അദ്ധ്യായം പതിനഞ്ച്

വ്യാസൻ പ്രസംഗിച്ചു.

“നാം ഈ നോവലിന്റെ ‘ഉണ്ണിയുടെ പരിദേവനങ്ങ’ളുടെ അവസാന അദ്ധ്യായത്തിലേക്ക്‌ കടക്കുകയാണ്‌. ഇതു വായിച്ചു

കഴിയുമ്പോൾ നിങ്ങൾക്കുണ്ടാകാവുന്ന വിയോജിപ്പിന്‌ ആദ്യമേ തന്നെ ഉത്തരം തരുന്നത്‌ നന്നായിരിക്കുമെന്ന്‌ തോന്നുന്നു. ഒരാളടെ ജീവിതത്തിൽ ഒരേവിധത്തിലുള്ള സംഭവം രണ്ടു പ്രാവശ്യം ഉണ്ടാവുക. ഇത്‌ സംഭവ്യമാണോ? സംഭവ്യമാണെന്നാണ്‌ എന്റെ പക്ഷം. കാരണം നമ്മുടെ ജീവിതത്തിൽ, നമുക്കു ചുററും നടക്കുന്നതുകളിൽ എല്ലാം എത്രയോ ആവർത്തനങ്ങൾ കാണാൻ കഴിയുന്നു. ഒരുകാര്യം തെററാണെന്ന്‌ അറിഞ്ഞു കൊണ്ടു
തന്നെ നാം വീണ്ടും ചെയ്തു കൊണ്ടിരിക്കുന്നു. എങ്കിലും ഞാൻ അവതരിപ്പിക്കുമ്പോലൊരു ക്രിട്ടിക്കൽ സംഭവം ഉണ്ടാകുമോ എന്ന്‌ നിങ്ങൾ ചോദിക്കാം. സംഭവിക്കും. സംഭവിച്ചു. അതാണ്‌ ഉണ്ണിയുടെ കഥയുടെ, ജീവിതത്തിന്റ പ്രസക്തി.

ഈ ഹാളിനു വെളിയിൽ രാവ്  കനത്തുവരികയാണ്‌, നിരത്തുകളിൽ വാഹന, മനുഷ്യയത്തിരക്കുകൾ  കുറഞ്ഞിരിക്കുന്നു. എന്നിട്ടം ഇത്രയും നീണ്ട ഒരു സമയം എന്നോടൊത്ത്‌, എന്നെ കേട്ടുകൊണ്ട്‌, അറിഞ്ഞു കൊണ്ട്‌, സഹിച്ചു കൊണ്ട്‌, പ്രതികരിച്ചു കൊണ്ട്‌ സന്നിഹിതരായ ഏവക്കും നന്ദിപറഞ്ഞു കൊണ്ട്‌, ഞാൻ ഉണ്ണിയുടെ ജീവിതത്തിലേക്ക്‌ മടങ്ങിവരികയാണ്‌.”

തൊണ്ട ശുദ്ധിവരുത്തി, പുസ്‌തകം തുറന്നു വച്ച്‌ വ്യാസൻ വ്യക്തമായ ശബ്‌ദത്തിൽ വായിച്ചു.

ഒരു വസത്തകാലമാകെ മനസ്സിൽ കയറി കൂടു കൂട്ടിയതു പോലെ…

ഒരു ഹേമന്തത്തിലെ ഹിമവാൻ മനസ്സിൽ കയറി ഒളിച്ചതു പോലെ……..

ആ മനസ്സ്‌ ഉണ്ണിയുടേതാണ്‌.

