സാക്ഷ്യം

ആനപ്പുറത്തേറിയവന് പട്ടിയെ
ഭയക്കേണ്ടതില്ലെന്നത് ഏവര്‍ക്കും അറിയുന്ന കാര്യമാണ്.  ആനപ്പുറത്തു തന്നെയാണ് ഇരിക്കുന്നത്, വാച്യമായി വ്യവഹരിച്ചാന്‍ ആനയേക്കാള്‍ എത്രയോ ഉയരത്തിലാണ് ഈ
ഇരുപത്തിയഞ്ചാം നിലയിലുള്ള ഫ്ലാറ്റ്.  ആ
ഉയര്‍ച്ച ധനത്തിന്‍റെ കൂടി അളവാണ്. 
അധികാരം ഏതു സമയത്തും എന്തും ചെയ്ത് തരാനായിട്ട് ഓച്ഛാനിച്ച് നില്‍ക്കുന്നുണ്ട്.  കാവലാളുകള്‍ നാലു ചുവരുകള്‍ക്ക് പുറത്ത്
മാത്രമല്ല ചുവരുകള്‍ക്ക് ഉള്ളിലുമുണ്ട്. 
ഒരു സാക്ഷ്യപ്പെടുത്തലുകാരന്‍റെ ജീവിതം അവിശ്വസനീയവും, അവര്‍ണനീയവും, അപകടകരവുമാണ്.  ഏതു സമയത്ത് എവിടെ നിന്നെല്ലാം അമ്പുകള്‍,
വെട്ടുകള്‍ വരുമെന്ന് കരുതകാനാകില്ല. അവര്‍ സ്വപ്ന ലോകം വിട്ട്
യഥാര്‍ത്ഥ ലോകത്ത് ജീവിക്കണം. പുറകില്‍ രണ്ടു കണ്ണുകളും, പിന്നിലേക്ക്
തിരിഞ്ഞിരിക്കുന്ന രണ്ട് ചെവികളും കൂടി വേണം.

      ആദ്യസാക്ഷ്യം പറച്ചില്‍ 
പത്താമത്തെ വയസ്സിലായിരുന്നു. 
അച്ഛനാണ് കൊണ്ടു പോയത്.  അച്ഛന്‍
എങ്ങിനെ അവിടെ എത്തിപ്പെട്ടെന്ന് അന്നെനിക്ക് അറിയില്ലായിരുന്നു. വെറുതെ
ഒന്നുമറിയാതെ എത്തിയതാണെന്ന് കരുതിയിരുന്നു. 
പക്ഷെ, അച്ഛന്‍ എല്ലാമറിഞ്ഞാണ് ചെയ്തിരുന്നത്.

      അതൊരു ചെറിയ വേദിയായിരുന്നു, വലിയൊരു മുറിയില്‍.  വാടകക്ക് കിട്ടുന്ന എട്ടോ പത്തോ മേശകള്‍
നിലത്തു നിരത്തി വെളുത്ത തുണി വിരിച്ചതില്‍, ചെറിയൊരു
പീഠമായിരുന്നു അവരുടെ ഇരിപ്പിടം. വെളുത്ത സാരിയും ബ്ലൗസും ഭസ്മക്കുറിയും, സദാ മുഖത്ത് നിലനില്‍ക്കുന്ന പുഞ്ചിരിയും ആരെയും ആകര്‍ഷിക്കത്തക്കതായിരുന്നു.
എങ്കിലും എന്‍റെ അമ്മയോളം സുന്ദരിയല്ലെന്ന് മാര്‍ക്കിട്ടു.  അതെന്‍റെ ഒരു ശീലമായിരുന്നു.  ഒരു സ്ത്രീയെ ആദ്യം കാണുമ്പോള്‍ എന്‍റെ
അമ്മയാണോ അവരാണോ കൂടുതല്‍ സുന്ദരിയെന്ന് താരതമ്യം ചെയ്യല്‍….

      ഞങ്ങള്‍ ചെല്ലുന്നത് അവര്‍ കണ്ടിട്ടില്ല, ധ്യാനത്തിലായിരുന്നു.  അവര്‍ക്ക് വലതും ഇടതും അച്ഛനേക്കാള്‍
ശക്തന്മാരായ രണ്ടു പേര്‍ കാവല്‍ക്കാരെപ്പോലെ നില്‍ക്കുന്നു.  അവരും വെളുത്ത മുണ്ടും ഷര്‍ട്ടുമാണ്
ധരിച്ചിരുന്നത്.  ഹാളില്‍ നിലത്ത് വിരിച്ച
പായകളില്‍ നൂറോളം പേര്‍ ഇരിക്കുന്നു. 
അവരും ധ്യാനത്തിലാണ്. കണ്ണുകളടച്ച് കൈകള്‍ കൂപ്പി…….

      അമ്മേ ഞാന്‍…… അശോകന്‍ വന്നു, എന്‍റെ മോനുമുണ്ട്
വിശാല്‍…….

      അച്ഛന്‍ അവര്‍ക്ക് മുന്നില്‍ സാഷ്ടാംഗം പ്രണമിച്ചു.  എനിക്കത് ഇഷ്ടമായില്ല.  അമ്മേയെന്നുള്ള വിളിയും പ്രണമിക്കലും… അവര്‍ക്ക്
അച്ഛനേക്കാള്‍ പ്രായവും കുറവാണ്. 

      എന്തു ചെയ്യണമെന്ന് അറിയാതെയായി.  ഇളിഭ്യത തോന്നി.  അമ്മേ എന്നു വിളിച്ച സ്ത്രീയെ, കാവല്‍ നില്‍ക്കുന്നവരെ, സദസ്സില്‍
ധ്യാനത്തിലിരിക്കുന്നവരെ ഞാന്‍ നോക്കി. 
പക്ഷെ, അവര്‍ ആരും അവിടെ സംഭവിച്ചതെന്തെന്ന്
ശ്രദ്ധിച്ചതേയില്ല.  അതെന്നെ
അത്ഭുതുപ്പെടുത്തി….  എങ്കിലും ഇനിയെന്തു
ചെയ്യുമെന്ന് ചിന്തിച്ചു നിന്നപ്പോള്‍ അച്ഛന്‍ എഴുന്നേറ്റു…..  അവര്‍ ഞങ്ങളോട് സൈഡിലേക്ക് മാറിനില്‍ക്കാന്‍
ആംഗ്യംകാണിച്ചു… അങ്ങിനെ ചെയ്തു.  തുടര്‍ന്ന്
അവര്‍ ഒരു കീര്‍ത്തനം ആലപിച്ചു. 
മലയാളത്തില്‍ തന്നെ….. എനിക്കതിന്‍റെ അര്‍ത്ഥം ഗ്രഹിക്കാനായില്ല.  ക്ഷേത്രത്തിലെ വേദപാരായണം പോലെയല്ല.   ഗീതാലാപനം പോലെയുമല്ല….. പക്ഷെ, ഒരു താളമുണ്ട്, വ്യത്യസ്തമായൊരു രീതിയുണ്ട്….. എന്‍റെ
മനസ്സിനെ അത് മദിച്ചുവെന്നത് സത്യം….

      കാവല്‍ നില്‍ക്കുന്നവര്‍ അനങ്ങാതെ നിന്നതേയുള്ളൂ….. സദസ്സ് ആനന്ദത്തില്‍
മയങ്ങിയാണിരിക്കുന്നത്….. തൊഴുതു പിടിച്ചിരിക്കുന്ന കൈകളെ മെല്ലെ വശങ്ങളിലേക്ക്
ചലിപ്പിച്ച്, തലകളെ കൈ ചലനത്തിനൊത്ത് ഇളക്കി….. അച്ഛന്‍
നിശ്ശബ്ദനായി കണ്ണുകള്‍ അടച്ച് നിന്നതേയുള്ളൂ…. ആരും പരസ്പരം
ശ്രദ്ധിക്കാതിരുന്നതിനാല്‍ എനിക്കവരെയെല്ലാം വിശദമായി കാണാന്‍ കഴിഞ്ഞു.  പ്രായ വ്യത്യാസമില്ലാതെ നൂറോളം സ്ത്രീ പുരുഷന്മാര്‍,
പത്തു പന്ത്രണ്ട് കുട്ടികള്‍….. പത്തു മിനിട്ട് കഴിഞ്ഞാണ് ആലാപനം
നിലച്ചത്…. അവര്‍ കണ്ണു തുറന്ന് ആദ്യം വിളിച്ചത് അച്ഛനെയാണ്……

      അശോകാ….വരൂ…. മോന്‍ വരുമെന്ന് ഇന്നെന്‍റെ മനസ്സ് പറഞ്ഞതേയുള്ളൂ…..
മോനു വരാതിരിക്കാന്‍ കഴിയില്ലല്ലോ…. പറഞ്ഞോളു…. മോനെന്താണ് പറയാനുള്ളത്…..

