സമാഗമം

“ഡോക്ടറാന്‍റീ , എനിക്കൊന്നും മനസ്സിലാകുന്നില്ല”ڈ

      സുനുവിന് തന്‍റെ കാതുകളെ വിശ്വസിക്കാന്‍ കഴിയുന്നില്ല.
മുന്നിലിരിക്കുന്ന ഡോക്ടര്‍ രമണി പൗലോസിനേയും വിശ്വസിക്കാന്‍ കഴിയുന്നില്ല.

      സുനിതയുടെ പ്രഗ്നന്‍സി ഉറപ്പാക്കിയപ്പോഴാണ് സുനുവും ഡോക്ടര്‍
രമണി പൗലോസും തമ്മിലുള്ള അടുപ്പം കൂടിയത്. വളരെ വൈകിയുള്ള വിവാഹം, വിവാഹം കഴിഞ്ഞിട്ടും മൂന്നു വര്‍ഷം കാത്തിരുന്നതിനു ശേഷമുളള
പ്രഗ്നന്‍സി. ഒരു ചെറിയ തുമ്മലോ, ഛര്‍ദ്ദിയോ
ഉണ്ടായാല്‍ ഓടിയെത്തുകയായി ഡോക്ടറുടെ മുന്നില്‍…………

      അവന്‍റെ വെപ്രാളം കണ്ടിട്ടായിരിക്കണം എല്ലായ്പ്പോഴും
ഡോക്ടറുടെ മുഖത്ത് ഒരു പുഞ്ചിരി വിടര്‍ന്നു നിൽക്കുന്നത്. പിന്നിടു പറയുന്ന
വാക്കുകളിലും കളിയാക്കലിന്‍റെ ഒരു ലാഞ്ചനയുണ്ടായിരിക്കുന്നതും.

      നാല്പത്തിയഞ്ചുകഴിഞ്ഞിട്ടും ഡോക്ടര്‍ സുന്ദരിയാണ്. നോക്കി
നോക്കിയിരിക്കെ, ചടുലമായ വാക്കുകള്‍ കേട്ടിരിക്കെ, സൗന്ദര്യം കൂടിവരുന്നതായി തോന്നും, ചിലപ്പോള്‍ സുനിതയേക്കാള്‍ സുന്ദരിയാണെന്നും സുനുവിന്
തോന്നിയിട്ടുണ്ട്.

      അവന്‍ എന്നും അങ്ങിനെ തന്നെ ആയിരുന്നു. വിവാഹത്തിനു മുമ്പും, വിവാഹശേഷവും. 
സുന്ദരികളായ സ്ത്രീകളുടെ മുന്നില്‍ അവന്‍റെ മനസ്സ് ലോലമായിപ്പോകുന്നു, പ്രണയാദ്രമായി മാറുന്നു. 
ആസ്വാദനക്കണ്ണുകളോടെ മാത്രമേ നോക്കാന്‍ കഴിയുന്നുളളു.

      പക്ഷെ, ഡോക്ടറാന്‍റിക്ക്
തന്നോടുള്ള അടുപ്പം വെറും കച്ചവട തന്ത്രമാണെന്ന് അവനറിയാം. ആശുപത്രിയുടെ ഉന്നമനം
മാത്രമാണവര്‍ നോക്കുന്നത്.  കൂടുതല്‍
കൂടുതല്‍ ഉപകരണങ്ങള്‍ നിരത്താന്‍,  ശ്രേഷ്ടരായ ഡോക്ടര്‍മാരെ കൊണ്ടു വരുവാന്‍…………

      എങ്കിലും, ഇപ്പോളൊരു
നുണപറയേണ്ടകാര്യമില്ലല്ലോ….

      അവര്‍ പറയുമ്പോള്‍ തികച്ചും ഗൗരവമായിരുന്നു, ആമുഖത്ത, മൂക്കിന്‍റെ
തുമ്പത്ത്, മേല്‍ചുണ്ടുകള്‍ക്ക്
മേലുള്ള   നനുത്തരോമങ്ങള്‍ക്കിടയില്‍, താടിയില്‍ വിയര്‍പ്പുകണങ്ങള്‍ പൊടിഞ്ഞുനിന്നിരുന്നു. ആ  ശബ്ദത്തിനും ഒരുവിഷാദഭാവമുണ്ടായിരുന്നു.