അവിചാരിതമായ ഒരു സാഹചര്യത്തിൽ നിന്ന്‌ വീണ്ടും ജീവിതം പച്ചപിടിക്കുകയാണെന്ന് ഒരു തോന്നൽ. എസ്‌തേറിനെ പരിചയപ്പെട്ടിട്ട്‌ രണ്ടു വർഷം കഴിഞ്ഞിരിക്കുന്നു. പ്രത്യേകമായൊരു അടുപ്പം ഉണ്ടായിട്ടും നാളുകളേറെ. പക്ഷെ, ഇപ്രകാരമൊരു ചിന്തയുണ്ടായിട്ടില്ല. ഇതിനു മുമ്പും ആരോടും അങ്ങിനെ ഉണ്ടായിട്ടില്ല. ഉണ്ടായിട്ടുള്ള അടുപ്പങ്ങളെല്പാം ഈ സാഹചര്യത്തിലെത്തിയപ്പോൾ വേണ്ടായെന്നു വയ്ക്കുകയാണ്‌ ഉണ്ടായത്‌. തന്റെ ജീവിതത്തിന്റെ ദുരിതങ്ങളിലേക്ക്‌ മറെറാരു വ്യക്തിയെക്കൂടി വലിച്ചിഴക്കേണ്ട ആവശ്യമില്ലെന്നും, അങ്ങിനെ ചെയ്യുന്നതു
തന്നെ  സ്വാർത്ഥതയാണെന്നും, വഞ്ചനയാണെന്നും മനുഷ്യത്വപരമല്ലെന്നും ചിന്തിക്കുകയാണ്‌ ഉണ്ടായിട്ടുള്ളത്.

പക്ഷെ,

റിസോർട്ട്സുമായിട്ട്‌ ബന്ധപ്പെട്ട ഭൂരിപക്ഷത്തിന്റെയും മനസ്സിലിരിപ്പ്‌ ഒരിക്കലെങ്കിലും , പലപ്പോഴായിട്ട്‌, പല സാഹചര്യങ്ങളിൽ, പലവിധങ്ങളിൽ മനസ്സിലാക്കാൻ
കഴിഞ്ഞപ്പോഴാണ്‌ എസ്‌തേറിനോട്‌ ചോദിച്ചത്.

ഒരു സായാഹ്നത്തിൽ,

എസ്‌തേറിന്റെ വീട്ടിൽ വച്ചു തന്നെ ചോദിക്കാമെന്ന്‌കരുതിയാണെത്തിയത്‌. എമിലിയുടെ അഭാവം സഹായകരമായിരുന്നു.

എസ്‌തേർ നൽകിയ ചായ കഴിച്ചു കൊണ്ട്‌ അടുത്ത്‌ എതിരെ ഇരിക്കുമ്പോൾ മനസ്സ്‌ വല്ലാതെ പിടയുകയായിരുന്നു. ആ പിടച്ചിൽ ശാരീരികമായും, കൈകളിൽ നിന്ന് വിരലുകളിൽ ഇടുക്കിയിരുന്ന കപ്പിലേക്കും, കപ്പിലെ നിറഞ്ഞ ചായയിലേക്കും പകരുന്നത്‌ അറിയുന്നുണ്ടായിരുന്നു.

ആദ്യം മൊത്തിയപ്പോൾ ചുണ്ടിലൂടെ ഒലിച്ച്‌ താടിയിലൂടെ ഒഴുകുക കൂടി ചെയ്തു. പണിപ്പെട്ട്‌ പകുതി ചായ കുടിച്ചു കഴിഞ്ഞാണ്‌ എസ്‌തേറിനോട്‌ സംസാരിച്ചു തുടങ്ങിയത്‌.

“എനിക്ക്‌ ഒരു കാര്യം അറിയാനുണ്ടായിരുന്നു.”

എസ്‌തേർ തലയുയർത്തി. കണ്ണുകളാൽ എന്തെന്നു തെരക്കി.

ചോദിക്കുന്നത്‌ തെററാണെങ്കിൽ, ഇഷ്‌ടമില്ലെങ്കിൽ തുറന്നു പറയാം. ഞാൻ വിഷമിക്കുകയോ പിണങ്ങുകയോ ചെയ്യുകില്ല……

അപ്പോഴും എസ്‌തേർ ഒന്നും മിണ്ടിയില്ല. കണ്ണുകൾ എന്തെന്നു ചോദിക്കുക മാത്രമാണ്‌ ചെയ്തത്‌.

“നമുക്ക് ഒരുമിച്ച് ജീവിച്ചു കൂടെ, എമിലിയോടൊത്ത്…… എമിലിക്ക് പൂർണ്ണസമ്മതമാണെങ്കിൽ……..?”

