടും ഒഴിയാതെയിരുന്ന ഒരു പെഗ്ഗ് മദ്യം
ചേര്‍ത്ത് കഴിച്ചശേഷമാണ് കുളിക്കുകയും ഡ്രെസ്സ് മാറുകയും ചെയ്തത്….

      ശരത് ജീവിതത്തെ കുറിച്ച് ചിന്തിച്ചു പോയി.  അതിന്‍റെ നിരര്‍ത്ഥകത, അനിശ്ചിതത്വം, വൈതരണികള്‍. കാണാക്കയങ്ങള്‍….

      ജീവിതത്തിലെപ്പോഴെങ്കിലും ഇങ്ങിനെ ഒരവസ്ഥയുണ്ടാകുമെന്ന് അപര്‍ണ്ണ ചിന്തിച്ചിട്ടുണ്ടോ….?

      ഇല്ല, ഒരിക്കലും.. വടക്കന്‍ കേരളത്തിലെ
ശാന്തമായ ഒരു ഗ്രാമത്തില്‍, വളരെ കുറച്ച് മനുഷ്യര്‍ക്കു
വേണ്ടി തുണിക്കട നടത്തുന്ന ആളായിരുന്നു അച്ഛന്‍… എനിക്കും അനുജനും അച്ഛനും
അമ്മക്കും ജീവിക്കാനുള്ളത് അവിടെ നിന്നും കിട്ടിയിരുന്നു.  അല്ലലും അലട്ടലുമില്ലാതെ ശാന്തമായൊരു നദി…
ഞങ്ങളുടെ ഗ്രാമത്തിലൂടെ ഒഴുകുന്ന തെളിനീരു നിറഞ്ഞ നദി…. അതിന്‍റെ കുളിര്‍മയില്‍,
നേര്‍ത്ത സംഗീതത്തില്‍ ഞങ്ങള്‍ എല്ലാ ഗ്രാമക്കാരെയും പോലെ
സന്തുഷ്ടരായിരുന്നു.

      ശരത് ഒരു സ്വപ്ന ജീവിയെപ്പോലെ ഓരോ മനക്കാഴ്ചകള്‍ കണ്ടു
നടക്കുകയാണെന്ന് അപര്‍ണ്ണക്ക് തോന്നി. 
അവള്‍ പറയുന്നതില്‍ പകുതി പോലും, അതിന്‍റെ യഥാര്‍ത്ഥ
അര്‍ത്ഥത്തില്‍ അവന്‍ ഗ്രഹിക്കുന്നുണ്ടോയെന്ന സംശയവും തോന്നി.

      ശരത്….!

      യേസ്സ്….!

      ഞാന്‍ ഇനിയും ദുര്‍ഘട സന്ധിയെ തരണം ചെയ്തിട്ടില്ല.  ഞാന്‍ മാത്രമല്ല, ഞാന്‍ കാരണം
ശരതും.  നമ്മള്‍ ഒരു കുടുക്കിലാണിപ്പോള്‍…
അതഴിയണമെങ്കില്‍ ഞാനിവിടെ നിന്നും രക്ഷപെടണം… ഈ രാത്രി തന്നെ….

      നേരം വെളുത്താല്‍, പുറം ലോകമറിഞ്ഞാല്‍
മാധ്യമ പടയുടെ തിക്കിത്തിരക്കി കയറ്റമാകും ആദ്യം,  അയലത്തുകാരുടെ ചോദ്യ ശരങ്ങളും
സ്നേഹിതരുടെ കുറ്റപ്പെടുത്തലുകളും,തനിച്ചനുഭവിച്ചുവെന്നപരാതികളും…

      ശരത്തിന് ഒരു ഞെട്ടല്‍ അനുഭവപ്പെട്ടു.

      അങ്ങിനെ ചിന്തിക്കാനേ പാടില്ല.

      നേഹ…

      സത്യപ്രതിജ്ഞകളും സാംക്രമിക രോഗങ്ങളെ കണ്ടെത്താനുള്ള ടെസ്റ്റുകളും
വളരെ നാളത്തെ നിരീക്ഷണങ്ങലും കഴിഞ്ഞാണ് നേഹയുമായിട്ടുള്ള ഉടമ്പടിയിലെത്തിയത്.
പക്ഷെ,
ഇന്ന്, ആ ഉടമ്പടിക്കും അതീതമായിട്ട്, ധാരണകള്‍ക്കും നീക്കു പോക്കുകള്‍ക്കും അതീതമായിട്ട്…. ഹൃദയത്തില്‍
നിറഞ്ഞുനില്‍ക്കുന്ന ഒരു സത്യമായി തീര്‍ന്നിരിക്കുന്നു.  അവള്‍ക്കും അങ്ങിനെ തന്നെയാണ്, അതില്‍ അശ്ശേഷം സംശയവുമില്ല. 
അടുത്തിടപഴകുമ്പോള്‍ ആ കണ്ണുകളില്‍ തെളിയുന്നത്, ഓരോ
വാക്കുകളിലും ധ്വനിക്കുന്നത്, ഓരോ സ്പര്‍ശനത്തിലും
അറിയുന്നത്,  അകറ്റാന്‍
കഴിയാത്ത, അടര്‍ത്തിയെടുക്കാന്‍ കഴിയാത്ത ഒരു ബന്ധം
ആയിരിക്കുന്നെന്നാണ്.  ഇനി ആര് ആദ്യം
പ്രണയം അറിയിക്കുമെന്ന് കരുതിയിരിക്കുകയാണ് രണ്ടാളും. ഈ കാത്തിരിപ്പിനും ഒരു
സുഖമുണ്ട്, സംഗീതമുണ്ട്, താളമുണ്ട്,
ലയമുണ്ട്….