      “സുനു….. നിനക്കെങ്ങിനെയിങ്ങനെയൊരു അബന്ധം പറ്റി ?”ڈ 

      സുനിതയുടെ ശാരീരിക മാനങ്ങള്‍ അറിയുവാനുളള ടെസ്ററു
പരമ്പരകളുടെ കൂടെ അവന്‍റെ രക്തവും വിശദമായ പരിശോധനക്ക് വിധേയമാക്കിയപ്പോള്‍, ഉളളില്‍ സുനാമികളെ പോലെ ഭീതി കൊണ്ടതാണ്. ആ ഭീതി
സത്യമായിരിക്കിന്നു.

“ڇസുനിത കുഞ്ഞായിരിക്കുമ്പോഴെ എനിക്കറിയാം. ഒരു ജലദോഷം
വന്നാലും എന്നെ വന്നെ കാണുകൊളളൂ….”ڈ

      ഡോക്ടറുടെ മേശമേലിരിക്കുന്ന ചൈനീസ് നിര്‍മ്മിത പേപ്പര്‍
വെയിറ്റ്  അവന്‍റെ കണ്ണുകളില്‍ നിറഞ്ഞുനിന്നു.
ചില്ലില്‍ തീര്‍ത്ത അതിന് ഒരുട്രക്കിന്‍റെ  
ആക്യതിയാണ്. സുതാര്യമായ അതിന്‍റെ പുറന്തോടിനുള്ളില്‍ എന്തോ  ദ്രാവകത്തില്‍ ചലിച്ചുകൊണ്ടിരിക്കുന്ന സ്വര്‍ണ്ണനിറമുള്ള
മുത്തുകള്‍…….

      “ഇറ്റ്സ് യുവര്‍ മിസ്റ്റേക്ക്ڈ“

      അവന്‍ 
നോക്കിയിരിക്കെ, ആ മുത്തുകള്‍ വലുതായി, വലുതായി, ട്രക്ക്
വലുതായി,
മുറിയില്‍ നിറഞ്ഞ് അവന് നേരെ ചീറിപ്പാഞ്ഞുവന്നു……

      ആട്രക്കില്‍ എഴുതിയിരിക്കുന്ന പേര് ഇപ്പോള്‍ അവന്
വായിക്കാം….

      മഞ്ഞ പ്രതലത്തില്‍, ചുവന്ന അക്ഷരങ്ങളില്‍…..

      എ  –  ഐ 
–  ഡി  –  സ്

      അവന് ആമുഖം ഓര്‍മ്മയിലെത്തുന്നു. അവളുടെ, ശാന്തിയുടെ………

      കവിളുകള്‍തുടുത്ത്,തടിച്ചചുണ്ടുകളുമായിട്ട്……

      കറുത്ത നീളംകുറഞ്ഞ മുടി ചുരുണ്ടിട്ടാണ്, മുറ്റിത്തഴച്ചാണ് വളരുന്നത്.

      അവളെ അവസാനംകണ്ട ആ രാവ് ഓര്‍യിലെത്തുകയാണ്.

      അവന്‍ നഗരത്തിന്‍റെ തിരക്കില്‍നിന്നും കുറച്ചകലെ, സ്വേദാ ഇന്‍റര്‍നാഷണല്‍ റസ്റ്റോറന്‍റിന്‍റെ ശിതീകരിച്ച
തീറ്റമുറിയില്‍ മൂന്നുപേര്‍ക്കിരിക്കാവുന്ന മേശയില്‍ തനിച്ച്………..

      അടുത്ത ഹാള്‍ ബാറിന്‍റെതാണ്. ബാറിലെ തിരക്കില്‍ നിന്നും
അകന്നിരുന്ന്, അല്പം ഹോട്ടുകഴിക്കണമെന്ന്
മോഹമുണ്ടെങ്കില്‍, മോഹമുള്ള ആള്‍
നോട്ടത്തില്‍ മാന്യനെന്ന് തോന്നുമെങ്കില്‍, വെയിറ്റര്‍മാര്‍ ഇവിടെ, ഈ മേശമേലും
അല്പം മദ്യം കെടുക്കാന്‍ സന്നദ്ധരാണ്…….

      അങ്ങിനെ വെയിറ്ററുടെ സന്നദ്ധയില്‍ തനിക്ക് കിട്ടിയ
രണ്ടുപെഗ്ഗ് വിസ്കിയില്‍ മുന്ന് ഐസ് ക്യുബുകളിട്ട്, മെല്ലെ നുണഞ്ഞ്, മുന്നു
ചപ്പാത്തിക്കും, ഒരു ഹാഫ് ചില്ലിചിക്കനും വേണ്ടി
കാത്തിരിക്കുകയായിരുന്നു……….

