കൂനനും ആലും

കൂനന്‍റെ
കൂനിന്മേലുണ്ടായ കുരു പൊട്ടി മുളച്ച് ആലായി. ആല് വളര്‍ന്ന് പന്തലിച്ച്  തണലായി. 
ആല്‍ച്ചുവട്ടില്‍ ബോധം തേടി അന്വേഷകരെത്തി.  തലപ്പുകളില്‍ കൂടുകള്‍ പണിഞ്ഞ് പറവകളെത്തി.
കളകളാരവങ്ങളും ചിലപ്പുകളും ഇലയനക്കങ്ങളും മന്ദമാരുത ചലനങ്ങളും സംഗീതമായി. പാര്‍പ്പിടങ്ങള്‍
ചുവട്ടിലും ഉണ്ടായി
, സമൂഹമായി, ആവാസ
വ്യവസ്ഥയായി.

       കൂനിന്മേലാണ് ആലെന്നും, കുരുവില്‍ ഉണ്ടായിരുന്ന ആണി
വളര്‍ന്നതാണെന്നും എല്ലാവരും മറന്നു. കൂനിന്മേലുണ്ടായ രക്തവും ചലവുമാണ് ആലിന്‍റെ
സ്വത്വവും ജീവനുമെന്ന് വിസ്മരിച്ചു. 
വീണ്ടും, വീണ്ടും കാലം നീങ്ങവെ രക്തത്തിലെ അണുക്കള്‍
ചത്ത,് ചലം വറ്റി കുരു ഉണങ്ങിയപ്പോള്‍ മരം കരിഞ്ഞു തുടങ്ങി.  ഇലകള്‍ കൊഴിഞ്ഞ്, കമ്പുകള്‍
ഉണങ്ങി പടു വൃക്ഷമായി.

       വാസത്തിനു വന്നവരൊക്കെ മടങ്ങി. ബോധം തേടിയെത്തിയവരും അകന്നു പോയി. വൃക്ഷം
ദ്രവിച്ച് പൊടിയായി കാറ്റില്‍ പറന്നകന്നു. 

       കൂനന്‍ മാത്രം അവശേഷിച്ചു.

       കൂനന്‍ സത്യമായിരുന്നു.

@@@@@