      വേണ്ടതാണ് അപര്‍ണ്ണ…. അതിന് ഇനി ഒട്ടും വൈകാന്‍ പാടില്ല…
പുലരും മുമ്പ് അപര്‍ണ്ണ സുരക്ഷിതയായി എത്തേണ്ടിടത്ത് എത്തിയിരിക്കണം.

      ശരത് സ്വന്തം മൊബൈലും നേഹയുടെ ബെഡ് റൂമും അപര്‍ണ്ണക്ക്
സ്വതന്ത്രമായി കരുക്കള്‍ നീക്കാന്‍ വിട്ടുകൊടുത്തു കൊണ്ട് തന്‍റെ മുറിയില്‍ ഇതേ
വരെ സംഭവിച്ചതുകളെ ഓര്‍ത്തു കൊണ്ടിരുന്നപ്പോള്‍ ഒരു പെഗ്ഗ് കഴിക്കണമെന്നും ഒരു
സിഗററ്റ് വലിക്കണമെന്നും അതിയായി ആഗ്രഹിച്ചു. 
ആഗ്രഹം വിഫലമായിപ്പോയി.  എല്ലാം
തീര്‍ക്കുന്നതു പോലെയായിരുന്നു അവരുടെ ആഘോഷം.

      മനസ്സിന്‍റെ, വായുടെ നിസ്സംഗാവസ്ഥ  മാറ്റാന്‍ എന്തു കിട്ടുമെന്ന് അടുക്കളയില്‍
പരതി.  ഒരു കാരറ്റ് കഴുകി
വൃത്തിയാക്കാതെതന്നെ തിന്നു. രണ്ട് ചെറിയ 
പച്ച മുളകുകള്‍ ചവച്ചിറക്കി.

      രണ്ടു പേര്‍ക്കു വേണ്ടി തേയിലയും പഞ്ചസാരയും അധികം ചേര്‍ത്ത്
കട്ടന്‍ ചായ തിളപ്പിച്ചു.

      ചുടു ചായ കുടിച്ചപ്പോള്‍ അപര്‍ണ്ണക്ക് ആശ്വാസം തോന്നി.

      അവള്‍ പറഞ്ഞു.

      മൂന്നു മണിക്കൂറിനുള്ളില്‍ അവരെത്തും, വെളുപ്പിനെ നാലു മണിക്ക് മുമ്പ്….പണത്തിനോടുള്ള ആര്‍ത്തിയാണെല്ലാറ്റിനും
കാരണം……

      ശരത് തിരുത്തി.

      ആര്‍ത്തിയല്ല, അമിതമായ ആസക്തിയാണ്.  ഭക്ഷണത്തോട്, ലൈംഗീകതയോട്,
അതു രണ്ടം സ്വന്തം കാല്‍ക്കീഴില്‍ നില നിര്‍ത്താനുള്ള
അധികാരത്തോട്… ആ അമിതമായ ആസക്തിയാണ് എല്ലാറ്റിലും കാരണം, എല്ലാ
പുരോഗതിയും, എല്ലാ സംസ്കാരവും അങ്ങിനെയുണ്ടാതാണ്.  ശിലയെ ആയുധമാക്കി നിവര്‍ന്ന് നിന്ന മനുഷ്യന്‍
സൂപ്പര്‍ കമ്പ്യൂട്ടറില്‍ എത്തിയതും അങ്ങിനെ തന്നെ ആണ്. പ്രകൃതി തീര്‍ത്ത ഗുഹയില്‍
നിന്നും പുറത്തിറങ്ങി കുടിലുകള്‍ വച്ചു കെട്ടിയതും,  കുടിലിരുന്നിടത്ത് വീട് തീര്‍ത്തതും,
വീടുകള്‍ കൊട്ടാരങ്ങളാക്കിയതും….. പെറുക്കിത്തീനികള്‍ നട്ടു വളര്‍ത്താന്‍
തുടങ്ങിയതും പച്ചമാംസം വേവിക്കാന്‍ തുടങ്ങിയതും….വേവിക്കുന്നതിന്‍റെ കൂടെ
പച്ചിലകള്‍, മസാലകള്‍ ചേര്‍ത്തതും…..

      ചായയില്‍ അമിതമായി ചേര്‍ത്തിരിക്കുന്ന മധുരം അവനിലെ മദ്യത്തെ
വീര്യം കൂട്ടുകയാണെന്ന് അപര്‍ണ്ണ സംശയിച്ചു.