      അമ്മേ ഇത് എന്‍റെ മോനാണ് അവന്‍ നടന്നാണ് വന്നത്…… ഇന്നലെയാണ് അവന്‍
നടന്നു തുടങ്ങിയത്….. ഇന്നു തന്നെ അമ്മയെ കാണിക്കണമെന്ന് കരുതി…….

      നീ എന്‍റെ അടുത്ത് വന്ന അന്നു തന്നെ ഇത് സംഭവിക്കുമെന്ന്
എനിക്കറിയാമായിരുന്നു.  നീ പറഞ്ഞോളൂ…..

      അച്ഛന്‍ സദസ്സിനെ നോക്കി പറഞ്ഞു.

      ഇതെന്‍റെ മകനാണ് വിശാല്‍…. അവനിപ്പോള്‍ 
പത്തു വയസ്സാണ്…. ജന്മനാല്‍ അവന്‍ നടക്കില്ലായിരുന്നു…… അരക്ക്
താഴേക്ക് തളര്‍ന്നതു പോലെ ആയിരുന്നു…. എടുത്തു കൊണ്ടാണ് അവനെ എവിടെയും കൊണ്ടു
പോയിരുന്നത്….. അവന്‍റെ കൈകള്‍ക്ക് ശക്തി കിട്ടിയപ്പോള്‍ മുതല്‍ വീല്‍ച്ചെയര്‍
ഉപയോഗിച്ചു തുടങ്ങി…… എന്നാല്‍ ഇപ്പോള്‍ ഇവിടെ വന്നത് വീല്‍ച്ചെയറില്ലാതെ
നടന്നാണ്….. അംഗവൈകല്യമുണ്ടായിരുന്നതിന്‍റെ യാതൊരു ക്ഷണവുമില്ലാതെ….. എല്ലാം
അമ്മയുടെ അനുഗ്രഹമാണ്…… അമ്മയുടെ ആലിംഗനങ്ങള്‍,  ചുംബനങ്ങള്‍…. സ്പര്‍ശനങ്ങള്‍……
പ്രാര്‍ത്ഥനകള്‍….. നിങ്ങള്‍ക്ക് അവന്‍റെ കാലുകളില്‍ പിടിച്ചു നോക്കാം….
ഇപ്പോള്‍ ജന്മനാല്‍ ക്ഷയിച്ചിരുന്ന കാലുകളാണെന്ന് പറയില്ല…… ഞാന്‍ എല്ലാം
അമ്മയില്‍ അര്‍പ്പിക്കുകയാണ്. അമ്മയാണെനിക്കെല്ലാം…. എന്നെ, എന്‍റെ മോനെ,  എന്‍റെ കുടുംബത്തെ അമ്മയുടെ കാല്‍ക്കല്‍ സമര്‍പ്പിക്കുകയാണ്…… അമ്മ
സ്വീകരിക്കണം…..ഇതെന്‍റെ സാക്ഷ്യപ്പെടുത്തലാണ്…… ഇനി ഞാന്‍ അമ്മയുടെ
വാക്കുകള്‍ കേട്ടു മാത്രമേ നടക്കുകയുള്ളൂ…..

      ശരി മോനെ….. ഞാന്‍ സ്വീകരിക്കുന്നു…… നീ എനിക്ക് വേണ്ടി ഒന്നും
ചെയ്യണ്ട….. നിനക്ക് വേണ്ടി മാത്രം ചെയ്താല്‍ മതി….. അത് എനിക്കു വേണ്ടി കൂടി
ആയിക്കൊള്ളും, ഇവിടെയുള്ള എല്ലാവര്‍ക്കും വേണ്ടി
ആയിക്കൊള്ളും…..

      പിന്നീട് എന്‍റെ ഊഴമായിരുന്നു… എന്തു ചെയ്യണമെന്ന് അറിയാതെ ഒരു നിമിഷം
നിന്നു വെന്നത് ശരിയാണ്,  പിന്നീട് അവരെ പ്രണമിച്ചു, അവര്‍ എന്നെ
പിടിച്ചെഴുന്നേല്‍പ്പിച്ച് ആശ്ലേഷിച്ചു…… മൂര്‍ദ്ധാവില്‍, കവിളില്‍ ചുംബിച്ചു….. ചുണ്ടുകള്‍ മുകര്‍ന്നു.   ഇതിന് മുമ്പ് എന്‍റെ അമ്മയല്ലാതെ ആരും അങ്ങിനെ
ചെയ്തിട്ടില്ല.  അത് എന്നെ വല്ലാതെ
ഉന്മത്തനാക്കി.  അവരുടെദേഹത്തിന് ഒരു
പ്രത്യേക ഗന്ധമുണ്ട് അത് ആരെയും ഒരു മോഹാത്സ്യത്തിലേക്ക് കൊണ്ടു പോകും….. അവരുടെ
ചുണ്ടുകള്‍ക്ക് വല്ലാത്തൊരു മാധുര്യമുണ്ട് അത് ആരെയും മത്തു പിടിപ്പിക്കും.

      അവരില്‍ നിന്നും അകന്ന് നിന്ന്, സദസ്സിലേക്ക് നോക്കി
എന്‍റെ ആദ്യ സാക്ഷ്യം പറഞ്ഞു.

      അച്ഛന്‍ പറഞ്ഞത് സത്യമാണ്…… ഞാന്‍ വീട്ടിനുള്ളില്‍ നടന്നിരുന്നത്
നിലത്തിരുന്ന് നിരങ്ങിയായിരുന്നു, പുറത്തേക്ക് പോയിരുന്നത്
വീല്‍ച്ചെയറിലായിരുന്നു….. മിനിയാന്നു വരെ…..

      എന്‍റെ കണ്ണുകള്‍ നിറഞ്ഞൊഴുകി…… ഏങ്ങലടിച്ച,
വിക്കി തൊണ്ടയടച്ച് ഒന്നും പറയാനാകാതെയായി……

      അവര്‍ പറഞ്ഞു.

      അവന്‍ കരഞ്ഞു കൊള്ളട്ടെ….. അവന്‍റെ വിഷമങ്ങള്‍ തീര്‍ന്നുകൊള്ളും……

      ഞാന്‍ അവരുടെ കാല്‍ക്കലേക്ക് തന്നെ ഇരുന്നു.  അവര്‍ എന്നെ പിടിച്ചഴുന്നേല്‍പ്പിച്ച്
മടിയിലിരുത്തി…….. സദസ്സ് അവിടെ നിന്നും ഇളകി അടുത്തേക്ക് വന്നു. എന്‍റെ
കാലുകള്‍ സ്പര്‍ശിച്ച്, തടവി, വലിച്ച്
നോക്കി, ബലത്തെ അളക്കാന്‍ വളച്ചു നോക്കി…….     

      മടക്കത്തില്‍ അച്ഛനോട് കുറേ നേരം ഒന്നും പറയാതെ നടന്നു, അതുവരെ നടന്നതിന്‍റെ ഉള്‍ക്കാമ്പ് തിരയുകയായിരുന്നു.  പക്ഷെ, ഒന്നും
കിട്ടിയില്ല. വലിയ ഒരു ഹോട്ടലില്‍ നിന്നായിരുന്നു ഉച്ചഭക്ഷണം.  അതേവരെ നാട്ടിലെ ചായക്കടയിലേ കയറിയിരുന്നുള്ളൂ,
അവിടെത്തെ ബഞ്ചിലിരുന്ന് ഇഡ്ഢലിയും ദോശയും ചട്ടിണിയും മാത്രമേ
കഴിച്ചിട്ടുള്ളു. നിറക്കൂട്ടുള്ള പെയിന്‍റെടിച്ച വിശാലമായ മുറി, വട്ടത്തില്‍ വിസ്താരമേറിയ മേശകള്‍, കുഷനിട്ട കസേരകള്‍…..
യൂണിഫോമിട്ട വിളമ്പുകാര്‍……

      അതേവരെ അമ്മ ഉണ്ടാക്കിത്തന്നിട്ടുള്ള ആഹാരത്തേക്കള്‍ രുചി കല്യാണ വിട്ടില്‍
നിന്നും കഴിച്ചിട്ടുള്ളതിനു പോലും തോന്നിയിരുന്നില്ല. ധാരണകളെ മാറ്റി പുതു
രുചികളിലേക്ക് വരികയായിരുന്നു അന്നു മുതല്‍.

      മേശമേല്‍ പല വിധ നിറക്കൂട്ടുകള്‍, 
രുചിക്കൂട്ടുകള്‍…. ഇങ്ങിനെയും ഭക്ഷണങ്ങള്‍
ഉണ്ടാക്കാമെന്ന് അന്ന് അറിഞ്ഞു……

      മോനിഷ്ടമായോ……..

      ഉം…..

      ഹോട്ടല്‍ വിട്ട് നടന്നു തുടങ്ങിയപ്പോള്‍ അച്ഛനോട് ചോദിച്ചു.