      അടുത്തുള്ള 
ടേബിളുകളൊന്നും ഒറ്റപ്പെട്ടവരുടെതായിരുന്നില്ല. മേശമേല്‍ മാത്രം വെളിച്ചം
കിട്ടും വിധം, തളര്‍ന്നു കത്തുന്ന ഒരു ചിമ്മിണി
വിളക്കിന്‍റേതുപോലെയാണ്  വെളിച്ച
സജ്ജീകരണം. അതുകൊണ്ട് അടുത്ത ടേബിളുകളിലെ മുഖങ്ങള്‍ തിരിച്ചറിയാന്‍ കഴിയുകയില്ല.
എങ്കിലും മര്‍മ്മരങ്ങളും അടക്കിയ ചിരികളും, പാത്രങ്ങള്‍ കുട്ടിയുരസുന്ന ശബ്ദങ്ങളും കേള്‍ക്കാന്‍ കഴിയും.

      മൂന്നൂസിപ്പു കൊണ്ട ഒന്നരപ്പെഗ്ഗ് കഴിച്ചു കഴിഞ്ഞിട്ടും
അവന്‍ കാത്തിരുന്നു.

      സ്വേദ ഇന്‍റര്‍നാഷലിന് പുറത്ത് നഗരം, പകല്‍ ചുടില്‍ വെന്ത്, ഇരുട്ടായപ്പോള്‍ ആവി പറന്നുകെണ്ടിരിക്കുകയാണ്. ഇനിയും ഏറിയാല്‍ ഒരുമണിക്കൂറില്‍
കൂടുതല്‍ ആവി പറക്കില്ല. അപ്പോഴേക്കും കുളിരായി ആകാശം താണിറങ്ങിവരും. തുടര്‍ന്നു  നേരം പുലര്‍ന്ന് പതിനൊന്നുമണിവരെ
തണുപ്പായിരിക്കും.

      ഡിസ്ക്കഷന് കത്തുകിട്ടുമ്പോള്‍ ദേഷ്യമായിരുന്നു. മാസത്തില്‍
ഒരു ഡിസ്ക്കഷന്‍, രണ്ടുമാസം
കൂടുമ്പോള്‍ സ്റ്റഡിക്ലാസ്സ്. രാജ്യത്തിന്‍റെ ഏതെങ്കിലും കോണിലെ സ്റ്റാര്‍
ഹോട്ടലില്‍ അഞ്ചാറു ദിവസം നീണ്ടുനിൽക്കുന്ന താമസ്സം. അതുവരെ ചെയ്തുതീര്‍ത്ത
ജോലിയുടെ റിപ്പോര്‍ട്ടുകള്‍, വിറ്റഴിച്ച
സാധനങ്ങളുടെ സ്റ്റേറ്റ്മെന്‍റുകള്‍ എല്ലാം തയ്യാറാക്കി എത്തിയിരിക്കണം. തുടര്‍ന്നു
തരുന്ന നിര്‍ദ്ദേശങ്ങളിലൂടെ, പാതയിലൂടെ, വിലകളിലൂടെ സാധനങ്ങള്‍ മാര്‍ക്കറ്റില്‍ വിറ്റുകൊടുക്കണം.
ഒരു സെയില്‍സ് റെപ്രസന്‍റേറ്റീവിന്‍റെ വിഷമവും ദു:ഖവും എക്സിക്കൂട്ടിവുകള്‍ക്ക്
എങ്ങിനെ അറിയാന്‍ കഴിയും. എയര്‍കണ്ടീഷന്‍ ചെയ്ത മുറികളില്‍, കറങ്ങുന്ന കസേരയില്‍ ഇരുന്ന് തിയറി എഴുതിയുണ്ടാക്കി, ഗ്രൂപ്പ് ഡിസ്കഷന്‍ നടത്തിയും, സ്റ്റഡി ക്ലാസ്സ് എടുത്തും പ്രതിനിധികളുടെ തലയില്‍
കയറ്റിയാല്‍ അവരുടെ ജോലി തീര്‍ന്നു.

      സ്വേദഇന്‍റര്‍നാഷണനില്‍ എത്തിയപ്പോള്‍ അവന് തോന്നി
കമ്പനിയുടെ ആസ്തി വളരെ വർദ്ധിച്ചിട്ടുണ്ടെന്ന്.

      സ്റ്റാറിന്‍റെ 
എണ്ണം കൂടിയിരിക്കുന്നു!