      അച്ഛന്‍റെ സ്നേഹിതന്‍ വഴിയാണ് സിനിമയില്‍ വന്നത്, ബാലനടിയായിട്ട്. ആദ്യമൊന്നും പണം ഒരു പ്രശ്നമായിരുന്നില്ല.  പേരും പ്രശസ്തിയുമാണ് നോക്കിയത്… പിന്നെ പണം
വന്നു തുടങ്ങിയപ്പോള്‍ വിട്ടുകളയാന്‍ തോന്നിയില്ല…. വാരിക്കൂട്ടി… അമിതമായ ധനം,
സുഖസൗകര്യങ്ങള്‍, സ്ഥാനമാനങ്ങള്‍, അംഗികാരങ്ങള്‍, പാരിതോഷിതങ്ങള്‍, കീര്‍ത്തി മുദ്രകള്‍…. ജീവിതം മറന്നു പോയിരുന്നു.  ദേഹത്തിന്, മനസ്സിന്,
പ്രവര്‍ത്തന മണ്ഡലത്തിന് മങ്ങലു കണ്ടു തുടങ്ങിയപ്പോളളാണ്
ജീവിച്ചില്ലല്ലോയെന്ന തോന്നലുണ്ടായത്. 
മുപ്പതു വയസ്സു കഴിഞ്ഞ് വിവാഹ ജീവിതത്തില്‍ വന്നപ്പോള്‍……… പക്ഷെ,
അയാള്‍ക്ക് മനസ്സും ശരീരവും വേണ്ടിയിരുന്നില്ല.  ആ രണ്ടും തേഞ്ഞു തീര്‍ന്നതാണെന്നയായിരുന്നു
അയാളുടെ പക്ഷം, ശരിയല്ലേ… പൊതു ജനത്തിനും ഒരു നടിയെപ്പറ്റി
അങ്ങിനെയല്ലെ ചിന്തിക്കാന്‍ കഴിയുകയുള്ളൂ….അയാള്‍ക്ക് പണം മാത്രം മതി… എന്തും
കൊടുക്കാമായിരുന്നു. കൊടുത്തിട്ടുണ്ട്. പക്ഷെ, മുപ്പതു
വയസ്സു വരെ കാത്തു സൂക്ഷിച്ച അച്ഛനെയും അമ്മയേയും തെരുവിലേക്കിറക്കി വിടണമെന്നു
പറഞ്ഞാല്‍….

      വീടിന് മുന്നില്‍ വാഹനത്തില്‍ നിന്നുള്ള വെളിച്ചം., അവര്‍ മുറിക്കുള്ളിലെ വിളക്കണച്ചു. 
അടുത്ത ശബ്ദങ്ങള്‍ക്കായി കാത്തിരുന്നു.

      ശുഭ സൂചകമായി ശരത്തിന്‍റെ മൊബൈല്‍ റിംഗ് ചെയ്തു.  അവര്‍ അപര്‍ണ്ണയെ കൊണ്ടു പോകാനെത്തിയിരിക്കുന്നു.  ബഹളങ്ങളും ശബ്ദങ്ങളും കുറച്ച്, അയലത്തുകാരെ അറിയിക്കാതെ, അവരെ ശരത് സ്വാഗതം ചെയ്തു.

      അപര്‍ണ്ണ  അമ്മയുടെ മാറില്‍
ചേര്‍ന്നു നിന്നു.  അവള്‍ പൊട്ടി കരഞ്ഞു.
സെലുലോയിഡിലല്ല, ജീവിതത്തില്‍ ഒരു നായിക കരയുന്നത് കാണാന്‍
യോഗമുണ്ടായി എന്നു ശരത് ചിന്തിച്ചു.

      ശരത് ഞാന്‍ നേഹയുടെ വസ്ത്രങ്ങളുമായിട്ടാണ് പോകുന്നത്. പക്ഷെ, അതൊരിക്കലും നിങ്ങളെ ബാധിക്കില്ല. ഞാന്‍ തന്നെ നേഹയോട് സംസാരിക്കാം.

      അപര്‍ണ്ണ, അമ്മയുടെ ഫോണില്‍ നിന്നും നേഹയെ
വിളിച്ചു. പുലര്‍ച്ചെയുള്ള ഗാഢനിദ്രയിലായിരുന്നതു കൊണ്ടാവാം നേഹ ഫോണെടുക്കാന്‍
വൈകി.

      ഹലോ…. നേഹ ഞാന്‍ അപര്‍ണ്ണ സുദേവാണ്…. അതെ….. അതെ….. ഷുവര്‍…..
ഞാന്‍ വിളിക്കുന്നത് നേഹയുടെ ബാംഗ്ലൂരുള്ള വില്ലയില്‍ നിന്നാണ്… ശരത്തിന്‍റെ
അടുത്തു നിന്നു തന്നെ…..

@@@@@@@@




സമാഗമം

“ഡോക്ടറാന്‍റീ , എനിക്കൊന്നും മനസ്സിലാകുന്നില്ല”ڈ

      സുനുവിന് തന്‍റെ കാതുകളെ വിശ്വസിക്കാന്‍ കഴിയുന്നില്ല.
മുന്നിലിരിക്കുന്ന ഡോക്ടര്‍ രമണി പൗലോസിനേയും വിശ്വസിക്കാന്‍ കഴിയുന്നില്ല.