      എന്തിനാണച്ഛാ…. അവിടെ വച്ച് അങ്ങിനെയൊക്കെ പറഞ്ഞത്……. നൊണകള്‍….
നൊണയാണെന്ന് അവര്‍ക്ക് തോന്നിയിട്ടുണ്ടാവില്ലെ……

      എല്ലാം നമ്മടെ ഗുണത്തിനു വേണ്ടിയിട്ടാ….. നൊണയാണെന്ന് ആര്‍ക്കും
തോന്നിയട്ടില്ല…. അവിടെ വരുന്നവരൊക്കെ അത് വിശ്വസിക്കുന്നവരാണ്…..അവര്‍ക്കെല്ലാം
അതിന്‍റെ ഗുണവുമുണ്ട്….. മോനും അമ്മയും അമ്പലത്തില്‍ പോകുന്നില്ലേ അതുപോലൊരു
സ്ഥലമാണെന്നു കരുതിയാല്‍ മതി……അമ്പലത്തിലായാലും നടക്കുന്നതില്‍ കൂടുതല്‍
നൊണകളാണ്…….

      എനിക്കതില്‍ നിന്ന് ഒന്നും മനസ്സിലായില്ല.

      പക്ഷെ, അച്ഛന്‍ വീണ്ടും കഥകള്‍ പറഞ്ഞു കൊണ്ടിരുന്നു.    

      മോനെ ഈ അല്ലിദേവി അമ്മയും ഞാനും ഒരുമിച്ചാണ് കൂലിപ്പണിയെടുത്ത്
നടന്നിരുന്നത്…. മെക്കാടു പണി….. പട്ടിണിയിലും ദുരിതത്തിലും കഴിഞ്ഞിരുന്നവര്‍…
അവരുടെ ഇന്നത്തെ സ്ഥിതിയെന്താണെന്നറിയുമോ….. നമുക്കിന്ന് അവരുടെ
ആശ്രമത്തിനടുത്തു കൂടി പോകാം… എല്ലാം മോനു കാണാമല്ലോ…….

      എന്‍റച്ഛന്‍ നായരാണ്…. അമ്മ കല്ലാശ്ശാരിയും…. പ്രണയ
വിവാഹമായിരുന്നു…..രണ്ടു വീട്ടുകാരും എതിര്‍ത്ത് ഒരു സഹായവും ചെയ്യാതെ മാറി
നിന്നപ്പോള്‍ സുഹൃത്തുക്കള്‍ സാക്ഷി നിന്ന രജിസ്റ്റര്‍ വിവാഹം….. വിവാഹശേഷവും
എതിര്‍പ്പുകള്‍ ഉണ്ടായിക്കൊണ്ടിരുന്നു. 
അതിനെ ഒന്നും വകവക്കാതെ നാട്ടില്‍ തന്നെ ജീവിച്ചു…..

       പിന്നീട് അച്ഛനോടൊത്ത്
നൂറുകണക്കിന് വേദികള്‍, സാക്ഷ്യപ്പെടുത്തലുകള്‍….
അന്ധനായും ബധിരനായും  മൂകനായും
നടക്കാത്തവനായും…….. വളര്‍ച്ചയുടെ നാളുകള്‍……  ശാരീരികമായും മാനസ്സികമായും
സാമ്പത്തികമായും….. അന്ധതയും ബധിരതയും മൂകതയും മാറിമാറിവരുന്നത് ദേശത്തിന്
അനുകൂലിച്ചായിരുന്നു… എവിടെ എന്തു വേഷം കെട്ടണമെന്ന് അച്ഛന്‍ കൃത്യമായി കണക്കു
കൂട്ടി, ഓര്‍ത്തു വച്ച് പറഞ്ഞു തന്നു കൊണ്ടിരിന്നു.  ഒരിടത്തും കാല്‍ തെറ്റി വീണില്ല.  കുറ്റുകുഴി അല്ലി ദേവിയമ്മ പ്രശസ്തയായി,
സമ്പന്നയായി,  ആശ്രിത വത്സലയായി തുടര്‍ന്നു. 

      സാക്ഷ്യപ്പെടുത്തലുകളുടെ പുതിയ മാര്‍ഗ്ഗങ്ങള്‍ കണ്ടെത്തി ധരിപ്പിച്ചപ്പോള്‍
അച്ഛന്‍ കൂടുതല്‍ സന്തോഷവാനായി കണ്ടു. മകന്‍ പ്രായപൂര്‍ത്തിയായി, പറക്കമുറ്റി എന്ന് കണ്ടറിഞ്ഞു, സ്വന്തം ചിറകില്‍
പറക്കട്ടെ എന്ന് തീരുമാനിച്ചു.  എങ്കിലും
അച്ഛന്‍ കുറ്റിക്കുഴി അല്ലി ദേവിയമ്മയെ കൈവിട്ടില്ല.  മൂത്തമകന്‍ വഴി മാറിയപ്പോള്‍ ഇളയമക്കളെ
കൂടെക്കൂട്ടി ഊര്‍ജ്ജസ്വലനായി മുന്നോട്ടു തന്നെ പോയി.

      അനുകരണം ഒരു കലയാണ്.  പക്ഷെ,
ഒരു സാക്ഷ്യപ്പെടുത്തലു കൂടിയാണ്….. ശബ്ദങ്ങളെ, ഭാവങ്ങളെ ഒരു സമൂഹത്തിന് മുന്നില്‍ സാക്ഷ്യപ്പെടുത്തുന്നു….അതും
താത്വികമായിട്ട് നുണ തന്നെയാണ്….. സത്യം മറ്റൊന്നായിരിക്കെ ഇതും അതാണെന്ന്
ധരിപ്പിക്കല്‍….. അച്ഛന്‍റെ ചരടില്‍ നിന്ന് വിടുതല്‍ വാങ്ങി പുറത്ത് വന്നപ്പോള്‍
സമൂഹവുമായി ബന്ധിക്കുന്നത് അനുകരണ കലയിലൂടെയാണ്. 
ഒരു സാധാരണ ജീവിതത്തിന് സമൂഹവുമായിട്ട് അത്ര ബന്ധങ്ങളൊന്നു ആവശ്യമില്ല,
ഒതുങ്ങി ആരെയും ശല്യപ്പെടുത്താതെ ജീവിക്കാന്‍….. അധികമെടുക്കാതെ,
ഒന്നിനെയും അലോരസപ്പെടുത്താതെ, ഒഴുക്കിനോട്
അനുകൂലിച്ച് സാവധാനം ലല്ലലം പാടി ആസ്വദിച്ച അങ്ങിനെയങ്ങ് തുഴഞ്ഞു പോയാല്‍
മതി.  നേട്ടങ്ങള്‍ വേണമെന്ന് ആഗ്രഹിച്ചാള്‍
ഒഴുക്കിനെതിരെ നീന്തുക തന്നെ വേണം.  അച്ഛന്‍
തുറന്നു തന്ന വഴി, സമൂഹത്തില്‍ ബന്ധപ്പെട്ടു നില്‍ക്കുമ്പോള്‍
കിട്ടുന്ന സുഖം, സന്തോഷം അനിര്‍വചനീയവും, കൂടുതല്‍ ആസ്വാദ്യകരവുമാണെന്ന് അറിഞ്ഞപ്പോള്‍ വല്ലാതെ മോഹിച്ചു
പോകുകയായിരുന്നു.  അതിനെ നിലനിര്‍ത്താനായിട്ട്
കണ്ടെത്തിയ മാര്‍ഗ്ഗമാണ്, അനുകരണ കലാ രംഗത്തേക്കുള്ള
പ്രവേശനം.

      പൊടിമണ്ണിലേക്കിറങ്ങി, ചെളിയില്‍ പൂണ്ട് മണ്ണിനെ
അറിഞ്ഞ്,

      കാടു കയറി കാട്ടപ്പള്‍ കണ്ട് ചെടിയറിഞ്ഞ്,

      പൂമ്പൊടി ശ്വസിച്ച്, മധുനുകര്‍ന്ന് പൂവറിഞ്ഞ്,

      കുയില്‍ പാട്ടു കേട്ട്, മയില്‍ നടനം കണ്ട്, മദയാനുടെ പദസ്വനമറിഞ്ഞ്,  മൃഗരാജന്‍റെ കേളികള്‍ കണ്ട്, വൃകകളങ്കം ഗ്രഹിച്ച്,                             

      നാടിറങ്ങി, നഗരമേറി, പുതു
സ്വരങ്ങള്‍ തേടി നടന്നു…..

      അനുകരിക്കുന്നതിനു  വേണ്ടി മാത്രം.   അനുകരണ രംഗത്തെ പുതുമകള്‍ക്കു വേണ്ടി……..

      എല്ലായിടത്തും വിജയം തന്നെ ആയിരുന്നു. പേരായി പ്രശസ്തി ആയി, പണമായി, അധികാരം അയലത്തായി….. 