       അവനെഴിച്ച്
മറ്റെല്ലാവരും വടക്കേന്ത്യക്കാരാണ്. എന്നും അവരൊരു ഗാംഗായിട്ടാണ് കണ്ടിട്ടുള്ളത്.
സുനുവിന് കൂട്ട് ഒരു കര്‍ണ്ണാടകക്കാരനും 
ഒരു മദ്രാസിയുമാണ് ഉണ്ടാകാറ്. പക്ഷെ, കര്‍ണ്ണാടകക്കാരന്‍ പ്രമോഷനായിട്ട് 
ട്രെയിനിങ്ങിന് പോയിരിക്കുന്നു, മദ്രാസി അസുഖംകാരണം എത്തിയിട്ടുമില്ല.

      ഗ്രുപ്പ് ഡിസ്ക്കഷനും പഠനവും രണ്ടു ദിവസം കെണ്ടുതന്നെ
മടുത്തിരിക്കുന്നു. ചൂടിനെ വക വക്കാതെ നഗരത്തില്‍ ചുറ്റാമെന്നുവച്ചാലോ, അവന്‍റെ കൈവശമുള്ള ഇംഗ്ലീഷും തപ്പിതടഞ്ഞുള്ള ഹിന്ദിയും വിലപ്പോവുകയുമില്ല.

      ഹോട്ടിന്‍റെ ഗ്ലാസ്സ് കാലിയാക്കിയപ്പോഴേക്കും തലയിലെ
സിരകളില്‍ ഒരു തരിപ്പ് അരിച്ചു കയറുന്നത് അവന് ഗ്രഹിക്കാനാവുന്നുണ്ട്. ഇനിയും
ആഹാരം എത്താത്തതില്‍ ദേഷ്യം തോന്നിയിരിക്കവെ,

      “ഹലോ സുനു……..!”ڈ

      ഇരുളില്‍ തിരിച്ചറിയാന്‍ കഴിയാത്ത സ്ത്രീ ശബ്ദം അവന്‍
കേട്ടു.

      ഇരുളില്‍ നിന്നും അവന്‍റെ മേശയിലെ വെളിച്ചത്തിലേക്ക് നീങ്ങി
അവള്‍ കസേരയിലിരുന്നു.

      “എന്നെ
അറിയുമോ?”
ڈ

      അവള്‍ ദല്‍ഹിക്കാരുടെ ഹിന്ദിയിലാണ് ചോദിച്ചത്, സ്വരം അധികമായ മദ്യത്തില്‍ കുഴഞ്ഞിരിക്കുന്നു.

      മങ്ങിയ വെളിച്ചത്തില്‍, കറുത്ത ഗ്ലാസ്സ് വച്ച, തുടുത്ത, ചുവന്ന കവിളുകളുള്ള സ്ത്രീയെ തിരിച്ചറിയാന്‍ അവന്‍
ശ്രമിച്ചു കറുത്ത, ചുരുണ്ട, മുറ്റിയ മുടിയുള്ള……………….

      അവള്‍ കണ്ണടയെടുത്തു,

      തിളക്കമുള്ള ആ കണ്ണുകള്‍……….

      അവന്‍, അവളെ
തിരിച്ചറിയുകയായിരുന്നു, മനസ്സിനുളളില്‍
ഒരു കുളിര്‍മ്മയായി, സിരകളില്‍
പടരുന്ന വിസ്ക്കിയോടൊപ്പം ഹരമായി അരിച്ചു കയറുന്ന, ഓര്‍മ്മയായി അവള്‍ ബോധത്തിലേക്കിറങ്ങി വരികയായിരുന്നു.

      “ ശാന്തി ?”
ڈ

“ڇയേസ്,………   ശാന്തി.”ڈ

      അവള്‍ തടിച്ചിരിക്കുന്നു, അവയവങ്ങള്‍ കൂടുതല്‍ ആകര്‍ഷണീയമായിരിക്കുന്നു.