      സുനിതയുടെ പ്രഗ്നന്‍സി ഉറപ്പാക്കിയപ്പോഴാണ് സുനുവും ഡോക്ടര്‍
രമണി പൗലോസും തമ്മിലുള്ള അടുപ്പം കൂടിയത്. വളരെ വൈകിയുള്ള വിവാഹം, വിവാഹം കഴിഞ്ഞിട്ടും മൂന്നു വര്‍ഷം കാത്തിരുന്നതിനു ശേഷമുളള
പ്രഗ്നന്‍സി. ഒരു ചെറിയ തുമ്മലോ, ഛര്‍ദ്ദിയോ
ഉണ്ടായാല്‍ ഓടിയെത്തുകയായി ഡോക്ടറുടെ മുന്നില്‍…………

      അവന്‍റെ വെപ്രാളം കണ്ടിട്ടായിരിക്കണം എല്ലായ്പ്പോഴും
ഡോക്ടറുടെ മുഖത്ത് ഒരു പുഞ്ചിരി വിടര്‍ന്നു നിൽക്കുന്നത്. പിന്നിടു പറയുന്ന
വാക്കുകളിലും കളിയാക്കലിന്‍റെ ഒരു ലാഞ്ചനയുണ്ടായിരിക്കുന്നതും.

      നാല്പത്തിയഞ്ചുകഴിഞ്ഞിട്ടും ഡോക്ടര്‍ സുന്ദരിയാണ്. നോക്കി
നോക്കിയിരിക്കെ, ചടുലമായ വാക്കുകള്‍ കേട്ടിരിക്കെ, സൗന്ദര്യം കൂടിവരുന്നതായി തോന്നും, ചിലപ്പോള്‍ സുനിതയേക്കാള്‍ സുന്ദരിയാണെന്നും സുനുവിന്
തോന്നിയിട്ടുണ്ട്.

      അവന്‍ എന്നും അങ്ങിനെ തന്നെ ആയിരുന്നു. വിവാഹത്തിനു മുമ്പും, വിവാഹശേഷവും. 
സുന്ദരികളായ സ്ത്രീകളുടെ മുന്നില്‍ അവന്‍റെ മനസ്സ് ലോലമായിപ്പോകുന്നു, പ്രണയാദ്രമായി മാറുന്നു. 
ആസ്വാദനക്കണ്ണുകളോടെ മാത്രമേ നോക്കാന്‍ കഴിയുന്നുളളു.

      പക്ഷെ, ഡോക്ടറാന്‍റിക്ക്
തന്നോടുള്ള അടുപ്പം വെറും കച്ചവട തന്ത്രമാണെന്ന് അവനറിയാം. ആശുപത്രിയുടെ ഉന്നമനം
മാത്രമാണവര്‍ നോക്കുന്നത്.  കൂടുതല്‍
കൂടുതല്‍ ഉപകരണങ്ങള്‍ നിരത്താന്‍,  ശ്രേഷ്ടരായ ഡോക്ടര്‍മാരെ കൊണ്ടു വരുവാന്‍…………

      എങ്കിലും, ഇപ്പോളൊരു
നുണപറയേണ്ടകാര്യമില്ലല്ലോ….

      അവര്‍ പറയുമ്പോള്‍ തികച്ചും ഗൗരവമായിരുന്നു, ആമുഖത്ത, മൂക്കിന്‍റെ
തുമ്പത്ത്, മേല്‍ചുണ്ടുകള്‍ക്ക്
മേലുള്ള   നനുത്തരോമങ്ങള്‍ക്കിടയില്‍, താടിയില്‍ വിയര്‍പ്പുകണങ്ങള്‍ പൊടിഞ്ഞുനിന്നിരുന്നു. ആ  ശബ്ദത്തിനും ഒരുവിഷാദഭാവമുണ്ടായിരുന്നു.

      “സുനു….. നിനക്കെങ്ങിനെയിങ്ങനെയൊരു അബന്ധം പറ്റി ?”ڈ 

      സുനിതയുടെ ശാരീരിക മാനങ്ങള്‍ അറിയുവാനുളള ടെസ്ററു
പരമ്പരകളുടെ കൂടെ അവന്‍റെ രക്തവും വിശദമായ പരിശോധനക്ക് വിധേയമാക്കിയപ്പോള്‍, ഉളളില്‍ സുനാമികളെ പോലെ ഭീതി കൊണ്ടതാണ്. ആ ഭീതി
സത്യമായിരിക്കിന്നു.

“ڇസുനിത കുഞ്ഞായിരിക്കുമ്പോഴെ എനിക്കറിയാം. ഒരു ജലദോഷം
വന്നാലും എന്നെ വന്നെ കാണുകൊളളൂ….”ڈ

      ഡോക്ടറുടെ മേശമേലിരിക്കുന്ന ചൈനീസ് നിര്‍മ്മിത പേപ്പര്‍
വെയിറ്റ്  അവന്‍റെ കണ്ണുകളില്‍ നിറഞ്ഞുനിന്നു.
ചില്ലില്‍ തീര്‍ത്ത അതിന് ഒരുട്രക്കിന്‍റെ  
ആക്യതിയാണ്. സുതാര്യമായ അതിന്‍റെ പുറന്തോടിനുള്ളില്‍ എന്തോ  ദ്രാവകത്തില്‍ ചലിച്ചുകൊണ്ടിരിക്കുന്ന സ്വര്‍ണ്ണനിറമുള്ള
മുത്തുകള്‍…….