      സ്റ്റേജില്‍ നിന്ന് ചെറിയ സ്ക്രനിലേക്കും, പിന്നീട്
വലിയ സ്ക്രനിലേക്കും വളര്‍ന്നു. പലയിടത്തും നല്ല നടനായി, പ്രധാന
നടനായി, സെലിബ്രിറ്റിയായി അംഗീകരിക്കപ്പട്ടപ്പോളാണ്
സാക്ഷ്യപ്പടുത്തലുകളുടെ അനന്ത സാദ്ധ്യകള്‍ കണ്ടറിയാന്‍ കഴിഞ്ഞത്.

      മോഡലിംഗ്,  സാക്ഷ്യപ്പെടുത്തലിന്‍റ
അനന്ത വിഹായസ്സ്….

      അതില്‍ അരയും തലയും മുറുക്കി ഇറങ്ങി. 
നല്ല വരുമാനം,  കൂടുതല്‍ പ്രശസ്തി,  അധികാരത്തോട് കൂടുതല്‍ അടുപ്പം…. അധികാരികള്‍ക്ക് അധികാരസ്ഥാനങ്ങള്‍
ഉറപ്പിച്ചു നിര്‍ത്തുന്നതിനു  വേണ്ടിയുള്ള
സാക്ഷ്യപ്പെടുത്തലുകള്‍….. അധികാരമോഹികള്‍ക്ക് അധികാരത്തിലേറാന്‍ വേണ്ടിയുള്ള
സാക്ഷ്യം പറച്ചിലുകള്‍……

      അധികാരത്തില്‍ വന്നാല്‍ ഇന്നതൊക്കെ ചെയ്യും….. തേനൊഴുക്കും പാലിന് ഒരു
കുറവുമണ്ടാകില്ല എന്ന് കൊടുക്കുന്ന വാഗ്ദാനങ്ങള്‍….. വിജയിച്ചു അധികാരത്തിലേറി
കുറച്ചു നാള്‍ കഴിഞ്ഞ്, വോട്ടു ചെയ്ത് വിജയിപ്പിച്ച പൊതു
ജനങ്ങളേ നിങ്ങള്‍ക്ക് വേണ്ടി ഇന്നതൊക്കെ ചെയ്തിട്ടുണ്ട്….. ചെയ്തു
കൊണ്ടിരിക്കുകയാണ്….നാളെയും ചെയ്യും, എന്നു തിടങ്ങിയ
സാക്ഷ്യങ്ങള്‍…..  യഥാര്‍ത്ഥത്തില്‍
അതില്‍ ഒന്നു പോലും ചെയ്തിട്ടുണ്ടോ, പറയുന്നതില്‍
എന്തെങ്കിലും സത്യമുണ്ടോ എന്ന് അന്വേഷിച്ചിട്ടുണ്ടോ….. ഇല്ലെന്നതാണ് സത്യം….

      സ്വകാര്യ രംഗത്തേക്ക് വന്നാലോ…. നിങ്ങള്‍ ഇന്ന പേസ്റ്റ് ഉപയോഗിച്ചാല്‍
പല്ലുകള്‍ തിളങ്ങും…… ഇന്ന ക്രീം പുരട്ടിയാല്‍ മുഖകാന്തി കൂടും,  ഇന്ന ഷാമ്പൂ ഉപയോഗിച്ചാല്‍ മുടി
ചുരുളും, കറുക്കും…. ഈ ഭക്ഷണം കഴിച്ചാല്‍ മസിലുകള്‍
വികസിക്കും, ഈ ജ്യുസുകുടിച്ചാല്‍ വയറുകുറയും, ഇന്ന ഷര്‍ട്ടിട്ടാല്‍ ജോലി ഉറപ്പ്…… ഇന്നയിടത്ത് ബന്ധപ്പെട്ടാല്‍ ജോലി
ചെയ്യാതെ സുഖിക്കാം….

      ഈ ബാങ്കില്‍ നിക്ഷേപിച്ചാല്‍ പണം പെരുകും….. ഈ ലോട്ടറിയെടുത്തല്‍
കോടീശ്വരനാകും….. ഈ ചിട്ടിക്കാരന്‍ നടത്തിപ്പിനിടയില്‍ പൊട്ടിക്കാതെ പണം
തരും……

      ഒന്നു പോലും അനുഭവിക്കാതെ വെറുതെ പറഞ്ഞിട്ടുള്ള എത്രയെത്ര
സാക്ഷ്യപ്പെടുച്ചത്തലുകള്‍……

      വര്‍ത്തമാനകാലത്തെ ഏറ്റവും വിലപിടിപ്പുള്ള മോഡല്‍…….

      അങ്ങിനെയുള്ള സാക്ഷ്യപ്പെടുത്തലുകളെ ചോദ്യം ചെയ്തുകൊണ്ട് അടുത്ത നാള്‍ ഒരു
വാട്ട്സാപ്പ് പോസ്റ്റു വന്നു.   ഫോണ്‍
നമ്പര്‍ അപരിചിതമായിരുന്നെങ്കിലും എന്തിന്‍റെയോ പ്രേരണയാല്‍ തുറന്നു നോക്കി.  പ്രേരണയെന്ന് ഞാന്‍ ഉദ്ദേശിക്കന്നത്, ദൈവപ്രേരണയെന്ന് തെറ്റായി ധരിക്കരുത്… അങ്ങിനെയൊന്നുമല്ല.  എനിക്ക് നൂറ് വാട്ടസാപ്പ് സുഹൃത്തുക്കളേയുള്ളൂ,  നേരിട്ടറിയുന്നവര്‍, അടുത്ത സുഹൃത്തുക്കള്‍ അല്ലെങ്കില്‍ ബന്ധുക്കള്‍. അവര്‍ എന്‍റെ കണ്ണുകളാണ്,  ചെവികളാണ്.  സ്വന്തം കണ്ണിന്, കാതിന്
എത്താന്‍ കഴിയാത്തിടത്തുനിന്നും കണ്ട്, കേട്ട്
ധരിപ്പിക്കുന്നവര്‍…….അവര്‍ ഫാന്‍സ് അസ്സോസിയേഷന്‍കാരല്ല.  ഫാന്‍സ് അസ്സോസിയേഷന്‍ വാട്ട്സാപ്പ്, ഫെയ്സ്ബുക്ക് നോക്കുന്നതും നിയന്ത്രിക്കുന്നതും ഓഫീസ് മാനേജരുടെ മേല്‍നോട്ടത്തില്‍
നിയുക്തരായ വിദഗ്ദരാണ്.  അതില്‍
ഇടപെടുന്നതും മറുപടി കൊടുക്കുന്നതും ചില മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് അവര്‍
തന്നെയാണ്.. അതുകള്‍ കൂടാതെ സുഹൃത്തുകള്‍, ബന്ധുക്കള്‍ ഉള്‍ക്കൊണ്ട്
ഞാന്‍ നേരിട്ട് നിയന്ത്രിക്കുന്ന ഒരു വാട്ട്സാപ്പ് കൂട്ടായ്മയുണ്ട്. അതിലേക്ക്
അപരിചിതന്‍ കടന്നു വന്നപ്പോളാണ് ശ്രദ്ധിച്ചത്. 
അതിന്‍റെ നമ്പര്‍ ശ്രദ്ധിക്കപ്പെടത്തക്കതല്ല.  ഒരു ഐശ്വര്യവുമില്ലാത്ത നമ്പര്‍.  അതുകൊണ്ട് തന്നെ അത് അയാള്‍ സ്ഥിരം
ഉപയോഗിക്കുന്നതല്ലയെന്ന് കണക്കുകൂട്ടി, ഈ ആവശ്യത്തിന്
വേണ്ടിമാത്രം ഉണ്ടാക്കിയത്.

      തിരക്കേറിയ ഒരു ദിവസമായിരുന്നു,

      പുതിയ സിനിമയുടെ കഥ കേള്‍ക്കല്‍….. മനസ്സിനെ ഉലയ്ക്കുന്നൊരു കഥ. നായകനും
നായികക്കും തുല്യ പ്രാധാന്യമുള്ളത്.  നായിക
കാമുകിയായി ഭാര്യയായി മാറുന്ന സ്ഥിരം ഏര്‍പ്പാടുണ്ടെങ്കിലും അവര്‍ ജീവിതത്തില്‍
നേരിടുന്ന വൈതരണികള്‍ പുതുമയുള്ളതാണ്…. പുതു ജീവിത സാഹചര്യങ്ങള്‍, അനുഭവങ്ങള്‍…. കച്ചവട ചേരുവകള്‍ കുറച്ച ഒരു സമാന്തര സിനിമ.  വളരെ പ്രതീക്ഷ നല്‍കുന്നതാണ്….  തിരക്കഥാകൃത്ത് പുതുമുഖമാണ്,  സംവിധായകള്‍ പേരെടുത്ത
ജീനിയസ്സാണ്.  അദ്ദേഹത്തിന്‍റെ സിനിമയില്‍
ആദ്യമായി കിട്ടുന്ന ചാന്‍സാണ്….. പുതുമുഖമാണ് നായിക. കഥാപാത്രത്തെ ഉള്‍ക്കൊള്ളാന്‍
കഴിവുള്ളവളെന്ന് ആദ്യ ദര്‍ശനത്തില്‍ തന്നെ വിലയുരുത്തപ്പെട്ടിരിക്കുന്നു. ചര്‍ച്ചകള്‍,
വീണ്ടും തിരക്കഥ വായിക്കല്‍…. നീക്കം ചെയ്യേണ്ടതിനെക്കുറിച്ചുള്ള
അഭിപ്രായപ്പെടലുകള്‍,  ചേര്‍ക്കേണ്ടതിനെ കുറിച്ചുള്ള സംവാദങ്ങള്‍…….