      “നീയിവിടെ
?”
ڈ

      “ഞാനിവിടെയാണ് ഒരു മാസമായിട്ട്, വിക്രം മദന്‍ലാലിന്‍റെ ഭാര്യയായിട്ട്….. അവന്‍റെ
മാത്രമല്ല. അവന്‍റെ മുറിയിലെത്തുന്ന പലരുടെയും…… നമ്മള്‍ പരിചയപ്പെട്ടിട്ട്
എത്രനാളായീന്നറിയുമോ ?” ڈ

“ڇഇല്ല.
എനിക്കോര്‍മ്മയില്ല.”ڈ

      ڇ“ഓര്‍മ്മ കാണില്ല.  കാരണം സുനുവിന്‍റെ അടുത്ത് അങ്ങിനെ എത്രയോ പേരു
വന്നിട്ടുണ്ടാകും……  പക്ഷെ, എനിക്ക് മറക്കാന്‍ കഴിയുന്നില്ല. എന്‍റെ ജീവിതത്തില്‍
ഏറ്റവും സ്നേഹം കാണിച്ചിട്ടുള്ളത് നിങ്ങളാണ്…… രണ്ടു മൂന്നു
ദിവസത്തേക്കാണെങ്കിലും……………”ڈ

      “പ്ലീസ്, ലിവിറ്റ് ശാന്തി….. നിനക്ക് കഴിക്കാനെന്താണ് ?”ڈ

      “എലാര്‍ജ്
……..”ڈ

“ڇഓ….
ശാന്തി….. യു ആര്‍ റ്റുമച്ച്.”

“ڇനോ…..
ഐ വാണ്ട്……..”ڈ

      വെയിറ്ററെത്തിച്ച ഒരു ലാര്‍ജ് വിസ്ക്കികി
അകത്തെത്തികഴിഞ്ഞപ്പോള്‍ ശാന്തി നല്ല ഫോമിലായിയെന്ന് സുനുവിന് മനസ്സിലായി.

      അവള്‍ക്കായിട്ടെത്തിയ ചപ്പാത്തിയും ചില്ലിചിക്കനും പകുതിപോലും
കഴിക്കാനാകാതെ, വിരലുകള്‍ പാത്രത്തിലൂടെ ഉഴുതു
നടന്നു.

      അവള്‍ വാചാലയാവുകയാണ്. മാത്യഭാഷയിലായതുകൊണ്ട് സുനുവിന് അത്ര
അസഹ്യതതോന്നിയില്ല. അവളെ വിട്ട് അകലാന്‍ താല്പര്യവും തോന്നിയില്ല.

      “ സുനു ഓര്‍മ്മിക്കുന്നുണ്ടോ
ഞാന്‍ നിങ്ങളെ ആദ്യം വിളിച്ചത് ’څസാറെ’چ യെന്നായിരുന്നു. പക്ഷെ, നിങ്ങള്‍ തടഞ്ഞു. സുനുവെന്ന് വിളിക്കുന്നതാണീഷ്ടമെന്ന്
പറഞ്ഞു……… ഓര്‍മ്മിക്കുന്നോ അത്..ആ രാത്രി ……രണ്ടുവര്‍ഷം
കഴിഞ്ഞതേയുള്ളു…….. പ്രേമം, ഒളിച്ചോടല്‍……..
രക്ഷ തേടിയെത്തിയവര്‍ നിങ്ങളുടെ അടുത്ത്….. നിങ്ങളുടെ ഉറ്റ സ്നേഹിതനായിരുന്നല്ലോ
മനോജ്…… ഒളിച്ചു പാര്‍ക്കല്‍ നിങ്ങളുടെ എസ്റ്റേറ്റിലെ ഒഴിഞ്ഞുകിടക്കുന്ന
വീട്ടില്‍……. രണ്ടാമതു രാത്രി എന്‍റെ മുറിയില്‍ വന്നത് എന്നെ പ്രേമിച്ച്
വിളിച്ചിറക്കിക്കൊണ്ടു വന്ന മനോജായിരുന്നില്ല…………നിങ്ങളായിരുന്നു……
ഓര്‍ക്കുന്നോ……. ഞാനാകെ തകര്‍ന്നു പോയിരുന്നു, തളര്‍ന്നു പോയിരുന്നു………സാറെ എന്നെ ഒന്നും  ചെയ്യരുതെന്ന് കേണപേക്ഷിച്ചു…….. നിങ്ങള്‍
അതുകേട്ടു സാറെ എന്നുവിളിക്കരുതെന്നു പറഞ്ഞു……. പിറ്റേന്ന് പകല്‍
എനിക്കുവേണ്ടി ഒരു പാടു വസ്ത്രങ്ങളും, ഇഷ്ടമുള്ള ആഹാരവും എത്തിച്ചു തന്നു…….പക്ഷെ, മനോജിനെ തന്നില്ല……. അവനെ കൊന്നോ എന്നു ചോദിച്ചുകരഞ്ഞപ്പോള്‍ അവന്‍
മുറിയിലേക്ക് കയറിവന്നു……അവന്‍ എന്നെയും കൂട്ടി എവിടെയെങ്കിലും പോകുമെന്നാണ്
കരുതിയത്…… പക്ഷെ, മദ്യത്തില്‍ക്കുഴഞ്ഞ
അവന്‍റെ നാക്കില്‍ നിന്നും പുറത്തുവന്ന വാക്കുകളില്‍ അധികവും തെറികളായിരുന്നു. എന്‍റെ
മാനത്തെപ്പോലും ചോദ്യം ചെയ്യുന്നതായിരുന്നു. 
തുടര്‍ന്ന് മൂന്നുരാവും  രണ്ടു പകലുകളും
നിങ്ങളുടെ സ്നേഹം ഞാനറിഞ്ഞു……. എന്‍റെ ശരിരത്തിന്‍റെ സാധ്യതകളും……….”