എന്നിട്ടും എസ്‌തേർ ഒന്നും മിണ്ടിയില്ല.

പക്ഷെ, ആ കണ്ണുകൾ പറയുന്നു, സമ്മതമെന്ന്‌,

നനവാർന്ന ആ ചൊടികൾ പറയുന്നു,

കപോലങ്ങാൾ പറയുന്നു,

ആ മുഖമാകെ, ശരീരമാകെ പറയുന്നു,

എന്നിട്ടം എസ്‌തേർ ഒന്നനങ്ങുകയോ, ഒരു വാക്കു്‌ ഉരിയാടുകയോ ചെയ്തില്ല.

സാവധാനം നീണ്ടെത്തിയ വിറയ്ക്കുന്ന കൈകൾ എസ്‌തേറിന്റെ വലതു കൈ കരസ്ഥമാക്കിയപ്പോൾ; അവിടേക്ക്‌ ഇരച്ചെത്തിയ രക്തപ്രവാഹം പറയുന്നു…

നൂറുവട്ടം ……….
നൂറുവട്ടം സമ്മതമെന്ന്‌… …

ആ കണ്ണുകൾ നിറഞ്ഞുവന്ന്‌, കവിളിലൂടെ ചാലുവച്ചു്‌ ഒഴുകി മാറിൽ വീണ്‌ ജമ്പറിനെ നനയ്ക്കുന്നത്‌ ഉണ്ണി കണ്ടു.

പിറേറന്ന്‌ നേരം പുലരും മുമ്പെ ക്വാർട്ടേഴ്‌സിന്റെ വാതിൽ മുട്ടി ഉണർത്തിയത്‌ എമിലി… …

അവളടെ മുഖം പൂർണമായി വികസിച്ച പൂവു പോലെ…

പുറത്ത് മഞ്ഞു മൂടി, അകലെ മരങ്ങളെയോ പണിപൂർത്തിയായ റിസോർട്ട്സ്‌ സൌധങ്ങളെയോ കാണാനില്ലായിരുന്നു.

പുറത്തു
നിന്നും കാററടിച്ച്‌ കയറിയപ്പോൾ ഉണ്ണി വിറച്ചു പോയി.

അപ്പോഴും വാതിലിനു പുറത്ത്‌ മിഡിയും ടോപ്പും മാത്രമായിട്ട്‌ എമിലി…

എനിക്കിഷ്‌ടമാണ്‌ …. ഇഷ്‌ടമാണ്‌… ഇഷ്‌ടമാണ്‌… .

അവൾ തിരിഞ്ഞോടുകയായിരുന്നു.

അന്നു തന്നെ ആ വാർത്ത റിസോർട്ട്സാകെ പടർന്നു.

പുസ്‌തകത്തിൽ നിന്നും തലയുയർത്തി വ്യാസൻ പറഞ്ഞു.

“അങ്ങിനെ ആ രാത്രി ഉണ്ണിയുടെ ജീവിതത്തിലെ രണ്ടാമത്തെ വഴിത്തിരിവായി പരിണമിക്കുകയായിരുന്നു. പക്ഷെ, ഉണ്ണി എങ്ങിനെ അവിടെ എത്തിയെന്നോ, അതിനുണ്ടായ കാരണമെന്തെന്നോ അറിവായിട്ടില്ല. ഉണ്ണി അവിടെ എത്തി ചേർന്നുവെന്നു മാത്രമേ എനിക്കു പറയാനാകൂ.”

വളരെ ഇരുണ്ട ആ രാത്രി, കാർമേഘങ്ങളാൽ മൂടപ്പെട്ടിരിക്കുന്നു. നക്ഷത്രങ്ങളും, കറുത്തവാവായതുകൊണ്ടോ, എത്താൻ സമയമാകാത്തതു കൊണ്ടോ ചന്ദ്രനും എത്തിയിട്ടില്ല.

അകാരണമായുണ്ടായ ഒരുൾപ്രേരണയാലെന്നതു ഉണ്ണി പോലെ അവിടെ വന്നെത്തി, വിത്സൻ ഡിക്രൂസിന്റെ ക്വാർട്ടെഴ്സിൽ…..