      “ഇറ്റ്സ് യുവര്‍ മിസ്റ്റേക്ക്ڈ“

      അവന്‍ 
നോക്കിയിരിക്കെ, ആ മുത്തുകള്‍ വലുതായി, വലുതായി, ട്രക്ക്
വലുതായി,
മുറിയില്‍ നിറഞ്ഞ് അവന് നേരെ ചീറിപ്പാഞ്ഞുവന്നു……

      ആട്രക്കില്‍ എഴുതിയിരിക്കുന്ന പേര് ഇപ്പോള്‍ അവന്
വായിക്കാം….

      മഞ്ഞ പ്രതലത്തില്‍, ചുവന്ന അക്ഷരങ്ങളില്‍…..

      എ  –  ഐ 
–  ഡി  –  സ്

      അവന് ആമുഖം ഓര്‍മ്മയിലെത്തുന്നു. അവളുടെ, ശാന്തിയുടെ………

      കവിളുകള്‍തുടുത്ത്,തടിച്ചചുണ്ടുകളുമായിട്ട്……

      കറുത്ത നീളംകുറഞ്ഞ മുടി ചുരുണ്ടിട്ടാണ്, മുറ്റിത്തഴച്ചാണ് വളരുന്നത്.

      അവളെ അവസാനംകണ്ട ആ രാവ് ഓര്‍യിലെത്തുകയാണ്.

      അവന്‍ നഗരത്തിന്‍റെ തിരക്കില്‍നിന്നും കുറച്ചകലെ, സ്വേദാ ഇന്‍റര്‍നാഷണല്‍ റസ്റ്റോറന്‍റിന്‍റെ ശിതീകരിച്ച
തീറ്റമുറിയില്‍ മൂന്നുപേര്‍ക്കിരിക്കാവുന്ന മേശയില്‍ തനിച്ച്………..

      അടുത്ത ഹാള്‍ ബാറിന്‍റെതാണ്. ബാറിലെ തിരക്കില്‍ നിന്നും
അകന്നിരുന്ന്, അല്പം ഹോട്ടുകഴിക്കണമെന്ന്
മോഹമുണ്ടെങ്കില്‍, മോഹമുള്ള ആള്‍
നോട്ടത്തില്‍ മാന്യനെന്ന് തോന്നുമെങ്കില്‍, വെയിറ്റര്‍മാര്‍ ഇവിടെ, ഈ മേശമേലും
അല്പം മദ്യം കെടുക്കാന്‍ സന്നദ്ധരാണ്…….

      അങ്ങിനെ വെയിറ്ററുടെ സന്നദ്ധയില്‍ തനിക്ക് കിട്ടിയ
രണ്ടുപെഗ്ഗ് വിസ്കിയില്‍ മുന്ന് ഐസ് ക്യുബുകളിട്ട്, മെല്ലെ നുണഞ്ഞ്, മുന്നു
ചപ്പാത്തിക്കും, ഒരു ഹാഫ് ചില്ലിചിക്കനും വേണ്ടി
കാത്തിരിക്കുകയായിരുന്നു……….

      അടുത്തുള്ള 
ടേബിളുകളൊന്നും ഒറ്റപ്പെട്ടവരുടെതായിരുന്നില്ല. മേശമേല്‍ മാത്രം വെളിച്ചം
കിട്ടും വിധം, തളര്‍ന്നു കത്തുന്ന ഒരു ചിമ്മിണി
വിളക്കിന്‍റേതുപോലെയാണ്  വെളിച്ച
സജ്ജീകരണം. അതുകൊണ്ട് അടുത്ത ടേബിളുകളിലെ മുഖങ്ങള്‍ തിരിച്ചറിയാന്‍ കഴിയുകയില്ല.
എങ്കിലും മര്‍മ്മരങ്ങളും അടക്കിയ ചിരികളും, പാത്രങ്ങള്‍ കുട്ടിയുരസുന്ന ശബ്ദങ്ങളും കേള്‍ക്കാന്‍ കഴിയും.

      മൂന്നൂസിപ്പു കൊണ്ട ഒന്നരപ്പെഗ്ഗ് കഴിച്ചു കഴിഞ്ഞിട്ടും
അവന്‍ കാത്തിരുന്നു.

      സ്വേദ ഇന്‍റര്‍നാഷലിന് പുറത്ത് നഗരം, പകല്‍ ചുടില്‍ വെന്ത്, ഇരുട്ടായപ്പോള്‍ ആവി പറന്നുകെണ്ടിരിക്കുകയാണ്. ഇനിയും ഏറിയാല്‍ ഒരുമണിക്കൂറില്‍
കൂടുതല്‍ ആവി പറക്കില്ല. അപ്പോഴേക്കും കുളിരായി ആകാശം താണിറങ്ങിവരും. തുടര്‍ന്നു  നേരം പുലര്‍ന്ന് പതിനൊന്നുമണിവരെ
തണുപ്പായിരിക്കും.

