അദ്ധ്യായം പന്ത്രണ്ട്‌

വളരെ ഇരുണ്ട ഒരു
രാത്രിയായിരുന്നു.  ഹോസ്പിറ്റൽ പേവാർഡിലെ
മുറിയിൽ,
അവൾക്ക് ബോധം തെളിഞ്ഞ് വരുന്നതേയുള്ളു.

കിടക്കയ്ക്ക്‌
ഉരുവശത്തുമായിട്ട്‌ ഗുരു, ജോസഫ്‌, അബു,
രാമൻ……..

അവളുടെ അര്‍ജ്ജുനന്‍ മാത്രം
എത്തിയില്ല. വിശു.

പ്രവിശ്യ, പാര്‍ട്ടിനേതാവ്‌ ഗുരുവാണെങ്കിലും, പ്രശസ്തനും,പ്രവിശ്യയുടെ ഭരണയന്ത്രത്തിന്‌ തലവേദനയായതും, നീതിപാലകര്‍
തിരയുന്നതും വിശുവിനെ ആയിരുന്നു.

അവനെതിരെ പല കേസുകളും ചാര്‍ത്തപ്പെട്ട
അന്വേഷണം നടന്നുകൊണ്ടിരിയ്ക്കുന്നു, പോലീസ്‌
തെരഞ്ഞുകൊണ്ടിരിയ്ക്കുന്നു.

അതിനാല്‍ അവന്‍
വേഷപ്രച്ഛന്നനായി രാവുകളില്‍ സഞ്ചരിക്കുന്നു.

അരണ്ട വെളിച്ചംപോലെ ബോധം
തെളിഞ്ഞുവരുന്നു.

അവള്‍ ചുറ്റും നോക്കി.

“വിശു”

പിറുപിറുത്തു.

“അവന്‍ എത്തും. കൃഷ്ണ
വിശ്രമിയ്ക്കു. അവനെ അറിയിക്കാൻ ഏർപ്പാടാക്കിയിട്ടുണ്ട്……”

“എവിടെയാണ്”

ആന്റണിയുടെ ഷെൽട്ടറിൽ…”

“എനിക്ക് കാണണം…”

കൃഷ്ണയുടെ കണ്ണുകള്‍
നിറഞ്ഞുവന്നു. അവളുടെ കൈ മടി

വില്‍ എടുത്തുവച്ച്‌ സാവധാനം
തടവി ഗുരു.

ഗുരുവിന്റെ സാന്ത്വനത്തില്‍
അവള്‍ വീണ്ടും മയങ്ങി തുടങ്ങിയപ്പോഴാണ്‌ വിശുവെത്തിയത്‌.

വര്‍ണ്ണശബളമായ വേഷത്തില്‍
കറുത്ത കണ്ണട വച്ചു കഴിഞ്ഞപ്പോള്‍ വിശുവിനെ വേഗം തിരിച്ചറിയില്ല.

അവനോടൊത്ത്‌ വന്നവര്‍ വാതില്‍ക്കല്‍
കാവല്‍നിന്നു.

മുറിയില്‍ കയറി വിശു
വാതിലടച്ചു.

“ഗുരു എന്തായിത്‌? “

വിഹ്വലമായ അവന്റെ മുഖം.

അവൻ കട്ടിലിന്നരുകിൽ, അവളുടെ തലയ്ക്കൽ…… അവളുടെ കവിളിൽ വിരൽ ചേർത്തു…. മെല്ലെ തടവി…..

അവൾ കണ്ണു തുറന്നു.

“വിശൂ……”

“എന്തേ കൃഷ്ണേ ?”

“ക്ഷമിയ്ക്കൂ…. ഞാന്‍
ചെയ്തത്‌ തെറ്റാണെങ്കില്‍…”

അവന്റെ ക്ഷമ
നശിച്ചുകൊണ്ടിരുന്നു.

“എന്താണ്‌ ആരും ഒന്നും
മിണ്ടാത്തത്‌ ?”

ഗുരു ശാന്തമായ സ്വരത്തില്‍
പറഞ്ഞു.