പിൻപുറത്ത്‌ തുറന്നു കിടന്നിരുന്ന വാതിലിലൂടെയാണ്‌അകത്തെത്തിയത്‌. തടയാൻ അയാളടെ കുശിനിക്കാരൻ അവിടെങ്ങുമില്ലായിരുന്നു.

വിത്സൻ ഡിക്രൂസിന്റെ ബഡ്ഡിൽ അവൾ മയങ്ങിക്കിടക്കുന്നു, നഗ്നയായിട്ട്‌, മലർന്ന്.

എമിലി,

അബോധയായിട്ട്,

മുറിയാകെ മദ്യത്തിന്റെ,പുകയിലയുടെ ഗന്ധം നിറഞ്ഞ്,

സിഗററ്റിന്റെ പുക നിറഞ്ഞ്,

കട്ടിലിൽ
നിന്നും കുറെ അകന്ന്‌, കസേരയിൽ വിത്സൻ മുന്നോട്ട തുങ്ങിയ തലയുമായിട്ട് ഇരിപ്പുണ്ട്‌.

എമിലിയെ കണ്ടുകൊണ്ട്‌ നില്ലന്ന രണ്ടു പേരെ ഉണ്ണിക്ക്‌അറിയില്ലായിരുന്നു. എന്നിട്ടും അപരിചിതരെങ്കിലും അവരെ എവിടെയെല്ലാമോ കണ്ടിട്ടുള്ളതു പോലെ തോന്നി, ഉണ്ണിക്ക്”.

പക്ഷെ, അവരെ തിരിച്ചറിയാനുള്ള മനവേഗത ഉണ്ണിക്ക്‌ഉണ്ടായില്ല. ആദ്യം അവനിൽ നിന്നും ഭൂാന്തമായൊരു അലർച്ച

യാണുണ്ടായത്‌. തുടർന്ന് വിത്സന്റെ കുശിനിയിൽ സൂക്ഷിച്ചിരുന്ന വെട്ടു കത്തി ആയുധമാക്കുകയും.

മദ്യം നൽകിയ മത്തതയിൽ നീന്തിത്തുടിച്ച് തപ്പിത്തടഞ്ഞ അവർക്ക് ഉണ്ണിയെ തടുക്കാനായില്ല.

ശിരസ്സുറ്റ്, കൈകാലുകളറ്റ്, രക്തം ചിതറി… …

രണ്ടു പേർ തറയിൽ കിടന്നപ്പോൾ, വിത്സന്റെ ശിരസ്സ്‌ മാത്രം തറയിൽ വീണ്‌ ഉരുണ്ടു. ഉടൽ കസേരയിൽ തന്നെ അമർന്നു.

ഉയർന്നു
പൊങ്ങിയ ആത്തനാദത്തിൽ, റിസോർട്ട്സ്‌ഞെട്ടിയുണർന്ന്. അലമുറ കേട്ടിടത്തേക്ക്‌ അണഞ്ഞു.

അവർ കൈകളിലേന്തിയ വെളിച്ചത്തിൽ കണ്ടു……..

വസ്ത്രത്തിൽ മൂടിപ്പൊതിഞ്ഞ്‌, വിറച്ച്, വിളറിയ എമിലി ……..

രക്‌തത്തിൽ അഭിഷിക്‌തനായി തളർന്ന് തറയിൽ പററിച്ചേർന്നിരിക്കുന്ന ഉണ്ണി… ……

പിന്നെ…….

വ്യാസൻ പുസ്തകം അടച്ചു വച്ചു.

സമൂഹമാകെ ഒരു മരവിപ്പിൾ അമർന്നു പോയിരിക്കുന്നു.

വൈദ്യുതിയും നിലച്ചിരിക്കുന്നു, പവ്വർകട്ടമൂലം.

ശക്‌തികുറഞ്ഞ ജനറേറ്റർ കുറച്ച് വെളിച്ചം തരുന്നുണ്ട്‌.