      ക്ഷീണിതനായിരുന്നു.

      വാട്ട്സാപ്പില്‍ നിന്നും താല്പര്യമുള്ളവരുടെ നല്ല കുറെ വാക്കുകള്‍ കേള്‍ക്കാനായിട്ടാണ്
തുറന്നു നോക്കിയത്.

      അയാള്‍ പറയുന്നു.

      ഞാന്‍ ഒരു പോലീസുകാരനാണ്….പേര് വെളിപ്പെടുത്തുന്നില്ല,  അല്ലെങ്കില്‍  പേരിന് ഇവിടെ പ്രസക്തിയില്ല, അറിഞ്ഞിട്ട് നിങ്ങള്‍ക്ക് പ്രത്യേകിച്ച് ഒരു നേട്ടവുമില്ല, കാര്യവുമില്ല. ഒരു കേസന്വേഷണത്തിന്‍റെ ഭാഗമായിട്ടാണ് ഈ ബന്ധം
സ്ഥാപിക്കുന്നത്.

      അയാളുടെ പോസ്റ്റ് അങ്ങിനെയാണ് തുടങ്ങുന്നത്.

      താങ്കള്‍ക്ക് ഈനമ്പര്‍ എങ്ങിനെ കിട്ടി….

      ഞാന്‍ പറഞ്ഞല്ലോ…. ഞാനൊരു പോലീസുകാരനാണ്, നിങ്ങളൊരു
സെലിബ്രിറ്റിയും…. നിങ്ങളുടെ നമ്പര്‍ കിട്ടാന്‍ അത്ര ബുദ്ധി മുട്ടിന്‍റെ
കാര്യമുണ്ടായില്ല…..

      എന്‍റെ വളരെയടുത്ത ബന്ധുക്കള്‍ സുഹൃത്തുക്കള്‍ മാത്രമാണ് ഈ നമ്പറില്‍
വിളിക്കുന്നത്, വാട്ട്സാപ്പ് കൂട്ടായ്മയിലുള്ളത്…..

      അതില്‍ ഒരാളുടെ അടുത്തുനിന്നാണ് വാങ്ങിയിരിക്കുന്നത്…. ആവശ്യം
അറിയിച്ചപ്പോള്‍ അയാള്‍ക്ക് തരേണ്ടതാണെന്ന് തോന്നി……

      ആവശ്യമോ….. എന്താണത്…..

      നിങ്ങളുടെ ജോലിയുമായി ബന്ധപ്പെട്ടിട്ടുള്ളതാണ്……

      ജോലിയോ….

      അതെ…..സിനിമയുമായി ബന്ധിക്കുന്നതല്ല… മോഡലിംഗുമായി കണക്റ്റ്
ചെയ്തത്…..മോഡലിംഗ് ഒരു സാക്ഷ്യപ്പെടുത്തലാണെന്ന് നിങ്ങള്‍
അംഗീകരിക്കുന്നുണ്ടോ……

      അംഗീകരിക്കാം…..

      എനിക്ക് വേണ്ടിയാണോ…….     

      അങ്ങിനെ കരുതിയാല്‍ മതി……

      ഓക്കെ…….. താങ്കള്‍ മോഡലായിട്ടുള്ള പ്രോഡക്റ്റുകള്‍ ഉപയോഗിച്ചു
നോക്കിയിട്ടുണ്ടോ… അവയുടെ ഗുണ നിലവാരത്തെക്കുറിച്ച് ധാരണയുണ്ടോ……

      എല്ലാറ്റിന്‍റേയുമില്ല…..

      എല്ലാറ്റിന്‍റേയുമില്ല….. സമ്മതിക്കുന്നു….. ഏതിന്‍റെയാണുള്ളത്….

      അങ്ങിനെ ചോദിച്ചാല്‍…..

      അങ്ങിനെ ചോദിച്ചാല്‍ ഒന്നിന്‍റേയുമില്ലെന്ന് പറയേണ്ടി വരും… അല്ലെ….

      അയാള്‍ എന്നെ നിശ്ശബ്ദനാക്കി കളഞ്ഞു.

      നെറ്റ് ഡിസ്കണക്ട് ചെയ്ത് വാട്ട്സാപ്പില്‍ നിന്ന് ഒളിച്ചു.  അയാളെ ഭയന്നിട്ടല്ല, തികഞ്ഞ
ഒരഭ്യാസി ചെയ്യുന്നതു പോലെ തറയില്‍ ഉറച്ചു നില്‍ക്കാന്‍,  ഉറച്ചു നിന്നാലേ അടവുകള്‍
കാണാനും, പ്രതിരോധ നീക്കങ്ങളെ അളന്നു കുറിച്ച് എടുക്കാനും
കഴിയൂ. അയാള്‍ പറഞ്ഞ കാര്യങ്ങളെ കുറിച്ച്, മോഡല്‍
ചെയ്തിട്ടുള്ള പ്രോഡക്ട്കളെ കുറിച്ചുള്ള ഒരവലോകനത്തിന് കൂടിയാണത്,  സ്വന്തം കഴിവുകളെ, ബലഹീനതകളെ കണ്ടെത്താനുള്ള അന്വേഷണങ്ങളും. 

      പക്ഷെ, ഒന്നും നടന്നില്ല, ഉറങ്ങിപ്പോയി,
അത്രക്ക് ക്ഷീണമായിരുന്നു.

      ഏ സി ഓഫാക്കി, കര്‍ട്ടനുകളെ നീക്കി ജനല്‍ തുറന്നു
വച്ചു.  നേരം പുലര്‍ന്നു വരുന്നതേയുള്ളൂ.
മൊട്രോ റെയില്‍ നീണ്ടു നിവര്‍ന്നു കിടക്കുന്നു. ട്രെയിന്‍ ഉണരാന്‍ ഇനിയും രണ്ടു
മണിക്കൂറു കൂടി അവശേഷിക്കുന്നുണ്ട്.  വാഹന
വഴി തീര്‍ത്തും ശൂന്യം.  നനുത്തൊരു കാറ്റ്
മുറിക്കുള്ളിലേക്ക് വന്നു.  മുറിക്കുള്ളിലെ
തണുപ്പിനെ അത് അകറ്റിത്തുടങ്ങി.  സുഖം
തോന്നിക്കുന്നു.  സൂര്യോദയം കാണാന്‍
കഴിയില്ല.  പടിഞ്ഞാറേക്കാണ് ജാലകം
തുറക്കുന്നത്. ആഡംബര അലങ്കാരം തികഞ്ഞ മൂന്നു മുറികളുണ്ട് ഫ്ലാറ്റില്‍, ഒരു മുറി യോഗ ചെയ്യുന്നതിനുള്ള ഇടമാക്കിയിരിക്കുകയാണ്,  അത്യാവശ്യം വേണ്ട വ്യായാമ
ഉപകരണങ്ങളും ഉണ്ട്.  മറ്റൊരു മുറിയില്‍
പാചകക്കാരനും സന്നദ്ധ സഹായികളും ഉറങ്ങുന്നു. 
ഇതൊരു ഇടത്താവളമാണ്.  കൊച്ചിയിലും
അടുത്തും ഷൂട്ടുള്ളപ്പോള്‍ ഉറക്കമിവിടെയാണ്.

      എനിക്ക് പോലീസില്‍ നല്ല അഭിപ്രായം ഇല്ല. അത് ഈ അടുത്ത നാളില്‍
തുടങ്ങിയതൊന്നുമല്ല…. പണ്ടു മുതലേ അങ്ങിനെയാണ്…. കാരണം പോലീസ് ചരിത്രം
തന്നെ….. പോലീസ് ഒരിക്കലും ജനായത്തമായിരുന്നില്ല…. പൊതുജനഹിതമായി പ്രവര്‍ത്തിക്കുന്നൊരു
സംവിധാനമായി തോന്നിയിട്ടില്ല.  അതു കൊണ്ടു
തന്നെ നിങ്ങളോട് സംവദിക്കുമ്പോള്‍ കരുതല്‍ വേണമെന്ന് തോന്നുന്നു…. നിങ്ങളുടെ
ചോദ്യങ്ങള്‍ക്ക് ഉടനുടന്‍ ഉത്തരം പ്രതീക്ഷിക്കരുത്……. നെറ്റ് കട്ടാക്കി മാറി
നിന്നത് അതിന്‍റെ ഭാഗമായിട്ടു തന്നെയാണ്….. എന്നു വച്ച് ഞാന്‍ ഭയന്നിട്ടാണെന്ന്
തെറ്റിദ്ധരിക്കരുത്…..  അത്
വിഡ്ഢിത്തമാകും…….