“വിശു സമാധാനമായിരിക്കണം.
തെറ്റ്‌ ആരുടേതാണെന്നൊന്നും പറയാനാവില്ല. സാഹചര്യമാണെല്ലാം. ഈ വിപത്ത്‌ നമ്മുടെ
എല്ലാവരുടേതുമാണെന്ന്‌ കരുതി സമാധാനിക്കണം”.

“ഗുരു”

അവന്റെ മുഖത്തെ ഭാവംകണ്ട്‌
എല്ലാവരും തളര്‍ന്നുപോയി. ഗുരു പോലും നിസ്സഹായനായി.

“അബോർഷൻ വേണ്ടി വന്നു.”

“ആര്…. ഏതു നായിന്റെ
മോനാണ്…..?’

അവന്‍ വിറച്ചുനിന്നു.

പൈശാചികമായ മുഖം കണ്ട്‌
ഗുരുവിന്റെ ഹൃദയംപോല

സ്തംഭിച്ചതായി തോന്നി.

“വിശു, പ്ലീസ്‌…………… ആരെന്ന്‌ ചോദിക്കരുത്‌…….”

അത്രയും പറഞ്ഞു കഴിഞ്ഞപ്പോഴേയ്ക്കും
അവള്‍ക്ക്‌ മരിച്ചിരുന്നെങ്കില്‍ എന്ന്‌ ആഗ്രഹം തോന്നി.

കണ്ണുകള്‍ ഇറുക്കി അടച്ചു
കിടന്നു.

“ബാസ്റ്റാര്‍ഡ്സ്‌…….”

ചെന്നായെപ്പോലെ ചീറിക്കൊണ്ട്‌
അവന്‍ പുറത്തേയ്ക്ക്‌ പോകുമ്പോള്‍ ആര്‍ക്കും അവനെ നോക്കാന്‍കൂടി കഴിഞ്ഞില്ല.

പിന്നീട്‌ അവനെ കണ്ടിട്ടില്ല.
|

എപ്പോള്‍ കൃഷ്ണ
ഏകയായിരിക്കുമ്പോഴും മനസ്സിലേയ്ക്ക്‌ ഓടിയെത്തുന്നത്‌ ഒരൊറ്റ മുഖമാണ്‌, വിശുവിന്റെ. പക്ഷെ, അവള്‍ ആഗഹിച്ചതുപോലെ അവൻ മാത്രം
അവളുടെ ജീവിതത്തിലേയ്ക്ക്‌ കടന്നു വന്നില്ല.

അവളുടെ വാതില്‍ക്കല്‍
മുട്ടിയില്ല.

അവള്‍ക്കതില്‍ ദു.ഖമുണ്ടോ ?

ചിലപ്പോള്‍ മാത്രം കൃഷ്ണ
അത്രടംവരെ ചിന്തിക്കാറുണ്ട്‌.

ഒരിയ്ക്കല്‍,

ഒരിയ്ക്കല്‍ മാത്രം ഉത്തരവും
കണ്ടെത്തി.

ഉണ്ട്‌.

ആ ഉത്തരം കിട്ടിക്കഴിഞ്ഞ്‌
ചില രാവുകളില്‍,

പത്രമോഫീസിലെ ജോലി
കഴിഞ്ഞെത്തി മേല്‍ കഴുകി കിടക്കവെ, കിടന്ന്‌ കഴിഞ്ഞ്‌,
ഉറക്കം കിട്ടുന്നതുവരെ ഉള്ള സമയത്ത്‌……

കണ്ണീർ വാർത്ത്……

അവനോടൊത്ത്‌ ഒരു സുഖമായ
ജീവിതം.

രണ്ടുപേരും ഡോക്ടര്‍മാരായിട്ട്‌.

നോ….നോ….

പാടില്ല………… ഇനിയും
സ്വപനങ്ങള്‍ പാടില്ല.

