ഇരയും വേട്ടക്കാരനും

അയാള്‍ ഒരു ഇരയെ തപ്പിയാണ്‌ ബീച്ചിലെത്തിയത്‌. വയറിന്‌, ശരീരത്തിന്‌, മനസ്സിന്‌ വിശപ്പേറെയുണ്ടായിരുന്നു.അന്വേഷണം അധിമാകാതെ തന്നെ ഒരു ഇരയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനയാള്‍ക്ക്‌ കഴിഞ്ഞു. വെളുത്ത, കൊഴുത്ത, അംഗലാവണ്യമുള്ള; കമ്മല്‍, മാല, വള, മോതിരമൊക്കെയായി പത്തുപതിനഞ്ച്‌ പവന്‍ സ്വര്‍ണ്ണവുമായിട്ട്‌, ഭര്‍ത്താവാകാം ഒരു പുരുഷനോടൊത്ത്‌,
മകനാകാം ഒരു ബാലനോടൊത്ത്‌, തിരക്കൊഴിഞ്ഞിടത്ത്‌……ഇപ്പോള്‍ അയാള്‍ തികഞ്ഞ ഒരു വേട്ടക്കാരനെപ്പോല്‍ തക്കം പാര്‍ത്തിരിപ്പായി. ജന്മസിദ്ധ കഴിവുകൊണ്ടും പഴമയുടെ പരിചയം കൊണ്ടും അയാള്‍ക്കറിയാം തൊട്ടടുത്തൊരു നിമിഷം അവളെ റാഞ്ചാനാകുമെന്ന്‌; അവളുടെ ഭര്‍ത്താവ്‌ കപ്പലണ്ടി വാങ്ങാന്‍ പോകുമ്പോഴോ, മകന്‍ മൂത്രമൊഴിക്കാന്‍ കുൂട്ടുപോകുമ്പോഴോ….. അയാളുടെ സഹായികള്‍ അവിടവിടെയായി ചുറ്റിപ്പരതി നടക്കുന്നുണ്ട്‌, അടുത്ത നീക്കത്തിനായിട്ട്‌. പക്ഷെ, അടുത്തതായി അയാള്‍ക്ക്‌ കിട്ടിയ നിമിഷത്തില്‍ അയാളെ അമ്പരപ്പിച്ചുകൊണ്ട്‌, ദേ! അവള്‍ തിരയില്‍ ഒലിച്ച്‌ അയാള്‍ക്കരുകില്‍, അയാളെ കെട്ടിപ്പിടിച്ച്‌, പിടിത്തം മുറുക്കിക്കൊണ്ട്‌……പിന്നീടുണ്ടായ നിമിഷത്തില്‍ അയാളുടെ കണ്ണുകള്‍ക്കു മുന്നില്‍ കാണപ്പെട്ട മല പോലുയര്‍ന്നൊരു തിരയില്‍പ്പെട്ട്‌ കടലിലേക്ക്‌ ഒരു വാര്‍ത്തക്ക്‌ കാരണമായി
അയാളും അവളും…