      എഴുതി പോസ്റ്റ് ചെയ്തിട്ടാണ് നെറ്റ് ഓണാക്കി വാട്ട്സാപ്പിലേക്ക് വന്നത്,
പക്ഷെ, അയാള്‍ അവിടില്ലായിരുന്നു.  അയാള്‍ക്ക് വേണ്ടി കാത്തു നിന്നില്ല.  എനിക്കറിയാം അയാള്‍ എന്‍റെ സമയം നോക്കി
വരുമെന്ന്.  ആവശ്യം എനിക്കല്ല അയാള്‍ക്കാണ്.  ദേഹശുദ്ധി വരുത്തി യോഗമുറിയിലേക്ക് നടന്നു.

      തീര്‍ന്നു കൊണ്ടിരിക്കുന്ന പടത്തിന്‍റെ ഷൂട്ടിന് ഇടവേള കിട്ടിയപ്പോഴാണ്
വാട്ട്സാപ്പ് തുറന്നത്. നിത്യ, ഭാര്യ
ലൈവായിട്ടെത്തിയിരിക്കുന്നു. അവള്‍ പുതിയ ഫോട്ടോ ചേര്‍ത്തിരിക്കുന്നു. അടുത്ത
നാളില്‍ വാങ്ങിയ സാരിയില്‍ അവള്‍ കൂടുതല്‍ സുന്ദരിയായിരിക്കുന്നു. കണ്ണുകളില്‍
നിഴലിച്ചു നില്‍ക്കുന്ന വശ്യത വല്ലാതെ ഭ്രമിപ്പിക്കുന്നു.  രണ്ടാഴ്ചയായി വിട് വിട്ടിട്ട്.  അവള്‍, മകന്‍റെ ഫോട്ടോ
പോസ്റ്റു ചെയ്തിരിക്കുന്നു.  അവന്‍
സെറ്റിയില്‍ പിടിച്ചെഴുന്നേറ്റ് നടക്കാന്‍ ശ്രമിക്കുന്നതിന്‍റെ വീഡിയോയും.  രണ്ടാഴ്ച കൊണ്ട് വന്ന മാറ്റമാണ്. അവള്‍
കിന്നാരങ്ങളിലേക്ക് വരുന്നു……അവളെ പോസ്റ്റ് എഴുതാന്‍ വിട്ടിട്ട് അയാളുടെ
നമ്പറിലേക്ക് വന്നു.    

      അയാള്‍ എപ്പോഴോ വന്ന് പോസ്റ്റ് ചെയ്തിരിക്കുന്നു. 

      ചിരിക്കുന്നതിന്‍റെ മൂന്ന് സിംബലുകള്‍ ഇട്ടതിനു ശേഷമാണ് എഴുത്ത്,

      എനിക്ക് ചിരിയാണ് വരുന്നത്….. ആ പോലീസലിന്‍റെ മോഡലാണ് നിങ്ങള്‍…

      അതെ, അതെന്‍റെ ജോലിയുടെ ഭാഗമാണ്……

      അപ്പോള്‍ ആ സാക്ഷ്യപ്പെടുത്തല്‍ നുണയാകുന്നില്ലെ…..

      സര്‍ക്കാര്‍ ആവശ്യപ്പെട്ടപ്പോള്‍ ചെയ്തു കൊടുത്തു എന്നു മാത്രം….

      പോലീസിലുള്ള എല്ലാവരും ഒരു തരക്കാര്‍ ആണെന്ന് കരുതരുത്…….

      എല്ലാവരും ഒരു തരക്കാര്‍ ആണെന്ന് ഞാന്‍ പറഞ്ഞില്ല,  എന്നാല്‍ ഭൂരിപക്ഷവും ഒരു
തരക്കാര്‍ ആണ്…..

      അവരും ഈ സമൂഹത്തിന്‍റെ ഭാഗമാണ്….

      ആണ്. പക്ഷെ,  യൂണിഫോമിട്ടാല്‍  ഈ സമൂഹത്തില്‍
നിന്നുള്ളവര്‍ ആണെന്നകാര്യം മറക്കുന്നു. 
കസ്റ്റഡി മരണങ്ങള്‍, നിരപരാധിയെ  കുറ്റവാളിയാക്കല്‍…. തല്ലിച്ചതച്ച്
അവശനാക്കിക്കഴിയുമ്പോള്‍ നിരപരാധിയായി തെളിയുന്ന കേസുകള്‍….. രാഷട്രീയമായി
പകപോക്കാന്‍ കൂട്ടുനില്‍ക്കല്‍……

      പോലീസ് സര്‍ക്കാരിന്‍റെ ഭാഗമാണ്…. അതുകൊണ്ട് സര്‍ക്കാര്‍ നിലപാടുകളോട്
അനുകൂലിച്ച് നില്‍ക്കേണ്ടി വരും….കൂടാതെ അധികാര, രാഷ്ട്രീയ
ഇടപെടലുകള്‍…..

      ഉണ്ടാകാം…. മാനുഷികം എന്ന് ഒരു ഘടകമുണ്ട് അത് വിസ്മരിക്കുന്നു….. ഏതു
സമൂഹത്തെ എടുത്താലും, മതവും ജാതിയും തിരിച്ചെടുത്താലും അതിലെ
ക്രമിനലുകള്‍ വളരെ ചെറിയ ഒരു ശതമാനമായിരിക്കും. പത്തു ശതമാനം ഉണ്ട് എന്ന്
കണക്കുകൂട്ടിയിട്ട് രാഷ്ട്രീയ പ്രവര്‍ത്തകരെ, പോലീസുകാരെ
നോക്കിയാല്‍ എത്ര ശതമാനം വരും…….. അമ്പതിന് മുകളില്‍ വരുമോ…. ഉണ്ട് എന്നാണ്
എന്‍റെ നിഗമനം….

      അയാള്‍ നിശ്ശബ്ദനായിരിക്കുന്നു, വാട്ട്സാപ്പില്‍
നിന്നും പുറത്തു പോയിരിക്കുന്നു.  ഞാനും
അവിടെ നിര്‍ത്തിയിട്ട് അടുത്ത ഷോട്ടിനുള്ള സ്ക്രിപ്റ്റ് വായിക്കാന്‍ തുടങ്ങി.
നിത്യയുടെ എഴുത്തിന്‍റെ കാര്യം മറന്നു.

      അന്നേ ദിവസം അയാള്‍ വാട്ട്സാപ്പില്‍ തിരിച്ചു വന്നില്ല.

      പക്ഷെ, എന്നെ ആ മെസ്സേജുകള്‍ വല്ലാതെ
അലട്ടുന്നുണ്ടെന്ന്, ജോലി ചെയ്യുമ്പോള്‍ മനസ്സിലായി….  ഏകാഗ്രത നഷ്ടമാകുന്നു.

      രണ്ടും ദിവസം കഴിഞ്ഞിട്ടും ആരുടെ കൈയ്യില്‍ നിന്നാണയാള്‍ നമ്പര്‍
വാങ്ങിയിരിക്കുന്നതെന്ന് മനസ്സിലാക്കന്‍ കഴിഞ്ഞില്ല. വളരെ വേണ്ടപ്പെട്ട
സുഹൃത്തുക്കള്‍,  ബന്ധുക്കള്‍
മാത്രമാണ് ഗ്രൂപ്പിലുള്ളത്,  എന്നിട്ടും ആരാണ് നമ്പര്‍ കൊടുത്തതെന്ന് 
സ്വയം ഏറ്റെടുത്തു കൊണ്ട് അറിയിച്ചില്ല. 
ആ പോലീസുകാരന്‍ ഏതോ കുരുക്കിലേക്കാണ് വലിച്ചടുപ്പിക്കുന്നതെന്ന ഒരു തോന്നല്‍
മനസ്സിനെ പിടിച്ച് കുലുക്കിക്കൊണ്ടിരിക്കുന്നു.