വിപ്ലവത്തിന്റെ തീജ്വാലകള്‍
അംബരചുംബികളായിക്കൊണ്ടിക്കെ, യുദ്ധക്കളത്തിലെ യോദ്ധാവിന്‌
മൂര്‍ച്ചയുള്ള ആയുധങ്ങളും, മനസ്ഥൈര്യവും
എത്തിച്ചുകൊടുക്കേണ്ട കുലശ്രേഷ്ഠയായ വനിത സ്വപ്നംകണ്ട്‌ മയങ്ങാന്‍ പാടില്ല.

മധുരസ്വപ്നങ്ങള്‍ നുണയാന്‍
പാടില്ല.

അവള്‍ കടുത്ത രസങ്ങള്‍
കഴിച്ച്‌,
വികാരങ്ങളെ നിയന്ത്രിച്ച്‌, ഉറമൊഴിഞ്ഞ്‌
കാത്തിരിക്കണം.

കൃഷ്ണ എഴുതി.

സിദ്ധാര്‍ത്ഥന്റെ റിപ്പോര്‍ട്ടുകളില്‍നിന്നും
ആശയമുള്‍ക്കൊണ്ട്,

യൌവ്വനാരംഭത്തിൽ മറിയയേയും
കൂട്ടി ഓസേഫ്‌ മലയോരത്ത്‌ എത്തിയതാണ്….

കഴിയുംപോലെ സര്‍ക്കാര്‍ വനം
കയ്യേറി,
കാട്‌ വെട്ടിത്തെളിച്ച്‌ കൃഷിചെയ്തു. കൃഷിയിടങ്ങളുടെ നടുവില്‍
വെട്ടികിട്ടിയ മരങ്ങളാല്‍ വീടുവച്ച്‌ കരിമ്പനയോലയാല്‍ മേല്‍ക്കൂര മേഞ്ഞ്‌, അതിനുള്ളില്‍ നാട്ടില്‍ കഴിയുന്ന അപ്പനമ്മമാരെ, സഹോദരങ്ങളെ
മറന്ന്, നാടു മറന്ന് ജീവിച്ചു.പകലന്തിയോളം പണിയെടുത്തു.മറിയ
ഉണ്ടാക്കുന്ന ആഹാരം രുചിയോടെ ഭക്ഷിച്ചു. മറിയയോടൊത്തു ഉറങ്ങി.

ഔസേഫിന്‌ ആകെ ഉണ്ടായിരുന്ന
ഒരേയൊരു സന്തോഷവും സമാധാനവും മറിയ ആയിരുന്നു, മറിയക്ക് ഔസേഫും.

രാത്രികളില്‍, കാട്ടാനകളും മറ്റ്‌ കാട്ടുമൃഗങ്ങളും കൂടിലിനടുത്തു കൂടി മരണവിളിയെടുത്തു
നടന്നിട്ടുണ്ട്‌. കൃഷികള്‍ നശിപ്പിച്ചിട്ടുണ്ട്‌. പക്ഷെ തോറ്റ്‌
നാട്ടിലേക്കോടിയില്ല.

എല്ലാം തൃണവല്‍ഗണിച്ച്‌, വട്ടമുഖവും കൊച്ചു കണ്ണുകളുമുള്ള മറിയ, ഔസേഫിന്‌
വര്‍ഷത്തില്‍ ചൂടും, വേനല്‍ക്കാലത്തില്‍ തണുപ്പും നല്‍കി.

ഔസേഫ്‌ മറിയത്തിനും.

ഭയം ഏറുമ്പോള്‍ അവള്‍ കര്‍ത്താവിനെ
വിളിച്ചു.

ഈ മണ്ണിന്റെ, ഈ ജീവജാലങ്ങളുടെയെല്ലാം ഒടയോന്‍ കര്‍ത്താവല്ലെ.ആ കര്‍ത്താവിന്റെ ഇടത്തില്‍
എവിടെയും പാര്‍ക്കാൻ ഏതു പാറ്റയ്ക്കും പുഴുവിനുംവരെ അവകാശമില്ലേ………..പിന്നെ
എങ്ങോട്ടു പോകാന്‍ ?