      മങ്ങിയ വെളിച്ചത്തിലാണെങ്കിലും സുനുവിന് അവളുടെ മുഖം കാണാം.
അവിടെ ദേഷ്യമോ വൈരാഗ്യമോ ഇല്ലെന്ന് തിരിച്ചറിയാം. അവന്‍റെ വിരലുകള്‍, മേശമേലിരുന്ന അവളുടെ കൈപ്പത്തിയിലമര്‍ന്നപ്പോള്‍
ചുണ്ടുകളില്‍ പുഞ്ചിരി വിടര്‍ന്നുവരുന്നതവന്‍ കണ്ടു.

      അവന്‍റെ നാവ് ചപ്പാത്തിയുടെ സ്വാദ് അറിയുകയുയായിരുന്നു.
ഇതിന് മുമ്പൊന്നും ഇത്രയേറെ സ്വാദോടെ ചപ്പാത്തി കഴിച്ചിട്ടില്ലെന്ന് അവനു
തോന്നിപ്പോയി.

      “മുന്നു ദിവസം കഴിഞ്ഞ് നിങ്ങളെന്നെ ഏല്പ്പിച്ചത് ഒരു
സാറാച്ചേടത്തിയുടെ അടുത്താണ്. അവിടെ നിന്നും എന്‍റെ പ്രയാണം തുടങ്ങുകയായിരുന്നു.
പുതിയ പുതിയ ദേശങ്ങള്‍ വഴി പുതിയ പുതിയ സംസ്ക്കാരങ്ങള്‍ തേടി…..”ڈ

      ലിഫ്റ്റ് വഴി മുറിയിലേക്ക് പോകുമ്പോള്‍ അവള്‍ സുനുവിന്‍റെ
തോളത്ത് തുങ്ങിയാണ് കിടന്നിരുന്നത്. അവളുടെ പാദങ്ങളെ നിയന്ത്രിക്കാന്‍ അവള്‍ക്കാകുമായിരുന്നില്ല.

      ലിഫ്റ്റ്കടന്ന് ഇടനാഴിയിലൂടെ നടക്കുമ്പോള്‍ അവിടമാകെ കുളിര്‍
പതുങ്ങി നിൽക്കുന്നത് സുനു അറിഞ്ഞിരുന്നു. അവനുള്ളില്‍ നിന്നും വിസ്ക്കി
അകന്നുകൊണ്ടിരുന്നു. അവിടേക്ക് ശാന്തി നുരഞ്ഞ് കയറിപ്പടരുകയായിരുന്നു.

      സ്വേദയിലെ അവന്‍റെ മുറി, ഏസി ഓഫ് ചെയ്യാതിരുന്നതിനാല്‍ തണുത്ത് വിറങ്ങലിച്ചുകിടന്നിരുന്നു.

      ഏസി ഓഫ് ചെയ്ത് ഹീറ്റര്‍ ഓണ്‍ ചെയ്ത് അവന്‍ തിരിയുമ്പോള്‍, അവള്‍ ബഡ്ഡില്‍ അനാവ്യതയായി, ജ്വാലയായി അവന്‍റെ സിരകളിലേക്ക് അഗ്നിയായി പടരാന്‍ വെമ്പല്‍
കൂട്ടുകയായിരുന്നു.

      “ഓ….
മൈഗോഡ്………!”ڈ

      സുനുവിന് ഡോക്ടര്‍ രമണി പൗലോസിന്‍റെ മുറിയിലെ ട്യൂബ്ലൈറ്റ്
ചിന്നിച്ചിതറുന്നതായിട്ടുതോന്നി, അവിടെമാകെ
ഇരുട്ട് പടരുന്നതായിട്ടും.

@@@@@@