      മൂന്നമത്തെ ദിവസവും അയാള്‍ വന്നില്ല. 
എന്നു വച്ച് അയാള്‍ ഒഴിഞ്ഞ് പോയതാണെന്ന് ഞാന്‍ ചിന്തിക്കുന്നില്ല.  ഇത്ര കാര്യമായിട്ട് നമ്പര്‍ തേടി കണ്ടു
പിടിച്ചിട്ട്……

      നടന്നു കൊണ്ടിരിക്കുന്ന സിനിമ തീര്‍ക്കുന്നതിന്‍റെ വെപ്രാളങ്ങള്‍…….
പുതിയത് തുടങ്ങുന്നതിന്‍റെ ചര്‍ച്ചകളും…..കലുഷമായ ദിനങ്ങള്‍………..

      വലിയ സ്വപ്നങ്ങള്‍ നെയ്തു കൊണ്ടാണ് പുതിയ സിനിമയുമായി ബന്ധപ്പെടുന്നത്.
സൂപ്പര്‍ സ്റ്റാറാകാന്‍ കഴിഞ്ഞിട്ടില്ലെങ്കിലും ഇന്‍ഡസ്ട്രിയില്‍ തന്‍റേതായ
ഒരിരിപ്പിടം ഉണ്ടാക്കാന്‍ സാധിച്ചിട്ടുണ്ട്, കുറച്ച് അവാര്‍ഡുകളും
കിട്ടിയിട്ടുണ്ട് . പക്ഷെ, ദേശിയ, സംസസ്ഥാന
തലത്തില്‍ ഒരു നല്ല നടന്‍റെ അവാര്‍ഡ് ഇതേവരെ കിട്ടിയില്ല. പുതിയ സിനിമ പ്രതീക്ഷ
തരുന്നതാണ്. അതിനിടയില്‍ ഓരോരോ……..

      അയാള്‍ വാട്ട്സാപ്പില്‍ വന്നു.

      നിങ്ങള്‍ പറഞ്ഞു വരുന്നത് സമൂഹത്തിലുള്ള ക്രിമിനലുകള്‍ കൂട്ടത്തോടെ
പോലീസിലും രാഷ്ട്രീയത്തിലുമായി കുടിയേറിയിരിക്കുന്നു എന്നാണോ….

      വേണമെങ്കില്‍ അങ്ങിനെയും പറയാം. ഒറ്റയായ ക്രിമിനലുകള്‍ സമൂഹത്തിലുണ്ട്….

ജാതി, മത സംഘനടകളിലും ഉണ്ട്….. തീവ്രവാദപരമായ ക്രൂരതകള്‍ അവരില്‍ കൂടിയാണ്
പുറത്തു വരുന്നത്, നടപ്പാക്കുന്നത്…..                                  

      പക്ഷെ, ജനാധിപത്യ സംവിധാനം നിലനിര്‍ത്തുന്നത് ആ
രാഷ്ട്രീയക്കാരാണ്…..

      അതുകൊണ്ടാണ് സമൂഹത്തിനു വേണ്ട കാര്യങ്ങള്‍ വേണ്ടതു പോലെ നടക്കാത്തതും
സ്വപക്ഷക്കാര്‍ക്കും ബന്ധുക്കള്‍ക്കും വേണ്ടി പല ആനുകൂല്യങ്ങളും വീതിച്ചു
കൊടുക്കുന്നതായി അനുഭവപ്പെടുന്നതും….

      പക്ഷെ, പോലീസ് ഉള്ളതു കൊണ്ടാണ് സമൂഹം
ഇങ്ങിനെയെങ്കിലും നിലനില്‍ക്കുന്നത്…. അല്ലെങ്കില്‍ എല്ലാം ക്രിമിനലുകള്‍
കൈക്കാലാക്കി സൂഹത്തെ തന്നെ അടിമയാക്കിക്കളയുമായിരുന്നു….

      അത് നിങ്ങളുടെ തെറ്റായ ധാരണയാണ്…. ഏതു സമൂഹത്തെ എടുത്തു നോക്കിയാലും
ക്രിമിനലുകള്‍ ന്യൂനപക്ഷമാണ്… രാഷ്ട്രീയത്തിലും പോലീസിലുമൊഴിച്ച്……
ഭൂരിപക്ഷം, സദാചാരം പരമമായി കരുതുന്നതു കൊണ്ടാണ് സമൂഹം
നിലനില്‍ക്കുന്നത്, ……………..

      നിങ്ങള്‍ പറയുന്നതെല്ലാം ഞാന്‍ സമ്മതിക്കുന്നു, …… ഈ നിലപാടില്‍  നിന്നു കൊണ്ട്,
സമൂഹത്തിന്‍റെ നന്മയെ സൂക്ഷിക്കാന്‍ താല്പര്യപ്പെടുന്ന വ്യക്തിയെന്ന
നിലയില്‍ ഒരു സാക്ഷ്യപ്പെടുത്തല്‍ ഞാന്‍ പ്രതീക്ഷിക്കുന്നു….

      സാക്ഷ്യപ്പെടുത്തലോ…….  

      അതെ……ഞാന്‍ ഇവിടെ ഒരു വീഡിയോ പോസ്റ്റു ചെയ്യുകയാണ്, അത് നിങ്ങള്‍ കണ്ട് കഴിഞ്ഞിട്ട് ഞാന്‍ വീണ്ടും വാട്ട്സാപ്പില്‍ വരാം,
അപ്പോള്‍ എന്തു ചെയ്യണമെന്ന് പറയാം…..

      അയാള്‍ വീഡിയോ പോസ്റ്റ് ചെയ്തിട്ട് നെറ്റ് കട്ട് ചെയ്ത് വാട്ട്സാപ്പില്‍
നിന്നും പുറത്തു പോയി.

      സിസിടിവിയുടെ മങ്ങിയ ദൃശ്യങ്ങളാണ്.

      ഒരു ഓഫീസ് റുമിനു മുന്നില്‍ കാത്തിരിക്കുന്ന കുറച്ചു പേര്‍….
അല്ലെങ്കില്‍ ഹോസ്പിറ്റലില്‍ രോഗികളുടെ ഇരിപ്പിടങ്ങളില്‍ ഡോക്ടറുടെ വിളിയെ
കത്തിരിക്കുന്നവര്‍….. അതില്‍ ഞാനും. മങ്ങിയ ദൃശ്യങ്ങളില്‍ നിന്നും എന്നെ ആദ്യം
തന്നെ തിരിച്ചറിയാന്‍ കഴിഞ്ഞു.  അത്
അങ്ങിനെയെ സംഭവിക്കൂ.  ഏതു തിരക്കിലും
സ്വന്തം രൂപമുണ്ടെങ്കില്‍ ആദ്യം കാഴ്ചയില്‍ വരുന്നത് അതായിരിക്കുമല്ലൊ.  അത് എവിടെ ആയിരിക്കാമെന്നാണ് അടുത്ത്
ചിന്തിച്ചത്…. അതെ, അത് തന്നെ, അടുത്ത
നാളില്‍ ഉണ്ടായിരിക്കുന്ന കാര്യമല്ല. 
പക്ഷെ, ആ മുറിയെക്കുറിച്ചുള്ള ഓര്‍മ്മകളില്‍ തിരഞ്ഞു
നോക്കിയപ്പോള്‍.. അവിടെ പലപ്രാവശ്യം പോയിട്ടുണ്ടെന്നൊരു തോന്നല്‍….. ആ തോന്നല്‍
വികസിച്ചു.  മനസ്സിലാക്കാന്‍
കഴിയുന്നു….അവിടെ ഇരിക്കുന്ന ഓരോ മുഖങ്ങളിലേക്ക് അന്വേഷണങ്ങള്‍
വികസിപ്പിച്ചു.  അതില്‍ കണ്ടിട്ടുള്ള
മുഖങ്ങളാണ് തെരഞ്ഞത്…. എനിക്ക് ശേഷമിരിക്കുന്ന രണ്ടുപേരെ ഒട്ടും ഓര്‍മ്മ
കിട്ടുന്നില്ല.  മുമ്പ് ഇരിക്കുന്ന നാലു
പേരില്‍ ഒരു മുഖം…. അത് ഒരു സ്ത്രീയാണ്… അവരെ ഓര്‍മ്മിക്കുന്നു.  അതെ, ഇത് സംസ്ഥാനത്തിന്‍റെ
ഭരണ സിരാകേന്ദ്രത്തിലാണ്. ഒരു മന്ത്രിയുടെ ഓഫിസിന് മുന്നിലാണ്.  ഞാന്‍ വന്നിരിക്കുന്നത് സര്‍ക്കാരിനു വേണ്ടി
രണ്ടു മുന്നു സാക്ഷ്യങ്ങള്‍ ചെയ്ത് കഴിഞ്ഞ് പുതിയ ഒരു സാക്ഷ്യപ്പെടുത്തലിന് മാര്‍ഗ
നിര്‍ദ്ദേശങ്ങള്‍ക്കു തേടിയാണ്,  ഈ ഓഫിസ് കോമ്പൗണ്ടിന്‍റെ പല കോറിഡോറുകളിലും വച്ച് പലപ്പോഴും ആ സ്ത്രീയെ
കണ്ടിട്ടുണ്ട്.  ആരു കണ്ടാലും ഒന്നുകൂടി
നോക്കാന്‍ പ്രേരിപ്പിക്കുന്ന ഒരു മാന്ത്രിക സ്പര്‍ശം ആ ദേഹത്തിനുണ്ട്……കുറച്ച്
വലിപ്പം കൂടി, ദൃഢവും വ്യക്തവുമായ അവയവങ്ങളോടു കൂടിയ
സ്ത്രീ….. സദാമുഖത്ത് പുഞ്ചിരിയെ നിലനിര്‍ത്തി, കണ്‍കോണില്‍
ആരെയും ഏതു നേരത്തും ക്ഷണിക്കുന്ന ഒരു തന്ത്രത്തെ ഒളിപ്പിച്ചു വച്ച് ഇത്തിരി
ഉലച്ചിലോടു കൂടിയ നടത്തമുള്ള സ്ത്രീ….. അവരുടെ അടുത്തിരിക്കുന്ന പുരുഷന്‍…
പലപ്പോഴും അയാളെയും അവരുടെ കൂടെ കണ്ടിട്ടുണ്ട്…..അതെ, ഇത്
എനിക്ക് ഏറ്റവും അടുപ്പമുള്ള മന്ത്രിയുടെ ഓഫീസ് മുറിക്ക് മുന്നിലാണ്…… എനിക്ക്
മുന്നേ അവര്‍ മന്ത്രിയുടെ മുറിയിലേക്ക് കയറിപ്പോകുമ്പോള്‍ ദൃശ്യത്തെ കട്ട്
ചെയ്തിരിക്കുന്നു…..