വെളിച്ചത്തിന്റെ മങ്ങൽ പോലെ സമൂഹത്തിന്റെ പ്രജ്ഞയും മങ്ങിപ്പോയിരിക്കുന്നു. മുഖങ്ങൾ ഇരുണ്ടു പോയിരിക്കുന്നു.

വളരെ വേഗം സമൂഹത്തിൽ നിന്നും ഒരാൾ മുന്നോട്ടു വരുന്നത്‌ വ്യാസൻ കണ്ടു.

മങ്ങിയ വെളിച്ചത്തിൽ ആ മുഖം വ്യാസൻ തിരിച്ചറിഞ്ഞു.

സ്റ്റേജിനോട്‌ അടുക്കുന്ന അയാൾ കറുത്ത പുറംവസ്ത്രവും, വെളുത്ത ഉൾവസ്ത്രവും ധരിച്ചിരിക്കുന്നതായിട്ടും , കണ്ണുകൾ മൂടി കെട്ടിയിട്ടുള്ളതായിട്ടും കയ്യിൽ ഊഞ്ഞാലാടുന്ന തുലാസ്‌തുങ്ങുന്നതായിട്ടും വ്യാസന്‌ തോന്നി.

വ്യാസനിൽ
നിന്നും ഉച്ചഭാഷിണി കൈക്കലാക്കി, അയാൾ പറഞ്ഞു.

“ഇത്‌
സംഭവ്യമല്ല, ആസൂത്രിതമായിട്ട്‌ അവതരിപ്പിച്ചിരിക്കുകയാണ്‌. ഇതനുവദിക്കാനാവില്ല. ഇത്‌
സമൂഹത്തിൽ വിഷവിത്തുകളായി വിതറപ്പെടും. നിരപരാധികൾ കൊലചെയ്യപ്പെടും. നമ്മുടെ യുവാക്കൾ തീവ്രവാദികളാകും, ഇയാളെ, ഈ പുസ്തകത്തെ സമൂഹത്തിലിറങ്ങാൻ അനുവദിക്കാനാവില്ല. ഈ പുസ്തകം നിരോധിക്കേണ്ടിയിരിക്കുന്നു.”

അതീവ വേഗത്തിലാണ്‌ സമൂഹത്തിൽ നിന്നും ഭൂരിപക്ഷം വരുന്നവർ സ്റ്റേജിനെ വളഞ്ഞതും വ്യാസനെ, സംഘാടകരെ

ആക്രമിച്ചതും. പക്ഷെ, ഒട്ടും താമസിക്കാതെ തന്നെ ഒഴിഞ്ഞു നിന്നിരുന്ന, മററുള്ളവർ വ്യാസനെയും സംഘാടകരെയും രക്ഷപ്പെടുത്തുകയും ചെയ്‌തു. എന്നിട്ടും വ്യാസന്റെ മൂക്കിൽ നിന്നും രക്‌തമൊഴുകുകയും അദ്ധ്യക്ഷന്റെ കൈകാലുകൾ

അനക്കാൻ കഴിയാത്ത വിധം ഡാമേജാവുകയും ചെയതു.

അവരെക്കാളൊക്കെ മുറിവുകളും ചതവുകളും സമൂഹത്തിലുണ്ടായിരുന്ന പലർക്കും ഉണ്ടായി. ആദ്യക്ഷോഭം ഒതുങ്ങിയപ്പോഴേക്കും സ്ത്രീകളടക്കമുള്ള ഒരുവിഭാഗം ഹാൾവിട്ട് പുറത്തേക്കിറങ്ങി. പുറത്തേയ്ക്കിറങ്ങി പോകാൻ നിന്നിരുന്നവരെ കൂടി ഹാളിലേയ്ക്ക് ക്ഷണിച്ചു കൊണ്ട്‌ സംഘാടകർ ഒരദ്ധ്യായം കൂടി അവതരിപ്പിക്കാമെന്നറിയിച്ചു. അലങ്കോലമായി പരിപാടി പിരിഞ്ഞുവെന്ന്‌ പേരുകേൾപ്പിക്കാതിരിക്കാനാണ്‌  അവരങ്ങിനെ ചെയതത്‌.

പക്ഷെ…….

@@@@@@@