ഔസേഫ്‌ മനസ്സില്‍
വിചാരിക്കും.

ആ അറിവ് മറിയത്തിനും പകര്‍ന്നുകൊടുക്കും.
അപ്പോള്‍

ളുടെ ഭയങ്ങള്‍ അകലും. ഭയം
മറന്ന്‌ അവള്‍ ഔസേഫില്‍ ഇഴുകിച്ചേരും. ഇഴുകിച്ചേര്‍ന്ന്‌ ഉണര്‍ന്നു കഴിയുമ്പോള്‍
രാവിന്റെ എല്ലാ ഭീകരതകളും അകന്ന്‌ കിഴക്ക്‌ മലകള്‍ക്ക് അപ്പുറത്തു നിന്നും. കടലുകൾക്കും
അപ്പുറത്തുനിന്നും, അവര്‍ക്ക്‌ ധൈര്യവുമായി പകലിന്റെ
രാജാവ്‌ എഴുന്നള്ളും

ഔസേഫും മറിയയും
മാത്രമായിരുന്നില്ല.

ജോണും ഏലിയും.

പരമേശ്വരനും, പാര്‍വ്വതിയും.

മറ്റു പലരും.

അവിടെ ഒരു ഗ്രാമം രൂപം
കൊള്ളുകയായിരുന്നു.

അവര്‍ക്കുവേണ്ടി
പലവ്യഞ്ജനക്കടയും ചായക്കടയും ഉണ്ടയി. സാമാനങ്ങള്‍ അടുത്ത ഗ്രാമത്തില്‍ നിന്നെത്തിക്കാന്‍
കാളവണ്ടിയുമായി…..  കാളവണ്ടികളായി…..കാളവണ്ടികളിൽ അടുത്ത പട്ടണവുമായി അവർ ബന്ധപ്പെട്ടു. അവിടെ ഒരു
സമൂഹമുണ്ടായി.

സമൂഹത്തിന്റെ ചിട്ടകളുണ്ടായി.

ജാതി മറന്ന്‌, മതം മറന്ന്‌, സഹകരണത്തിന്റെ, സഹായത്തിന്റെ, ഒത്തൊരുമയുടെ ഒരു ജീവിത വീക്ഷണമുണ്ടായി. പക്ഷെ, അവര്‍ക്കുണ്ടായ
കുട്ടികളെ പഠിപ്പിക്കാന്‍ അവരാലായില്ല. അവര്‍ക്കറിയാമായിരുന്നത്‌ കൃഷിയിറക്കാനും,
വിളകൊയ്യാനും ചന്തയില്‍ കൊണ്ടുപോയി വിറ്റ്‌ മറ്റ്‌ ആഹാരസാധനങ്ങള്‍
സംഘടിപ്പിക്കാനും ആഹാരം കഴിയ്ക്കാനും, ഇണചേരാനും, ഉറങ്ങാനുമായിരുന്നു.

ആ ദു:ഖം കടുത്ത ഒരു വേദനയായി
ഗ്രാമത്തിന്റെ ഹൃദയ

വിമ്മിട്ടമായി തങ്ങിനിന്നു.

അങ്ങനെ കഴിയവെ,

ഒരുനാള്‍,

എവിടെനിന്നോ അയാള്‍
ഗ്രാമത്തിലെത്തി.

ചടച്ച്‌ തീക്ഷ്ണമായ കണ്ണുകളും
നീണ്ട്‌ കൈകാലുകളും

അയാളെ മറ്റുള്ളവരില്‍നിന്നും
ഒറ്റപ്പെടുത്തി.അയാളുടെ കൈകളിൽ തൂമ്പ പിടിച്ച തഴമ്പില്ലായിരുന്നു. കാലുകളിൽ
തൂമ്പകൊണ്ട് മുറിഞ്ഞുണങ്ങിയ പാടുകളില്ലായിരുന്നു. തോളത്ത് തൂങ്ങിയ സഞ്ചിയിൽ കുറെ
പത്രങ്ങൾ,
ലഘുലേഖകൾ, കത്തുകൾ…..