      വാട്ട്സാപ്പില്‍ ഒരു കുറിപ്പിട്ടു.

      എന്തിനാണ് ഈ പോസ്റ്റ് ഇട്ടിരിക്കുന്നത്,  എന്താണ് നിങ്ങള്‍ക്ക്
വേണ്ടത്……

      അയാള്‍ വാട്ട്സാപ്പില്‍ നിന്നും പോയി എന്നായിരുന്നു എന്‍റെ ധാരണ, പോയിരുന്നില്ല.  ഉടന്‍ മറുപടി
വന്നു. 

      നിങ്ങള്‍ ഒന്ന് സാക്ഷ്യപ്പെടുത്തണം…. കാര്യമായ ഒന്നുമല്ല….. ആ സ്ത്രീ
മന്ത്രിയുടെ മുറിയിലേക്ക് കയറിപ്പോകുന്നത് കണ്ടതാണെന്ന്…. ആ സ്ത്രീയെ നേരത്തെ
തന്നെ അറിയുമെന്ന്…. ആ സ്ത്രീയുടെ സ്വഭാവമറിയുമെന്ന്,  അതുകൊണ്ട് പോയിരിക്കുന്നത്
എന്തിനെന്ന്…..

      വാട്ട്…..

      സംസ്ഥാനം കണ്ട ഏറ്റവും വലിയ ഒരഴിമതി തെളിയാന്‍ പോകുന്നതിന്‍റെ
മുന്നോടിയാണിത്…. ജനാധിപത്യസംവിധാനത്തിലൂടെ വന്ന ഒരു ഭരണ സംവിധാനം അവരെ
തെരഞ്ഞെടുത്തു വിട്ട ജനങ്ങളോടു ചെയ്തത്, ചെയ്യുന്നത്
എന്തെന്ന് സമൂഹത്തെ അറിയിക്കുന്നതിന്‍റെ ഭാഗമാകാന്‍ പോകുകയാണ് നിങ്ങള്‍……..

      എനിക്ക് എഴുതാന്‍ കഴിയുന്നില്ല, 
അയാള്‍ എഴുതുന്നു.

      ഇതില്‍ നിന്ന് പിന്മാറാന്‍ പഴുതുകളൊന്നും അവശേഷിക്കുന്നില്ല,  ഇത് ചെയ്യുന്നത് പ്രതിപക്ഷത്തു
നില്‍ക്കുന്ന പാര്‍ട്ടി തന്നെയാണ്…. നിങ്ങള്‍ ചെയ്തേ തീരൂ…..

      അവര്‍ മുറിയിലേക്ക് കയറിപ്പോയതു ശരിയാണ്, പക്ഷെ,  അവര്‍ തനിച്ചല്ല… കൂടെയുള്ള
ആളും പോയിരുന്നു…. അയാള്‍ അവരുടെ ഭര്‍ത്താവാണെന്നാണ് എന്‍റെ ധാരണ…പിന്നെ
നിങ്ങള്‍ ഉദ്ദേശിക്കുന്ന കാര്യങ്ങള്‍…. അപ്രസക്തമാണ്…..

      ഇപ്പോള്‍ രണ്ട് ദൃശ്യങ്ങള്‍ കൂടി പോസ്റ്റ് ചെയ്യുകയാണ്…. അതില്‍ ഒന്ന്
സിസിടിവി യില്‍ നിന്നുള്ളതും മറ്റൊന്ന് ഫോണ്‍ വീഡിയോയില്‍ എടുത്തും …. കൂടുതല്‍
വ്യക്തതയില്‍ പലതും കാണാല്‍ കഴിയും….. കണ്ടു നോക്കുക…..

      സിസിടിവി ദൃശ്യത്തില്‍ ഓഫീസ് മുറിയില്‍ ആ സ്ത്രീയും ഭര്‍ത്താവും
മന്ത്രിയും സംസാരിച്ചിരിക്കുന്നതു തന്നെ….. ഫോണ്‍ വീഡിയോയില്‍ വ്യക്തമായി
കാണുന്ന ദൃശ്യങ്ങള്‍ ആരെയും വശീകരിക്കാന്‍ കഴിയുന്ന സ്ത്രീ ശരീരത്തിന്‍റെ
നഗ്നമാക്കപ്പെട്ട ഉടല്‍ഭൗതീകതയാണ്……

      വാട്ട്സാപ്പിനെ തല്ലിക്കെടുത്തി… നെറ്റിനെ അകറ്റി ഫോണ്‍ കിടക്കയിലേക്ക്
വലിച്ചറിയുമ്പോള്‍…. അസ്ഥാനത്ത് പാമ്പിനെ ഇരുത്തിയതു പോലെ,  മലം വാരിയതു പോലെ…..

      പിന്നീടു വന്ന നിമിഷങ്ങള്‍….. മണിക്കൂറുകള്‍….. ദിവസങ്ങള്‍……

      ബന്ധപ്പെട്ടു നില്‍ക്കുന്ന വാതിലുകളെല്ലാം തട്ടി നോക്കി, കാവലാളുകളോടൊക്കെ ചര്‍ച്ചകള്‍ നടത്തി, നിയമത്തിന്‍റെ
പഴുതുകള്‍ തിരഞ്ഞു…….സഹായിക്കണമെന്ന് മനസ്സുള്ളവര്‍ പോലും നിസ്സഹായാവസ്ഥ
വിവരിക്കുന്നു……. എതിര്‍ നിരയുടെ ഇടപെടലുകള്‍ അത്രക്ക് ശക്തമാണ്….

      സപ്തനാഡികളും തളര്‍ന്ന്….ബോധമാകെ ഭ്രാന്തിന്‍റെ വൈറസ്സ്
നിറഞ്ഞ്….മനസ്സ് പിച്ചിച്ചീന്തപ്പെട്ട്…….കുടുംബവും ബന്ധങ്ങളും
നശിക്കുമെന്ന് ഉറപ്പാക്കപ്പെട്ട്……വളര്‍ത്തിയെടുത്ത ഉന്നതത്വവും സമ്പത്തും
അസ്തമിച്ചെന്ന് തീര്‍ച്ചപ്പെടുത്തി….. ഇരുപത്തിയഞ്ച് നിലകളുള്ള ഈ ഫ്ളാറ്റിലെ
മുറിയില്‍ ഏകനായി…… അടുത്ത മുറികളിലും ചുവരുകളില്‍പ്പോലും
കാവലാളുകളുമായി…….

      സാക്ഷ്യപ്പെടുത്താന്‍ തീരുമാനിച്ചു…..

      ഒരു പക്ഷെ, അവസാനത്തെ ജീവിത നിമിഷങ്ങള്‍……

      ശരീരം വൃത്തി വരുത്താതെ…. നിത്യേന ആദ്യം കഴിക്കുന്ന ചെറുനാരങ്ങ പിഴിഞ്ഞ
ചായ കുടിക്കാതെ….. ഒരിറക്ക് വെള്ളം പോലും അകത്തേക്ക് വിടാതെ….. ഉമിനീരു പോലും
ഇറക്കാതെ……

      ഫ്ളാറ്റിലെ മുറിക്ക് പുറത്തേക്ക് …..

      അവസാനത്തെ സാക്ഷ്യപ്പെടുത്തല്‍……

@@@@@@