      ഡിസ്ക്കഷന് കത്തുകിട്ടുമ്പോള്‍ ദേഷ്യമായിരുന്നു. മാസത്തില്‍
ഒരു ഡിസ്ക്കഷന്‍, രണ്ടുമാസം
കൂടുമ്പോള്‍ സ്റ്റഡിക്ലാസ്സ്. രാജ്യത്തിന്‍റെ ഏതെങ്കിലും കോണിലെ സ്റ്റാര്‍
ഹോട്ടലില്‍ അഞ്ചാറു ദിവസം നീണ്ടുനിൽക്കുന്ന താമസ്സം. അതുവരെ ചെയ്തുതീര്‍ത്ത
ജോലിയുടെ റിപ്പോര്‍ട്ടുകള്‍, വിറ്റഴിച്ച
സാധനങ്ങളുടെ സ്റ്റേറ്റ്മെന്‍റുകള്‍ എല്ലാം തയ്യാറാക്കി എത്തിയിരിക്കണം. തുടര്‍ന്നു
തരുന്ന നിര്‍ദ്ദേശങ്ങളിലൂടെ, പാതയിലൂടെ, വിലകളിലൂടെ സാധനങ്ങള്‍ മാര്‍ക്കറ്റില്‍ വിറ്റുകൊടുക്കണം.
ഒരു സെയില്‍സ് റെപ്രസന്‍റേറ്റീവിന്‍റെ വിഷമവും ദു:ഖവും എക്സിക്കൂട്ടിവുകള്‍ക്ക്
എങ്ങിനെ അറിയാന്‍ കഴിയും. എയര്‍കണ്ടീഷന്‍ ചെയ്ത മുറികളില്‍, കറങ്ങുന്ന കസേരയില്‍ ഇരുന്ന് തിയറി എഴുതിയുണ്ടാക്കി, ഗ്രൂപ്പ് ഡിസ്കഷന്‍ നടത്തിയും, സ്റ്റഡി ക്ലാസ്സ് എടുത്തും പ്രതിനിധികളുടെ തലയില്‍
കയറ്റിയാല്‍ അവരുടെ ജോലി തീര്‍ന്നു.

      സ്വേദഇന്‍റര്‍നാഷണനില്‍ എത്തിയപ്പോള്‍ അവന് തോന്നി
കമ്പനിയുടെ ആസ്തി വളരെ വർദ്ധിച്ചിട്ടുണ്ടെന്ന്.

      സ്റ്റാറിന്‍റെ 
എണ്ണം കൂടിയിരിക്കുന്നു!

       അവനെഴിച്ച്
മറ്റെല്ലാവരും വടക്കേന്ത്യക്കാരാണ്. എന്നും അവരൊരു ഗാംഗായിട്ടാണ് കണ്ടിട്ടുള്ളത്.
സുനുവിന് കൂട്ട് ഒരു കര്‍ണ്ണാടകക്കാരനും 
ഒരു മദ്രാസിയുമാണ് ഉണ്ടാകാറ്. പക്ഷെ, കര്‍ണ്ണാടകക്കാരന്‍ പ്രമോഷനായിട്ട് 
ട്രെയിനിങ്ങിന് പോയിരിക്കുന്നു, മദ്രാസി അസുഖംകാരണം എത്തിയിട്ടുമില്ല.

      ഗ്രുപ്പ് ഡിസ്ക്കഷനും പഠനവും രണ്ടു ദിവസം കെണ്ടുതന്നെ
മടുത്തിരിക്കുന്നു. ചൂടിനെ വക വക്കാതെ നഗരത്തില്‍ ചുറ്റാമെന്നുവച്ചാലോ, അവന്‍റെ കൈവശമുള്ള ഇംഗ്ലീഷും തപ്പിതടഞ്ഞുള്ള ഹിന്ദിയും വിലപ്പോവുകയുമില്ല.

      ഹോട്ടിന്‍റെ ഗ്ലാസ്സ് കാലിയാക്കിയപ്പോഴേക്കും തലയിലെ
സിരകളില്‍ ഒരു തരിപ്പ് അരിച്ചു കയറുന്നത് അവന് ഗ്രഹിക്കാനാവുന്നുണ്ട്. ഇനിയും
ആഹാരം എത്താത്തതില്‍ ദേഷ്യം തോന്നിയിരിക്കവെ,

      “ഹലോ സുനു……..!”ڈ

      ഇരുളില്‍ തിരിച്ചറിയാന്‍ കഴിയാത്ത സ്ത്രീ ശബ്ദം അവന്‍
കേട്ടു.

      ഇരുളില്‍ നിന്നും അവന്‍റെ മേശയിലെ വെളിച്ചത്തിലേക്ക് നീങ്ങി
അവള്‍ കസേരയിലിരുന്നു.

      “എന്നെ
അറിയുമോ?”
ڈ

      അവള്‍ ദല്‍ഹിക്കാരുടെ ഹിന്ദിയിലാണ് ചോദിച്ചത്, സ്വരം അധികമായ മദ്യത്തില്‍ കുഴഞ്ഞിരിക്കുന്നു.

      മങ്ങിയ വെളിച്ചത്തില്‍, കറുത്ത ഗ്ലാസ്സ് വച്ച, തുടുത്ത, ചുവന്ന കവിളുകളുള്ള സ്ത്രീയെ തിരിച്ചറിയാന്‍ അവന്‍
ശ്രമിച്ചു കറുത്ത, ചുരുണ്ട, മുറ്റിയ മുടിയുള്ള……………….