ദിവസങ്ങളോളം അയാള്‍
ഗ്രാമത്തിലെ ചായപ്പീടികയുടെ തിണ്ണയിൽ പട്ടിണി കിടന്നു, പക്ഷെ യാചിച്ചില്ല.

ഗ്രാമത്തിലെ എല്ലാവരുംതന്നെ
അയാളെ ശ്രദ്ധിക്കുന്നുണ്ടായിന്നു. പക്ഷെ ഒരക്ഷരം മിണ്ടിയില്ല.

ഒരു സന്ധ്യയ്ക്ക്‌ സ്വയം
വാറ്റിയ ചാരായത്തിന്റെ ലഹരി മൂത്ത കണ്ടച്ചോന്‍ അയാളോട്‌ തെരക്കി.

“താനാരാ, എന്തിനാ ഇവിടെ വന്നു കിടക്കുന്നത്‌ ? ഇവടെക്കെടന്ന്
ചത്താല്‍ ഞങ്ങള്‍ക്ക്‌ ശല്യമാകൂമല്ലോ?”

അയാള്‍ മിണ്ടിയില്ല.

തളര്‍ന്ന്‌, കടയുടെ ഭിത്തിയില്‍ ചാരിയിരുന്നു പരിക്ഷീണിതനായ് അയാള്‍ക്ക്‌ ഒന്നും
പറയാന്‍ കഴിഞ്ഞിരുന്നില്ല.

“ ചോതിച്ചതു കേട്ടില്ലെടാ ?”

ഗ്രാമക്കാര്‍ ചുറ്റും കൂടി.

കണ്ടന്‍ചോന്‍ അയാളുടെ തലയില്‍
ശക്തിയായി കൂലുക്കിയപ്പോൾ അയാള്‍ കണ്ണുകള്‍ തുറന്നു. ചുവന്ന്‌ ചോരച്ച്‌ തീക്ഷ്ണമായ
കണ്ണുകള്‍ക്ക്‌ മുന്നില്‍ ഗ്രാമക്കാര്‍

പതറി നിന്നു.

“ഞാനും ഈ നാടിന്റെ അവകാശിയാണ്‌…..”

അയാളുടെ സ്വരം കനത്തതും
സ്പഷ്ടവുമായിരുന്നു.

“ഭാ!….. ഒരവകാശി….”

കണ്ടന്‍ചോന്‍ ആട്ടി ത്തുപ്പി.

ഗ്രാമക്കാര്‍ കണ്ടുനിന്നു.

സവധാനം അയാള്‍ എഴുന്നേറ്റു
നിന്നു. മെലിഞ്ഞുനീണ്ട അയാളുടെ വലതുകരം ശക്തിയായി കുണ്ടന്‍ചോന്റെ കരണത്തൂ പതിച്ചു.

ആ ശക്തിയില്‍ കണ്ടന്‍ചോന്‍
നിലത്തുവീണു.

ഗ്രാമക്കാര്‍ നിശബ്ദരായി
നിന്നു.

കൂടണയുന്ന പക്ഷികളുടെ ആരവം
കേള്‍ക്കാറായി. പുഴയില്‍ വെള്ളം ഇരമ്പിയൊഴുകുന്ന ശബ്ദം കേള്‍ക്കാറായി.

ഒരു നിമിഷം,

കണ്ടന്‍ചോന്‍ എഴുന്നേല്‍ക്കുന്നതവര്‍
കണ്ടു. മദ്യത്തില്‍ കുതിര്‍ന്ന ചിരി കേട്ടു. അയാള്‍ അപരിചിതന്റെ തോളില്‍ കയ്യിട്ട്‌
പീടികയില്‍ കയറി, ചായക്കടയില്‍നിന്നും അയാള്‍ക്ക്‌
കഴിയ്ക്കാവുന്നത്ര ആഹാരം വാങ്ങിക്കൊടുത്തു. അയാളും ഗാമത്തിലൊരുവനാകുന്നത്‌
എല്ലാവരും നോക്കി നിന്നു.

@@@@@@