സുനിമോളുടെ ജീവിതം

ഞങ്ങളുടെ അടുത്തവീട്ടിലെ ഷാജി, ഡ്രൈവര്‍ ഷാജി……ഓ….ജാതിയെന്താ മതമെന്താ
എന്നൊന്നും അറിയില്ല. ഷാജി എന്ന പേരിന് ജാതിയും മതവും തിരിച്ചറിഞ്ഞിട്ട്
ഒരുകാര്യോമില്ല…….

       ഷാജിയുടെ ഭാര്യ സുനിമോള്…..ഓ….ആ പേരില്‍
നിന്നും ജാതീം മതോം തിരിച്ചെടുക്കാന്‍ പറ്റുന്നില്ല.  എന്താണേലും സുഖമായിട്ട് ജീവിച്ചു
പോണൂ……പഠിക്കാന്‍ മിടുക്കന്മാരായ രണ്ട് ആണ്‍മക്കളും…….

       രാവിലെ കുളി കഴിഞ്ഞ് സുന്ദരനായി, വെളുത്ത
ഷര്‍ട്ടും പാന്‍റും ഇട്ട് സുഗന്ധവും പൂശി ടൂറിസ്റ്റ് ടാക്സി ഓടിക്കാന്‍ പോകുന്ന
ഷാജി വൈകിട്ടെത്തുമ്പോള്‍ ഉള്ള മദ്യത്തിന്‍റെ മണവും  നാടന്‍ പാട്ടുകളും സുനിക്കിഷ്ടമില്ല. അവള്‍ക്ക്
സീരിയല്‍ കാണാനില്ലാത്ത നേരത്താണെങ്കില്‍ അവന് കുശ്ശാലാണ്…..പരാതിയും
പണ്ടപ്പരപ്പും അവിഹിതം പറച്ചിലും തന്തയ്ക്ക് വിളിയുമൊക്കയായിട്ട്….. കഞ്ഞി പോലും
വേണ്ടെന്ന് വച്ച് അവന്‍ കിടന്നുറങ്ങും….

       നേരം വെളുത്താല്‍ പിന്നെ ചിരിയും
കളിയുമായി…… വെളുത്ത ഷര്‍ട്ടും പാന്‍റും,
സുഗന്ധവുമായി സൂര്യന്‍ തെളിഞ്ഞു നില്‍ക്കും.

       ഒരുദിവസം ഷാജി വന്നപ്പോള്‍ വീട്ടില്‍
ഒരനക്കവുമില്ല. പിള്ളേര് പഠിക്കുന്നു, ടിവി ഓഫാക്കിയിരിക്കുന്നു,
പഠിക്കുന്ന കുട്ടികളുടെ അടുത്ത്
അടങ്ങിയൊതുങ്ങിയിരുന്ന് സുനി മൊബൈലില്‍ പരതുന്നു…..

       ഇന്നെന്നാ പറ്റിയെന്ന് അവന്‍ ചോദിച്ചു.

       കണ്ടോ എന്‍റെ എഫ്ബിയില്‍ ആയിരം
സുഹൃത്തുക്കളായി….. ദേണ്ടേ… ഞാനൊരു വാട്ട്സാപ്പ് ഗ്രൂപ്പിന്‍റെ
അഡ്മിനാണ്……

       ഓ…സമാധാനമായി…. അവന്‍ സ്വസ്ഥതയോടെ
ഉറങ്ങിത്തുടങ്ങി.

       സുനിയുടെ എഫ്ബിയില്‍ രണ്ടായിരം
പേരായി……മൂവായിരം പേരായി…..

വാട്ട്സാപ്പ്
ഗ്രൂപ്പുകള്‍ പിന്നീട് രണ്ടെണ്ണം കൂടി ഉണ്ടാക്കി….. സുനിയുടെ കെട്ടും മട്ടും
മാറി…..

ഒരു
ദിവസം അവള്‍ മകനോടു ചോദിച്ചു.

       എടാ…. നിന്‍റെ
തന്തയെന്തിയേടാ……കുറച്ചു ദിവമായല്ലൊ കണ്ടിട്ട്….. വീട്ടു സാധനങ്ങളൊക്കെ തീര്‍ന്നല്ലോ….എവിടെപ്പോയി
കെടക്കുവാ അയാള്……

       മകന്‍ പറഞ്ഞു.

       ദേണ്ടെ,
അമ്മെ ആ മിനിച്ചേച്ചീടെ ടെറസ്സിന്‍റെ
മുകളില് പച്ചക്കറിക്ക് നനച്ചു കൊണ്ടു നില്‍ക്കുന്നു…….

       ങേ…. മിനിയുടെ ടെറസ്സിലോ…….എടാ, അവള്
ആ കെട്ടിയോന്‍ ചത്ത…..

       ഓ…..അതുതന്നെ……

       എഫ്ബിയില്‍ നിന്ന് ആയിരങ്ങള്‍ ഇറങ്ങി വന്ന്
സുനിമോള്‍ക്ക് കീര്‍ത്തനങ്ങള്‍ പാടി……വാട്ട്സാപ്പില്‍ നിന്നുമെത്തിയവര്‍
പാരിതോഷിതങ്ങള്‍ നല്‍കി അനുമോദിച്ചു.

       ശുഭം.@@@@@@