      അവള്‍ കണ്ണടയെടുത്തു,

      തിളക്കമുള്ള ആ കണ്ണുകള്‍……….

      അവന്‍, അവളെ
തിരിച്ചറിയുകയായിരുന്നു, മനസ്സിനുളളില്‍
ഒരു കുളിര്‍മ്മയായി, സിരകളില്‍
പടരുന്ന വിസ്ക്കിയോടൊപ്പം ഹരമായി അരിച്ചു കയറുന്ന, ഓര്‍മ്മയായി അവള്‍ ബോധത്തിലേക്കിറങ്ങി വരികയായിരുന്നു.

      “ ശാന്തി ?”
ڈ

“ڇയേസ്,………   ശാന്തി.”ڈ

      അവള്‍ തടിച്ചിരിക്കുന്നു, അവയവങ്ങള്‍ കൂടുതല്‍ ആകര്‍ഷണീയമായിരിക്കുന്നു.

      “നീയിവിടെ
?”
ڈ

      “ഞാനിവിടെയാണ് ഒരു മാസമായിട്ട്, വിക്രം മദന്‍ലാലിന്‍റെ ഭാര്യയായിട്ട്….. അവന്‍റെ
മാത്രമല്ല. അവന്‍റെ മുറിയിലെത്തുന്ന പലരുടെയും…… നമ്മള്‍ പരിചയപ്പെട്ടിട്ട്
എത്രനാളായീന്നറിയുമോ ?” ڈ

“ڇഇല്ല.
എനിക്കോര്‍മ്മയില്ല.”ڈ

      ڇ“ഓര്‍മ്മ കാണില്ല.  കാരണം സുനുവിന്‍റെ അടുത്ത് അങ്ങിനെ എത്രയോ പേരു
വന്നിട്ടുണ്ടാകും……  പക്ഷെ, എനിക്ക് മറക്കാന്‍ കഴിയുന്നില്ല. എന്‍റെ ജീവിതത്തില്‍
ഏറ്റവും സ്നേഹം കാണിച്ചിട്ടുള്ളത് നിങ്ങളാണ്…… രണ്ടു മൂന്നു
ദിവസത്തേക്കാണെങ്കിലും……………”ڈ

      “പ്ലീസ്, ലിവിറ്റ് ശാന്തി….. നിനക്ക് കഴിക്കാനെന്താണ് ?”ڈ

      “എലാര്‍ജ്
……..”ڈ

“ڇഓ….
ശാന്തി….. യു ആര്‍ റ്റുമച്ച്.”

“ڇനോ…..
ഐ വാണ്ട്……..”ڈ

      വെയിറ്ററെത്തിച്ച ഒരു ലാര്‍ജ് വിസ്ക്കികി
അകത്തെത്തികഴിഞ്ഞപ്പോള്‍ ശാന്തി നല്ല ഫോമിലായിയെന്ന് സുനുവിന് മനസ്സിലായി.

      അവള്‍ക്കായിട്ടെത്തിയ ചപ്പാത്തിയും ചില്ലിചിക്കനും പകുതിപോലും
കഴിക്കാനാകാതെ, വിരലുകള്‍ പാത്രത്തിലൂടെ ഉഴുതു
നടന്നു.

      അവള്‍ വാചാലയാവുകയാണ്. മാത്യഭാഷയിലായതുകൊണ്ട് സുനുവിന് അത്ര
അസഹ്യതതോന്നിയില്ല. അവളെ വിട്ട് അകലാന്‍ താല്പര്യവും തോന്നിയില്ല.

      “ സുനു ഓര്‍മ്മിക്കുന്നുണ്ടോ
ഞാന്‍ നിങ്ങളെ ആദ്യം വിളിച്ചത് ’څസാറെ’چ യെന്നായിരുന്നു. പക്ഷെ, നിങ്ങള്‍ തടഞ്ഞു. സുനുവെന്ന് വിളിക്കുന്നതാണീഷ്ടമെന്ന്
പറഞ്ഞു……… ഓര്‍മ്മിക്കുന്നോ അത്..ആ രാത്രി ……രണ്ടുവര്‍ഷം
കഴിഞ്ഞതേയുള്ളു…….. പ്രേമം, ഒളിച്ചോടല്‍……..
രക്ഷ തേടിയെത്തിയവര്‍ നിങ്ങളുടെ അടുത്ത്….. നിങ്ങളുടെ ഉറ്റ സ്നേഹിതനായിരുന്നല്ലോ
മനോജ്…… ഒളിച്ചു പാര്‍ക്കല്‍ നിങ്ങളുടെ എസ്റ്റേറ്റിലെ ഒഴിഞ്ഞുകിടക്കുന്ന
വീട്ടില്‍……. രണ്ടാമതു രാത്രി എന്‍റെ മുറിയില്‍ വന്നത് എന്നെ പ്രേമിച്ച്
വിളിച്ചിറക്കിക്കൊണ്ടു വന്ന മനോജായിരുന്നില്ല…………നിങ്ങളായിരുന്നു……
ഓര്‍ക്കുന്നോ……. ഞാനാകെ തകര്‍ന്നു പോയിരുന്നു, തളര്‍ന്നു പോയിരുന്നു………സാറെ എന്നെ ഒന്നും  ചെയ്യരുതെന്ന് കേണപേക്ഷിച്ചു…….. നിങ്ങള്‍
അതുകേട്ടു സാറെ എന്നുവിളിക്കരുതെന്നു പറഞ്ഞു……. പിറ്റേന്ന് പകല്‍
എനിക്കുവേണ്ടി ഒരു പാടു വസ്ത്രങ്ങളും, ഇഷ്ടമുള്ള ആഹാരവും എത്തിച്ചു തന്നു…….പക്ഷെ, മനോജിനെ തന്നില്ല……. അവനെ കൊന്നോ എന്നു ചോദിച്ചുകരഞ്ഞപ്പോള്‍ അവന്‍
മുറിയിലേക്ക് കയറിവന്നു……അവന്‍ എന്നെയും കൂട്ടി എവിടെയെങ്കിലും പോകുമെന്നാണ്
കരുതിയത്…… പക്ഷെ, മദ്യത്തില്‍ക്കുഴഞ്ഞ
അവന്‍റെ നാക്കില്‍ നിന്നും പുറത്തുവന്ന വാക്കുകളില്‍ അധികവും തെറികളായിരുന്നു. എന്‍റെ
മാനത്തെപ്പോലും ചോദ്യം ചെയ്യുന്നതായിരുന്നു. 
തുടര്‍ന്ന് മൂന്നുരാവും  രണ്ടു പകലുകളും
നിങ്ങളുടെ സ്നേഹം ഞാനറിഞ്ഞു……. എന്‍റെ ശരിരത്തിന്‍റെ സാധ്യതകളും……….”

      മങ്ങിയ വെളിച്ചത്തിലാണെങ്കിലും സുനുവിന് അവളുടെ മുഖം കാണാം.
അവിടെ ദേഷ്യമോ വൈരാഗ്യമോ ഇല്ലെന്ന് തിരിച്ചറിയാം. അവന്‍റെ വിരലുകള്‍, മേശമേലിരുന്ന അവളുടെ കൈപ്പത്തിയിലമര്‍ന്നപ്പോള്‍
ചുണ്ടുകളില്‍ പുഞ്ചിരി വിടര്‍ന്നുവരുന്നതവന്‍ കണ്ടു.

      അവന്‍റെ നാവ് ചപ്പാത്തിയുടെ സ്വാദ് അറിയുകയുയായിരുന്നു.
ഇതിന് മുമ്പൊന്നും ഇത്രയേറെ സ്വാദോടെ ചപ്പാത്തി കഴിച്ചിട്ടില്ലെന്ന് അവനു
തോന്നിപ്പോയി.

      “മുന്നു ദിവസം കഴിഞ്ഞ് നിങ്ങളെന്നെ ഏല്പ്പിച്ചത് ഒരു
സാറാച്ചേടത്തിയുടെ അടുത്താണ്. അവിടെ നിന്നും എന്‍റെ പ്രയാണം തുടങ്ങുകയായിരുന്നു.
പുതിയ പുതിയ ദേശങ്ങള്‍ വഴി പുതിയ പുതിയ സംസ്ക്കാരങ്ങള്‍ തേടി…..”ڈ

      ലിഫ്റ്റ് വഴി മുറിയിലേക്ക് പോകുമ്പോള്‍ അവള്‍ സുനുവിന്‍റെ
തോളത്ത് തുങ്ങിയാണ് കിടന്നിരുന്നത്. അവളുടെ പാദങ്ങളെ നിയന്ത്രിക്കാന്‍ അവള്‍ക്കാകുമായിരുന്നില്ല.

      ലിഫ്റ്റ്കടന്ന് ഇടനാഴിയിലൂടെ നടക്കുമ്പോള്‍ അവിടമാകെ കുളിര്‍
പതുങ്ങി നിൽക്കുന്നത് സുനു അറിഞ്ഞിരുന്നു. അവനുള്ളില്‍ നിന്നും വിസ്ക്കി
അകന്നുകൊണ്ടിരുന്നു. അവിടേക്ക് ശാന്തി നുരഞ്ഞ് കയറിപ്പടരുകയായിരുന്നു.

      സ്വേദയിലെ അവന്‍റെ മുറി, ഏസി ഓഫ് ചെയ്യാതിരുന്നതിനാല്‍ തണുത്ത് വിറങ്ങലിച്ചുകിടന്നിരുന്നു.

      ഏസി ഓഫ് ചെയ്ത് ഹീറ്റര്‍ ഓണ്‍ ചെയ്ത് അവന്‍ തിരിയുമ്പോള്‍, അവള്‍ ബഡ്ഡില്‍ അനാവ്യതയായി, ജ്വാലയായി അവന്‍റെ സിരകളിലേക്ക് അഗ്നിയായി പടരാന്‍ വെമ്പല്‍
കൂട്ടുകയായിരുന്നു.

      “ഓ….
മൈഗോഡ്………!”ڈ

      സുനുവിന് ഡോക്ടര്‍ രമണി പൗലോസിന്‍റെ മുറിയിലെ ട്യൂബ്ലൈറ്റ്
ചിന്നിച്ചിതറുന്നതായിട്ടുതോന്നി, അവിടെമാകെ
ഇരുട്ട് പടരുന്നതായിട്ടും.

@@@@@@